കോട്ടയം: ജലന്ധര്‍ രൂപത ഞായറാഴ്ച നടത്താനിരിക്കുന്ന ‘ത്യാഗ സഹന ജപമാല യാത്ര’യില്‍ നിന്ന് മുഖ്യാതിഥിയെ മാറ്റി. മുഖ്യാതിഥിയായി ആദ്യം നിശ്ചയിച്ചിരുന്നത് പി.സി ജോര്‍ജ് എം.എല്‍.എയെ ആയിരുന്നു. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കി കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളെയും അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോര്‍ജ് ജലന്ധറില്‍ എത്തുന്നതിനെ ഒരു വിഭാഗം വൈദികരും അത്മായരും എതിര്‍ത്തതോടെയാണ് മാറ്റാന്‍ തീരുമാനിച്ചത്. പകരം ഗുഡ്ഗാവ് മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് ബര്‍ണബാസ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.
ജോര്‍ജ് പരിപാടിക്ക് എത്തുന്ന വിവരം നോട്ടീസ് പുറത്തുവന്നപ്പോഴാണ് ഭൂരിഭാഗം വൈദികരും അത്മായരും അറിഞ്ഞത്. ഇതോടെ ഏതാനും വൈദികര്‍ പരാതിയുമായി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് അഗ്‌നെലോ ഗ്രേഷ്യസിനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. വൈദികരുടെ ആശങ്ക പരിഗണിച്ച അഡ്മിനിസ്‌ട്രേറ്റര്‍ മുഖ്യാതിഥിയെ മാറ്റി നിശ്ചയിക്കാന്‍ സംഘടാകര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് ജലന്ധറില്‍ നിന്നും ലഭിക്കുന്ന വിവരം.

നാളെ വൈകിട്ട് അഞ്ചു മണിക്ക് ജലന്ധര്‍ സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളില്‍ നിന്നാണ് ജപമാല യാത്ര ആരംഭിക്കുന്നത്. ബിഷപ്പ് ഹൗസ് വരെയാണ് റാലി. രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലിയില്‍ മെഴുകുതിരികളും തെളിച്ച് പങ്കെടുക്കാനാണ് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ഇടവകകളില്‍ നിന്നും വിശ്വാസികള്‍ എത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കത്തോലിക്കാ സഭയില്‍ ജപമാലയുടെ വണക്കത്തിനായി ഒക്‌ടോബര്‍ മാസം പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നതാണ്. എല്ലാ ദേവാലയങ്ങളിലും ഇതോടനുബന്ധിച്ച് ജപമാല ചൊല്ലുന്നതും സമാപന നാളുകളില്‍ പ്രത്യേക ചടങ്ങുകളും നടത്തുന്നതും പതിവാണ്. എന്നാല്‍ ജലന്ധറില്‍ ഇത്തവണ ത്യാഗ സഹന ജപമാല യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ‘ത്യാഗ സഹന’ റാലിയാക്കി മാറ്റിയത്.

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്. അമേരിക്കന്‍ ചാനലായ സി.എന്‍.എന്റെ റിപ്പോര്‍ട്ടറായ മജ്‌ലി ഡേ പൈ ക്യാമ്പ് ആണ് ഇത്തവണ ആരോപണവുമായി വന്നിരിക്കുന്നത്. ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ 2007ലാണ് അവര്‍ക്ക് ദുരനുഭവമുണ്ടായതെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അവസാന ദിനത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കിത്തന്നതിന് നന്ദി പറയാനായി അക്ബറിനെ കാണാന്‍ ചെന്നപ്പോഴാണ് മര്യാദ വിട്ട പെരുമാറ്റമുണ്ടായതെന്ന് ക്യാമ്പ് പറയുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ ക്യാമ്പിനെ അക്ബര്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ പന്ത്രണ്ട് പേരാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. നിലവില്‍ ആഫ്രിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന അക്ബര്‍ ആരോപണങ്ങളേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അലിഗഡ്: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തിയെന്നും ആരോപിച്ച് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. നേരത്തേ ഇവരെ സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
കശ്മീര്‍ സ്വദേശികളായ വസിം മാലിക്, അബ്ദുള്‍ മിര്‍ എന്നിവരേക്കൂടാതെ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അലിഗഡ് എസ്.പി അജയ് സാഹ്നി വ്യക്തമാക്കി.
കശ്മീരില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്ററായ മനന്‍ ബഷീര്‍ വാനിക്ക് വേണ്ടി അറസ്റ്റിലായവര്‍ പ്രാര്‍ഥനാ യോഗം സംഘടിപ്പിക്കാന്‍ ശ്രമിച്ചതായി എസ്.പി അജയ് സാഹ്നി അറിയിച്ചു.
അനൗദ്യോഗികമായി യോഗം സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അലിഗഡ് സര്‍വകലാശാല വക്താവ് ഷഫാ കിദ്വായ് അറിയിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും 72 മണിക്കൂറിനകം റിപ്പോര്‍ട്ടു നല്‍കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ദോഹ: ഖത്തറിലെ പ്രവാസികള്‍ക്കു രാജ്യം വിട്ടു പുറത്തുപോകുന്നതിന് ഇനി തൊഴിലുടമയില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്‍കി.
തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വളരെ നിര്‍ണായകമായൊരു ഭേദഗതിയാണിതെന്നു വിലയിരുത്തപ്പെടുന്നു. നിയമ ഭേദഗതിയെ രാജ്യാന്തര തൊഴില്‍ സംഘടന(ഐഎല്‍ഒ) സ്വാഗതം ചെയ്തു. തൊഴില്‍ കരാര്‍ കാലാവധിക്കുള്ളില്‍ അവധിയില്‍ താല്‍ക്കാലികമായി നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു നിലവില്‍ തൊഴിലുടമയില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായിരുന്നു.
പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഈ നിബന്ധന ഒഴിവാക്കിയത്.
അമ്മയ്ക്കെതിരെ അക്കമിട്ടുള്ള കടന്നാക്രമണവുമായി സിനിമയിലെ വനിതാകൂട്ടായ്മ. ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ലെന്ന് ഡബ്ള്യുസിസി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തിലെ സിനിമാസംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ല. 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്.
അമ്മയുടെ ഭാരവാഹികള്‍ നീതിമാന്മാരല്ലെന്ന് രേവതി ആരോപിച്ചു. ഡബ്ള്യുസിസി അംഗങ്ങളുടെ പേരുപറയാനുള്ള മര്യാദപോലും ‘അമ്മ’ പ്രസിഡന്റ് തയാറായില്ലെന്ന് മോഹന്‍ലാലിനെ ഉന്നമിട്ട് രേവതി പറഞ്ഞു. പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടനയ്ക്ക് പുറത്ത്, പ്രതിയായ ആള്‍ അകത്ത്, ഇതെന്തു നീതി ? പ്രതിയായ നടന്‍ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റി. സംഘടന ആരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും അംഗങ്ങൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
എണ്ണി എണ്ണി പറഞ്ഞ കാര്യങ്ങൾ…
∙ ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ല
∙ കേരളത്തിലെ സിനിമാസംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ല
∙ 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്
∙ പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടനയ്ക്ക് പുറത്ത്, പ്രതിയായ ആള്‍ അകത്ത്, ഇതെന്തു നീതി ?
∙ ഇരയായ പെണ്‍കുട്ടിയെ ആക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചു
∙ ‘ചൂടുവെള്ളത്തില്‍ വീണ പൂച്ച’ എന്ന ബാബുരാജിന്റെ പരാമര്‍ശം ഹീനം
∙ അമ്മയുടെ ഭാരവാഹികള്‍ നീതിമാന്മാരല്ലെന്ന് രേവതി
∙ മോഹന്‍ലാലിനെതിരെ വിമര്‍ശനം
∙ ഡബ്ല്യുസിസി അംഗങ്ങളുടെ പേരുപറയാനുള്ള മര്യാദപോലും ‘അമ്മ’ പ്രസിഡന്റ് തയാറായില്ല
∙ നടിമാര്‍ എന്നുമാത്രം പറഞ്ഞാണ് പരാമര്‍ശിച്ചതെന്ന് രേവതി
∙ ദിലീപിന്റെ കാര്യത്തില്‍ ‘അമ്മ’യുടെ ബൈലോ വച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചു
∙ ദിലീപ് സംഘടനയിലുണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ല: പത്മപ്രിയ
∙ ഇരയായ നടിയുടെ രാജിക്കത്ത്
∙ പ്രതിയായ നടന്‍ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റി
∙ സംഘടന ആരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്
∙ ‘അമ്മ എന്തോ മറയ്ക്കുന്നു’
∙ അമ്മ സ്ത്രീകളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്ന സംഘടനയായി മാറി
∙ അമ്മ ഭാരവാഹികള്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു
∙ ‘ഞങ്ങള്‍ മുറിവേറ്റവരും അപമാനിക്കപ്പെട്ടവരും രോഷാകുലരുമാണ് ‘
∙ താൻ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ഉണ്ടായത് കൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റിൽ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതൻ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആൾ പുറത്താണ്. ഇതാണോ നീതിയെന്നും രേവതി ചോദിച്ചു.
∙ അമ്മയില്‍നിന്ന് രാജിവക്കാൻ കത്ത് തയാറാക്കിയിരുന്നുവെന്ന് പാർവതി വെളിപ്പെടുത്തി. ഇടവേള ബാബുവിനെ വിളിച്ചപ്പോൾ എന്തിനാണ് അമ്മയുടെ പേര് മോശമാക്കുന്നത് എന്നാണു ചോദിച്ചത്. ജനറൽ ബോഡി അംഗങ്ങൾക്ക് എന്തും പറയാനുണ്ടെങ്കിൽ അടിയന്തര യോഗം ചേരും എന്ന് ഇടവേള ബാബു പറഞ്ഞു. തുടർന്നാണ് അമ്മയുമായി വീണ്ടും വിഷയം ചർച്ച ചെയ്യാൻ പോയത്. ഓഗസ്റ്റ് ഏഴിലെ യോഗത്തിൽ 40 മിനിറ്റ് നടന്നത് മുഴുവൻ ആരോപണങ്ങളായിരുന്നു. കെഞ്ചി പറഞ്ഞു സംസാരിക്കാന്‍ അവസരം തരാൻ. പക്ഷേ അവർ അതിനു തയാറായില്ലെന്നും പാർവതി പറഞ്ഞു.
∙ യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോൻ. ഇന്ത്യ മുഴുവനും ഒരു മൂവ്മെന്റ് നടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഇതിൽ നടപടി എടുക്കുന്നു. സ്ത്രീകൾ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ കേരളത്തിൽ വാക്കാലെയല്ലാതെ കുറച്ചുകൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോൻ പറഞ്ഞു.
∙ ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാർവതി മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു. ബീന പോൾ, സജിത മഠത്തിൽ, റിമ കല്ലിങ്കൽ തുടങ്ങിയവരാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങളാണ് നടിമാർ ധരിച്ചിട്ടുള്ളത്.
ശൂരനാട് സ്കൂളിന് സമീപം കാമുകിയുടെ വീടിന് മുമ്പിൽ യുവാവ് ആത്മഹത്യ ചെയ്തു. ശൂരനാട് സ്വദേശി നിഖില്‍ ആണ് കഴിഞ്ഞ ദിവസം കാമുകിയുടെ വീടിന് മുമ്പിൽ ആത്മഹത്യ ചെയ്തത്. ഹിന്ദു സമുദായത്തില്‍ പെട്ട നിഖിൽ ശൂരനാട് സ്‌ക്കൂളിന് കിഴക്ക് ഭാഗത്തുള്ള ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.
ഇരുവരും സ്കൂൾ കാലഘട്ടം മുതൽ പ്രണയത്തിലായിരുന്നു. നിഖിൽ മൈസൂരില്‍ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ പെൺകുട്ടിക്ക് വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് നിഖില്‍ പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഒപ്പം പോകാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നായിരുന്നു നിൽഹിൽ ആത്മഹത്യ ചെയ്തത്.
പെണ്‍കുട്ടിയുടെ വിവാഹം അടുത്ത തിങ്കളാഴ്ചയായിരുന്നു വീട്ടുകാർ നടത്താൻ തീരുമാനിച്ചിരുന്നത്. പെണ്‍കുട്ടി ഒപ്പം ഇറങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് ഏറെ മാനസിക വിഷമത്തിലായ നിഖില്‍ രാത്രിയില്‍ ഇവരുടെ വീടിന് മുന്നില്‍ എത്തി. വീടിന് എതിര്‍ വശമുള്ള കടമുറിയുടെ ഭിത്തിയില്‍ ആത്മഹത്യാ കുറിപ്പും എഴുതി വച്ച് തൂങ്ങി മരിക്കുകയായിരുന്നു.
വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനമാണ്. മറക്കാന്‍ പറ്റുന്നില്ല വാവേ… അതോണ്ടാ പോകുന്നത്.. നീ മറ്റൊരാളുടെ കൂടെ പോകുന്നത് കാണാന്‍ വയ്യ.. സ്നേഹം ഞാന്‍ അഭിനയിച്ചിട്ടില്ല.. ഇഷ്ടമാരുന്നു ഒരുപാട്… സജിന്റെ കൂടെ ജീവിക്കണം സുഖമായി… ഞാന്‍ പോകുവാ..Love You Vave.. എന്ന് വാവയുടെ ചേട്ടന്‍ നിഖില്‍.. എല്ലാവരും എന്നോട് ക്ഷമിക്കണം. ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാം.. എന്നിങ്ങനെയായിരുന്നു കടയുടെ ഭിത്തിയില്‍ കുറിച്ച വരികള്‍.
രാവിലെ റോഡിലൂടെ പോയ വഴിപോക്കരാണ് മൃതദേഹം മൃതദേഹം തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഇവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സംഭവമറിഞ്ഞ് ശൂരനാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത് അടൂര്‍ ഭാഗത്തുള്ള യുവാവുമായിട്ടാണ്.
വിവാഹം ഉറപ്പിച്ചതോടെ പെൺകുട്ടി കാമുകനെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ നിഖിലിനൊപ്പം ഇറങ്ങിചെല്ലാം എന്ന് പെണ്‍കുട്ടി നിഖിലിനോട് പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ നിഖില്‍ വിളിച്ചിട്ട് ഇറങ്ങി ചെല്ലാൻ പെൺകുട്ടി കൂട്ടാക്കിരുന്നില്ല. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു.
ബോളിവുഡിൽ മീ ടൂ ആരോപണ വിവാദങ്ങളിൽ പുതിയ തലത്തിലേക്ക്. സംവിധായകരായ സാജിദ് ഖാൻ, സംവിധായകൻ സുഭാഷ് ഗായ്, നിർമാതാവ് കരിം മൊറാനി എന്നിവർക്കെതിരെയാണ് പുതിയ ആരോപണങ്ങൾ. നടി സലോനി ചോപ്രയാണ് നടനും തിരക്കഥാകൃത്തുമായ സാജിദ് ഖാൻ മോശമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. 2011മുതൽ സാജിദിന്റെ അസിസ്റ്റന്റായി സിനിമയിൽ പ്രവർത്തിക്കുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നതായി അവർ പറഞ്ഞു. ഷാരൂഖ് ഖാന്റെ സുഹൃത്തും സിനിമ നിർമാതാവുമായ കരിം മൊറാനി തന്നെ നിരന്തരം പീഡിപ്പിച്ചതായി മറ്റൊരു നടിയും വെളിപ്പെടുത്തി. ഡൽഹി സ്വദേശിയായ നടിയാണ് ഒരു മാധ്യമത്തിന് മുന്നിൽ പീഡനം തുറന്നുപറഞ്ഞത്.
ഷാരൂഖ് ഖാന് നായകനായ രാവൺ, ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ മെറാനി മദ്യം നൽകി ബോധരഹിതയാക്കിയാണ് തന്നെ കീഴ്പ്പെടുത്തിയതെന്ന് ഇവർ ആരോപിക്കുന്നു. സിനിമയുടെ ബന്ധപ്പെട്ട് ഹോട്ടൽമുറിയിൽ താമസിക്കുകയായിരുന്നു ഞാൻ. മദ്യകുപ്പിയുമായി മൊറാനി എന്റെ മുറിയിലേയ്ക്ക് കയറി വന്നു. മദ്യം ഉപയോഗിക്കുന്നയാളല്ല ഞാൻ. പക്ഷേ മൊറാനി ബലപ്രയോഗത്തിലൂടെ എന്നെ കുടിപ്പിച്ചു. മദ്യലഹരിയിൽ ബോധരഹിതയായ എന്നെ അയാള്‍ മതിവരുവോളം ഉപയോഗിച്ചു. ഉറക്കമുണർന്നപ്പോൾ സഹിക്കാൻ വയ്യാത്ത വേദയോടോപ്പം എന്റെ ശരീരത്തിൽ മുഴുവൻ ക്ഷതങ്ങളായിരുന്നു. 21 വയസ് മാത്രമായിരുന്നു എന്റെ പ്രായം. അച്ഛനോളം പ്രായമുളള ഒരു മനുഷ്യന്റെ ക്രൂരവിനോദത്തിന് ഇരയാകുകയായിരുന്നു ഞാൻ. മാനസികവും ശാരീരികവുമായി ഞാൻ തളർന്നു.
മൊറാനിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. ആ ചിരി ഇപ്പോഴും എന്റെ കാതിൽ മുഴുങ്ങുന്നുണ്ട്. സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ എന്റെ നഗ്നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തി. അതിനുശേഷം സിനിമയിൽ നിന്ന് ഞാൻ വിട്ടു നിന്നു. മറ്റുളളരോട് സംസാരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. പുറംലോകം കാണാതെ ജീവിക്കുകയായിരുന്നു ഞാൻ.
2015 സെപ്തംബർ 12 ന് അയാൾ എന്നെ വീണ്ടും വിളിപ്പിച്ചു. ഹൈദരാബാദിലെ ഫിലിംസിറ്റിയിൽ ഗത്യന്തരമില്ലാതെ എനിക്ക് ചെല്ലേണ്ടി വന്നു. ചെന്നില്ലെങ്കിൽ എന്റെ കുടുംബാംഗങ്ങളുടെ ഫോണിൽ എന്റെ നഗ്നചിത്രമെത്തുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. നഗ്നചിത്രങ്ങൾ കാണിച്ച് എന്നെ വീണ്ടും ഭീഷണിപ്പെടുത്തി. വീണ്ടും എന്നെ അയാൾ പീഡിപ്പിച്ചു. തൊട്ടടുത്ത മുറികളിൽ ഷാരുഖ് ഖാനും വരുൺ ധവാനും രോഹിത് ഷെട്ടിയുമുണ്ടെന്ന് അയാൾ എന്നോട് പറഞ്ഞു. എന്നെ പുറത്തുവിടാതെ മണിക്കൂറുകൾ തടഞ്ഞുവെച്ച് പീഡിപ്പിച്ചു. നിർവാഹമില്ലാതെയാണ് ഞാൻ ഒടുവിൽ അയാളുടെ ഭാര്യയോടും മകളോടും കാര്യം പറഞ്ഞു.ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയെങ്കിലും ആരും ഗൗനിച്ചില്ല.
അയാൾ വലിയ നിർമ്മാതാവാണ്. ഉന്നതങ്ങളിൽ പിടിയുളളയാൾ. അതുകൊണ്ടാകാം അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള ദേഹപരിശോധനയ്ക്ക് പോലും ആശുപത്രി അധികൃതർ തയ്യാറാകാതിരുന്നത്. എത്രമാത്രം ഭീകരമായിരുന്നു ആ ദിനങ്ങൾ എന്നു പോലും എനിക്കു ഓർത്തെടുക്കാൻ കഴിഞ്ഞില്ല. എന്റെ ഭാഗം വാദിക്കാൻ ഒരു വക്കീൽ പോലും തയ്യാറായില്ല. പബ്ലിക് പ്രോസിക്യൂട്ടർ മാത്രമായിരുന്നു ആശ്രയം. അവരും അയാളുടെ സ്വാധീനവലയത്തിലാണെന്ന് എനിക്കു തോന്നി. എന്നോട് സംസാരിക്കാൻ സമയമില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ മറുപടി. ജില്ലാ കോടതിയിൽ ; വച്ച് ജഡ്ജി എന്നോട് പുറത്ത് പോകാനായി ആവശ്യപ്പെട്ടു. കോടതിയിൽ മനോവ്യഥയോടെ ഒറ്റയ്ക്കിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട് ഞാൻ. നഗ്നചിത്രവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഫോണിൽ കൃതിമത്വം കാട്ടിയാണ് മൊറാനി രക്ഷപ്പെട്ടത്. കോടതി അയാൾക്ക് മുൻകൂർജാമ്യം നൽകി.
ഷാരൂഖ് ഖാനെ സഹപ്രവർത്തകയെന്ന നിലയ്ക്കപ്പുറം ഏറെ പരിചയമില്ല. അദ്ദേഹത്തെ ഈ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കണമെന്ന് ആഗ്രഹവുമില്ല. ഷാരൂഖ് ഖാനെ പോലെയുളള ഒരു താരത്തിന് എങ്ങനെയാണ് മൊറാനിയെ പോലെയുളള ഒരാൾക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുകയെന്ന് ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്. 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മൊറാനിക്കെതിരെ കേസുണ്ട്. അഴിമതി ആരോപണമുളള പീഡനക്കേസിൽ പ്രതിയായിട്ടുളള ഒരാൾക്കൊപ്പം ഷാരൂഖിനെ പോലെയൊരാൾ പ്രവർത്തിക്കുന്നതെന്ന കാര്യം ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു– നടി പറയുന്നു.
നിരവധി പേരാണ് ബോളിവുഡിൽ മീ ടൂവിൽ കുടുങ്ങിയത്. ഇതിനിടെയാണ് തനുശ്രീയുടെ പരാതിയിൽ നാനാ പടേക്കർക്കെതിരെയുള്ള കേസ് ജാമ്യംലഭിക്കാവുന്ന വകുപ്പുകൾപ്രകാരമെന്ന് പൊലീസ് ഉന്നതർ സൂചനനൽകിയത്. ഐപിസി 354, 509 വകുപ്പുകൾ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും 2013ൽ ഈ വകുപ്പുകളിൽവരുത്തിയ ഭേദഗതി പടേക്കറിനു അനുകൂലമായേക്കാമെന്നും പറയുന്നു. അതിനാൽ 7 വർഷം വരെ തടവ് ഉൾപ്പെടെ കടുത്ത ശിക്ഷ പടേക്കർ നേരിടേണ്ടിവന്നേക്കില്ല. പടേക്കറിനെ കൂടാതെ, സംവിധായകൻ രാകേഷ് സാരംഗ്, നിർമാതാവ് സമീ സിദ്ദിഖി, കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ എന്നിവരാണ് മീടുവിൽ കുടുങ്ങിയത്.
അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങി ഡബ്ല്യുസിസി. നടിമാരായ രേവതി, പത്മപ്രിയ തുടങ്ങിയവര്‍ വൈകിട്ട് നാലിന് കൊച്ചിയില്‍ മാധ്യമങ്ങളെ കാണും. കൂടുതല്‍ നടിമാര്‍ അമ്മയില്‍ നിന്ന് രാജിവയ്ക്കുന്നതടക്കം ശക്തമായ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ഇതിനിടെ നടിമാരുടെ ’മീ ടൂ’ വെളിപ്പെടുത്തല്‍ സാധ്യത സൂചിപ്പിച്ച എന്‍.എസ്.മാധവന്‍റെ ട്വീറ്റും വൈറലാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ സംവിധായിക അഞ്ജലി മേനോന്‍. ശക്തരായ നടന്‍മാരും എഴുത്തുകാരും ചലച്ചിത്രകാരന്‍മാരും ഉണ്ടായിട്ടും ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കാന്‍ ആരും മുതിര്‍ന്നില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി നടി മുന്നോട്ടുപോകുമ്പോഴും ഇതാണ് സ്ഥിതി. അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണ് ഇതെന്നും അഞ്ജലി മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.
മീ ടു ക്യാംപെയിനിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണ്. ആരോപണവിധേയര്‍ ഉള്‍പ്പെട്ട പരിപാടികള്‍ ഒഴുവാക്കിയും സിനിമകള്‍ വേണ്ടെന്നുവെച്ചും സംഘടനകളിലെ അംഗത്വം റദ്ദാക്കിയുമെല്ലാം ഇത്തരം അതിക്രമങ്ങള്‍ ഒരുവിധത്തിലും അനുവദിച്ചുകൊടുക്കില്ലെന്ന ശക്തമായ നിലപാടെടുത്തിരിക്കുകയാണ് മുംബൈ സിനിമാമേഖലയെന്നും അഞ്ജലി മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം അമ്മയുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ട് നടിമാര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അമ്മ എക്സിക്യൂട്ടിവ് യോഗത്തിലടക്കം അനുകൂലമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കുന്നതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച ഗ്ലോബല്‍ സാലറി ചലഞ്ച് പ്രതിസന്ധിയില്‍. ധനസമാഹരണത്തിനായി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല. മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി സഹായം സ്വീകരിക്കാനായിരുന്നു പരിപാടി. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു മാത്രം കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയെങ്കിലും മറ്റു മന്ത്രിമാരുടെയും യാത്രയ്ക്ക് അനുമതിയായില്ല. അതോടൊപ്പം തന്നെ കേരളത്തിനുള്ള പരിധി ഉയര്‍ത്തുന്നതിലും കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കുള്ള അപേക്ഷ ഒരുമിച്ചായിരുന്നു കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഒഴികെ മറ്റാര്‍ക്കും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്കാകട്ടെ കര്‍ശന നിബന്ധനകളോടെയാണ് ദുബായ് യാത്രയ്ക്ക് അനുമതി നല്‍കിയത്. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമേ പാടൂള്ളൂവെന്നും നിബന്ധനയില്‍ പറയുന്നു. വിദേശഫണ്ട് സ്വീകരിക്കരുത്. വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തരുത് എന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

ഈ മാസം 18 മുതലാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മന്ത്രിമാര്‍ക്ക് പുറമേ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നു. മുഖ്യമന്ത്രി ഈ മാസം 17 മുതല്‍ 20 വരെ അബുദാബി, ദുബായ്. ഷാര്‍ജ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്.
നവകേരള സൃഷ്ടിക്ക് 30,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്. വിദേശത്തുനിന്നുള്ള പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ വായ്പാ പരിധിയും അനിശ്ചിതത്വത്തിലാണ്. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രം തീരുമാനം എടുക്കാത്തതാണ് കാരണം. ലോകബാങ്ക്, എ.ഡി.ബി വായ്പകളും ഇതോടെ അനിശ്ചിതത്വത്തിലായി. ലോകബാങ്ക്, എ.ഡി.ബി പ്രതിനിധികള്‍ കേരളത്തിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു മാസം പിന്നിട്ടുകഴിഞ്ഞു.
മധ്യകേരളത്തിലെ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘത്തില്‍ ഏഴുപേര്‍. ഇവര്‍ കവര്‍ച്ചയ്ക്കു ശേഷം ട്രെയിനില്‍ കേരളം വിട്ടു. ഏഴംഗ കവര്‍ച്ചാ സംഘം രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രമുഖ മാധ്യമം പുറത്തു വിട്ടു.
കവര്‍ച്ചാസംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കവര്‍ച്ച നടത്തി ഏഴംഗ സംഘം ചാലക്കുടിയില്‍ നിന്ന് തിടുക്കത്തില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കോട്ടയത്തു നിന്ന് മോഷ്ടിച്ച വാഹനം ചാലക്കുടിയില്‍ ഉപേക്ഷിച്ച ശേഷം ഇവര്‍ തൊട്ടടുത്തുള്ള സ്കൂളില്‍ എത്തി വസ്ത്രം മാറി. അവിടെ നിന്ന് ചാലക്കുടി റയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. പാസഞ്ചര്‍ ട്രെയിനില്‍ തൃശൂരില്‍ എത്തി. പിന്നെ, ധന്‍ബാദ് എക്സ്പ്രസില്‍ കേരളം വിട്ടു. ഉത്തരേന്ത്യക്കാരായ സംഘം കേരളത്തില്‍ എത്തി എ.ടി.എം. കൊള്ളയടിച്ചു മടങ്ങിയെന്ന് ഇതോടെ വ്യക്തമായി.
ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ഫോണ്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കാരണം, ഇത്തരം കവര്‍ച്ചയ്ക്കായി ഇവര്‍ ഇറങ്ങുന്പോള്‍ സാധാരണ ഫോണുകള്‍ ഉപയോഗിക്കാറില്ല. പൊലീസ് പിന്‍തുടരുമെന്ന കാരണത്താലാണിത്. ഇവരുടെ ചിത്രങ്ങളും വിരലടയാളങ്ങളും നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്ക് കൈമാറി. ഡല്‍ഹി , തമിഴ്നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പ്രാദേശികമായി ഇവര്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഗ്യാസ് കട്ടറും സിലിണ്ടറും കോട്ടയത്തു നിന്ന് വാങ്ങിയിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇനി, കവര്‍ച്ചാ സംഘത്തിലേക്ക് എത്താന്‍ ഇതരസംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളുടെ സഹായം കൂടി കേരള പൊലീസിന് വേണ്ടി വരും. ഡി.ജി.പി. തലത്തില്‍ അത്തരത്തിലുള്ള ഏകോപനം വേണ്ടി വരും.