Latest News

വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നു വീണു പ്രമുഖ യൂട്യൂബ് താരങ്ങൾക്കും അതിലൊരാളിന്റെ കാമുകിക്കും ദാരുണാന്ത്യം. ‘ഹൈ ഓൺ ലൈഫ് സൺ‍ഡേ ഫൺഡേയ്സ്’ എന്ന യൂട്യൂബ് ചാനൽ ഉടമകളായ റൈക്കർ ഗാമ്പിൾ, അലക്സി ല്യാക്ക്, അലക്സിയുടെ കാമുകി മേഗൻ സക്രാപ്പർ എന്നിവരാണ് മരിച്ചത്. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള ഷാനൻ വെള്ളച്ചാട്ടത്തിൽനിന്ന് 100 അടി താഴ്ചയിലേക്കു വീണായിരുന്നു അന്ത്യം. ചൊവ്വാഴ്ച വെള്ളച്ചാട്ടത്തിൽ നീന്തുന്നതിനിടയിൽ കാൽവഴുതി വീണ മേഗനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തിൽ പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് ഇവരുടെ മ‍ൃതദേഹങ്ങൾ മുങ്ങൽവിദഗ്ധർ കണ്ടെടുത്തത്.

2012–ലാണ് റൈക്കർ ഗാമ്പിളും അലക്സി ല്യാക്കും മറ്റൊരു സുഹൃത്തും ചേർന്നു യുട്യുബ് ചാനൽ ആരംഭിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സാഹസിക യാത്രകളുടെയും വിഡിയോകൾ സ്ഥിരമായി അപ്‌ലോഡ് ചെയ്തിരുന്ന ചാനലിന് അഞ്ചു ലക്ഷത്തിലധികം വരിക്കാർ ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രമിലും ഇവർ പ്രശസ്തരായിരുന്നു. സാഹസികത യാത്രകളുടെ ഭാഗമായി ദേശീയോദ്യാനങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന് ഇവർ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാനഡയിൽ വൻ ജനസ്വീകാര്യതയുള്ള ഇവരുടെ മരണാനന്തര ചടങ്ങുകൾക്കു പണം സ്വരൂപിക്കാൻ സുഹൃത്തുക്കൾ ‘ഗോ ഫണ്ട് മീ’ എന്ന പേരിൽ യൂട്യൂബിൽ ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്.

ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷ ഏറെ കല്‍പ്പിക്കപ്പെട്ടിരുന്ന ഒരു ടീം വഴിയില്‍ വീണു പോകുന്നത് സങ്കടത്തോടെയാണ് കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ലോകം കണ്ടത്. സാംബാ താളവുമായി ആരാധകരുടെ ഹൃദയത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ബ്രസീലിന്റെ തോല്‍വിയില്‍ ആരാധകര്‍ സങ്കടക്കടലിലായി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ അടിയറവ് പറഞ്ഞത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സൂപ്പര്‍ താരം നെയ്മറിന്റെ കണ്ണീര് വീണ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ലോകം അത്രവേഗമൊന്നും മറക്കാന്‍ സാധ്യതയില്ല. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് വലിയ പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനായാണ് നെയ്മര്‍ ടീമിലെത്തിയത്. എങ്കിലും ഉഗ്രന്‍ പ്രകടനവുമായി നെയ്മറും കൂട്ടരും ബ്രസീലിനെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചു.

എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ അവസാന വിസിലിന് ശേഷം ഗ്രൗണ്ടില്‍ മുട്ടുകുത്തി കണ്ണീര്‍ പൊഴിക്കുന്ന നെയ്മര്‍ ഈ ലോകകപ്പിലെ നോവായി മാറി. ഒരു ജനതയുടെ മൊത്തം പ്രതീക്ഷകള്‍ പേറി വന്ന 26 കാരന്‍ ഗ്രൗണ്ടില്‍ കരഞ്ഞുനിന്നപ്പോള്‍ ആശ്വാസമായി എത്തിയ ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെന്റിയോട് ആരാധകര്‍ക്ക് എത്ര നന്ദി പറഞ്ഞിട്ടും മതിയാകുന്നില്ല.

കരഞ്ഞു നില്‍ക്കുന്ന നെയ്മറിന്റെ അടുത്തെത്തിയ ബെല്‍ജിയം സഹ പരിശീലകന്‍ കൂടിയായ ഹെന്റി നെയ്മറിനെ മാറോടണച്ച് ആശ്വസിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ഹെന്‍ റിക്ക് പുറമെ ബെല്‍ജിയം സൂപ്പര്‍ താരം ഹസാര്‍ഡും നെയ്മറിനെ ആശ്വസിപ്പിക്കുന്നുണ്ട്.

 

ഉപ്പും മുളകും സീരിയലിലെ സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടതായി വെളിപ്പെടുത്തി സംസ്ഥാന അവാര്‍ഡ് ജേതാവ് നിഷാ സാരംഗ്. ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകനായ ആര്‍. ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് ഇവര്‍ ഇനി ഈ സീരിയലിലേക്ക് താനില്ലെന്ന് നടി പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.

സിനിമാ മേഖലയില്‍ നിന്നും പല നടിമാരും തങ്ങള്‍ക്ക് നേരെയുണ്ടായ മോശ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത് സമീപകാലത്ത് വന്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. കാസ്റ്റിംഗ് കൗച്ചുമായും ബന്ധപ്പെട്ട് സിനിമാ രംഗത്തുള്ള നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പലരും നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ മലയാള സീരിയല്‍ രംഗത്ത് നിന്ന് ഒരു നടി സംവിധായകനെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്ത് വരുന്നത് ഇതാദ്യമായിട്ടാണ്.

ഉപ്പും മുളകും സീരിയലിന്‍റെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണന്‍  തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും അന്ന് താന്‍ അതിനെ വിലക്കിയിരുന്നെന്നും ഇവര്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാള്‍ ശല്യപ്പെടുത്തി. താന്‍ ഇക്കാര്യം ഫ്‌ളവേഴ്‌സ് ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായറിനോടും ഭാര്യയോടും പറഞ്ഞിരുന്നു. അന്ന് ശ്രീകണ്ഠന്‍ നായര്‍ സംവിധായകനെ ശാസിച്ചിരുന്നു. പക്ഷേ ഉണ്ണികൃഷ്ണന്റെ ശല്യം പിന്നീടും തുടര്‍ന്നതായി നിഷാ പറഞ്ഞു.

തന്നെക്കുറിച്ച് ഇയാള്‍ പല അപവാദപങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗദര്‍ എന്ന് പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ച വ്യക്തിയാണ് താന്‍ നിഷ വെളിപ്പെടുത്തി.

സെറ്റില്‍ പല മോശം പദങ്ങള്‍ ഉപയോഗിച്ചാണ് സംവിധാകന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്ന് പറഞ്ഞാണ് സീരിയലില്‍ നിന്നും തന്നെ ഒഴിവാക്കിയത്. എന്നാല്‍ ഇക്കാര്യം നേരത്തെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് നിഷ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായകനെ അനുസരിക്കാത്തത് കൊണ്ട് തന്നെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്.ഔദ്യേഗികമായി ഇതു വരെ അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല. അതേസമയം, തന്നോട് സീരിയലില്‍ നിന്ന് പുറത്താക്കിയ കാരണം സംവിധായകനോ ഇതുമായി ബന്ധപ്പെട്ടവരോ പറഞ്ഞിട്ടില്ല.

മദ്യപിച്ചാണ് സംവിധായകന്‍ സൈറ്റില്‍ വന്നിരുന്നത്. ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉപ്പും മുകളിലെ തന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഒരു വ്യക്തിയോടുള്ള പക കഥാപാത്രത്തോട് കാണിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. നീലിമയെന്ന കഥാപാത്രം മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതായിട്ടാണ് ചിത്രീകരിക്കുന്നത്. സീരിയില്‍ രംഗത്തുള്ള സ്ത്രീകളെക്കുറിച്ച് മോശമായ കാഴ്ച്ചപ്പാടാണ് ജനങ്ങള്‍ക്കുള്ളത്. തന്റെ സ്വഭാവം വീട്ടുകാര്‍ക്കും ദൈവത്തെത്തിനും അറിയാമെന്നതാണ് തനിക്കുള്ള ബലം.

ഇനി ഉപ്പും മുകളിലെ സംവിധായകന്റെ കൂടെ അഭിനയിക്കാന്‍ താത്പര്യമില്ല. തന്റെ ശരീരത്തില്‍ അയാള്‍ പലപ്പോഴും അനുവാദമില്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്. താന്‍ അത് എതിര്‍ത്തത് നീരസത്തിന് കാരണമായിട്ടുണ്ടെന്നും നിഷാ പറഞ്ഞു.

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കു ചികില്‍സ നിഷേധിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് മാര്‍ത്തോമ സഭ. മാര്‍ ക്രിസോസ്റ്റം ഫെലോഷിപ്പ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തിജനകമാണെന്നും സഭാ സെക്രട്ടറി അറിയിച്ചു.

നിലവില്‍ അദ്ദേഹത്തെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. സാധാരണ രീതിയിലുള്ള ഭക്ഷണക്രമം അനുസരിച്ചാണ് മാര്‍ ക്രിസോസ്റ്റം ആഹാരം കഴിക്കുന്നത്. നേരത്തെ ഗുരുതരാവസ്ഥയിലുള്ള മാര്‍ ക്രിസോസ്റ്റത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകാന്നുതിനുള്ള ബന്ധുക്കളുടെ ശ്രമം മാര്‍ത്തോമ സഭ തടഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. വിദേശത്തുള്ള മാര്‍ത്തോമ സഭാ തലവന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത അനുമതി നല്‍കാത്തതിനാല്‍ സഭ വെല്ലുരിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമം തടഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

കഴിഞ്ഞ മാസം 30 ന് പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ കാരണം മാര്‍ ക്രിസോസ്റ്റത്തെ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങി കിടക്കുന്ന കുട്ടികള്‍ മാതാപിതാക്കള്‍ക്ക്് കത്തെഴുതി. ഭയക്കാനൊന്നുമില്ലെന്നും ഇവിടെ ഞങ്ങള്‍ സുരക്ഷിതരാണെന്നും കുട്ടികള്‍ കത്തില്‍ പറയുന്നു. ഗുഹയില്‍ കുടുങ്ങി കിടക്കുന്ന കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ തീവ്ര ശ്മങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോഴാണ് മാതാപിതാക്കളുടെ കണ്ണുനനയിച്ചു കൊണ്ട് കുട്ടികളുടെ കത്ത്. തായ്ലന്‍ഡ് നാവിക സേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുട്ടികളുടെ കത്തുകള്‍ പ്രത്യക്ഷപെട്ടത്.

ഞങ്ങള്‍ ഇപ്പോഴും ആരോഗ്യമുള്ളവരാണ്. ഭയപ്പെടേണ്ടതില്ല. എന്നാല്‍ പുറത്തെത്തിയാല്‍ ടീച്ചര്‍ കൂടുതല്‍ ഹോംവര്‍ക്കുകള്‍ തന്നേക്കരുതെന്നും തമാശയായി ഒരു കുട്ടി കുറിച്ചു. ഗുഹയ്ക്കകത്ത് കയറിയതിനു തങ്ങളെ കുറ്റപ്പെടുത്തരുതെന്നും വഴക്ക് പറയരുതെന്നും പറഞ്ഞ് കത്തില്‍ ചെയ്ത തെറ്റിനു മാപ്പ് ചോദിച്ച് മറ്റൊരു കുട്ടി. എന്നാല്‍ ഫുട്‌ബോള്‍ ടീം കോച്ച് എക്കപോള്‍ ചന്ദോങ് കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തി. ആത്മാര്‍ഥമായി മാതാപിതാക്കളോട് മാപ്പ് പറയുകയാണെന്നും, തനിക്ക് ആവുന്ന വിധത്തിലൊക്കെ കുട്ടികളെ സംരക്ഷിക്കുമെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.

കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ കോച്ചിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തി. തന്റെ ഭക്ഷണം കുട്ടികള്‍ക്ക് പങ്കുവെച്ച് കൊടുക്കുകയും ഒമ്പതു ദിവസത്തോളം കുട്ടികള്‍ക്ക് ആ ഇരുട്ടില്‍ തുണയാവുകയും ചെയ്ത കോച്ചിനെ പലരും അഭിനന്ദിച്ചു. എന്നാല്‍, മഴക്കാലത്ത് കുട്ടിളെ ഗുഹയിലേക്ക് കൊണ്ടുപോയതിന് മറ്റു പലരും വിമര്‍ശിക്കുകയും ചെയ്തു.

അതേസമയം, സംഘത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനായി ഇംഗ്ലണ്ടില്‍ നിന്നുള്ള പ്രത്യേകസംഘം കുട്ടികളോടൊപ്പമുണ്ട്. ഇവര്‍ക്ക് പുറമേ മറ്റ് രക്ഷാപ്രവര്‍ത്തകരും വൈദ്യസംഘവും കുട്ടികള്‍ക്കൊപ്പമുണ്ട്. ഗുഹയ്ക്കുള്ളില്‍ വൈദ്യുതിയും ഫോണ്‍ഇന്റര്‍നെറ്റ് സേവനങ്ങളും എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ആതിഥേയരായ റഷ്യയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് ക്രൊയേഷ്യ റഷ്യ ലോകകപ്പിന്റെ സെമി ഫൈനലില്‍. ഓരോ ഗോളടിച്ച് നിശ്ചത സമയം പിരിഞ്ഞ മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞപ്പോള്‍ പെനാല്‍റ്റിയിലാണ് ക്രൊയേഷ്യ 20 വര്‍ഷത്തിന് ശേഷം ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇടം നേടിയത്. പെനാല്‍റ്റിയില്‍ മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ ജയം.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതാണ് കളി അധിക സമയത്തേക്ക് നീണ്ടത്. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ മുന്നിട്ടു നിന്നത് ക്രൊയേഷ്യയാണെങ്കിലും മികച്ച പ്രതിരോധം തീര്‍ത്ത റഷ്യയ്‌ക്കെതിരേ നിശ്ചിത സമയത്ത് ഒരു ഗോളില്‍ കൂടുതല്‍ ക്രൊയേഷ്യയ്ക്ക് നേടാന്‍ സാധിച്ചില്ല.

വിയ്യാറയല്‍ താരമായ ഡെനിസ് ചെറിഷേവിന്റെ അത്യുഗ്രന്‍ ഗോളിന് 31ാം മിനുട്ടില്‍ റഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 25 വാര അകലെ നിന്ന് റഷ്യ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് ചെറിഷേവിന്റെ ബൂട്ടുകളിലൂടെ പിറന്നത്. ടൂര്‍ണമെന്റിന്റെ കണ്ടെത്തെല്‍ എന്നു പറയാവുന്ന ചെറിഷേവിന്റെ ലോകകപ്പിലെ നാലാം ഗോളായിരുന്നു ഇത്.

എന്നാല്‍ 39ാം മി്‌നുട്ടില്‍ ക്രൊയേഷ്യ സമനില ഗോള്‍ നേടി. മാന്‍സൂക്കിച്ചിന്റെ പാസില്‍ നിന്നും ആന്ദ്രെ റാമാറികെ ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടുകയായിരുന്നു. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ മുന്നില്‍ നിന്ന ക്രൊയേഷ്യയ്‌ക്കെതിരേ കൗണ്ടര്‍ അറ്റാക്ക് തന്ത്രമാണ് റഷ്യ പയറ്റിയത്്. ഇതോടെ, ബുധനാഴ്ച നടക്കുന്ന സെമി രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ക്രൊയേഷ്യ മാറ്റുരയ്ക്കും.

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയായ കാലാവാല നവാസ്, പ്രവര്‍ത്തകനായ ജഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മട്ടാഞ്ചേരി സ്വദേശികളാണ്. കൊലപാതകത്തില്‍ ഇരുവരും നേരിട്ട് പങ്കെടുത്തതായി സൂചനകളില്ല. എന്നാല്‍ കൊലപാതകം നടന്ന രാത്രി നവാസ് കോളേജിന് സമീപമെത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

കൊലപാതകം നടന്ന രാത്രിയില്‍ പ്രതികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തത് നവാസാണെന്നാണ് പോലീസ് നിഗമനം. പ്രധാനപ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം ജഫ്രിയുമായി ബന്ധപ്പെട്ട ചാര്‍ജുകളെന്തെന്ന് വ്യക്തമായിട്ടില്ല. മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദാണ് അഭിമന്യൂവിനെ കുത്തിയതെന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന വിവരം. അങ്ങനെയാകുമ്പോള്‍ മുഹമ്മദ് തന്നെയാകും ഒന്നാം പ്രതി. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

പ്രധാന പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ രാജ്യം വിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഏതാനുംപേര്‍കൂടി കസ്റ്റഡിയിലുള്ളതായി പറയുന്നുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കൊലപ്പെടുത്തിയ സംഘത്തില്‍ കോതമംഗലം സ്വദേശിയും ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ എസ്.ഡി.പി.ഐ.യുടെ സജീവപ്രവര്‍ത്തകനാണ്. ഇയാളുടെ ബൈക്ക് അന്വേഷണസംഘം സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ എവിടെയാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

വയനാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. കല്‍പ്പറ്റ വെള്ളമുണ്ടയ്ക്ക് സമീപം മക്കിയാടാണ് ഉറങ്ങിക്കിടന്നിരുന്ന യുവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

മക്കിയാട് 12ാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും(27) ഭാര്യ ഫാത്തിമ(19)യെയുമാണ് വെള്ളിയാഴ്ച രാവിലെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ട്. ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ് താമസം. രാവിലെ എട്ടോടെ ആയിഷ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

മത നേതാവായ ഷോകോ അസഹാരയെയും ആറ് അനുയായികളെയും ജാപ്പനീസ് കോടതിയുടെ ഉത്തരവോടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തൂക്കിലേറ്റിയത്.

1995 മാര്‍ച്ച് 20നായിരുന്നു രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയ സംഭവം. ഷിന്റിക്യോ മതസ്ഥാപക നേതാവ് ഷോകോ അസഹാരയെയും അനുയായികളും ടോക്യോ ഭൂഗര്‍ഭ തീവണ്ടി പാതയിലായിരുന്നു വിഷവാതക അക്രമണം നടത്തിയത്. ആക്രമണത്തില്‍ 13 പേര്‍ മരിക്കുകയും ആയിരം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തുളകള്‍ വീണ ബാഗുകളില്‍ വിഷവാതകം നിറച്ച ശേഷമാണ് ഇവര്‍ ആക്രമണം നടത്തിയത്. ട്രെയിനില്‍ നല്ല തിരക്കുള്ള സമയം നോക്കി രാവിലെയായിരുന്നു ആക്രമണം. വിഷവാതകം പ്രവഹിച്ചതോടെ യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് 13 പേരു മരിക്കുകയും ആയിരം പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

2006ല്‍ ഷിന്റക്യോ നേതാക്കള്‍ക്കു വധശിക്ഷ വിധിച്ചെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത്. ജപ്പാനില്‍ വധശിക്ഷ പ്രോത്സാഹിപ്പിക്കാത്തതിനാല്‍ ശിക്ഷ നടപ്പിലാക്കുന്നത് പ്രതികളെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. തൂക്കിലേറ്റുന്നതിന് കുറച്ച് മണിക്കൂറുകള്‍ മുന്‍പ് മാത്രമാണ് വിവരം അറിയിച്ചത്.

1984 ലാണ് ഓം ഷിന്റക്യോ എന്ന മതത്തിനു രൂപം നല്‍കിയത്. ഹിന്ദു, ബുദ്ധ മതവിശ്വാസങ്ങള്‍ ഒരുമിപ്പിച്ച വിശ്വാസ രീതിയായാിരുന്നു ഇവരുടേത്. അക്രമണം നടക്കുന്ന സമയത്ത് പതിനായിരം അനുയായികള്‍ ജപ്പാനിലും മുപ്പതിനായിരത്തിലധികം പേര്‍ റഷ്യയിലുമുണ്ടായിരുന്നു.

ഷോകോ അസഹാര ചൈനീസ് മെഡിസിന്‍ റീടെയ്‌ലറായും യോഗ പരിശീലകനായും പ്രവര്‍ത്തനമനുഷ്ഠിച്ചിട്ടുണ്ട്. ഇയാള്‍ അന്ധമായി കുട്ടികളില്‍ വര്‍ഗീയ വിഷം കുത്തുവെച്ചിരുന്നു. കൗശലക്കാരനായ നേതാവ് എന്ന കുപ്രസിദ്ധി നേടിയ നേതാവായിരുന്നു ഷോകോ അസഹാര.

വനിതകള്‍ക്ക് ചരിത്രത്തിലാദ്യമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ച സൗദിയില്‍ നിന്നും അശുഭവാര്‍ത്ത. മക്ക സ്വദേശിനിയായ സൽമ അൽ ഷെരീഫ് എന്ന യുവതിയുടെ കാര്‍ അക്രമികള്‍ തീവച്ചുനശിപ്പിച്ചു. തന്റെ പുത്തൻ കാർ അഗ്നിക്കിരയാകുന്നത് വിലപിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പ്രതികളായ രണ്ട് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾ പെട്രോൾ കൊണ്ടുവരികയും രണ്ടാമൻ ഇയാളെ സഹായിക്കുകയുമായിരുന്നുവെന്ന് മക്ക അധികൃതർ പറഞ്ഞു.

കാഷ്യറായി ജോലി ചെയ്യുന്ന സൽമയാണു പ്രായമായ മാതാപിതാക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പ്രതികൾക്കു പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും മക്ക ഗവർണറേറ്റ് വ്യക്തമാക്കി. പ്രശ്നപരിഹാരം ആകുംവരെ യുവതിക്കു വാഹന സൗകര്യം നൽകാനും ചിലർ രംഗത്തെത്തി. വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ കഴിഞ്ഞദിവസം പുലർച്ചെയാണ് അക്രമികൾ പെട്രോൾ ഒഴിച്ചു കത്തിച്ചത്.

വാഹനമോടിക്കുന്നതു സംബന്ധിച്ച് അയൽവാസി നേരത്തെ മോശമായി പെരുമാറിയെന്നും ശകാരിച്ചെന്നും സൽമ പറയുന്നു. വാഹനമോടിക്കാൻ തുടങ്ങിയതോടെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കുറഞ്ഞു. നേരത്തെ വരുമാനത്തിന്റെ പകുതിയും ചെലവഴിച്ചിരുന്നതു ഡ്രൈവർക്കു ശമ്പളം കൊടുക്കാനായിരുന്നെന്നും അവർ പറയുന്നു. ശൂറ കൗൺസിൽ വനിതാ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സൽമയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. താൻ ഡ്രൈവിങ് ആരംഭിച്ചതു ഇഷ്ടപ്പെടാത്ത അയൽപക്കത്തെ യുവാക്കള്‍ മനപ്പൂർവം തീ വയ്ക്കുകയായിരുന്നുവെന്ന് സൽമ പൊലീസിൽ പരാതിപ്പെട്ടു.

കാറോടിക്കാൻ തുടങ്ങിയ ആദ്യ ദിനം തൊട്ട് പുരുഷന്മാരിൽ നിന്ന് താൻ പരിഹാസം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.  അതിനിടെ, വാഹനം നഷ്ടമായ സൽമ അൽ ഷരീഫിന് ഏറ്റവും പുതിയ മോഡൽ കാർ വാങ്ങി നൽകുമെന്ന് മക്ക മുനിസിപ്പിൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഫഹദ് അൽ റൂഖി അറിയിച്ചു.  ജൂൺ 24നായിരുന്നു സൗദിയിൽ വനിതകൾ വാഹനമോടിച്ചു തുടങ്ങിയത്. 120,000 വനിതകൾ ഇതിനകം ഡ്രൈവിങ് ലൈസൻസിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved