രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്ര നേട്ടം. പേസ് ബോളർമാരുടെ മികവിൽ ടീം ആദ്യമായി രഞ്ജി ട്രോഫി സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചു. കേരളത്തിനെതിരെ 195 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് 81 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ ബേസിൽ തമ്പി അഞ്ചും സന്ദീപ് വാരിയർ നാലും വിക്കറ്റ് വീഴ്ത്തി. രണ്ടിന്നിങ്സിലുമായി ബേസില്‍ തമ്പിയും സന്ദീപ് വാരിയരും എട്ടുവിക്കറ്റ് വീതം വീഴ്ത്തി. ഒന്നാമിന്നിങ്സില്‍ പത്തുവിക്കറ്റും നേടിയത് ബേസില്‍, സന്ദീപ്, നിധീഷ് ത്രയമാണ്.
സ്കോർ: കേരളം – 185/9, 171. ഗുജറാത്ത് – 162, 81
നേരത്തെ, രണ്ടാം ഇന്നിങ്സിൽ 171 റൺസിനു പുറത്തായ കേരളം, ഒന്നാം ഇന്നിങ്സ് ലീഡായ 23 റൺസ് കൂടി ചേർത്താണ് സന്ദർശകർക്കു മുന്നിൽ 195 റൺസ് വിജയലക്ഷ്യമുയർത്തിയത്. ഒന്നാം ഇന്നിങ്സിൽ പരുക്കുമായി തിരിച്ചുകയറിയ സഞ്ജു സാംസണിനെ വരെ പത്താമനായി കളത്തിലിറക്കിയാണ് കേരളം രണ്ടാം ഇന്നിങ്സിൽ 171 റൺസ് നേടിയത്. ക്വാർട്ടർ കടമ്പ കടക്കാൻ പാർഥിവ് പട്ടേലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഗുജറാത്ത് നാലാം ഇന്നിങ്സിൽ നേടേണ്ടത് ഈ മൽസരത്തിലെ ഉയർന്ന സ്കോറാണ്. കേരളം ഒന്നാം ഇന്നിങ്സിൽ 185 റൺസും രണ്ടാം ഇന്നിങ്സിൽ 171 റൺസും േനടിയപ്പോൾ ഗുജറാത്ത് ഒന്നാം ഇന്നിങ്സിൽ 162 റൺസിനു പുറത്തായിരുന്നു
പേസ് ബോളർമാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരിയിലെ പിച്ചിൽ പൊരുതിനിന്ന് അർധസെഞ്ചുറി നേടിയ സിജോമോൻ ജോസഫാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 148 പന്തുകൾ നേരിട്ട സിജോമോൻ, എട്ടു ബൗണ്ടറി സഹിതം 56 റൺസെടുത്തു. ജലജ് സക്സേന (67 പന്തിൽ ഏഴു ബൗണ്ടറി സഹിതം പുറത്താകാതെ 44), ക്യാപ്റ്റൻ സച്ചിൻ ബേബി (43 പന്തിൽ 24), വിനൂപ് ഷീല മനോഹരൻ (27 പന്തിൽ 16), പി.രാഹുൽ (32 പന്തിൽ 10) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
ഗുജറാത്തിനായി റൂഷ് കലാരിയ, അക്സർ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നഗ്വാസ്‌വല്ല രണ്ടും ചിന്തൻ ഗജ, പിയൂഷ് ചാവ്‌ല എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 96 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന്, ആറാം വിക്കറ്റിൽ സിജോമോൻ ജോസഫ്–ജലജ് സക്സേന സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് (55) കരുത്തായത്. നാലു വിക്കറ്റിന് 149 റൺസ് എന്ന നിലയിൽനിന്ന കേരളത്തിന് വെറും 22 റൺസിനിടെയാണ് ശേഷിച്ച ആറു വിക്കറ്റുകൾ നഷ്ടമായത്.
മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം), വിഷ്ണു വിനോദ് (ഒൻപത്), ബേസിൽ തമ്പി (പൂജ്യം), എം.ഡി. നിധീഷ് (പൂജ്യം), സന്ദീപ് വാരിയർ (പൂജ്യം), സഞ്ജു സാംസൺ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്കോർ.
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു പന്നിപ്പനി ബാധയേറ്റതായി സ്ഥിരികരണം. നിലവില്‍ ഡല്‍ഹിയിലെ എയിംസില്‍ ചികിത്സ നടക്കുന്നത്. പന്നിപ്പനി ബാധിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാ ട്വീറ്റ് ചെയ്തു. അമിത് ഷായുടെ രോഗ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും സ്ഥിരീകരിച്ചിട്ടുണ്ട്. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പൊതുപരിപാടികളില്‍ ഷാ പങ്കെടുത്തിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയ്ക്ക് ശേഷം നെഞ്ച് വേദനയും പനിയും റിപ്പോര്‍ട്ട് ചെയ്തതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ഷായുടെ ചികിത്സ നടത്തുന്നത്. ഇതുവരെ മെഡിക്കല്‍ ബുള്ളറ്റിനുകളൊന്നും പുറത്തുവിട്ടിട്ടില്ല.
ബംഗാളിലെ തെരഞ്ഞെടുപ്പില്‍ ഷായുടെ അഭാവം കൃത്യമായി പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി അമിത് ഷാ പങ്കെടുക്കുന്ന നിരവധി റാലികള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു. ജനുവരി 20 ന് ആദ്യ റാലി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പന്നിപ്പനി ബാധിച്ചതോടെ കാര്യങ്ങള്‍ ബിജെപിക്ക് പ്രതികൂലമാകും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന നീക്കങ്ങള്‍ നടത്താനൊരുങ്ങുന്ന ബി.ജെ.പിക്ക് ദേശീയ അധ്യക്ഷന്റെ അഭാവം തിരിച്ചടിയാകും.
കൃഷ്ണഗിരി: രഞ്ജി ട്രോഫിയിൽ കേരളം-ഗുജറാത്ത് ക്വാർട്ടർ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം 23 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 171 റണ്‍സിന് ഓൾഔട്ടായി. ഇതോടെ ഗുജറാത്തിന്‍റെ വിജയലക്ഷ്യം 195 റണ്‍സായി. പേസ് ബൗളിംഗിന് അനുകൂലമായ വിക്കറ്റിൽ ലക്ഷ്യം മറികടക്കാൻ ഗുജറാത്ത് മികച്ച പോരാട്ടം കാഴ്ചവയ്ക്കേണ്ടി വരും. രണ്ടു ദിവസത്തിനിടെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വീണത് 29 വിക്കറ്റുകളാണ്. യുവതാരം സിജോമോൻ ജോസഫിന്‍റെ അർധ സെഞ്ചുറിയും (56), ജലജ് സക്സേന പൊരുതി നേടിയ (പുറത്താകാതെ 44) റണ്‍സുമാണ് കേരളത്തിന് തുണയായത്. ആദ്യ ഇന്നിംഗ്സിൽ കൈയ്ക്ക് പരിക്കേറ്റ് പിന്മാറിയ സഞ്ജു സാംസണ്‍ രണ്ടാം ഇന്നിംഗ്സിൽ പതിനൊന്നാമനായി ക്രീസിൽ എത്തി.
ഒൻപത് പന്തുകൾ നേരിട്ട സഞ്ജു റണ്‍സ് ഒന്നും നേടാതെ അക്ഷർ പട്ടേലിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഗുജറാത്തിന് വേണ്ടി റോഷ് കലാറിയയും അക്ഷർ പട്ടേലും മൂന്ന് വീതം വിക്കറ്റുകൾ നേടി. നേരത്തെ ഗുജറാത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിൽ അവസാനിച്ചിരുന്നു. 97/4 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഗുജറാത്തിനെ രാവിലെ തന്നെ പേസർമാർ വരിഞ്ഞുമുറുക്കി. ബൗളിംഗ് അനുകൂല വിക്കറ്റിൽ തണുത്ത കാലാവസ്ഥ കൂടിയായതോടെ ബാറ്റ്സ്മാൻമാർ സ്കോർ ചെയ്യാൻ വിഷമിച്ചു. 36 റണ്‍സ് നേടിയ റോഷ് കലാറിയ അവസാനം വരെ പൊരുതിയെങ്കിലും ഇന്നിംഗ്സ് ലീഡ് നേടാൻ സന്ദർശകർക്കായില്ല. ഗുജറാത്ത് നായകൻ പാർഥിവ് പട്ടേൽ 43 റണ്‍സ് നേടി ആദ്യദിനം തന്നെ പുറത്തായിരുന്നു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോലീസിന്റെ കനത്ത സുരക്ഷ. ഇന്നലെ വീട്ടിലെത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവിന്റെ മര്‍ദനമേറ്റിരുന്നുവെന്നാണ് പറയപ്പെടുന്നത്. പട്ടികകൊണ്ടു തലക്കടിയേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍കോളജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശുപത്രിയിലും ഇവര്‍ കഴിയുന്ന വാര്‍ഡിലും ഏതെങ്കിലും രീതിയില്‍ അക്രമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസിനെ വിന്യസിപ്പിച്ചത്. ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധമോ മറ്റോ ഉണ്ടായാല്‍ മറ്റു രോഗികളേയും ആശുപത്രിയുടെ പ്രവര്‍ത്തനത്തേയും ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി പോലീസ് മുന്‍കരുതല്‍ സ്വീകരിച്ചത്.
നോര്‍ത്ത് അസി.കമ്മീഷണര്‍ ഇ.പി.പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സുള്‍പ്പെടെ 61 പേരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലും വിന്യസിപ്പിച്ചത്. പെരിന്തല്‍മണ്ണ താലുക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനെ തുടര്‍ന്ന് ഇന്നലെ തന്നെ സിറ്റി പോലീസ് കൂടുതല്‍ സേനാംഗങ്ങളെ ആശുപത്രിയില്‍ വിന്യസിപ്പിച്ചിരുന്നു.
ചികിത്സ കഴിയും വരെ മെഡിക്കല്‍കോളജില്‍ പോലീസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കനകദുര്‍ഗയും ബിന്ദുവുമായിരുന്നു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്നിധാനത്തെത്തിയ ആദ്യ യുവതികള്‍. ഇരുവരും ശബരിമല സന്ദര്‍ശിച്ചതിനു പിന്നാലെ സംസ്ഥാന വ്യാപകമായി ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തിയിരുന്നു.
തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. കുമ്മനം രാജശേഖരൻ മെട്രോയിൽ കയറിയപ്പോൾ വാർത്തയായതു പോലെ വാർത്തയാകാതിരിക്കാനാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ കൊല്ലത്തെ ജനങ്ങൾ മുഖ്യമന്ത്രിക്ക് നേരെ കൂക്കിവിളിച്ച സംഭവം ജനാധിപത്യ സംവിധാനത്തിൽ ന്യായീകരിക്കാനാവില്ല. എത്രമാത്രം എതിർപ്പുണ്ടെങ്കിലും കൂക്കിവിളിച്ചത് ന്യായീകരിക്കരിക്കാനാവില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നിരാഹാര സമരത്തെ കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാതെ കേരളത്തിലെത്തിയ പ്രധാനമന്ത്രി മടങ്ങി. കൊല്ലത്ത് ബൈപാസ് ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന നിരാഹാര സമരത്തെ കുറിച്ച് മോദി പ്രതികരിക്കുകയോ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയോ ചെയ്തില്ല.
തിരിഞ്ഞു നോക്കാന്‍ ആളില്ലാത്തതിനാല്‍ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. ഈ മാസം 21ന് സമരം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, യുവതീ പ്രവേശനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡിസംബര്‍ മൂന്നു മുതല്‍ ബിജെപി നിരാഹാര സമരം തുടങ്ങിയത്.





സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തി വരുന്ന നിരാഹാര സമരം തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ നിര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ക്കിടയൊണ് പ്രധാനമന്ത്രിയുടെ അവഗണന. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനായിരുന്നു നിരാഹാര സമരം കിടക്കാനുള്ള ആദ്യ ചുമതല. എന്നാല്‍, കേരളത്തിലെ ജനങ്ങളും സര്‍ക്കാരും ഇക്കാര്യം മൈന്‍ഡ് ചെയ്യാതായതോടെ രാധാകൃഷ്ണന്‍ സമരം അവസാനിപ്പിച്ചു. പിന്നീട് വന്ന ശോഭാ സുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസ് വിവാദത്തില്‍ പെട്ട് കുടുങ്ങിയതോടെ സമരം നിര്‍ത്തേണ്ടി വന്നു. ഇതിനിടയില്‍ സമരം ഏറ്റെടുക്കാനെത്തിയ സികെ പത്മനാഭനും പൊതുസമൂഹത്തില്‍ നിന്നും സ്വന്തം പാര്‍ട്ടി അണികളില്‍ നിന്നു പോലും പിന്തുണ കുറവായതോടെ സമരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
നിലവില്‍ മോര്‍ച്ച അധ്യക്ഷ വിടി രമയാണ് നിരാഹാരം കിടക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരുടെ പേരുകള്‍ സമരത്തിലേക്ക് നീണ്ടെങ്കിലും ഇവരെല്ലാം തൊടുന്യായങ്ങള്‍ നിരത്തി സമരം ഏറ്റെടുക്കാന്‍ തയ്യാറായില്ല.
വിനയ് ഫോർട്ടിനെ ടൊവിനോയും രമേശ് പിഷാരടിയും അവഗണിച്ചെന്ന വാർത്ത വ്യാജമെന്ന് വെളിപ്പെടുത്തൽ. അല്‍ഫോന്‍സ് പുത്രന്റെ മകളുടെ മാമോദീസ ചടങ്ങുകള്‍ക്കിടെ വിനയ് ഫോർട്ടിനെ ടൊവിനോ തോമസും രമേശ് പിഷാരടിയും അവഗണിച്ചുവെന്ന തരത്തിൽ വിഡിയോ സഹിതമാണ് സോഷ്യൽ ലോകത്ത് വാർത്തകൾ പ്രചരിച്ചത്. ഇതിന് പിന്നാലെ ടൊവിനോയ്ക്കും പിഷാരടിക്കുമെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ അന്ന് അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വിനയ് ഫോർട്ട്. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഇവര്‍ എന്റെ വര്‍ഷങ്ങളായിട്ടുള്ള സുഹൃത്തുക്കളാണ്’. -വിനയ് പറയുന്നു.
ഒന്നാം ഏകദിനത്തിലെ ധോണിയുടെ മെല്ലെപ്പോക്കിനെ വിമർശിച്ച് രംഗത്തെത്തിയവർ നിരവധിയാണ്. രോഹിത് ഒറ്റയ്ക്ക് 288 റണ്‍സെടുക്കാന്‍ കഴിവുള്ള താരമാണ്. അദ്ദേഹത്തിന് ആവശ്യമായ പിന്തുണ നല്‍കാന്‍ ധോണിക്ക് സാധിച്ചില്ലെന്നായിരുന്നു മുൻ ഇന്ത്യൻ താരം അഗാക്കറുടെ കുറ്റപ്പെടുത്തൽ.
അർധ സെഞ്ചുറി നേടാൻ ധോണി നൂറിനടത്ത് പന്തുകൾ എടുത്തു. ഏകദിനത്തിൽ നൂറു പന്തുകൾ എന്നൊക്കെ പറഞ്ഞാൽ ചില്ലറ സംഖ്യയല്ല. ധോണിയുടെ അർധ സെഞ്ചുറി മത്സരം ഫിനിഷ് ചെയ്യാൻ രോഹിത്തിനെ സഹായിച്ചില്ലെന്നും അഗാക്കർ വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഏകദിനത്തിലെ വിജയം ധോണി ആരാധകർ ആഘോഷമാക്കുകയും ചെയ്തു. ധോണിയുടെ ഇന്നിംഗ്സ് അഗാക്കർക്കുളള മറുപടിയാണെന്നും ഇവർ പറഞ്ഞിരുന്നു.
എന്നാൽ ധോണിയെ പുകഴ്ത്തി നായകൻ വിരാട് കോഹ്‌ലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ധോണിയുടെ ടീമിലെ സാന്നിധ്യം ചോദ്യം ചെയ്തവർക്കുളള മറുപടിയുമാണ് സമ്മാന പുരസ്കാര സമർപ്പണ ചടങ്ങിൽ കോഹ്‌ലി എത്തിയത്. ധോണി ഈ ടീമിന്റെ ഭാഗമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ചൊവ്വാഴ്ച കണ്ടത് എംഎസ് ക്ലാസിക് ആയിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു. നന്നായി മത്സരം കണക്കുകൂട്ടാൻ കഴിയുന്ന താരമാണ് ധോണിയെന്നും സമ്മർദ്ദ ഘട്ടങ്ങളിൽ ധോണിയുടെ മനസിലൂടെ കടന്നു പോകുന്നത് എന്താണെന്ന് ധോണിക്കു മാത്രമേ അറിയു. അവസാന നിമിഷം തനതു ശൈലിയിൽ മത്സരം ഫിനിഷ് ചെയ്യുകയും ചെയ്യും– കോഹ്‌ലി പറഞ്ഞു.
അവസാന പത്ത് ഓവറിൽ 83 റൺസായിരുന്നു ഇന്ത്യയുടെ ജയത്തിലേക്കുള്ള ദൂരം. 44-ാം ഓവറിന്റെ നാലാം പന്തിൽ കോഹ്‍ലി പുറത്താവുമ്പോൾ ഇന്ത്യയ്ക്ക് വേണ്ടത് 38 പന്തിൽ 57 റൺസായിരുന്നു.രണ്ടാം ഏകദിനത്തിൽ ആറുവിക്കറ്റിനാണ് ഇന്ത്യ ജയം അടിച്ചെടുത്തത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ കോഹ്‍ലിയും ധോണിയും ചേർന്നാണ് വിജയതീരത്തെത്തിച്ചത്. ഏകദിനത്തിലെ 39–ാമത്തെയും റൺ ചേസിങ്ങിലെ 24–ാമത്തെയും സെഞ്ചുറി കുറിച്ചു ക്യാപ്റ്റൻ വിരാട് കോഹ്‍ലി. 112 പന്തുകൾ നേരിട്ട കോഹ്‍ലി അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 104 റൺസുമായി വിജയത്തിന് കുറച്ചകലെ മടങ്ങി. ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയ സംഭാവനകൾ ഉറപ്പാക്കിയാണ് കളം വിട്ടതെന്നതും ശ്രദ്ധേയം. ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43), അമ്പാട്ടി റായുഡു (36 പന്തിൽ 24) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
മരിച്ചുപോയെ തന്റെ മകന്റെ പ്രേതത്തെ കണ്ടുവെന്ന് അമ്മ പറയുന്നു. അടുക്കളയിലെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ തെളിവായി കാണിച്ചാണ് അമ്മ പറയുന്നത്. ജോര്‍ജിയയിലെ അറ്റ്‌ലാന്റ സ്വദേശിനിയായ 57കാരി ജെന്നിഫര്‍ ഹോഡ്ജ് ആണ് വിശ്വസിക്കാന്‍ കഴിയാത്ത തെളിവ് കാണിച്ചുതരുന്നത്.
അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം ക്യാമറയുമായി ബന്ധിപ്പിച്ച മൊബൈലില്‍ ലഭിക്കുകയായിരുന്നു .ജെന്നിഫറും മകള്‍ ലോറനും ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണു അടുക്കളയില്‍ ഒരാളുണ്ടെന്ന സന്ദേശം മൊബൈലില്‍ ലഭിക്കുന്നത്. ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാല്‍ മുന്നറിയിപ്പു നല്‍കുന്ന സുരക്ഷാ സംവിധാനമാണിത്.
അകത്തു പ്രവേശിച്ച ആളുടെ ചിത്രം ബന്ധപ്പെട്ട മൊബൈല്‍ നമ്പറില്‍ തെളിയും.ഈ സന്ദേശം തുറന്നു നോക്കിയ ജെന്നിഫറും ലോറനും ഞെട്ടി. അതാ പൈജാമയണിഞ്ഞു നില്‍ക്കുന്ന ഒരു പുരുഷരൂപം. മരിച്ചു പോയ മകന്‍ റോബിയെപ്പോലെ! പിന്നാലെ ജെന്നിഫറും മകളും അടുക്കളയിലേക്കു ഓടിയെത്തി. എന്നാല്‍ അങ്ങനെ ഒരു രൂപമുണ്ടായിരുന്നതിന്റെ യാതൊരു തെളിവും അവിടെ കാണാന്‍ കഴിഞ്ഞില്ല.
ആ ചിത്രം കണ്ടതോടെ താന്‍ ആകെ ഭയപ്പെട്ടുവന്നും എന്നാല്‍ മകന്‍ സ്വര്‍ഗത്തില്‍ സമാധാനമായിരിക്കുന്നതിന്റെ തെളിവാണ് ഇതെന്നു വിശ്വസിക്കുന്നതിനാല്‍ ആശ്വാസം തോന്നുന്നുവെന്നും ജെന്നിഫര്‍ പ്രതികരിച്ചു.
ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്തിനും ഷനിലയ്ക്കുമാണ് ശബരിമല ദര്‍ശനം നടത്താതെ തിരിച്ചിറങ്ങേണ്ടി വന്നത്. ബലം പ്രയോഗിച്ചാണ് പോലീസ് പമ്പയിലേക്ക് കൊണ്ടുപോയതെന്ന് യുവതികള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ വ്യക്തമാക്കി. പമ്പ പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. കണ്ണൂര്‍ കോഴിക്കോട് മേഖലയില്‍ നിന്നുള്ള ഒന്‍പത് പേരുടെ സംഘത്തിനൊപ്പമാണ് രേഷ്മയും ഷനിലയും സന്നിധാനത്ത് എത്തിയത്.
സംഘത്തിലുണ്ടായിരുന്നവര്‍ 7 പേര്‍ പുരുഷന്മാരാണ്. ഇവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിയോടെ മലകയറ്റം ആരംഭിച്ച ഇവരെ നീലിമലയില്‍വെച്ചാണ് പ്രക്ഷോഭകാരികള്‍ തടയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു. ആദ്യം പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ സംഘം ചേര്‍ന്നെത്തി. യുവതികളെ ആക്രമിക്കാന്‍ ശ്രമമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് സംരക്ഷണ വലയം തീര്‍ക്കുകയും ചെയ്തു.
ദര്‍ശനം നടത്താതെ പിന്മാറില്ലെന്ന നിലപാട് യുവതികളും സ്വീകരിച്ചതോടെ പോലീസ് കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പോലീസ് യുവതികളെ നിര്‍ഡബന്ധപൂര്‍വ്വം മലയിറക്കുകയായിരുന്നു. മൂന്നരമണിക്കൂര്‍ പ്രതിഷേധകര്‍ യുവതികളെ തടഞ്ഞുവെക്കുകയായിരുന്നു. നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.