ഹര്‍ത്താല്‍ ദിനത്തില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരെ വഴി തടയാതെ ആം ആദ്മികളുടെ പ്രതിഷേധം. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന പ്രതിഷേധം സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ ഉത്ഘാടനം ചെയ്തു. ബന്ദും ഹര്‍ത്താലും നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കപട രാഷ്ടീയക്കാരെ തിരിച്ചറിയുകയെന്ന മുദ്രവാക്യവുമായാണ് ആം ആദ്മികള്‍ പ്രതിഷേധിച്ചത്.
ജനദ്രോഹപരമമായ സമര രീതികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴില്ലെന്നും ജനകീയ പങ്കാളിത്തത്തോടെ വാഹനങ്ങള്‍ നടുറോഡില്‍ ഉപേക്ഷിക്കുന്ന രീതിയിലുള്ള സമര രീതികള്‍ നടത്തുവാന്‍ ആം ആദ്മി തയ്യാറാകുമെന്നും അറിയിച്ചു. ഷക്കീര്‍ അലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബോബന്‍ എ എസ്, വിന്‍സന്റ് ജോണ്‍, പ്രേം ജോസ് ഫോജി, ഷംസുദ്ധീന്‍ എന്‍. എസ് എന്നിവര്‍ സംസാരിച്ചു.
സൗദിയിൽ 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മലയാളി മുങ്ങിയെന്നു പരാതി. മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായിരുന്ന കഴക്കൂട്ടം ശാന്തിനഗർ സാഫല്യത്തിൽ ഷിജു ജോസഫിനെതിരെ ലുലു ഗ്രൂപ്പ് റിയാദിലെ ഇന്ത്യൻ എംബസിക്കും ഡിജിപി, തിരുവനന്തപുരം ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കും പരാതി നൽകി. ഇയാളെ കണ്ടെത്തി പണം വീണ്ടെടുക്കണമെന്നാണ് ആവശ്യം.
നാലു വർഷമായി ലുലുവിൽ ജോലി ചെയ്യുന്ന 42കാരനായ ഷിജു വിതരണക്കാരിൽനിന്നു സ്ഥാപനമറിയാതെ വൻതോതിൽ സാധനങ്ങൾ വാങ്ങി മറിച്ചുവിറ്റാണു പണം സമ്പാദിച്ചിരുന്നതെന്നു പറയുന്നു. ഇതിനായി ലുലുവിന്റെ രേഖകളും സീലും വ്യാജമായി നിർമിക്കുകയും ചെയ്തെന്നും കമ്പനി അറിയിച്ചു. സാധനങ്ങൾ വാങ്ങിയ ബില്ലുകൾ അക്കൗണ്ട്സിൽ എത്തിയപ്പോഴാണു വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇതിനുമുൻപുതന്നെ ഷിജു നാട്ടിലേക്കു കടന്നിരുന്നു
തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയില്‍ ബസ് മറിഞ്ഞ് ഏഴ് കുട്ടികളടക്കം 52 മരണം. കൊണ്ടഗട്ട് ഹനുമാന്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയവരാണ് മരിച്ചവരിലേറെയും. ഘട്ട് റോഡിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു.
ശനിവരംപേട്ടയില്‍ നിന്നും ജഗ്തിയാലിലേക്ക് പോകുന്ന സര്‍ക്കാര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് കൊണ്ടഗട്ടിലെത്തിയപ്പോള്‍, ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരും കയറിയതോടെ യാത്രക്കാര്‍ എഴുപതോളമായി. ചൊവ്വാഴ്ചയായതിനാല്‍ ക്ഷേത്രദര്‍ശനത്തിന് തിരക്ക് അധികമായിരുന്നു. ക്ഷേത്രത്തില്‍ നിന്നും മെയിന്‍ റോഡിലേക്ക് ചേരുന്ന ഘട്ട്റോഡിലാണ് അപകടം.
വളവ് തിരിയുന്നതിനിടെ ബസിന്‍റെ നിയന്ത്രണം വിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തിരക്കുള്ളതിനാല്‍ ഡ്രൈവര്‍ക്ക് നിയന്ത്രിക്കാനായില്ല. വലതുവശത്തേക്ക് ചരിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസ് ഒന്നിലേറെ തവണ മലക്കം മറിഞ്ഞതാനാലാണ് മരണംഖ്യ ഉയര്‍ന്നത്. യാത്രക്കാരില്‍ അധികവും സ്ത്രീകളായിരുന്നു. പതിനഞ്ച് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചെന്ന് ജില്ല കലക്ടര്‍ എ.ശരത് അറിയിച്ചു. പരുക്കേറ്റ ഇരുപതോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മറ്റ് വാഹനങ്ങളിലായി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നാലെ പൊലീസുമെത്തി.. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് എല്ലാവിധി ചികിത്സാസഹായങ്ങളും ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരള ഡി.ജി.പി ലോക് നാഥ് ബെഹ്‌റയ്‌ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് മാദ്ധ്യമ പ്രവര്‍ത്തക സുനിത ദേവദാസ്. ആഭ്യന്തര വകുപ്പ് പരാജയമാണെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് പോലും നീതി ലഭിക്കുന്നില്ല എന്നതും പകല്‍ പോലെ വ്യക്തമാണെന്നും എന്തെല്ലാമാണ് ഇദ്ദേഹം ഡി ജി പി ആയ ശേഷം സംഭവിച്ചത് എന്നോര്‍ത്ത് നോക്കൂ എന്നും സുനിത ചോദിക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുനിത ഇക്കാര്യം വ്യക്തമാക്കി.
എന്താണ് ശരിക്കും സംഭവിക്കുന്നത്? അത് ഒറിജിനല്‍ ബെഹ്റ അല്ലെ ? പാഷാണം ഷാജിയോ മറ്റോ ആണോ ഇനി ? ശരിക്കും ബഹ്റയെ വല്ലവരും തട്ടി കൊണ്ട് പോയി വല്ലയിടത്തും പൂട്ടിയിട്ടിരിക്കയാണോ ? സുനിത ചോദിച്ചു. ആഭ്യന്തര വകുപ്പിന്റെ ഇരുപത്തിയേഴ് വീഴ്ചകള്‍ ലിസ്റ്റായി നല്‍കിയാണ് സുനിത ദേവദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരള ഡി ജി പി ലോക്നാഥ് ബെഹ്റക്ക് എന്താണ് സംഭവിക്കുന്നത്?
നമ്മുടെ ആഭ്യന്തരവകുപ്പിന് എന്താണ് പ്രശ്‌നം?
ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ആഭ്യന്തര വകുപ്പ് പരാജയമാണെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് പോലും നീതി ലഭിക്കുന്നില്ല എന്നതും പകല്‍ പോലെ വ്യക്തം.
ജഗതി ശ്രീകുമാര്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ച ഒരു സിനിമയുണ്ട്.കാട്ടിലെ തടി, തേവരുടെ ആന. അതില്‍ ഒരു ജഗതി മന്ത്രിയാണ്. മറ്റേ ജഗതി മറ്റൊരു ആളും. സിനിമയില്‍ ഒരു ഘട്ടത്തില്‍ മന്ത്രിയായ ജഗതിയെ മറ്റേ ജഗതിയെ കൊണ്ട് മാറ്റുന്നുണ്ട്. എന്നിട്ട് ഒറിജിനല്‍ മന്ത്രിയെ ഒരിടത്തു പൂട്ടിയിടും. ഒരു കൂട്ടം മനുഷ്യര്‍ എന്നിട്ട് അവര്‍ക്ക് വേണ്ടതൊക്കെ ഡ്യൂപ്ലിക്കേറ്റ് മന്ത്രിയെ കൊണ്ട് നടത്തിയെടുക്കും.
എപ്പോഴും പാഷാണം ഷാജിയുമായുള്ള ഡി ജി പിയുടെ മുഖസാദൃശ്യവും ആഭ്യന്തരവകുപ്പിന്റെ കുത്തഴിഞ്ഞ പ്രവര്‍ത്തനവും കാണുമ്പൊള്‍ ഞാനോര്‍ക്കും , ഇങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടാവുമോ? അല്ലെങ്കില്‍ ഒരു ഡി ജി പി ഇങ്ങനെയൊക്കെ പെരുമാറുമോ? എന്താണ് സത്യത്തില്‍ അദ്ദേഹത്തിന് സംഭവിക്കുന്നത്?
എന്തെല്ലാമാണ് ഇദ്ദേഹം ഡി ജി പി ആയ ശേഷം സംഭവിച്ചത് എന്നോര്‍ത്ത് നോക്കു . ലോക്കപ്പ് മരണം, വിദ്യാര്‍ത്ഥി മരണം, നിരവധി കേസുകളില്‍ ഉള്ള സംശയാസ്പദമായ വൈകിപ്പിക്കല്‍ …. ഏറ്റവും ഒടുവില്‍ കന്യാസ്ത്രീകള്‍ നീതി തേടി തെരുവില്‍.ഒന്നിലും നടപടിയുണ്ടായില്ല.
എന്താണ് ശരിക്കും സംഭവിക്കുന്നത്? അത് ഒറിജിനല്‍ ബെഹ്റ അല്ലെ ? പാഷാണം ഷാജിയോ മറ്റോ ആണോ ഇനി ?
ശരിക്കും ബഹ്റയെ വല്ലവരും തട്ടി കൊണ്ട് പോയി വല്ലയിടത്തും പൂട്ടിയിട്ടിരിക്കയാണോ ?
ഒരെത്തും പിടിയും കിട്ടുന്നില്ല .
മുന്‍പ് ലിസ്റ്റ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ ഒന്ന് കൂടി ഓര്‍മിപ്പിക്കുന്നു. (ലിസ്റ്റ് പഴയത്)
1 . ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ ?
2 . കെവിന്റെ കൊലപാതകം.കെവിന്റെ ഭാര്യയും ബന്ധുക്കളും ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് കരഞ്ഞ് കൊണ്ട് പരാതിപ്പെട്ടിട്ടും ഒന്നും ചെയ്യാത്ത പൊലീസ്.
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം. നിരപരാധിയെ ആളുമാറി കസ്റ്റഡിയിലെടുത്ത് തല്ലിക്കൊന്ന വരാപ്പുഴ സംഭവം.
3 .എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ തെളിവ് സഹിതം പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. വിവാദമായതോടെ പ്രതിക്കെതിരെ കേസ് എടുത്തു. പരാതി പൂഴ്ത്തിയ എസ്‌ഐയെയും എഎസ്‌ഐയെയും സസ്‌പെന്‍ഡ് ചെയതു. എസ്‌ഐക്കെതിരെയും പോക്‌സോ ചുമത്തി കേസെടുത്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ച യുവാവിനെ കരുനാഗപ്പള്ളിയില്‍ വീടുകയറി എസ്‌ഐയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്ത് അടിച്ചുശരിയാക്കി. എസ്‌ഐക്ക് സസ്‌പെന്‍ഷന്‍.
4 . വിജിലന്‍സിനെ നിങ്ങള്‍ ചുമതലയേറ്റ ശേഷം എന്താക്കി മാറ്റി ? ഇപ്പൊ വിജിലന്‍സ് എന്നാല്‍ എന്തിനുള്ള ഏജന്‍സി ആണ് ?
കെ എം മാണി നോട്ടെണ്ണല്‍ യന്ത്രം വാങ്ങിയത് തലയണക്ക് പകരം തലക്ക് വച്ചുറങ്ങാനായിരുന്നോ ? എന്തായി ബാര്‍ വിഷയത്തില്‍ കൈക്കൂലി വാങ്ങിയ കേസ് ? പഴയ മന്ത്രി കെ ബാബു കുറ്റം വല്ലതും ചെയ്തിട്ടുണ്ടോ ? പാറ്റൂര്‍ കേസ് എന്തായിരുന്നു ?
5 . സോളാര്‍ കേസ് എന്തായി ? ശരിക്കും ഉമ്മന്‍ചാണ്ടി പുണ്യാളനും സരിത മാതാവും തന്നെ ?
6 . ബി ജെപിയും ആര്‍ എസ് എസും പ്രതിസ്ഥാനത്തു വരുന്ന കേസുകളില്‍ നിങ്ങള്‍ എടുക്കുന്ന നിലപാട് എന്താണ് ? നടപടി എന്താണ് ?
പെട്ടന്ന് എല്ലാം കൂടി ഓര്ക്കാന് കഴിയില്ലായിരിക്കും . തേച്ചു മായ്ച്ച കേസുകള്‍ അത്രക്കുണ്ടല്ലോ . ചിലത് ഓര്‍മ്മിപ്പിക്കാം .സംവിധായകന്‍ കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം പാടിയതിനെതിരെ തന്ന പരാതി ?
നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊല ?
പി ജയരാജനെതിരെ യു എ പി എ ചുമത്തിയത് എന്തിനായിരുന്നു ?
പി ശശികല എന്നൊരാള്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നതായി താങ്കള്‍ക്കറിയാമോ ? അവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാറുണ്ടോ ? എങ്ങനെ ഹാപ്പി അല്ലെ ? കേസെടുക്കാവുന്ന വകുപ്പൊന്നും ഇല്ലല്ലോ അല്ലെ ?
7 . കമല്‍ സി ചവറയെയും രാവുണ്ണിയെയും രജീഷ് കൊല്ലങ്കണ്ടിയേയും നേരിട്ട രീതി ?
8 . ഗുണ്ടാ ബന്ധമുള്ള പോലീസുകാര്‍ ഒക്കെ സുഖമായിരിക്കുന്നല്ലോ അല്ലെ ?
9 . പോലീസ് കംപ്ലയിന്റ് അതോറിട്ടി ഒക്കെ നന്നായി നടക്കുന്നുണ്ടല്ലോ അല്ലെ ?
(കോടതിവ്യവസ്ഥപ്രകാരം പോലീസ് കംപ്ലയിന്റ് അതോറിറ്റി തലവനായി നിയമിക്കേണ്ടത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തയ്യാറാക്കുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍നിന്നാവണം. ജില്ലാ കംപ്ലയിന്റ് അതോറിറ്റി തലവന്‍ റിട്ട. ജില്ലാ ജഡ്ജിയാവണം. ഹൈക്കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നാമനിര്‍ദേശം ചെയ്യുന്ന ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയോ തയ്യാറാക്കുന്ന പാനലില്‍ നിന്നാവണം നിയമനം. പോലീസ് ബില്‍ വന്നപ്പോള്‍ സര്‍ക്കാറിന് ഇഷ്ടമുള്ള റിട്ട. ജഡ്ജിമാരെ നിയമിക്കാം എന്നാക്കിയതൊക്കെ നന്നായല്ലോ അല്ലെ ? ) ഹാപ്പി അല്ലെ ?
10 . കൊച്ചിയില്‍ ‘അസമയത്തു യാത്ര ചെയ്ത കുറ്റത്തിന്” പോലീസ് പിടിച്ച സ്ത്രീയോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടോ എന്നതിന് വൈദ്യ പരിശോധന നടത്തണമെന്ന് പറഞ്ഞ പോലീസുകാര്‍ക്കൊക്കെ സുഖമല്ലേ ? അവര്‍ക്കെതിരെ നടപടിയൊന്നും ഇത് വരെ എടുത്തില്ലല്ലോ ? ആ സ്ത്രീയുടെ പരാതി ?
11 . ആര്‍ട്ടിസ്റ്റ് അശാന്തന്റെ മൃതദേഹത്തോട് അനാദരവ് , വടയമ്പാടി സമരം , തിരുവനന്തപുരത്ത് പോത്തന്‍കോട് ദളിത് കോളനിയില്‍ പോലീസ് നടത്തിയ നായാട്ട് , വിനായകന്റെ മരണം , വാളയാറില്‍ പെണ്‍കുട്ടികളുടെ മരണം തുടങ്ങിയ പരാതികളൊക്കെ തേച്ചു മായ്ച്ചല്ലോ അല്ലെ ? പ്രത്യേകിച്ച് നടപടിയൊന്നും എടുക്കാതെ നാട്ടുകാരുടെ കണ്ണില്‍ പൊട്ടിയിടുന്ന ചില അടവുകളൊക്കെ കാണിച്ചു ? നന്നായി ..
12 . ഒന്ന് മറന്നു … ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചത് വളരെ നന്നായിരുന്നു . അഭിനന്ദനങ്ങള്‍
13 . ട്രാന്‍സ്ജെന്‍ഡേഴ്‌സിനെതിരെ തുടര്‍ച്ചയായി പോലീസ് നടത്തുന്ന മര്‍ദ്ദനങ്ങള്‍ പ്രത്യേക അഭിനന്ദനവും പുരസ്‌ക്കാരവും അര്‍ഹിക്കുന്നതാണ് . ജനമൈത്രി പോലീസ് എന്നാല്‍ ഇതാണ് . ട്രാന്‍സ്ജെന്‍ഡേഴ്‌സിനെ പുറത്ത് കണ്ടാല്‍ തല്ലി ഓടിക്കണം . അതാണ് സര്‍ക്കാര്‍ നയം .
14 . അന്യസംസ്ഥാന തൊഴിലാളികളെ ആരെങ്കിലും തല്ലുന്നതോ അപമാനിക്കുന്നതോ കണ്ടാല്‍ ഇടപെടരുത് അതായിട്ട് എന്തിനാ കുറക്കുന്നത് ? .
15 . ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്
16 . ഹാദിയയുടെ വീട്ടിലെത്തിയവരെയൊക്കെ നിങ്ങള്‍ തടഞ്ഞത് എന്തിനായിരുന്നു ?
17 . പുതുവൈപ്പിന്‍ സമരം നേരിട്ട രീതി ഗംഭീരം
18 . കഴിഞ്ഞ ദിവസം കോഴിക്കോട്ട് പോലീസ് മര്‍ദ്ദനത്തില്‍ ഓട്ടോഡ്രൈവറുടെ കേള്‍വി നഷ്ടപ്പെട്ടു എന്ന് കേട്ടു . വെല്‍ഡണ്‍ മിസ്റ്റര്‍
19 . എ കെ ശശീന്ദ്രന്‍ ഒരു സ്ത്രീയെ ഫോണ്‍ വിളിച്ച കേസ് ഉണ്ടായിരുന്നല്ലോ ? അതെന്തായി ? ആര് ആര്‍ക്കാ ഫോണ്‍ വിളിച്ചത് ? കേസ് ഒത്തു തീര്‍ന്ന വ്യവസ്ഥകള്‍ എന്തൊക്കെയാ ? കോടതിക്ക് പുറത്തു കേസ് സ്റ്റെറ്റില്‍ ചെയ്യുക എന്ന് പറഞ്ഞാല്‍ എന്താ ?
20. ഷുഹൈബിന്റെ കൊലപാതകത്തില്‍ ആകാശ് തില്ലങ്കേരി പ്രതിയാണോ ? നിരപരാധി ആണോ ?
അയാള്‍ കീഴടങ്ങിയതാണോ ? നിങ്ങള്‍ ഓടിച്ചിട്ട് പിടിച്ചതാണോ ?
21. ആശിഷ് രാജ് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി മൂത്രമൊഴിക്കാന്‍ സൗകര്യം ആവശ്യപ്പെട്ടപ്പോള്‍ അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ എന്ത് നടപടി എടുത്ത് ? അത് മതിയോ ?
22. കേരളത്തിലെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന എത്ര സ്ത്രീകള്‍ സൈബര്‍ പരാതികള്‍ നല്‍കിയിട്ടുണ്ട് ? അതില്‍ ഇത് വരെ എന്ത് നടപടികള്‍ എടുത്തു ? എന്ത് കൊണ്ടാണ് കേരളത്തിലെ സാധാരണക്കാരന് നീതി കിട്ടാത്തത് ?
23. വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ സഹോദരിമാര്‍ മരിച്ച കേസിന്റെ അന്വേഷണത്തില്‍ പോലിസ് വീഴ്ച വരുത്തിയത്
എത്രയെത്ര സംഭവങ്ങള്‍ ! ലിസ്റ്റ് അപൂര്‍ണം.
ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി പ്രവാസി അബുദാബി വിമാനത്താവളത്തില്‍ പിടിയിലായി. യുഎഇയില്‍ നിയമ വിരുദ്ധമായ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.
43 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായതെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഗില്‍ സംശയകരമായ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ബാഗ് തുറന്നുപരിശോധിച്ചപ്പോള്‍ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കള്‍ കണ്ടെത്തിയെന്നാണ് കേസ്. ഇവ എന്താണെന്ന് തിരിച്ചറിയാന്‍ യുഎഇയിലെ ജനറല്‍ അതോരിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന് കൈമാറി. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളാണെന്നും ഇസ്ലാമിക നിയമങ്ങള്‍ക്ക് ഇവ എതിരാണെന്നുമാണ് അവര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരം വസ്തുക്കള്‍ നശിപ്പിച്ച് കളയണമെന്നും ഇസ്ലാമിക് അഫയേഴ്സ് അതോരിറ്റി നിര്‍ദ്ദേശം നല്‍കി.
തുടര്‍ന്ന് ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവന്നുവെന്ന കുറ്റം ചുമത്തി കേസെടുത്തു. യുഎഇ നിയമപ്രകാരം ഇവ കുറ്റകരമാണ്. എന്നാല്‍ യുഎഇയില്‍ താമസിക്കുന്ന മറ്റൊരാള്‍ക്ക് നല്‍കാനായി തന്റെ നാട്ടിലുള്ള സുഹൃത്ത് ഇവ തന്നുവിട്ടതാണെന്നായിരുന്നു ഇയാള്‍ അധികൃതരോട് പറഞ്ഞത്. ഇവ മരുന്നുകളാണെന്നും, യുഎഇയിലുള്ള ഒരാള്‍ക്ക് ചികിത്സക്കായി ഇവ ആവശ്യമാണെന്നും പറഞ്ഞായിരുന്നു തന്നുവിട്ടത്. കൂടോത്രത്തിനോ ദുര്‍മന്ത്രവാദത്തിനോ ഉപയോഗിക്കുന്ന സാധനങ്ങളാണെന്ന് അറിഞ്ഞിരുന്നില്ല. ഔഷധങ്ങളാണെന്ന് കരുതിയാണ് കൊണ്ടുവന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരം സാധനങ്ങള്‍ മനഃപൂര്‍വ്വം രാജ്യത്തേക്ക് കൊണ്ടുവന്നതല്ലെന്ന് അഭിഭാഷകനും കോടതിയില്‍ വാദിച്ചു. എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്ദ്യോഗസ്ഥന്‍ ബാഗ് തുറന്നപ്പോള്‍ തന്നെ ഇവ കണ്ടെടുത്തു. ഒളിപ്പിച്ച് കടത്താന്‍ കൊണ്ടുവന്നതാണെങ്കില്‍ ഇത്ര ലാഘവത്തോടെ ഇവ ബാഗില്‍ സൂക്ഷിക്കുമായിരുന്നില്ല. തുണികള്‍ക്കിടയില്‍ പോലും ഒളിപ്പിക്കാതെ കൊണ്ടുവന്നത് എന്താണെന്ന് അറിയാത്തതിന് തെളിവാണെന്നും അതുകൊണ്ട് ഇയാളെ വെറുതെ വിടണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചു. കേസ് ഒക്ടോബറില്‍ പരിഗണിക്കാനായി മാറ്റിവെച്ചു.
ആഡംബര ജീവിതം കൊണ്ട് ബ്രിട്ടനെ ഒന്നടങ്കം ഞെട്ടിക്കുന്ന ഇന്ത്യന്‍ കോടീശ്വര പുത്രിയെക്കുറിച്ചാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. യുകെയില്‍ ഏറ്റവും ആഡംബരമുള്ള വിദ്യാര്‍ഥി എന്നാണ് ഒറ്റവാക്കില്‍ ലോക പ്രശസ്തമായ ദി സണ്‍ പെണ്‍കുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ അറിഞ്ഞാല്‍ വിശേഷണം ഒട്ടും കുറവായെന്ന് ആര്‍ക്കും തോന്നില്ല.
ഇന്ത്യന്‍ കോടീശ്വരന്‍റെ മകള്‍ എന്നാണ് മാധ്യമങ്ങള്‍ പെണ്‍കുട്ടിയെക്കുറിച്ച് പറയുന്നത്. ഉന്നത വിദ്യാഭാസത്തിനായി പെണ്‍കുട്ടി യുകെയിലേക്ക് പറന്നപ്പോള്‍ 12 പരിചാരകരാണ് കൂടെ വിമാനം കയറിയത്. സ്കോട്ട് ലന്‍ഡിലെ സെന്‍റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ആഡംബര ജീവിതത്തിലൂടെ ശ്രദ്ധ കൈവരിച്ചിരിക്കുന്നത്.
മറ്റ് കുട്ടികള്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലുകളില്‍ റൂമിനായി തിക്കി തിരക്കുമ്പോള്‍ കൊട്ടാര സമാനമായ അത്യുഗ്രന്‍ ബംഗ്ലാവാണ് മകള്‍ക്ക് അന്തിയുറങ്ങാനായി ഇന്ത്യന്‍ കോടീശ്വരന്‍ വാടകയ്ക്കെടുത്തത്. അതുകൊണ്ടു തന്നെ റൂം പങ്കിടേണ്ട ആവശ്യകത കുട്ടിക്കില്ല. പാരമ്പര്യത്തിന്‍റെ പ്രൗഡിയുള്ള ബംഗ്ലാവില്‍ മനോഹരമായ പൂന്തോട്ടമടക്കമുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്.
12 പേരാണ് പരിചരിക്കാനായി സദാസമയവും കാത്തുനില്‍ക്കുന്നത്. ഒരു പാചകക്കാരന്‍, മൂന്ന് വീതം സ്ത്രീ പുരുഷ വീട്ടുജോലിക്കാര്‍, പൂന്തോട്ട പരിപാലനത്തിന് ഒരാള്‍, വിശേഷ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമായി ഒരാള്‍, ഒരു ഡ്രൈവര്‍, ഇവര്‍ക്കെല്ലാം പുറമെ രണ്ട് പേര്‍ എന്നിങ്ങനെയാണ് ചരിചരണം. കുട്ടിക്ക് പ്രവേശനം ലഭിക്കുന്ന സമയത്താണ് ഇത്രയും പേരെ ഒരു റിക്രൂട്ട് മെന്‍റ് ഏജന്‍സിയില്‍ നിന്ന് ജോലിക്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാള്‍ക്ക് മുപ്പതിനായിരം പൗണ്ട് ഒരു വര്‍ഷം നല്‍കുമെന്നാണ് വ്യവസ്ഥ. കുട്ടിയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കണമെന്നുമാത്രം.
വാതിലുകള്‍ തുറന്ന് കൊടുക്കുന്നതുമുതല്‍ ഭക്ഷണം വിളമ്പുന്നതിന് വരെ പ്രത്യേകം ചുമതലകള്‍ ഓരോരുത്തര്‍ക്കും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ആളുണ്ട്. എന്തായാലും ഇന്ത്യന്‍ കോടീശ്വര പുത്രി ബ്രിട്ടനില്‍ താരമായിട്ടുണ്ട്.
കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനില്‍ നേരിട്ടു ഹാജരാകില്ലെന്ന് സൂചന നല്‍കി പി.സി.ജോര്‍ജ് എംഎല്‍എ. പിസി ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് വനിതാ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മീഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മീഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? – ജോര്‍ജ് വെല്ലുവളിച്ചു. അതേസമയം, ബത്ത അനുവദിക്കുന്ന രീതി കമ്മീഷനില്ല. നിര്‍ദേശിച്ചിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുമെന്നാണ് കമ്മീഷന്റെ മറുപടി.
കന്യാസ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ 20നു കമ്മീഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് പി.സി.ജോര്‍ജ് എംഎല്‍എയോടു നിര്‍ദ്ദേശിച്ചിരിക്കുന്നത്. അപമാനകരമായ പരാമര്‍ശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയ വനിതാ കമ്മീഷന്‍, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തു. ജലന്തര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കേരള പൊലീസും പഞ്ചാബ് സര്‍ക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയതായും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.
വിശ്വഹൃദയം കവർന്ന മുന്‍ മിസ് യൂണിവേഴ്സ് ചെല്‍സി സ്മിത്ത് അർബുദത്തിനു കീഴടങ്ങി. 43 വയസുകാരിയായ ചെല്‍സി കരളിലെ ക്യാന്‍സര്‍ ബാധിച്ചാണ് മരണപ്പെട്ടത്. 1995ൽ സുസ്മിത സെന്നിന്റെ പിൻഗാമിയായിട്ടാണ് അമേരിക്കക്കാരി ചെൽസി സ്മിത്ത് വിശ്വസുന്ദരിപ്പട്ടം ചൂടിയത്. 1995ൽ മിസ് യുഎസ്എ കിരീടം ചൂടിയ ടെക്സസുകാരി ചെല്‍സി സ്മിത്ത് നമീബിയയിൽ നടന്ന വിശ്വസുന്ദരി മത്സരത്തിലും വിജയിക്കുകയായിരുന്നു.
15 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു യുഎസുകാരി മിസ് യൂണിവേഴ്സ് പട്ടം നേടിയത്. അന്ന് ചെല്‍സി സ്മിത്തിനെ കിരീടം അണിയിച്ചത് 1994 ലെ വിശ്വസുന്ദരി സുസ്മിത സെന്‍ ആയിരുന്നു. “അവളുടെ ആ ചിരിയും ആത്മവീര്യവും ഞാന്‍ ഇഷ്ടപ്പെട്ടു. എന്റെ സുന്ദരിയായ കൂട്ടുകാരിക്ക് നിത്യശാന്തി നേരുന്നു”-സുസ്മിത ട്വിറ്ററിൽ കുറിച്ചു. 1994-ല്‍ മനിലയില്‍ വച്ച് നടന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയം നേടിയത്.
ഒരു സ്ത്രീ നല്‍കിയ പരാതിയിൽ അറസ്റ്റ് ഇത്രയും വൈകുന്നതിൽ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് സംവിധായകൻ മേജർ രവി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തിയതാണ് മേജർ രവി.
‘നടൻ ദിലീപിനെയും ഇതുപോലെയൊരു പരാതിയുടെ പേരിലാണ് അറസ്റ്റ് ചെയ്യുന്നത്. ആ സമയത്ത് ദിലീപിനും പറയാമായിരുന്നു എനിക്ക് എന്റെ സംഘടന ഉണ്ട്, അമ്മ. ആ സംഘടന അന്വേഷണം നടത്തിയിട്ട് എന്നെ അറസ്റ്റ് ചെയ്താൽ മതിയെന്ന്. അതാരും ചെയ്തില്ല. അപ്പോൾ ഇതുപോലെയുള്ള അക്രമങ്ങൾക്ക് സംഘടനകളുടെ ശക്തി ഉപയോഗിച്ച് പിന്തുണയ്ക്കാൻ പാടില്ല’. മേജർ രവി പറഞ്ഞു.
ഇങ്ങനെയൊരു കാര്യത്തിന് രാഷട്രീയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ ആ രാഷട്രീയ പാർട്ടിക്കാരെ താൻ അപലപിക്കുന്നുവെന്നും മേജർ രവി വ്യക്തമാക്കി. ഒരാളെ രക്ഷിക്കാനായി ഒരു സമൂഹത്തിനെ ബലിയാടാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇരകളാകപ്പെട്ടവർക്ക് വേണ്ട നീതി അവർക്ക് കിട്ടിയേ പറ്റൂ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ എത്ര വലിയ കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും ശരി അയാൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു .
ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി സി ജോർജ്ജ് എംഎൽഎക്കെതിരെ വിമർശനവുമായി ബോളിവുഡ് നടി സ്വരാ ഭാസ്‌കർ. ട്വിറ്ററിലൂടെയായിരുന്നു സ്വരയുടെ വിമർശനം.
എം.എല്‍.എയുടെ വാക്കുകള്‍ ലജ്ജിപ്പിക്കുന്നതാണെന്നും ഛര്‍ദിക്കാന്‍ വരുന്നുവെന്നുമായിരുന്നു സ്വരയുടെ വാക്കുകള്‍. ‘ഇത് ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നു. ശരിക്കും ഛര്‍ദിക്കാന്‍ വരുന്നു’ എന്ന് സ്വര ട്വിറ്ററില്‍ കുറിച്ചു.
ട്വീറ്റിന് പിന്നാലെ സ്വരയെ അധിക്ഷേപിച്ച് സംവിധായകനും ബി.ജെ.പി അനുഭാവിയുമായ വിവേക് അഗ്‌നിഹോത്രി രംഗത്തെത്തി. ‘മീ ടു പ്രോസ്റ്റിറ്റ്യൂട്ട്’ എന്ന ഹാഷ്‌ടാഗിട്ട്, എവിടെ പ്ലക്കാര്‍ഡ് എന്ന് ചോദിച്ച് വിവേക് ട്വീറ്റ് ചെയ്‌തു. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതോടെ ട്വിറ്റര്‍ ഇടപെട്ട് പോസ്‌റ്റ് പിന്‍വലിക്കുകയായിരുന്നു.
കന്യാസ്‌ത്രീക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധമാണ് പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജിനെതിരെ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പിസി ജോർജ്ജിനെതിരെ ബോളിവുഡ് താരം രവീണ ടണ്ടൻ രംഗത്തെത്തിയിരുന്നു. ‘ഇരയെ ഭയപ്പെടുത്താനുള്ള വ്യക്തമായ ശ്രമമാണ് ഇത്. ഇതിൽ വനിതാ കമ്മീഷൻ ഇടപെടണം. ഈ മനുഷ്യനെതിരെ കേസെടുക്കണം’. രവീണ ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയെ ടാഗ് ചെയ്താണ് രവീണയുടെ ട്വീറ്റ്.