ഡോ. മനോജ് വെള്ളനാട്
അന്നോളം മറ്റൊരു ശാസ്ത്രജ്ഞനും ചിന്തിച്ചിട്ടില്ലാത്ത ചിന്താ വഴികളിലൂടെയൊക്കെ ഒരത്ഭുതമായി നടന്നയാളാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. ആ സവിശേഷമായ ചിന്തകളുരുത്തിരിഞ്ഞ തലച്ചോര്‍ അന്നേ ശാസ്ത്രലോകത്തിനൊരു കൗതുകമായിരുന്നു. കൗതുകം ലേശം കൂടിയ അവര്‍ അദ്ദേഹത്തിന്റെ മരണശേഷം ആ തലച്ചോറിനെയും വെറുതെ വിട്ടില്ല.
1955 ല്‍ ഐന്‍സ്റ്റീന്‍ മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ തോമസ് ഹാര്‍വ്വി ആ തലച്ചോര്‍ വേര്‍പെടുത്തിയെടുത്തു (റൊണാള്‍ഡ് ക്ലാര്‍ക്കിന്റെ ഐന്‍സ്റ്റിനെ പറ്റിയുള്ള ജീവചരിത്രത്തില്‍, മരിക്കുന്നതിന് മുമ്പേ ഐന്‍സ്റ്റീന്‍ സമ്മതം കൊടുത്തിരുന്നതായി പറയുന്നുണ്ട്, മരണശേഷം തലച്ചോര്‍ ഗവേഷണങ്ങള്‍ക്കുപയോഗിക്കാന്‍. പക്ഷെ അത് കള്ളമായിരുന്നുവെന്ന് പിന്നീട് മനസിലായി. സത്യത്തില്‍ സമ്മതം വാങ്ങാതെ അടിച്ചുമാറ്റുകയായിരുന്നു. ഒടുവില്‍ ഐന്‍സ്റ്റീന്റെ കുടുംബം അത് ഗവേഷണങ്ങള്‍ക്കേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ എല്ലാം കോംപ്ലിമെന്റ്‌സാക്കി).
ഐന്‍സ്റ്റീന്റെ തലച്ചോറു മുറിച്ചെടുത്ത് ഭാരം നോക്കിയ ഹാര്‍വ്വിയ്ക്കതിശയമായിരുന്നു, വെറും 1230gm മാത്രം. എങ്ങനെ അതിശയിക്കാതിരിക്കും, പ്രായപൂര്‍ത്തിയായ സാധാരണ ഒരു മനുഷ്യന്റേതിനേക്കാള്‍ (13001400 gm) ഭാരക്കുറവായിരുന്നു ആ ബുദ്ധിരാക്ഷസന്റെ തലച്ചോറിന്. E=mc സ്‌ക്വയറും റിലേറ്റിവിറ്റി തിയറിയുമൊക്കെ പിറന്ന ആ മസ്തിഷ്‌കത്തിന്റെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങള്‍ ഹാര്‍വ്വിയെടുത്തു. ആ ചെറിയ തലച്ചോറില്‍ ഭാഷയും സംസാരവുമൊക്കെ കൈകാര്യം ചെയ്യുന്ന ഭാഗങ്ങള്‍ താരതമ്യേന ചെറുതാണെന്ന് അദ്ദേഹം മനസിലാക്കി. പക്ഷെ, ഇന്‍ഫീരിയര്‍ പരൈറ്റല്‍ ലോബിന്റെ വലിപ്പം സാധാരണയേക്കാള്‍ 15 ശതമാനത്തിലധികം കൂടുതലായിരുന്നു. അവിടമാണ് സംഖ്യകളെയും സൂത്രവാക്യങ്ങളെയും ഒക്കെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും സമയം, സ്ഥലം, ദൂരം തുടങ്ങിയ ഭൗതികശാസ്ത്ര വസ്തുതകളെ അപഗ്രഥിക്കുകയും ചെയ്യുന്ന തലച്ചോറിന്റെ കണക്കുമുറി.
ഡോ. ഹാര്‍വി ഫോട്ടോ പിടിത്തം കഴിഞ്ഞ് ഈ തലച്ചോറിനെ 1 cm വീതം നീളവും വീതിയും ഉയരവുമുള്ള 240 ചെറിയ കഷ്ണങ്ങളായി മുറിച്ച് കോളോഡിയോണില്‍ പൊതിഞ്ഞു വച്ചു. എന്നിട്ട് ചില പഠനങ്ങളൊക്കെ നടത്താന്‍ നോക്കി. എന്നാല്‍ 1978 വരെയും ഇതൊന്നും വേറാര്‍ക്കും പഠിക്കാനോ പരീക്ഷിക്കാനോ കൊടുത്തില്ല. 20 വര്‍ഷത്തിലധികം ഒരു സിഡര്‍ ബോക്‌സിനുള്ളില്‍ ആള്‍ക്കഹോളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു, ബുദ്ധിയുടെയും ഓര്‍മ്മയുടെയും ഇലക്ട്രോണ്‍ പ്രവാഹം നിലച്ച ആ യന്ത്രത്തെ. 1978 ല്‍ സ്റ്റീഫന്‍ ലെവിയെന്ന ജേണലിസ്റ്റാണ് ഹാര്‍വിയുടെ കയ്യില്‍ നിന്നും ഇതൊക്കെയും കണ്ടെടുക്കുകയും ഗവേഷണങ്ങള്‍ക്കായി വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ക്ക് ഈ തലച്ചോര്‍ കഷ്ണങ്ങള്‍ കുറച്ചു വീതം നല്‍കുകയും ചെയ്തത്.
1984ലാണ് ഐന്‍സ്റ്റീന്റെ തലച്ചോറിനെ പറ്റി ആദ്യമായി ഒരു പഠനറിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ മരിയന്‍ ഡയമണ്ട് തനിക്കു കിട്ടിയ നാലു കഷ്ണം തലച്ചോറിലെ ഗ്ലയല്‍ കോശങ്ങളെ (Glial cells) പറ്റി മറ്റു 11 പേരുടെ തലച്ചോറുകളുമായി ഒരു താരതമ്യപഠനം നടത്തി. ശരിക്കുമുള്ള ന്യൂറോണുകള്‍ക്ക് ഭക്ഷണമെത്തിക്കുക, അവര്‍ക്ക് പുതപ്പ് തുന്നുക (Myelin Sheath), ആശയവിനിമയം വേഗത്തിലാക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന പുറംപണിക്കാരാണീ ഗ്ലയല്‍ കോശങ്ങള്‍. ഐന്‍സ്റ്റീന്റെ തലച്ചോറില്‍ ഈ സഹായീകോശങ്ങള്‍ ആവശ്യത്തിലധികമുണ്ടായിരുന്നത്രേ, പ്രത്യേകിച്ചും ഇന്‍ഫീരിയര്‍ പരൈറ്റല്‍ ഭാഗങ്ങളില്‍. ഏത്, നമ്മുടെ കണക്കുമുറി തന്നെ.
2001ല്‍ മറ്റൊരു കാലിഫോര്‍ണിയന്‍ സംഘം ഐന്‍സ്റ്റീന്റെ തലച്ചോറിലെ ഹിപ്പോകാമ്പസിനെ (Hippocampus) പറ്റി പഠിച്ചു. നമുക്ക് അറിവുനേടുന്നതിനും അവ ഓര്‍ത്തുവയ്ക്കുന്നതിനുമൊക്കെ (Learning & Memory) ആവശ്യമായ ഭാഗമാണീ ഹിപ്പോകാമ്പസ്. ആപേക്ഷികസിദ്ധാന്തക്കാരന്റെ ഇടതു ഹിപ്പോകാമ്പസ് വലതിനെ അപേക്ഷിച്ച് വലുതായിരുന്നെന്ന് ഡോ. ഡാലിയ സൈദലിന്റെ നേതൃത്വത്തിലുള്ള ആ സംഘം കണ്ടെത്തി. ഈ വലിയ ഹിപ്പോകാമ്പസിന് തലച്ചോറിന്റെ നിയോകോര്‍ടെക്‌സുമായി (Neocortex) ഗാഢമായ നാഡീബന്ധങ്ങളുണ്ടായിരുന്നതായും അവര്‍ക്കു മനസിലായി. സമഗ്രവും,നൂതനവും, വസ്തുതാപരവുമായ ചിന്തകളുടെ (detailed, logical, analytical & innovative thinking) സംസ്ഥാനസമ്മേളനം നടക്കുന്ന സ്ഥലമാണല്ലോ ഈ നിയോകോര്‍ട്ടെക്‌സ്.
2013ലെ ബ്രെയിന്‍ ജേണലില്‍ മറ്റൊരു പഠനം കൂടി വന്നു. ഐന്‍സ്റ്റീന്‍ തലച്ചോറിന്റെ കോര്‍പ്പസ് കലോസത്തിന് (Corpus callosum) കട്ടി കൂടുതലാണെന്നായിരുന്നു അത്. തലച്ചോറിന്റെ ഇടതുവലതു പാതികളെ തമ്മില്‍ ഘടനാപരമായും ധാര്‍മ്മികമായും ചേര്‍ത്തു നിര്‍ത്തുന്നതീ കോ.ക. ആണല്ലോ. ആ ബന്ധം അതിഗാഢവും അര്‍ത്ഥവത്തുമായിരുന്നു എന്നാണ് ആ പഠന റിപ്പോര്‍ട്ടിന്റെ സാരം.
വേറെയും പലതരം പലതലങ്ങളിലുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും ഐന്‍സ്റ്റീന്റെ തലച്ചോര്‍ തുടങ്ങി വച്ചിരുന്നു. സില്‍വിയന്‍ ഫിഷര്‍ (Sylvian fissure) എന്ന രണ്ടു ലോബുകള്‍ക്കിടയില്‍ ഉണ്ടാവേണ്ട ഒരു വിടവ് അദ്ദേഹത്തിനില്ലായിരുന്നു എന്നതാണ് ഒന്ന്. പരൈറ്റല്‍ ഓപര്‍ക്കുലം (parietal operculum) എന്ന ഭാഗവും കാണാനില്ലായെന്നത് രണ്ടാമത്തേത്. ഐന്‍സ്റ്റീന്‍ ചിന്തിച്ചിരുന്നത് ചിത്രങ്ങളുടെ രൂപത്തിലായിരുന്നു, മറിച്ച് നമ്മളെപ്പോലെ ഭാഷയുടെ സങ്കേതത്തിലല്ലായിരുന്നു എന്നു അദ്ദേഹം തന്നെ പറഞ്ഞതിനെ ഈ നിഗമനങ്ങള്‍ വച്ചാണ് വ്യാഖ്യാനിച്ചത് പലരും. പക്ഷെ ഇവയെല്ലാം തോമസ് ഹാര്‍വ്വി 1955 ലെടുത്ത വിവിധ കോണുകളില്‍ നിന്നുള്ള മസ്തിഷ്‌കചിത്രങ്ങള്‍ വച്ചുകൊണ്ടുള്ള നിഗമനങ്ങള്‍ മാത്രമാണ്. തലച്ചോര്‍ കൈയിലെടുത്ത് നോക്കിയുള്ള വസ്തുനിഷ്ടമായ ശരികളല്ലാ. അതുകൊണ്ടുതന്നെ തര്‍ക്കം നിലനില്‍ക്കുകയും ചെയ്യുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും ഈ ഫോട്ടോഗ്രാഫുകളും തലച്ചോര്‍ കഷ്ണങ്ങളും മൈക്രോസ്‌കോപ്പിക് സ്ലൈഡുകളും വച്ചുകൊണ്ട് ധാരാളം പഠനങ്ങള്‍ നടക്കുന്നുണ്ട്.
പ്രകാശപ്രവേഗത്തിനൊപ്പം സഞ്ചരിച്ച ആ മസ്തിഷ്‌ക ഭാഗങ്ങള്‍ ഇപ്പോള്‍ രണ്ടു സ്ഥലങ്ങളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തിലും ഫിലാഡല്‍ഫിയയിലെ മട്ടര്‍ മ്യൂസിയത്തിലും. മട്ടര്‍ മ്യൂസിയത്തില്‍ ഈ തലച്ചോറിനെ കാണികള്‍ക്ക് മൈക്രോസ്‌കോപ്പിലൂടെ കാണാവുന്ന വിധത്തില്‍ സ്ലൈഡുകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഐന്‍സ്റ്റീന്റെ മാത്രമല്ലാ, ചരിത്രത്തില്‍ മറ്റു ചിലരുടെയും തലച്ചോറുകള്‍ ഇങ്ങനെ ഗവേഷണവിധേയമായിട്ടുണ്ട്. കാള്‍ ഫ്രഡറിക് ഗോസ് (Gauss) എന്ന ഗണിതശാസ്ത്രജ്ഞന്‍, വ്‌ലാഡിമിര്‍ ലെനിന്‍, എഡ്വാര്‍ഡ് റുളോഫ് തുടങ്ങിയവരൊക്കെ അതില്‍പെടും.
തലച്ചോറിനെ പറ്റി മറ്റൊരു കാര്യം കൂടി പറഞ്ഞിട്ട് ലേഖനമവസാനിപ്പിക്കാം. സ്‌കൂളുകളിലോ മോട്ടിവേഷന്‍ ക്ലാസുകളിലോ കേട്ടിരിക്കാന്‍ വഴിയുള്ള ഒരു ചോദ്യമാണ്, നമ്മുടെ തലച്ചോറിന്റെ എത്ര ശതമാനം നമ്മള്‍ ശരിക്കും ഉപയോഗിക്കുന്നുണ്ട്? ഐന്‍സ്റ്റീന്‍ പോലും സ്വന്തം തലച്ചോറിന്റെ 15% മാത്രമാണുപയോഗിച്ചതെന്നും, നമ്മളൊക്കെ അതിലും എത്രയോ താഴെയാണെന്നുമൊക്കെ നമ്മളവിടെ കേട്ടിട്ടുണ്ടാകും. ചില സിനിമകളിലും ആ ഡയലോഗ് കേട്ടിട്ടുണ്ട് (തന്മാത്രയാണെന്നാണോര്‍മ്മ). എന്നാലിത് തെറ്റാണ്‍
നമ്മള്‍ നമ്മുടെ തലച്ചോറിന്റെ 100 ശതമാനവും ഉപയോഗിക്കുന്നുണ്ട്. തലച്ചോറിന്റെ എല്ലാഭാഗവും എല്ലാ സമയവും പ്രവര്‍ത്തനനിരതമാണെന്നു തന്നെ പറഞ്ഞാലും തെറ്റില്ല. എന്നാല്‍ എല്ലാഭാഗവും ഒരുസമയം ഒരുപോലെ ആക്റ്റീവായിരിക്കില്ലാന്ന് മാത്രം. 15% ത്തോളം കോര്‍ട്ടെക്‌സ് പ്രവര്‍ത്തനനിരതമായിരിക്കുമ്പോള്‍ മാത്രമേ നമുക്ക് ബോധത്തോടെയിരിക്കാന്‍ പറ്റൂ. ചിന്തിക്കാന്‍, ചിന്തകളെ സ്വാംശീകരിക്കാന്‍, അടക്കിയൊതുക്കി സൂക്ഷിക്കാന്‍, ആവശ്യം വരുമ്പോള്‍ തിരിച്ചെടുത്ത് ഉപയോഗിക്കാന്‍, കാണാന്‍, കേള്‍ക്കാന്‍, മിണ്ടാന്‍, ഓടാന്‍, ചാടാന്‍, ആസ്വദിക്കാന്‍, സ്‌നേഹിക്കാന്‍, ദേഷ്യപ്പെടാന്‍, കാമിക്കാന്‍, വിശക്കാന്‍, മനസുനിറഞ്ഞു ചിരിക്കാന്‍, ചിലപ്പോഴൊക്കെ ഛര്‍ദ്ദിക്കാന്‍ പോലും, ഇങ്ങനെ നൂറുജോലികള്‍ ചെയ്യാന്‍ ഒരൊറ്റ തലച്ചോറല്ലേ നമുക്കുള്ളൂ. കൂടാതെ, ബോധമനസറിയാതെ ആണല്ലോ ഹൃദയത്തിന്റെയും ശ്വാസനപ്രക്രിയയുടെയുമൊക്കെ കൃത്യമായ നിയന്ത്രണങ്ങള്‍, നമ്മളുണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്തിന് കോമയിലായിരിക്കുമ്പോള്‍ പോലും ഈ ഭയങ്കരന്‍ ചെയ്യുന്നത്!
മാത്രമല്ലാ, നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജത്തിന്റെ 20 ശതമാനവും (5 ല്‍ 1) തലച്ചോറാണ് ഉപയോഗിച്ചു തീര്‍ക്കുന്നത്. മറ്റേതൊരു അവയവത്തേക്കാളും എത്രയോ അധികം. അത്രയ്ക്കും കിടിലമാണാള്. ഒന്ന് വന്ദിച്ചേക്കുന്നതില്‍ തെറ്റില്ലാ.
സി സോൺ കലോത്സവത്തെ ചൊല്ലി കാലിക്കറ്റ് സര്‍വകലാശാലയിൽ സംഘര്‍ഷം. എസ്എഫ്ഐ എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി.
എംഎസ്എഫുമായി സഹകരിക്കുന്ന വിദ്യാര്‍ത്ഥികളെ കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നില്ലെന്ന ആരോപണമാണ് സംഘര്‍ഷത്തിലെത്തിച്ചത്. ഇത് സംബന്ധിച്ച് വൈസ് ചാൻസിലര്‍ക്ക് പരാതിയും നൽകിയിരുന്നു. പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ വൈസ് ചാൻസിലറെ സെനറ്റ് ഹാളിൽ പൂട്ടിയിടുകയും ചെയ്തു.
കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ പ്രതിഷേധം ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി. ഏതാനും വിദ്യാര്‍ത്ഥികൾക്ക് സംഘര്‍ഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഒരു സൈക്കിള്‍ റിക്ഷ വലിക്കുന്ന ജോലിയുള്ളവര്‍ക്ക് എന്തു ചെയ്യനാകും അവരുടെ വരുമാനം കൊണ്ട്. ഒരു കുടംബത്തെ അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയില്‍ കുടുംബം പോറ്റാം. പക്ഷേ ഇവിടെ ഒരു 82കാരന്‍ റിക്ഷതൊഴിലാളി ചെയ്തിരിക്കുന്നത് ഒരാള്‍്ക് സ്വപ്‌നം കാണാന്‍ കഴിയുന്നതിലും വലിയ നേട്ടമാണ്. ഈ സ്വപ്‌ന തുല്യമായ ജീവിത കഥ നടന്നത് അസമിലാണ്. സ്‌കൂള്‍ വിദ്യാഭ്യാസം പോലും ആവശ്യമില്ലെന്ന് തെളിയിക്കുന്നതാണ് അസമിലെ കരിംഗഞ്ച് ജില്ലയിലുള്ള മധുര്‍ബോണ്ട് ഗ്രാമത്തിലുള്ള അഹമ്മദ് അലിയുടെ ജീവിതം.
നിരക്ഷരനായ ഈ 82-കാരന്‍ വെറുമൊരു സൈക്കിള്‍ റിക്ഷാവലിക്കാരനാണ്. എന്നാല്‍ നാലു ദശാബ്ദക്കാലം കൊണ്ട് അഹമ്മദ് അലി ഉണ്ടാക്കിയെടുത്തത് ഒന്‍പത് സ്‌കൂളുകളാണ്. ഇല്ലായ്മകളില്‍ നിന്ന് വളര്‍ന്ന് ഭാവി തലമുറയ്ക്ക് വിദ്യയുടെ വെളിച്ചമായി തീരാന്‍ ഈ വൃദ്ധന്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വരെ പ്രശംസ തേടിയെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്‍ കീ ബാത്ത് പ്രസംഗത്തിലാണ് കഴിഞ്ഞ വര്‍ഷം അലിയുടെ സംഭാവനകളെ സ്മരിച്ചത്.

വീട്ടിലെ ദാരിദ്ര്യം മൂലമാണ് അഹമ്മദ് അലിക്ക് വിദ്യാഭ്യാസം ലഭിക്കാതെ പോയത്. ഇന്ത്യയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാത്തതിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്നു ദാരിദ്ര്യം. രണ്ടു അടുത്തെങ്ങും സ്‌കൂളുകള്‍ ലഭ്യമല്ലാത്ത അവസ്ഥ. ഒരു കുടുംബം മുഴുവന്‍ പട്ടിണി കിടക്കുമ്പോള്‍ കുട്ടികളെ സ്‌കൂളില്‍ വിടുന്ന കാര്യം തന്നെ അചിന്ത്യം. പണമില്ലാത്തതു കൊണ്ടു ഗ്രാമത്തിലെ ഒരു കുട്ടിയും പഠിക്കാതെ ഇരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് 1970കളുടെ അവസാനം അലി സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. അന്ന് അലി താമസിച്ചിരുന്ന സ്ഥലത്ത് ഒരു സ്‌കൂള്‍ പോലും ഉണ്ടായിരുന്നില്ല. തന്റെ മക്കളും തന്നെ പോലെ വിദ്യാഭ്യാസമില്ലാത്തവരായി പോകുമോ എന്ന ചിന്ത അലിയെ വല്ലാതെ ഉലച്ചു. ആദ്യ മകനുണ്ടായപ്പോള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് ഉറപ്പിച്ചു.

തന്റെ റിക്ഷായില്‍ സ്ഥിരമായി പോയിരുന്ന ഒരു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ അലി ഇതിനായി സമീപിച്ചു. ആ ഉദ്യോഗസ്ഥന്റെ സഹായത്തോടെ 1978ല്‍ ആദ്യ ലോവര്‍ പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. തന്റെ സ്ഥലത്തിന്റെ ഒരു ഭാഗം വിറ്റും ഗ്രാമീണരില്‍ നിന്ന് ചെറിയ തുക വീതം ശേഖരിച്ചുമാണ് ഇതിനു വേണ്ടി തുക കണ്ടെത്തിയത്. പിന്നീട് മധുര്‍ബണ്ടിലും പരിസരത്തുമായി രണ്ട് എല്‍പി സ്‌കൂളും, അഞ്ച് യുപി സ്‌കൂളും ഒരു ഹൈസ്‌ക്കൂളും കൂടി സ്ഥാപിച്ചു. സ്‌കൂളുകളുടെ നടത്തിപ്പിനുള്ള തുകയുണ്ടാക്കുന്നതിന് അലി പകല്‍ റിക്ഷാ വലിക്കുകയും രാത്രിയില്‍ വിറക് വെട്ടുകയും ചെയ്തു.
1990ല്‍ സ്ഥാപിച്ച ഹൈസ്‌ക്കൂളില്‍ ഇപ്പോള്‍ 228 വിദ്യാര്‍ഥികളുണ്ട്. എല്ലാ വര്‍ഷവും ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ഇവിടെ പഠിക്കാനെത്തുന്നത് പെണ്‍കുട്ടികളാണ്. ഇവിടുന്ന് വിജയിക്കുന്ന വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനായി ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങുകയാണ് അലിയുടെ അടുത്ത ലക്ഷ്യം. 15 കിലോമീറ്റര്‍ ചുറ്റളവില്‍ കോളജുകളൊന്നും ഇല്ലാത്തിനാല്‍ ഒരു കോളജും സ്ഥാപിക്കണമെന്ന് ആഗ്രഹമുണ്ട്.
പാക്കിസ്ഥാനിൽ തടവിലായ ഇന്ത്യൻ വൈമാനികന് നല്ല സ്വീകരണം നൽകുമെന്ന് ട്വീറ്റ് ചെയ്ത പാക് നടി വീണമാലിക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. വീണ മാലിക്കിന് അതേ നാണയത്തിൽ മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ രംഗത്തെത്തുകയും ചെയ്തു. വീണ ജി ഇത് തീര്‍ത്തും ലജ്ജാകരമാണ്.. നിങ്ങളുടെ രോഗാതുരമായ മനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്. ചോദ്യം ചെയ്യുമ്പോള്‍ ഒരു മേജര്‍ പുലര്‍ത്തേണ്ട സാമാന്യമര്യാദയെങ്കിലും സ്വീകരിച്ചു കൂടെയെന്നും സ്വര ചോദിച്ചു. ഇന്ത്യ– പാക് നടിമാരുടെ ഏറ്റുമുട്ടലിൽ ആരാധകരും അണിച്ചേർന്നതോടെ സമൂഹമാധ്യമങ്ങൾ യുദ്ധക്കളമായി മാറുകയും ചെയ്തു. വീണയുടെ നടപടി ബുദ്ധിശൂന്യതയും സംസ്കാര ഇല്ലായ്മയുമാണ് കാണിക്കുന്നതെന്നും സമൂഹമാധ്യമങ്ങൾ വിമർശനം ഉയർത്തുകയും ചെയ്തു.
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അഭിനന്ദന് നയതന്ത്രസഹായം ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അഭിനന്ദന്‍ വര്‍ത്തമാനെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ വിലപേശലിന് നീങ്ങുകയാണെന്ന സൂചനകളും പുറത്തുവന്നു.
ആദ്യം സംഘര്‍ഷസാഹചര്യത്തിന് അയവുണ്ടാകണമെന്നും പൈലറ്റിന്റെ മോചനം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി. സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്രമന്ത്രിസഭയുടെ നിര്‍ണായക യോഗം വൈകിട്ട് പ്രധാനമന്ത്ര നരേന്ദ്ര മോദിയുടെ വസതിയില്‍ ചേരും. അതിനിടെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പുണ്ടായത്. ഇന്നലെയും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു. രാവിലെ ആറിന് തുടങ്ങിയ വെടിവയ്പ് ഒരുമണിക്കൂര്‍ നീണ്ടു. സംജോത എക്സ്പ്രസ് സര്‍വീസ് നിര്‍ത്തിയെന്ന് പാക് റയില്‍വേ അറിയിച്ചു.
പ്രകോപനം അവസാനിപ്പിച്ച് ഇന്ത്യയും പാകിസ്താനും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിയന്ത്രണരേഖ ലംഘിച്ച് പ്രകോപനം നടത്തുന്നത് ഇന്ത്യയും പാകിസ്താനും അവസാനിപ്പിക്കണമെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടണ്‍. ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ഇരുരാജ്യങ്ങളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗത്തിലൂടെയും മേഖലയിലെ സമാധാനം ഉറപ്പാക്കണമെന്ന് തെരേസ മേ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പൗരന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും തെരേസ മേ പറഞ്ഞു.
അതേസമയം ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയും പാകിസ്താന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. തുടര്‍ന്നാണ് പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്ത്യയുടെ പരമാധികാരവും ദേശീയ സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അതുകൊണ്ട് ഏത് തരത്തിലുള്ള നടപടിയ്ക്കും അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം പാക് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച് ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെ വലിയ രീതിയിലുള്ള സന്നാഹങ്ങളാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിയാല്‍കോട്ട് ഉള്‍പ്പെടയെുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് പാകിസ്താന്‍ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. നിരീക്ഷണപറക്കലാണെന്നാണ് പാക് വിശദീകരണം. അതേസമയം ഇന്ത്യയും അതീവ ജാഗ്രതയിലാണ്.
യുദ്ധസമാന സാഹചര്യത്തിലും കരുതലോടെയും സംയമനത്തോടെയുമാണ് ഇന്ത്യയുടെ നീക്കം. സൈനികനടപടിയായി കാണേണ്ടെന്നു പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം, പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതു സേനാ പോസ്റ്റുകള്‍ ലക്ഷ്യമിട്ടാണെന്നതു സൈനിക നീക്കമായി കാണണമെന്നാണ് ഇന്ത്യയുടെ പക്ഷം. മിഗ് വിമാനത്തിന്റെ പൈലറ്റായ വിങ് കമാന്‍ഡറെ സുരക്ഷിതനായി വിട്ടുകിട്ടണമെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ രാജ്യാന്തര ഉടമ്ബടിക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചാല്‍ സാഹചര്യം കൂടുതല്‍ വഷളാകും. അതിനിടയില്‍ പാക് പിടിയിലായ പൈലറ്റ് അഭിനന്ദ് വര്‍ദ്ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. പ്രകോപനം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇതിനു മുന്‍പ് ചൈനയും അമേരിക്കയും ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു
കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ പൊരിഞ്ഞ തല്ല്. ഹോട്ടല് ജീവനക്കാരുമായിട്ടാണ് തര്‍ക്കം നടന്നത്. തര്‍ക്കം പിന്നീട് കൈയ്യാങ്കളിയിലേക്കെത്തി. കൈയ്യാങ്കളിയില്‍ തലയടിച്ച് വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരായ വടകര നവാസ് (39), മഞ്ചേരി സ്വദേശി ഹബീബ് റഹ്മാന്‍ (24), പൂവാട്ടുപറമ്പ് സ്വദേശികളായ മുഹമ്മദ് ബഷീര്‍ (48), അബ്ദുല്‍ റഷീദ് (46) എന്നിവരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 10-ാം തീയതി കോഴിക്കോട് മാവൂര്‍റോഡില്‍ പുതിയ സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലാണ് സംഭവം. ഹനീഫും സുഹൃത്തുക്കളായ കൊട്ടിയൂര്‍ സ്വദേശി പ്ലാച്ചിമല വീട്ടില്‍ ജോസഫ്, പൂവാട്ടുപറമ്പ് കല്ലേരി സ്വദേശി രവി എന്നിവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കപ്പ ബിരിയാണിയായിരുന്നു ഓര്‍ഡര്‍ ചെയ്തത്.
എന്നാല്‍ കഴിക്കാന്‍ വാങ്ങിയ കപ്പബിരിയാണിയില്‍ ഇറച്ചിയില്ലെന്നു പറഞ്ഞ് ഹനീഫും കൂട്ടുകാരും ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കമായി. ഹോട്ടല്‍ ഉടമയായ ബഷീര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തര്‍ക്കത്തിനിടെ ഹനീഫ ഹോട്ടല്‍ ജീവനക്കാരിലൊരാളുടെ മുഖത്ത് തുപ്പി. ഇതോടെ പ്രശ്നം വഷളായി. ഹനീഫിനെയും കൂട്ടുകാരെയും ഹോട്ടലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ ബഷീറിനെയും ജീവനക്കാരെയും വെല്ലുവിളിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ മര്‍ദ്ദിച്ചു. ജീവനക്കാര്‍ പിടിച്ചു തള്ളിയപ്പോള്‍ തലയടിച്ചു വീണ് ഹനീഫിനു പരുക്കേറ്റു. നട്ടെല്ലിനും പരിക്കേറ്റ ഹനീഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ചികിത്സയിലായിരുന്ന ഹനീഫ് പിന്നീട് മരിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതികള്‍ക്കായി കസബ സിഐ ആര്‍. ഹരിപ്രസാദും സൗത്ത് എസി എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: സിയാല്‍കോട്ടില്‍ പാകിസ്ഥാന്‍ യുദ്ധസാഹചര്യത്തിന് സമാനമായ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ട്. പാക് അധീന കാശ്മീരില്‍ മിക്ക പ്രദേശങ്ങളിലും ടാങ്കറുകളും അത്യാധുനിക സൈനിക വാഹനങ്ങളും പാകിസ്ഥാന്‍ എത്തിച്ചതായിട്ടാണ് സൂചന. അതേസമയം നിയന്ത്രണരേഖയില്‍ സൈനിക പോസ്റ്റുകള്‍ക്കെതിരെ പാക് ഷെല്ലാക്രമണം തുടരുന്നു. കാശ്മീരിലെ പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തിരിക്കുന്നത്.
സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. പ്രകോപനപരമായ പാക് നീക്കങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ നിയന്ത്രണ രേഖയില്‍ ആക്രമണം നടത്തിയ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പിന്നാലെയാണ് വ്യോമാതിര്‍ത്തി ലംഘിച്ച് പാക് പോര്‍വിമാനങ്ങളെത്തിയത്.
പാകിസ്ഥാന്‍ സൈന്യം അതീവ ജാഗ്രതയിലാണെന്നാണ് വിവരം. കറാച്ചി, ഇസ്ലാലാമബാദ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. നിരീക്ഷണ പറക്കലാണ് വ്യോമസേന നടത്തുന്നതെന്നാണ് പാക് അധികൃതരുടെ വിശദീകരണം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൈനിക മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിശക്തമായ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ ഇന്ത്യ ഉടന്‍ വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാനായി തന്നെ കൊണ്ട് ചെയ്യിപ്പിച്ച നുണയുടെയും ചതിയുടെയും വഞ്ചനയുടെയും കഥകൾ വെളിപ്പെടുത്തി ട്രമ്പിനൊപ്പം ദീർഘകാലം അഭിഭാഷകനായി പ്രവർത്തിച്ച മിഷേൽ കോഹൻ രംഗത്ത്. “ചോർന്ന വിക്കി ലീക്സ് ഇമൈലുകളെ കുറിച്ച് ട്രംപിന് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ട് മാധ്യമങ്ങളുടെ മുന്നിൽ നാടകം കളിച്ചു, എന്നെകൊണ്ട് കള്ളം പറയിച്ചു. 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ റഷ്യയുമായി യാതൊരു വിധ ബിസ്സിനസ്സിനും താല്പര്യമില്ലെന്ന നട്ടാൽക്കുരുക്കാത്ത നുണ ഇന്നാട്ടിലെ പൗരന്മാരോട് ട്രംപ് എന്നെക്കൊണ്ട് പറയിപ്പിച്ചു. പല കാലങ്ങളായി പല സ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്തിട്ട് അതൊക്കെ തേച്ച്മാച്ച് കളയാൻ അനധികൃതമായി കുറെ പണം വാരി വിതറി…..” ട്രംപിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കോഹൻ ഉന്നയിക്കുന്നത്.
“വംശീയ വെറികൊണ്ട് നടക്കുന്നയാൾ”,” ചതിയൻ”, “ആളുകളെ വഞ്ചിച്ചു പണമുണ്ടാക്കുന്നവൻ” എന്നൊക്കെയാണ് കോഹൻ ട്രംപിനെ വിശേഷിപ്പിക്കുന്നത്. ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി ആണവ ഉടമ്പടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് ഇന്നലെ വിയറ്റ്നാമിലെത്തിയ നേരത്ത് കൊഹാനെ പരാമർശിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ചില ലൈംഗികാരോപണങ്ങൾ ഒതുക്കി തീർക്കാനായി അനധികൃതമായി പൈസകൊടുത്ത കേസിലും മറ്റുമായി കോഹൻ മെയ് മാസം മുതൽ മൂന്നു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കാനിരിക്കെയാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. ഹൌസ് ഓഫ് റെപ്രസന്ററ്റിവ് ഓവർസൈറ്റ് കമ്മറ്റിയിൽ നടത്തിയ ഒരു ടെസ്റ്റിമോണയിലാണ് കോഹൻ ഇതെല്ലം തുറന്ന് പറഞ്ഞത്.
റഷ്യയുമായി ബന്ധപ്പെടുത്തി ട്രംപ് വിശാലമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. അതിന്റെ വിവരങ്ങൾ എല്ലാം അറിയുന്ന എന്റെ മുഖത്തു നോക്കി റഷ്യയുമായി യാതൊരു ഇടപാടും നമുക്കില്ല, അങ്ങനെ വേണം ഇവിടുത്തെ ജനത്തെ അറിയിക്കാൻ എന്നാണ് ട്രംപ് പറഞ്ഞത്. ന്യൂ യോർക്കിലെ ഫെഡറൽ പ്രോസിക്യൂട്ടർസ് ട്രംപ് കൂടി ഉൾപ്പെടുന്ന ഇപ്പോൾ പുറത്ത് പറയാൻ പറ്റാത്ത ഒരു കേസിനെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണെന്നും കോഹന്റെ സംസാരത്തിൽ സൂചനകളുണ്ട്.
‘എനിക്കുപറ്റിയത് പോലൊരു അബദ്ധമൊന്നും നിങ്ങൾക്കാർക്കും പറ്റരുതേയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആ ഒരൊറ്റ അബദ്ധത്തിന് ഞാൻ വലിയ വില കൊടുക്കേണ്ടി വന്നു, ഞാൻ മാത്രമല്ല എന്റെ കുടുംബം മുഴുവനും അതിന്റെ പിഴ ഒടുക്കി, ഇനിയും അനുഭവിക്കാനിരിക്കുന്നു” ട്രംപിന്റെ കൂട്ടാളിയായി ഒപ്പം നിന്നത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, അത്യധികം നിരാശ്ശയോടെയാണ് കോഹൻ സംസാരിച്ചത്. ഒബാമയുടെ ജന്മസ്ഥലത്തെ ചൊല്ലി കോഹൻ അത്യധികം വംശീയമായ സിദ്ധാന്തങ്ങൾ മെനഞ്ഞെന്നും ട്രംപ് അസ്സൽ ഒരു വംശീയവാദിയാണെന്നും അദ്ദേഹത്തിന്റെ മനസ്സുനിറയെ വംശീയ വെറിയാണെന്നും കോഹൻ ആരോപിച്ചു. 2020 ൽ ട്രംപ് പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അത്രയെളുപ്പം അധികാരകൈമാറ്റം ഉണ്ടാകില്ലെന്ന് ട്രംപിനെ ദീർഘ കാലമായി അറിയാവുന്ന കോഹൻ പ്രവചിക്കുന്നുമുണ്ട്.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച് ആടിത്തിമിർത്ത ഗ്ലെൻ മാക്സ്‍വെല്ലിന്റെ സെഞ്ചുറി മികവിൽ ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ മാക്സ്‌വെൽ തകർത്തടിച്ചതോടെ ഓസീസ് രണ്ടു പന്തു ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വിജയം ഏഴു വിക്കറ്റിന്. ഇതോടെ രണ്ടു മൽസരങ്ങളടങ്ങിയ പരമ്പരയും അവർ 2–0ന് സ്വന്തമാക്കി. 11 വർഷത്തിനുശേഷമാണ് ഇന്ത്യ ഓസീസിനോട് ദ്വിരാഷ്ട്ര ട്വന്റി20 പരമ്പര അടിയറവു വയ്ക്കുന്നത്.
രാജ്യാന്തര ട്വന്റി20യിലെ മൂന്നാം സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ മാക്സ്‌വെൽ 55 പന്തിൽ ഏഴു ബൗണ്ടറിയും ഒൻപതു സിക്സും സഹിതം 113 റൺസുമായി പുറത്താകാതെ നിന്നു. പീറ്റർ ഹാൻഡ്സ്കോംബ് 18 പന്തിൽ ഒരു ബൗണ്ടറി സഹിതം 20 റൺസെടുത്ത് മാക്സ്‌വെല്ലിന് കൂട്ടുനിന്നു. പിരിയാത്ത നാലാം വിക്കറ്റിൽ മാക്സ്‍വെൽ – ഹാൻഡ്സ്കോംബ് സഖ്യം 52 പന്തിൽ 99 റൺസാണ് കൂട്ടിച്ചേർത്തത്.
ഓപ്പണർ ഡാർസി ഷോർട്ട് (28 പന്തിൽ 40), മാർക്കസ് സ്റ്റോയ്നിസ് (11 പന്തിൽ ഏഴ്), ആരോൺ ഫിഞ്ച് (ഏഴു പന്തിൽ എട്ട്) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിൽ പതറിയ ഓസീസിനെ മൂന്നാം വിക്കറ്റിൽ ഡാർസി ഷോർട്ടിനൊപ്പവും (73), പിരിയാത്ത നാലാം വിക്കറ്റിൽ ഹാൻഡ്സ്കോംബിനൊപ്പവും (99) അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് മാക്സ്‌വെൽ കരകയറ്റിയത്. മാക്സ്‍വെൽ തന്നെ കളിയിലെ കേമൻ.
നാല് ഓവറിൽ 30 റൺസ് വഴങ്ങിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ ബോളർമാരിൽ കുറച്ചു ‘തല്ലുവാങ്ങി’യത്. വിജയ് ശങ്കർ നാല് ഓവറിൽ 38 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചാഹൽ നാല് ഓവറിൽ 47 റൺസും ക്രുനാൽ പാണ്ഡ്യ 33 റൺസും സിദ്ധാർഥ് കൗൾ 3.4 ഓവറിൽ 45 റൺസും വിട്ടുകൊടുത്തു
മരിച്ചവരെ പുനരുജ്ജീവിപ്പിക്കുമെന്ന് സ്വയം അവകാശപ്പെട്ടെത്തിയ പുരോഹിതനെതിരെ വ്യാപക പ്രതിഷേധം. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള സ്വയം പ്രഖ്യാപിത പുരോഹിതനായ അൽഫ് ലുക്കൗ ആണ് മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുമെന്ന അവകാശവാദവുമായി എത്തിയത്. ഇതിനായി ഒരു വ്യാജ ശവസംസ്ക്കാര ചടങ്ങും ലുക്കൗ സംഘടിപ്പിച്ചിരുന്നു.
ശവപ്പെട്ടിയില്‍ കിടക്കുന്ന മൃതദേഹത്തോട് ‘എഴുന്നേല്‍ക്കു’ എന്ന് ലുക്കൗ ഉച്ചത്തില്‍ പറയുകയും മരിച്ചയാള്‍ പതുക്കെ എഴുന്നേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പല കോണുകളിൽ നിന്നും വിമർശനമുയർന്നു.
ലുക്കൗവിന്റെ വ്യാജ ശവസംസ്ക്കാര ചടങ്ങും ഉയർത്തെഴുന്നേൽപ്പും ദക്ഷിണാഫ്രിക്കയിൽ വലിയ ചർച്ചയാവുകയാണിപ്പോൾ.പുരോഹിതന്മാരടക്കം ഇതിനെതിരെ പ്രതിഷേധിച്ചു. ലുക്കൗവിനെതിരെ ഉയര്‍ത്തെഴുന്നേല്‍പ്പ് സ്റ്റണ്ട് എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് ജനങ്ങൾ. ട്രോളൻമാരും ഇയാൾക്കെതിരെ രംഗത്തു വന്നു. ശവസംസ്ക്കാര ചടങ്ങും അതിൽ കിടക്കുന്നയാളെ അടക്കം ലുക്കൗ കെട്ടിചമച്ചതാണെന്ന് ആളുകൾ ആരോപിച്ചു. ഇത്തരത്തിലുള്ള അത്ഭുതങ്ങളൊന്നും ഒരിക്കലും നടക്കില്ല.
ലുക്കൗയും സഹപ്രവർത്തകരും പണത്തിനായി ജനങ്ങളെ കമ്പിളിപ്പിക്കുകയാണെന്ന് സാംസ്കാരിക സംരക്ഷണ കമ്മീഷൻ (സി ആർ ആർ റൈറ്റ്സ് കമ്മീഷൻ) പറഞ്ഞു.
ശവസംസ്‌കാര ചടങ്ങും അതില്‍ കിടക്കുന്നയാളെയും ലുക്കൗ കെട്ടിച്ചമച്ചതാണെന്ന വിമര്‍ശനം ശരിവെയ്ക്കുന്ന വെളിപ്പെടുത്തലാണ് ശവസംസ്‌കാര ചടങ്ങ് നടത്തിയ കമ്പനി നടത്തിയത്. ശവപ്പെട്ടിയില്‍ കിടക്കുന്നയാളെയടക്കം ലുക്കൗവിന്റെ നിര്‍ദേശ പ്രകാരം ഒരുക്കിയതാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ സല്‍പ്പേരിന് കോട്ടം തട്ടിയെന്നാരോപിച്ച് ലുക്കൗവിനെതിരെ കമ്പനി അധികൃതര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
The food clearly slaps different after being resurrected.😂😂 #ResurrectionChallenge pic.twitter.com/5U4uaWiutL
— Pootie Tang (@Mdudemeister) February 25, 2019