അമ്മാവന്റെ മരണാനന്തരചടങ്ങിലെ ബലികര്‍മ്മത്തില്‍ പങ്കെടുത്ത് , കല്ലട ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പന്തളം എന്‍.എസ്.എസ് കോളേജിലെ പ്രഫ.ഡോ.കെ.ജി.പത്മകുമാര്‍ – ഇന്ദു ദമ്ബതികളുടെ മകന്‍ ശ്രീഹരി (18) ആണ് മരിച്ചത്. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ ഒന്നാം വര്‍ഷ സുവോളജി വിഭാഗം വിദ്യാര്‍ത്ഥിയാണ് ശ്രീഹരി. ഇന്ന് രാവിലെ 7.45 ന് കല്ലട ആറ്റിലെ മംത്തിനപ്പുഴ കടവിലാണ് സംഭവം.
കഴിഞ്ഞ തിങ്കളാഴ്ച മരണപ്പെട്ട, ശ്രീഹരിയുടെ മാതാവ് ഇന്ദുവിന്റെ സഹോദരന്‍ കുളക്കട ,ആറ്റുവാശ്ശേരി, ഇന്ദുഭവനില്‍ വി.എസ്.വിനു (40) വിന്റെ ബലി കര്‍മ്മങ്ങള്‍ക്കിടെയാണ് ദാരുണ സംഭവം. വിനുവിന്റെ കര്‍മ്മങ്ങള്‍ ശ്രീഹരിയായിരുന്നു ചെയ്തു പോരുന്നത്. നാളെ കുഴി മൂടല്‍ ചടങ്ങ് നടത്താനും നിശ്ചയിച്ചിരുന്നതാണ്. ശനിയാഴ്ച ചടങ്ങ് കഴിഞ്ഞ് അപ്പുപ്പന്‍ വാസുദേവന്‍ പിള്ളയോടൊപ്പമാണ് പുഴയില്‍ പോയത്.
ബലികര്‍മ്മങ്ങളുടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മുങ്ങി കുളിച്ച ശേഷം നീന്തുന്നതിനിടയിലാണ് അപകടം. ഓടി കുടിയവര്‍ ശ്രീഹരിയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുത്തൂര്‍ പോലീസ് കേസെടുത്തു സംസ്ക്കാരം പിന്നീട് പന്തളത്തെ വീട്ടുവളപ്പില്‍ നടക്കും.
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേര്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി വാര്യരാണ് ഇവരെ അറസ്റ്റ് ചെയ്തതായി അറിയിച്ചിരിക്കുന്നത്. അറസ്റ്റിലായവരില്‍ ബി.ജെ.പി-ആര്‍.എസ്.എസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ നേതാവും ഉള്‍പ്പെടും. പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും ചോദ്യപേപ്പറായിരുന്നു ചോര്‍ന്നത്. ഇതോടെ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.
എ.ബി.വി.പിയുടെ ചത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ ഒരു സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തുന്നുണ്ട്. കോച്ചിംഗ് സെന്റര്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ ചോദ്യപേപ്പര്‍ വില്‍പ്പന നടത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
എബിവിപി പ്രവര്‍ത്തകന്‍ അറസ്റ്റിലായതോടെ ബിജെപി സര്‍ക്കാരിന്റെ അനുമതിയോടു കൂടിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
റിയാദ്: ശമ്പളമില്ലാതെ നരകജീവിതം നയിക്കുന്നുവെന്ന സൗദിയില്‍ നിന്ന് മലയാളി യുവതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇരുട്ട് നിറഞ്ഞ മുറിയില്‍ നിന്നാണ് ആറ് മലയാളി യുവതികള്‍ തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നത്. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ഈ വീഡിയോ സന്ദേശം പ്രചരിക്കുന്നുണ്ട്.
രണ്ടു വര്‍ഷം മുന്‍പ് ആശുപത്രി ജോലിക്കുള്ള വിസയില്‍ എത്തിയ തങ്ങള്‍ക്ക് ഇതുവരെ വീസ അടിച്ചിട്ടില്ലെന്നും ഇഖാമ ഇല്ലാതെയാണു കഴിയുന്നതെന്നും യുവതികള്‍ പറയുന്നു. ഇപ്പോള്‍ വീട്ടുജോലിയാണ് തങ്ങള്‍ ചെയ്യുന്നത്. ഇതേ വരെ വീട്ടിലേക്ക് പണമയക്കാന്‍ സാധിച്ചിട്ടില്ല. ശമ്പളം ചോദിച്ചപ്പോള്‍ ആറുമാസത്തെ ശമ്പളം തന്നു.
നാട്ടിലേയ്ക്ക് പോകണമെന്നാണ് ആഗ്രഹമെങ്കിലും വിമാന ടിക്കറ്റ് എടുക്കാന്‍ പണമില്ല. എത്രയും പെട്ടെന്ന് ശമ്പള കുടിശ്ശിക നല്‍കി വിമാന ടിക്കറ്റ് നല്‍കി നാട്ടിലേക്ക് കയറ്റി വിടണമെന്ന് ഇവര്‍ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നു.
എവിടെ നിന്നാണ് വീഡിയോ സന്ദേശം പുറത്തു വന്നതെന്ന് വ്യക്തമല്ല. ഇഖാമയെക്കുറിച്ച് വീഡിയോയില്‍ പറയുന്നതിനാല്‍ സൗദിയില്‍ നിന്നാണ് ഇത് പുറത്തു വന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ലീഡ്‌സ് മലയാളികള്‍ പീഡാനുഭവത്തിന്റെ ഓര്‍മ്മ പുതുക്കി. സെന്റ്. വില്‍ഫ്രിഡ് ദേവാലയത്തില്‍ രാവിലെ 10 മണിക്ക് ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പീഡാനുഭവ ശുശ്രൂഷകള്‍ ആരംഭിച്ചു. ഫാ. സക്കറിയാനിരപ്പേല്‍ സഹകാര്‍മ്മികത്വം വഹിച്ചു. ചാപ്ലിന്‍സിയുടെ കീഴിലുള ആറ് പ്രാര്‍ത്ഥനാക്കൂട്ടായ്മയില്‍ നിന്നുമായി നൂറ് കണക്കിനാളുകള്‍ ശുശ്രൂഷയില്‍ പങ്കെടുത്തു. ഫാ. സക്കറിയാ നിനിരപ്പേല്‍ പീഡാനുഭവ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പരിഹാര പ്രദക്ഷിണം നടന്നു. തുടര്‍ന്ന് കുരിശിന്റെ വഴി
ദേവാലയത്തിനുള്ളില്‍ നടന്നു. അതേ തുടര്‍ന്ന് കുരിശു ചുംബനം നടന്നു. പതിവ് പോലെ ഇത്തവണയും വിശ്വാസികളാല്‍ ദേവാലയം തിങ്ങിനിറഞ്ഞിരുന്നു.
പീഡാനുഭവ ശുശ്രൂഷകള്‍ക്ക് ശേഷം നടന്ന കഞ്ഞിയും പയറും വിതരണത്തോടെ ദു:ഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മള്‍ അവസാനിച്ചു.
പ്രതിഫലത്തിന്റെ കാര്യത്തില്‍ വര്‍ണ്ണവിവേചനം കാട്ടിയെന്ന നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാതാക്കള്‍. നിര്‍മാണക്കമ്പനിയായ ഹാപ്പി അവേഴ്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ ഫേസ്ബുക്ക് പേജിലാണ് വിശദീകരണവുമായി നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും രംഗത്തെത്തിയത്. ചെറിയ നിര്‍മ്മാണച്ചെലവില്‍ പൂര്‍ത്തീയാക്കേണ്ടിയിരുന്ന സിനിമ എന്ന നിലയില്‍ നല്‍കാന്‍ കഴിയുന്ന വേതനത്തെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കിയിരുന്നെന്നും ഒരു നിശ്ചിത തുകക്ക് സാമുവല്‍ സമ്മതിക്കുകയും ചെയ്തതിനു ശേഷമാണ് കരാര്‍ തയ്യാറാക്കിയതെന്ന് നിര്‍മാതാക്കള്‍ വിശദീകരിക്കുന്നു. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്. അര്‍ഹിക്കുന്ന പ്രതിഫലം നല്‍കിയില്ലന്ന ആരോപണം കരാറിനോടുള്ള അനീതിയായാണ് മനസിലാക്കുന്നത്.
സിനിമ വാണിജ്യവിജയം നേടിയാല്‍ അതില്‍ നിന്നുള്ള ഒരു അംശം സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിയുമെന്ന പ്രത്യാശ പങ്കുവെച്ചിരുന്നു. പക്ഷേ സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം തങ്ങളുടെ പക്കല്‍ എത്തുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് ഞങ്ങളുടെ പക്കല്‍ എത്തി കണക്കുകള്‍ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പോസ്റ്റ് വിശദീകരിക്കുന്നു.
പ്രതിഫലത്തുക നിശ്ചയിച്ചതില്‍ വംശീയവിവേചനമുണ്ടെന്ന ആരോപണം വേദനാജനകമാണ്. വാഗ്ദാനം ചെയ്ത തുകയില്‍ അതൃപ്തിയുള്ള പക്ഷം ഞങ്ങളുമായി സഹകരിക്കേണ്ടതായ യാതൊരു സമ്മര്‍ദ്ദവും അദ്ദേഹത്തിനുമേല്‍ ചെലുത്തപ്പെട്ടിട്ടില്ല. ഈ സിനിമയുമായി സഹകരിക്കാന്‍ തയാറല്ല എന്നു പറയാനുള്ള സര്‍വ്വ വിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാര്‍ അംഗീകരിച്ചത്. ഇതില്‍ വംശീയമായ വ്യാഖ്യാനങ്ങള്‍ ചേര്‍ക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ വായിക്കാനാവുന്നില്ല. തെറ്റായ വിവരങ്ങള്‍ ചില സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിന്റ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് കരുതുന്നുവെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
പോസ്റ്റ് വായിക്കാം
സാമുവൽ അബിയോള റോബിൻസൺ സോഷ്യൽ മീഡിയയിലൂടെ happy hours entertainment നെതിരെ ഉന്നയിച്ച ആരോപണങ്ങളോടുള്ള പ്രതികരണമാണിത്.
രണ്ട് ആരോപണങ്ങളാണ് happy hours entertainment നെതിരെ സാമുവൽ അബിയോള റോബിൻസൺ ഉന്നയിച്ചിരിക്കുന്നത് :
1. അദ്ദേഹത്തിന് കുറഞ്ഞ പ്രതിഫലമാണ് നൽകിയത്.
2. കുറഞ്ഞ പ്രതിഫലം നൽകാൻ കാരണമായത് അദ്ദേഹത്തോടുള്ള വംശീയ വിവേചനമാണ്.
· മേൽ ആരോപണങ്ങൾക്കുള്ള ഞങ്ങളുടെ ഔദ്യോഗികമായ പ്രതികരണം താഴെ കുറിക്കുന്നു.
1. സാമുവൽ അബിയോള റോബിൻസണിന് കുറഞ്ഞ വേതനമാണോ നൽകിയത്?
ചെറിയ നി൪മ്മാണചെലവിൽ പൂ൪ത്തീയാക്കേണ്ടിയിരുന്ന ഒരു സിനിമ എന്ന നിലയിൽ ഞങ്ങൾക്ക് നൽകാൻ കഴിയുന്ന വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നൽകുകയും ഒരു നിശ്ചിത തുകക്ക് മേൽ അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് കരാ൪ തയാറാക്കിയത്. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്.
വേതനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആരോപണം അദ്ദേഹം അ൪ഹിക്കുന്ന പ്രതിഫലം നൽകിയില്ല എന്നതാണ്. ഈ ആരോപണം കരാറിനോടുള്ള അനീതിയായാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
സിനിമ വാണിജ്യവിജയം നേടുന്ന പക്ഷം സിനിമയുടെ ഭാഗമായ എല്ലാ ആളുകൾക്കും ആ സന്തോഷത്തിൽ നിന്നുള്ള അംശം ലഭ്യമാക്കാൻ കഴിയട്ടെ എന്ന പ്രത്യാശ എല്ലാവരോടുമെന്ന പോലെ അദ്ദേഹവുമായി ഞങ്ങൾ പങ്കുവെച്ചിരുന്നു. സിനിമ നിലവിൽ വിജയകരമായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുത തന്നെയാണ്. പക്ഷെ, സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം ഞങ്ങളുടെ പക്കൽ എത്തുകയില്ല എന്നതാണ് യാഥാ൪ത്ഥ്യം. അത് ഞങ്ങളുടെ പക്കൽ എത്തി കണക്കുകൾ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഈ സിനിമയുടെ വിജയത്തിന് അദ്ദേഹം നൽകിയ വിലകൽപിക്കാനാവാത്ത പങ്കിനോട് നീതിപുല൪ത്താൻ കഴിയും വിധമുള്ള ഒരു സമ്മാനത്തുക നൽകണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. അതിന് സാധിക്കുമാറ് വിജയം സിനിമക്കുണ്ടാവട്ടെ എന്ന് ഞങ്ങൾ ഇപ്പോഴും പ്രാ൪ത്ഥിക്കുന്നു. ഇത് പക്ഷെ, കരാറിനു പുറത്തുള്ള ഒരു ധാ൪മ്മികമായ ചിന്ത മാത്രമാണ് എന്നത് അടിവര ഇട്ടു കൊള്ളട്ടെ.
2. വേതനം നിശ്ചയിച്ചത് വംശിയ വിവേചനത്തോടെയോ?
ഈ ആരോപണം ഏറെ വേദനാജനകമാണ്. ഞങ്ങൾ വാഗ്ദാനം ചെയ്ത തുകയിൽ അദ്ദേഹത്തിന് അതൃപ്തിയുള്ള പക്ഷം ഞങ്ങളുമായി സഹകരിക്കേണ്ടതായുള്ള യാതൊരു സമ്മ൪ദ്ദവും അദ്ദേഹത്തിനുമേൽ ചെലുത്തപെട്ടിട്ടില്ല. അദ്ദേഹത്തിന് ഈ സിനിമയുമായി സഹകരിക്കാൻ തയാറല്ല എന്നു പറയാനുള്ള സ൪വ്വ വിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാ൪ അംഗീകരിച്ചത്.
ഇതിൽ വംശീയമായ വ്യാഖ്യാനങ്ങൾ ചേർക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ ഞങ്ങൾക്ക് വായിക്കാനാവുന്നില്ല.
തെറ്റായ വിവരങ്ങൾ ചില സ്രോതസ്സുകളിൽ നിന്ന് ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് ഞങ്ങൾ കരുതുന്നു. ഒരു നല്ല സൗഹൃദത്തിന് ഇത്തരത്തിലൊരു ദൗ൪ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന് തെറ്റിദ്ധാരണകൾ തിരുത്താനും ഞങ്ങളുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനും സാധിക്കുമെന്ന് ഇപ്പോഴും ഞങ്ങൾ പ്രത്യാശിക്കുന്നു.
സസ്നേഹം,
ഹാപ്പി ഹവേഴ്സിന് വേണ്ടി,
സമീ൪ താഹി൪
ഷൈജു ഖാലിദ്.
https://www.facebook.com/happyhoursent/posts/347266735766810
ലണ്ടന്‍: ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയിലേക്ക് പൊട്ടിയ കണ്ടെയ്‌നറുമായി ഒരു സ്ത്രീയെത്തിയതിനേത്തുടര്‍ന്ന് കെമിക്കല്‍ അലര്‍ട്ട്. നോര്‍ത്ത് ലണ്ടനിലെ ബാര്‍നെറ്റ് ജനറല്‍ ആശുപത്രി അടച്ചിട്ടു. ഈ സ്ത്രീയെ ജീവക്കാര്‍ പെട്ടെന്നുതന്നെ പുറത്താക്കിയെന്ന് വെയിറ്റിംഗ് റൂമിലുണ്ടായിരുന്നവര്‍ പറഞ്ഞു. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍ ഇരുന്നിടത്തു നിന്ന് മാറാന്‍ പോലീസ് അനുവദിച്ചില്ലെന്ന് വെയിറ്റിംഗ് റൂമിലുണ്ടായിരുന്ന സിജെ ചര്‍ച്ച്ഹാള്‍ എന്നയാള്‍ പറഞ്ഞു.
എ ആന്‍ഡ് ഇയിലെത്തിയ സ്ത്രീ കണ്ടെയ്‌നര്‍ പൊട്ടിച്ചതിനെത്തുടര്‍ന്ന് ജീവനക്കാര്‍ അവരെ പുറത്താക്കുകയായിരുന്നു. പോലീസ് പിന്നീട് ഈ സ്ഥലം അടച്ചിട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 1.45നായിരുന്നു സംഭവം. അസ്വസ്ഥതയുണ്ടാക്കുന്ന രാസവസ്തു ഒരു രോഗിയുടെ ശരീരത്തില്‍ വീണതിനെത്തുടര്‍ന്നാണ് തങ്ങളെ വിവരമറിയിച്ചതെന്ന് മെറ്റ് പോലീസ് സ്ഥിരീകരിച്ചു.
എന്‍ഫീല്‍ഡിലെ നോര്‍ത്ത് മിഡില്‍സെക്‌സ് ഹോസ്പിറ്റല്‍, കാംഡെനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റല്‍, ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ വാറ്റ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍ എന്നിവയാണ് അടുത്തുള്ള ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികള്‍ എന്നും പോലീസ് അറിയിക്കുന്നു.
നിയന്ത്രണം വിട്ട് ബഹിരാകാശത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ ബഹിരാകാശ പേടകം ടിയാംഗോങ് ഇന്നോ നാളെയോ ഭൂമിയില്‍ പതിക്കും. മണിക്കൂറില്‍ 16,500 മൈല്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ കത്തിച്ചാമ്പലാകുമെങ്കിലും 100 കിലോ വരെ ഭാരമുള്ള വസ്തുക്കള്‍ ഉപരിതലത്തില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ബസിന്റെ വലിപ്പമുള്ള പേടകത്തിന് 8.5 ടണ്‍ ഭാരമുണ്ട്. 2016ല്‍ ഈ പേടകത്തിലുള്ള നിയന്ത്രണം ചൈനയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇതിനെ കണ്ടെത്തുമ്പോളാണ് ഈ മാസം ഭൂമിയില്‍ പതിക്കുന്ന വിധത്തിലാണ് ഇതിന്റെ ഭ്രമണപഥമെന്ന് വ്യക്തമായത്. എന്നാല്‍ യുകെയും യൂറോപ്പും ഇതിന്റെ പുനപ്രവേശന പരിധിയില്‍ നിന്ന് ഒഴിവായിട്ടുണ്ട്. നോര്‍ത്ത്, സൗത്ത് അമേരിക്കകള്‍, ചൈന, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവയ്ക്കു മുകളിലൂടെയാണ് ടിയാംഗോങ് സഞ്ചരിക്കുന്നത്.
ഇന്ന് രാത്രിക്കും ഞായറാഴ്ച വൈകുന്നേരത്തിനുമിടയില്‍ എപ്പോള്‍ വേണമെങ്കിലും ടിയാംഗോങ് അന്തരീക്ഷത്തില്‍ പ്രവേശിച്ചേക്കാം. പുനപ്രവേശനം നടക്കുന്ന സ്ഥലത്താണ് നിങ്ങളെങ്കില്‍, ആകാശം തെളിഞ്ഞതാണെങ്കില്‍ പകല്‍ സമയത്തും വ്യക്തമായി ഈ ദൃശ്യം കാണാനാകുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഒരു നിമിഷത്തില്‍ എല്ലാം അവസാനിക്കും. ഒരു അഗ്നിഗോളം അന്തരീക്ഷത്തിലൂടെ പാഞ്ഞ് ചിതറിത്തെറിക്കുന്നത് കാണാന്‍ കഴിയും. എന്നാല്‍ ഇത് ജനവാസ മേഖലകളില്‍ പതിച്ചാലുണ്ടാകുന്ന നാശം എത്രമാത്രമാണെന്ന് പ്രവചിക്കുക അസാധ്യമാണ്.
1979ല്‍ നാസയുടെ സ്‌കൈലാബും 2001ല്‍ റഷ്യയുടെ മിര്‍ ബഹിരാകാശ നിലയവുമാണ് ഈ വിധത്തില്‍ ഭൂമിയില്‍ പതിച്ചിട്ടുള്ള ബഹിരാകാശ പേടകങ്ങള്‍. മിര്‍ പസഫിക് സമുദ്രത്തിലാണ് പതിച്ചത്. റോക്കറ്റ്അവശിഷ്ടങ്ങളും പ്രവര്‍ത്തനം നിലച്ച ഉപഗ്രഹങ്ങളുമുള്‍പ്പെടെ 100 ടണ്ണോളം വസ്തുക്കള്‍ ഓരോ വര്‍ഷവും ഭൂമിയിലേക്ക് തിരികെയെത്താറുണ്ടെങ്കിലും അവയെല്ലാണ് അന്തരീക്ഷത്തില്‍വെച്ച് കത്തി ചാമ്പലാകുകയാണ് പതിവ്. ടിയാംഗോങ്ങിന്റെ വലിപ്പവും അതിനുള്ളിലെ വസ്തുക്കളുടെ പ്രത്യേകതയും മൂലം മുഴുവനായി കത്തി നശിക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തപ്പെടുന്നു.
18 മുതല്‍ 21 വയസ് വരെയുള്ളവരുടെ ഹൗസിംഗ് ബെനഫിറ്റ് എടുത്തുകളയാനുള്ള തീരുമാനത്തില്‍ നിന്ന് ഗവണ്‍മെന്റ് പിന്നോട്ടു പോകുന്നു. 21 വയസ് വരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമായിക്കൊണ്ടിരുന്ന ഹൗസിംഗ് ബെനിഫിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം 2014 ലാണ് ഗവണ്‍മെന്റ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ ബെനിഫിറ്റുകള്‍ നല്‍കുന്ന പദ്ധതി തുടരുമെന്നും. യുവ തലമുറയ്ക്ക് ആവശ്യമായ ബെനഫിറ്റുകള്‍ തുടര്‍ന്നും ലഭിക്കുമെന്നും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി എസ്തര്‍ മക്വേ വ്യക്തമാക്കി. പദ്ധതി നിര്‍ത്തലാക്കിയിരുന്നെങ്കില്‍ അത് 10,000ത്തോളം യുവതീ യുവാക്കളെ നേരിട്ട് ബാധിക്കുമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
പുതിയ നീക്കത്തെ ലേബര്‍ പാര്‍ട്ടി സ്വാഗതം ചെയ്തു. 2017ലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിരുന്ന വാഗ്ദാനങ്ങളിലൊന്നായിരുന്ന ബെനിഫിറ്റുകള്‍ പുനസ്ഥാപിക്കുമെന്നത്. രാജ്യത്തെ യുവജനങ്ങള്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് കണ്ടെത്തുന്നതിനായി വളരെയധികം ബുദ്ധിമുട്ടുന്നതായി ലേബര്‍ പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പദ്ധതി യുവജനങ്ങള്‍ക്ക് ജോലി തേടുന്നതിനും പരിശീലനം ലഭിക്കുന്നതിനും തൊഴില്‍ പരിചയമുണ്ടാക്കുന്നതിനും ഉപകാരപ്പെടുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഴയ രീതിയിലുള്ള ബെനഫിറ്റുകള്‍ രാജ്യത്തെ എല്ലാ യുവജനങ്ങള്‍ക്കും ലഭ്യമാകുമെന്നും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെയറിംഗിലുള്ളവര്‍ക്കും മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ കഴിയാത്തവര്‍ക്കും ഈ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ബെനഫിറ്റുകള്‍ നിര്‍ത്തലാക്കിയ നടപടിയെ വിമര്‍ശിച്ച് ചാരിറ്റികള്‍ രംഗത്ത് വന്നിരുന്നു. രാജ്യത്ത് നിലവിലുള്ള രൂക്ഷമായ ഹൗസിംഗ് പ്രതിസന്ധിയെ വര്‍ദ്ധിപ്പിക്കാനേ ഈ തീരുമാനം ഉതകൂ എന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. 18 മുതല്‍ 21 വയസ്സുവരെ പ്രായമായ യുവജനങ്ങള്‍ക്ക് ഹൗസിംഗ് സൗകര്യങ്ങള്‍ കണ്ടെത്തുന്നത് ചെറിയ സഹായങ്ങള്‍ അത്യാവശ്യമാണ്. ബെനഫിറ്റുകള്‍ അത്തരമൊരു സഹായമാണ് ഒരുക്കുന്നതെന്നും ഹൗസിംഗ് ആന്റ് ചാരിറ്റി ഷെല്‍ട്ടര്‍ പറയുന്നു. യുവജനങ്ങള്‍ക്ക് സുരക്ഷിതമായ വീടുകള്‍ ലഭ്യമാകുന്നതിന് ലേബര്‍ അഫോഡബിള്‍ ഹൗസിംഗില്‍ നിക്ഷേപം നടത്തുമെന്നും സ്വകാര്യ വാടകവീടുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്നും എംപി മാര്‍ഗരറ്റ് ഗ്രീന്‍വുഡ് വ്യക്തമാക്കി.
ആറ്റിങ്ങൽ: കടയ്ക്കാവൂരില്‍ അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്ക് യാത്രക്കാര്‍ വൃദ്ധയെ ഇടിച്ചിട്ട് കടന്നുകളഞ്ഞു. രക്തം വാര്‍ന്ന് നടുറോഡില്‍ കിടന്ന വൃദ്ധയെ ഒരാളും തിരിഞ്ഞ് നോക്കിയില്ല. അഞ്ചുതെങ്ങ്, നെടുംതോപ്പ് വീട്ടില്‍ ഫിലോമിന(65) നെയാണ് ബൈക്കിടിച്ച് വീഴ്ത്തിയത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മനഃസാക്ഷിയെ മരവിപ്പിച്ച സംഭവമുണ്ടായത്. മത്സ്യ വില്പനയ്ക്കായി കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിലൂടെ സഞ്ചരിക്കുകയായിരുന്ന ഫിലോമിനയെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്നതും അമിതവേഗതയിലെത്തിയതുമായ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നടുറോഡില്‍ ബോധരഹിതയായി വീണ ഫിലോമിനയെ ഒരാളും തിരിഞ്ഞുനോക്കിയില്ല.
കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജില്‍ സ്ഥാപിച്ചിരുന്ന പോലീസിന്റെ സിസിടിവിയിലെ ഈ അപകട ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് മനുഷ്യത്വരഹിതമായ ഈ സംഭവം പുറംലോകമറിയുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബൈക്കോടിച്ചയാളിനെ പോലീസ് ഇന്നലെ അറസ്റ്റുചെയ്തു.
ആറ്റിങ്ങല്‍ അവനവഞ്ചേരി, ജി.ജി ഹൗസില്‍ അരുണ്‍ ബാബു (21) വിനെയാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. റോഡിനരികിലൂടെ സഞ്ചരിക്കുകയയായിരുന്ന വൃദ്ധയെ പിന്നിൽ നിന്നാണ് ഇടിച്ചുവീഴ്ത്തിയത്. ശക്തമായ ഇടിയില്‍ ഫിലോമിനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നിരുന്നു. മത്സ്യം കൊണ്ടുപോയിരുന്ന പാത്രവും മറ്റും റോഡിലേയ്ക്ക് തെറിച്ച് വീഴുകയും ചെയ്തു.
മാത്രമല്ല വൃദ്ധയെ ബൈക്കിടിച്ച് വീഴ്ത്തുന്നത് എതിര് ദിശയിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ കാണുകയും ചെയ്തു. വൃദ്ധ ബോധരഹിതയായി വീണ് കിടക്കുന്നത് കണ്ടിട്ടും ഇവരും ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയി. തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് അതുവഴി കടന്നുപോയത്.
നിറയെ യാത്രക്കാരുമായി സ്വകാര്യ ബസും നിരവധി ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരും അതുവഴി കടന്നുപോയിട്ടും ഒരാള്‍പോലും നിര്‍ത്തി വൃദ്ധയെ ഒന്ന് നോക്കുവാന്‍ പോലും ശ്രമിച്ചില്ല.
ചുവന്ന ബോര്‍ഡ് ഘടിപ്പിച്ച ഒരുവാഹനവും അതുവഴി കടുന്നുപോയത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ കടകളില്‍ ആള്ക്കാര് ഇരിക്കുന്ന ദൃശ്യവും കാണാന്‍ കഴിയും. ഒടുവില്‍ കാല്‍നട യാത്രക്കാരിലൊരാള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസെത്തി ഒരു ഓട്ടോറിക്ഷയിലാണ് ഫിലോമിനയെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചത്. അഞ്ചുമിനിറ്റോളം വൃദ്ധ നടുറോഡില്‍ ഒരാളും തിരിഞ്ഞ് നോക്കാതെ അനാഥമായി കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
വക്കം കായല്‍വാരം സ്വദേശി നൗഫലാണ് ഒടുവില്‍ ഇവരെ റോഡില്‍ നിന്നെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ പോലീസിനെ സഹായിച്ചത്. തലയില്‍ പന്ത്രണ്ടോളം തയ്യലുള്ള ഫിലോമിന അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തതിനാല്‍ മൊഴി നല്‍കാനായി ബുധനാഴ്ച കടയ്ക്കാവൂര്‍ സ്റ്റേഷനിലെത്തിയ ഫിലോമിനയുടെ സാന്നിധ്യത്തില്‍ രക്ഷകനായ നൗഫലിനെ പോലീസിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
അറസ്റ്റിലായ അരുണ്‍ ബാബുവിനെ കോടതിയില്‍ ഹാജരാക്കി. കൂടെ സഞ്ചരിച്ചിരുന്നവര്‍ വഴിയില്‍ നിന്ന് കയറിയതാണെന്നാണ് അരുണ്‍ മൊഴി നല്‍കിയിരിക്കുന്നത്.
അപകട ദൃശ്യത്തിന്റെ വീഡിയോ താഴെ കാണാം
അഹമ്മദാബാദ്: ഗുജറാത്തിൽ കുതിരപ്പുറത്തു സഞ്ചരിച്ചതിനു ദളിത് യുവാവിനെ കൊലപ്പെടുത്തി. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ഭവനഗർ ജില്ലയിൽ ഉമരാലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയാണ് പ്രദീപ് റത്തോഡ് (21) എന്ന യുവാവിനെ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ കൊലപ്പെടുത്തിയത്.
രണ്ട് മാസങ്ങൾക്കു മുമ്പ് റത്തോഡ് കുതിരയെ വാങ്ങിയിരുന്നു. ഇതിനെ തുടർന്ന് ഉയർന്ന ജാതിക്കാർ ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രദീപ് കുതിരയുമായി വീടിനു പുറത്തേക്കുപോയപ്പോഴായിരുന്നു ആക്രമണം. രാത്രി വൈകിയും തിരികെ വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വയലിനു സമീപം റോഡിൽ പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ചത്തനിലയിൽ കുതിരയേയും കണ്ടെത്തി.
സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗ്രാമത്തിലെ ജനസംഖ്യ 3,000 ആണ്. ഇതിൽ 10 ശതമാനം ആളുകൾ ദളിത് വിഭാഗത്തിൽപെട്ടവരാണ്.