Latest News

പെരിയാറില്‍ കല്ലില്‍ കെട്ടിതാഴ്ത്തിയ മൃതദേഹം യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു. ആലുവ മംഗലപുഴ സെമിനാരിക്ക് സമീപം പെരിയാറിലാണ് മൃതദേഹം കണ്ടെത്തിയത്.ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടത്. മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ് റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കല്ലില്‍കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. മരക്കൂട്ടത്തില്‍ കുടുങ്ങി കിടക്കുകയായിരുന്ന കെട്ടില്‍ നിന്നും അഴുകിയ കൈ പുറത്തേക്കു തള്ളിയ നിലയിലായിരുന്നു.

രാത്രി മൃതദേഹം കെട്ടഴിക്കാനാകാത്തതിനാല്‍ ബുധനാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായ സ്ത്രീകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. സംഭവം കൊലപാതകമാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

 

 

തിരുവനന്തപുരം: പോക്‌സോ പ്രകാരം കേസെടുത്തതിന് പിന്നാലെ ഷഫീഖ് അല്‍ ഖാസിമി ഒളിവില്‍. ഇദ്ദേഹത്തിന്റെ സ്വദേശമായി ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും പോലീസ് തെരച്ചില്‍ നടത്തിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഉടന്‍ പോലീസില്‍ കീഴടങ്ങണമെന്ന് പ്രതിയുടെ അഭിഭാഷകനെ പോലീസ് അറിയിച്ചതായിട്ടാണ് സൂചന.

തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ആയിരുന്ന ഷഫീഖ് ഖാസിമി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകത്തതിനാല്‍ മഹല്ല് കമ്മറ്റി പ്രസിഡന്റാണ് പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ സംഭവം വിവാദമായതോടെ ഇയാളെ ഇമാം കൗണ്‍സില്‍ പുറത്താക്കിയിരുന്നു.

മൊഴി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ നേരത്തെ പോലീസും ചെല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും ശ്രമിച്ചെങ്കിലും കുടുംബം വിയോജിപ്പ് പ്രകടിപ്പിച്ചതോടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സഹപ്രവര്‍ത്തകയായ വനിതാ മന്ത്രിയെ പ്രധാനമന്ത്രി നില്‍ക്കുന്ന വേദിയില്‍ വച്ച് കയറിപ്പിടിച്ച് ത്രിപുരയിലെ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി. മന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ തൃപുരയിലെ പ്രദേശിക ചാനലുകള്‍ പുറത്തുവിട്ടു. അ​ഗർത്തലയില്‍ ശനിയാഴ്ച പ്രധാനമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്‍റെയും സാന്നിധ്യത്തിലായിരുന്നു വിവാദ സംഭവം. ചടങ്ങില്‍ പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് വേദിയുടെ വലതുവശത്തായി നില്‍ക്കുകയായിരുന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ കടന്നുപിടിച്ചത്.

വനിതാമന്ത്രിയുടെ ശരീരത്തില്‍ കയറിപിടിച്ച മനോജ് കാന്തി ദേബിനെതിരേ വനിതാമന്ത്രി ചെറുത്തുനില്‍ക്കുന്നതും വീഡിയോയിലുണ്ട്. വേദിയില്‍ തിക്കോ തിരക്കോ ഇല്ലാതിരുന്നിട്ടും മന്ത്രി ബോധപൂര്‍വ്വം വനിതാമന്ത്രിയെ കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതികരിക്കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല.

കൊല്ലം: സ്കൂള്‍ ബസിലുണ്ടായിരുന്നത് 58 കുരുന്നു ജീവനുകള്‍. അപ്പോഴും മനസാന്നിധ്യം വിടാതെ നന്ദകുമാര്‍ (49) തന്‍റെ കൈയിലെ സ്റ്റിയറിംഗില്‍ കൈവിറക്കാതെ പിടിച്ചിരുന്നു. നെഞ്ച് തുളയ്ക്കുന്ന വേദനയ്ക്കിടയിലും. ഒടുവില്‍ അയാള്‍ ബസൊതുക്കി. കുട്ടികളുടെ പ്രിയപ്പെട്ട ഡ്രൈവറങ്കിള്‍ മരണത്തിന് കീഴടങ്ങി.

തങ്കശേരി മൌണ്ട് കാര്‍മല്‍ സ്കൂളിലെ ബസ് ഡ്രൈവറാണ് തിരുമുല്ലവാരം നന്ദളത്ത് തറില്‍ വീട്ടില്‍ വി എസ് നന്ദകുമാര്‍. ഇന്നലെ വൈകീട്ട് സ്കൂള്‍ വിട്ടശേഷം കുട്ടികളെ വീടുകളിലിറക്കാനായി പോകുന്നതിനിടെ വൈകീട്ട് 4.10 ത്തോടെയായിരുന്നു സംഭവം. ആറ് വര്‍ഷമായി ഈ സ്കൂളിലെ ഡ്രൈവറാണ് നന്ദകുമാര്‍.

ഇന്നലെ വൈകീട്ടോടെ തങ്കശ്ശേരി കാവില്‍ ജംഗ്ഷനിലെത്തിയപ്പോള്‍ നന്ദകുമാറിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടു. ഉടനെ മനസാന്നിധ്യം കൈവിടാതെ തിരക്കുള്ള റോഡിയിരുന്നിട്ടും നന്ദകുമാര്‍ ബസ് റോഡ് സൈഡിലേക്ക് ഒതുക്കി നിര്‍ത്തുകയായിരുന്നു. അടുത്തുള്ള ഒട്ടോസ്റ്റിന്‍റെ ഡ്രൈവര്‍മാര്‍ ഉടനെ ഇദ്ദേഹത്തെ ബസില്‍ നിന്നും പുറത്തിറക്കി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നന്ദകുമാര്‍ നാളുകളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ദുബായ്: ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ള സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡിലെ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുമ്പോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസ് അറിയിച്ചു.

വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 8.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലത്തെ ഏറ്റവുകുറഞ്ഞ താപനില. കഴിഞ്ഞ ദിവസവും ഇന്ന് രാവിലെയും യുഎഇയില്‍ പലയിടങ്ങളിലും ഭാഗികമായി മഴലഭിച്ചു. ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 

ടൊവീനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഹിറ്റ് ഡയലോഗില്‍ നിന്നുമാണ് ടൊവീനോയുടെ ചിത്രത്തിന്റെ പേരുണ്ടായത്. അതുകൊണ്ടു തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യാനായി ടൊവീനോയും അണിയറ പ്രവര്‍ത്തകരും തിരഞ്ഞെടുത്തതും മോഹന്‍ലാലിനെയായിരുന്നു.

മഴപെയ്യുന്ന മദ്ദളം കൊട്ടുന്ന ചിത്രത്തിലെ ‘ഹൗമെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്’ എന്ന ശ്രീനിവാസന്റെ ഡയലോഗ് ടൊവീനോ പറഞ്ഞതും മോഹന്‍ലാല്‍ മറുപടി നല്‍കി.” കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്” ഇതോടെയാണ് പോസ്റ്റര്‍ റിലീസ് പൂര്‍ത്തിയായത്.

ജിയോ ബേബി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടൊവീനോയും ഗോപീ സുന്ദറും റംഷി, സിന്ദു സിദ്ധാര്‍ത്ഥുമാണ്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമകള്‍.

ദില്ലി: ദില്ലിയിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം. അഗ്‌നിബാധയില്‍ 9 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കരോള്‍ബാഗിലെ അര്‍പിത് എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ താമസമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് തീ പടര്‍ന്നത്. ഹോട്ടലില്‍ പത്തംഗ മലയാളി കുടുംബം ഉണ്ടായതായാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് സംശയം. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തകരെത്തി ആളുകളെ ഹോട്ടലില്‍നിന്ന് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 20 ലേറെ ഫയര്‍ യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്തീ

വെളുത്ത് സൗന്ദര്യമുളളവര്‍ക്ക് മാത്രമാണോ ടിക് ടോക്? സൗന്ദര്യം ആരാണ് നിശ്ചയിക്കുന്നത്…സൗന്ദര്യത്തിന്റെ അളവ് കോല്‍ എന്ത്?

അവളുടെ രോഗത്തിന്റെ വേദനയിൽ നിന്നും രക്ഷനേടാനായിരുന്നു ആ ടിക്ടോക് വിഡിയോകളെല്ലാം. എന്നാൽ സൗന്ദര്യത്തിന്റെ അളവുകോലിൽ സോഷ്യൽ ലോകം അവൾക്ക് സമ്മാനിച്ചത് കടുത്ത അവഗണനയും പരിഹാസങ്ങളും. ഒടുവിൽ ആ കുട്ടി തന്നെ രംഗത്തെത്തി പറഞ്ഞു. ഇനി ടിക്ടോക് വിഡിയോകൾ ചെയ്യില്ല. പക്ഷേ ഞാനൊരു വൃക്ക രോഗിയാണെന്ന് കള്ളം പറഞ്ഞതാണെന്ന് ചിലർ പറയുന്നു. ദേ ഇത് കാണൂ. ഇന്നും ഡയാലിസിസ് കഴിഞ്ഞ് വന്നതേയൂള്ളൂ. ടിക്ടോക് വിഡിയോയിലെ കണ്ണീരിനെക്കാൾ ഉള്ളുലയ്ക്കുകയാണ് അവളുടെ വാക്കുകൾ.

വൃക്കരോഗി കൂടിയായ ഒരു പെൺകുട്ടിയാണ് ബോഡി ഷെയിമിങ്ങിന്റെ പേരിൽ കടുത്ത മാനസിക പീഡനം നേരിട്ടത്. ഇവർ ചെയ്ത ടിക് ടോക് വിഡിയോ കണ്ട പലരും വെറുപ്പിക്കരുത് എന്നുപറഞ്ഞ് കമന്റ് ബോക്സിൽ വരുകയായിരുന്നു. ഇതോടെ വിഡിയോ ചെയ്യുന്നത് നിറുത്തുകയാണെന്ന് പറഞ്ഞ് പെൺകുട്ടി കണ്ണീരോടെ എത്തി. രോഗിയാണെന്നതിനുള്ള തെളിവ് ആവശ്യപ്പെടുന്നത് വരെ ആധിക്ഷേപങ്ങൾ നീണ്ടതോടെയാണ് ഡയാലിസിസ് ചെയ്തശേഷമുള്ള വിഡിയോയും പെൺകുട്ടി പങ്കുവച്ചത്.

റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിന് രാഷ്ട്രപതിയുടെ അനുമതി. വിലയുടെ വിശദാംശങ്ങള്‍ ഒഴിവാക്കിയ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും. സൈന്യത്തിനായി അഞ്ചു വര്ഷത്തിനിടെ നടത്തിയ ഇടപാടുകള്‍ വിലയിരുത്തുന്ന റിപ്പോർട്ടാണ് സിഎജി സമര്‍പ്പിച്ചിട്ടുള്ളത്. രണ്ട് ഭാഗങ്ങളുള്ള വിശദമായ റിപ്പോര്ട്ടില് ആദ്യഭാഗത്താണ് റഫാലിനെക്കുറിച്ച് പരാമര്‍ശം. വിലയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സാധ്യതയില്ല. എന്നാല്‍ സിഎജി റിപ്പോർട്ടിന്റെ വിശ്വാസ്യത കോൺഗ്രസ് ചോദ്യം ചെയ്തുകഴിഞ്ഞു. റഫാല്‍ വിഷയത്തില്‍ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും.

റഫാല്‍ കരാറിൽ അഴിമതിവിരുദ്ധ വ്യവസ്ഥയും അനധികൃത ഇടപെടൽ നടന്നാൽ പിഴ ഈടാക്കാനുള്ള അധികാരവും ഒഴിവാക്കിയെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇക്കാര്യങ്ങൾ സുപ്രീംകോടതിയെ അറിയിച്ചില്ല. ഇതനുസരിച്ചു റഫാൽ വിമാനക്കമ്പനി ഡാസോ ഏവിയേഷൻ, മിസൈൽ നിർമാതാവ് എംബിഡിഎ ഫ്രാൻസ് എന്നിവരിൽനിന്നു പിഴ ഈടാക്കാനുള്ള അധികാരം ഇല്ലാതായി. കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് സമാന്തരമായി ചർച്ചകൾ നടത്തിയെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണു പുതിയ തെളിവുകൾ പുറത്തുവന്നത്.

സ്വയം രക്ഷിക്കാനും സര്‍ക്കാരിനെ രക്ഷിക്കാനുമുള്ള റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുകയെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സൈന്യത്തിനായി സമീപകാലത്തു നടത്തിയ ഇടപാടുകളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണു സിഎജി സമര്‍പ്പിച്ചതെന്നാണു സൂചന. ഇതില്‍ റഫാല്‍ ഇടപാട് പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. യുദ്ധവിമാനങ്ങളുടെ വിലവിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടോയെന്നു വ്യക്തമല്ല.

ഒരൊറ്റ നിമിഷം മതി ഭാഗ്യം പടിവാതില്‍ക്കെ വന്നു കയറാന്‍. എന്നാല്‍ ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് പെണ്‍കുട്ടിയുടെ കയ്യില്‍ ഭാഗ്യമെത്തിയിട്ട് 33 വര്‍ഷമായി. അറിഞ്ഞത് ഇപ്പോഴാണെന്ന് മാത്രം.
പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ചന്തയില്‍ നിന്നാണ് യുവതി 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് 925 രൂപ (പത്ത് പൗണ്ട്) കൊടുത്ത് മോതിരം വാങ്ങിയത്. മോതിരത്തിന്റെ തിളക്കം തന്നെയായിരുന്നു ആകര്‍ഷണം. അടുത്തിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായോടെ യുവതി മോതിരം ഉള്‍പ്പെടെ ആഭരണങ്ങള്‍ വില്‍ക്കാനൊരുങ്ങി. അപ്പോഴാണ് താനിത്ര നാളും അണിഞ്ഞിരുന്നത് 25.27 ക്യാരറ്റ് വജ്ര മോതിരമാണെന്ന് ജ്വല്ലറിയിലെ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.

വജ്രമോതിരം ലേലത്തില്‍ വച്ചതോടെ 68 കോടി രൂപയ്ക്കാണ് വിറ്റുപോയത്. സ്വര്‍ണം വിറ്റ് ബാധ്യത തീര്‍ക്കാന്‍ പോയ യുവതി കോടീശ്വരിയായാണ് തിരിച്ചെത്തിയത്.
എന്തായാലും താന്‍ എങ്ങനെ കോടീശ്വരിയായെന്ന അമ്പരപ്പിലാണ് ഡെബ്ര ഗോര്‍ഡ. ഇത്ര വിലയുളള മോതിരം എങ്ങനെ പഴയ സാധനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടുവെന്നും വ്യക്തമല്ല

RECENT POSTS
Copyright © . All rights reserved