തൃശൂര്‍: ആംബുലന്‍സിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് സ്ട്രെച്ചറില്‍ തലകീഴായി കിടത്തിയ രോഗി മരിച്ചു. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവമുണ്ടായത്. പാലക്കാട് ദേശീയപാതയില്‍ തച്ചനാട്ടുകരയില്‍ വെച്ച് ബൈക്കിടിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റത്.
പരിക്കേറ്റ് വഴിയിരികില്‍ കിടക്കുകയായിരുന്ന ഇയാളെ ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സില്‍ മലമൂത്രവിസര്‍ജനം നടത്തിയതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്. സ്ട്രെച്ചറിന്റെ ഒരു ഭാഗം ആംബുലന്‍സിലും മറുഭാഗം നിലത്തുമായാണ് രോഗിയെ മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ കിടത്തിയത്.
എണീറ്റു നില്ക്കാന് ശേഷിയില്ലാതിരുന്ന രോഗിയോട് ആംബുലന്‍സില്‍ നിന്ന് ഇറങ്ങാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഡ്രൈവര്‍ സ്ട്രെച്ചര്‍ വലിച്ച് നിലത്തിട്ടത്. മദ്യപിച്ചി്ട്ടുണ്ടെന്ന് പറഞ്ഞാണ് ഡ്രൈവ്രര്‍ രോഗിയോട് മോശമായി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഡ്രൈവറായ പാലക്കാട് സ്വദേശി ഷെരീഫിനെതിരെ പോലീസ് കേസെടുത്തു. രോഗിയെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ് കേസ്.
അമേരിക്കയിലെ പ്രമുഖ വ്യോമസേനാ താവളത്തിലേക്ക് പെട്രോൾ നിറച്ച കന്നാസുകളുമായി മിനിവാൻ ഓടിച്ചുകയറ്റിയ ഇന്ത്യൻ വംശജൻ വാഹനത്തിനു തീപിടിച്ചു മരിച്ചു.
സാൻഫ്രാൻസിസ്കോയ്ക്ക് അടുത്തുള്ള ട്രാവിസ് വ്യോമസേനാ താവളത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. അന്പത്തിയൊന്നു വയസുള്ള ഹാഫിസ് ഖാസി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എഫ്ബിഐ പറഞ്ഞു.
വൈകിട്ട് ഏഴിന് മുഖ്യകവാടത്തിലൂടെ ഉള്ളിൽപ്രവേശിച്ച ഖാസിയുടെ മിനിവാൻ നിയന്ത്രണംവിട്ട് ഇടിച്ച് തീപിടിക്കുകയായിരുന്നു. പെട്രോൾ കന്നാസുകൾ, പ്രോപേൻ വാതകം നിറച്ച ടാങ്കുകൾ, മൂന്നു ഫോണുകൾ മുതലായവ വാഹനത്തിൽനിന്ന് കണ്ടെടുത്തു.
പാമ്പാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ തലക്കടിച്ചുവീഴ്ത്തി ഒന്നര ലക്ഷം കവർന്ന കേസിൽ ബംഗളൂരുവിൽനിന്നു പിടിയിലായ നേപ്പാൾ സ്വദേശികളായ രാംസിംഗ് (30), കിഷൻ ബഹാദൂർ (26) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ പോലീസ് അതിസാഹസികമായാണു പിടികൂടിയത്.
ഡൽഹി കേന്ദ്രീകരിച്ചുള്ള ഹൈവേ മോഷണ സംഘാംഗങ്ങളാണ് ഇവരെന്നു പാന്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സിഐ യു. ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയിലാണ് പാന്പാടി കാളച്ചന്തയ്ക്കു സമീപം മറ്റത്തിപറന്പിൽ ഫ്യൂവൽസ് പെട്രോൾ പന്പിലെ ജീവനക്കാരൻ അനീഷ് മാത്യവിനെ തലയ്ക്കടിച്ചു വീഴ്ത്തി ഒന്നരലക്ഷം കവർന്നത്. പന്പിന്റെ മുൻ വശത്തു ഗ്രില്ല്കൊണ്ട് നിർമിച്ച വാതിലിന്റെ പൂട്ട് ബലമുള്ള ആയുധം ഉപയോഗിച്ചു തകർത്താണു പ്രതികൾ അകത്തു കയറിയത്.
അനീഷിനെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം അലമാരിയിൽ സൂക്ഷിച്ച ഒന്നര ലക്ഷം കവർന്ന ശേഷം ഓട്ടോയിൽ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി ബംഗളൂരുവിലേക്കു രക്ഷപ്പെടുകയായിരുന്നു. പ്രതികൾ കോട്ടയം നഗരത്തിൽ കന്പിളിപ്പുതപ്പ് വിൽക്കുന്നവരാണെന്നു പോലീസ് പറഞ്ഞു. അന്വേഷണത്തിനു ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, പാന്പാടി എസ്ഐ ടി. ശ്രീജിത്ത്, ഈസ്റ്റ് എസ്ഐ റനീഷ്, ജില്ലാ പൊലീസ് മേധാവിയുടെ ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ എസ്ഐ പി.വി. വർഗീസ്, എം.എ. ബിനോയ്, എഎസ്ഐ ഷിബുകുട്ടൻ, സീനിയർ സിവിൽ പോലീസ് ഓഫിസർ കെ.എസ്. അഭിലാഷ്, സിവിൽ പോലീസ് ഓഫിസർമാരായ റിച്ചാർഡ് സേവ്യർ, ഫെർണാണ്ടസ്, ശ്യാം എസ്. നായർ, മനോജ് കുമാർ, ശ്രാവണ്‍ എന്നിവർ അടങ്ങിയ സംഘമാണ് സംസ്ഥാനത്തും പുറത്തും അന്വേഷണം നടത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നു.
കരയും കടലും അരിച്ചു പെറുക്കിയ പോലീസിനും സ്നിഫർ ഡോഗുകൾക്കും കാണാതായ വിദേശ വനിത ലിഗ സ്ക്രോമനെ ഇന്നലെയും കണ്ടെത്താനായില്ല. കോവളം ഉൾപ്പെടെയുള്ള തീരദേശത്തും സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും അന്വേഷണം ശക്തമായി തുടരുന്നു.
ഒരാഴ്ച മുൻപ് കോവളം ഗ്രോബീച്ചിൽ ഓട്ടോയിൽ വന്നിറങ്ങിയ ലിഗ പിന്നെ എങ്ങോട്ടു പോയി എന്ന് ആർക്കുമറിയില്ല. ഓട്ടോ ഡ്രൈവറെ ഇന്നലെ വിളിച്ചു വരുത്തിയ പോലീസ് വിശദീകരണം തേടിയെങ്കിലും സമീപത്തെ സിസിടിവികളിൽ ഒന്നും ഇവരുടെ ചിത്രം പതിയാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുന്നു.
കോവളം വിനോദസഞ്ചാര കേന്ദ്രത്തിലെ മുഴുവൻ പ്രദേശങ്ങളും ഇന്നലെ രാവിലെ മുതൽ ഡിവൈഎസ്പി ദത്തൻ, സിഐ ഷിബു, എസ്ഐമാർ എന്നിവരുടെ മേൽനോട്ടത്തിൽ അൻപതോളം പോലീസുകാർ തിരച്ചിലിനിറങ്ങി. റിസോർട്ടുകളും സ്റ്റേ ഹോമുകളും ഹോട്ടലുകളും മസാജ് സെന്ററുകളും പാറക്കൂട്ടങ്ങളും പുൽക്കാടുകളും എല്ലാം സം ഘം അരിച്ചുപെറുക്കി.
ലിഗയുടെ വസ്ത്രങ്ങളിൽ നിന്ന് മണം ശേഖരിച്ച് എല്ലായിടവും കയറിയിറങ്ങിയ പോലീസ് നായ്കളും വൈകുന്നേരത്തോടെ മടങ്ങി. മുല്ലൂർ, ചൊവ്വര, അടിമലത്തുറ, പൊഴിയൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പരിശോധനകൾ ഇന്നലെ രാത്രി എട്ടോടെ അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസം കുളച്ചൽ തീരത്തടിഞ്ഞ യുവതിയുടെ മൃതദേഹം ലിഗയുടെതല്ലെന്ന് പറയുന്നെങ്കിലും ഡിഎൻഎ ഫലം കാത്തിരിക്കുകയാണ് പോലീസ്. ഇതോടെയാണ് കടലിലേക്കുള്ള പരിശോധനയും ഊർജിതമാക്കിയത്. തീരദേശസ്റ്റേഷൻ സിഐ ജയചന്ദ്രന്റെ മേൽനോട്ടത്തിൽ ഉൾക്കടൽ വരെ തിരച്ചിൽ തുടർന്നു.
രണ്ട് ദിവസമായി മറ്റു കേസുകളുടെ അന്വേഷണവും സ്റ്റേഷൻ കാര്യങ്ങൾ പോലും നിർത്തിവച്ചാണ് ലിഗക്ക് വേണ്ടി വിഴിഞ്ഞം, കോവളം പോലീസ് രംഗത്തിറങ്ങിയത്.നാട്ടുകാർ സംശയം പറഞ്ഞ മുക്കിലും മൂലയിലും പോലീസ് അന്വേഷണവുമായെത്തിയെങ്കിലും ഫലമുണ്ടായില്ല.
വിഷാദ രോഗ ചികിത്സക്കായി കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തിയതായിരുന്നു ലിഗ. ഫോണും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഉപേക്ഷിച്ച് ഓട്ടോയിൽ കോവളത്ത് എത്തിയ ശേഷം ഇവരെ കാണാതായതാണ് പോലീസിന് വിനയായത്. അന്വേഷണം ഇന്നും തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇസ്ലാമിസ്റ്റ് ഭീകരന് ബന്ദികളാക്കിയവര്‍ക്ക് പകരം സ്വയം സമര്‍പ്പിച്ച് ജീവന് ബലി നല്കിയ പോലീസ് ഉദ്യോഗസ്ഥന് ആദരാഞ്ജലികള്‍ അര്‍പ്പിത്ത് ഫ്രാന്‍സ്. ലെഫ്. കേണല്‍ അര്‍നോഡ് ബെല്‍ട്രെയിം ആണ് ബന്ദികള്‍ക്ക് പകരം തന്റെ ജീവന് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ കാര്‍കാസോണിലാണ് സംഭവമുണ്ടായത്. ഇസ്ലാമിസ്റ്റ് തീവ്രവാദിയായ റെദോവാന്‍ ലാക്ദിം എന്ന 25കാരന് ഒരു കാര്‍ തട്ടിയെടുക്കുകയും യാത്രക്കാരനെ കൊലപ്പെടുത്തുകയും ചെയ്തു. ഡ്രൈവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ജോഗിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ക്കു നേരെ ഇയാള്‍ വെടിയുതിര്‍ത്തു. പിന്നീട് ട്രീബ്സില്‍ സൂപ്പര്‍ യു സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ താന്‍ ഐസിസ് തീവ്രവാദിയാണെന്ന് വിളിച്ചു പറയുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തു.
സ്റ്റോറിലുണ്ടാരുന്നവരെ ഇയാള്‍ ബന്ദികളാക്കി. പിന്നീട് സ്റ്റോറില്‍ അകപ്പെട്ട നിരവധി പേരെ പോലീസ് മോചിപ്പിച്ചെങ്കിലും ഒരു സ്ത്രീയെ ഇയാള്‍ മനുഷ്യകവചമാക്കി നിര്‍ത്തി. ഈയവസരത്തിലാണ് കേണല്‍ ബെല്‍ട്രെയിം ബന്ദിക്ക് പകരം സ്വയം നല്‍കിയത്. അപ്രകാരം ചെയ്തപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ പുറത്തുള്ളവര്‍ക്ക് വിവരങ്ങള്‍ ലഭിക്കാനായി സജ്ജമാക്കി ഒരു ടേബിളില്‍ വെച്ചിരുന്നു. പിന്നീട് വെടിയൊച്ചകള്‍ കേട്ടപ്പോള്‍ പോലീസ് സംഘം സൂപ്പര്‍മാര്‍ക്കറ്റിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഇതിനിടെ ബെല്‍ട്രെയിമിന് വെടിയേറ്റിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇസ്ലാമിക ഭീകരാക്രമണം എന്നാണ് സംഭവത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിശേഷിപ്പിച്ചത്. ആക്രമണം നടത്തിയ യുവാവിനെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു. 16 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. 2015ല്‍ 130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ഭീകരാക്രമണത്തില്‍ പിടിയിലായ സലാ അബ്ദെസലാമിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ആക്രമണം നടത്തിയത്. ബെല്‍ട്രെയിം പ്രകടിപ്പിച്ച ധീരതയെ ഇമ്മാനുവല്‍ മാക്രോണ്‍ പ്രകീര്‍ത്തിച്ചു. ഉദ്യോഗസ്ഥന്റെ ത്യാഗവും ധീരതയും എന്നും ഓര്‍മിക്കപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു.
ഷിംല: അപകട നിരക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിനിലെ കോച്ചുകളിലും ചക്രത്തിലുമുണ്ടാകുന്ന തകരാറുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് പുതിയ ടെക്നോളജി. ഓണ്‍ലൈന്‍ മോണിറ്ററിംഗ് ഓഫ് റോളിംഗ് സ്റ്റോക്ക് എന്നറിയപ്പെടുന്ന ഈ സാങ്കേതികത രാജ്യത്തിലെ 25 കേന്ദ്രങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മുംബൈ-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസുള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്ന സൂറത്ത്-വഡോദര സെക്ഷനിലും പുതിയ ടെക്നോളജി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഏതാണ്ട് 113 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതി ട്രെയിന്‍ അപകടങ്ങളുടെ തോത് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാമത്തെ ഘട്ടത്തില്‍ 40 കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നിലവില്‍ അംബാല ഡിവിഷനിലെ ഡല്‍ഹി-പാനിപ്പത്ത് സെക്ഷനില്‍ ടെക്നോളജി ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞുവെന്ന് ഇന്ത്യന്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് മെക്കാനിക്കല്‍ എന്ഞ്ചിനീയര് അരുണ്‍ അറോറ വ്യക്തമാക്കി. 2013ല്‍ ലക്നൗ ഡിവിഷനിലാണ് പദ്ധതിയുടെ പരീക്ഷണ ഘട്ടം നടപ്പിലാക്കിയത്. ട്രെയിന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ റോളിംഗ് സ്റ്റോക്കിലുണ്ടാകുന്ന തകരാറുകളെ കണ്ടെത്താന്‍ പുതിയ ടെക്നോളജിക്ക് കഴിയും. ഇത്തരത്തില്‍ തകരാറുകള്‍ കണ്ടുപിടിക്കുന്നത് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും ഏറെ സഹായകമാവും.
ഡിപ്പോയില്‍ നിന്നോ അല്ലെങ്കില്‍ ട്രെയിനുകള്‍ ഒരോ സ്റ്റേഷനിലും എത്തുമ്പോള്‍ നേരിട്ട് പരിശോധിച്ചാണ് നിലവില്‍ ഇന്ത്യന്‍ റെയില്‍വേ കോച്ചുകളിലെ തകരാറുകള്‍ കണ്ടുപിടിക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ മാറ്റമാണ് വരാന്‍ പോകുന്നത്. റെയില്‍വേ ട്രാക്കുകള്‍ക്ക് ഇരുവശത്തുമായി ഘടിപ്പിച്ചിരിക്കുന്ന മൈക്രോഫോണുകളും സെന്‍സറുകളും ട്രെയിനിന്റെ കോച്ചുകളിലെ തകരാറുകള്‍ പരിശോധിക്കുന്നു. ചക്രങ്ങളുടെ ശബ്ദവ്യത്യാസങ്ങളും മറ്റും തിരിച്ചറിയുകയാണ് ഇതിലൂടെ ചെയ്യുന്നത്. രണ്ട് തരത്തിലുള്ള മുന്നറിയിപ്പുകളാണ് തകരാറുകള്‍ കണ്ടെത്തിയാല്‍ നല്‍കുക. യെല്ലോ വാണിംഗ് ശ്രദ്ധചെലുത്താനും ചുവപ്പ് വാണിംഗ് അപായ സൂചനയും നല്കുന്നു. പദ്ധതിയുടെ പരീക്ഷണം വിജയമായതിനെത്തുടര്‍ന്നാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത്.
നാക്കുപിഴകളിലൂടെ വിവാദങ്ങളില്‍ അകപ്പെടാറുള്ള സെലിബ്രിറ്റി ടിവി ഷെഫ് ആണ് ഗോര്‍ഡന്‍ റാംസെ. ഇത്തവണ അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത് ടെലിവിഷന്‍ പരിപാടിയുമായി ബന്ധപ്പെട്ടല്ല. 4.4 മില്ല്യണ്‍ പൗണ്ട് മുതല്‍മുടക്കില്‍െ കന്‍സിംഗ്ടണ്‍ ഓണ്‍ സീയിലെ നോര്‍ത്തേണ്‍ കോര്‍ണിഷ് കോസ്റ്റില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ഹോളിഡെ ഹോംമിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അദ്ദേഹം നിര്‍മ്മിക്കുന്ന ഹോളിഡെ ഹോംമിന്റെ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതേ സമയം പുതിയ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള ആഢംബര ഹോളിഡെ ഹോംമുകള്‍ നിര്‍മ്മിക്കുന്നത് കമ്യൂണിറ്റിയെ ഇല്ലാതാക്കുമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. റാംസെയെപ്പോലുള്ള വരുത്തന്മാരായ കോടീശ്വരന്മാര് പ്രദേശത്ത് നടത്തുന്ന ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ സമൂഹത്തെ തകര്‍ക്കുമെന്നാണ് പ്രതിഷേധകരുടെ വാദം.
നോര്‍ത്തേണ്‍ കോര്‍ണിഷ് കോസ്റ്റില്‍ സ്ഥിതി ചെയ്തിരുന്ന 1920ല്‍ നിര്‍മ്മിതമായ ബഗ്ലാവ് ഏതാണ്ട് 4.4 മില്ല്യണ്‍ പൗണ്ടിനാണ് റാംസെ വാങ്ങിയത്. പുതിയ ആഢംബര വീട് പണിയുന്നതിന് അനുമതി ലഭിക്കാന്‍ അയല്‍ക്കാരായ ആളുകളുമായി വലിയ പോരാട്ടം തന്നെ റാംസെയ്ക്ക് നടത്തേണ്ടി വന്നു. നിലവിലുണ്ടായിരുന്ന ബംഗ്ലാവ് പൊളിച്ചുമാറ്റി 5 ബെഡ്റൂമുകളും സ്വിമ്മിംഗ് പൂളും രണ്ട് അടുക്കളയും ബോട്ട് ഹൗസും ഉള്‍പ്പെടുന്ന വലിയൊരു ആഢംബര സൗധം തന്നെ നിര്‍മ്മിക്കാനാണ് റാംസെ പദ്ധതിയിടുന്നത്. ഏതാണ്ട് 38 മില്ല്യണ്‍ പൗണ്ടിന്റെ ആസ്തിയുള്ള റാംസെ നിലവില്‍ പ്രദേശത്തെ ഏറ്റവും വലിയ വീടുകളിലൊന്നാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ലണ്ടനില്‍ താമസിക്കുന്ന റാംസെയുടെ അവധിക്കാല വസതിയാണ് ഇത്.
സൗത്ത് കോര്‍ണിഷ് കോസ്റ്റില്‍ നിന്നും 25 മൈല്‍ മാറി ഹോവിയില്‍ റാംസെയ്ക്ക് മറ്റൊരു മൂന്ന്നില ടൗണ്‍ ഹാസ് കൂടി സ്വന്തമായുണ്ട്. പുതിയ ആഢംബര വീട് നിര്‍മ്മിക്കാനുള്ള റാംസെയുടെ തീരുമാനം ലജ്ജാവഹവും അംഗീകരിക്കാനാകാത്തതുമാണെന്ന് പ്രദേശത്ത് 50 വര്‍ഷങ്ങളായി താമസിച്ച് വരുന്ന അന്ന ഹെയ്ന്‍സ് പ്രതികരിച്ചു. അദ്ദേഹത്തിന് ട്രെബെതെറിക്കില്‍ മറ്റൊരു വീട് സ്വന്തമായുണ്ട്, വീണ്ടും പുതിയത് എന്തിനാണ്? റോക്കില്‍ ഇപ്പോള്‍ അദ്ദേഹം വാങ്ങിയിരിക്കുന്ന പഴയ ബംഗ്ലാവില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തി അതു തന്നെ ഉപയോഗിക്കാമായിരുന്നു. റോക്കിന്റെ അവസ്ഥ ഒരോ ദിനം ചെല്ലുന്തോറം മോശമായികൊണ്ടിരിക്കുകയാണെന്നും എല്ലാ ഭാഗങ്ങളിലും പുതിയ കെട്ടിടങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ഹെയ്ന്‍സ് കൂട്ടിച്ചേര്‍ത്തു. ഹോളിഡേ വീടുകളുടെ ഉടമസ്ഥര്‍ പ്രദേശം നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മറ്റൊരു സമീപവാസിയായ റെയ്വാള്‍ പ്രതികരിച്ചു. വീടുകളുടെ സെക്കന്റ് ഹാന്റ് ഉടമസ്ഥര്‍ക്ക് ഇവിടെ എന്തും ചെയ്യാമെന്നാണ് അവര്‍ കരുതുന്നത്. ഇതൊരു നല്ല പ്രദേശമായിരുന്നു എന്നല്‍ ഇപ്പോള്‍ ഇവിടം നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും റെയ്വാള്‍ പറയുന്നു. വിവാദങ്ങളെക്കുറിച്ച് റാംസെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലണ്ടന്‍: ടിക്കറ്റുകളില്‍ എയര്‍ലൈനുകള്‍ അധികമായി ഈടാക്കുന്ന നിരക്കുകള്‍ ഇല്ലാതാക്കാനൊരുങ്ങി ഗവണ്മെന്റ്. അപ്രതീക്ഷിത ചാര്‍ജുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിര്‍ദേശങ്ങള്‍ പുതിയ ഏവിയേഷന്‍ സ്ട്രാറ്റജിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ബുക്കിംഗ് ഫീസ്, സീറ്റ് റിസര്‍വേഷന്‍, ലഗേജ്, ലെഗ് റൂമുകള്‍ എന്നിവയ്ക്കും മറ്റുമായി ഈടാക്കുന്ന നിരക്കുകള്‍ ഒഴിവാക്കണമെന്നാണ് എയര്‍ലൈന്‍ കമ്പനികളോട് ആവശ്യപ്പെടുക. ഇത്തരം ഹിഡന്‍ ചാര്‍ജുകള്‍ ബുക്കിംഗിനിടയില്‍ മാത്രമായിരിക്കും യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുക. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ട്രാന്‍സ്പോര്‍ട്ട് ആണ് ഇക്കാര്യം അറിയിച്ചത്.
ടിക്കറ്റിലെ പേര് മാറ്റുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ ബുക്കിംഗ് സമയത്തുതന്നെ വ്യക്തമാക്കിയിരിക്കണമെന്നും പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു. റയന്‍എയര്‍ പേരുമാറ്റത്തിന് ഓണ്‍ലൈനില്‍ 115 പൗണ്ടും വിമാനത്താവളങ്ങളില്‍ 160 പൗണ്ടുമാണ് ഈടാക്കാറുള്ളത്. ഈസിജെറ്റ് ഇതിനായി ഓണ്‍ലൈനില്‍ 40 പൗണ്ടും കോള്‍ സെന്റര്‍ വഴിയാണെങ്കില്‍ 52 പൗണ്ടും ഈടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചാര്‍ജുകള്‍ മറച്ചുവെച്ചിരിക്കുന്നവയല്ലെന്നാണ് എയര്‍ലൈനുകള്‍ അവകാശപ്പെടുന്നത്.
നിരക്കുകള്‍ സുതാര്യമായി അവതരിപ്പിക്കണമെന്നാണ് എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇവ അമിതമാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനമേര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ലോകത്തെ വന്‍കിട എയര്‍ലൈനുകളില്‍ 66 എണ്ണം ഇത്തരം ഫീസുകളിലൂടെ 33 ബില്യന്‍ പൗണ്ടാണ് സമ്പാദിച്ചതെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. മൊത്തം വരുമാനത്തിന്റെ 10 ശതമാനത്തോളം വരും ഇതെന്നാണ് കണക്ക്.
നെയ്യാറിലെ കയത്തിൽ യുവാവ് മരണത്തിലേക്ക് മുങ്ങിത്താഴുന്നത് ഇരുകരകളിലും തടിച്ചു കൂടിയ ജനങ്ങൾ നോക്കി നിന്നു. മാമ്പഴക്കര വാഴാത്തത മേലേക്കര വത്സല ഭവനിൽ ബാബുവിന്റെയും വത്സലയുടെയും മകൻ ബൈജുവാണ് (31) കഴിഞ്ഞ ബുധനാഴ്ച കന്നിപ്പുറം കടവിന് സമീപത്തായി മുങ്ങി മരിച്ചത്.
ബൈജുവും ബന്ധുവായ ബിജുവും ഒരുമിച്ച് നെയ്യാർ ഇരുമ്പിൽ കടവിലിരുന്ന് മദ്യപിച്ചതായി പൊലീസ് പറയുന്നു. തുടർന്ന് വള്ളത്തിൽ കയറി കന്നിപ്പുറം കടവിലെത്തിയ ബൈജു മണലെടുത്ത കുഴിയിൽ മുങ്ങിത്താഴുകയായിരുന്നു. ഇത് കണ്ട് സമീപത്ത് നിന്ന ചിലർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഇരുമ്പിൽ മുടിപ്പുര എന്നിവിടങ്ങളിൽ ഉത്സവമായതിനാൽ വിവരം അറിഞ്ഞ് ധാരാളം പേർ എത്തിയിരുന്നു. ഇവർ നോക്കിനിൽക്കേയാണ് ബൈജു കയത്തിലേക്ക് താഴ്ന്നുപോയത്.
നെയ്യാറ്റിൻകരയിൽ നിന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കയത്തിൽ താഴുന്നയാളെ രക്ഷപ്പെടുത്താനുള്ള ഉപകരണങ്ങൾ ഇല്ലായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കരയ്ക്കെത്തിച്ചു. നെയ്യാറ്റിൻകര പൊലീസ് മഹസർ എഴുതാൻ തിടുക്കം കാട്ടിയത് സംഘർഷത്തിന് വഴി വച്ചു.
മരണത്തിൽ ദുരൂഹതയുള്ളതായി വീട്ടുകാർ ആരോപിക്കുന്നു. വീട് നിർമ്മിച്ച് ഗൃഹപ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു കൂലിപ്പണിക്കാരനായ ബൈജു.
ഗുജറാത്തിലെ അങ്ക്ളേശ്വര്‍ പട്ടണത്തില്‍ 40 വയസ്സുള്ള അമ്മയും, 19കാരിയായ മകളെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ബറൂച് ജില്ലയില്‍ നിന്നും കാണാതായ 10 കുട്ടികളുടെ തിരോധാനത്തിന് പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്.
റഷീദ പട്ടേല്‍, മകള്‍ മുഹ്സിന എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ് ഇവര്‍ക്കെതിരെ കൊലപാതക കേസും രജിസ്റ്റര്‍ ചെയ്തു. ഇവര്‍ താമസിക്കുന്ന വീടിന് പിന്നിലെ പറമ്പില്‍ നിന്നും കഴിഞ്ഞ ദിവസം പോലീസ് ഒരു ആണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെടുത്തിരുന്നു.
2016 മാര്‍ച്ചില്‍ കാണാതായ വിക്കി ദേവിപൂജക് എന്ന ഏഴ് വയസ്സുകാരന്റെ അസ്ഥികൂടമാണ് പോലീസ് കണ്ടെത്തിയത്. കുട്ടി എങ്ങിനെ മരിച്ചെന്ന് കണ്ടെത്താനായി അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കുട്ടി കീടനാശിനി കുടിച്ച് മരിച്ചെന്നാണ് റഷീദ പോലീസിന് നല്കിയ മൊഴി. 2017 നവംബര്‍ 17ന് ഏഴ് വയസ്സുള്ള മറ്റൊരു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അമ്മയെയും, മകളെയും പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മൊഹിത് പസ്വാന് എന്ന ഏഴ് വയസ്സുകാരന് നാല് മാസത്തിന് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്.
റഷീദയുടെ വീട്ടില്‍ കുട്ടിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവര്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നതായും വ്യക്തമായി. മൊഹിതിന്റെ രക്ഷിതാക്കള്‍ നല്കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍ റഷീദയുടെ ചെറിയ കുഞ്ഞും മരിച്ചിരുന്നു. തനിക്ക് പ്രായമാകുമ്പോള്‍ നോക്കാന്‍ ഒരു ആണ്‍കുട്ടി വേണമെന്ന നിലപാടിലായിരുന്നു ഇവര്‍. ഈ വിവരങ്ങള്‍ വെച്ച് അന്വേഷണം നടക്കവെയാണ് പറമ്പില്‍ നിന്നും അസ്ഥികൂടം ലഭിച്ചത്. ഇതോടെ മറ്റ് എട്ട് കുട്ടികളുടെ തിരോധാനവും ഇവരെ ബന്ധപ്പെടുത്തി പോലീസ് അന്വേഷിക്കുകയാണ്.