മോഷണ ശ്രമം തടയകയും പ്രതികളെ അതിസാഹസികമായി പിടികൂടുകയും ചെയ്ത മലയാളി യുവാക്കള്‍ക്ക് ഒമാന്‍ പൊലീസിന്റെ ആദരം. മസ്‌കറ്റില്‍ നിന്ന് നൂറ് കിലോമീറ്റര്‍ തര്‍മിദിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി റയീസ്, കണ്ണൂര്‍ തില്ലങ്കേരി സ്വദേശി വടകര സ്വദേശി രാജേഷ് എന്നിവരാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ ആദരവ് ഏറ്റ് വാങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് പ്രതികള്‍ അകത്തു കയറിയത്.
ഈ സമയത്ത് അകത്ത് ജോലി ചെയ്യുകയായിരുന്ന മൂവരും മുന്‍വശത്ത് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്. ഇവരെ കണ്ട ഉടന്‍ മോഷ്ടാക്കള്‍ വാതിലിന്റെ ചില്ല് ഇടിച്ചുപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ മൂവരും ചേര്‍ന്ന് പ്രതികളില്‍ ഒരാളെ പിടികിട്ടി. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മിനിട്ടുകള്‍ക്കകം പൊലീസ് എത്തുകയും പിടിയിലായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് രണ്ടാമനെ അറസ്റ്റ് ചെയ്തത്.
ബെയ്ജിംഗ്:ഗര്‍ഭിണിയായ യുവതി ഹോട്ടലില്‍ നിന്നും കഴിച്ച സൂപ്പില്‍ ചത്ത എലിയുടെ ജഡം. ചൈനയിലെ പ്രശസ്തമായ സിയാബു സിയാബു റെസ്റ്റോറിന്‍റില്‍ നിന്നാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. എലിയുടെ ജഡമടങ്ങിയ സൂപ്പ് ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ പണം നല്‍കാമെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതായും യുവതിയും കുടുംബവും ആരോപിച്ചു. റെസ്റ്റോറന്‍റ് താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോയെന്നറിയാന്‍ ചെക്കപ്പ് നടത്തിയതായും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ റെസ്റ്റോറന്‍റ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്തിയെങ്കിലും എലികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ എല്ലായിപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പെരുമാറാറെന്നും അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റിലൂടെ റെസ്റ്റോറന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. 759 റെസ്റ്റോറന്‍റുകളാണ് ചൈനയിലുടനീളം സിയാബു സിയാബുവിനുള്ളത്. ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ സൂപ്പിന്‍റെ ചിത്രം വൈറലായതോടെ പലരും റെസ്റ്റോറന്‍റിനെതിരെ അമര്‍ഷവും ദേഷ്യവുമാണ് പ്രകടിപ്പിച്ചത്.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിനു പിന്തുണയുമായി മഞ്ജു വാരിയരും. ഈ പോരാട്ടത്തില്‍ താനും അണിചേരുന്നുവെന്നും കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്നു ശക്തമായി ആവശ്യപ്പെടുന്നുവെന്നും മഞ്ജു സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഇന്നലെ സമരപ്പന്തലിലെത്തി നടി റിമകല്ലിങ്കലും പരസ്യമായി സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. ദിവസേന ഒട്ടേറെപ്പേരാണ് സമരത്തിന് പിന്തുണ അറിയിക്കാനെത്തുന്നത്.
മഞ്ജു വാരിയരുടെ കുറിപ്പു വായിക്കാം–
നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു. ഈ പോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത് വൈകുന്തോറും വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണ്. വലിയ പാരമ്പര്യമുളള പുണ്യസഭയുടെ വിശ്വാസ്യതയാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്. അള്‍ത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവര്‍ക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നില്‍ മുട്ടുകുത്തിനില്കുന്നത്.
നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണുതുറക്കണം. സദൃശവാക്യങ്ങളില്‍ പറയും പോലെ നീതിയും ധര്‍മനിഷ്ഠയുമാണ് ബലിയേക്കാള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഷ്‌കൃതജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോല്‍വിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല.
നീതി ജലം പോലെ ഒഴുകട്ടെ, നന്മ ഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും (ആമോസ് 5:24)
പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനം തിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ വീഡിയോ വൈറലാകുന്നു. ഭക്ഷണക്കിറ്റുകള്‍ വെള്ളം കേറിയ വീടുകളില്‍ കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാംപുകളിലുള്ളവര്‍ക്ക് മാത്രമേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കളക്ടറുടെ ഇടപെടല്‍.
‘കിറ്റ് ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത്, മൊത്തം എത്രപേരുണ്ട്, ഇതുവരെ എത്രപേര്‍ക്ക് കൊടുത്തു. കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ ആക്ഷന്‍ എടുക്കും’ എന്നെല്ലാം ആദ്യം തന്നെ കളക്ടര്‍ പറഞ്ഞു. കിറ്റൊന്നും കിട്ടിയില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. നിങ്ങള്‍ ഇത് ആരോടെങ്കിലും പറഞ്ഞോ എന്ന് കളക്ടര്‍ തിരിച്ച് ചോദിച്ചപ്പോള്‍ വില്ലേജ് ഓഫീസര്‍ക്ക് മറുപടിയില്ല.
നിങ്ങള്‍ക്ക് പിന്നെ എന്തുവാടോ ഇവിടെ പണി, ക്ഷുഭിതനായി കളക്ടര്‍ ചോദിച്ചു. ‘ഈ വില്ലേജ് ഒഫീസിലെ മുഴുവന്‍ ആളുകളുടെയും കാര്യങ്ങള്‍ അന്വേഷിക്കലല്ലെ ജോലി. ഇതൊന്നും അറിയാതെ എന്താണ് നിങ്ങള്‍ രാവിലെ മുതല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ആകെ 84 പേരല്ലേ ഉള്ളു. ഈ ജില്ലയിലുള്ള 45000 പേരുടെ കാര്യം ഞാന്‍ പറയാമല്ലോ’. നാട്ടുകാരുടെയും പോലീസുകാരുടെയും മുന്നില്‍ നിര്‍ത്തിക്കൊണ്ട് കളക്ടര്‍ ചോദിച്ചു.
ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രളയ ബാധിതര്‍ക്കായി സ്തുത്യര്‍ഹമായ സേവനം നല്‍കിയ കേരളത്തിലെ വിവിധ ജില്ലകളിലെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് പത്തനംതിട്ട ജില്ലാ കളക്ടറായ പിബി നൂഹ്. ദുരന്ത ബാധിതര്‍ക്ക് സഹായങ്ങളെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന കളക്ടര്‍ക്ക് വന്‍ ജനപിന്തുണയുണ്ടായിരുന്നു.
കടപ്പാട്: Tech Travel Eat by Sujith Bhakthan
ഓവലില്‍ ഇന്ത്യയ്ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തില്‍ നിന്നും ഇംഗ്ലീഷ് താരങ്ങള്‍ വിട്ടുനിന്നു. ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവരാണ് ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നത്.
രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന അലിസ്റ്റര്‍ കുക്ക് ഉള്‍പ്പെടയുളള താരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായപ്പോഴാണ് ഇവര്‍ പെട്ടെന്ന് ദൂരേയ്ക്ക് മാറിനിന്നത്. ഇസ്‌ലാം മത വിശ്വാസികളായ ഇരുവരും ലഹരി ഉപയോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നവരാണ്. അതുകൊണ്ടാണ് ടീമിന്റെ ഷാംപെയിന്‍ ആഘോഷങ്ങളില്‍ നിന്ന് ഇരുവരും വിട്ടുനിന്നത്.
അതേസമയം, ടീമംഗങ്ങള്‍ ഒരുമിച്ച് കിരീടവുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഇരുവരും ടീമിനൊപ്പം ചേര്‍ന്നു. ഇത് ആദ്യമായല്ല ഇരുവരും ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് അകലം പാലിക്കുന്നത്. 2015ലെ ആഷസ് പരമ്പര വിജയം ഉള്‍പ്പെടെ പരമ്പരാഗത രീതിയില്‍ ഷാംപെയിന്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോള്‍ മോയിന്‍ അലി അതിന്റെ ഭാഗമായിരുന്നില്ല.
ടീമിന്റെ വിജയാഘോഷങ്ങളില്‍ ഷാംപെയിന്‍ പൊട്ടിക്കുമ്പോള്‍ ആദില്‍ റഷീദും സമാനമായ രീതിയില്‍ മൈതാനം വിടും. ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു കൊണ്ട് എന്തെങ്കിലും നഷ്ടം സംഭവിച്ചതായി തോന്നുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ചോദ്യമുയര്‍ന്നപ്പോള്‍ മോയിന്‍ അലി പ്രതികരിച്ചിരുന്നു
ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. ടി.പിയുടെ നാടായ ഒഞ്ചിയത്തിന് തൊട്ടടുത്ത ഓര്‍ക്കാട്ടേരി സ്വദേശിനിയാണ് വധു. മാഹി പന്തക്കല്‍ സ്വദേശിയായ മനോജിന്റെ വിവാഹം പുതുച്ചേരിയില്‍വെച്ച് മതാചാര ചടങ്ങുകളോടെയായിരുന്നു. ടി.പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന മനോജ് മൂന്നുദിവസം മുമ്പാണ് 15 ദിവസത്തെ പരോളിലിറങ്ങിയത്.
പൂജാരിയുടെ കാര്‍മികത്വത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും ചില പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് പങ്കെടുത്തത്. ടി.പി വധക്കേസിലെ മറ്റൊരു പ്രതി ഷാഫിയും ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം പരോളിലിറങ്ങി വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് എ.എന്‍. ഷംസീര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തത് വിവാദമായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും കിര്‍മാണി മനോജ് പ്രതിയാണ്.
ടെക് ലോകത്തെ ഞെട്ടിക്കാൻ പുതിയ മോഡലുകൾ പുറത്തിറക്കി ആപ്പിൾ. കലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററിൽ നടന്ന ചടങ്ങിൽ ഐഫോണ്‍ എക്സ് എസ്, എക്സ് എസ് മാക്സ് , എക്സ് ആര്‍ എന്നീ മൂന്നു മോഡലുകളും ആപ്പിൾ വാച്ച് സീരിസിലെ പുതിയതുമാണ് പുറത്തിറക്കിയത്.
5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്ക്രീൻ വലുപ്പങ്ങളാണ് പുതിയ ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാൻ ആദ്യമായി ഡ്യുവൽ സിം കൂടി ഫോണിനൊപ്പം ഉൾപ്പെടുത്തി. ഇന്ത്യയിലെയും ചൈനയിലെയും മാർക്കറ്റു കൂടി ലക്ഷ്യമിട്ടാണ് ആപ്പിളിന്‍റെ ഈ നീക്കം.
ആപ്പിളിന്‍റെ മറ്റ് ഫോണുകളിലെ സാങ്കേതികവിദ്യയെ വെല്ലുന്ന മാറ്റങ്ങളാണ് പുതിയ ഫോണിലും ഒരുക്കിയിട്ടുള്ളത്. സുപ്പർ റെറ്റിന ഒഎൽഇഡി ഡിസ്പ്ലേയും 12 മെഗാപിക്സലിന്റെ ഇരട്ട പിൻ കാമറകളും നൽകിയിട്ടുണ്ട്. ഐഫോൺ എക്സ് എസ്, എക്സ് എസ് മാക്സ് ഫോണുകൾ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജിൽ ലഭിക്കും.
ആപ്പിള്‍ വാച്ചിന്‍റെ നാലാമത് പതിപ്പും കന്പനി പുറത്തിറക്കി. ഹെൽത്ത് ആപ്സ്, ഓഹരി വിപണി അപ്ഡേഷന്‍ തുടങ്ങിയവ അറിയാനുള്ള അവസരവും വാച്ചിൽ നൽകിയിരിക്കുന്നു. വാച്ചിന് 18 മണിക്കൂർ ചാർജ് നിലനിൽക്കുമെന്നും കന്പനി അറിയിച്ചിട്ടുണ്ട്.
ഹെൽത്ത് ആപ്പുവഴി 30 സെക്കൻഡിനുള്ളിൽ ഇസിജി പരിശോധിക്കാൻ കഴിയുമെന്നാണ് ആപ്പിളിന്‍റെ അവകാശവാദം. വാച്ച് ഉപയോഗിക്കുന്നവർ അപകടത്തിൽപ്പെട്ടാൽ ഉടൻതന്നെ എമർജൻസി കോൺടാക്ട് നന്പരുകളിലേക്ക് കോളുകൾ പോകുന്നതും പ്രത്യേകതയാണ്.
പ്രണയവിവാഹത്തെ എതിര്‍ത്ത കുടുംബത്തോട് മകള്‍ പക തീര്‍ത്തത് വിചിത്രമായ രീതിയില്‍. തിരുവല്ല സ്വദേശി രശ്മിനായരും മാവേലിക്കരക്കാരന്‍ ബിജുകുട്ടനും 2009ലാണ് വിവാഹിതരായത്. ബിജുവിന് വേറെ ഭാര്യയും കുട്ടിയുമുള്ളതിനാല്‍ വീട്ടുകാരെ അറിയിക്കാതെ ആയിരുന്നു വിവാഹം. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് രശ്മിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബിജുവിനെ അറസ്റ്റ് ചെയ്തതോടെയാണ് പക തുടങ്ങുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷമാപണം നടത്തി രശ്മിയും ബിജുവും അച്ഛനമ്മമാരെയും സഹോദരിയേയും യുഎഇയിലേക്ക് കൊണ്ടു വന്നു. റാസല്‍ഖൈമയിലെ ഗോള്‍ഡ് ഹോള്‍സെയില്‍ കമ്പനിയുടെ പേരില്‍ വിസയെടുത്ത ശേഷം ബിസിനസ് വിപുലീകരണത്തിനെന്ന പേരില്‍ രശ്മിയുടെ അച്ഛന്‍ രവീന്ദ്രന്റേയും സഹോദരി രഞ്ജിനിയുടേയും പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് ബിജു വായ്പയെടുത്തു. തുക കൈക്കലാക്കി അടിയന്തിരമായി നാട്ടില്‍ പോയിവരാമെന്ന് പറഞ്ഞ് ബിജുവും രശ്മിയും നാട്ടിലേക്ക് പോയിട്ട് നാല് വര്‍ഷമായി.
തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ രശ്മിയുടെ പിതാവിനും സഹോദരിക്കുമെതിരെ കേസുനല്‍കി. വിസകാലവധി അവസാനിച്ചതിനാല്‍ ഷാര്‍ജയിലെ ഒറ്റമുറിക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം. കേസ് തീര്‍പ്പാക്കി നാട്ടിലേക്കു പോയ രവീന്ദ്രനെ രശ്മിയും ബിജുവും കള്ളക്കേസില്‍ കുടുക്കി ജയിലിട്ടതായി ശ്രീദേവി പറയുന്നു.
പോലീസ് പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതിനാല്‍ രവീന്ദ്രന് തിരിച്ച് ഗള്‍ഫിലേക്ക് വരാനും പറ്റാത്ത അവസ്ഥയാണ്. വിസാകാലാവധി അവസാനിച്ചതിനാല്‍ പുറത്തിറങ്ങാനാവാതെ നാലുവര്‍ഷമായി ഒറ്റമുറിക്കകത്തുകഴിയുകയാണ് ഈ മലയാളി കുടുംബം. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ ഷാര്‍ജയില്‍ ദുരിതമനുഭവിക്കുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്.
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയർന്നു. വ്യാഴാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്. ഇതോടെ ഈമാസം മാത്രം പെട്രോളിനു 2.34 രൂപയുടെയും ഡീസലിനു 2.77 രൂപയുടെയും വർധന രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 84.40 രൂപയും ഡീസൽ വില 78.30 രൂപയുമാണ്. കൊച്ചിയിൽ പെട്രോൾ വില 83.00 രൂപയും ഡീസൽ വില 77.00 രൂപയുമായപ്പോൾ കോഴിക്കോട്ട് പെട്രോളിന് 83.08 രൂപയും ഡീസലിന് 77.08 രൂപയുമായി വില ഉയർന്നു.
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകാന്‍ കാരണം മൊഴിയിലെ വൈരുദ്ധ്യങ്ങളെന്ന് പോലീസ്. പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 13ന് ബിഷപ്പിനെ ജലന്ധറിലെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇതിനു ശേഷമുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 27 പേജുള്ള സത്യവാങ്മൂലമാണിത്. പരാതിക്കാരിയുടേയും ബിഷപ്പിന്റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അത് പരിഹരിക്കണം. അതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
അന്വേഷണം പുരോഗമിക്കുകയാണ്. ബിഷപ്പിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്ക് നാല് തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോണ്‍വെന്റിലേക്ക് വരുന്ന ഫോണ്‍കോളുകള്‍ പോലും പരിശോധിക്കുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു.