Latest News

കോട്ടയം: കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്റെ അണിയറക്കാരില്‍ നിന്നും വംശീയ വിവേചനം നേരിട്ടുവെന്ന ആരോപണവുമായി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ രംഗത്തെത്തിയത്. എന്നാല്‍ സുഡുമോന്റെ ആരോപണത്തിന് മറുപടിയുമായി എഴുത്തുകാരന്‍ പി. ജിംഷാര്‍ രംഗത്തെത്തി.

റോബിന്‍സന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കരുതുന്നില്ലെന്നാണ് ജിംഷാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. സംവിധായകനും കാമറാമാനും സുഡാനി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളുമായ സമീര്‍ താഹിറിന്റെ അടുത്ത് മൂന്ന് വര്‍ഷം മുന്‍പ് കഥ പറയാന്‍ പോയ അനുഭവം വിവരിച്ചുകൊണ്ടാണ് ജിംഷാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

താന്‍ പറഞ്ഞ കഥ കേട്ട് നടക്കുമെന്ന് ഒരു ഉറപ്പുമില്ലാതിരുന്നിട്ടും പറഞ്ഞ കഥ കേട്ട് തിരക്കഥയുടെ വണ്‍ ലൈന്‍ തയ്യാറാക്കാന്‍ അദ്ദേഹം പോക്കറ്റില്‍ നിന്ന് മൂവായിരം രൂപ എടുത്തു തന്നുവെന്ന് ജിംഷാര്‍ പറഞ്ഞു. ചെയ്ത ജോലിക്ക് പോലും പ്രതിഫലം കിട്ടാത്ത സിനിമാ ലോകത്ത് നടക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത പ്രോജക്ടിന്റെ പേരില്‍ പണം നല്‍കിയ സമീര്‍ താഹിറും ഷൈജു ഖാലിദും നീതികേട് കാണിക്കില്ലെന്ന് താന്‍ വിശ്വസിക്കുന്നതായും ജിംഷാര്‍ കൂട്ടിച്ചേര്‍ത്തു.

പി. ജിംഷാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സാമുവലിന്റെ പ്രതിഫലത്തര്‍ക്കത്തെ കുറിച്ചുള്ള പോസ്റ്റ് വായിക്കാന്‍ ഇടയായി. പോസ്റ്റില്‍ പരാമര്‍ശിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ നിന്നും ഇത്തരത്തിലൊരു മോശം അനുഭവം ഉണ്ടാകില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. സംവിധായകനും ക്യാമറാമാനും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമായ സമീര്‍ താഹിറിന്റെ അടുത്ത് മൂന്ന് വര്‍ഷം മുമ്പ് ഞാനൊരു കഥ പറയാന്‍ പോയിരുന്നു.

സുഹൃത്ത് ഫാസില്‍ വഴി, മാധ്യമപ്രവര്‍ത്തകന്‍ മനീഷ് നാരായണനാണ് സമീര്‍ താഹിറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. ഏകദേശം രൂപരേഖയുണ്ടായിരുന്ന, അന്ന്… എഴുതി തുടങ്ങിയിട്ടില്ലാത്ത ‘എഡിറ്റിംഗ് നടക്കുന്ന ആകാശം’ എന്ന നോവലിന്റെ കഥയാണ് അദ്ദേഹത്തോട് പറഞത് *(Dc books പുറത്തിറക്കാനിരിക്കുന്ന നോവല്‍).

നടക്കുമെന്ന് ഒരു ഉറപ്പുമില്ലാതിരുന്നിട്ടും പറഞ കഥകേട്ട്, തിരക്കഥയുടെ പ്രാക് രൂപമായ വണ്‍ലൈന്‍ തയ്യാറാക്കാനായി സ്വന്തം പോക്കറ്റില്‍ നിന്നും അദ്ദേഹം 3000രൂപ എടുത്ത് തരികയുണ്ടായി. ആ മൂലധനത്തിന്റെ പിന്‍ബലത്തില് ‘കേള്‍ക്കപ്പെടാത്തവര്‍ – വടക്കേക്കാട് ഗവണ്‍മെന്റ് കേളേജ് മാഗസിന്‍ 2014-15’ എന്ന തിരക്കഥയും ‘എഡിറ്റിംഗ് നടക്കുന്ന ആകാശം’ എന്ന നോവലും എഴുതാന്‍ കഴിഞു. തിരക്കഥയില്‍ സമീര്‍ താഹിര്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്താന്‍ അന്ന് കഴിയാതെ വന്നതിനാല്‍, സിനിമ നടക്കാതെ പോവുകയായിരുന്നു.

അന്ന്, അദ്ദേഹത്തിന് വേണ്ടിയെഴുതിയ തിരക്കഥയില്‍ നിന്നാണ്, രണ്ട് വര്‍ഷത്തോളം സമയമെടുത്ത് ‘എഡിറ്റിംഗ് നടക്കുന്ന ആകാശം’ എന്ന നോവല്‍ സാധ്യമാക്കിയത്. കഥ പറയാനെത്തുന്ന നവാഗതര്‍ക്ക് പറയാന്‍ ഏറെ മോശം അനുഭവങ്ങളുള്ള സിനിമാലോകത്ത് ചെയ്ത ജോലികള്‍ക്ക് പോലും കൃത്യമായി കൂലി കിട്ടാത്ത ഇടത്തിലാണ്, നടക്കുമെന്ന് ഒരു ഉറപ്പുമില്ലാത്തൊരു സിനിമയ്ക്ക് വേണ്ടി, യാഥൊരു മുന്‍പരിചയവും ഇല്ലാത്തൊരാള്‍ക്കായി, സമീര്‍ താഹിര്‍ 3000രൂപ നല്‍കുന്നത്.

ഈയൊരു അനുഭവം ഉള്ളതിനാല്‍, സാമുവലിന്റെ കാര്യത്തില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും നീതികേട് കാണിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു.

Nb ; സിനിമയിലെ പ്രതിഫലം താരമൂല്യത്തിന് അനുസരിച്ചാണ്.
*Dc books പ്രസിദ്ധീകരിക്കാനിരിക്കുന്ന, എഡിറ്റിംഗ് നടക്കുന്ന ആകാശം എന്ന നോവല്‍ അതിന്റെ പിറവിയ്ക്ക് കാരണക്കാരനായ സമീര്‍ താഹിറിന് സമര്‍പ്പിക്കുന്നു.

 

മുന്‍ റേഡിയോ ജോക്കിയായ രാജേഷിനെ റോഡിലിട്ട് വെട്ടിക്കൊന്നത് ആലപ്പുഴ കായംകുളം സ്വദേശിയായ ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണെന്നു പ്രത്യക അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഇയാളുടെ രേഖാചിത്രം പോലീസ് ഉടന്‍ പുറത്തുവിടും. കൊലയാളി സംഘം സഞ്ചരിച്ച ചുവന്ന മാരുതി സ്വിഫ്റ്റ് കാര്‍ തെളിവെടുപ്പിനായി തലസ്ഥാനത്ത് എത്തിച്ചു. കാറിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. കാറില്‍ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം രാജേഷിനെ കൊലപ്പെടുത്തുമെന്ന് തന്റെ ഭര്‍ത്താവ് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന് രാജേഷിന്റെ സുഹൃത്തായ ഖത്തറിലുള്ള നര്‍ത്തകി മൊഴി നല്‍കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രത്യേക അന്വേഷണസംഘത്തിന് ഇവര്‍ മൊഴി നല്‍കിയത്. കൊലയാളി സംഘത്തെ അറസ്റ്റ് ചെയ്താലുടന്‍ ഖത്തറിലുള്ള വ്യവസായിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും.

കൊലയാളി സംഘം ഫോണുകള്‍ പരസ്പരം കൃത്യത്തിനുമുമ്പ് ഉപയോഗിച്ചിരുന്നില്ല. വാട്‌സാപ്പ് കോളുകളാണു ഈ നീക്കത്തിനു ഉപയോഗിച്ചത്. അതേസമയം നര്‍ത്തകിയെ ഈ കേസില്‍ പ്രതിയാക്കണമോ എന്നതിനെക്കുറിച്ച് നിയമോപദേശം തേടും.  ക്വട്ടേഷന്‍ സംഘത്തിനു കാര്‍ തരപ്പെടുത്തിക്കൊടുത്ത മൂന്നുപേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ വാടകയ്ക്കു നല്‍കിയ കായംകുളം സ്വദേശിയായ കാര്‍ ഉടമയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്‌

ഒരു കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഒരു യുവതി. കഴിഞ്ഞ തിരുവോണത്തിന് പത്തനംതിട്ട മടന്തമണ്ണില്‍ സിൻജോമോനെന്ന യുവാവിനെ കൊലപ്പെടുത്തിയത് തന്‍റെ കാമുകനും കൂട്ടാളികളുമാണെന്നാണ് വെളിപ്പെടുത്തല്‍.

സിൻജോയുടെ മൃതദേഹം കണ്ട തിരുവോണ നാളിൽ പുലർച്ചെ മൂന്നു മണിയോടെ രക്തം പുരണ്ട വസ്ത്രങ്ങളുമായിട്ടാണ് ഒപ്പം താമസിച്ചിരുന്ന യുവാവ് വീട്ടിലെത്തിയതെന്ന് യുവതി പറയുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ തല്ലിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ധരിച്ചിരുന്ന ഉടുപ്പും കൈലിയും തീയിട്ടു.

തുകവീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുവാവും കൂട്ടുകാരുമായി തര്‍ക്കമുണ്ടായി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി വീടിന് നേരെ ആക്രമണം ഉണ്ടായതായും യുവതി പറഞ്ഞു. ഇക്കാര്യങ്ങള്‍ കാട്ടി സ്ത്രീ ജില്ലാ പൊലീസ് മേധാവിക്കു പരാതിയും നല്‍കിയിട്ടുണ്ട്.

സിന്‍ജോമോന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തുകയും പിതാവ് ജേക്കബ് ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതിനെ തുടർന്ന് ബോഡി വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു . നാറാണംമൂഴി നിലയ്ക്കല്‍ മര്‍ത്തോമ്മാ പള്ളിയിലെ കല്ലറയില്‍ അടക്കം ചെയ്ത മടന്തമണ്‍ മമ്മരപ്പള്ളില്‍ സിന്‍ജോ മോന്റെ(24) മൃതദേഹം അന്‍പതു ദിവസത്തിനു ശേഷം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം നടത്തിയത് .

അന്നേ ദിവസം മൂന്നിനു വൈകിട്ട് അത്തിക്കയത്തു കടകളില്‍ പാലു നല്‍കാന്‍ പോയ സിന്‍ജോ മോന്‍ പിന്നീട് വീട്ടില്‍ മടങ്ങി എത്തിയിരുന്നില്ല. പിറ്റേന്നു തിരുവോണ ദിവസം രാവിലെ വീടിനു സമീപം റോഡരികില്‍ സ്റ്റാന്‍ഡില്‍ കയറ്റി വച്ച നിലയില്‍ സിന്‍ജോയുടെ ബൈക്ക് കണ്ടെത്തി. ഉച്ചയോടെയാണ് പിതാവ് ജേക്കബ് ജോര്‍ജ് (സജി) മൂത്ത മകന്‍ സിന്‍ജോയെ കാണാനില്ലെന്നു കാണിച്ച് വെച്ചൂച്ചിറ സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. ഇവരുടെ താമസ സ്ഥലത്തിനോടു ചേര്‍ന്ന് ഉപയോഗ ശൂന്യമായ കുളത്തിനു സമീപം യുവാവിന്റെ ബൈക്ക് കാണപ്പെട്ട സാഹചര്യത്തില്‍ വെച്ചൂച്ചിറ പോലീസ് ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ കുളത്തില്‍ തെരച്ചില്‍ നടത്തുകയും അന്നു തന്നെ മൃതദേഹം കണ്ടെത്തുകയും ആയിരുന്നു. താടിയിലും മുട്ടിലും മറ്റും മുറിവുകളും ശരീരത്ത് ചതവുകളും കാണപ്പെട്ടിരുന്നു.

പിറ്റേന്നു കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോലീസ് സര്‍ജന്‍ ജയിംസ്‌കുട്ടിയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങി മരണത്തിന്റെ സൂചനകളാണ് ഉണ്ടായിരുന്നതെന്നും വെള്ളത്തില്‍ ശ്വാസം മുട്ടി മരിച്ചതിന്റെ തെളിവുകള്‍ ലഭിച്ചുവെന്നുമായിരുന്നു പോലീസ് പറഞ്ഞത്. സിന്‍ജോയുടെ ബൈക്ക് എവിടെയോ മറിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ടായിരുന്നു. അതില്‍ രക്തക്കറകളും ഉണ്ടായിരുന്നതായി പറയുന്നു. പോലീസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ബൈക്ക് പരിശോധിച്ച് അപകടത്തില്‍ പെട്ടതാണെന്ന് ഉറപ്പു വരുത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഒരു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സെപ്റ്റംബര്‍ ഏഴിനാണ് നാറാണംമൂഴി നിലയ്ക്കല്‍ മര്‍ത്തോമ്മാ പള്ളിയിലെ കല്ലറയില്‍ സംസ്‌കരിച്ചത്. സിന്‍ജോയുടെ സംസ്‌കാരം കഴിഞ്ഞ് ദിവസങ്ങള്‍ ചെല്ലുന്തോറും മരണം സംബന്ധിച്ച് ഒട്ടേറെ സംശയങ്ങളും പരാതികളും ഉയര്‍ന്നു വന്നു.

ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സ്ത്രീകളും കുട്ടികളും അടക്കം അത്തിക്കയത്ത് റോഡ് ഉപരോധം അടക്കമുള്ള സമരം നടത്തി. ഡി.വൈ .എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.

അന്ധനായ വൃദ്ധദമ്പതികളോട് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കണ്ണില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ രോഷമുയര്‍ത്തുന്നു. നിര്‍ബന്ധിച്ച് കൊടിപിടിപ്പിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുയും ചെയ്യുന്ന വിഡിയോയാണ് കടുത്ത പ്രതിഷേധത്തിന് വഴിവച്ചത്. എന്നെ വെറുതെ വിടൂ മക്കളെ എന്ന് കെഞ്ചിപറഞ്ഞിട്ടും ഇക്കൂട്ടര്‍ കേള്‍ക്കുന്നില്ല. പശ്ചിമബംഗാളിലാണ് സംഭവം.

ഞാൻ ഒരു ഇസ്ലാം മതവിശ്വാസിയാണ്. പക്ഷെ അല്ലാഹുവും ഭഗവാനും എല്ലാം ഒന്നുതന്നെയല്ലേ. ഹിന്ദുവും മുസല്‍മാനും ഒന്നുതന്നെയല്ലേ.. എന്നെ വെറുതെ വിടൂ മക്കളെയെന്ന് വയോധികൻ കേണപേക്ഷിക്കുന്നുണ്ട്. എന്നാൽ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ശ്രീറാം എന്നുവിളിക്കാത്തതിന് ആർഎസ്എസ് പ്രവർത്തകർ ആക്രോശിക്കുന്നുമുണ്ട്. ആക്രോശം ദേഹോപദ്രവത്തിലേക്കും കയ്യേറ്റത്തിലേക്കും നീളുമ്പോള്‍, മർദനത്തിൽ ഭയന്ന് അവസാനം അന്ധനായ വയോധികൻ ജയ് ശ്രീറാം എന്ന് വിളിക്കുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.

കൈവിരലിലുണ്ടായ ഒരു ചെറിയ മുറിവ് മൂലമുണ്ടായ അണുബാധ ജീവനെടുക്കാതിരിക്കണമെങ്കില്‍ 54 കാരിയായ മാര്‍ഗരീറ്റിന് സ്വന്തം കൈകാലുകള്‍ നഷ്ടപ്പെടുത്തേണ്ടി വരും. ഫൈഫിലെ ക്രോസ്ഹില്‍ സ്വദേശിനിയായ മുന്‍ നഴ്‌സറി ജീവനക്കാരിയായ മാര്‍ഗരീറ്റ് ഹെന്‍ഡേഴ്‌സണാണ് കയ്യിലുണ്ടായ നിസാരമായ മുറിവ് ജീവന്‍ തന്നെ നഷ്ടപ്പെടുത്തുമെന്ന അവസ്ഥയുണ്ടാക്കിയത്. ചൊവ്വാഴ്ച നടക്കുന്ന ശസ്ത്രക്രിയയില്‍ ഇവരുടെ കൈപ്പത്തികള്‍ മുറിച്ചു മാറ്റും. രണ്ടാഴ്ചയ്ക്ക് ശേഷം ഇരുകാലുകളും നീക്കം ചെയ്യും. ഇവര്‍ക്ക് ഭാവിയിലേക്ക് പ്രോസ്തറ്റിക് അവയവങ്ങളും ഇലക്ട്രിക് ചെയറും വാങ്ങുന്നതിനായി 80,000 പൗണ്ടിന്റെ ക്രൗഡ് ഫണ്ടിംഗിന് തുടക്കമിട്ടിരിക്കുകയാണ് കുടുംബാംഗങ്ങള്‍.

കൈവിരലിലുണ്ടായ ചെറിയൊരു മുറിവാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കമിട്ടത്. അത് എങ്ങനെയുണ്ടായി എന്നുപോലും മാര്‍ഗരീറ്റിന് ഓര്‍മയുണ്ടായിരുന്നില്ല. അടുത്ത ദിവസം ഈ മുറിവില്‍ പഴുപ്പ് കണ്ടതിനെത്തുടര്‍ന്ന് അവര്‍ ഫാര്‍മസിസ്റ്റിനെ കണ്ടു. ഡോക്ടറെ കാണണമെന്ന് ഫാര്‍മസിസ്റ്റ് നിര്‍ദേശിച്ചതിനാല്‍ അടുത്ത ദിവസത്തേക്ക് അപ്പോയിന്റ്‌മെന്റ് എടുക്കുകയും ചെയ്തു. എന്നാല്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ബ്രിട്ടനില്‍ ആഞ്ഞടിച്ചതോടെ അതിന് സാധിച്ചില്ല. അന്ന് ഉച്ചയോടെ മാര്‍ഗരീറ്റിന്റെ നില ഗുരുതരമായി. ചുണ്ടുകള്‍ നീല നിറമാകുകയും ത്വക്കിന്റെ നിറം മാറുകയും ചെയ്തു. നടക്കാനും സാധിക്കാതായി.

അതോടെ മക്കള്‍ ഇവരെ ആശുപത്രിയിലാക്കി. മാര്‍ഗരീറ്റിന് കടുത്ത അണുബാധയാണെന്ന് ആശുപത്രിയില്‍ സ്ഥിരീകരിച്ചു. അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകാന്‍ തുടങ്ങിയതോടെ ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസം കൃത്രിമ കോമയിലാക്കിയാല്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് അപ്രകാരം ചെയ്‌തെങ്കിലും കോമയില്‍ ഏഴ് ദിവസത്തോളം തുടര്‍ന്നു. പിന്നീടാണ് കൈകാലുകള്‍ മുറിച്ചു മാറ്റിയില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താനാകില്ലെന്ന് ഡോക്ടര്‍മാര്‍ മക്കളെയും ബന്ധുക്കളെയും അറിയിച്ചത്.

നിലവില്‍ പ്രോസ്തറ്റിക് അവയവങ്ങള്‍ എന്‍എച്ച്എസ് നല്‍കുമെങ്കിലും ഭാവിയിലേക്ക് അവ വാങ്ങുന്നതിനായി ഒരു ക്രൗഡ് ഫണ്ട് തുടങ്ങുന്നത് നന്നായിരിക്കുമെന്ന ഉപദേശവും ലഭിച്ചു. അണുബാധ മൂലമുണ്ടാകുന്ന മരണങ്ങളില്‍ സെപ്‌സിസ് ആണ് ഒരു പ്രധാന കാരണം. ഓരോ വര്‍ഷവും 40,000 മരണങ്ങള്‍ സെപ്‌സിസ് മൂലം യുകെയിലുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.

ച്യൂയിംങ്ഗം ചവയ്ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിനിയുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ അധ്യാപികയ്ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡറുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള ഒരു അക്കാദമിയിലാണ് സംഭവം. അക്രമത്തില്‍ അധ്യാപികയുടെ വയറിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍ വിദ്യാര്‍ത്ഥിനി ചവച്ചുകൊണ്ടിരിക്കുകയായിരുന്ന ച്യൂയിംങ്ഗം കളയാന്‍ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറുന്നതില്‍ നിന്ന് അധ്യാപിക തടയുകയും ചെയ്തു.

ക്ലാസില്‍ നിന്ന് പുറത്താക്കിയതാണ് വിദ്യാര്‍ത്ഥിനിയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്‍ സഹായത്തിന് എത്തിയെങ്കിലും അധ്യാപികയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. അക്രമം നടന്ന വിവരം പോലീസില്‍ അറിയിക്കുന്ന കാര്യത്തില്‍ സ്‌കൂള്‍ ശ്രദ്ധ കാണിച്ചില്ലെന്നും അധ്യാപിക സ്വമേധയാ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്നും നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സ് വ്യക്തമാക്കുന്നു. അക്രമത്തിലുണ്ടായ പരിക്കുകളെ തുടര്‍ന്ന് അധ്യാപികയ്ക്ക് ഏതാണ്ട് 50,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. അക്രമം നടത്തിയ വിദ്യാര്‍ത്ഥിനി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

സ്‌കൂളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് അധ്യാപകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്. ക്ലാസ്മുറിയിലെ ഡിസ്‌പ്ലേ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ ഒരു അധ്യാപികയ്ക്ക് 25,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നു. സ്‌കൂള്‍ വെച്ച് ബ്ലാക്ക് ഐസില്‍ തെന്നിവീണ മറ്റൊരു അധ്യാപകന് 85,000 പൗണ്ട് സ്‌കൂള്‍ അധികൃതര്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചത് ഈസ്റ്റേണ്‍ റീജിയണ്‍ ഓഫ് ഇംഗ്ലണ്ടിലെ ഒരു അധ്യാപകനാണ്. ക്ലാസിലെ ഡിസ്‌പ്ലേ ഒരുക്കുന്നതിനടയില്‍ താഴെ വീണ അധ്യാപികയ്ക്ക് 2,50,0000 പൗണ്ടാണ് ലഭിച്ചത്. അപകടത്തിന് ശേഷം സ്‌കൂളില്‍ തുടരാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല.

ഈസ്റ്ററിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. യേശു ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്മ കൊണ്ടാടുന്ന ദിവസമാണ് ഈസ്റ്റര്‍. ക്രിസ്തുമസിനെ പോലെ അതിനു കൃത്യമായ തിയതിയില്ല. ദു:ഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

പക്ഷെ ഈസ്റ്റര്‍ എന്ന പേരില്‍ ഒരു ദ്വീപുണ്ടെന്ന കാര്യം നിങ്ങള്‍ എത്ര പേര്‍ക്കറിയാം ?പസഫിക് സമുദ്രത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്തായാണ്‌ ഈസ്റ്റര്‍ ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്. ജേക്കബ് റോജിവിന്‍ എന്ന ഡച്ച് സഞ്ചാരിയാണ് ഈ ദ്വീപ്‌ കണ്ടെത്തിയത്. അദ്ദേഹം ദ്വീപില്‍ കാലു കുത്തിയത് 1772ലെ ഈസ്റ്റര്‍ ദിനത്തിലായത് കൊണ്ടാണ് അതിന് ആ പേര് കിട്ടിയത്. പാസ്ച് ഐലന്‍റ് എന്നാണ് റോജിവിന്‍ തന്‍റെ ദ്വീപിനെ വിളിച്ചതെങ്കിലും ആ ദിവസത്തിന്‍റെ പ്രാധാന്യം കാരണം ദ്വീപ്‌ കാലക്രമേണ ഈസ്റ്റര്‍ ദ്വീപ്‌ എന്ന് തന്നെ അറിയപ്പെട്ടു തുടങ്ങി.

ഈസ്റ്റര്‍ ദ്വീപില്‍ നിരനിരയായി നില്‍ക്കുന്ന 887 കല്‍പ്രതിമകള്‍ ഇന്നും ശാസ്ത്ര ലോകത്തിന് പിടി കിട്ടാത്ത അത്ഭുതമാണ്. 64 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ദ്വീപില്‍ ടണ്‍ കണക്കിന് ഭാരമുള്ള ശിലകള്‍ എങ്ങനെയാണ് സ്ഥാപിച്ചതെന്ന് ഇനിയും തെളിയിക്കാനായിട്ടില്ല. ആധുനിക സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ അത് സാധിക്കില്ലെന്ന് തന്നെയാണ് ഒരു വിഭാഗം ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നത്. അതുകൊണ്ട് മനുഷ്യരല്ല, അന്യഗ്രഹ ജീവികളാണ് പ്രതിമകള്‍ സ്ഥാപിച്ചതെന്ന ഊഹാപോഹം ശക്തമാണ്.

വന്‍ വൃക്ഷങ്ങളൊന്നും ഇല്ല എന്നതാണ് ദ്വീപിന്‍റെ മറ്റൊരു പ്രത്യേകത. പണ്ട് കാലത്ത് പതിനയ്യായിരത്തിലേറെ റാപനൂയി വംശജര്‍ ദ്വീപില്‍ അതിവസിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. അന്ന് അവര്‍ വെട്ടി നശിപ്പിച്ചത് കൊണ്ടാകാം ദ്വീപില്‍ വന്‍ വൃക്ഷങ്ങളൊന്നും അവശേഷിക്കാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ ചിലിയുടെ അധീനതയിലുള്ള ദ്വീപില്‍ കഷ്ടിച്ച് നാലായിരമാണ് ജനസംഖ്യ. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ദ്വീപില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചതും അടിമക്കച്ചവടവും കാരണമാണ് ദ്വീപിലെ ജനസംഖ്യ കുറഞ്ഞത്.

വിമാനത്തില്‍ മോഷണക്കുറ്റം ആരോപിച്ച് നഗ്നരാക്കി പരിശോധന നടത്തിയെന്ന് ആരോപിച്ച് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിനെതിരെ പരാതിയുമായി എയര്‍ ഹോസ്റ്റസുമാര്‍. മാന്യതയില്ലാതെ തങ്ങളെ നഗ്നരാക്കി പരിശോധന നടത്തിയെന്ന് ആരോപിച്ച് മാനേജ്‌മെന്റിന് എയര്‍ ഹോസ്റ്റസുമാര്‍ പരാതി നല്‍കി. വിമാനത്തില്‍ നിന്നും ഭക്ഷണത്തിനും മറ്റുമായി ലഭിക്കുന്ന പണം ക്യാബിന്‍ ക്രൂ മോഷിടിക്കുന്നുവെന്ന് ആരോപിച്ചാണ് സ്പൈസ് ജെറ്റിലെ എയര്‍ ഹോസ്റ്റസുമാരെ നഗ്നരാക്കി പരിശോധന നടത്തിയത്.

ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി മാനേജ്‌മെന്റിനു മുന്നിലെത്തുന്നത്. കാബിന്‍ ക്രൂ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌പൈസ്‌ജെറ്റിന്റെ രണ്ടു സര്‍വീസുകള്‍ ചെന്നൈയില്‍ നിന്ന് ഒരു മണിക്കൂറോളം വൈകിയാണു പുറപ്പെട്ടത്. ജീവനക്കാര്‍ പരാതി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍.ഡി. ടിവിയാണ് പുറത്തുവിട്ടത്.

കമ്പനിയുടെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ തങ്ങളെ നഗ്നരാക്കി പരിശോധിക്കുകയായിരുന്നു. പരിശോധന എന്തിനെന്ന ചോദ്യത്തിന് വിമനത്തിലെ മോഷണം കണ്ടുപിടക്കാന്‍ എന്നായിരുന്നു സുരക്ഷാ വിഭാഗം മറുപടി നല്‍കിയത്. എയര്‍ ഹോസ്റ്റസ്മാരുടെ പരാതിയില്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരുമെന്ന് ആറിയിച്ചിട്ടുണ്ട്. ഇതോടെ ജീവനക്കാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് റേഡിയോ ജോക്കി രാജേഷ് കൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായെന്ന് പൊലീസ്. ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയും സംഘവും വിവരങ്ങള്‍ കൈമാറിയത് വാട്‌സാപ്പ് വഴിയെന്ന് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാറ് പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് കാറ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി.

കൊലപാതകത്തെക്കുറിച്ച് ദൃക്‌സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തില്‍ നാല് പേരുണ്ടെന്നാണ് ദൃക്‌സാക്ഷി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തുടര്‍ന്ന് കായകുളം കേന്ദ്രമായിട്ടുള്ള ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘം സഞ്ചരിച്ച കാറ് വാടകയ്ക്ക് എടുത്ത വ്യക്തിയുടെ സുഹൃത്തുക്കളെക്കുറിച്ചാണ് വിവരം ലഭിച്ചിരിക്കുന്നത്.

കൊലപാതകത്തിന് മുമ്പും പിമ്പും സംഘത്തിലുള്ളവര്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ക്വട്ടേഷന്‍ നല്‍കിയാളുമായി വാട്‌സാപ്പ് വഴിയാണ് സംഘത്തിലുള്ളവര്‍ സംസാരിച്ചിരിക്കുക. സംഘത്തിലുള്ളവര്‍ രാജേഷിനെ ദിവസങ്ങളായി നിരീക്ഷിച്ചുട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റുഡിയോയില്‍ രാജേഷ് തനിച്ചാണെന്ന് ഇവര്‍ മനസ്സിലാക്കുന്നതും, രാത്രിയില്‍ കൊലപാതകം നടത്തുന്നതും. വിദേശത്തുള്ള യുവാവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് മുമ്പുതന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പ്രതികളെ പിടികൂടണം.

പ്രതികളെ പിടികൂടാന്‍ സംസ്ഥാനത്തൊട്ടാകെ പൊലീസ് വലവിരിച്ചിരിക്കുകയാണ്. മാര്‍ച്ച് 27 നാണ് തിരുവന്തപുരം മടവൂരില്‍ കാറിലെത്തിയ സംഘം റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.

സിനിമയിലെയും സീരിയലിലെയും ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ഫെയ്‌സ്ബുക്ക് പേജിന്റെ ഉടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മലയാളത്തിലെ ബാലതാരങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ ഇട്ട് ഫെയ്‌സ്ബുക്ക് പേജുകള്‍ വോട്ടിങ് നടത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് മൂന്നു ജില്ലകളിലെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ബാലതാരങ്ങളുടെ മൊഴിയെടുത്ത്, പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന ശുപാര്‍ശയോടെ പൊലീസിനു കൈമാറിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

താരങ്ങളുടെ പേജിലും വിവിധ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വിഡിയോകളുമാണ് അശ്ലീലച്ചുവയോടെ പേജില്‍ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
ചൈല്‍ഡ്ലൈനില്‍ ലഭിച്ച രഹസ്യവിവരം അനുസരിച്ച് പ്രാഥമികാന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീലച്ചുവയോടെ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. മൂന്നു ജില്ലകളിലെ മൂന്നു പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ അന്വേഷിക്കുന്നത്.

RECENT POSTS
Copyright © . All rights reserved