Latest News

ശരീരത്തില്‍ ചാട്ടവാറുകൊണ്ടടിച്ച് മുറിവേല്‍പ്പിച്ചും മരക്കുരിശോട് ചേര്‍ത്ത് കൈകളില്‍ ആണിയടിച്ചും ഫിലിപ്പിനോകളുടെ ദുഃഖവെള്ളി ആചരണം. ഏഷ്യയിലെ കത്തോലിക്കാ സഭയുടെ പ്രധാന കോട്ടകളിലൊന്നാണ് ഫിലിപ്പൈന്‍സ്. നിരവധി വിശ്വാസികളാണ് ഇവിടെയുള്ളത്. മരക്കുരിശോട് ചേര്‍ത്ത് കൈകളില്‍ ആണിയടിച്ചും ചാട്ട പോലുള്ള വസ്തുകൊണ്ട് ശരീരത്തിന്മേല്‍ സ്വയം അടിച്ച് മുറിവേല്‍പ്പിച്ചുമുള്ള വിചിത്ര ആചാരം കാലങ്ങളായി നിലനില്‍ക്കുന്നതാണ്.

എന്നാല്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ പാടില്ലെന്ന സഭാനിയമത്തെ ലംഘിച്ചുകൊണ്ടാണ് ഫിലിപ്പീനോകളുടെ ദുഃഖവെള്ളി ആചരണം നടക്കുന്നത്. ശരീരം മുഴുവന്‍ രക്തത്തില്‍ കുളിച്ച് തെരുവിലൂടെ നടക്കുന്ന വിശ്വാസികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. യേശുവിന്റെ അവസാന യാത്ര പുനരാവിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനൊരു ചടങ്ങ്.

ചിത്രങ്ങള്‍ കാണാം.

പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ ബസ്സ് തടഞ്ഞ് നിര്‍ത്തി കെഎസ്ആര്‍ടിസി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് സൂചന. പ്രതികളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത.

ഇന്നലെയാണ് പാലക്കാട് കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ഒരു സംഘം ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഡ്രൈവറായ അബൂബക്കറിന്റെ മൂക്കിന്റെ പാലം തകര്‍ന്നിട്ടുണ്ട്. ഇയാളെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറുടെ മൊഴി എടുത്ത ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന കേസ് അന്വേഷിക്കുന്ന മണ്ണാര്‍ക്കാട് സിഐ മാധ്യമങ്ങളോട് പറഞ്ഞു.

അബൂബക്കറിനെ ഒരു സംഘം അക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബസിലേക്ക് ചാടിക്കറിയ അക്രമി പ്രകോപനം ഒന്നും കൂടാതെ അബൂബക്കറിനെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമിയുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ മര്‍ദ്ദിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

 

പിതാവ് ശക്തമായി കുലുക്കിയതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. അലെജാന്ദ്രോ റൂബിം എന്ന ഒന്നര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മസ്തിഷ്‌കത്തിനും കണ്ണുകള്‍ക്കും തലക്കുമേറ്റ പരിക്കുകളായിരുന്നു മരണകാരണം. സംഭവത്തില്‍ പിതാവായ പെഡ്രോ റൂബിമിനെ എട്ടര വര്‍ഷം തടവിന് ശിക്ഷിച്ചു. നാല് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മരിച്ചത്. സംഭവം ഹൃദയഭേദകമാണെന്നായിരുന്നു മെറ്റ് പോലീസ് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഡേവിഡ് വെസ്റ്റ് പറഞ്ഞത്. നവജാതശിശുക്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ സഹായത്തിന് അഭ്യര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പിതാവിന്റെ പക്കല്‍ കുട്ടി സുരക്ഷിതനാകേണ്ടതായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചാണെന്നും വെസ്റ്റ് വ്യക്തമാക്കി.

ബൗണ്‍സറില്‍ നിന്ന് കുഞ്ഞ് താഴെ വീണുവെന്നാണ് എന്‍ഫീല്‍ഡില്‍ താമസിക്കുന്ന റൂബിം ആദ്യം പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ എടുത്ത താന്‍ അവന് ബോധം വരുത്താനായി കുലുക്കിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ശക്തമായ കുലുക്കത്തിലുണ്ടായ മസ്തിഷ്‌ക ക്ഷതവും കണ്ണിനുണ്ടായ ക്ഷതവും മറ്റും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന്റെ ജീവന്‍ പിതാവ് കവരുകയായിരുന്നുവെന്ന് എന്‍എസ്പിസിസി വക്താവും പ്രതികരിച്ചു. കുട്ടികള്‍ക്കുണ്ടാകുന്ന വീഴ്ചകള്‍ക്കും പരിക്കുകള്‍ക്കും സഹായം തേടുകയാണ് വേണ്ടത്. അതിന് എന്‍എസ്പിസിസി ഉപദേശങ്ങളും പിന്തുണയും മാതാപിതാക്കള്‍ക്ക് നല്‍കാറുണ്ടെന്നും വക്താവ് പറഞ്ഞു.

കുട്ടിയുടെ അമ്മ ഡെന്റിസ്റ്റിനെ കാണാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. പാല്‍ എടുക്കുന്നതിനായി താന്‍ പോയ സമയത്താണ് കുഞ്ഞ് താഴെ വീണതെന്ന് റൂബിം പറഞ്ഞെങ്കിലും മരണകാരണമായത് വീഴ്ചയിലുണ്ടായ ക്ഷതങ്ങളല്ലെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്ക് കോടതി ശിക്ഷ നല്‍കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇന്ത്യന്‍ വംശജയെ ആരോ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍. ഹാംപ്‌സ്റ്റെഡിലെ ഹെന്റീറ്റ ബാര്‍നെറ്റ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന പതിനാലുകാരി എലേന മോന്‍ഡാലിനെ കഴിഞ്ഞ വര്‍ഷമാണ് തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ കണ്ടെത്തിയത്. സ്‌കൂളിന്റെ സമീപത്തുള്ള മരങ്ങള്‍ നിറഞ്ഞ പ്രദേശത്ത് വെച്ചായിരുന്നു സ്‌കൂളിലെ അധ്യാപകന്മാരിലൊരാള്‍ എലേനയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എലേനയെ കാണാതായതോടെ പോലീസും സ്‌കൂള്‍ അധികൃതരും സമീപ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന ഈ അന്വേഷണങ്ങള്‍ പോലീസിനെ തെറ്റായ സ്ഥലത്ത് കൊണ്ടെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് സ്ഥലം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു.

പഠന കാര്യത്തില്‍ വളരെയധികം മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിനികളില്‍ ഒരാളായിരുന്നു മരിച്ച എലേന മോന്‍ഡാല്‍. മകളുടെ മരണത്തില്‍ അതീവ ദു:ഖിതരാണ് എലേനയുടെ മാതാപിതാക്കളായ ശ്യാമലും മൗഷുമി മോന്‍ഡാലും. തങ്ങളുടെ മകള്‍ മരണപ്പെടുന്നതിന് മുന്‍പ് ആരുടെയെങ്കിലും ഭീഷണിക്കിരയായതായി സംശയമുണ്ടെന്ന് ബാര്‍നെറ്റ് കോറോണേഴ്‌സ് കോടതിയില്‍ നടന്ന വിചാരണയില്‍ ഇവര്‍ വ്യക്തമാക്കി. ദുരന്തം നടന്ന ദിവസം എലേനയുടെ ഫോണ്‍ ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെക്കുറിച്ച് വിവരിക്കാന്‍ കേസ് അന്വേഷിച്ച പോലീസ് കോണ്‍സ്റ്റബിള്‍ സൈമണ്‍ നോര്‍ത്തിനോട് ഫാമിലി ബാരിസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിനി മരിക്കുന്ന ദിവസം ഫോണ്‍ വളരെ കുറച്ചു മാത്രമെ ഉപയോഗിച്ചിരുന്നുള്ളുവെന്ന് സൈമണ്‍ നോര്‍ത്ത് കോടതിയെ ബോധിപ്പിച്ചു.

എലേനയുടെ ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞിരിക്കുന്ന സന്ദേശങ്ങള്‍ കണ്ടെത്തുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണില്‍ നിന്ന് ഡാറ്റകള്‍ ഡിലീറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. വിവിധ മാനസിക പ്രശ്‌നങ്ങള്‍ മൂലം എലേന ബുദ്ധിമുട്ടിയിരുന്നതായി കുട്ടിയ ചികിത്സിച്ച സൈക്യാട്രിസ്റ്റ് കോടതിയില്‍ അറിയിച്ചു. ഭക്ഷണത്തോട് വിരക്തിയുണ്ടാവുക സ്വയം ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം എലേന ബാര്‍നെറ്റ്‌സ് ചൈല്‍ഡ് ആന്റ് അഡോളസെന്റ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് കൗണ്‍സലിംഗ് തേടിയിരുന്നു. ഹാംപ്‌സ്റ്റെഡിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലും എലേന ചികിത്സ നേടിയിരുന്നു. മറ്റു കുട്ടികളപ്പോലെ ഭാവിയെക്കുറിച്ച് വലിയ ആഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന മനസ്സായിരുന്നു എലേനയുടേതും. പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു എലേന സ്വപ്‌നം കണ്ടിരുന്നത്.

ലണ്ടന്‍: 35 അസുഖങ്ങള്‍ക്കുള്ള ചികിത്സ ഒഴിവാക്കാനൊരുങ്ങി എന്‍എച്ച്എസ്. 570 മില്യന്‍ പൗണ്ട് ചെലവാകുന്ന നിസാര രോഗങ്ങള്‍ക്കുള്ള ചികിത്സകളാണ് എന്‍എച്ച്എസ് ഒഴിവാക്കുന്നത്. ഡാന്‍ഡ്രഫ്, വയറിളക്കം തുടങ്ങിയ രോഗങ്ങളാണ് പട്ടികയിലുള്ളത്. ഫാര്‍മസികളില്‍ ഇവയ്ക്ക് ചികിത്സ ലഭ്യമാണ്. ഇവിടെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെങ്കിലോ, നിസാരമെന്ന് സ്ഥിരീകരിച്ചാലോ മാത്രമേ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കുകയുള്ളു. ഈ നീക്കത്തിലൂടെ എന്‍എച്ച്എസിന്റെ ചെലവില്‍ അഞ്ചിലൊന്ന് കുറവു വരുത്താന്‍ കഴിയുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

എന്നാല്‍ പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന നടപടിയാണ് ഇതെന്ന് വിമര്‍ശകര്‍ പറയുന്നു. ഏപ്രില്‍ മുതല്‍ ഈ പരിഷ്‌കാരം നടപ്പിലാകും. കൂടുതല്‍ കാലത്തേക്ക് നീണ്ടു നില്‍ക്കുന്നതോ, മറ്റ് ഗുരുതര രോഗങ്ങളുടെ അനുബന്ധമായുള്ളതോ ആയ രോഗങ്ങള്‍ക്ക് മാത്രമേ ഇന്ി ഡോക്ടര്‍മാര്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കേണ്ടതുള്ളു. റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഈ പരിഷ്‌കാരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചെറിയ രോഗങ്ങളാണെങ്കിലും പണം നല്‍കാന്‍ സാധിക്കാത്ത സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കലായിരിക്കും ഈ നിയമമെന്ന് ആര്‍പിഎസ് പറയുന്നു.

ഇത്തരം നിസാര രോഗങ്ങളുടെ ചികിത്സയിലൂടെ പാഴായിപ്പോകുന്ന പണം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ അത് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഉള്‍പ്പെടെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. മെന്റല്‍ ഹെല്‍ത്ത് കെയര്‍ മെച്ചപ്പെടുത്താനും ക്യാന്‍സര്‍ ചികിത്സയിലും ഈ പണം ഉപയോഗിക്കാനാകുമെന്നാണ് വിശദീകരണം. മലബന്ധം, അത്‌ലറ്റ്‌സ് ഫുട്ട്, മൈല്‍ഡ് ആക്‌നെ, ഡാന്‍ഡ്രഫ്, വയറിളക്കം, പേന്‍, കോള്‍ഡ് സോറുകള്‍, ചെവിക്കായം നീക്കല്‍ തുടങ്ങിയവയാണ് എന്‍എച്ച്എസ് ഒഴിവാക്കിയ പട്ടികയിലുള്ളത്.

യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് സ്വകാര്യ ട്യൂട്ടര്‍മാരെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളില്‍ അഞ്ചിലൊരാള്‍ വീതം പഠന സഹായത്തിനായി ട്യൂട്ടര്‍മാരെ സമീപിക്കുന്നുവെന്ന് സ്റ്റുഡന്‍സ് ഡിസ്‌കൗണ്ട് വൗച്ചര്‍ സൈറ്റായ യുണിഡേയ്‌സ് (UNiDAYS) നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നു. ഫസ്റ്റ് ക്ലാസ്, അപ്പര്‍ സെക്കന്റ് ക്ലാസ് എന്നിങ്ങനെ ഉന്നത വിജയം നേടുന്നതിനായുള്ള സമ്മര്‍ദ്ദമാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് ഫ്‌ളീറ്റ് ട്യൂട്ടേര്‍സ് മാനേജിംഗ് ഡയറക്ടര്‍ മൈലീന്‍ കേര്‍ട്ടിസ് വിലയിരുത്തുന്നു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടാണ് ട്യൂട്ടര്‍മാരുടെ സഹായത്തിനെത്തുന്നതെന്ന് അവര്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും പഠനത്തിലെ പിന്നോക്കാവസ്ഥയാണ് സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്ക് ഇത്രയധികം പ്രചാരം ലഭിക്കാന്‍ കാരണമെന്നും കേര്‍ട്ടിസ് വ്യക്തമാക്കുന്നു. സമീപകാലത്ത് യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പക്ഷേ ഇവരില്‍ പലര്‍ക്കും എഴുതാന്‍ പോലും അറിയില്ലെന്നതാണ് വാസ്തവം. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ആവശ്യപ്പെടുന്ന നിലവാരത്തിലേക്ക് അതുകൊണ്ടുതന്നെ ഇവര്‍ക്ക് എത്തിച്ചേരാനാകുന്നില്ല. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ട്യൂട്ടര്‍ എന്ന തരത്തിലുള്ള സേവനമാണ് മൂന്നില്‍ രണ്ടു പേരും തേടുന്നത്. കൂടാതെ അഞ്ചില്‍ ഒരാളെന്ന തോതില്‍ ഗ്രൂപ്പ് ട്യൂട്ടര്‍മാരുടെ ക്ലാസുകളില്‍ പങ്കെടുക്കുന്നുമുണ്ട്.

3,500 അണ്ടര്‍ ഗ്രാജ്വേറ്റ്‌സില്‍ നിന്നാണ് വിവരശേഖരണം നടത്തിയിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഏതാണ്ട് പകുതിയോളം പേരുടെയും ട്യൂഷന്‍ ഫീസ് നല്‍കുന്നത് ഇവരുടെ കുടുംബങ്ങളാണ്. 16 ശതമാനം പേര്‍ തങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്നും 13 ശതമാനം പേര്‍ വിദ്യഭ്യാസ വായ്പയില്‍ നിന്നുമാണ് ട്യൂഷന്‍ ഫീസിനായുള്ള പണം കണ്ടെത്തുന്നത്. സമീപകാലത്ത് യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന യുവതീയുവാക്കളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് ഡിഗ്രികളുടെ മൂല്യം താഴേക്ക് കൊണ്ടു വന്നതായി കേര്‍ട്ടിസ് ചൂണ്ടി കാണിക്കുന്നു. ഡിഗ്രി ലെവല്‍ ട്യൂഷനുകള്‍ നല്‍കുന്നതിനായി സ്ഥാപനങ്ങള്‍ 65 പൗണ്ടാണ് മണിക്കൂറിന് ഈടാക്കുന്നത്. പ്ലേസ്‌മെന്റ് ഫീ ആയി 50 പൗണ്ടും നല്‍കണം.

യുകെയില്‍ അടുത്ത മാസം മുതല്‍ ഷുഗര്‍ ടാക്‌സ് നിലവില്‍ വരുന്നു. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നികുതിയാണ് ഇത്. ഇത് പ്രാബല്യത്തിലാകുന്നതോടെ പെപ്‌സി, കൊക്കകോള തുടങ്ങിയ ഡ്രിങ്കുകളുടെ ലെവിയില്‍ വര്‍ദ്ധനവുണ്ടാകും. ജോര്‍ജ് ഓസ്‌ബോണ്‍ ചാന്‍സലറായിരുന്ന 2016 മാര്‍ച്ചിലാണ് സര്‍ക്കാര്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 2018ല്‍ ഇത് നടപ്പിലാക്കുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് 520 മില്യണ്‍ പൗണ്ടിന്റെ നികുതി വരുമാന വര്‍ദ്ധനവാണ് ഷുഗര്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നതിലൂടെ പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 6 മുതല്‍ പുതിയ നികുതി നിലവില്‍ വരും.

റെസിപ്പികളില്‍ മാറ്റം വരുത്താന്‍ കമ്പനികള്‍ക്ക് സമയമനുവിദിക്കുന്നതിനായാണ് നികുതി നിര്‍ദേശം പുറപ്പെടുവിച്ച ശേഷം രണ്ട് വര്‍ഷത്തെ സമയം അനുവദിച്ചത്. 100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ക്കാണ് പുതിയ ലെവി ബാധകമാവുക. ഡോ. പെപ്പര്‍, ഫാന്റ, സ്‌പ്രൈറ്റ് തുടങ്ങിയവയുടെ നികുതി നിരക്ക് കുറവായിരിക്കും. എന്നാല്‍ കോക്കകോള, പെപ്‌സി, അയണ്‍ ബ്രു തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ ഉയര്‍ന്ന നികുതിയുള്ള വിഭാഗത്തിലായിരിക്കും. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഡ്രിങ്കുകളുണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി നമുക്കറിയാം. പൊണ്ണത്തടി മുതല്‍ പ്രമേഹം വരെ ഒട്ടേറെ അസുഖങ്ങള്‍ക്കാണ് ഇവ കാരണമാകുന്നത്. പക്ഷേ നിര്‍ണായക തീരുമാനമെടുക്കുന്നതില്‍ നിന്ന് നാം ഒഴിഞ്ഞു മാറുകയായിരുന്നു. ഇക്കാര്യത്തില്‍ നമ്മള്‍ ഒന്നും തന്നെ ചെയ്തിരുന്നില്ലെന്നും ജോര്‍ജ് ഓസ്‌ബോണ്‍ 2016ല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത്തരം ഡ്രിങ്കുകളുടെ വില 18 പെന്‍സ് വര്‍ധിപ്പിക്കും. 8 ഗ്രാമില്‍ കൂടുതലാണ് ഷുഗറിന്റെ അളവെങ്കില്‍ 24 പെന്‍സിന്റെ വര്‍ധനവും ഉണ്ടാകും. സാധാരണ ഗതിയില്‍ 70 പെന്‍സിന് ലഭിക്കുന്ന കോക്കിന്റെ ക്യാനിന്റെ വിലയില്‍ 8 പെന്‍സിന്റെ വര്‍ധനവുണ്ടാകും. പെപ്‌സി, അയണ്‍ ബ്രു എന്നിവയുടെ ക്യാനിന് 8 പെന്‍സിന്റെ വര്‍ധനവും ഫാന്റ സ്‌പ്രൈറ്റ് എന്നിവയുടെ ബോട്ടിലിന് 6 പെന്‍സിന്റെയും വര്‍ധനവുണ്ടാകും. 1.75 മില്ലിലിറ്ററിന്റെ കോക്കിന്റെ വിലയില്‍ 1.25 പൗണ്ട് മുതല്‍ 1.29 പൗണ്ട് വരെ വര്‍ധനവ് ഉണ്ടായേക്കും.

സിഡ്‌നി: കഴിഞ്ഞ കുറേ ദിവസങ്ങളായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. വിവാദ വിഷയത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെച്ച് താരം പൊട്ടിക്കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാത്തിനും മാപ്പ് പറയുന്നുവെന്നും സ്മിത്ത് പറഞ്ഞു.

എന്റെ എല്ലാ ടീം അംഗങ്ങളോടും ആരാധകരോടും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോടും മാപ്പു പറയുന്നു. എന്റെ നേതൃത്വത്തിന് പിഴവുപറ്റി. ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി എന്തും ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുടുംബത്തിന് പോലും താന്‍ നാണക്കേടുണ്ടാക്കി. ചെയ്തുപോയ തെറ്റ് കാലം മായ്ച്ചു കളയുമെന്നാണ് പ്രതീക്ഷയെന്നും. മൈതാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിലൂടെ വിശ്വാസ്യത തിരിച്ചു പിടിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസീസ് നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ താരത്തെ ഒരു വര്‍ഷത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കിയിട്ടുണ്ട്. സ്മിത്തിനെ കൂടാതെ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കുണ്ട്. പന്ത് ചുരണ്ടിയ യുവതാരം ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കാണ് വിലക്കിയത്. വരാനിരിക്കുന്ന ഐപിഎല്‍ സീസണും മൂവര്‍ക്കും നഷ്ടമാകും. സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെയും വാര്‍ണര്‍ സണ്‍റൈസേഴ്‌സിന്റെയും നായകന്മാരായിരുന്നു.

വീഡിയോ കാണാം.

തിരുവനന്തപുരം: കാലൊടിഞ്ഞ് കമ്പിയിട്ട് അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിയുടെ കൈഞെരിച്ച് അറ്റന്‍ഡറുടെ ക്രൂരത. സ്വന്തമായി എഴുന്നേല്‍ക്കാന്‍ പോലും കഴിവില്ലാതെ കിടക്കുകയായിരുന്ന വിളക്കുപാറ സ്വദേശി വാസുവാണ് നഴ്‌സിങ് അസിസ്റ്റന്റ് സുനില്‍ കുമാറിന്റെ ക്രൂരതയ്ക്കിരയായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം.

സമീപത്ത് കിടക്കുകയായിരുന്ന മറ്റൊരാള്‍ സുനില്‍ കുമാറിന്റെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ സുനില്‍ കുമാറിനെതിരെ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സുനില്‍ കുമാറിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിയോട് ക്രൂരമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

രോഗിയുടെ കൈ പിടിച്ച് ഞെരിച്ച് സുനില്‍ കുമാര്‍ അസഭ്യവര്‍ഷം നടത്തുന്നത് പുറത്തു വന്ന വീഡിയോയില്‍ വ്യക്തമായി കാണാം. അറ്റന്‍ഡര്‍ കൈഞെരിക്കുന്ന സമയത്ത് രോഗി നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാള്‍ക്കെതിരെ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് സൂപ്രണ്ടിന് സമര്‍പ്പിക്കും.

മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ട് കാണാം

പ്രണവ് രാജ്

ന്യൂഡല്‍ഹി : ശത്രുഘ്നന്‍ സിന്‍ഹ ബി ജെ പി വിടുന്നു . ” ഈ പാര്‍ട്ടി അധികാരത്തില്‍ വന്നതുമുതല്‍ എന്നെ വേദനിപ്പിക്കുന്നു . അവര്‍ എന്റെ പാര്‍ട്ടി പ്രവര്‍ത്തകരാണ് . അതിനാല്‍ പുറംലോകത്തോട് അവരുടെ പെരുമാറ്റത്തെക്കുറിച്ചു വിശദീകരിക്കാനാവില്ല. നിരവധിയാളുകളോടു പാര്‍ട്ടി മോശമായാണു പെരുമാറുന്നത്. പുറത്തുപോകാനായല്ല താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദാര്‍ശനികനും ഗുരുവും സുഹൃത്തുമായ എല്‍.കെ. അഡ്വാനിയുടെ കാര്യം നോക്കൂ. രണ്ടില്‍ നിന്നു 200 സീറ്റിലേക്കു പാര്‍ട്ടിയെ വളര്‍ത്തി നേതാവാണ്. അദ്ദേഹം ഇപ്പോഴെവിടെയാണ്. അഡ്വാനിയിപ്പോള്‍ ഒന്നുമല്ല ” – സിന്‍ഹ ചൂണ്ടിക്കാട്ടി.

മോദിയുടെ ദുര്‍ഭരണത്തിനെതിരെ ആഞ്ഞടിച്ചിരുന്ന ബി ജെ പിയുടെ വലിയ നേതാവായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ . അതോടൊപ്പം കെജരിവാളിന്റയും, ആം ആദ്മി പാര്‍ട്ടിയുടെയും ജനക്ഷേമ ഭരണത്തിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു . അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ ബി ജെ പി യില്‍ നിന്ന് രാജിവച്ച് യശ്വന്ത് സിന്‍ഹയുടെയും , മമതയുടെയും മറ്റ് ബി ജെ പി വിരുദ്ധ പാര്‍ട്ടികളുടെയും പിന്തുണയോടെ , ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് . ചിലപ്പോള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനുള്ള സാധ്യതയും കാണുന്നു . അദ്വാനിയുടെ മൌനസമ്മതം ഈ നീക്കത്തിന് പിന്നില്‍ ഉണ്ടെന്നും അറിയുന്നു .

ദേശീയ ജനാധിപത്യ മുന്നണിയില്‍നിന്നു പാര്‍ട്ടികള്‍ കൊഴിയുന്നതിനിടെ, ബിജെപിയെ കൈവിടാനൊരുങ്ങി മുതിര്‍ന്ന നേതാവ് ശത്രുഘ്നന്‍ സിന്‍ഹയും. പാര്‍ട്ടിയിലെ താരസാന്നിധ്യമായ ശത്രുഘ്നന്‍ സിന്‍ഹ വിമതസ്വരം കടുപ്പിച്ചതോടെയാണു പാര്‍ട്ടി ഉപേക്ഷിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായി സിന്‍ഹ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങളുടെ ശക്തി കൂട്ടി.
‘പല പാര്‍ട്ടികളില്‍നിന്നും വാഗ്ദാനങ്ങളുണ്ട്. എന്റെ പാര്‍ട്ടിയിലോ മറ്റു പാര്‍ട്ടികളിലോ സ്വതന്ത്രമായി നിന്നോ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ തന്നെയായിരിക്കും 2019ലും മത്സരിക്കുക’- ദേശീയ ചാനലിനോടു സിന്‍ഹ പറഞ്ഞു. പാര്‍ട്ടി ഉപേക്ഷിക്കാന്‍ സിന്‍ഹ തയാറെടുക്കുന്നെന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നാണു നിരീക്ഷണം.

‘2014ല്‍ ഞാന്‍ മത്സരിക്കില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം ബിജെപി ടിക്കറ്റ് തന്നു. ഇപ്പോഴിതാ വീണ്ടും അഭ്യൂഹങ്ങള്‍ പരക്കുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണു കഴിഞ്ഞ തവണ ജയിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയത് എനിക്കാണ്. പിന്നെന്തുകൊണ്ടു വീണ്ടും സ്ഥാനാര്‍ഥിയായിക്കൂടാ? ‘- സിന്‍ഹ ചോദിച്ചു. മുതിര്‍ന്ന നേതാക്കളെ വേണ്ടവിധം പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി.
രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആശ്വാസത്തില്‍ ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് തോല്‍വി മറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപിയെ ഞെട്ടിച്ച് പുതിയ വാര്‍ത്ത എത്തുന്നത്.

Copyright © . All rights reserved