ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സംസ്ഥാന പ്രൊജക്ട് ഓഫീസറായ ശ്യാമ പ്രഭയെ പി.സി.ജോർജ് എംഎല്‍എ അപമാനിച്ചതായി ആക്ഷേപം. മന്ത്രി കെ.കെ. ശൈലജയെ സന്ദർശിക്കാനായി നിയമസഭയിൽ എത്തിയ ശ്യാമയോട് അപഹസിച്ച് പെരുമാറിയെന്നാണ് ആക്ഷേപം. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ വിധികർത്താവായി എത്തിയത് പിസി ജോർജായിരുന്നു. ആ പരിചയംവെച്ച് സംസാരിക്കാൻ ചെന്നപ്പോഴാണ് അപമാനം നേരിട്ടത്. തിക്താനുഭവത്തെക്കുറിച്ച് ശ്യാമ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിന് പിന്നാലെ സാമൂഹ്യപ്രവര്‍ത്തകരടക്കം രോഷം രേഖപ്പെടുത്തി രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി ട്രാൻസ്ജെൻഡർ സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ട്.
‘നീ ആണല്ലേ..? എന്താ ഇവിടെ? എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? മീശ അറിയുന്നുണ്ടല്ലോ..’ എന്റെ മറുപടി ഞാനൊരു ട്രാൻസ് ജെൻഡർ വ്യക്തി ആണ് എന്നതായിരുന്നു– ശ്യാമ എഴുതുന്നു.
ശ്യാമയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ജൂൺ 14ന് നടക്കുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചറിനെ കാണുന്നതിനായി ഇന്ന് നിയമസഭയിൽ പോകേണ്ടി വന്നിരുന്നു . ആദ്യമായാണ് നിയമസഭയ്ക്കുള്ളിൽ നടക്കുന്ന കാര്യക്രമങ്ങൾ നേരിൽ കാണുന്നതും അനുഭവിക്കുന്നതും. ആ സന്തോഷത്തിൽ പുറത്തേക്ക് വരുന്ന അവസരത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം എം എൽ എ പി സി ജോർജിനെ കാണാനിടയായി. മാന്യമഹാജനങ്ങളേ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്ന അവസരത്തിൽ വിധികർത്താവായി വന്ന പിസി ജോർജിനെ വീണ്ടും കണ്ട സന്തോഷത്തിൽ സംസാരിക്കാൻ മുതിർന്നപ്പോൾ അദ്ദേഹത്തിൻറെ മറുപടി ഇപ്രകാരമായിരുന്നു, “നീ ആണല്ലേ..? എന്താ ഇവിടെ? എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? മീശ അറിയുന്നുണ്ടല്ലോ”…. എൻറെ മറുപടി ഞാനൊരു ട്രാൻസ് ജെൻഡർ വ്യക്തി ആണ് എന്നതായിരുന്നു. ഞാൻ തിരികെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ “എനിക്ക് തിരക്കാണ്…. അതാണ്… ഇതാണ്… പിന്നെ”… എന്നുപറഞ്ഞ് തടിയൂരി പോകാനുള്ള ശ്രമമാണ് നടത്തിയത്. ഒരുപക്ഷേ സുഹൃത്തുക്കൾ കൂടെയുള്ളതുകൊണ്ട് ആയിരിക്കും. എന്നാലും എന്തിനാണ് ഈ വേഷം കെട്ടൽ കാണിക്കുന്നത് എന്നുള്ളതായിരുന്നു വീണ്ടും അദ്ദേഹത്തിൻറെ മറുപടിയും മുഖത്തുള്ള ഭാവവും. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിൻറെ നിലപാടിനോട് വീക്ഷണത്തോട് കടുത്ത വിയോജിപ്പാണ് ഈ അവസരത്തിൽ പ്രകടിപ്പിക്കാനുള്ളത്. കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹം വേഷം കെട്ടി നടക്കുന്നവരാണ് എന്നുള്ള ധ്വനിയാണ് ആ മാന്യൻറെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നുള്ളതിൽ അതിയായ ദുഃഖമുണ്ട്. സമൂഹത്തിൽ നടക്കുന്ന സാമാന്യം വിഷയങ്ങളെക്കുറിച്ചോ ഇത്തരം ജീവിതങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതെ മുൻവിധിയോടുകൂടി സമീപിക്കുന്ന ഇത്തരം ജനപ്രതിനിധികളോട് പുച്ഛം മാത്രമാണ് ഈ അവസരത്തിൽ രേഖപ്പെടുത്താൻ ഉള്ളത്.
ഒരു വിഭാഗത്തിന് മുതൽക്കൂട്ടാകുന്ന പ്രതികരണമാണ് ഈ സാമാജികൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വ്യക്തി എന്താണെന്നും, ജീവിതം എന്താണെന്നും, മനുഷ്യർ അനുഭവിക്കുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകൾ എന്താണെന്നും, എത്രത്തോളം മാനസികസംഘർഷം നേരിടുന്ന വ്യക്തികളാണ് ട്രാൻസ്ജെൻഡർ സമൂഹത്തിലുള്ള വരെന്നും ഇനിയും പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.. ഇന്ന് വലിയ രീതിയിലുള്ള അപമാനമാണ് എൻറെ സ്വത്വബോധത്തിൽ ഉറച്ചു നിൽക്കുന്ന അവസരത്തിൽ എനിക്ക് നേരിടേണ്ടി വന്നത്. ഇത്തരം നിലപാടുകളുള്ള പിസി ജോർജ് എംഎൽഎ യോട് കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ പ്രതിനിധി എന്നുള്ള നിലയിൽ കടുത്ത വിദ്വേഷവും പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നു. എന്റെ വ്യക്തിത്വത്തെ, ജൻഡർ ഐഡന്റിറ്റിയെ ചോദ്യം ചെയ്ത പി സി ജോർജ് എം എൽ എ നിങ്ങൾക്ക് ആള് തെറ്റി.
അടിയന്തരമായി സർക്കാർ ഇടപെട്ടു കൊണ്ട് ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് സാമാജികർക്ക് അവബോധം നൽകേണ്ടത് അനിവാര്യമാണ്. നിയമസഭയ്ക്കുള്ളിൽ വെച്ച് അപമാനം നേരിടേണ്ടി വന്ന സാഹചര്യത്തിൽ പൊതു നിരത്തിലേക്ക് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ലല്ലോ? നിയമസഭയ്ക്കുള്ളിൽ വച്ച് ട്രാൻസ്ജെൻഡർ വ്യക്തിയോട് ഇത്തരത്തിൽ പെരുമാറുന്ന ഒരു ജനപ്രതിനിധിക്ക്, തൻറെ സ്വന്തം മണ്ഡലത്തിൽ ഉള്ള ട്രാൻസ്ജൻഡർ സമൂഹത്തിനോടുള്ള പേരുമാറ്റം എത്തരത്തിലുള്ളതായിരിക്കും എന്ന് ഊഹിക്കാമല്ലോ… നിയമപരമായി നാം അർഹിക്കുന്ന അവകാശങ്ങൾ പോലും ഒരുപക്ഷേ നമുക്ക് ലഭിക്കുകയില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം എടുത്തിരിക്കുന്ന പ്രതിജ്ഞക്ക് വിപരീതമായി, ഭരണഘടനയുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്.ഇത് ഗൗരവപൂർവ്വം കാണേണ്ട ഒരു വസ്തുതയാണ്
ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി, ഉടമ പൊന്മുടി കോലത്ത് ബേബി മാത്യു (ബേബിച്ചൻ–52) വെന്തുമരിച്ചു. വെള്ളത്തൂവൽ – കൊന്നത്തടി റോഡിൽ ലക്ഷ്മിവിലാസം ജംക‌്‌ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഏലത്തോട്ടം ഉടമ കൂടിയായ ബേബി, പള്ളിവാസലിലെ തോട്ടത്തിൽ പോയി വീട്ടിലേക്കു മടങ്ങുകയായിരുന്നു. ബേബി മാത്രമാണു വാഹനത്തിലുണ്ടായിരുന്നത്.
വാഹനത്തിന്റെ നിർത്താതെയുള്ള ഹോൺ കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ ജീപ്പിൽ തീപടരുന്നതാണു കണ്ടത്. ചാറ്റൽമഴയുമുണ്ടായിരുന്നു. അയൽവാസികൾ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചു. വാഹനം പരിശോധിച്ചപ്പോഴാണു ഡ്രൈവിങ് സീറ്റിൽ ബേബിച്ചനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വെള്ളത്തൂവൽ പൊലീസ് എത്തി സ്ഥലം സീൽ ചെയ്തു. ജനറേറ്ററിൽ ഉപയോഗിക്കാൻ ആനച്ചാലിൽ നിന്നു ഡീസൽ വാങ്ങി ബേബി മാത്യു, വാഹനത്തിൽ സൂക്ഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഡീസൽ സൂക്ഷിച്ചിരുന്ന കന്നാസിനു തീപിടിച്ചതാകാം അപകടകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടുക്കിയിൽ നിന്നു ഫൊറൻസിക് വിഭാഗം പരിശോധനയ്ക്കായി ഇന്ന് എത്തും. അമ്പഴച്ചാൽ പരേതരായ കോലത്തു മത്തച്ചൻ–റോസക്കുട്ടി ദമ്പതികളുടെ മകനാണു ബേബി മാത്യു. ഭാര്യ: പൊന്മുടി കദളിക്കാട്ടിൽ ആശ. മക്കൾ: അമൽബേബി, ജോസഫ് ബേബി.
സ്‌കൂളില്‍ നിന്നു വിദ്യാലക്ഷ്മി വരുന്നതു കാത്തു ഇരുന്ന് അമ്മ കേട്ടതു മകളുടെ മരണവാര്‍ത്ത. ഏറെ കാത്തിരുന്നു ജനിച്ച മകളുടെ ജീവന്‍ 100 മീറ്റര്‍ അകലെ വച്ചു നഷ്ട്ടപ്പെട്ട വിവരം അറിഞ്ഞു മാനസികമായി തകര്‍ന്നു പോയി വിദ്യയുടെ അമ്മ. കുഞ്ഞിന്റെ വീടും അപകടം നടന്ന സ്ഥലവും തമ്മില്‍ നൂറുമീറ്ററിന്റെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഏറെ നാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനും ശേഷമാണു കാക്കനാട് വാഴക്കാല സ്വദേശികളായ സനല്‍കുമാറിനും സ്മിജയ്ക്കും വിദ്യാലക്ഷ്മി ജനിച്ചത്. ആ കുരുന്നു ജീവന്‍ കണ്‍വെട്ടത്തു പൊലിഞ്ഞത് ഈ മാതാപിതാക്കള്‍ക്കു സഹിക്കാവുന്നതും അപ്പുറമാണ്. അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മരടിലെ നാട്ടുകാര്‍. നാട്ടുകാരുടെ സമയോജിതമായ ഇടപെടലു കൊണ്ടാണ് അഞ്ചു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.
കോട്ടയം: കെവിന്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. കെവിന്റെ ശരീരത്തിലുണ്ടായിരിക്കുന്ന മാരക മുറിവുകളുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായിരിക്കും ഇവര്‍ തെന്മല സന്ദര്‍ശിക്കുക. കെവിന്റെ ശരീരത്തില്‍ മാരകമായ 16 പരിക്കുകളേറ്റിട്ടുണ്ട്. ഗുണ്ടാ സംഘത്തില്‍നിന്നു രക്ഷപ്പെടാന്‍ ഓടിയ കെവിന്‍ മേയ് 27നു രാവിലെ തെന്മല ചാലിയക്കര പുഴയില്‍ മുങ്ങിമരിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലും പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചനയും.
അതേസമയം മര്‍ദ്ദനത്തില്‍ ബോധം മറഞ്ഞ കെവിന്‍ മരണപ്പെട്ടതായി സംശയിച്ച് പുഴയില്‍ തള്ളിയതാണെന്നും സംശയമുണ്ട്. കെവിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ എങ്ങനെ സംഭവിച്ചുവെന്നായിരിക്കും മെഡിക്കല്‍ സംഘം പരിശോധിക്കുക. കെവിനെ മനഃപൂര്‍വ്വം പുഴയില്‍ തള്ളിയെന്ന സംശയവും സംഘം പരിശോധിക്കും.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി, ആരോഗ്യ വകുപ്പ് ഫൊറന്‍സിക് മെഡിസിന്‍ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. പി.ബി.ഗുജ്‌റാള്‍, വിവിധ മെഡിക്കല്‍ കോളജുകളിലെ ഫൊറന്‍സിക് സര്‍ജന്മാരായ ഡോ. രഞ്ചു രവീന്ദ്രന്‍, ഡോ. കെ.ശശികല, ഡോ. വി.എന്‍.രാജീവ്, ഡോ. സന്തോഷ് ജോയ് എന്നിവര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം വിശകലന യോഗത്തിന് ശേഷമാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കെവിന്റെ തിരോധാനത്തല്‍ അന്വേഷണം മനഃപൂര്‍വ്വം വൈകിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ജാമ്യം നല്‍കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എഎസ്‌ഐ ടി.എം. ബിജു, പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. പോലീസുകാരുടെ പങ്ക് വ്യക്തമാക്കുന്ന കേസ് ഡയറി കൃത്യമായി പരിശോധിക്കാതെയാണ് മജിസ്‌ട്രേട്ട് കോടതി അവര്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പോലീസുകാര്‍ക്ക് ജാമ്യം നല്‍കിയ നടപടി അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയവസ്ഥയ്ക്ക് എതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് സൂരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ രാഷ്ട്രീയ ഭേദമന്യേ ആളുകള്‍ വീണയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. വീണാ ജോര്‍ജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും മുമ്പ് നടന്ന ഒരു സംഭവവും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. സനോജ് എന്ന യുവാവിനെതിരേ വീണ നല്കിയ പരാതിയും അതിന്റെ പേരില്‍ ആ യുവാവ് അനുഭവിച്ച ദുരിതങ്ങളുമാണ് ഗിരീഷ് ജനാര്‍ദനന്‍ എന്നയാള്‍ പോസ്റ്റില്‍ വിവരിക്കുന്നത്.
ഗിരീഷിന്റെ പോസ്റ്റില്‍ നിന്ന്- വല്ലാതെ ശൂന്യമാവുന്ന നേരങ്ങളില്‍ അഭയാര്‍ത്ഥിയായി ചെന്നുപറ്റുന്ന പ്രിയപ്പെട്ട ചിലയിടങ്ങളുണ്ട്. പറവൂരില്‍ അംജാദലിയുടെ വക്കീലാപ്പീസ് അതിലൊന്നാണ്. ഇന്നലെയവിടെ കയറിച്ചെല്ലുമ്പോഴാണ് ഞാനാ ചെറുപ്പക്കാരനെ കണ്ടത്; സനോജ്…
അംജാദ് ചോദിച്ചു; ഓര്‍മയുണ്ടോ ഇയാളെ?
എവിടെയോ കണ്ട ഓര്‍മ. എന്നാലതൊട്ട് ക്ലിയറാവുന്നുമില്ല. അംജാദിന്റെ സഹചാരി അഡ്വ. സി.കെ. റഫീഖ് തന്റെ മൊബൈലില്‍ സേവ് ചെയ്തിട്ട വീഡിയോ എന്നെ കാണിക്കുകയാണ്. കഴിഞ്ഞ നവംബര്‍ ഇരുപത്താറിനോ മറ്റോ റിപ്പോര്‍ട്ടര്‍ ചാനല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്ത ഒരു സ്റ്റോറി. മക്കളെ സ്‌ക്കൂള്‍ ബസ്സില്‍ കേറ്റിവിട്ട് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് അപമാനിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നിഷ്ഠുരനായ പ്രതിയായി ആ വീഡിയോയില്‍ സനോജ് മുഖം കുനിച്ചുനിന്നിരുന്നു.
റഫീഖ് വീഡിയോ ഓഫ് ചെയ്തു. സര്‍വത്ര നിശ്ശബ്ദത. ഞാന്‍ സനോജിന്റെ മുഖത്തേയ്ക്കു നോക്കി. അയാള്‍ സര്‍വം തകര്‍ന്നവന്റെ ശൂന്യതയോടെ തലകുനിച്ചിരിക്കുകയായിരുന്നു. എന്റെ മുഖത്തുനോക്കൂ സനോജ്, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത് ചെയ്തിരുന്നോ? ആ നിമിഷം സനോജ് പൊട്ടിക്കരഞ്ഞു. നട്ടുച്ചയാണ്. അംജാദിന്റെ കാറില്‍ ഞങ്ങള്‍ എറണാകുളത്തേയ്ക്കു പോവുകയാണ്. ഇടയ്ക്കു ഞങ്ങള്‍ വരാപ്പുഴ പുത്തന്‍ പള്ളിക്കടുത്ത് മുഴുവഞ്ചേരി വീട്ടില്‍ക്കയറും. അവിടെ സനോജിന്റെ അമ്മ ഫിലോമിനയുടെ സങ്കടങ്ങള്‍ കേള്‍ക്കും…
ഹൈക്കോടതി പരിസരത്ത് കാറൊതുക്കി റഫീഖ്, അഡ്വ. മന്‍സൂറിന്റെ ക്യാബിന്‍ ലാക്കാക്കി മറഞ്ഞു. ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും സനോജിന്റെ കേസ് നയിക്കുന്നത് റഫീഖാണ്. ‘വെലോസിറ്റി ബിയര്‍ പാര്‍ലറി’ല്‍ ആ കേസ് ഫയല്‍ മറിച്ചുനോക്കി ഞാനിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്ത കഥയിലെ അപമാനിതയായ യുവതി വീണാ ജോര്‍ജ്ജായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ ചീഫ് ന്യൂസ് എഡിറ്റര്‍. ഇപ്പോള്‍ ആറന്മുളയിലെ ഇടതുപക്ഷത്തിന്റെ കണ്‍മണി സ്ഥാനാര്‍ത്ഥി.
പൊലീസ് രേഖകള്‍ പ്രകാരം സംഭവമിങ്ങനെയാണ്. കഴിഞ്ഞ നവംബര്‍ പത്തിന് രാവിലെ ഏഴരയോടടുത്ത് കുട്ടികളെ സ്‌കൂള്‍ ബസ് കേറ്റിവിട്ടു വീട്ടിലേയ്ക്കു മടങ്ങുംവഴി KL7 രജിസ്ട്രേഷനിലുള്ളതും 77Â അവസാനിക്കുന്ന നമ്പറുള്ളതുമായ ബൈക്കില്‍ പിന്തുടര്‍ന്ന് ഒരു കറുത്ത ചെറുപ്പക്കാരന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി വീണാ ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ പരാതി കൊടുക്കുന്നു. സംഭവം നടന്നതിന്റെ (? ) മൂന്നാം ദിവസം. പത്തു ദിവസം കഴിഞ്ഞ് പാലാരിവട്ടം പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുന്നു.
ഇടപ്പള്ളിയിലെ പല ചെറുപ്പക്കാരേയും വേട്ടയാടുന്ന കൂട്ടത്തില്‍ പൊലീസ് സനോജിനേയും പൊക്കുന്നു. അയാള്‍ ഇടപ്പള്ളി അഞ്ചുമന മണല്‍ പാര്‍ക്കിലെ ലോറിഡ്രൈവറായിരുന്നു. വണ്ടിയോടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വന്നു. നീ നാളെ സ്റ്റേഷനില്‍ ഹാജരാകണം. ആരോ കളിപ്പിക്കാന്‍ വിളിച്ചതാവുമെന്ന് സനോജ് കരുതി. പിറ്റേന്ന് മണല്‍ പാര്‍ക്കില്‍ പണിക്കെത്തിയപ്പോള്‍ പണി പാളി. രണ്ടു പൊലീസുകാര്‍ കൊണ്ടുപോകാന്‍ വന്നിരിക്കുകയാണ്…കാര്യമെന്തെന്നറിയാതെ സനോജ് സ്റ്റേഷനില്‍ വിറങ്ങലിച്ചു നിന്നു. ആളിപ്പോ വരും, നിന്നെ ഞങ്ങള്‍ കാര്യമറിയിച്ചു തരാമെന്നു പൊലീസുകാര്‍ അയാളോട് പറഞ്ഞു.
പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും വൈകാതെ വന്നുചേര്‍ന്നു. പൊലീസ് ചോദിച്ചു; ഇവരെ നിനക്കറിയുമോ? സനോജ് പറഞ്ഞു; അറിയും, ടിവിയില്‍ വാര്‍ത്ത വായിക്കുന്നതു കണ്ടിട്ടുണ്ട്…മുഖമടച്ചൊരു അടി കിട്ടി. അല്ലാതെ നീയിവരെ കണ്ടിട്ടില്ലേടാ പുന്നാരമോനേ…പൊലീസ് സനോജിന്റെ തലയില്‍ ഒരു ഹെല്‍മെറ്റ് വച്ചുകൊടുത്തിട്ട് വീണയോട് ചോദിച്ചു; ഇവനോണോ മാഡം? യുവതിക്ക് സംശയമില്ലായിരുന്നു; ഇവനാണ്, ഇവനാണെന്നു തോന്നുന്നു…യുവതിയുടെ പുതിയ മൊഴി പ്രകാരം യുവാവ് തന്നെ ലൈംഗികമായി അവഹേളിച്ചുവെന്നും ബൈക്കിടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്നും കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു.
വീണയും തബലയും’ പോലെ ആ ഓര്‍ത്തഡോക്സ് ദമ്പതികള്‍ ഇറങ്ങിപ്പോയി. ഐ.പി.സി 506(1), കെ.പി. ആക്ട് 119 (മ) വകുപ്പുകള്‍ ചുമത്തിയ പഴയ കേസ് ജാമ്യം കിട്ടാത്ത പുതിയ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ശക്തമാക്കി. വധശ്രമത്തിന് ഐപിസി 308, സ്ത്രീത്വത്തെ അപമാനിച്ചതിന് 354 (ഉ), ആ ദിവസം മുഴുവന്‍ താന്‍ ചെയ്ത തെറ്റെന്തെന്നറിയാത്ത ആ ചെറുപ്പക്കാരന്‍ സ്റ്റേഷനില്‍ കുത്തിയിരുന്നു. രാത്രി മജിസ്ട്രേറ്റിന്റെ മുന്നില്‍ അയാള്‍ ഹാജരാക്കപ്പെട്ടു.
വിലങ്ങണിയിച്ച് നിരപരാധിയായ ആ ചെറുപ്പക്കാരനെ മജിസ്ട്രേറ്റിന്റെ സവിധത്തിലേയ്ക്ക് ആനയിക്കപ്പെടുന്ന ആ രാത്രിയില്‍ മഹാമാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജ് ചാനലില്‍ മനുഷ്യാവകാശത്തെക്കുറിച്ചും രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചുമൊക്കെ പുലമ്പുകയായിരുന്നിരിക്കണം…സനോജ് പതിനാലു ദിവസം റിമാന്‍ഡ് ചെയ്യപ്പെട്ടു. കാക്കനാട്ടെ ജില്ലാ ജയിലില്‍ അയാള്‍ അപമാനിതനായി കരഞ്ഞുകിടന്നുറങ്ങി. അപ്പന്‍ ഒരുനാള്‍ വന്ന് അഴികള്‍ക്കിപ്പുറം നിന്ന് അയാളെ സമാധാനിപ്പിച്ചു. നീ സങ്കടപ്പെടരുത്, നീ ജോലി ചെയ്ത സ്ഥലത്തെ വീഡിയോ കിട്ടിയിട്ടുണ്ട്…ആ പെണ്ണുമ്പിള്ള പറയുന്ന സമയത്തൊക്കെ നീ മണല്‍ പാര്‍ക്കിലുണ്ടെന്ന് വീഡിയോയിലുണ്ട്…
മണല്‍ പാര്‍ക്കിലെ ക്ഷുഭിതരായ ജീവനക്കാര്‍ വീണയെ ഫോണില്‍ വിളിച്ചു; മാഡം, നിങ്ങളിവിടെ വരൂ.. ഈ സിസി ടിവി ദൃശ്യങ്ങള്‍ കാണൂ.. നിങ്ങള്‍ കാരണം ജയിലില്‍ക്കിടക്കുന്ന സനോജ് ആ ദിവസം ഉച്ചവരെ ഇവിടെയുണ്ടായിരുന്നു എന്നു നിങ്ങളെ ഞങ്ങള്‍ ബോധ്യപ്പെടുത്താം…വീണ പേടിച്ചു; അയാളുടെ ബന്ധുക്കളൊന്നും അവിടെയില്ലെങ്കില്‍ ഞാന്‍ വരാം..
വീണയും ഭര്‍ത്താവും മണല്‍ പാര്‍ക്കിലെത്തി, വീഡിയോ കണ്ടു. താടിക്കു കൈകൊടുത്ത് മഹാ മാധ്യമപ്രവര്‍ത്തക ഇരുന്നതായി അന്നവിടെയുണ്ടായിരുന്ന സനോജിന്റെ സഹോദരന്‍ എന്നോട് പറഞ്ഞപ്പോള്‍ അമ്മ ഏങ്ങിക്കരഞ്ഞത് ഞാനോര്‍ക്കുന്നു… ഞാനുപസംഹരിക്കുകയാണ്. പ്രിയപ്പെട്ട വീണാ ജോര്‍ജ്ജ്, നിങ്ങള്‍ ചമച്ച ഒരപവാദ കഥയിലെ പ്രതി ഇപ്പോഴും ആര്‍ക്കും മുഖം കൊടുക്കാതെ വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്…
അയാള്‍ക്ക് ജാമ്യം കിട്ടിയെന്നത് ശരിയാണ്. പക്ഷേ, നിയമത്തിനു മുന്നില്‍ അയാളിപ്പോഴും പ്രതിയാണ്.. അയാളുടെ അമ്മ പള്ളിയില്‍പ്പോലും പോകാന്‍ ധൈര്യപ്പെടാതെ വീടിനുള്ളില്‍ ചുറ്റിത്തിരിയുന്നു. അയാളുടെ കല്യാണം മുടങ്ങിപ്പോയി. ഇരുപത്തിയൊമ്പതു വയസ്സു മാത്രം പ്രായമുള്ള ഒരാളുടെ ജീവിതം തകര്‍ത്തിട്ട് നിങ്ങളൊരു ഇടതുപക്ഷക്കാരിയായി വിജയരഥത്തിലേറിപ്പോവുകയാണ്..നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആക്രമിക്കപ്പെട്ടത് ഒമ്പതാം തിയതിയോ പത്താം തിയതിയോ? നിങ്ങളൊരിടത്തു പറയുന്നു, സംഭവിച്ചത് ലൈംഗികാക്രമണമായിരുന്നുവെന്ന്.. മറ്റൊരിടത്തു പറയുന്നു ജീവാപായമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന്…
പ്രിയപ്പെട്ട വീണാ ജോര്‍ജ്, ആദരണീയരായ മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റിലൊന്നും ഒരു കാലത്തും നിങ്ങളുണ്ടായിരുന്നില്ല. ഒരു ദശകക്കാലത്തെ മാധ്യമപ്രവര്‍ത്തനം കൊണ്ട് കോടികളുടെ മൂലധനം സ്വരൂപിച്ച് സ്വന്തമൊരു ചാനലുണ്ടാക്കാന്‍ കഴിഞ്ഞ കരിയറിസ്റ്റുകളുടെ ലോകത്തായിരുന്നു നിങ്ങള്‍ ജീവിച്ചത്. അവര്‍ പറഞ്ഞുതരാത്ത ഒരു ഉപദേശമാണ്, മഹാനായ എസ്. ജയചന്ദ്രന്‍ നായര്‍ എനിക്കുതന്ന ഉപദേശമാണ് ഞാനിപ്പോള്‍ നിങ്ങളോട് പറയുന്നത്… സത്യാന്വേഷണമാണ് പത്രപ്രവര്‍ത്തകന്റെ പണി. അനുകമ്പയില്ലാതെ അതൊരിക്കലും ചെയ്യരുത്…അനുകമ്പയോടെ സ്വന്തം തെറ്റ് ഏറ്റുപറയൂ.. പുത്തന്‍പള്ളിയിലെ ആ പാവം വീട്ടില്‍ച്ചെന്നിട്ട് സനോജിന്റെ അമ്മയോട് മാപ്പു പറയൂ…
ന്യുഡല്‍ഹി: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ നിന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി. ജൂണ്‍ 13നാണ് ഇഫ്താര്‍ വിരുന്ന്. പ്രണബ് മുഖര്‍ജിക്ക് പുറമെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ക്ഷണമില്ല. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കൂട്ടായ്മ ശക്തമാകുന്ന കാലഘട്ടത്തില്‍ കെജ്‌രിവാളിനെ ഒഴിവാക്കിയതും ശ്രദ്ധേയമായി.
ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ ജൂണ്‍ 13നാണ് രാഹുലിന്റെ ഇഫ്താര്‍ വിരുന്ന്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയേയും ഇഫ്താറിലേക്ക് ക്ഷണിച്ചിട്ടില്ല. ഡല്‍ഹി കേന്ദ്രീകരിച്ച് ദേശീയ നേതാക്കള്‍ നടത്തുക്ക ഇഫ്താര്‍ വിരുന്നുകള്‍ക്ക് രാഷ്ട്രീയ മാനം കൂടിയുണ്ട്. പുതിയ രാഷ്ട്രീയ സഖ്യങ്ങളുടെ സൂചനകള്‍ പോലും ഇത്തരം ഇഫ്താര്‍ വിരുന്നുകള്‍ രാജ്യതലസ്ഥാനത്ത് നിന്ന് നല്‍കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രമുഖരെ ഒഴിവാക്കിക്കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്.
കഴിഞ്ഞ വ്യാഴാഴ്ച ആര്‍.എസ്.എസിന്റെ നാഗ്പുരിലെ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടന്ന പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുത്തത്. ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഡേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ച പ്രണബ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ മറികടന്നാണ് ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പ്രണബ് പങ്കെടുത്തത്.
കൊച്ചി മരടില്‍ സ്കൂള്‍ വാൻ കുളത്തിലേക്ക് മറിഞ്ഞു മൂന്നുമരണം. രണ്ടു കുട്ടികളും ആയയുമാണ് മരിച്ചത്. കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്‍ററിലെ കുട്ടികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പെട്ടത്. വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും ലതാ ഉണ്ണി എന്ന ആയയുമാണ് മരിച്ചത്. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. ഡ്രൈവറെയും പരുക്കേറ്റ മറ്റുകുട്ടികളെയും പി.എസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയ വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുമ്പോള്‍ തന്നെ കുട്ടികള്‍ അവശ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എട്ട് കുട്ടികളും ആയയും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. വെള്ളത്തില്‍ വീണ അഞ്ച് കുട്ടികളെ പരിസരവാസികള്‍ ഉടന്‍ തന്നെ രക്ഷപെടുത്തി. ഇവര്‍ക്ക് പരുക്കുകളില്ല.
പരുക്കേറ്റ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന വിവരമാണ് കിട്ടിയതെന്ന് എം.സ്വരാജ് എംഎഎല്‍എ പറഞ്ഞു. ഡ്രൈവര്‍ ഇപ്പോള്‍ അബോധാവസ്ഥയിലാണ്.
കൊടുങ്ങല്ലൂരില്‍ പാസ്റ്ററെ ആക്രമിച്ച സംഭവത്തില്‍ പ്രതി ബിജെപി പ്രവര്‍ത്തകനായ പുളിപ്പറമ്പില്‍ ഗോപിനാഥിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഗോപിനാഥന്‍ ഒളിവില്‍ പോയിരിക്കുകയാണ്.
പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസ്, രണ്ട് വൈദിക വിദ്യാര്‍ഥികള്‍ എന്നിവരെയാണ് ഗോപിനാഥനും സംഘവും ആക്രമിച്ചത്. മേത്തല വലിയപണിക്കന്‍ തുരുത്തിലാണ് സംഭവം . ‘ഇത് ഹിന്ദു രാഷ്ട്രം, ഇവിടെ യേശുരാജ്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയും’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു പാസ്റ്ററെ ആക്രമിച്ചത്.
മേത്തല വിപി തുരുത്തില്‍ പാസ്റ്ററും വിദ്യാര്‍ഥികളും ലഘുലേഖ വിതരണം ചെയ്യുകയായിരുന്നു. ഇവിടെ സംഘടിച്ച് എത്തിയ ബിജെപി പ്രവര്‍ത്തകരാണ് പാസ്റ്ററെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആക്രമികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പാസ്റ്റര്‍ റോയി തോമസ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം ഗോപിനാഥിനെതിരെ കേസെടുത്തത്. ഗോപിനാഥന്‍ മറ്റ് നിരവധി കേസുകളും പ്രതിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തിരുവനന്തപുരം: കോണ്‍ഗ്രസ് കോട്ടയത്ത് മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസുകാരാണ് അങ്ങിനെ ചിന്തിക്കേണ്ടതെന്നും അങ്ങിനെ വന്നാല്‍ പിന്തുണ നല്‍കുന്ന കാര്യം ആലോചിക്കാമെന്നും കോടിയേരി വ്യക്തമാക്കി.
രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹം മാത്രമാണ്. അതിനാലാണ് മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതെന്നും കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫിന് ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു. ജോസ് കെ മാണി കോട്ടയശത്ത ജനങ്ങളെ വെല്ലുവിളിച്ചെന്നും ഏഴുകോടിയോളം മണ്ഡലത്തിന് നഷ്ടം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
ജോസ്‌കെ മാണി നിലവില്‍ കേരളാകോണ്‍ഗ്രസിന്റെ ലോക്‌സഭാ എംപിയാണ്. ഈ കാലാവധി 2019 ലാണ് കഴിയുക. എംപി സ്ഥാനം രാജിവെച്ചാണ് രാജ്യസഭയിലേക്ക മത്സരിക്കുന്നതെന്നും പറഞ്ഞു.
കേരളാ കോണ്‍ഗ്രസി(എം)നു രാജ്യസഭാ സീറ്റ് നല്‍കിയതിനേത്തുടര്‍ന്നു കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് തുടങ്ങുന്ന കെ.പി.സി.സി. നേതൃയോഗങ്ങളില്‍ വിഷയമാകും. കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രാഷ്ട്രീയകാര്യസമിതിയും നാളെ ഭാരവാഹി യോഗവും ചേരും. യോഗങ്ങളില്‍ നേതൃമാറ്റത്തിനുള്ള ആവശ്യം കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. ഇന്നു ചേരുന്ന രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശകരുടെ വിഭാഗത്തിനു ഭൂരിപക്ഷമുള്ളതിനാല്‍ നേതൃത്വം പ്രതിരോധത്തിലാകും.
യോഗങ്ങള്‍ക്കു മുമ്പ് പ്രശ്‌നങ്ങള്‍ തണുപ്പിക്കാനാണു കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍ പത്രസമ്മേളനം നടത്തിയത്. ഇടഞ്ഞുനില്‍ക്കുന്ന പി.ജെ. കുര്യനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചതും ഇതേ ഉദ്ദേശ്യത്തോടെയാണ്. എന്നാല്‍, പ്രശ്‌നം ഗ്രൂപ്പ് പോരിന്റെ തലത്തിലേക്കാണു നീങ്ങുന്നത്.
കൊച്ചിയില്‍ യുവനടി സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് യുവനടിക്ക് പരിക്ക്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തിയ മേഘ മാത്യൂസിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. ഒരുമണിക്കൂര്‍ ശ്രമത്തിനു ശേഷമാണ് നടിയെ രക്ഷിക്കാനായത്. കാറിനുള്ളില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു.
മേഘ എറണാകുളത്തെ താമസസ്ഥലത്ത് നിന്നും സഹോദരന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്ന. കനത്ത മഴയത്ത് എതിരെ വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു മറിയുകയാണ് ഉണ്ടായത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. കൈക്ക് ചെറിയ പരുക്കേറ്റതല്ലാതെ മേഘയ്ക്ക് മറ്റു കുഴപ്പങ്ങളില്ല. ഇന്നു തന്നെ പാലക്കാട്ട് നടക്കുന്ന ദിലീഷ് പോത്തന്‍- ഹരീഷ് പേരടി ടീമിന്റെ ലീയാന്‍സിന്റെ ഷൂട്ടിങ് സെറ്റിലേക്ക് മേഘ മടങ്ങും.
തലകീഴായി മറിഞ്ഞ വാഹനത്തിനുളളില്‍ ഒരുമണിക്കൂറോളം നടി പെട്ടുപോയി. കാഴ്ചക്കാരായി എത്തിയ ആളുകള്‍ സഹായിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എറണാകുളം മുളന്തുരുത്തിക്ക് സമീപം മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് റോഡരികില്‍ തലകീഴായി മറിയുകയായിരുന്നു. മേഘയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടസമയത്ത് കാറില്‍ മേഘ മാത്രമായിരുന്നു ഉണ്ടായിരുന്നത്.