Latest News

മിഡില്‍സ്ബറോയിലെ കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ കത്തിയുമായി മോഷണത്തിനെത്തുമ്പോള്‍ പോള്‍ ക്രിസ്റ്റിയന്‍ കാലഗാന്‍ എന്ന മോഷ്ടാവിന് ഇത്രയും വലിയ പണി കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. കടയുടമയായ രമ്യമുകി ഇത്‌ലയനാഥന്‍ തിരിച്ചടിച്ച രീതിയാണ് ഇയാളെ ഞെട്ടിച്ചത്. പണപ്പെട്ടിയും കൈക്കലാക്കി സൈക്കിളില്‍ സ്ഥലം വിടാനൊരുങ്ങിയ ഇയാളെ വടിയും പരസ്യബോര്‍ഡും മറ്റും ഉപയോഗിച്ച് രമ്യമുകി നേരിടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് തിലപാന്‍ തില്ലൈനനാഥന്‍ കാലഗാന്റെ മുഖത്തേക്ക് മുളകുപൊടി എറിയുകയും കയ്യില്‍ കിട്ടിയ വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.

മോഷണ ശ്രമത്തില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ഇയാള്‍ക്ക് തടവ് ശിക്ഷയും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 23നായിരുന്നു സംഭവം. മിഡില്‍സ്ബറോയിലെ നോര്‍ത്ത് ഓംസ്ബി, കിംഗ്‌സ് റോഡിലുള്ള ഏര്‍ണീസ് കണ്‍വീനിയന്‍സ് സ്‌റ്റോറിലാണ് മോഷണ ശ്രമം നടന്നത്. ഇതിനെ ഫലപ്രദമായി തടുന്ന രമ്യമുകി അതിനിടയില്‍ത്തന്നെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്യുകയും മോഷ്ടാവിനെ നേരിടുകയുമായിരുന്നു. സൈക്കിളില്‍ കടന്നുകളയാന്‍ കാലഗാന്‍ ശ്രമിച്ചെങ്കിലും രമ്യമുകി സൈക്കിളിന്റെ പിന്നില്‍ പിടിച്ചു വലിച്ച് ഇയാളെ തിരികെയെത്തിച്ചു.

ഇതോടെ പണപ്പെട്ടി ഉപേക്ഷിച്ച് രക്ഷപ്പെടാനായിരുന്നു ഇയാള്‍ ശ്രമിച്ചത്. രമ്യമുകിക്ക് നേരെ ഇയാള്‍ കത്തി വീശുകയും ചെയ്തു. സംഭവം സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അടുക്കളയിലുണ്ടായിരുന്ന മുളകുപൊടിയായിരുന്നു തങ്ങള്‍ ഉപയോഗിച്ച പ്രധാന ആയുധമെന്ന് ദമ്പതികള്‍ പറഞ്ഞു. 1990ല്‍ കാലഗാന്‍ മോഷണത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കുള്ള ശിക്ഷ അഞ്ച് വര്‍ഷത്തെ തടവില്‍ കുറയരുതെന്ന് ടീസൈഡ് ക്രൗണ്‍ കോര്‍ട്ട് നിര്‍ദേശിച്ചു.

ബെയ്ജിങ്: ഹൃദ്രോഗിയായ നാല് വയസുകാരനെ കാലുവെച്ച് വീഴ്ത്തി ഗര്‍ഭിണിയുടെ പ്രതികാരം. കുട്ടിയെ കാലുവെച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വികൃതിക്കാരനായ കുട്ടിയെ പാഠം പഠിപ്പിക്കിനാണ് ഈ പ്രവൃത്തി ചെയ്തതെന്ന് യുവതി വിശദീകരിച്ചു. ചൈനയിലാണ് സംഭവം. ഗര്‍ഭിണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.

ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്നു ഗര്‍ഭിണിയും ഭര്‍ത്താവും. ഹോട്ടലിലെ പ്രവേശന കവാടത്തിന് തൊട്ടടുത്താണ് ഇവര്‍ ഇരുന്നിരുന്നത്. നാല് വയസുകാരന്‍ ഹോട്ടലിലേക്ക് പ്രവേശിക്കുന്ന സമയത്ത് കവാടത്തിലുണ്ടായിരുന്ന കര്‍ട്ടണ്‍ ഗര്‍ഭിണിയുടെ ദേഹത്ത് തട്ടിയതാണ് ഇവരെ പ്രകോപിതരാക്കിയത്. കുട്ടി തിരികെ പോകുമ്പോള്‍ ഇവര്‍ മനപൂര്‍വം കാലുവെച്ച് വീഴ്ത്തി. കുട്ടി കവാടത്തിനു പുറത്തേക്ക് തെറിച്ചു വീണു. മൂക്കിന് നിസാര പരിക്കേറ്റിട്ടുണ്ട്.

ഹൃദയ സംബന്ധമായ രോഗങ്ങളുള്ള കുട്ടിയെയാണ് ഗര്‍ഭിണി കാല്‍വെച്ച് വീഴ്ത്തിയത്. വീഴ്ച്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കുട്ടി പിന്നീടാണ് മാതാപിതാക്കളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. വന്‍ തുക പിഴയും 10 ദിവസം തടവിനുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് യുവതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഗര്‍ഭിണിയുടെ ക്രൂരത കുട്ടിയുടെ മാതാപിതാക്കള്‍ ക്ഷമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്

വീഡിയോ കാണാം.

ബംഗളൂരു: സമ്മേളനം നടക്കുന്നതിനിടെ നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട നേതാക്കള്‍ക്ക് വീണ്ടും സീറ്റ് നല്‍കി ബിജെപി വിവാദത്തില്‍. 2012ല്‍ യെദിയൂരപ്പ ഗവണ്‍മെന്റില്‍ മന്ത്രിമാരായിരുന്ന ലക്ഷ്മണ്‍ സാവദി, സി.സി.പാട്ടീല്‍ എന്നിവര്‍ക്കാണ് ബിജെപി വീണ്ടും സീറ്റ് നല്‍കിയിരിക്കുന്നത്. ഇവര്‍ ഫോണില്‍ വീഡിയോ കാണുന്നതിന്റെദൃശ്യങ്ങള്‍ പുറത്തു വരികയും സംഭവം വിവാദമാകുകയും ചെയ്തിരുന്നു.

സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി. സി.സി.പാട്ടീല്‍ ശിശുക്ഷേമവകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ഇവര്‍ക്കൊപ്പം പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമറും ഉണ്ടായിരുന്നു. ഒരു ടിവി ചാനലിന് ലഭിച്ച ദൃശ്യങ്ങള്‍ വാര്‍ത്തയായതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ക്കും മന്ത്രി സ്ഥാനം നഷ്ടമായിരുന്നു. ബിജെപിക്ക് ദേശീയതലത്തില്‍ തന്നെ വലിയ നാണക്കേടുണ്ടാക്കിയതായിരുന്നു മന്ത്രിമാര്‍ സഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ട സംഭവം.

സാവദിക്ക് അഥാനിയിലും പാട്ടീലിന് നാര്‍ഗണ്ടിലുമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മൂന്നാമനായ പലേമറിന് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംനേടാനായില്ല. 2013ല്‍ മംഗളൂരു സിറ്റി നോര്‍ത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച പലേമര്‍ അന്ന് പരാജയപ്പെട്ടിരുന്നു. കത്വ, ഉന്നാവ് സംഭവങ്ങളില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് സീറ്റ് നല്‍കിയ നടപടി വിമര്‍ശന വിധേയമാകുന്നത്.

കോട്ടയം കളക്ടറേറ്റിനു സമീപത്തെ ബഹുനില ഹൈപ്പര്‍ മാര്‍ക്കറ്റ് മന്ദിരം കത്തിനശിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ഉടമ രംഗത്ത്. അട്ടിമറി സാധ്യതയും നിലനിൽക്കുന്നു. തീ പിടിത്തമുണ്ടായി രണ്ടു ദിവസമായിട്ടും ഇതിനു പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. അതേസമയം ഷോര്‍ട്ട് സർക്യൂട്ട് കാരണമല്ല തീപിടിത്തമുണ്ടായതെന്ന് കെഎസ്‌ഇബി നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

അതുകൊണ്ട് തന്നെ സംഭവത്തിനു പിന്നില്‍ അട്ടിമറിയുണ്ടോയെന്ന സംശയമുയര്‍ത്തി അഗ്നിക്കിരയായ കണ്ടത്തില്‍ റസിഡന്‍സിയിലെ പേലെസ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉടമ പാലാ പൈക കാരാങ്കല്‍ ജോഷി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. വിശദമായ പരിശോധനകള്‍ ഇന്നു നടത്തും. ഇതിനൊപ്പം എന്തെങ്കിലും അട്ടിമറിയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന്റെ ശാസ്ത്രീയ പരിശോധനയുമുണ്ടാകും. രണ്ട് പരിശോധനകളുടെയും റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തീപിടിത്തത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭ്യമാകുകയുള്ളൂ. അതേസമയം തീ പിടുത്തത്തെ തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ നീക്കം ചെയ്താലേ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ സാധിക്കുകയുള്ളു.

തിങ്കളാഴ്ച പുലര്‍ച്ചെയാണു കലക്ടറേറ്റിനു സമീപമുള്ള കണ്ടത്തില്‍ റസിഡന്‍സിയിലെ പേലെസ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ തീപിടിത്തമുണ്ടായത്. മൂന്നരക്കോടിയുടെ നാശനഷ്ടം ഉണ്ടായി. വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ 10 യൂണിറ്റ് 10 മണിക്കൂറിലേറെ സമയമെടുത്താണു തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, തുണിക്കട, ലോഡ്ജ്, എന്നി വിവിധസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മുകളിലത്തെ നിലയിലെ ലോഡ്ജില്‍ താമസിച്ച സ്ത്രീകളടക്കമുള്ള 40 പേരെ ഒഴിപ്പിക്കാനായതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ലക്‌നൗ: ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ നവജാതശിശുക്കള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഡോ.കഫീല്‍ ഖാന് ജാമ്യം. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എത്തിച്ച് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറാണ് കഫീല്‍ ഖാന്‍. എന്നാല്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ മറിച്ചുവിറ്റുവെന്ന ആരോപണമുന്നയിച്ച് ഇദ്ദേഹത്തെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ജയിലിലടക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലണ്ടറുകളുടെ കുറവുമൂലം എഴുപതിലേറെ കുഞ്ഞുങ്ങളാണ് മരിച്ചത്. പിന്നീട് ദുരന്തത്തിന് കാരണക്കാരന്‍ ഡോക്ടറാണെന്ന് കാട്ടി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിനു പിന്നാലെ ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡോക്ടറോട് പ്രതികരിച്ചത് വലിയ വിവാദമായിരുന്നു.

‘പുറത്തുനിന്ന് സിലിണ്ടറുകള്‍ കൊണ്ടുവന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിനാല്‍ ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്‍ നോക്കിക്കോളാം’ എന്നായിരുന്നു യോഗി അന്ന് ഡോക്ടറോട് പറഞ്ഞത്. ഇതിന് ശേഷം പ്രത്യേക അന്വേഷണ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. പല തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും അനുവദിക്കപ്പെട്ടിരുന്നില്ല.

ദൂരെ നിന്നും തോട്ടിലൂടെ  ഒഴുകി വരുന്നത് അജ്ഞാത മൃതദേഹമാണ് കരുതി പോലീസിനെ വിവരമറിയിച്ച് കാത്തിരുന്ന നാട്ടുകാർക്ക് മുന്നിൽ ഒഴുകിയെത്തിയത് ജീവനുള്ള സ്ത്രീ . യുവാക്കളുടെ സമയോചിതമായ ഇടപെടലിൽ തിരികെ ലഭിച്ചത് എടത്വ കോയില്‍മുക്ക് കിഴക്കേടത്ത് പരേതനായ തമ്പിയുടെ ഭാര്യ പുഷ്പ (52) യുടെ ജീവൻ. വീടിനു സമീപത്തു നിന്നു നൂറു മീറ്ററോളം ഒഴുകി നീങ്ങിയ പുഷ്പ അര മണിക്കൂറോളം വെള്ളത്തിലായിരുന്നു.

തോട്ടിലൂടെ ഒഴുകിവരുന്നത് ജഡമാണെന്ന് കരുതി നോക്കി നിന്നവർക്ക് മുന്നിൽ സ്ത്രീയുടെ മുഖം വെള്ളത്തിലേക്കു ചാഞ്ഞുകിടന്ന ഇല്ലിക്കമ്പില്‍ തട്ടിയതോടെ കൈ ചെറുതായി ഉയര്‍ന്നു. ഇതോടെ ജീവനുണ്ടെന്ന് മനസ്സിലായപ്പോൾ ജീവന്‍ പണയം വച്ച്‌ ചെറുപ്പക്കാര്‍ രണ്ടും കല്പിച്ചു വെള്ളത്തിലേക്ക് ചാടി. അവരെ കരയ്‌ക്കെത്തിച്ച്‌ ആശുപത്രിയിലേക്ക് മാറ്റി. എടത്വ കോയില്‍മുക്ക് കൊല്ലന്റെ കിഴക്കേതില്‍ സുരേഷ്, ചെമ്പകശ്ശേരില്‍ അനന്തു, മാരാമുറ്റത്ത് അഖില്‍, പരുത്തിക്കല്‍ ജോജന്‍, ജോബി എന്നിവരാണു വെള്ളത്തില്‍ച്ചാടി പുഷ്പയെ കരയ്‌ക്കെടുത്തത്.

കോയില്‍മുക്ക് പേരങ്ങാട് സ്‌കൂളിനു സമീപം കരിങ്ങോഴിക്കല്‍ തോട്ടില്‍ കുഴിപടവ് പാടശേഖരത്തിന്റെ മോട്ടോര്‍ തറയ്ക്കു സമീപം ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. യുവാക്കളുടെ സമയോചിത ഇടപെടൽ കൊണ്ട് പുഷ്പയ്ക്ക് ജീവന്‍ തിരിച്ചു കിട്ടുകയും ചെയ്തു.
കരയ്‌ക്കെടുക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു പുഷ്പ. ഉടനെ എടത്വയില്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയും പുഷ്പയ്ക്കു ബോധം വീണ്ടുകിട്ടിയിട്ടില്ലെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

പുഷ്പയുടെ വീട്ടിലെ മോട്ടോര്‍ കേടായതിനാല്‍ രണ്ടു ദിവസമായി വെള്ളം പമ്പ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തോട്ടിലേക്ക് ഇട്ടിരുന്ന മോട്ടോറിന്റെ വാല്‍വില്‍ പോള കയറുന്നതു പതിവായതിനാല്‍ അത് എടുത്തു മാറ്റാന്‍ വെള്ളത്തിലിറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒഴുക്കുണ്ടായിരുന്നെങ്കിലും ആഴം കുറവായതു രക്ഷയായി. വീടിനു സമീപത്തു നിന്നു നൂറു മീറ്ററോളം ഒഴുകി നീങ്ങിയ പുഷ്പ അര മണിക്കൂറോളം വെള്ളത്തിലൂടെ ഒഴുകി പോയി

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് ഒടുവില്‍ അനുമതി. അനുമതി തരാന്‍ വൈകിപ്പിച്ച റവന്യൂ, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ രംഗത്ത് വന്നിരുന്നു. പൂരക്കാഴ്ച്ചയുടെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് വെടിക്കെട്ട്. നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കേണ്ടത്. അതേസമയം വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് കാലതാമസം ഉണ്ടാകുന്നത് സ്വഭാവികമാണെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു.

വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചു. നാളെ നടക്കേണ്ട വെടിക്കെട്ടിന് വലിയ തയ്യാറെടുപ്പുകളാണ് ഇരു വിഭാഗങ്ങളും നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വെടിക്കെട്ടിന്റെ മാറ്റ് കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ തവണത്തേക്കാളും കൂടുതല്‍ പൂരപ്രേമികള്‍ ഇത്തവണ തൃശൂരിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് നടക്കുന്ന സമീപ പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. നേരത്തെ തിരുവമ്പാടി ഭഗവതി നായ്ക്കനാല്‍ പന്തലില്‍ എത്തുന്ന സമയത്തു പൊട്ടിക്കാറുള്ള ആചാര വെടിക്ക് കലക്ടര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചിരുന്നു.

തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ചാക്കില്‍ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും എല്ലുകളുമാണ് ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണമാരംഭിച്ചു. എല്ലുകള്‍ കണ്ടതോടെ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. സംഭവത്തില്‍ ദൂരൂഹതയേറുന്നു

നാടിനെ നടുക്കിയ കൊലപതകത്തിൽ സൗമ്യയിൽ നിന്നും പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്ന് ഇന്നലെ അറസ്റ്റിലായ സൗമ്യയുടെ മൊഴി. വീട്ടിലേക്കുള്ള കാമുകന്റെ വരവും പോക്കും മാതാപിതാക്കള്‍ വിലക്കിയതാണ് ഇവരെയും ഇല്ലായ്മ ചെയ്യാന്‍ പ്രേരണയായതെന്ന് സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. ആദ്യഭര്‍ത്താവ് എലിവിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും ഇതാണ് മകളെയും അച്ഛനമ്മമാരെയും ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ പ്രേരണയായി.

സൗമ്യയുമായി ബന്ധമുള്ള ഇരിട്ടി, തലശേരി സ്വദേശികള്‍ നിരീക്ഷണത്തില്‍. ഇരിട്ടി സ്വദേശിനിയാണ് തന്നെ ആദ്യമായി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഭർത്താവ് ഉപേക്ഷിച്ച സൗമ്യയുടെ സ്വഭാവത്തിലെ മാറ്റങ്ങളാണ് ബന്ധുക്കളെയും അയൽക്കാരെയും അകറ്റിനിർത്തിയിരുന്നത്. പിന്നീട് തുടരെത്തുടരെ ഈ വീട്ടിലേക്ക് മരണമെത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധ വണ്ണത്താൻ വീട്ടിലേക്ക് വീണ്ടും തിരിഞ്ഞത്. 2018 ജനുവരി 31നാണ് സൗമ്യയുടെ മൂത്തമകൾ എട്ടുവയസുകാരി ഐശ്വര്യ ഛർദ്ദിയും വയറിൽ അസ്വസ്ഥതയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 2012ൽ സൗമ്യയുടെ ഇളയമകൾ ഒന്നര വയസുകാരി കീർത്തനയും മരിച്ചിരുന്നുവെങ്കിലും ഐശ്വര്യയുടെ മരണത്തെ ആരും സംശയിച്ചിരുന്നില്ല. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് സൗമ്യയുടെ മാതാവ് കമല (68) ഐശ്വര്യയ്ക്കുണ്ടായ പോലുള്ള അസ്വസ്ഥതകളുമായി ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർക്ക് സംശയം തോന്നി.

എന്നാൽ ഛർദ്ദിയും അസ്വസ്ഥതകളും വെള്ളത്തിലെ അപാകതയാണെന്ന് പറഞ്ഞുപരത്തുകയായിരുന്നു സൗമ്യ. തങ്ങളുടെ വീട്ടിലെ വെള്ളത്തിൽ അമോണിയയുടെ അംശമുണ്ടെന്ന് സൗമ്യ പറഞ്ഞത് അയൽക്കാരെ ആകെ ആശങ്കയിലാക്കി. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ കിണർ വെള്ളം പരിശോധിക്കുകയും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏപ്രിൽ 13ന് സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണനും ഇങ്ങനെ സമാന അസുഖവുമായി മരിച്ചതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലെ പ്രശ്നം നേരിൽ കണ്ട് മനസിലാക്കാൻ അദ്ദേഹം തന്നെ വീട്ടിലെത്തി. കോഴിക്കോട് സി.ഡബ്ള്യു.ആർ.ഡി.എം അധികൃതരുൾപ്പെടെ എത്തി 15 വീടുകളിലെ വെള്ളം പരിശോധിച്ചു.

കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരീകാവയവങ്ങളുടെ സാമ്പിളുകൾ അതിനിടയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 17ന് സമാനരീതിയിൽ സൗമ്യയും ആശുപത്രിയിലായതോടെ നാട്ടുകാർ തീർത്തും ആശങ്കയിലായി. അവർ സൗമ്യയെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും പൊലീസിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ആന്തരീകാവയവങ്ങളുടെ പരിശോധനയിൽ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ശരീരത്തിൽ അലൂമിനിയം ഫോസ് ഫൈഡ് അപായകരമായ രീതിയിൽ കണ്ടെത്തിയതോടെ സംശയം മറ്റുവഴിയിലേക്ക് നീങ്ങുകയായിരുന്നു. അങ്ങിനെയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

കുഞ്ഞിക്കണ്ണന്റെ കുടുംബം പ്രദേശത്തെ സാധാരണക്കാരായിരുന്നു. നാടൻ പണിയായിരുന്നു കുഞ്ഞിക്കണ്ണന്. പിന്നീട് പ്രായമേറിയപ്പോൾ കൊപ്രക്കടയിൽ സഹായിയായി. ഭാര്യ കമലയാകട്ടെ ആദ്യം കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. പിന്നീട് ഒരു സോപ്പ് കമ്പനിയിലും ജോലി നോക്കി. 2010ൽ സൗമ്യയുടെ 20ാം വയസിൽ അവളെ ഒരു നിർമ്മാണ തൊഴിലാളി വിവാഹം ചെയ്തു. കീർത്തനയുടെ മരണത്തിന് ശേഷം 2012 ഓടെ ഇയാൾ സൗമ്യയെ ഉപേക്ഷിച്ചു പോയി. സൗമ്യയാകട്ടെ നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. നിർമ്മാണ ജോലികൾക്ക് പുറമെ തലശേരി സഹകരണ ആശുപത്രിയിൽ സ്കാനിംഗ് വിഭാഗത്തിൽ വരെ ജോലി ചെയ്തിട്ടുണ്ട്. ഇവർക്ക് പിന്നീട് ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ ജോലി ലഭിച്ചു. നിക്ഷേപകരെ സൊസൈറ്റിയിലേക്ക് കാൻവാസ് ചെയ്യുകയായിരുന്നു ഇവരുടെ ചുമതല. ഇങ്ങനെ പലരുമായും ഇവർ ബന്ധപ്പെടാറുണ്ട്.

സാമ്പത്തിക ഇടപാടുകളും പലരുമായി ഉണ്ടെന്നും പറയുന്നു. സൗമ്യ മുഖാന്തരമാണ് കമലയ്ക്ക് സോപ്പ് കമ്പനിയിൽ ജോലി ലഭിച്ചതെന്നും പറയുന്നുണ്ട്. തലശേരി കൊടുവള്ളി ഇല്ലിക്കുന്നിലെ ഒരു യുവാവാണ് സോപ്പുകൾ കൈമാറിയിരുന്നതെന്നും പറയുന്നു. വണ്ണത്താൻവീട്ടിൽ യാതൊരു കലഹവും നടക്കാറില്ലെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. എന്നാൽ തന്റെ രഹസ്യബന്ധങ്ങളെ മാതാപിതാക്കൾ എതിർത്തതാണ് ഇവരെ കൊല്ലാൻ പ്രേരണമായതെന്നാണ് സൗമ്യ പൊലീസിന് നല്കിയ മൊഴി. ആദ്യം മൂത്തമകൾ ഐശ്വര്യ രാത്രിയിൽ മാതാവിന്റെ രഹസ്യബന്ധം കാണാനിടയായതിനെ തുടർന്ന് ക്രൂരമർദ്ദനത്തിനിരയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

വറുത്തമീനിൽ എലിവിഷം കലർത്തി നല്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പൊലീസിന് മൊഴി നല്കിയിരിക്കുന്നത്. ഈ മരണം സ്വാഭാവിക മരണമെന്ന നിലയ്ക്കു മാത്രം സമൂഹം കണ്ടതോടെ ധൈര്യമായി. പിന്നീട് പലരും വീട്ടിൽ വന്നുപോകുന്നതിനെ മാതാപിതാക്കൾ എതിർത്തതോടെ അവരെയും കൊല്ലാൻ തീരുമാനിച്ചു. മീൻ കറിയിൽ എലിവിഷം ചേർത്താണ് കമലയ്ക്ക് നല്കിയതെന്നും കുഞ്ഞിക്കണ്ണന് വിഷം നല്കിയത് രസത്തിലാണെന്നും സൗമ്യ സമ്മതിച്ചിട്ടുണ്ട്.

സൗമ്യയെ തലശേരി റസ്റ്റ് ഹൗസില്‍ വെച്ച് നീണ്ട പത്ത് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.രാത്രി പത്തോടെ ടൗണ്‍ സ്‌റ്റേഷനിലേക്ക് മാറ്റിയ പ്രതിയെ തെളിവെടുപ്പുകള്‍ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

ജോധ്പൂര്‍: ബലാല്‍സംഗക്കേസില്‍ ആള്‍ദൈവം അസാറാം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ. ആസാറാം ബാപ്പുവടക്കം മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മറ്റു രണ്ടുപ്രതികള്‍ക്കും 20 വര്‍ഷം വീതം തടവും കോടതി നല്‍കി. പ്രതികളായിരുന്ന ശരത്, പ്രകാശ് എന്നിവരെ വെറുതെ വിട്ടു. അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. വിധിപ്രസ്താവം കേട്ട ആസാറാം ബാപ്പു പൊട്ടിക്കരഞ്ഞു.

ജോധ്പുര്‍ എസ്സി, എസ്ടി കോടതിയുടെ പ്രത്യേക ബെഞ്ചാണ് കേസില്‍ ശിക്ഷ വിധിച്ചത്. ഉത്തരേന്ത്യ അടക്കി വാഴുന്ന ആള്‍ദൈവമാണ് ആസാറാം ബാപ്പു. ഇയാള്‍ക്ക് നൂറിലേറെ ആശ്രമങ്ങളും പതിനായിരക്കണക്കിന് അനുയായികളും സ്വന്തമായുണ്ട്. 2013 ഓഗസ്റ്റ് 15ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ മറ്റു ചില ആളുകളുടെ സഹായത്തോടെ ആസാറാം ബാപ്പു ബലാല്‍സംഗം ചെയ്യുകയായിരുന്നു. പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നുത്.

ശിക്ഷാ വിധി പുറത്തുവന്നതോടെ ഇയാളുടെ ആശ്രമങ്ങളും അനുയായികളുടെ സ്ഥാപനങ്ങളും കടുത്ത നിരീക്ഷണത്തിലാണ്. ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യത മുന്‍നിര്‍ത്തിയാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ഇരയുടെ വീടിന് ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved