പി. ജയകുമാറിന്റെ രണ്ടാം സംവിധാന സംരംഭം ഇരുട്ടു അറയില്‍ മുരുട്ടു കുത്തുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉയര്‍ന്നു കേട്ടത്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തിരിക്കുന്നു. ഗൗതം കാര്‍ത്തിക് നായകനായെത്തിയ ഈ സിനിമയെപ്പറ്റി വിചിത്രമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുടുംബത്തിന് കാണാന്‍ കൊള്ളാത്ത ചിത്രമാണിതെന്നാണ് ചിത്രം കണ്ടവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. എന്നാല്‍ യുവാക്കള്‍ ചിത്രം ആസ്വദിക്കുന്നുണ്ടെന്ന് നിര്‍മ്മാതാവ് പറയുന്നു.

ടീസര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ സാംസ്‌കാരിക നായകര്‍ ചിത്രത്തിന്റെ ഇതിവൃത്തത്തെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. തമിഴ് സിനിമയില്‍ ഇതു പോലെ വൃത്തികെട്ട ടീസര്‍ ഇതിനു മുന്‍പ് ഇറങ്ങിയിട്ടില്ലെന്നും ഇതു തമിഴ് സിനിമയെയും സംസ്‌കാരത്തെയും ലോകത്തിനു മുന്നില്‍ അപമാനിക്കുന്നതായിരിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുത്തു.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് അന്ന് സംവിധായകന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്. ‘എല്ലാവരും പറയുന്നു ഇതൊരു പോണ്‍ ചിത്രമാണെന്ന്. സത്യത്തില്‍ എന്താണ് ബ്ലൂ ഫിലിം? ലോക സിനിമയില്‍ അഡല്‍ട്ട് കോമഡി, അഡല്‍ട്ട് ഹൊറര്‍ കോമഡി ഗണത്തില്‍ പെട്ട നിരവധി ചിത്രങ്ങളുണ്ട്. എന്നാല്‍ ഇവിടെ അതെല്ലാം പോണ്‍ സിനിമ എന്ന തലക്കെട്ടിനു കീഴിലാണ് ആളുകള്‍ ഉള്‍പ്പെടുത്തുന്നത്. നമ്മള്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കുന്ന വാക്കുകള്‍ക്കെന്തിനാണ് സെന്‍സര്‍ കട്ട് എന്നെനിയ്ക്കു മനസിലാകുന്നുല്ല. ചിത്രങ്ങളെ ബ്ലൂഫിലിം എന്ന് വിലയിരുത്തേണ്ടതില്ല’ – ജയകുമാര്‍ പറഞ്ഞു.

ഗൗതം കാര്‍ത്തികിന്റെ നായികയായി വൈഭവി ശൈന്‍ഡില്യയാണ് വേഷമിടുന്നത്. ഹരഹര മഹാദേവകി എന്ന അഡല്‍ട്ട് കോമഡി ചിത്രത്തിനു ശേഷം സന്തോഷ് പി ജയകുമാര്‍ ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഇരുട്ടു അറയില്‍ മുരുട്ടു കുത്തു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഗണനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.