കോട്ടയം പാമ്പാടിയില്‍ ബസപകടം നടന്നു യാത്രക്കാർ ചോര വാർന്ന് കിടക്കുമ്പോൾ കണ്ണിൽ ചോരയില്ലാത്തവരായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. നെടുംകുഴി ജംക്ഷനിൽ ബസപടകം നടക്കുമ്പോൾ ഇതു വഴിയെത്തിയ മോട്ടോർ വാഹന വകുപ്പിന്‍റെ ഉദ്യോഗസ്ഥര്‍ വാഹനം നിർത്താതെ കടന്നു കളഞ്ഞു. നാട്ടുകാർ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോട്ടോർവാഹന വകുപ്പിന്‍റെ രക്ഷപ്പെടല്‍ കാഴ്ച കണ്ടത്.
പാമ്പാടി നെടുംകുഴി ജംക്ഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കെഎസ്ആര്‍ടിസി ബസ് തോട്ടിലേക്ക് മറിഞ്ഞത്. സമീപത്തെ ഹോട്ടലിന്‍റെ പാർക്കിങ് ഏരിയായിൽ നിന്നു അശ്രദ്ധയോടെ ഓട്ടോറിക്ഷ വട്ടം ചുറ്റിച്ചു റോഡിലേക്കു കയറ്റിയതാണ് അപകടകാരണമായത്. ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് റോഡിന്റെ തിട്ടയിൽ നിന്നു കുഴിയിലേക്കു മറിഞ്ഞു. കുമളിയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം കണ്ട് നാട്ടുകാരും അതുവഴി വന്ന മറ്റു വാഹനങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതേ സമയം എതിർദിശയിൽ നിന്നും മോട്ടോർ വാഹനവകുപ്പിന്‍റെ വാഹനം വരുന്നത് സിസിടിവിയിലുണ്ട്.
രക്ഷാപ്രവര്‍ത്തിന് ഓടിയെത്തുന്ന ആളുകളിൽ ഇടിക്കാതിരിക്കാൻ നോക്കിയ വാഹനം അപകടം കണ്ടിട്ടും നിര്‍ത്താതെ മുന്നോട്ട് കുതിച്ചു പോയി. ഈ വാഹനത്തിന്‍റെ മുമ്പിലുണ്ടായിരുന്നവർ വരെ വാഹനം നിർത്തി പരുക്കേറ്റവരെ രക്ഷിക്കാൻ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. 24 പേരാണ് ബസിലുണ്ടായിരുന്നത്. നിസാര പരുക്കുകളോടെ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ നിര്‍ത്താതെ പോയ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കൊല്ലം അഞ്ചാലുംമൂട് നീരാവില്‍ മുക്കട മുക്കിന് സമീപം ആണികുളത്ത് ചിറയില്‍ ഇബ്രാഹിം കുട്ടിയുടെ മകള്‍ 18 വയസ്സുള്ള ഷബ്നയെയാണ് ഈ മാസം 17 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ കാണാതായത്. ഷബ്ന കാണാതായ ദിവസം രാവിലെ 11 മണിക്ക് കൊല്ലം ബീച്ചില്‍ നടന്നെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങ ള്‍ പോലീസിന് ലഭിച്ചു പക്ഷെ തിരിച്ചു പോകുന്നത് സിസിടിവിയില്‍ കാണാനായില്ല.
തീര കടലില്‍ വര്‍ക്കലവരെ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആണ്‍ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും പെണ്‍കുട്ടിയെ കുറിച്ച് അന്വേഷണ സംഘത്തിന് പ്രയോജനപ്പെടുന്ന വിവരങ്ങള്‍ ലഭിച്ചില്ല. കുട്ടിയുടെ ബാഗും മറ്റും കൊല്ലം ബീച്ച് പരിസരത്ത് നിന്ന് ലഭിച്ചു. എന്നാല്‍ ഷബ്നയുടെ ബാഗ് എങ്ങനെ ബീച്ചില്‍ എത്തിയെന്നത് ഇപ്പോഴും ദുരൂഹമാണ്.
ഉദയകുമാര്‍ ഉരുട്ടിക്കൊലപാതകത്തില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ . മറ്റ് പ്രതികളായപ്രതികളായ പൊലീസുകാര്‍ക്ക് ശിക്ഷ വിധിച്ചു. ശിക്ഷ സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ‌്ജി ജെ നാസറാണ് ശിക്ഷ വിധിച്ചത്. ഫോർട്ട‌് പൊലീസ‌് സ‌്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ പ്രതികളായ അഞ്ചുപൊലീസുകാരും കുറ്റക്കാരാണെന്ന‌് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്നലെ വിധിച്ചിരുന്നു.
ഒന്നാം പ്രതി കെ ജിതകുമാർ, രണ്ടാം പ്രതി എസ‌് വി ശ്രീകുമാർ എന്നിവർക്കെതിരെ കൊലക്കുറ്റവും മറ്റ‌് മൂന്നു പ്രതികളായ അജിത‌്കുമാർ, ഇ കെ സാബു, എ കെ ഹരിദാസ‌് എന്നിവർക്കെതിരെ തെളിവുനശിപ്പിച്ചതിനുള്ള ഗൂഢാലോചനാ കുറ്റവുമാണ‌്. ഒന്നും രണ്ടും പ്രതികൾ കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ, തെളിവ‌് നശിപ്പിക്കൽ, വ്യാജരേഖ ചമയ‌്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളും മറ്റ‌് പ്രതികൾ തെളിവുനശിപ്പിക്കാൻ ഗൂഢാലോചന, വ്യാജരേഖ ചമയ‌്ക്കൽ എന്നീ കുറ്റങ്ങളും ചെയ‌്തതായി കോടതി കണ്ടെത്തി. കേസിൽ ഏഴ‌് പ്രതികളാണ‌് ഉണ്ടായിരുന്നത‌്.
മൂന്നാം പ്രതി പൊലീസുകാരനായ സോമൻ ആറുമാസംമുമ്പ‌് മരിച്ചു. മറ്റൊരു പ്രതി മോഹനനെ കോടതി കുറ്റവിമുക്തനാക്കി 2005 സപ‌്തംബർ 27നാണ‌് കേസിനാസ‌്പദമായ സംഭവം. ശ്രീകണ്ഠേശ്വരം പാർക്കിൽ നിൽക്കെയാണ‌് ഉദയകുമാറിനെ ഫോർട്ട‌് സ‌്റ്റേഷനിലെ പൊലീസുകാരായിരുന്ന ജിതകുമാറും ശ്രീകുമാറും ചേർന്ന‌് കസ്റ്റഡിയിലെടുത്തത‌്. ഫോർട്ട‌് സ‌്റ്റേഷനിലെത്തിച്ച‌് മറ്റൊരുപ്രതിയായ സോമനും ചേർന്ന‌് ലോക്കപ്പിൽ ഉരുട്ടിക്കൊന്നു.
എസ‌്ഐ ആയിരുന്ന അജിത‌് കുമാർ, സിഐ ആയിരുന്ന ഇ കെ സാബു, അസി. കമീഷണറായിരുന്ന എ കെ ഹരിദാസ‌് എന്നിവർ പ്രതികളെ രക്ഷിക്കാൻ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച‌് കള്ളക്കേസ‌് എടുത്തു. ആദ്യം ക്രൈംബ്രാഞ്ച‌് അന്വേഷിച്ച കേസിൽ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരായിരുന്നു പ്രതികൾ. വിചാരണസമയത്ത‌് ദൃക‌്സാക്ഷികൾ കൂറുമാറിയതോടെ വിചാരണ അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്നാരോപിച്ച‌് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി വിധിയെത്തുടർന്ന‌് കേസ‌് സിബിഐ ഏറ്റെടുത്തു. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിങ്ങനെ രണ്ടുകേസായി സിബിഐ കുറ്റപത്രം ഫയൽചെയ‌്തു. രണ്ടിലും ഒന്നിച്ച‌് വിചാരണ ആരംഭിച്ചു. പ്രതികൾ ചെയ‌്തത‌് ഹീനമായ കുറ്റമാണെന്ന‌് കോടതി കണ്ടെത്തി. സിബിഐ സ‌്പെഷ്യൽ പ്രോസിക്യൂട്ടർ ടി പി മനോജ‌്കുമാറാണ‌് പ്രോസിക്യൂഷനുവേണ്ടി ഹാജരായത‌്. പ്രതികളായ ഇ കെ സാബു ഡിവൈഎസ‌്പിയായും എ കെ ഹരിദാസ‌് എസ‌്പിയായും സർവീസിൽനിന്ന‌് വിരമിച്ചു.
ജിതകുമാർ ഇപ്പോൾ ഡിസിആർബിയിൽ എഎസ‌്ഐ ആണ‌്. ശ്രീകുമാർ നർക്കോട്ടിക‌് സെല്ലിൽ ഹെഡ‌്കോൺസ്റ്റബിളാണ‌്. കേസ‌് നടക്കുമ്പോൾ എസ‌്ഐ ആയിരുന്ന ടി അജിത‌് കുമാർ ഇപ്പോൾ ക്രൈംബ്രാഞ്ച‌് ഡിവൈഎസ‌്പിയാണ‌്. ഉമ്മൻചാണ്ടി ആഭ്യന്തമന്ത്രിയായിരിക്കെ നടന്ന സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ‌് നടന്നത‌്. പോലിസ് കോണ്‍സ്റ്റബിള്‍മാരായ ജിത ക മാ ര്‍, ശ്രീകുമാര്‍ , മുന്‍ ഫോര്‍ട്ട് എസ്.ഐയും നിലവില്‍ ഡി വൈ എസ് പിയുമായ റ്റി.അജിത്കുമാര്‍, മുന്‍ ഫോര്‍ട്ട് സിഐയും അസിസ്റ്റന്റ് കമ്മിഷണറുമായ ഇ.കെ.സാബു, മുന്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ റ്റി.കെ.ഹരിദാസ് എന്നിവരാണ് പ്രതികളായി കേസില്‍ വിചാരണ നേരിട്ടത്. മൂന്നാം പ്രതിയായിരുന്ന കോണ്‍സ്റ്റബിള്‍ സോമന്‍ വിചാരണക്കിടെ മരണപ്പെട്ടു.
ജിതകുമാറും ശ്രീകുമാറും ഗൂഢാലോചനയ്ക്കും കൊലക്കുറ്റത്തിനും കളള രേഖകളായ മഹസ്സര്‍, റിപ്പോര്‍ട്ട്, അറസ്റ്റ് മെമ്മോ, ഇന്‍സ്‌പെക്ഷന്‍ മെമ്മോ, അറസ്റ്റ് അറിയിപ്പ്, കസ്റ്റഡി മെമ്മോ എന്നിവ തയ്യാറാക്കിയ കുറ്റങ്ങള്‍ക്കാണ് വിചാരണ നേരിട്ടത്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തുന്ന പക്ഷം വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുളളത്. കൊലപാതകക്കുറ്റം മറച്ചുവയ്ക്കാനായുളള ഗൂഢാലോചന, കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറക്കാനായി കളള തെളിവുകള്‍ നിര്‍മ്മിക്കല്‍, കൊലപാത തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് എസ് ഐയും സിഐയും എസിയും വിചാരണ നേരിട്ടത്.
കുറ്റക്കാരെന്ന് കോടതി കണ്ടെത്തുന്ന പക്ഷം7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുളളത്. മജിസ്‌ട്രേട്ടിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയ ശേഷം വിചാരണ കോടതിയില്‍ മൊഴി തിരുത്തി പ്രതിഭാഗം ചേര്‍ന്ന ഉദയകുമാറിന്റ്‌റെ സുഹൃത്ത് സുരേഷ് കുമാര്‍, െ്രെകം എസ്. ഐ രവീന്ദ്രന്‍ നായര്‍, വനിതാ പോലീസുകാര്‍, മറ്റു പോലീസുകാര്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 പ്രകാരം കോടതിയില്‍ കളള തെളിവ് നല്‍കിയതിന് പ്രത്യേകം കേസ് എടുക്കാനും സാദ്ധ്യതയുണ്ട്.
ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.ഡി.എം.കെ നേതാവുമായ ജയലളിത ഗര്‍ഭിണിയായിരുന്നില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ജയലളിതയുടെ മകളാണെന്ന വാദവുമായി ബംഗളൂരു സ്വദേശി അമൃത രംഗത്ത് വന്നതോടെയാണ് വിശദീകരണവുമായി സര്‍ക്കാര്‍ മദ്രാസ് ഹെക്കോടതിയിലെത്തിയത്. അമൃത ജനിച്ച 1980കളിലെ ജയലളിതയുടെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ സമയത്ത് ജയലളിത ഗര്‍ഭിണിയായിരുന്നെല്ലന്നും അമൃത സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം ജയലളിത തന്റെ അമ്മയാണെന്നും ഡി.എന്‍.എ ടെസ്റ്റ് നടത്തി ഇക്കാര്യം തെളിയിക്കാന്‍ സാധിക്കുമെന്നും അമൃത കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജയലളിതയെ പരിചരിച്ച ആശുപത്രിയില്‍ രക്ത സാമ്പിളുകളില്ലാത്തതിനാല്‍ ഇത് സാധ്യമല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. അതേസമയം ജയലളിതയുടെ ബന്ധുക്കളില്‍ ആരുടെയെങ്കിലും ഡി.എന്‍.എ പരിശോധിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അമൃത ജനിക്കുന്നതിന് ഒരു മാസം മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളില്‍ ജയലളിത ഗര്‍ഭിണിയായതിന്റെ സൂചനകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് അമൃതയുടെ വാദത്തിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്. ബന്ധുക്കളുടെ ഡി.എന്‍.എ ടെസ്റ്റായിരിക്കും ഇനി അമൃതയുടെ ഏക ആശ്രയം. എ.ഐ.ഡി.എം.കെ നേതാവും തമിഴ്നാട്ടിലെ ഏറ്റവും സ്വീകാര്യയുമായ മുഖ്യമന്ത്രിയായിരുന്ന ജയലളിത 2016 ഡിസംബറിലാണ് മരണപ്പെടുന്നത്.
കെവിൻ കേസിനു സമാനമായ മറ്റൊരു പ്രണയ കഥകൂടി ഗാന്ധിനഗറിൽ നിന്ന്. ഇക്കുറി പോലീസ് വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. അതുകൊണ്ട് പോലീസിന് ഒരു പഴിയും കേൾക്കേണ്ടി വന്നില്ലെന്നു മാത്രമല്ല പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ കോടതി അനുവദിക്കുകയും ചെയ്തു.
കോട്ടയം മെഡിക്കൽ കോളജ് ബയോ കെമിസ്റ്റ് വിദ്യാർഥിനിയെ കാണാനില്ല എന്നായിരുന്നു ആദ്യ പരാതി. പെണ്‍കുട്ടിയുടെ വീട്ടുകാർ സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ് അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്തു. നിയമാനുസൃതം അറിയിക്കേണ്ട സ്ഥലത്തെല്ലാം അറിയിച്ചു. പെണ്‍കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു.
അന്വേഷണത്തിൽ വ്യക്തമായത് വിദ്യാർഥിനി കുമാരനല്ലൂർ സ്വദേശിയായ ടാക്സി ഡ്രൈവർക്കൊപ്പം പോയി എന്നായിരുന്നു. പോലീസ് അവരുടെ ഒളിത്താവളം കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു. ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ കോടതി ടാക്സി ഡ്രൈവർക്കൊപ്പം പോകാൻ അനുവദിക്കുകയും ചെയ്തു.
ഇതിന്റെ പേരിൽ ആരുടെയും ശിപാർശ കേൾക്കാനോ നിയമാനുസൃതമല്ലാത്ത ഒരു കാര്യത്തിൽ ഇടപെടാനോ പോലീസ് തയാറായില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. അതേ സമയം കെവിൻ കേസിൽ പോലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ സഹായിക്കാനായി കെവിനെ വിട്ടുകൊടുക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
എസ്ഐയും ഏതാനും പോലീസുകാരും വഴി വിട്ട പ്രവർത്തി നടത്തിയതിന്റെ ഫലമാണ് കെവിൻ എന്ന യുവാവിനെ പിടിച്ചുകൊണ്ടുപോയി കൊല്ലാനിടയാക്കിയത്. പോലീസ് അന്ന് നിയമാനുസൃതം കേസ് കൈകാര്യം ചെയ്തിരുന്നുവെങ്കിൽ കെവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു.
കോട്ടയത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയ മാതൃഭൂമി ചാനൽ സംഘം സഞ്ചരിച്ച വള്ളം കരിയാറിൽ മുങ്ങി കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെടുത്തു. മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകനും ആപ്പാൻചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ മാന്നാർ പട്ടശേരിയിൽ സജി മെഗാസ് (46), ഡ്രൈവർ തിരുവല്ല ഇരവിപേരൂർ ഓതറ കൊച്ച് റാം മുറിയിൽ ബിബിൻ (27)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സജിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. ഉച്ചയോടെ ബിബിന്റെ മൃതദേഹവും കണ്ടെത്തി. ഫയർഫോഴ്സും കോട്ടയത്തുനിന്നും എറണാകുളത്തുനിന്നും എത്തിയ സ്കൂബാ ഡൈവ് യൂണിറ്റുകളും അഗ്നിശമന സേനയും ചേർന്നാണ് തിരച്ചിൽ നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കരിയാർ എഴുമാംകായലുമായി ചേരുന്ന അറുപതിൽ ഭാഗത്താണ് സംഭവം. ചാനലിന്റെ ക്യാമറാമാൻ കോട്ടയം ചിറക്കടവ് അടിച്ചുമാക്കൽ അഭിലാഷ് എസ്. നായർ (29), റിപ്പോർട്ടർ ചാലക്കുടി കുടപ്പുഴമന കെ.ബി. ശ്രീധരൻ (28), വള്ളം തുഴഞ്ഞിരുന്ന മുണ്ടാർപാറേൽ കോളനിയിൽ കരിയത്തറ അഭിലാഷ് (38) എന്നിവരെ ഇന്നലെത്തന്നെ നാട്ടുകാർ രക്ഷിച്ച് മുട്ടുചിറ എച്ച്. ജി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാറയിൽ ഭാഗത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയതാണിവർ. ദൃശ്യങ്ങൾ പകർത്തിയ ശേഷം വള്ളത്തിൽ മടങ്ങുമ്പോൾ ആറിന്റെ മദ്ധ്യഭാഗത്തുവച്ച് കാറ്റിൽ ഉലഞ്ഞ് വള്ളം തലകീഴായി മറിയുകയായിരുന്നു. ഉടൻ വള്ളം ഊന്നിയിരുന്ന അഭിലാഷ്, മറ്റു നാല് പേരേയും മറിഞ്ഞ വള്ളത്തിൽ പിടിപ്പിച്ചു നിറുത്തി. ബഹളം കേട്ട് സമീപത്ത് പുല്ല് ചെത്തിയിരുന്നവർ വള്ളത്തിൽ അപകടം നടന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. രണ്ട് പേരെ ഈ വള്ളത്തിലേക്ക് കയറ്റിയെങ്കിലും മറ്റ് രണ്ട് പേർ കൈവിട്ട് വെള്ളത്തിലേക്ക് മുങ്ങിതാണു പോയി. സജിയെ അഭിലാഷ് ഒരു വട്ടം കൂടി ഉയർത്തിക്കൊണ്ട് വന്നെങ്കിലും വീണ്ടും വഴുതി വെള്ളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു.
മലപ്പുറം പെരിന്തൽമണ്ണ ദേഹത്ത് തീയാളിപ്പടർന്ന നിലയിൽ നഗരത്തിലൂടെ യുവാവ് ഓടിയത് ഭീതി പരത്തി. ചുങ്കത്തറ മമ്പൊയിൽ സ്വദേശി തച്ചുപറമ്പൻ ഫവാസ് ഹുസൈനാണ് തീയാളിപ്പടർന്ന നിലയിൽ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറിയത്.
വൈകിട്ട നാലരയോടെയാണ് സംഭവം. ആശുപത്രിയുടെ എതിർവശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ പരിസരത്തുനിന്നാണ് യുവാവ് ഓടുന്നത് കണ്ടത്. ദേഹത്ത് തീയാളുന്ന നിലയിൽ ഓടുന്ന യുവാവിനെ കണ്ട് ആളുകൾ പല ഭാഗത്തേക്ക് ചിതറിയോടി. അത്യാഹിത വിഭാഗത്തിലേക്കാണ് ഓടിക്കയറിയത്. ആശുപത്രി ജീവനക്കാർ ചേർന്ന് തീയണച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓണ്‍ലൈന്‍ വിപണി ഇന്നത്തെ സമൂഹത്തില്‍ പ്രധാനപ്പെട്ട ഒരു ക്രയവിക്രിയ മാര്‍ഗമായി പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അതിനെ അമിതമായി ആശ്രയിക്കുന്നത് മണ്ടത്തരമാകും. അതിന് ഉത്തമ ഉദാഹരണമാണ് ചൈനയിലുണ്ടായ ഒരു സംഭവം. പാമ്പ് വൈന്‍ ഉണ്ടാക്കാനായി ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയ പാമ്പിന്റെ കടിയേറ്റു ഇരുപത്തിയൊന്നുകാരി മരിച്ചു. കഴിഞ്ഞ ചൊവാഴ്ച വടക്കന്‍ ചൈനയിലെ ഷാന്‍ചിയിലാണ് സംഭവം.
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഷുവാന്‍ഷുവാനിലാണ് വിഷപാമ്പിനെ ഓര്‍ഡര്‍ ചെയ്തത്. ഇതേ പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്നായ വൈന്‍ ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതി. ലോക്കല്‍ കൊറിയര്‍ കമ്പനിയാണ് പാമ്പിനെ യുവതിയുടെ വീട്ടിലെത്തിച്ചത്. സാധനം എത്തിച്ചയാള്‍ ബോക്‌സിനുള്ളില്‍ വിഷപ്പാമ്പ് ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്ന് ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് യുവതിയുടെ അമ്മ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. യുവതിയെ കടിച്ചശേഷം രക്ഷപ്പെട്ട പാമ്പിനെ വനംവകുപ്പ് അധികൃതര്‍ വീടിന് സമീപത്തുനിന്നും പിടികൂടി വനത്തിലേക്ക് വിട്ടു.
പാമ്പുകളെ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കുക എന്നത് ചൈനയിലെ പരമ്പരാഗത രീതിയാണ്. പാമ്പിനെ പൂര്‍ണമായി മദ്യത്തില്‍ മുക്കിവെച്ചാണ് വൈന്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ഉണ്ടാക്കുന്ന വൈനിന് വീര്യം വളരെ കൂടുതലായിരിക്കും. ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ വന്യജീവികളെ വില്‍ക്കുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ചെറിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഇപ്പോഴും ഇത്തരത്തില്‍ വില്‍പ്പന നടത്താറുണ്ട്.
മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യ എ ടീമില്‍. ദക്ഷിണാഫ്രിക്ക എ, ഓസ്ട്രേലിയ എ എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് സഞ്ജുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യ എ, ഇന്ത്യ ബി എന്നിങ്ങനെ രണ്ടു ടീമുകളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ എ ടീമില്‍ കീപ്പറായി സഞ്ജു സ്ഥാനം നേടി. എ ടീമിനെ ശ്രേയസ്സ് അയ്യര്‍ നയിക്കുമ്പോള്‍ ബി ടീമിനെ മനീഷ് പാണ്ഡെ നയിക്കും.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും നയിക്കുന്നത് ശ്രേയസ്സ് അയ്യരാണ്. ഈ ടീമില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ഇടംപിടിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലാണ് രണ്ടു പരമ്പരകളും നടക്കുന്നത്. അതേ സമയം ഇന്ത്യയിലെ പ്രമുഖ ഫസ്റ്റ് ക്ലാസ്സ് ടൂണമെന്റായ ദുലീപ് ട്രോഫിയില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയും ഇടം കണ്ടെത്തി.ഓഗസ്റ്റ് 17 മുതല്‍ തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ റെഡ്, ഇന്ത്യ ബ്ലൂ, ഇന്ത്യ ഗ്രീന്‍ എന്നീ മൂന്ന് ടീമുകളാകും ഏറ്റുമുട്ടുക. ഇതില്‍ ഇന്ത്യ ബ്ലൂ ടീമിലാണ് ബേസില്‍ ഇടം നേടിയിരിക്കുന്നത്.
ചതുര്‍രാഷ്ട്ര ഏകദിന പരമ്പരക്കുള്ള ടീമുകള്‍;
ഇന്ത്യ എ: ശ്രേയസ്സ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രിത്വി ഷാ, ആര്‍ സമര്‍ത്ഥ്, സൂര്യകുമാര്‍ യാദവ്, ഹനുമ വിഹാരി, നിതീഷ് റാണ, സിദ്ധേഷ് ലഡ്, സഞ്ജു സാംസണ്‍, മായങ്ക് മര്‍ക്കണ്ഡേ, കൃഷ്ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍ മുഹമ്മദ് സിറാജ്, ശിവം മാവി, ഖലീല്‍ അഹമ്മദ്.
ഇന്ത്യ ബി: മനീഷ് പാണ്ഡേ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, അഭിമന്യൂ ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, റിക്കി ഭൂയി, വിജയ് ശങ്കര്‍, ഇഷന്‍ കിഷന്‍, ശ്രേയസ്സ് ഗോപല്‍, ജയന്ത് യാദവ്, ഡി എ ജഡേജ, സിദ്ധാര്‍ത്ഥ് കൗള്‍, പ്രസീദ് കൃഷ്ണ, കുല്‍വന്ത് ഖെജ്റോളിയ, നവ്ദീപ് സെയ്നി.
ടെസ്റ്റ് പരമ്പരക്കുള്ള ടീം:
ശ്രേയസ്സ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രിത്വി ഷാ, ആര്‍ സമര്‍ത്ഥ്, മായങ്ക് അഗര്‍വാള്‍, അഭിമന്യൂ ഈശ്വരന്‍, ഹനുമ വിഹാരി, അങ്കിത് ബാവ്നെ, കെ എസ് ഭരത്, അക്സര്‍ പട്ടേല്‍/ഷഹബാസ് നദീം (ഇരുവരോ ഓരോ മത്സരങ്ങള്‍ കളിക്കും), യുസ്വേന്ദ്ര ചാഹല്‍, ജയന്ത് യാദവ്, രജനീഷ് ഗുര്‍ബാനി, നവ്ദീപ് സെയ്നി, അങ്കിത് രജ്പൂത്, മുഹമ്മദ് സിറാജ്.
പശുക്കടത്തിന്റെ പേരില്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശവുമായി ആര്‍.എസ്.എസ് നേതാവ്. ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ അള്‍വാറില്‍ റക്ബാര്‍ ഖാന്‍ എന്ന മുപ്പത്തിയൊന്നു വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.
പശുവിനെ കൊല്ലുന്നതിന് ലോകത്തിലെ ഒരു മതവും അനുമതി നല്‍കുന്നില്ലെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു. ക്രിസ്ത്യാനികള്‍ വിശുദ്ധ പശു എന്നാണ് പറയുന്നത്. യേശു ജനിച്ചത് കാലിത്തൊഴുത്തിലാണ്.
സൗദി അറേബ്യയിലെ മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട്. കൂടാതെ പശുവിനെ കൊല്ലുന്നതിന് മറ്റു മതങ്ങളും അനുമതി നല്‍കിയിട്ടില്ലെന്നും ഇന്ദ്രേഷ് കുമാര്‍ വ്യക്തമാക്കി.
ആള്‍ക്കൂട്ട കൊലപാതകം സ്വാഗതം ചെയ്യേണ്ട കാര്യമല്ല. രാജ്യത്ത് നിയമമുണ്ടെന്നും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടു. സമൂഹം ശരിയായ മൂല്യങ്ങള്‍ പിന്തുടര്‍ന്നാല്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നും ആര്‍.എസ്.എസ് നേതാവ് ചൂണ്ടിക്കാട്ടി.