കൊച്ചി: സംസ്ഥാനത്ത കനത്ത മഴയില്‍ കനത്ത നാശനഷ്ടം. നാലുപേര്‍ വിവിധ സംഭവങ്ങളിലായി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു പേരും മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാളും റാന്നിയില്‍ ഷോക്കേറ്റ് ഒരാളുമാണ് മരിച്ചത്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ 33ഡാമുകളാണ് സംസ്ഥാനത്ത് തുറന്നു വിട്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇടമലയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളമെത്തുന്നതിനാല്‍ പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ വെള്ളം കയറി. കനത്ത ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും പുറപ്പെടുവിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടതിനെത്തുടര്‍ന്ന് വള്ളക്കടവിലും പരിസരങ്ങളിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ഇന്നലെ രാത്രി തന്നെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റിയിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്ന സാഹചര്യം മുന്നില്‍ കണ്ട് ചെറുതോണിയില്‍ നിന്നും വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തീരുമാനിച്ചതാണ്. ഇതനുസരിച്ച് ബുധനാഴ്ച പുലര്‍ച്ച മുതല്‍ സെക്കന്റില്‍ ഏഴര ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ പുറത്തേക്കൊഴുക്കുന്നത്.
ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിപ്പ് പുലര്‍ച്ചെ നാലു മണിയോടെ 2398.28 അടിയിലെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കിയിലേക്ക് എത്തുന്നതോടെ അണക്കെട്ടില്‍ വീണ്ടും വെള്ളം ഉയരും. പെരിയാറിന്റെ തീരത്തുള്ള അയ്യായിരത്തോളം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റുന്നുണ്ട്.
അടുത്ത നാളിൽ ബ്രിട്ടനില്‍ നടത്തിയ ഒരു സർവ്വേയില്‍ 38 ശതമാനം പേരും തങ്ങള്‍ ഫോണ്‍ ആവശ്യത്തിലധികം ഉപയോഗിക്കുന്നുവെന്ന് സമ്മതിച്ചവരാണ്. ബാക്കിയുള്ളവരില്‍ കുറേപ്പേര്‍ ഫോണിന് അടിമകളാണെന്നു സമ്മതിക്കാന്‍ വൈഷമ്യം ഉള്ളവരാവണം. ഓരോ ദിവസവും ഫോണ്‍ നമ്മള്‍ എത്രതവണ അണ്‍ലോക്ക് ചെയ്തിട്ടുണ്ടെന്ന കണക്കുനോക്കിയാല്‍ ചിലപ്പോള്‍ നമ്മള്‍ തന്നെ അത്ഭുതപ്പെട്ടേക്കാം. ദിവസത്തില്‍ എത്രനേരം സ്ക്രീനില്‍ നോക്കിയിരിക്കുന്നുവെന്ന കണക്കുകളൊന്നും നമ്മള്‍ പരിഗണിക്കാറേയില്ല.
എന്നാല്‍ നിങ്ങള്‍ ഫോണിന്റെ അടിമ എന്ന നിലയിലേക്ക് നീങ്ങുമ്പോള്‍ ഓര്‍മിപ്പിക്കാന്‍ ഒരാളുണ്ടായാലോ? അത്തരത്തിലൊരാള്‍ പണി പറ്റിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. റഷ്യന്‍ റാപ്പറും കോടീശ്വരനുമായ ടിമാറ്റി അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം ഫ്രാന്‍സിലെത്തിയതായിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കൂട്ടത്തില്‍ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.
ഫോണില്‍ കളിച്ചു നിന്ന ടിമാറ്റിയുടെ ഫോണ്‍ പിടിച്ചുവാങ്ങിയ മകള്‍ കടലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഐഫോണ്‍ എക്സാണ് കടലിലേക്ക് എറിഞ്ഞത്. മകളുടെ പ്രവൃത്തിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം വീഡിയോ ശ്രദ്ധ കിട്ടാനായി കെട്ടിച്ചമച്ചതാണെന്ന് ചിലര്‍ ആരോപിച്ചു.
പൊലീസിന്റെ അനാസ്ഥ കാരണം ഏറെ വിവാദമായി മാറിയ എടപ്പാള്‍ തീയറ്റര്‍ പീഡന കേസില്‍ വീണ്ടും അന്വേഷണ സംഘത്തിന് വീഴ്ച്ച. കുറ്റപത്രം സമര്‍പ്പിക്കാത്ത പൊലീസ് നടപടിയെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഒന്നാം പ്രതിയായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60), രണ്ടാം പ്രതി കുട്ടിയുടെ മാതാവ് എന്നിവര്‍ക്കാണ് പൊലീസിന്റെ വീഴച്ച കാരണം മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി ചുമതലയുള്ള അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്)യില്‍ നിന്നും ജാമ്യം ലഭിച്ചത്. ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഏപ്രില്‍ 18നാണ് തിയേറ്ററിനകത്ത് പത്തുവയസ്സുകാരി പീഡനത്തിനിരയായത്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം, ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈനു നല്‍കിയിരുന്നു. 26നു തന്നെ കേസെടുക്കാനുള്ള ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ് ലൈന്‍ പൊലീസിനു കൈമാറിയെങ്കിലും പോലീസ് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. സംഭവം വിവാദമായതിനു ശേഷമാണ് പൊലീസ് കേസെടുത്തത്.
സംഭവത്തില്‍ കുറ്റപത്രം പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം സമര്‍പ്പിക്കുന്നതിനാണ് പൊലീസ് വീഴച്ച വരുത്തിയിരിക്കുന്നത്. ഇതു പാലിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. ഈ മാസം പത്തിനാണ് പ്രതികളെ അറസ്റ്റ് ചെയ്തിട്ട് 90 ദിവസം തികഞ്ഞത്. പക്ഷേ കുറ്റപത്രം അന്നു സമര്‍പ്പിക്കാതെ കൂടുതല്‍ സമയം ചോദിച്ച് പ്രോസിക്യൂഷന്‍ കോടതിയെ 10 ാം തീയതി സമീപിച്ചു. ഇതേതുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജഡ്ജി അറിയിച്ചു. 13 ാം തീയതി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പക്ഷേ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു
അര്‍ജ്ജുന്‍ കപൂറും പരിനീതി ചോപ്രയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം നമസ്‌തേ ഇംഗ്ലണ്ടിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടു. പ്രണയത്തിന് എത്ര ദൂരംവേണമെങ്കിലും താണ്ടാന്‍ കഴിയുമെന്ന ടാഗ് ലൈനോടു കൂടി ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളാണ് പരിനീതി പങ്കുവെച്ചിരിക്കുന്നത്. ആദ്യ പോസ്റ്ററില്‍ പരിനീതി ദുപ്പട്ടയായി ബ്രിട്ടീഷ് പതാക പുതച്ചിരിക്കുന്നു. അടുത്ത പോസ്റ്ററില്‍ പതാക ടി ഷര്‍ട്ടായി അര്‍ജ്ജുന്‍ കപൂര്‍ അണിഞ്ഞിരിക്കുന്നതുമാണ് ചിത്രം.
അക്ഷയ് കുമാര്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തി 2007ല്‍ തീയേറ്ററുകളില്‍ ഹിറ്റായി മാറിയ നമസ്‌തേ ലണ്ടന്റെ രണ്ടാം ഭാഗമാണ്. വിപുല്‍ അമൃത ലാല്‍ തന്നെയാണ് ആ ചിത്രത്തിന്റെയും സംവിധായകന്‍. പഞ്ചാബില്‍ നിന്ന് വരുന്ന രണ്ടു പ്രണയിതാക്കളുടെ ജീവിതത്തിലൂടെയാണ് നമസ്‌തേ ഇംഗ്ലണ്ട് സഞ്ചരിക്കുന്നത്.
പഞ്ചാബ് , ധാക്ക, ബ്രൂസെല്‍സ് ,ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇഷ്‌ക് സാദേയ്ക്ക് ശേഷം അര്‍ജ്ജുനും പരിനീതിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നമസ്‌തേ ഇംഗ്ലണ്ടിനുണ്ട ചിത്രം ഒക്ടോബര്‍ 12ന് തീയേറ്ററുകളിലെത്തും.
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്. കോഴിക്കോട് പുല്ലൂരാംപാറ മറിപ്പുഴ വനത്തിൽ ഉരുൾപൊട്ടി. കണ്ണപ്പൻകുണ്ട് പുഴയിൽ വെള്ളപ്പാച്ചിലുണ്ടായി. സുരക്ഷിത സ്ഥലങ്ങളിലേക്ക് ഓടിക്കയറിയവർ ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കയം ഡാം വീണ്ടും തുറന്നു.
ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. വയനാട് മട്ടിക്കുന്ന് വനത്തിലും ഉരുൾപൊട്ടലുണ്ടായി. താമരശേരി ചുരത്തിൽ ഒന്പതാം വളവിൽ മണ്ണിടിച്ചിലുമുണ്ടായി. മലപ്പുറം ആഢ്യൻപാറയിൽ വ്യാപക ഉരുൾപ്പൊട്ടൽ. അപകടാവസ്ഥ കണക്കിലെടുത്ത് ആഢ്യൻപാറ ജലവൈദ്യുത പദ്ധതി അടയ്ക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇടുക്കി മൂന്നാർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മാട്ടുപ്പെട്ടി ഡാം തുറന്നു വിട്ടതിനെ തുടർന്ന് ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളിൽ വെള്ളം കയറി. ചുരുളിയിലും കൊരങ്ങാട്ടി മേഖലയിലും ഉരുൾപൊട്ടലുണ്ടായി. ഇവിടെനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. അടിമാലി കൊന്നത്തടിയിൽ മണ്ണിടിഞ്ഞു വീണ് മൂന്നു വീടുകൾ തകരുകയും ചെയ്തു.
ജിയോ കണക്ഷന്‍ എടുക്കാത്തവര്‍ ഇപ്പോള്‍ ഏറെ ചുരുക്കമായിരിക്കുന്നു. ഇപ്പോള്‍ മൊബൈല്‍ വിപണി കടന്ന് ബ്രോഡ്ബാന്‍ഡ് വിപണിയിലേക്ക് ജിയോ വന്നെത്തുകയാണ്. ജിയോ ജിഗാഫൈബര്‍ ഫൈബര്‍ ടു ഹോം ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് ഉപയോഗിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 15ന് ആരംഭിക്കും.
ബ്രോഡ്ബാന്‍ഡ്, ഐപിടിവി, ലാന്‍ഡ്‌ലൈന്‍, വിര്‍ച്വല്‍ റിയാലിറ്റി ഗെയിമിംഗ് തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ ഇതുവഴി ലഭിക്കും. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ ചലനം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
അതേസമയം രജിസ്റ്റര്‍ ചെയ്തത് കൊണ്ട് ജിയോ കണക്ഷന്‍ കിട്ടണമെന്നില്ല. താമസിക്കുന്ന നഗരം നോക്കിയാണ് സര്‍വ്വീസ് ലഭിക്കുക. 1100 നഗരങ്ങളില്‍ സേവനം നേടാം. മൈജിയോ ആപ്പ്, ജിയോ വെബ്‌സൈറ്റ് എന്നിവയിലൂടെയാണ് രജിസ്‌ട്രേഷന്‍. പ്രതിമാസം 500 രൂപ വരെയുള്ള പ്ലാനുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാഹകാര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നരേന്ദ്രമോദിയ്ക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ തനിക്കു സാധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ഫലിത രൂപേണ പറഞ്ഞിരുന്നെന്നാണ് വെളിപ്പെടുത്തല്‍. പൊളിറ്റിക്കോ മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. വിദേശരാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും, അതിനു മുമ്പും ട്രംപിന് സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെ കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊളിറ്റിക്കോ ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ വര്‍ഷം മോദിയും ട്രംപും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനത്തിന് മോദി തനിച്ചാണ് എത്തുന്നത് എന്നറിഞ്ഞപ്പോഴായിരുന്നു ട്രംപ് അഭിപ്രായം പ്രകടിപ്പിച്ചത്. മറ്റു രാജ്യങ്ങളിലെ നേതാക്കളുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ക്കിടെയിലെ പിഴവുകളും, ഉച്ചാരണപ്പിശകുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കനത്തമഴയും ഉരുള്‍പൊട്ടലും തുടരുന്നു. കരുവാരക്കുണ്ട് മണലിയാപാടം മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഒലിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളംകയറി. കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുന്ന്, താമരശേരി മൈലിളാംപാറ, കൂരാച്ചുണ്ടിലെ വിവിധ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കക്കയംവാലിയില്‍ ഉരുള്‍പൊട്ടലില്‍ ഓന്‍പത് തൊഴിലാളികള്‍ ഒറ്റപ്പെട്ടു.
ഉരുള്‍പൊട്ടല്‍ വന്‍ നാശംവിതച്ച വയനാട് പൊഴുതന അമ്മാറയില്‍ വീണ്ടും മണ്ണിടിച്ചില്‍. നേരത്തെ ഇവിടെ ഏഴു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായിരുന്നു. മേഖല പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലപ്പുറം ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതി അടച്ചിടും.
സുരക്ഷാജീവനക്കാരോട് പദ്ധതി പ്രദേശത്ത് നിന്ന് മാറിപോകാന്‍ നിര്‍ദേശം നല്‍കി. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ ഏഴ് അടിയായി ഉയര്‍ത്തും. തൃശൂര്‍ ചിമ്മിനി ഡാമിന്‍റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. കണ്ണൂര്‍ പാല്‍ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കേളകം ഭാഗത്ത് റോഡുകള്‍ മുഴുവന്‍ വെള്ളത്തിലാണ്. കനത്ത കാറ്റിലും മഴയിലും മണ്ണുത്തി വെറ്ററിനറി കോളജ് വളപ്പില്‍ മരംവീണ് നിര്‍മാണ തൊഴിലാളി മരിച്ചു. ചെമ്പൂത്ര സ്വദേശി ഷാജിയാണ് മരിച്ചത്
കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയും, ഉരുൾ പൊട്ടലും. ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്നു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കനത്ത മഴയിൽ കൊട്ടിയൂർ , കേളകം തുടങ്ങിയ മലയോര മേഖലകളിലെ റോഡുകൾ വെള്ളത്തിനടിയിലായി. പുലർച്ചെ മുതലാണ് ജില്ലയുടെ മലയോര മേഖലയിൽ മഴ ശക്തമായത്. പല സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി.
ഗതാഗതം തടസപ്പെട്ടതോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും, മരങ്ങളും നീക്കം ചെയ്താണ് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചത്. പക്ഷേ മഴ ശക്തമായതോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മലവെള്ളപ്പാച്ചിലും ശക്തമായി.
കൊട്ടിയൂർ – ചപ്പമലയിൽ ഉരുൾപൊട്ടി. ആളപായമില്ല. കേളകം ശാന്തിഗിരിയിൽ മലമുകളിൽ വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു. വനത്തിനുള്ളിൽ മഴ കനത്തതോടെ ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.
ഇതോടെ ഇരിട്ടി കൊട്ടിയൂർ സംസ്ഥാന പാത വെള്ളത്തിനടിയിലായി. മേഖലയിലെ കൃഷിയിടങ്ങളിലും വെള്ളം കയറി. മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ പലയിടത്തും വൈദ്യുതി തൂണുകൾ നിലംപൊത്തിയതോടെ മലയോരത്ത് വൈദ്യുതി ബന്ധവും താറുമാറായി. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും, പൊലീസ്, റവന്യൂ, അഗ്നിശമന സേന വിഭാഗങ്ങളും കനത്ത ജാഗ്രതയിലാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചലച്ചിത്രതാരം മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിനൊടുവിലാണ് മോഹന്‍ലാല്‍ ചെക്ക് കൈമാറിയത്. എല്ലാവർക്കും ഇഷ്ടമുള്ളൊരാൾ ഇപ്പോൾ വരുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിന്നാലെ നാടകീയമായിരുന്നു വാര്‍ത്താസമ്മേളനത്തിനിടെയുള്ള എന്‍ട്രി.
തിരുവനന്തപുരത്ത് ചിത്രീകരണം തുടരുന്ന ലൂസിഫറിന്‍റെ സെറ്റില്‍ നിന്നും അതേ രൂപഭാവങ്ങളിലായിരുന്നു വരവ്. മാധ്യമങ്ങളുടെ മുന്നില്‍ തന്നെ ആയിക്കോട്ടെ എന്നുകരുതിയാണ് ഇങ്ങോട്ട് വരാന്‍ പറഞ്ഞതെന്ന് ചിരിയോടെ മുഖ്യമന്ത്രി മോഹന്‍ലാലിനോട് പറഞ്ഞു. ചെക്കുകള്‍ കൈമാറി മോഹന്‍ലാല്‍ അപ്പോള്‍ തന്നെ മടങ്ങി. മാധ്യമങ്ങളോട് കാര്യമായി പ്രതികരിക്കാതെ താരം മടങ്ങി.
ന്യൂസ് ഡെസ്ക്
ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചു. ഇതേത്തുടർന്ന് ചെറുതോണി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കും. നേരത്തെ തുറന്നിരുന്ന ആറ് ഷട്ടറുകളിൽ മൂന്നെണ്ണം ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് അടച്ചിരുന്നു. മലബാറിൽ പലയിടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂന്നാറും വയനാടും ഒറ്റപ്പെട്ടിരിക്കുകയാണ്.
വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റേയും മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പൊട്ടലുകളുണ്ടായി. മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 210 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഡാം തുറന്നപ്പോള്‍ ജലനിരപ്പുയര്‍ന്ന സ്ഥലങ്ങളിലൊക്കെ ജലനിരപ്പ് ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. വയനാട് മക്കിമലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍ മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി.