ന്യൂയോര്‍ക്ക്: സ്ത്രീകളെ മര്‍ദ്ദിച്ചെന്ന ആരോപണത്തിന് പിന്നാലെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്‌നൈഡര്‍മാന്‍ രാജിവെച്ചു. നാല് സ്ത്രീകളാണ് എറികിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. ഇവരില്‍ രണ്ട് പേര്‍ എറികിന്റെ മുന്‍ സുഹൃത്തുക്കളാണ്. ന്യൂയോര്‍ക്കര്‍ മാഗസിനാണ് ആരോപണം പുറത്തു കൊണ്ടു വന്നത്.
ആരോപണങ്ങളെ ഷ്‌നൈഡര്‍മാന്‍ എതിര്‍ത്തിട്ടുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ #മീടൂ കാംപെയ്‌ന്റെ ഭാഗമായിരുന്നു എറിക്. ക്യാംപെയ്‌ന്റെ ഭാഗമായി ഫെബ്രുവരിയില്‍ സിനിമാ നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരെയും സഹോദരന്‍ ബോബ് വെയ്ന്‍സ്‌റ്റെയിനെതിരെയും ഷ്‌നൈഡര്‍ കേസ് നടത്തിയിരുന്നു.
ഷ്‌നൈഡഡര്‍ക്കെതിരായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണറായ ആന്‍ഡ്രൂ കുമോ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ആരോപണം ഉന്നയിച്ചവരില്‍ രണ്ട് പേരുടെ വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്, മിഷേല്‍ മാനിങ് ബാരിഷ്, തന്യയ സെല്‍വരത്‌നം. മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും തന്റെ മകള്‍ക്കും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്നും വാര്‍ത്ത പുറത്തു വന്നതിന് ശേഷം മിഷേല്‍ മാനിങ് പ്രതികരിച്ചു.
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയടക്കം എറിക് ക്യാംപെയ്ന്‍ നടത്തുന്നത് കണ്ടാണ് സത്യം വിളിച്ചു പറയാന്‍ തയ്യാറായതെന്ന് സ്ത്രീകള്‍ പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ചാംപ്യനാകാന്‍ ശ്രമിക്കുന്ന എറിക് രഹസ്യമായി അവരെ ഉപദ്രവിക്കുകയാണെന്നും ഇതു പുറത്തു കൊണ്ടുവരേണ്ടിയിരുന്നുവെന്നും തന്യ സെല്‍വരത്‌നം പറഞ്ഞു.
ട്രംപിന്റെ വിമര്‍ശകനായി വളര്‍ന്നു വരുന്ന എറിക് ഷ്‌നൈഡര്‍മാന്‍ 2010ലാണ് അറ്റോര്‍ണി ജനറലായത്.
ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പ്രമേയം തള്ളിയ നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കപില്‍ സിബല്‍. ഇതുസംബന്ധിച്ച ഭരണപരമായ ഉത്തരവ് നല്‍കണമെന്നും ആരാണ് തിടുക്കത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും കപില്‍ സിബല്‍ കോടതിയോട് ആരാഞ്ഞു. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കാന്‍ ബെഞ്ച് വിസമ്മതിച്ചതോടെ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കപില്‍ സിബല്‍ അറിയിച്ചു.
ചൊവ്വാഴ്ച ഇംപീച്ച്‌മെന്റ് തള്ളിയതിനെതിരായ ഹര്‍ജി കോടതി പരിഗണിച്ച വേളയില്‍ ഹര്‍ജിയുടെ മെറിറ്റിലേക്ക് കടക്കുന്നതിനു മുമ്പ് ഇത് ഏത് ബെഞ്ച് പരിഗണിക്കണമെന്ന തീരുമാനമെടുത്തത് ആരാണെന്ന് അറിയേണ്ടതുണ്ടെന്ന് കോടതിയില്‍ സിബല്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ബെഞ്ചിനെ ചുമതലപ്പെടുത്തിയത് സംബന്ധിച്ച ഉത്തരവിന്റെ കോപ്പിയും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് ഇല്ലെന്നും അദ്ദേഹം വാദിച്ചു. സീനിയോറിറ്റിയില്‍ ആറാം സ്ഥാനത്തുള്ള ജസ്റ്റിസ് എ.കെ സിക്രി തലവനായ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. സിബല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ കോടതി അദ്ദേഹത്തിനോട് ഹര്‍ജിയുടെ മെറിറ്റിനെക്കുറിച്ച് വാദിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാവാതെ അദ്ദേഹം ചീഫ് ജസ്റ്റിസിനെതിരായ വിഷയം അദ്ദേഹം നിര്‍ദേശിക്കുന്ന ബെഞ്ച് പരിഗണിക്കുന്നതിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
45മിനിറ്റ് നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ ഹര്‍ജി തള്ളുന്നതായി കോടതിയും നിലപാടെടുത്തു. ഏത് കേസ് ആര് പരിഗണിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം ചീഫ് ജസ്റ്റിസിനാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയതിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ ബെഞ്ചിനെ ചുമതലപ്പെടുത്തുന്നത് കൂടുതല്‍ ആലോചനകള്‍ക്കുശേഷമാവണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ചീഫ് ജസ്റ്റിസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനായി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തുകയായിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച നാലു ജഡ്ജിമാരെയും ഒഴിവാക്കിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ബെഞ്ച് രൂപീകരിച്ചത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ഉത്തരവ് രാത്രിവൈകിയാണ് ഹര്‍ജിയുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് ലഭിച്ചത്.
കണ്ണൂര്‍: സിപിഎം പ്രാദേശിക നേതാവ് ബാബുവും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷനേജും കൊല്ലപ്പെട്ട സംഭവത്തില്‍ ബാബുവിനെ വെട്ടിയത് എട്ടംഗ സംഘവും ഷനേജിനെ കൊന്നത് നാലംഗ സംഘമെന്നും സൂചനകള്‍. പ്രതികളെ തിരിച്ചറിയാനുണ്ടെന്നും ബാബുവിനെ വെട്ടിയത് 2010 ല്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിന്റെ പ്രതികാരമായിരുന്നെന്നും സൂചന.
ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരാണ് പ്രതിപ്പട്ടികയില്‍. ഒ.പി. രജീഷ്, മസ്താരാജേഷ്, മഗ്നീഷ്, കാരിക്കുന്നേല്‍ സുനി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ആര്‍എസ്എസ് ബന്ധമുള്ള ഇവരുടെ പേരുകള്‍ സിപിഎം പരാതിയായി പള്ളൂര്‍ പോലീസില്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന ഇവരുടെ പേരുകള്‍ വെച്ച് പ്രതിപട്ടിക തയ്യാറാക്കിയ പോലീസ് ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നാലു പേരും ഒളിവിലാണ്.
ബാബുവിനെ ഒറ്റു കൊടുക്കുകയും ടാര്‍ജറ്റ് ചെയ്ത് കൊലപ്പെടുത്തുകയും ആയിരുന്നെന്നാണ്് പോലീസ് സംശയിക്കുന്നത്. 2010 ല്‍ ന്യൂമാഹി കേന്ദ്രീകരിച്ച് രണ്ടു ബിജെപിക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നില്‍ ബാബുവാണെന്ന ആരോപണം ബിജെപി ഉയര്‍ത്തിയിരുന്നു. സംഭവത്തിന്റെ ആസൂത്രകനെന്നായിരുന്നു ആരോപണം. ഇതിന്റെ പ്രതികാരമായിട്ടാണ് ബാബുവിനെ വെട്ടിയതെന്നാണ് സംശയം. നാലംഗ സംഘമാണ് ബാബുവിനെ വെട്ടിയതെന്നാണ് പോലീസ് കരുതുന്നത്. ഇന്നലെ രാത്രി 9.30 യോടെ പണി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബാബുവിനെ പിന്തുടര്‍ന്ന് സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷനേജ് കൊല്ലപ്പെട്ടതിന് പിന്നില്‍ ആറംഗ സംഘമാണെന്നും ഇവര്‍ പ്രദേശവാസികളാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. ചുരുങ്ങിയ ദൂരത്തിലാണ് ഇരയായ രണ്ടു പേരുടേയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഉച്ചയോടെ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ വിലാപയാത്രയായി വീടുകളില്‍ എത്തിക്കും. രണ്ടു കൊലപാതകങ്ങളും നടന്നത് ഒരു സ്ഥലത്ത് ആണ് എന്നതിനാല്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. വിലാപയാത്രകള്‍ ഒരുമിച്ച് ആകാതിരിക്കാനും പോലീസ് നടപടിയെടുക്കുന്നുണ്ട്.
തലശ്ശേരി സബ് ഡിവിഷന്‍ പരിധിയിലാണ് സുരക്ഷ കര്‍ക്കശമാക്കിയത്. മാഹിയുടെ സമീപ പ്രദേശങ്ങളായ ചൊക്‌ളി, പള്ളൂര്‍, ന്യൂമാഹി പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. എ.ആര്‍. ക്യാമ്പിലെ ഒരു കമ്പനി പോലീസിനെ ഈ മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷം പടരാതിരിക്കാന്‍ പോലീസ് പെട്രോളിംഗും വാഹന പരിശോധനയും നടത്തുന്നുണ്ട്. ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലും ഷനേജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
കോഴിക്കോട്: സംസ്ഥാനത്ത് പോലീസ് ക്രൂരതകള്‍ തുടര്‍ക്കഥയാവുന്നു. ഒമ്പത് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ അനാഥരാക്കി പോലീസ്. കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയെ കവര്‍ച്ചക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതോടെയാണ് കുട്ടികള്‍ തനിച്ചായത്. ഇവരുടെ അച്ഛന്‍ കൂടെയുണ്ടെങ്കിലും ഈ പ്രായത്തില്‍ അമ്മയുടെ സാമീപ്യം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. വിരമിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പ് കവര്‍ച്ച നടത്തിയതായി ആരോപിച്ചാണ് മെഡിക്കല്‍ കോളേജ് പോലീസ് ജയയെ കസ്റ്റഡിയിലെടുക്കുന്നത്.
കുട്ടികള്‍ക്ക് അസുഖമായതിനാല്‍ ആശുപത്രിയിലേക്ക് പോകുന്ന സമയത്താണ് ജയയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ സമയത്ത് കുട്ടികളുടെ കാര്യം ജഡ്ജിയില്‍ നിന്ന് മനപൂര്‍വ്വം മറച്ചു പിടിക്കുകയും ചെയ്തു. ഇവരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. കുട്ടികളെയും കൊണ്ട് എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഇവരുടെ അച്ഛന്‍. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെയും അച്ഛനെയും കോഴിക്കോട് സെയ്ന്റ് വിന്‍സെന്റ് ഹോമിലേക്കു മാറ്റിയിട്ടുണ്ട്.
ജയയെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഭര്‍ത്താവിന് നല്‍കാന്‍ പോലീസ് തയ്യാറായിരുന്നില്ല. സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ മാത്രമാണ് നല്‍കിയത്. റെയില്‍ വേ സ്റ്റേഷനില്‍ കുട്ടികളുമായി ഇരിക്കുന്നത് കണ്ട യാത്രക്കാരാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുന്നത്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിചെയ്യുന്ന ദമ്പതിമാരാണ് മാണിക്യവും ജയയും. കേസ് നടത്താന്‍ മാണിക്യത്തിന്റെ കയ്യില്‍ പണമില്ല. അറസ്റ്റിനിടയില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് പോലീസ് നടപടിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌നയെ കാണാതായായിട്ട് ഒന്നരമാസത്തോളം ആയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുമ്പോഴും വിവരങ്ങളൊന്നുമില്ലാത്തത് ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശങ്കയിലാക്കുന്നു. ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന നാട്ടുമ്പുറത്തുകാരിയാണ് ജസ്‌നയെന്ന് പരിചയക്കാര്‍ ആവര്‍ത്തിക്കുന്നു.
പോകുമ്പോള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ വസ്ത്രങ്ങളോ എടിഎം കാര്‍ഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോണ്‍ വീട്ടില്‍ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. പിന്നെ പെണ്‍കുട്ടി എവിടെപ്പോയെന്നത് മാത്രമാണ് അറിയാത്തത്.
സഹോദരിയെ കാണാതായിട്ട് 44 ദിവസം പിന്നിട്ടിരിക്കുന്ന അവസരത്തില്‍ ജെസ്നയെ കണ്ടെത്താന്‍ സഹായിക്കണം എന്നും അവളെ സ്വന്തം സഹോദരിയായി കാണണം എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സഹോദരന്‍ ജെയ്സ് ജോണും സഹോദരിയും.
ജെസ്നയെ കണ്ടെത്താന്‍ തങ്ങളെ സഹായിക്കണം എന്നും അവളെ സ്വന്തം പെങ്ങളായി കണ്ട് പ്രവര്‍ത്തിക്കണം എന്നും ഇവര്‍ പറയുന്നു. മാതാവ് മരിച്ചിട്ട് ഏതാനം മാസങ്ങളെ ആയിട്ടുള്ളു. ഇനി ഒരു വേര്‍പാടു കൂടി താങ്ങാന്‍ കഴിയില്ല എന്നും ഇവര്‍ വേദനയോടെ പറയുന്നു. ജെസ്‌നയെ കുടംബത്തെയും പറ്റി മോശമായി പറയുന്നവര്‍ സത്യവസ്ഥ മനസിലാക്കണം എന്നും ജെയ്സ് പറയുന്നു. ജെയ്സിന്റെ വാക്കുകള്‍ ഇങ്ങനെ.
നാല്‍പ്പത്തിനാലു ദിവസമായിട്ടും ജെസ്നയുടെ കാര്യത്തില്‍ ഒരു തുമ്പുമില്ല. അന്നുരാവിലെ പപ്പയും താനും ജെസ്നയും കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയത്. മമ്മി മരിച്ചിട്ട് എട്ടുമാസമായി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് പപ്പ ഓഫീസില്‍ പോയി. ശേഷം താന്‍ എട്ടരവരെ വീട്ടിലുണ്ടായിരുന്നു.
തന്റെ ബികോം റിസള്‍ട്ട് വന്നുവെന്നും 91 ശതമാനം മാര്‍ക്കുണ്ടെന്നും ജെസ്ന പറഞ്ഞിരുന്നു. വലിയ കാര്യമായിപ്പോയി എന്നു പറഞ്ഞു തമാശ പറഞ്ഞൊക്കെ ഇരിക്കുമ്പോള്‍ അവള്‍ക്കൊരിക്കലും പ്ലാന്‍ ചെയ്തു പോവാനുള്ള മാനസികാവസ്ഥയുണ്ടെന്നൊന്നും തോന്നിയില്ല.
അവള്‍ ഒരിക്കും നെഗറ്റീവ് ആയി എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നില്ല. താന്‍ കോളജില്‍ പോയി 9.15 ഒക്കെ ആയപ്പോള്‍ അവള്‍ പഠിക്കുന്നത് അടുത്തവീട്ടിലെ ചേച്ചി കണ്ടിരുന്നു. ആന്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്നും പറഞ്ഞു.
ഓട്ടോ കയറി ഒരു ബസില്‍ കയറി എരുമേലിയില്‍ ഇറങ്ങുന്നത് അവളുടെ ജൂനിയറായി പഠിച്ച ഒരു പയ്യന്‍ കണ്ടിരുന്നു. തലേദിവസം പപ്പായുടെ പെങ്ങളെ വിളിച്ച് കുറേസമയം സംസാരിച്ചിരുന്നു. ഒറ്റയ്ക്കിരുന്നു പഠിക്കാന്‍ പറ്റുന്നില്ല അങ്ങോട്ടു വരികയാണെന്നാണ് വിളിച്ചു പറഞ്ഞത്. തലേദിവസം അയല്‍വക്കത്തെ പിള്ളേരോടും പഠിക്കാന്‍ പോകുന്നുവെന്നാണ് പറഞ്ഞത്.
എരുമേലിയില്‍ നിന്നു കയറിയ ഒരു ബസ്സില്‍ ഒറ്റയ്ക്കിരുന്നു പോവുന്നതും സിസിടിവിയില്‍ തിരിച്ചറിഞ്ഞതാണ്. അതുകഴിഞ്ഞിട്ട് എന്താണു സംഭവിച്ചതെന്ന് ഒരു ക്ലൂവും ഇല്ല. അവള്‍ എവിടെയെങ്കിലും ട്രാപ്പിലായതാവാം എന്നാണ് സൂചന. ജസ്നയെപ്പറ്റിയും കുടുംബത്തെക്കുറിച്ചുമൊക്ക മോശമായി പറയുന്നവരുണ്ട്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം.
അവള്‍ക്കെന്തെങ്കിലും നെഗറ്റീവ് ആയി സംഭവിക്കുകയാണെന്ന് അറിയുകയാണെങ്കില്‍ പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാന്‍ പറ്റാത്തതായിരിക്കും. ഞങ്ങളുെട അവസ്ഥയും മനസ്സിലാക്കണം. ഞങ്ങളുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചു നോക്കണം.
ഒരുപാടുപേരു വിളിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ട്. പറയുന്ന ആരോപണങ്ങളില്‍ ഉറപ്പുണ്ടെങ്കില്‍ അതു പോലീസിനെ അറിയിക്കുകയാണു വേണ്ടത്. തനിക്കു പെങ്ങളെ കിട്ടണമെന്നേയുള്ളു.
എല്ലാവരും സഹായിക്കണമെന്നേ പറയാനുള്ളു. മിസ്സിങ് ആയ ആദ്യ അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ജസ്ന മിസ് ആയതിന്റെ പിറ്റേന്നു തന്നെ അവളുടെ ഫോട്ടോ വാട്സാപ്പില്‍ കൊടുക്കാമെന്ന് അച്ഛനും സഹോദരിയും പറഞ്ഞതാണ്. എന്നാല്‍ അതവളുടെ ഭാവിയെ തകര്‍ക്കുമെന്നു കരുതി താനാണ് വേണ്ടെന്നു പറഞ്ഞത്.
ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. അമ്മ മരിച്ച് അധികമായിട്ടില്ല. അവള്‍ കൂടി പോയി കഴിഞ്ഞാല്‍ പിന്നെ താങ്ങാന്‍ സാധിക്കില്ല.
സ്വന്തം പെങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരാങ്ങളയായി നില്‍ക്കുകയാണ്. നാളെ അവള്‍ക്കെന്തെങ്കിലും മോശമായി സംഭവിച്ചതിനു ശേഷം കൂടെ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ഇപ്പോള്‍ ഞങ്ങളുടെ അന്വേഷണത്തില്‍ കൂടെ നില്‍ക്കുന്നതാണ്.
മമ്മി മരിച്ച വിഷമത്തില്‍ നിന്നും മുക്തമായി വരുന്നതേയുള്ളു. അതിനിടയിലാണ് ജെസ്നയുടെ മിസ്സിങ്ങും. ജെസ്നയെ നിങ്ങളുടെ പെങ്ങള്‍ കൂടിയായി കണ്ട് ഒന്നിച്ചു പ്രവര്‍ത്തിക്കാം. അവള്‍ക്കൊരു റിലേഷന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ് താനിപ്പോള്‍ പ്രാര്‍ഥിക്കുന്നത്. കാരണം അവള്‍ സുരക്ഷിതയാണെന്ന് അറിയുമല്ലോ. തളര്‍ത്തുന്ന ആരോപണങ്ങള്‍ ദയവുചെയ്ത് ഉണ്ടാക്കരുത്.
ന്യൂഡല്‍ഹി: കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ യുവാക്കളെ സുരക്ഷാ സേനയ്ക്ക് നേരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ച ചിത്രമാണ് മുകളിലുള്ളത്. ബുര്‍ഹാന്‍ വാനിയടക്കം 11 ഹിസ്ബുള്‍ ഭീകരര്‍ ആയുധവുമായി നില്‍ക്കുന്ന ചിത്രം. താഴ് വരയിലെ തീവ്ര ചിന്താഗതിക്കാരായ യുവാക്കള്‍ക്കിടയില്‍ ഇന്റര്‍നെറ്റില്‍ തരംഗമായി പ്രചരിച്ച ഈ ചിത്രം ഇന്ന് പക്ഷെ ഓര്‍മചിത്രമാണ്. ഇതിലെ 10 പേരും ഇന്ന് ജീവനോടെയില്ല. ഇവരെയെല്ലാം സൈന്യം ഒന്നൊഴിയാതെ ഏറ്റുമുട്ടലുകളില്‍ കൂടി വധിച്ചുകഴിഞ്ഞു. ജീവനോടെയുള്ള ഒരു ഭീകരന്‍ താരിഖ് പണ്ഡിറ്റ് മാത്രമാണ്. ഇയാള്‍ സൈന്യത്തിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു.
2015 ജൂണിലാണ് മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രം കശ്മീരില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. മുഖം മറയ്ക്കാതെ സധൈര്യം ക്യാമറയ്ക്ക് മുന്നില്‍ എത്തിയെങ്കിലും ഇവര്‍ കാണിച്ച സാഹസം സുരക്ഷാസേനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി തീര്‍ത്തുവെന്ന വേണം പറയാന്‍. ഈ ചിത്രത്തിലെ 11-ാമനായിരുന്ന സദ്ദാം ഹുസൈന്‍ പദ്ദര്‍ കഴിഞ്ഞ ദിവസം ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ ഹിസ്ബുളിന്റെ മുന്‍നിര കമാന്‍ഡര്‍മാര്‍ മിക്കവരും വധിക്കപ്പെട്ടു കഴിഞ്ഞു.
സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ആ ഭീകരര്‍ ഇവരൊക്കെയാണ്
ബുര്‍ഹാന്‍ വാനി (22): കശ്മീര്‍ ഭീകരവാദത്തിന്റെ പോസ്റ്റര്‍ ബോയ് എന്നാണ് ബുര്‍ഹാന്‍ വാനിയെ വിശേഷിപ്പിച്ചിരുന്നത്. 2016 ജൂലൈ എട്ടിന് ബുര്‍ഹാനടക്കം രണ്ട് ഭീകരരെ സൈന്യം അനന്ത്‌നാഗ് ജില്ലയിലെ കൊകെര്‍നാഗില്‍ ഏറ്റുമുട്ടലില്‍ കൂടി കൊലപ്പെടുത്തി. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട കലാപം 100 പേരുടെ മരണത്തിനാണ് ഇടയാക്കിയത്. സൈന്യവുമായി ഏറ്റുമുട്ടിയ നിരവധി യുവാക്കള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.
അദില്‍ ഖാണ്ഡേ( 20): 2015 ഒക്ടോബര്‍ 22 നാണ് ഇയാളെ സൈന്യം വകവരുത്തിയത്. ഷോപിയാനില്‍ ഇയാളെ വെടിവെച്ച കൊന്നതിന് പിന്നാലെ കശ്മിരില്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയല്‍ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നടന്നിരുന്നു.
നസീര്‍ പണ്ഡിറ്റ്( 29), വസീം മല്ല (27): 2016 ഏപ്രില്‍ ഏഴിന് ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെടുന്നത്. മുമ്പ് കശ്മീര്‍ സര്‍ക്കാരിലെ പിഡിപി മന്ത്രിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്നയാളായിരുന്നു നസീര്‍. ഇയാള്‍ പിന്നീട് രണ്ട് എകെ-47 തോക്കുകളുമായി കടന്നുകളഞ്ഞ് ഭീകരരോടൊപ്പം ചേരുകയായിരുന്നു.
അഫഖ് ഭട്ട് (25): 2015 ഒക്ടോബര്‍ 26 നാണ് ഇയാളെ പുല്‍വാമയില്‍ വെച്ച് സൈന്യം വധിച്ചത്. ജമ്മുകശ്മീരിലെ പോലീസുദ്യോഗസ്ഥന്റെ മകനായിരുന്നു.
സബ്‌സര്‍ ഭട്ട് (26): കശ്മീരിലെ യുവാക്കളെ സോഷ്യല്‍ മീഡിയ സ്വാധീനം ഉപയോഗിച്ച് ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നയാളാണ് സബ്‌സര്‍ ഭട്ട്. പുല്‍വാമയിലെ ത്രാലില്‍ വെച്ച് 2017 മെയ് 27നാണ് സൈന്യം ഇയാളെ വകവരുത്തുന്നത്.
അനീസ് (26): ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സൈന്യത്തിന്റെ പക്കല്‍ ഇപ്പോഴുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാളെയും സൈന്യം വകവരുത്തി.
ഇഷ്ഫാഖ് (23): പുല്‍വാമയില്‍ 2016 മെയ് ഏഴിന് നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. അന്ന് കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ഭീകരരെയും സുരക്ഷാ സേന വെടിവെച്ച് കൊന്നു. യുവാക്കളെ സോഷ്യല്‍ മീഡിയകള്‍ വഴി ഭീകരസംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന ഇഷ്ഫാഖ് സൈന്യത്തിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന ഭീകരനായിരുന്നു.
വസീം ഷാ (26): ഗ്രൂപ്പ് ഫോട്ടോയില്‍ ഉണ്ടായിരുന്ന ഇയാള്‍ ഹിസ്ബുള്‍ മുജാഹിദിന്‍ വിട്ട് പിന്നീട് ലഷ്‌കര്‍ ഇ തോയ്ബയില്‍ ചേര്‍ന്നതും അതിന്റെ നേതൃസ്ഥാനങ്ങളിലേക്ക് കടന്നുവരുന്നതും. എന്നാല്‍ അധികം താമസിക്കാതെ പുല്‍വാമയില്‍ 2017 ഒക്ടോബര്‍ 14 ന് നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.
സദ്ദാം ഹുസൈന്‍ പദ്ദര്‍( 20): കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 2014 മുതല്‍ ഇയാള്‍ ഭീകസംഘടനയില്‍ സജീവമായിരുന്നു. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്. ഹിസ്ബുളിന്റെ ജില്ലാ കമാന്‍ഡറായി വളര്‍ന്ന സദ്ദാം പദ്ദര്‍ സുരക്ഷാ സേനയുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നയാളാണ്. ഇയാളുടെ തലയക്ക് 10 ലക്ഷം രൂപയാണ് സുരക്ഷാസേന പ്രഖ്യാപിച്ചിരുന്നത്.
കശ്മീരിലെ യുവാക്കളില്‍ സ്വാധീനം ചെലുത്താനുള്ള മനപ്പൂര്‍വമായ ശ്രമമായിട്ടാണ് ഈ ചിത്രം പ്രചരിപ്പിക്കപ്പെട്ടതെന്ന് സുരക്ഷാ ഏജന്‍സികള്‍ നേരത്തെ സംശയിച്ചിരുന്നു. എന്തായാലും വെല്ലുവിളിച്ച് വന്നവരെ മുന്ന് വർഷത്തിനുള്ളിൽ തീര്‍ത്ത സൈന്യം കഥയുടെ ക്ലൈമാക്‌സ് തന്നെ മാറ്റിയെഴുതിരിക്കുകയാണ്.
നാടിന്റെ നൊമ്പരമായി 11കാരന്‍ ബിലാലിന്റെ മരണം. കടലില്‍ തിരയിലകപ്പെട്ട ബിലാലിനെ കണ്ടെത്താന്‍ പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയത് രണ്ട് മണിക്കൂര്‍.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നായനാര്‍ കോളനി കണ്ണോത്ത് ഹൗസില്‍ എ. നസിറുദ്ദീന്‍- ആബിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ബിലാല്‍ (11) ആണ് മരിച്ചത്. കടല്‍ത്തീരത്ത് പന്തിനു പിറകെ ഓടിയപ്പോള്‍ തിരയില്‍പെടുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം വീടിനു മുമ്പിലെ കടല്‍ത്തീരത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്നു.
കൂട്ടുകാരന്‍ ആഷിഖ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒമ്ബതു മണിയോടെയാണ് കടല്‍പാലത്തിന് സമീപത്തുനിന്നും കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചാലിയ യുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: മുഹമ്മദ് അഫ്‌സല്‍, ഹമ്‌ന ഫാത്തിമ.
സ്വന്തം ജീവന്‍ പണയം വച്ച് ബസ് ഇടിക്കാതെ പെണ്‍കുട്ടിയെ രക്ഷിച്ച പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തിരുപ്പതി ലീല മഹല്‍ സര്‍ക്കിളിലായിരുന്നു സംഭവം.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തിരുപ്പതി പൊലീസാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സൈക്കിളുമായി പെണ്‍കുട്ടി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന വേളയിലാണ് സംഭവമുണ്ടായത്. ബസ് കുട്ടിയുടെ സൈക്കിളില്‍ തട്ടി. പക്ഷേ പെണ്‍കുട്ടി അപകടത്തില്‍പ്പെടുന്നതിന് മുമ്പെ പൊലീസുകാരന്‍ രക്ഷാദൂതനായെത്തി. ഇതു കാരണം പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.
ഗതാഗത കുരുക്ക് കാരണം പതുക്കെ പോകുന്ന ബസിനു മുന്നിലൂടെ പെണ്‍കുട്ടി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചത് ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടത്തിനു വഴിതെളിച്ചത്. പക്ഷേ കൃത്യസമയത്ത് തന്നെയുള്ള പൊലീസുകാരന്‍ നടത്തിയ ഇടപെടല്‍ കാരണം ദുരന്തം ഒഴിവായി.
പി. ജയകുമാറിന്റെ രണ്ടാം സംവിധാന സംരംഭം ഇരുട്ടു അറയില്‍ മുരുട്ടു കുത്തുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉയര്‍ന്നു കേട്ടത്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തിരിക്കുന്നു. ഗൗതം കാര്‍ത്തിക് നായകനായെത്തിയ ഈ സിനിമയെപ്പറ്റി വിചിത്രമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുടുംബത്തിന് കാണാന്‍ കൊള്ളാത്ത ചിത്രമാണിതെന്നാണ് ചിത്രം കണ്ടവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. എന്നാല്‍ യുവാക്കള്‍ ചിത്രം ആസ്വദിക്കുന്നുണ്ടെന്ന് നിര്‍മ്മാതാവ് പറയുന്നു.
ടീസര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ സാംസ്‌കാരിക നായകര്‍ ചിത്രത്തിന്റെ ഇതിവൃത്തത്തെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. തമിഴ് സിനിമയില്‍ ഇതു പോലെ വൃത്തികെട്ട ടീസര്‍ ഇതിനു മുന്‍പ് ഇറങ്ങിയിട്ടില്ലെന്നും ഇതു തമിഴ് സിനിമയെയും സംസ്‌കാരത്തെയും ലോകത്തിനു മുന്നില്‍ അപമാനിക്കുന്നതായിരിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുത്തു.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് അന്ന് സംവിധായകന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്. ‘എല്ലാവരും പറയുന്നു ഇതൊരു പോണ്‍ ചിത്രമാണെന്ന്. സത്യത്തില്‍ എന്താണ് ബ്ലൂ ഫിലിം? ലോക സിനിമയില്‍ അഡല്‍ട്ട് കോമഡി, അഡല്‍ട്ട് ഹൊറര്‍ കോമഡി ഗണത്തില്‍ പെട്ട നിരവധി ചിത്രങ്ങളുണ്ട്. എന്നാല്‍ ഇവിടെ അതെല്ലാം പോണ്‍ സിനിമ എന്ന തലക്കെട്ടിനു കീഴിലാണ് ആളുകള്‍ ഉള്‍പ്പെടുത്തുന്നത്. നമ്മള്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കുന്ന വാക്കുകള്‍ക്കെന്തിനാണ് സെന്‍സര്‍ കട്ട് എന്നെനിയ്ക്കു മനസിലാകുന്നുല്ല. ചിത്രങ്ങളെ ബ്ലൂഫിലിം എന്ന് വിലയിരുത്തേണ്ടതില്ല’ – ജയകുമാര്‍ പറഞ്ഞു.
ഗൗതം കാര്‍ത്തികിന്റെ നായികയായി വൈഭവി ശൈന്‍ഡില്യയാണ് വേഷമിടുന്നത്. ഹരഹര മഹാദേവകി എന്ന അഡല്‍ട്ട് കോമഡി ചിത്രത്തിനു ശേഷം സന്തോഷ് പി ജയകുമാര്‍ ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഇരുട്ടു അറയില്‍ മുരുട്ടു കുത്തു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഗണനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ശ്രീനഗര്‍: മകന്‍ ആയുധമെടുക്കില്ലെന്ന വിശ്വാസം ഫയാസ് അഹമ്മദിനുണ്ടായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് മുഹമ്മദ് റാഫി ഭട്ടിന്റെ ഫോണ്‍വിളി വരുംവരെ. ‘നിങ്ങളെ ഞാന്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നു’ എന്നായിരുന്നു ഫോണില്‍ മുഴങ്ങിയ സന്ദേശം. ഞായറാഴ്ച പുലര്‍ച്ചെ ഷോപിയാനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കശ്മീര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി ഭട്ട് വീടുവിട്ടിറങ്ങിയശേഷം ആദ്യമായും അവസാനമായും വീട്ടിലേക്കുവിളിച്ച വിളിയായിരുന്നു അത്.
സുരക്ഷാസേന വളഞ്ഞ ഷോപിയാനില്‍നിന്നുള്ള എല്ലാ ഫോണ്‍വിളികളും നിരീക്ഷിക്കുകയായിരുന്ന പോലീസ് റാഫിയുടെ ഫോണ്‍വിളി പെട്ടെന്ന് തിരിച്ചറിഞ്ഞു. മകനോട് കീഴടങ്ങാന്‍ നിര്‍ദേശിക്കണമെന്ന് വീട്ടിലെത്തിയ പോലീസ് സംഘം ഫയാസ് അഹമ്മദിനോടാവശ്യപ്പെട്ടു. അതിനിടെ ഏറ്റുമുട്ടല്‍ തുടങ്ങിയിരുന്നു.
ഭീകരപ്രവര്‍ത്തനത്തിലേക്ക് വഴിതെറ്റിയ മകനെ ഒരിക്കല്‍ക്കൂടി പിന്തിരിപ്പിക്കാന്‍ ഫയാസ് അഹമ്മദ് പോലീസിനൊപ്പം ഷോപിയാനിലേക്ക് പുറപ്പെട്ടു. ഒപ്പം, അദ്ദേഹത്തിന്റെ ഭാര്യയും മകളും റാഫിയുടെ ഭാര്യയും. എന്നാല്‍, റാഫിയുടെ മരണവാര്‍ത്തയറിഞ്ഞ് പാതിവഴിയില്‍നിന്നുതന്നെ ഇവര്‍ മടങ്ങി. പുലര്‍ച്ചെ റാഫിയുമായുള്ള ഫോണ്‍സംഭാഷണത്തില്‍ത്തന്നെ ഫയാസ് അഹമ്മദ് ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെന്ന് പോലീസ് പറഞ്ഞു.
സോഷ്യോളജിയില്‍ പിഎച്ച്.ഡി. നേടിയ 33-കാരനായ റാഫി കശ്മീര്‍ സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭീകരസംഘടനയില്‍ റാഫി ചേര്‍ന്നെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും അയാള്‍ ആയുധമെടുക്കില്ലെന്നാണ് ഫിയാസ് അഹമ്മദ് പോലീസിനോട് ആവര്‍ത്തിച്ചിരുന്നത്.
പതിനെട്ടാം വയസ്സില്‍ പാക് അധീന കശ്മീരിലേക്ക് പോകാന്‍ റാഫി ശ്രമിച്ചിരുന്നു. അന്ന് പോലീസ് പിടികൂടി മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു. തൊണ്ണൂറുകളിലാദ്യം ഒരു ഭീകരസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചയാളാണ് ഫയാസ് അഹമ്മദ് ഭട്ടും.