കൊച്ചി: പെരുമ്പാവൂരില്‍ കോളേജ് വിദ്യാർ‌ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥിനി അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ (19)യാണ് കൊല്ലപ്പെട്ടത്.

മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍  ഇതരസംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു പിടിയിലായിട്ടുണ്ട്. ഓടി രക്ഷപെടാന്‍ ശ്രമിച്ച  ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ആക്രമണം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവ് തമ്പിക്കും രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിക്കും തമ്പിയുടെ സഹോദരന്‍ ഏലിയാസിനും പരിക്കേറ്റു.

പെരുമ്പാവൂര്‍ വാഴക്കുളം ഇടത്തിക്കാട് രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ ബിജു നിമിഷയുടെ വല്യമ്മയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിക്കുകയായിരുന്നു.ഇത് തടയുന്നതിനിടെയാണ് പിടിവലിയുണ്ടായതും നിമിഷയ്ക്ക് നേരെ ആക്രമണമുണ്ടായതും.

വീടിന് സമീപം ജോലി ചെയ്യുകയായിരുന്ന ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിമിഷ ആശുപത്രിയിലെത്തി അല്പസമയത്തിനകം മരിച്ചു.

താലൂക്കാശുപത്രിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഉന്നത പോലീസുദ്യോഗസ്ഥരടക്കമുള്ളവര്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ് തമ്പി. സലോമിയാണ് മാതാവ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അന്ന സഹോദരിയാണ്‌.