ആഢംബര വിമാനയാത്രകള്‍ക്കായി എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ വന്‍തുക ചെലവഴിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ടാക്‌സ് പെയേഴ്‌സ് അലയന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2015ന് ശേഷം എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിമാനയാത്രകള്‍ക്കായി ചെലവഴിച്ചിരിക്കുന്നത് ഏതാണ്ട് 6.5 മില്യണ്‍ പൗണ്ടാണ്. ഏകദേശം 16,866 യാത്രകളുടെ ബില്ലാണിത്. ഇവര്‍ നടത്തിയ മിക്ക യാത്രകളുടെയും ടിക്കറ്റുകള്‍ ബിസിനസ് ക്ലാസുകളിലേതായിരുന്നുവെന്ന് അന്വേഷണത്തില്‍ മനസിലായിട്ടുണ്ട്. എന്‍എച്ച്എസ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് ആഢംബര യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്‍എച്ച്എസിനെ ബാധ്യതകളില്‍ നിന്ന് കരകയറ്റാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് തെരേസ മെയ് സര്‍ക്കാര്‍.
716 ബിസിനസ് ക്ലാസ് വിമാനയാത്രകളും 174 പ്രീമിയം ഇക്കോണമി യാത്രകളുമാണ് എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ മറ്റു യാത്രകളും നടത്തിയിട്ടുണ്ട്. ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് മാത്രമായി 2.2 മില്യണ്‍ പൗണ്ടും പ്രീമിയം ഇക്കോണമി യാത്രകള്‍ക്കായി 241,345 പൗണ്ടുമാണ് ചെലവഴിച്ചിരിക്കുന്നത്. എന്‍എച്ച്എസ് നിലവില്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായി ഏതാണ്ട് 4 ബില്യണോളം പൗണ്ട് ആവശ്യമായി വരുമെന്ന് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ എന്‍എച്ച്എസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക നികുതി ഏര്‍പ്പെടുത്തുന്നത് വരെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്.
എന്നാല്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസിനെ നേരം വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. പണം അനാവിശ്യമായി ധൂര്‍ത്തടിക്കുകയാണ് എന്‍എച്ച്എസ് ചെയ്യുന്നതെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബ്രിട്ടനിലെ ആരോഗ്യ മേഖലയെ അവിഭാജ്യഘടകമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ എന്‍എച്ച്എസ് സൂക്ഷ്മത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. ബിസിനസ് ക്ലാസ് യാത്രകള്‍ നടത്തുന്നത് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള നിയമങ്ങളുടെ ലംഘനമാണ്. 1000 പൗണ്ട് ചെലവുള്ള 615 വിമാനയാത്രകളാണ് എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്. ഹീത്രൂവില്‍ നിന്ന് സാന്റിയാഗോയിലേക്ക് ഒക്ടോബറില്‍ എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്റ് ജീവനക്കാരന്‍ നടത്തിയ യാത്രയാണ് ഏറ്റവും ചെലവേറിയത്. അന്ന് 6,231 പൗണ്ടാണ് വിമാന ടിക്കറ്റിനായി ചെലവഴിച്ചത്.
ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ്. വ്യാഴാഴ്ച പ്രഖ്യാപിച്ച നികുതി പരിഷ്‌കരണ നയങ്ങളിലാണ് ഡിജിറ്റല്‍ അസറ്റുകളിലെ നികുതി നിരക്കുകള്‍ കുറച്ചത്. ക്രിപ്‌റ്റോകറന്‍സി ട്രാന്‍സാക്ഷനുകളിലൂടെയുള്ള റവന്യൂവിലെ നികുതി നിരക്ക് 45 ശതമാനത്തില്‍ നിന്ന് 19 ശതമാനമാക്കി ചുരുക്കുകയായിരുന്നു. വരാന്‍ പോകുന്ന കൂടുതല്‍ ഇളവുകളുടെ മുന്നോടിയായാണ് ഇതിനെ കണക്കാക്കുന്നത്. ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നു. വെള്ളിയാഴ്ച 9500 ഡോളര്‍ നിരക്കിലേക്ക് മൂല്യം എത്തിയെന്നാണ് റിപ്പോര്‍ട്ട്.
ക്രിപ്‌റ്റോകറന്‍സി അനുകൂലികള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യത്തിനാണ് ഇപ്പോള്‍ അംഗീകാരമായിരിക്കുന്നത്. സോഷ്യല്‍ വെല്‍ഫെയര്‍ സിസ്റ്റം തുടങ്ങിയവയിലേക്കുള്ള സംഭാവനകള്‍ നല്‍കിയതിനു ശേഷം നിരക്ക് 35 ശതമാനത്തില്‍ നിലനില്‍ക്കും. എന്നാല്‍ നിലവിലുണ്ടായിരുന്നതിനേക്കാള്‍ 25 ശതമാനം കുറവാണ് ഈ നിരക്കെന്നാണ് വിലയിരുത്തുന്നത്. ക്രിപ്‌റ്റോകറന്‍സി ഇടപാടുകാര്‍ ഈ നീക്കത്തെ ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നത്. എന്നാല്‍ അടുത്തു തന്നെ ക്രിപ്‌റ്റോകറന്‍സികളില്‍ റൈഗുലേഷന്‍ നിലവില്‍ വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ജര്‍മനിയും ഫ്രാന്‍സും ക്രിപ്‌റ്റോകറന്‍സിയില്‍ റെഗുലേഷനുവേണ്ടി ശ്രമിക്കുമെന്ന് കഴിഞ്ഞ ജനുവരിയില്‍ ഫ്രഞ്ച് ധനകാര്യമന്ത്രി ബ്രൂണോ ലെ മാരീ പറഞ്ഞിരുന്നു. അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ഇതിനുവേണ്ടി വാദിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
കൊറിയന്‍ ഉപദ്വീപ് ആണവായുധ വിമുക്തമാക്കാനുള്ള കരാറില്‍ ഒപ്പുവെച്ച് ഇരു കൊറിയകളുടെയും നേതാക്കള്‍. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ എന്നിവര്‍ ഇതു സംബന്ധിച്ചുള്ള ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. 1953ല്‍ കൊറിയന്‍ യുദ്ധസമയത്ത് അവസാനിച്ച വെടിനിര്‍ത്തല്‍ കരാര്‍ സമാധാന ഉടമ്പടിയായി മാറ്റാന്‍ ഇരു നേതാക്കളും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ തീരുമാനമായി. ഉത്തര കൊറിയ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് മാസങ്ങള്‍ക്കുള്ളിലാണ് സമാധാന ശ്രമങ്ങള്‍ നടക്കുന്നത്.
ഇരു കൊറിയകള്‍ തമ്മിലുള്ള കഴിഞ്ഞ കാലത്തെ മോശം ബന്ധത്തെ മറക്കാന്‍ ആഗ്രഹിക്കുകയാണെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. ഒരു ദുഃസ്വപ്‌നമായിരുന്നു അത്. ലോകത്തിന് മുന്നില്‍ പുതിയൊരു വസന്തത്തിന്റെ പ്രഖ്യാപനമാണ് നാം ഇപ്പോള്‍ നടത്തുന്നതെന്നും ഉത്തര കൊറിയന്‍ ഏകാധിപതി വ്യക്തമാക്കി. എന്നാല്‍ ആണവ നിരായുധീകരണം എപ്രകാരമാണ് നടപ്പാക്കുക എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. നോര്‍ത്ത് കൊറിയ ഇക്കാര്യത്തിലെടുക്കുന്ന അമിതോത്സാഹത്തില്‍ നിരീക്ഷകര്‍ക്ക് പ്രതീക്ഷയില്ല.
സൗത്ത് കൊറിയക്ക് അമേരിക്ക നല്‍കുന്ന പിന്തുണയും ജാപ്പനീസ് സൈന്യത്തിന് ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാന മേഖലകളില്‍ സാന്നിധ്യമുള്ളതും ഉത്തര കൊറിയ അംഗീകരിക്കാനിടയില്ല. മുമ്പും ഇരു കൊറിയകളും തമ്മില്‍ ഇത്തരം ഉടമ്പടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നോര്‍ത്ത് കൊറിയ മിസൈല്‍, ആണവായുധ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും സൗത്ത് കൊറിയ കൂടുതല്‍ യാഥാസ്ഥിതികരായ ഭരണാധികാരികളെ തെരഞ്ഞെടുക്കുകയും ചെയ്തതോടെ അവ പാലിക്കപ്പെടാതെ പോകുകയായിരുന്നു.
വിദേശങ്ങളില്‍ നിന്ന് എന്‍എച്ച്എസില്‍ നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ക്ക് ഹോം ഓഫീസ് വിസ നിഷേധിക്കുന്നു. ഹെല്‍ത്ത് സര്‍വീസില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഹോം ഓഫീസ് നിയന്ത്രണങ്ങള്‍ തിരിച്ചടിയാകുകയാണ്. യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന വിസകള്‍ക്ക് പരിധിയേര്‍പ്പെടുത്തിയിരിക്കുന്നത് രോഗികള്‍ക്കായിരിക്കും പ്രതിസന്ധി സൃഷ്ടിക്കുകയെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. 30 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിയമിക്കുന്നതിനായി നോര്‍ത്ത്-വെസ്റ്റിലെ ഒരു സ്‌കീമിലേക്ക് നിയോഗിക്കപ്പെട്ട നൂറോളം ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍ക്ക് വിസ നിഷേധിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഡിസംബറിനു ശേഷം 400ഓളം വിദേശ ഡോക്ടര്‍മാര്‍ക്കുള്ള വിസ ഹോം ഓഫീസ് നിഷേധിച്ചിട്ടുണ്ടെന്ന് എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോര്‍ട്ടിമര്‍ ബിബിസിയോട് പറഞ്ഞു.
ഡോക്ടര്‍മാരുടെ കുറവ് മൂലം ക്ലിനിക്കുകള്‍ റദ്ദാക്കപ്പെടുകയും രോഗികളുടെ പരിശോധനയില്‍ പോലും താമസമുണ്ടാകുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള മെഡിക്കല്‍ സംഘത്തിനുമേല്‍ ഇതുമൂലം സമ്മര്‍ദ്ദമേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവുമൂലം വിന്ററില്‍ എന്‍എച്ച്എസ് നേരിട്ട പ്രവര്‍ത്തന പ്രതിസന്ധി എല്ലാവരും കണ്ടതാണ്. എന്നിട്ടും ഈ വിധത്തിലുള്ള നടപടിയെടുക്കാന്‍ ഹോം ഓഫീസിന് കഴിയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്‌നര്‍ഷിപ്പ് ചീഫ് ഓഫീസര്‍ ജോണ്‍ റൂസ് പറഞ്ഞത്.
ഇംഗ്ലണ്ടില്‍ മാത്രം ഒരു ലക്ഷത്തോളം ഒഴിവുകള്‍ നികത്താതെ കിടക്കുന്നുണ്ടെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്ന ടയര്‍ 2 വിസകളുടെ പ്രതിമാസ പരിധി കഴിയുന്നത് മൂലമാണ് ഇപ്രകാരം സംഭവിക്കുന്നതെന്നാണ് ഹോം ഓഫീസ് വിശദീകരിക്കുന്നത്. അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാമെന്നും അധികൃതര്‍ പറഞ്ഞു. ദേശീയ താല്‍പര്യത്തിന് അനുസരിച്ചാണ് ഇമിഗ്രേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും തൊഴിലുകളില്‍ യുകെ പൗരന്‍മാര്‍ക്ക് ആദ്യം അവസരം നല്‍കിയ ശേഷം മാത്രമായിരിക്കും വിദേശ പൗരന്‍മാരെ പരിഗണിക്കുകയെന്നും ഹോം ഓഫീസ് വക്താവ് പറഞ്ഞു.
തന്റെ ചുമതലയിലുണ്ടായിരുന്ന പ്രാക്ടീസുകളില്‍ നിന്ന് 400,000 പൗണ്ടുമായി കടന്നുകളഞ്ഞ ജിപി കാമുകിയുമൊത്ത് ആത്മമഹത്യ ചെയ്തുവെന്ന് സ്ഥിരീകരണം. ജിപിയായിരുന്ന ടൈറ്റസ് ബ്രാഡ്‌ലി നോയേമി ഗെര്‍ഗ്ലി എന്ന 28കാരിയായ കാമുകിയുമൊത്ത് കേപ്പ് വെര്‍ഡിലുള്ള സാന്റോ അന്റാവോ എന്ന സ്ഥലത്തേക്കാണ് കടന്നത്. ഒരു വര്‍ഷം മുമ്പ് ഇവര്‍ അപ്രത്യക്ഷരായതിനു ശേഷമാണ് ഡോ.ബ്രാഡ്‌ലി ജോലി ചെയ്തിരുന്ന നാല് പ്രാക്ടീസുകളിലെ പെന്‍ഷന്‍ ഫണ്ടുകളും ജീവനക്കാരുടെ ശമ്പളത്തിനായുള്ള പണവും കാണാനില്ലെന്ന് വ്യക്തമായത്. അറ്റ്‌ലാന്റിക് ദ്വീപായ കേപ്പ് വെര്‍ഡിലെ പോലീസ് ഇന്നലെയാണ് ഇവര്‍ രണ്ടു പേരും ഒരു ബുള്ളറ്റില്‍ നിന്നേറ്റ മുറിവിനാലാണ് കൊല്ലപ്പെട്ടതെന്ന് അറിയിച്ചത്.
ഇരുവരും തമ്മിലുണ്ടായ കലഹത്തിനു ശേഷമായിരുന്നു കൊലപാതകവും ആത്മഹത്യയും നടന്നതെന്ന് ഇവര്‍ താമസിച്ചിരുന്ന ഡിവിന്‍ ആര്‍ട്ട് ഗസ്റ്റ് ഹൗസിലെ മാനേജര്‍ പറഞ്ഞു. തന്നെ ഡോക്ടര്‍ മര്‍ദ്ദിച്ചതായി നോയേമി ഗസ്റ്റ് ഹൗസ് ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതിനു ശേഷം വെടിയൊച്ച കേള്‍ക്കുകയായിരുന്നുവെന്നാണ് മൊഴി. പണം നഷ്ടമായെന്ന് യുകെയില്‍ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷമായിരുന്നു ഇവര്‍ ചെക്ക് ഇന്‍ ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. 2017 ഏപ്രില്‍ 15നായിരുന്നു ഇത്. രണ്ട് ദിവസത്തിനു ശേഷം ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നാണ് പോലീസ് അറിയിക്കുന്നത്. 2012ല്‍ വിവാഹബന്ധം തകര്‍ന്നയാളാണ് ബ്രാഡ്‌ലി. ലണ്ടനില്‍ ഒരു പബ്ലിക് റിലേഷന്‍സ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ഹംഗേറിയന്‍ വംശജയായ നൊയേമി.
ഇവരുമായി പരിചയപ്പെടുമ്പോള്‍ ഈസ്റ്റ് സസെക്‌സിലെ ഇയാള്‍ക്ക് കീഴിലുള്ള സര്‍ജറികള്‍ ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായിരുന്നു. അസന്‍ഷന്‍ ദ്വീപുകളിലേക്ക് മീന്‍പിടിത്ത ട്രിപ്പിന് പോയ ഇവര്‍ രണ്ടു പേരും മൂന്നാഴ്ച പിന്നിട്ടിട്ടും മടങ്ങിയിരുന്നില്ല. പിന്നീട് തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് പറഞ്ഞ് നോയേമി തിരിച്ചെത്തിയിരുന്നുവെന്ന് സര്‍ജറി വൃത്തങ്ങള്‍ പറഞ്ഞു. കാണാതായ പണം നോയേമിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്ന് കണ്ടെത്തിയിരുന്നു. ഈ സര്‍ജറികളില്‍ രണ്ടെണ്ണം ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. രണ്ടെണ്ണം പുതിയ ഉടമസ്ഥരുടെ കീഴിലാണുള്ളത്. ഇവരെ അവസാനമായി കാണാതാകുന്നതിനു മുമ്പായി സര്‍ജറികളിലെ ജീവനക്കാര്‍ക്ക് ശരിയായി ശമ്പളം ലഭിച്ചിരുന്നില്ലെന്നും മുന്‍ സ്റ്റാഫ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പണം കാണാതായ സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് സസെക്‌സ് പോലീസ് അറിയിച്ചു.
നടന്‍ ആര്യയ്ക്ക് ജീവിത പങ്കാളിയെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ ഏറെ കോലാഹലങ്ങള്‍ക്കു ശേഷമാണ് അവസാനിച്ചത്. ഷോ അവസാനിച്ചെങ്കിലും വിവാദങ്ങള്‍ ഇപ്പോഴും പുകയുകയാണ്. ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ഥികളെയും തള്ളിക്കളഞ്ഞ് ആരെയും വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനം ആര്യ അറിയിച്ചത് ചില്ലറ പുകിലൊന്നുമല്ല ഉണ്ടാക്കിയത്. പ്രതികരണങ്ങളുമായി ഓരോ മത്സരാര്‍ഥികളും രംഗത്ത് വരുമ്പോഴും ചര്‍ച്ചകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പരിപാടിയെ കുറിച്ചുള്ള വിശദാംശങ്ങളും ഫൈനലില്‍ ആര്യ എടുത്ത തീരുമാനത്തെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരിക്കുകയാണ് പരിപാടിയുടെ അവതാരകയും നടിയുമായ സംഗീത. തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഗീതയുടെ തുറന്നു പറച്ചില്‍.
‘ആര്യ വളരെ രസികനാണ്. പ്രതീക്ഷിക്കാത്ത ഓരോ കാര്യങ്ങളുമായി എന്നും ആര്യ നമ്മുക്ക് സര്‍പ്രൈസ് നല്‍കാറുണ്ട്. ഈ പരിപാടിയുടെ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യണം എന്ന കാര്യത്തില്‍ ആര്യ വളരെ സീരിയസ് ആയിരുന്നു. അത് ഞാന്‍ ചാനല്‍ മാനേജ്‌മെന്റുമായി ഒന്നുകൂടി പരിശോധിച്ചതുമാണ്. അവരും അക്കാര്യം ഉറപ്പു പറഞ്ഞു മാത്രമല്ല ഒരു ഫോര്‍മല്‍ എഗ്രിമെന്റ് ആര്യ ഒപ്പുവച്ചെന്നും പറഞ്ഞു.
പക്ഷേ, ഫൈനലില്‍ അങ്ങനെ ഒരു തീരുമാനമെടുത്തപ്പോള്‍ അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ ഷോക്കായിരുന്നു. അടുത്ത സുഹൃത്ത് എന്ന നിലയ്ക്ക് എന്തുകൊണ്ടാണ് ആര്യ ഇങ്ങനെ ഒരു തീരുമാനം അവന്‍ എടുത്തതെന്ന് എനിക്കറിയാം. ആളുകള്‍ അവന്റെ തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ടാകാം. മുന്‍പ് പെണ്‍കുട്ടികളെ എലിമിനേറ്റ് ചെയ്തപ്പോഴും ഇതുപോലെ ഒന്നും തോന്നിയിരുന്നില്ലേ എന്നുമൊക്കെ ചോദിക്കുന്നുണ്ടായിരിക്കാം. നമുക്ക് പുറത്തു നിന്ന് എന്ത് വേണമെങ്കിലും പറയാം. പക്ഷെ ആര്യയുടെ അതേ സ്ഥാനത്ത് നില്‍ക്കുമ്പോഴേ ആ സമ്മര്‍ദ്ദവും ആ ഒരു മാനസികാവസ്ഥയും മനസിലാക്കാനാകൂ.
പരിപാടി തുടങ്ങി ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ എലിമിനേറ്റായ ഒരു പെണ്‍കുട്ടി ഇപ്പോള്‍ വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ട് ഇതൊന്നും ആദ്യത്തെ എപ്പിസോഡുകളില്‍ എലിമിനേറ്റായ പെണ്‍കുട്ടികളെ വല്ലാതെ മുറിവേല്‍പ്പിച്ചിട്ടില്ല. പരിപാടിയുടെ അവസാന ഘട്ടങ്ങളില്‍ എത്തും തോറും എല്ലാവരും ഒരു കുടുംബമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പിരിയുന്നത് വല്ലാത്ത കഷ്ടവുമായിരുന്നു. അബര്‍ണദിയുടെയും ശ്വേതയുടെയും എലിമിനേഷന്‍ ഞങ്ങളെ എല്ലാവരെയും വല്ലാതെ ബാധിച്ചു. ഇരുവരും വല്ലാത്ത വിഷാദാവസ്ഥയില്‍ ആയിരുന്നതിനാല്‍ കാര്യങ്ങള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തണമായിരുന്നു. അവര്‍ മാത്രമല്ല മുഴുവന്‍ സെറ്റും വല്ലാതെ ഇമോഷണലായിരുന്നു.
എനിക്ക് തോന്നുന്നു അത് ആര്യയേയും വല്ലാതെ ബാധിച്ചിട്ടുണ്ടാകും. അതുകൊണ്ടാകും ഫൈനലില്‍ ആരെയും വിവാഹം ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് ആര്യ എത്തിച്ചേര്‍ന്നത്. ആര്യയുടെ തീരുമാനത്തെ ആളുകള്‍ ബഹുമാനിക്കാത്തതെന്തുകൊണ്ടാണ്? അദ്ദേഹം ഷോയില്‍ നിന്നാരെയെങ്കിലും തിരഞ്ഞെടുത്തുവോ? അങ്ങനെ തിരഞ്ഞെടുത്ത് ഷോ അവസാനിച്ചതിന് ശേഷം അവര്‍ പിരിഞ്ഞാല്‍ അത് ഓക്കെ ആകുമോ? ആര്യയ്ക്ക് അതിന് ഉത്തരവാദിത്വമുണ്ട്. അത് കടുത്ത തീരുമാനമാണ്.
അതേസമയം ചാനലിന്റെയും മാനേജ്‌മെന്റിന്റെയും കാര്യത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. ആര്യ എഗ്രിമെന്റ് സൈന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവര്‍ക്ക് ആര്യയ്‌ക്കെതിരെ വേണമെങ്കില്‍ കോടതിയെ സമീപിക്കാനുള്ള എല്ലാ അധികാരവുമുണ്ട്. പക്ഷെ അവര്‍ അങ്ങനെ ഒന്നും തന്നെ ചെയ്യില്ല. അവര്‍ക്ക് ആര്യയുടെ വികാരം മനസിലാകും. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങളൊക്കെ ഉണ്ടായിട്ടും അവര്‍ നിശബ്ദത പാലിക്കുകയാണ്.’ സംഗീത പറഞ്ഞു.പരിപാടിയുടെ ഫൈനലിലെത്തിയ മലയാളി പെണ്‍കുട്ടി സീതാലക്ഷ്മിയുടെ പ്രതികരണവും ആര്യയ്ക്ക് അനുകൂലമായിരുന്നു.
ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും പാപ്പുവിന്റെ അക്കൗണ്ടിലെ നാലു ലക്ഷത്തിനായി നടത്തുന്ന പിടിവലി പോലീസ് സ്‌റ്റേഷനില്‍ പരാതിയായി എത്തിയതായിട്ടാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓടയ്ക്കാലി എസ്ബിഐ ബാങ്കില്‍ പാപ്പുവിന്റെ പേരില്‍ 4,32,000 രൂപ നിക്ഷേപമുണ്ട്. ഈ പണം ആവശ്യപ്പെട്ടാണ് രാജേശ്വരിയും ദീപയും എത്തിയിരിക്കുന്നത്. പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ഈ തുകയ്ക്കായി അവകാശവാദം ഉന്നയിച്ച ദീപയ്‌ക്കെതിരേ രാജേശ്വരി പോലീസിനെ സമീപിച്ചതായിട്ടാണ് വിവരം.
ഭാര്യ എന്ന നിലയില്‍ രാജേശ്വരിക്കും മകള്‍ എന്ന അധികാരത്തില്‍ ദീപയ്ക്കും പണത്തില്‍ അവകാശം ഉണ്ടെങ്കിലും പാപ്പു നിക്ഷേപത്തില്‍ അനന്തരാവകാശിയാക്കി വെച്ചിട്ടുള്ളത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെയാണ്. പാപ്പുവിന്റെ തറവാട് വീട്ടിനടുത്തു താമസിച്ചിരുന്ന സരോജിനിയമ്മയുടെ വീട്ടില്‍ പണികളും മറ്റും ചെയ്തിരുന്നത് പാപ്പുവും സഹോദരങ്ങളുമായിരുന്നു. ബാങ്കില്‍ രേഖകള്‍ എല്ലാം പൂരിപ്പിച്ച് നല്‍കിയ ശേഷം വിവരം പാപ്പു സരോജിനിയോട് വിവരം പറഞ്ഞിരുന്നു.
എന്തിനാണ് ഇങ്ങിനെ ചെയ്തതെന്ന ചോദ്യത്തിന് മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണെന്ന് പാപ്പു മറുപടിയും പറഞ്ഞതായിട്ടാണ് പറയുന്നത്. പാസ്ബുക്ക് പ്രകാരം അന്വേഷണം നടത്തിയ പോലീസ് മാര്‍ച്ചില്‍ അംബേദ്ക്കര്‍ ഫൗണ്ടേഷന്‍ പാപ്പുവിന്റെ അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ ബാക്കി വന്നതാണ് 4,32,000 രൂപ. നേരത്തേ മരിച്ചു കിടക്കുമ്ബോള്‍ പാപ്പുവിന്റെ പോക്കറ്റില്‍ മൂവായിരത്തില്‍ പരം രൂപ പോലീസ് കണ്ടെത്തിയിരുന്നു.
നിക്ഷേപകര്‍ മരണപ്പെട്ടാല്‍ അക്കൗണ്ടിലെ തുക നോമിനിക്ക് കൈമാറുന്നതാണ് ബാങ്കിന്റെ രീതി. എന്നാല്‍ പാപ്പുവിന്റെ നയാപൈസ തനിക്ക് വേണ്ടെന്ന നിലപാടിലാണ് സരോജിനിയമ്മ. ബാങ്ക് നിയമങ്ങള്‍ക്കനുസരിച്ച് തുക ആര്‍ക്ക് കൈമാറണമെന്ന് തീരുമാനം എടുക്കാമെന്നും സരോജിനിയമ്മ പറയുന്നു. 2017 ല്‍ പാപ്പു മരണപ്പെട്ടപ്പോഴാണ് അക്കൗണ്ടിലെ പണത്തിന്റെ വിവരം പോലീസ് അറിഞ്ഞത്. നേരത്തേ ദീപയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും ജിഷയുടെ മരണശേഷം സര്‍ക്കാര്‍ വെച്ചു നല്‍കിയ വീട്ടില്‍ നിന്നും മൂത്ത മകള്‍ ദീപയോട് പിണങ്ങി രാജേശ്വരി പുറത്തു പോകുകയുണ്ടായി.
രണ്ടു മാസമായി ഇവര്‍ വേറെയാണ്. എന്നാല്‍ പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ദീപ നേരത്തേ തന്നെ പണത്തിന് അവകാശം ഉന്നയിക്കുകയുണ്ടായി. മകള്‍ മരണസര്‍ട്ടിഫിക്കറ്റ് നേടിയതിനെതിരേ കഴിഞ്ഞ ദിവസമാണ് പെരുമ്ബാവൂര്‍ പോലീസില്‍ രാജേശ്വരി പരാതിയുമായി എത്തിയത്.പരാതി സ്വീകരിച്ച പോലീസ് അന്വേഷണത്തിനായി കോടനാട് പോലീസിന് കൈമാറി. കോടനാട് സ്‌റ്റേഷന്‍ പരിധിയിലെ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കോപാറയിലാണ് ദീപയും മകനും താമസിക്കുന്നത്.
ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍. അനിയന്ത്രിതമായി ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ യാത്ര ജൂണ്‍ ഒന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ ബസുടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.ഫെബ്രുവരിയില്‍ സംസ്ഥാനത്ത് നാല് ദിവസമായി തുടര്‍ന്ന് വന്നിരുന്ന സമരം മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ബസുടമകള്‍ പിന്‍വലിച്ചിരുന്നു. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ആകില്ലെന്നും ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും അന്ന് മുഖ്യമന്ത്രി ബസ്സുടമകളെ അറിയിച്ചിരുന്നു.
ഇതിനെ മറികകടന്നാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ആനുകൂല്യം നല്‍കില്ലെന്ന് പറഞ്ഞ് ബസ്സുടമകള്‍ രംഗത്തെത്തിയിരിക്കുന്നത്.1966ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു വിദ്യാര്‍ഥികള്‍ക്കു ബസുകളില്‍ കണ്‍സഷന്‍ കൊടുക്കേണ്ടതില്ലെന്നു ബസുടമകള്‍ പറഞ്ഞു. ഒരു ബസില്‍ രണ്ട് തരത്തിലുള്ള നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിനു അധികാരമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ യാത്ര നിര്‍ത്തലാക്കിയാല്‍ ഒരു സ്വകാര്യബസും നിരത്തിലിറക്കില്ലെന്ന് എഐഎസ്എഫ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന കണ്‍സഷന്‍ നിര്‍ത്തലാക്കി മുഴുവന്‍ ചാര്‍ജും ഈടാക്കുമെന്നുള്ള ബസുടമകളുടെ കമ്മിറ്റി യോഗ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ് സെക്രട്ടറി ശുഭേഷ് സുധാകരന്‍ വ്യക്തമാക്കി. ബസുടമകള്‍ തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കടുത്ത പ്രതിഷേധങ്ങള്‍ കേരളത്തില്‍ അരങ്ങേറും. സംസ്ഥാനത്ത് സ്വകാര്യ ബസിന്റെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് എഐഎസ്എഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
കണ്‍സഷന്‍ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിലപാടില്‍ ഉടമകള്‍ക്ക് മാറ്റമില്ലങ്കില്‍ ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നപ്പോള്‍ അവര്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തത് ജയസൂര്യയായിരുന്നു. അദ്ദേഹം അത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സണ്ണി ലിയോണ്‍ വന്നപ്പോള്‍ സെല്‍ഫി എടുത്തു എന്തുകൊണ്ട് ഷക്കീലയ്ക്ക് ഈ സ്വീകാര്യത കിട്ടുന്നില്ല എന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടി ഇങ്ങനെ.
‘ഇതിന് മുന്‍പ് പലരും എന്നോട് ഇക്കാര്യം ചോദിച്ചിട്ടുണ്ട്. സണ്ണി ലിയോണ്‍ വന്നപ്പോള്‍ മലയാളം താരങ്ങള്‍ സെല്‍ഫി എടുത്തു എന്തുകൊണ്ട് ഷക്കീലയ്‌ക്കൊപ്പം എടുത്തില്ല എന്നൊക്കെ. എന്റെ കാലത്ത് ഇത്തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്ല. തന്നെയുമല്ല ഇപ്പോള്‍ ആളുകള്‍ കുറച്ച് കൂടിയൊക്കെ അംഗീകരിച്ച് തുടങ്ങി. ആദ്യമൊക്കെ ഞാനായിരുന്നു അവര്‍ക്കൊക്കെ പ്രശ്‌നം. ഇപ്പോള്‍ അവരുടെ സിനിമകളൊന്നും ഓടാത്തത് കൊണ്ട് സണ്ണി ലിയോണ്‍ പോലെ ആരെങ്കിലുമൊക്കെ വേണം’
സണ്ണിലിയോണും മിയാ ഖലീഫയ്ക്കുമൊക്കെ ലഭിക്കുന്ന സ്വീകാര്യത എന്തുകൊണ്ട് ഷക്കീലയ്ക്ക് ലഭിച്ചില്ലെന്ന് ചോദിച്ചപ്പോള്‍ അവര്‍ ഇടുന്നത് പോലെ ബിക്കിനി ഇട്ടാല്‍ കാണാന്‍ ഭംഗിയുണ്ടാകില്ല. അവരൊക്കെ അഭിനയിക്കുന്ന സിനിമയിലും ബിക്കിനിയാണിടുന്നതും എന്ന മറുപടിയാണ് ഷക്കീല നല്‍കിയത്.
ഇപ്പോള്‍ നടക്കുന്ന കാസ്റ്റിങ് കൗച്ച് വിവാദങ്ങളൊക്കെ വെറും പബ്ലിസിറ്റി സ്റ്റണ്ടുകളാണെന്ന് പറഞ്ഞ ഷക്കീല തനിക്കോ തന്റെ പരിചയത്തില്‍ ആര്‍ക്കോ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടില്ലെന്നും പറഞ്ഞു.
കേരളത്തിലേക്ക് ചികിത്സയ്ക്ക് എത്തിയ വിദേശ വനിത ലീഗയുടേത് കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ആകാനാണ് സാധ്യതയെന്ന് പ്രാഥമിക അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ പൊലീസ് നല്‍കുന്ന സൂചന. ലീഗയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്മാരും ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി. പ്രകാശ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിച്ചതിന് ശേഷം സമഗ്രമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി പൊലീസ് കണ്ടെത്തിയിരുന്നു. തോണിയില്‍ നിന്ന് വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ലിഗയെ ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന പത്തോളം പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
ലീഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു വരികയാണ്. ലീഗയുടെ മരണത്തിന് പിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണു സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്നു മുതല്‍ ഇവരില്‍ പലരും ഒളിവില്‍ പോയതും ലീഗയുടേതു കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നു.
എന്നാല്‍ ലീഗയുടെ മരണത്തില്‍ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന് ഗുരുതര വീഴ്ച പറ്റിയെന്നും ലീഗയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിച്ചില്ലെന്നുമാണ് മന്ത്രി ആരോപിച്ചത്.