ഹൈദരാബാദ്: സഹപാഠിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ മകളെ അച്ഛന്‍ തലയ്ക്കടിച്ചു കൊന്നു. 22 കാരിയായ ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. കൃഷ്ണ ജില്ലയിലെ ചന്ദര്‍ലാപാഡു മണ്ടാലിലാണ് സംഭവം. െ്രെപവറ്റ് കോളേജില്‍ ഫാര്‍മസിക്ക് പഠിക്കുന്ന ചന്ദ്രികയ്ക്ക് 22 വയസ്സ് തികഞ്ഞ പിറ്റേ ദിവസമായിരുന്നു ദാരുണ സംഭവം ഉണ്ടായത്.

പിറന്നാള്‍ ആഘോഷത്തിനിടെയാണ് ചന്ദ്രിക തന്റെ പ്രണയം മാതാപിതാക്കളോട് പറഞ്ഞത്. തന്റെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലാണെന്നും അയാളുമായുളള വിവാഹം നടത്തി തരണമെന്നും പറഞ്ഞു. പക്ഷേ ചന്ദ്രികയുടെ അച്ഛന്‍ കൊട്ടയ്യ അതിന് സമ്മതിച്ചില്ല. താന്‍ കണ്ടെത്തുന്ന ആളെ വേണം ചന്ദ്രിക വിവാഹം കഴിക്കേണ്ടതെന്നായിരുന്നു പിതാവ് ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സഹപാഠിയുമായി സംസാരിക്കരുതെന്നും മറ്റൊരാളുമായി വിവാഹം ഉറപ്പിക്കാന്‍ പോവുകയാണെന്നും കൊട്ടയ്യ ചന്ദ്രികയോട് പറഞ്ഞു.

അന്നേ ദിവസം പുറത്തുപോയി മടങ്ങിയെത്തിയ കൊട്ടയ്യ കണ്ടത് ചന്ദ്രിക സഹപാഠിയുമായി ഫോണില്‍ സംസാരിക്കുന്നതാണ്. ഇതില്‍ കുപിതനായ അയാള്‍ കോടാലിയുടെ പിടികൊണ്ട് മകളുടെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.