കരിപ്പൂർ വിമാനത്താവളത്തില്‍ പ്രവേശനഫീസ് ഈടാക്കുന്നത് അനധികൃമായിട്ടാണെന്ന പരാതി വ്യാപകം. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 11 മിനിറ്റ് വരെ പ്രവേശന ഫീസ് ഈടാക്കാൻ പാടില്ലെന്നിരിക്കെയാണ് ഈ കൊള്ള. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളില്‍ നിന്നും 40 രൂപയാണ് അനധികൃത പ്രവേശനഫീസായി പിരിക്കുന്നത്.
ഇത് വാങ്ങാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇത് കാരണം അകത്തേക്ക് പ്രവേശിക്കാതെ കവാടത്തിന് മുന്നില്‍ ആളെ ഇറക്കുകയാണ് പല വാഹനങ്ങളിലെയും ഡ്രൈവർമാർ ചെയ്യുന്നത്. എല്ലാ സ്വകാര്യ – ടാക്സി വാഹനങ്ങളില്‍ നിന്നും പ്രവേശനഫീസ് എന്ന പേരില്‍ കരാറുകാർ പണം പിരിക്കുകയാണ്. പ്രവേശനഫീസ് കൊടുത്ത് അകത്ത് കയറുന്ന വാഹനങ്ങള്‍ക്ക് രസീത് കൊടുക്കുന്നില്ല.
രസീത് ചോദിക്കുന്നവർക്ക് സ്വകാര്യമായി പണം തിരികെ നല്‍കുന്നുമുണ്ട്. യാത്രക്കാരും വിവിധ സംഘടനകളും ഈ അനധികൃത പണപ്പിരിവിനെതിരെ രംഗത്ത് വരുന്നുണ്ടെങ്കിലും എയർപോർട്ട് അതോറിറ്റി ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നേരത്തെ, കരിപ്പൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്കേർപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. പിഴ ചുമത്തുമെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ അധികൃതർ പിൻവാങ്ങി. കഴിഞ്ഞ ദിവസമാണ് ഇങ്ങനെയൊരു ബോർഡ് കരിപ്പൂർ വിമാനത്താവളത്തില്‍ സ്ഥാപിച്ചത്.
വിലക്ക് ലംഘിച്ച് അകത്ത് പ്രവേശിച്ചാല്‍ 500 രൂപ പിഴ ഇടാക്കുമെന്നും ബോർഡില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹനങ്ങള്‍ കടന്ന് പോകുന്ന പ്രധാന കവാടത്തിന് മുന്നിലായിരുന്നു ബോർഡ് സ്ഥാപിച്ചത്. ഓട്ടോറിക്ഷകളോടുള്ള അവഗണനയ്ക്കെതിരെ ഡ്രൈവർമാരും ജനപ്രതിനിധികളും യാത്രക്കാരും ഒരുപോലെ രംഗത്തെത്തിയതോടെയാണ് ബോര്‍ഡ് മാറ്റി പ്രശ്നം തീര്‍ത്തത്.
ജിമ്മി മൂലംകുന്നം
യുകെയിൽ അജപാലന സന്ദർശനം നടത്തുന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബർമിംഗ്ഹാം മിഷനായ സാറ്റിലി ഇടവകയിൽ സ്വീകരണം നൽകും. സെപ്റ്റംബർ 16-ാംതീയതിയാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഇവിടെ എത്തിച്ചേരുന്നത് .
അന്നേ ദിവസം വൈകിട്ട് 6 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയിൽ പരിശുദ്ധ പിതാവിനോടൊപ്പം രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും കാർമികത്വം വഹിക്കും. തദവസരത്തിൽ വിശുദ്ധ കുർബാനയിലും വിശുദ്ധ കർമ്മങ്ങളിലും ഇടവക ജനങ്ങൾ മുഴുവനും ഒന്നിച്ച് പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ എല്ലാ ഇടവക കുടുംബങ്ങളെയും വികാരി ഫാ. ടെറിൻ മുല്ലക്കര വളരെ സ്നേഹത്തോടെ ക്ഷണിച്ചു കൊള്ളുന്നു.

ശ്രീകുമാരി അശോകൻ
ഓണത്തുമ്പി പാടൂ നീ
ഓമൽ പാട്ടുകൾ പാടൂനീ
ഓണത്തപ്പനെ എതിരേൽക്കാൻ ഓണച്ചിന്തുകൾ പാടൂ നീ
പാണൻപാടിയ പഴംപാട്ടിൽ
പൂന്തേനൂറും പൊൻപാട്ടിൽ
നാവോറെല്ലാം പൊയ്പ്പോകും
നാട്ടിൽ ലസിക്കും ശ്രീയെല്ലാം.
താരകൾ പൂക്കും മാനത്ത്
താരുകൾ വിടരും താഴത്തു
തുമ്പിപ്പെണ്ണേ കുഞ്ഞോളേ
തുള്ളുത്തുള്ളി നീ വായോ.
ഓണത്തപ്പൻ വന്നാലോ
ഓണസദ്യ ഒരുക്കാലോ
ഓണസദ്യ കഴിച്ചിട്ട്
ഓണക്കോടിയുടുക്കാലോ.
ഓണക്കോടിയുടുത്തിട്ടു
ഓണപ്പാട്ടുകൾ പാടാലോ
ഓണപ്പാട്ടുകൾ പാടീട്ടു
ഓമൽക്കളികൾ തുടരാലോ
ശ്രീകുമാരി. പി
ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തെളിനീർ കവിതാലാപനത്തിനുള്ള 2023 ലെ പുരസ്‌കാരം, മികച്ച കവിതയ്ക്കുള്ള 2022,223 വർഷങ്ങളിൽ പുരസ്‌കാരം, മലയാള കാവ്യ സാഹിതി നേർക്കാഴ്ച 2021(കൊല്ലം ജില്ല )കവിത രചനയിൽ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. കാവ്യ കലികകൾ പ്രഥമ കവിതാ സമാഹാരം

ജേക്കബ് പ്ലാക്കൻ
ഓണപ്പൂവിനുൾപ്പൂവിനുള്ളിൽ ഓമൽകിനാവിൻ തേന് ..
ആവണിത്തണു
നീർമണി മുത്തിൽ
പൊന്നാവണി
പൊൻവെയില് ..
കാണാക്കിളിയുടെ പാട്ടിൽ ഓണത്തപ്പന്റെ തെയ്യാട്ടം..!
തോണിപ്പാട്ടിനീണത്തിൽ കരുമാടിക്കുട്ടന്റെ ഓണതോണി ..!
വെയിൽമഴ എഴുത്താണിവിരലാൽ
പുഴമാറത്തോത്തിരി
ഇക്കിളി വൃത്തങ്ങൾ വരച്ചുമാച്ചു ..!
നാണത്താലഴകെഴും
കുട്ടനാട്ടെ പെണ്ണിന്റെ കവിളിൽ കുങ്കുമപ്പൂ ഛായം തെളിഞ്ഞുനിറഞ്ഞു ..!
ഓണത്തുമ്പികൾ സ്വർണ്ണപൂക്കളായി തഞ്ചുമ്പോളോണത്തിനോർമ്മകൾ പൂത്തപോലെ ..!
അങ്ങേവീട്ടിലെ തുഞ്ചോല തുമ്പത്ത് ഓലെ ഞാലിക്കിളിയുമൊരു ഊഞ്ചോലിട്ടു ..!
മുറ്റത്തിനാരോ മൂക്കുത്തിയിട്ടപോൽ മിന്നിത്തിളങ്ങുന്നുപൂക്കളങ്ങൾ ..!
കാറ്റിനോടാരോ പ്രണയം പറഞ്ഞപോൽ തുള്ളികളിക്കുന്നിതാ പൂമരക്കൊമ്പേൽ ..!
പൊന്നാര്യൻപാടത്ത് പുന്നെല്ല് കൊയ്യാൻ
പയ്യാരം ചൊല്ലി പറക്കുന്നു മാടത്തകൾ ..!
ഓണം വന്നുണ്ണിയോണം ..മലയാള മണ്ണിലിന്നോണം വന്നു ..
കാണമറയെത്തെ വിണ്ണിലിരുന്നെന്റെ,യുണ്ണി ഓണപ്രകൃതി കണ്ടാഹ്ലാദിക്കുകയാവാം ..!
ഓണമായാലും ഓണനിലാവായാലും കാണുന്നതിലൊക്കെയീ,യമ്മക്കാണുന്നതെന്നുണ്ണിതൻ മുഖമല്ലോ ..!
കണ്ണിലെ കരിമുകിൽപൊയ്യാതെ …
തെല്ലും പൊഴിക്കാതെ …
കരളിലെ കദനകടലലകൾ കാട്ടാതെ ..ഒട്ടും മൊഴിയാതെ ..!
ഓണത്തിനുണ്ണാനമ്മ,യുണ്ണിക്കുംമൊരു കൂമ്പില ഓർത്തുവെച്ചു ..!
ഉണ്ണിവരില്ലിനി,യൊരിക്കലും ,
ഉണ്ണാനെന്നറിഞ്ഞിട്ടും..
ഉണ്ണിക്കൊരില,യമ്മ ഓർത്തുവെച്ചു ..!
മറക്കാനറിയാത്ത ഓർമ്മകളാ,ലമ്മ ഓണത്തി,നുണ്ണിക്കും കണ്ണീരുറഞ്ഞ മിഴികളാൽ
തുമ്പില,യൊന്നോർത്തുവെച്ചു !
മാമ്പൂ മാങ്കനിയായിവീണു …മുറ്റത്തെ തൈമാവ് മുത്തശ്ശിമാവായി.. എന്നിട്ടും ,അമ്മമനസ്സിലിന്നും ഉണ്ണിക്കന്നത്തെ പ്രായംമാത്രം ..!
അല്ലെങ്കിലുണ്ടോ …നക്ഷത്രങ്ങൾക്ക് പ്രായം …?
അവരെല്ലാം നമുക്കെന്നും വിണ്ണിലെ നമ്മുടെ കുഞ്ഞു മാലാഖമാരല്ലോ ..!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814

ശുഭ
പറയാതെ പോകുന്നതെന്തെ, എൻ
പ്രാണനിൽ നീ ചേർന്നൊഴുകുമ്പോൾ
തമ്മിലറിയാതെ പിരിയുവതെങ്ങനെ.
എൻ പ്രാണനകലാതെ പിരിയുവാനാകുമോ സഖി.
പോയിടാം വീണ്ടുമാം രാവിൻ്റെ മാറിൽ
കടലായ് സ്വപ്നങ്ങൾ നെയ്തെടുക്കാം.
തമ്മിൽ തിരയുന്ന സ്വപ്നങ്ങൾ നെയ്തെടുക്കാം.
ഓർമ്മകൾ മെല്ലെ പൂക്കുന്നു എന്നിൽ,
ഓരം ചേർന്നെന്നിൽ നീ ഒഴുകുന്ന പോലെ .
(പറയാതെ പോകുന്നതെന്തെ )
നീയില്ലാ രാവുകൾ തേങ്ങലായ് മാറി
നീയില്ലാ നിമിഷം തുലാവർഷമായി .
ഏതകലങ്ങളിൽ പോയ് മറഞ്ഞാലും,
നിൻ ഓർമ്മയിൽ ഞാൻ നിന്നോടലിഞ്ഞിടാം.
(പറയാതെ പോകുന്നതെന്തെ )
ശുഭ: കേരള ഹൈക്കോടതിയിൽ IT സെക്ഷനിൽ Software Technical Lead ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കി ളി,നിറക്കൂട്ട്
ഭർത്താവ് – അജേഷ്

വിശാഖ് എസ് രാജ്
വിഷക്കുപ്പിയും മരണക്കുറിപ്പും
പോക്കറ്റിലുണ്ട്.
കൈനോട്ടക്കാരനും
അയാളുടെ തത്തയും
അതറിഞ്ഞിട്ടില്ല.
മരണത്തിനു മുൻപ്
ഒരാളെയെങ്കിലും
വിഡ്ഢിയാക്കാനായല്ലോ.
മറിച്ചായിരുന്നു ഇതുവരെ.
കാലത്തിന്റെ വരകൾ ധാരാളമുള്ള
വൃദ്ധനാണ് കൈനോട്ടക്കാരൻ.
അമ്പലമുറ്റത്തെ ആൽമരം വീട്.
അലങ്കാരമില്ലാതെ ചുറ്റിയ
കാവി മാത്രമുടുപ്പ്.
കൂട്ടിലെ തത്ത പങ്കാളി.
തത്തച്ചുണ്ടിലെ ചീട്ടിൽ
മുൻപ് കാണാത്ത ദൈവം.
മുപ്പത്തിമുക്കോടി വലിയ
സംഖ്യ തന്നെ !
അടുത്തത് ,
സൂക്ഷ്മദർശിനിയുടെ ഊഴം.
കൈരേഖകൾ വലുതാക്കി
തലങ്ങും വിലങ്ങും അതങ്ങനെ..
നോക്കാതെതന്നെ
എനിക്കറിയാം,
ആയുർരേഖ
ദാ ഇത്രമാത്രം.
‘ സാറേ നല്ലതും കെട്ടതുമുണ്ട് ‘
പരിശോധന കഴിഞ്ഞു,
ഇനി പ്രവചനം.
‘ ആയുസ്സുണ്ട്, തൊണ്ണൂറ്റേഴ് വയസ്സ്.
എന്നാലാരോഗ്യം കുറയും.
രോഗങ്ങൾ തോളത്തു നിന്നിറങ്ങില്ല.
ആയിരം പുസ്തകശാലയെ
അറിവിനാൽ വെല്ലും.
പക്ഷേ മനസ്സ്,
കടുപ്പമേറിയ ചായപോലെ
കലങ്ങിക്കിടക്കും. ‘
പേഴ്സിൽ മിച്ചമുള്ള നോട്ടുകൾ
അയാൾക്കു നൽകി.
ചാകാനുറച്ചാണ് ഇറങ്ങിയത്.
എന്നാലിപ്പോൾ
മരണക്കുറിപ്പും വിഷക്കുപ്പിയും
കാണാനില്ല.
അയാളെടുത്തിരിക്കും, തീർച്ച.
വിശാഖ് എസ് രാജ്: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. മാതൃഭൂമി, സമകാലിക മലയാളം, മൂല്യശ്രുതി, കലാപൂർണ്ണ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.
സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ , മിസ്റ്ററി (mystery) , റിങ്ങ് (ring) എന്നീ പേരുകളിൽ രണ്ട് ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചു. രണ്ടിന്റെയും തിരക്കഥാ രചനയിൽ പങ്കാളിയായി. ചിത്രങ്ങൾ യുട്യൂബിൽ ലഭ്യമാണ്.

ഷെറിൻ പി യോഹന്നാൻ
“മഞ്ഞിൽ പുതച്ചുകിടന്ന പുല്ലിൽ കാൽതെന്നിയാണ് നോട്ടമെത്താത്ത കൊക്കയിലേക്ക് വീണത്. എവിടെയോ തടഞ്ഞു നിന്നു. മുകളിലേക്ക് മുഖമുയർത്തി അലറുന്നുണ്ട്. മഞ്ഞിലും ആഴത്തിലും പതിച്ച് ശബ്ദം നേർത്ത് ഇല്ലാതാവുന്നു. കോട മൂടി കാഴ്ച മറഞ്ഞു. കണ്ണിൽ ഇരുട്ട് കട്ടപിടിച്ചു. തടഞ്ഞതിൽ നിന്നും ഉടഞ്ഞ് താഴേക്ക്…. ”
മുന്നിലിരുന്ന് ഉറങ്ങരുത്. ഉറങ്ങിയാൽ ജീപ്പ് നിർത്തിയിടും! ഹനുമാൻ ഗീയർ വലിച്ചിട്ട് ഡ്രൈവർ അന്ത്യശാസനം നൽകി. ഓഖാ എക്സ്പ്രസിലെ ഉറക്കമളച്ചുള്ള യാത്രയുടെ ക്ഷീണം ഉച്ചയ്ക്കാണ് ശരീരത്തെ ബാധിച്ചത്. ബൈഡൂർ മൂകാംബിക സ്റ്റേഷനിൽ തീവണ്ടിയിറങ്ങുമ്പോൾ പുതിയ പ്രഭാതമാണ്. കാലി മേഞ്ഞു നടന്ന സ്റ്റേഷനിൽ കാൽപെരുമാറ്റം കൂടി. സ്റ്റേഷന്റെ മുന്നിൽ
“മൂകാംബികയിലേക്ക് പൊന്നുപോലെ ഇറക്കിതരാമെന്ന” വാഗ്ദാനവുമായി ടാക്സിക്കാരുണ്ട്. മുഖം കൊടുക്കാതെ, ദിശയറിയില്ലെങ്കിലും നീണ്ടുനിവർന്നു അലസമായി കിടക്കുന്ന റോഡിലേക്ക് നാലു ചെറുപ്പക്കാരിറങ്ങി. സ്റ്റേഷനിൽ നിന്നിറങ്ങി വലത്തേക്കുള്ള റോഡിൽ നേരെ നടന്നാൽ മൂകാംബികയ്ക്കുള്ള ബസ് കിട്ടും. ഒരാൾക്ക് 43 രൂപ. മൂകാംബികയിലെ പ്രഭാതത്തിന് മുല്ലപ്പൂ വാസനയുണ്ട്. മലമുകളിൽ പുക പോലെ മഞ്ഞുയരുന്നുണ്ട്. കാടും തണുപ്പും പിന്നിട്ടു ബസ് മൂകാംബിക സ്റ്റാൻഡിലെത്തും. ഇറങ്ങിമുന്നോട്ട് നടന്നാൽ ഭാഷ അറിയില്ലെന്നോ ദേശം അറിയില്ലെന്നോ ഉള്ള പേടി നിങ്ങളെ പിടികൂടില്ല. ഭയത്തെ അരിച്ചുകളയുംവിധം പരിചിതരെന്നു തോന്നുന്ന കുറെ മനുഷ്യർ ചുറ്റും വന്നുകൂടും. നാല് പേർക്ക് കൂടി ഒരു ദിവസം സ്റ്റേ – 1500 രൂപ. ഡീൽ. എന്റെ ലക്ഷ്യം മൂകാംബികയല്ല. കുടജാദ്രിയാണ്. സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി മുകളിൽ കുടകപ്പാലകൾ പൂത്തുലയുന്ന വനശുദ്ധിയിലേക്കുള്ള യാത്ര.

മൂകാംബികയിലെ പൊള്ളാത്ത ഉച്ചവെയിലിൽ കുടജാദ്രി കുന്നിറങ്ങിയ ജീപ്പിൽ നിന്ന് പുറത്തെത്തി നടുനിവർക്കുന്നവരെ കണ്ടു. ഇന്നുവരെ കേട്ടും അറിഞ്ഞും മനസ്സിലിടംപിടിച്ച ഇടത്തേക്ക് ഞങ്ങൾക്കുവേണ്ടിയും ഒരു ജീപ്പ് കാത്തുകിടക്കുന്നു. ഒരാൾക്ക് 470 രൂപയാണ് ചാർജ്. 400 രൂപ ജീപ്പിനും 70 രൂപ ഫോറെസ്റ്റ് ചെക്ക്പോസ്റ്റിലും നൽകാൻ. കൂടുതലാണെന്ന് തോന്നും. പക്ഷേ ഒരു ജീപ്പ് ഒരുദിവസം ഒറ്റത്തവണ മാത്രമേ പോകൂ. 140 ജീപ്പുകൾ ഉണ്ട്. രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെ മാത്രമേ ജീപ്പ് സർവീസ് ഉള്ളൂ.
കൊല്ലൂരിൽ നിന്ന് കുടജാദ്രിയിലേക്ക് 38 കിലോമീറ്റർ. ഒന്നര മണിക്കൂർ അങ്ങോട്ട്, കുടജാദ്രിയുടെ മുകളിലേക്ക് ഒന്നര മണിക്കൂർ, തിരികെ ഒന്നരമണിക്കൂർ. ആകെ ആറുമണിക്കൂർ നീളുന്ന യാത്ര. എട്ടു പേരുണ്ടെങ്കിലേ ജീപ്പ് സ്റ്റാർട്ട് ആക്കൂ എന്നതാണ് അലിഖിത നിയമം. ഞങ്ങൾ നാലുപേർക്കൊപ്പം അഞ്ചുപേരടങ്ങുന്ന കുടുംബമെത്തി. മുന്നിലെ സീറ്റിൽ ഡ്രൈവറിനടുത്തുള്ള ഇരിപ്പിനൊരു പ്രശ്നമുണ്ട്, രസമുണ്ട്. തുടരേതുടരേ നിർദേശങ്ങൾ കിട്ടും. കമുകിൻ തോട്ടങ്ങളും വയലും നിറഞ്ഞ ഗ്രാമമാണ് ഫസ്റ്റ് ഹാഫ് കാഴ്ച. കാട്ടിലേക്ക് കയറുന്നതിനും മുൻപ് ഒരു സ്റ്റോപ്പുണ്ട്. ഉപ്പിട്ടൊരു സോഡാ ലൈമിൽ മയക്കത്തെ പമ്പകടത്തി. കോൺക്രീറ്റ് റോഡിലൂടെ വണ്ടി കുന്നു കയറുകയാണ്. കാടിനൊപ്പം ഓടിയെത്താനുള്ള ശ്രമം രസകരമാണ്. കയറിവന്ന വഴികൾ നേർത്ത ഞരമ്പുപോൽ മാത്രമായി. ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ ഫീസ് അടച്ചു. കൈയിലുള്ള പ്ലാസ്റ്റിക് അവിടെ ഏൽപ്പിക്കണം. മുന്നോട്ട് ഇനി കൃത്യമായ വഴിയില്ല. ചെമ്മണ്ണും മഴയും കൂടിക്കുഴഞ്ഞ പാത. ഇരിപ്പ് ഉറപ്പിച്ചോളാൻ നിർദേശം. ചുരുളിയിലെന്നപോലെ അവിടം മുതൽ ജീപ്പ് തനിസ്വരൂപം പുറത്തെടുത്തു.
മണ്ണിലും കുഴിയിലും ആഴ്ന്നിറങ്ങിയ ജീപ്പിൽ കുന്നുകയറുമ്പോൾ എടുത്തെറിയപ്പെടുന്ന പ്രതീതിയാണ്. ഓഫ് റോഡിന്റെ ‘ഗോൾഡൻ എക്സാമ്പിൾ’. കുന്നിറങ്ങിവരുന്ന ജീപ്പുകൾക്ക് കടന്നുപോകാനായി നമ്മുടെ വാഹനം പുറകോട്ട് എടുക്കും. ഏതെങ്കിലും മൺതിട്ടയിലോ പാറയുടെ മുകളിലോ ആവും തടഞ്ഞുനിൽക്കുക. കുത്തനെയുള്ള ഒരു കയറ്റത്തിന് മുന്നേ വണ്ടി നിന്നു. നാലു
പേരോട് ഇറങ്ങി മുകളിലേക്ക് അല്പം നടക്കാൻ നിർദേശം. വലുത് എന്തിനോ ഉള്ള തയ്യാറെടുപ്പുപോലെ വണ്ടിയുടെ ഗ്ലാസ് ഉയർത്തി വച്ചു. ഫസ്റ്റ് ഗിയറിലാണെന്ന് ഒന്നുകൂടി ഉറപ്പിച്ച് ആക്സിലറേറ്ററിൽ ചവിട്ടിപിടിച്ചു. പാതി ചരിഞ്ഞും കുലുങ്ങിയും കൽച്ചീളുകളിൽ തെന്നിമാറിയും കുത്തനെയുള്ള കടമ്പ കടന്നു. പച്ചപുല്ല് നിറഞ്ഞ കുന്നിനെ കെട്ടിപിടിച്ചു കിടക്കുന്ന കോടയിലേക്ക് വണ്ടി സെക്കന്റ് ഗീയറിട്ട് നീങ്ങി. ആശ്വാസതുരുത്തുപോലെ ഒരിടം. 10 കിലോമീറ്റർ ഓഫ്‌റോഡിന് അന്ത്യം കുറിച്ച് ജീപ്പ് നിന്നു. മൂല സ്ഥാനത്ത് ദേവീക്ഷേത്രം. ഇനി ഒന്നര കിലോമീറ്റർ കാൽനടയായി കയറണം. സമയം ഉച്ചയ്ക്ക് മൂന്നുമണി.
തെക്കുനിന്നെത്തിയ കാറ്റിനൊപ്പം സമയത്തെ പറഞ്ഞുവിട്ട് മലകയറണം. മലമുകളിൽ നിന്നെത്തുന്ന തണുത്ത വെള്ളമെടുത്ത് മുഖം കഴുകി. വഴികളെല്ലാം നീളുന്നത് ഒരിടത്തേക്കാണ്. ആ ഇടത്തേക്കാണ് കാലും മനസും ഉറപ്പിച്ച് കയറിയ ആയിരക്കണക്കിന് മനുഷ്യരുടെ പിറകെ ഞാനും ഞങ്ങളും കയറുന്നത്. മുന്നിൽ പോയവരൊക്കെ നടന്നുതീർത്ത വഴികൾ. കല്ലും കാറ്റും നിറഞ്ഞ കുന്നുകയറ്റം തുടങ്ങി. ആയാസം എന്ന് തോന്നിയത് അതികഠിനമാകുന്നു. എങ്കിലും മുന്നിൽ താണ്ടേണ്ട ദൂരമുണ്ട്. പഞ്ഞിക്കെട്ടുപോലെ കയ്യെത്തും ദൂരത്തു മേഘങ്ങൾ. തൊടാൻ സമ്മതിക്കാത്തതുപോലെ മഞ്ഞതിനെ മറച്ചുപിടിച്ചു. പകരം നനവ് പകർന്നു. തലയിൽ പറ്റിപിടിച്ച മഞ്ഞുതുള്ളികളുടെ നനവ് ഉള്ളിലേക്കും പതിയെ പടർന്നു. വശങ്ങളിൽ കൊക്കയിലേക്ക് ചാടാൻ തയ്യാറെന്നപോലെ മരങ്ങൾ, പച്ചപിടിച്ചു സ്വസ്ഥമായി നിൽക്കുന്ന കുന്നുകൾ. അതിനിടയിലൂടെ ചരൽ നിറഞ്ഞ വഴി. കേറിപോകുന്ന വഴികൾക്കുമുണ്ട് പ്രത്യേകത. നിരപ്പിൽ നിന്ന് പതുക്കെ കൊക്കയുടെ വശം ചേർന്ന് നടക്കേണ്ടി വരും, പിന്നീട് ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ ഇരുട്ടിൽ നീങ്ങേണ്ടിവരും, അടിതെറ്റിയാൽ ആത്മാവ് അന്തരീക്ഷത്തിലേക്ക് ഉയരുമെന്നപോലെ കിടക്കുന്ന പാത പിന്നീടേണ്ടി വരും, ഇരുന്ന് പോകും. പക്ഷേ പിന്മാറരുത്. മരങ്ങൾക്കിടയിലൂടെ കടന്നുവരുന്ന കാറ്റിൽ ഗൂഢഭാഷയിലുള്ള സ്വരങ്ങൾ ഉണ്ട്. മരത്തടികളിലെ പായലിൽ പിറവിയെടുത്ത ബെഗോണിയ പൂക്കൾ തലപൊക്കി നോക്കുന്നുണ്ട്. ഒപ്പമിരുന്ന് പടം പിടിക്കണം. ഇലകൊഴിയും ശിശിരത്തിനപ്പുറം പച്ചിലകളുടെ ഉത്സവമുണ്ടായി. ആ കാലത്താണ് ഞങ്ങൾ കുന്നുകയറിയതെന്ന് ഓർത്ത് ആനന്ദിച്ചു. കാറ്റിനെ തിരിച്ചറിയുന്നത് അനങ്ങുന്ന ഇലകളെ നോക്കിയാണ്. ചലനാത്മകമായ എല്ലാ ജീവിതങ്ങളിലും എന്തോ ഒന്ന് എവിടെനിന്നോ വീശുന്നുണ്ട്.
കോട കാഴ്ച മറച്ചു. കുന്നിറങ്ങി വരുന്നവരെ കണ്ണിൽപെട്ടപ്പോൾ ഇനി എത്ര ദൂരമുണ്ട് ലക്ഷ്യസ്ഥാനത്തേക്കെന്ന് ചോദിച്ചു. ഇതാ അവിടെ എന്നുത്തരം. എവിടെ എന്ന ചോദ്യം ഉള്ളിൽ നിറഞ്ഞു. കാലുകൾ തളർന്നു. ശരീരം വിയർത്തു. തൊണ്ട വരണ്ടു. യാത്രയിൽ യാതനയണഞ്ഞാലും യാത്ര യാതനയാവരുത് എന്നാണല്ലോ. യാത്ര കയ്യെത്തും ദൂരത്ത് കളയാൻ ആവില്ല. പതിയെ കോടയ്‌ക്കൊപ്പം കണ്ടു, കുടജാദ്രി കുന്നിലെ സർവജ്ഞപീഠം. ഭക്തിയോ സാഹസികതയോ ജിജ്ഞാസയോ ആവാം നിങ്ങളെ കുടജാദ്രിയിലേക്ക് നയിക്കുന്നത്. ജ്ഞാനത്തിന്റെ പീഠം ഒരു ആശ്വാസപീഠമാകും. തിരിച്ചറിവും ജീവിതാർത്ഥവും മനസിനെ പിടിച്ചിരുത്തും. ശങ്കരപീഠത്തിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ താഴ്വാരത്ത് കൊല്ലൂർ ക്ഷേത്രം കാണാം. സർവ്വജ്ഞ പീഠത്തിന് അപ്പുറവും വഴികളുണ്ട്. പക്ഷേ ഇപ്പോൾ പോകാനാവില്ല. ഇനിയൊരിക്കൽ.
ഈ സ്ഥലത്തിന്റെ പഴമയിൽ മനുഷ്യരെ സന്തോഷിപ്പിക്കുന്ന എന്തോ ഒന്നുണ്ട്. മനസ് സ്വസ്ഥമാകുന്നു. കോട മാറി വൈകുന്നേരം മുന്നിൽ തെളിയുന്നു. നൂൽമഴയും ശീതക്കാറ്റും നീർച്ചാലും അനുഭവിച്ച് ഇറക്കം. ഞാനെന്നെ അറിയലെന്നാൽ ഞാനില്ലെന്നറിയലാണ്. കാടിന്റെ നിഗൂഢമായ വശ്യതയിലേക്ക് മെല്ലെ മെല്ലെ ആകൃഷ്ടരാകുന്നതോടെ അകവും പുറവുമായുള്ള അന്വേഷണങ്ങൾ എല്ലാം അവസാനിക്കുന്നു. ഇങ്ങനെയുള്ള യാത്രകൾ മനസ്സിൽ കോറിയിടുന്നത് അതാണ്. കുടജാദ്രിയിൽ പോയിട്ടുള്ളവരോട് ചോദിക്കൂ.. ഇനി പോകാനില്ലെന്ന് പറയുന്നവരെ കാണാനാകില്ല. കാരണം നമ്മെ മനുഷ്യനാകുന്ന എന്തോ ഒന്ന് ആ കാടുകളിലുണ്ട്. ഭൂമിയിലെ എണ്ണിയാൽ ഒടുങ്ങാത്ത മനുഷ്യർക്ക് വസന്തോത്സവങ്ങളുടെ നിമിത്തമായി കുടജാദ്രിയുണ്ട്…
ചെഗുവേര തന്റെ സുഹൃത്ത് ആൽബർടോയുമൊത്ത് നടത്തിയ യാത്രയിൽ ഇങ്ങനെ പറയുന്നുണ്ട്;
ഓരോ സാഹസിക യാത്രയ്ക്കും രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്- യാത്ര തിരിക്കലും മടങ്ങിയെത്തലും. രണ്ടാമത്തെ സൈദ്ധാന്തികകാര്യമെന്നതിനെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന യഥാർത്ഥ നിമിഷവുമായി കൂട്ടിയോജിപ്പിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ മാർഗ്ഗത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുക. കാരണം, യാത്ര മിഥ്യയായ ഒരിടമാണ്. എപ്പോൾ യാത്ര പൂർത്തിയാക്കുന്നുവോ അപ്പോൾ മാത്രമേ അത് പൂർത്തിയാക്കിയതായി പറയാൻ കഴിയൂ. പൂർത്തിയാക്കലിന് വൈവിധ്യമാർന്ന നിരവധി വഴികളാണുള്ളത്. വഴികൾ അവസാനിക്കുന്നില്ല എന്നാണ് പറയേണ്ടത്…
ഷെറിൻ പി യോഹന്നാൻ
പത്തനംതിട്ട കുന്നംന്താനം സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാന്തര ബിരുദവും തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും നേടി. ചലച്ചിത്ര നിരൂപണങ്ങൾ എഴുതി വരുന്നു. നിലവിൽ മാതൃഭൂമി പത്തനംതിട്ട ബ്യുറോയിൽ റിപ്പോർട്ടറായി പ്രവർത്തിക്കുന്നു.

നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് കോണ്‍ഗ്രസ് മുൻ എംഎല്‍എമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.
കേസെടുത്തിനെതിരെ മുൻ എംഎല്‍എമാരായ എംഎ വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ ശിവദാസൻ നായർ എന്നിവർ നല്‍കിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്റെ ഉത്തരവ്.
2015 മാർച്ച് 13ന് സംസ്ഥാന ബഡ്‌ജറ്റ് അവതരണത്തിനിടെ ആയിരുന്നു സംഭവം. അന്തരിച്ച മുൻ ധനമന്ത്രി കെഎം മാണി ബാർ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബഡ്‌ജറ്റ് അവതരണം തടയാൻ പ്രതിപക്ഷം നടത്തിയ ശ്രമം വലിയ കയ്യാങ്കളിയിലെത്തിയിരുന്നു.
തുടർന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീല്‍ എന്നിവരടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.
ഇടത് എംഎല്‍എമാർ മാത്രം പ്രതികളായ കേസില്‍ 2023ലാണ് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേർക്കാൻ തീരുമാനിക്കുന്നത്. വനിതാ നേതാക്കളായ കെകെ ലതിക, ജമീല പ്രകാശം തുടങ്ങിയവരെ കയ്യേറ്റംചെയ്‌തു, തടഞ്ഞുവച്ചു എന്നായിരുന്നു കേസ്. ഇതിനെതിരെയാണ് മുൻ എംഎല്‍എമാർ ഹൈക്കോടതിയെ സമീപിച്ചത്.
സതീഷ് ബാലകൃഷ്ണൻ
വലുതല്ലങ്കിലും അവന്റെതായ തിരക്കുകൾ നിറഞ്ഞ ജീവിത യാത്രക്കിടയിൽ
ഒരുഞായറാഴ്ച….
കുർബാന കഴിഞ്ഞു മടങ്ങുന്ന ആൾക്കൂട്ടത്തിനിടയിൽനിന്നും തന്റെ പേരെടുത്തുള്ള വിളികേട്ട് അവൻ തിരിഞ്ഞു നോക്കി…
“ഒരു അമ്മയും മകളും…”
നീലയിൽ വെള്ള പൂക്കളുള്ള ഉടുപ്പിട്ട വെള്ളാരം കണ്ണുകളുള്ള ഒരു പത്തുവയസുകാരിയുടെ കൈ പിടിച്ചുകൊണ്ടു അവർ അവന്റെ അടുക്കലേക്ക് പതിയെ….
വളരെ പതിയെ നടന്നടുത്തു….
ആരാണ് അത്?
നമുക്ക് തല്ക്കാലം ഒരു പേര് കൊടുക്കാം…
മീര…
ക്രിസ്ത്യാനിപെണ്ണിന് ഈ പേര്..
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പേര് വിളിക്കുന്നു.. അത്രയേയുള്ളു…
നായികയ്ക്ക് ഒരു പേര് കിട്ടി…
ഇനി കഥയിലേക്ക്…
കഥയല്ല… ജീവിതത്തിലേക്ക്..
വർഷങ്ങൾക്ക് മുൻപ് ഒരുദിവസം..
പള്ളിയിൽ നിന്ന് തിരികെ വീട്ടിലെത്തിയ മീര…
ഞാൻ കുളിക്കടവിൽ ചെന്നപ്പോൾ എന്നെ കാണാൻ അവിടെ വന്നു…
“ഞാൻ ഇന്ന് പോകുകയാണ്…”
ശരി ജോലികിട്ടി പോകുകയല്ലേ ചിലവ് ചെയ്യണം…
ഇപ്പോൾ വേണ്ട… ജോലിയൊക്കെ ചെയ്ത് ശമ്പളം ഒക്കെ വാങ്ങി..
ലീവിന് വരുമ്പോൾ മതി…
” എന്നുവരും എന്ന് പറയാൻ കഴിയില്ല”
എനിക്ക് ധൃതിയില്ല…
“ചിലപ്പോൾ ഇനി കാണാൻ കഴിഞ്ഞെന്നു വരില്ല”
ഏറെ നേരം അവൾ ഇത് തന്നെ പറഞ്ഞു നിന്നു..
ഒഴുക്കൻ മട്ടിൽ എന്റെ മറുപടിയും തുടർന്നു…
അവൾ പോയിട്ടുവേണം എനിക്ക് കുളിക്കാൻ…
ഞാൻ അക്ഷമാനായി നിന്നു…
പള്ളിയിൽ നിന്നും മടങ്ങുന്നവർ ശ്രദ്ധിക്കുന്നുണ്ട്…
” നീ പൊട്ടനാണോ…? അതോ പൊട്ടൻ കളിക്കുകയാണോ…?
ദേഷ്യപ്പെട്ടു ചോദിച്ചു..
മിണ്ടാതെ നിന്ന എന്നെ തറപ്പിച്ചു നോക്കിയിട്ട്
തോടിന് കരയിലൂടെ വീട്ടിലേക്കു നടന്നു തിരിഞ്ഞു നോക്കാതെ….
എനിക്കൊന്നും മനസിലായില്ല…
ശരിയ്ക്കും ഞാൻ പൊട്ടനാണോ?
ഏയ്… അല്ല… ആണോ?
ഞാൻ അത് അപ്പോഴേ വിട്ടു.. എന്റെ കാര്യങ്ങളേക്ക് വ്യാപ്രുതനായി…
കൂട്ടുകാരൻ വന്നു…
ഞാൻ ടൗണിലേക്ക്.. അവന്റെ ബൈക്കിൽ..
ഉച്ച കഴിഞ്ഞു ഞാനും അവനും നും.. കടയിൽ ചായകുടിച്ചിരുന്നപ്പോൾ
രവിലെ നടന്ന കാര്യം അവനോട് പറഞ്ഞു…
അവൻ പറഞ്ഞു…
നീ പൊട്ടൻ തന്നെയാണ്…
അവൾക്കു നിന്നോട് എന്തോ? ഉണ്ട്…
നിനക്ക് മനസിലായില്ലേ എന്ന്…
എനിക്ക് ശരിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല…
ഇത്രയും വലിയ… കുടുംബത്തിലെ അംഗം..
അലങ്കരികമായി പറഞ്ഞാൽ…
ഉന്നതകുല ജാതർ…
ഇതെല്ലാം മറന്നാലും
ഉയർന്ന വിദ്യാഭ്യാസം…
ബിരിദാന്തര ബിരുദം…
ഞാനോ?….
എങ്ങനെ ഞാൻ ചിന്തിയ്ക്കും ഇക്കാര്യം…
വാദ പ്രതിവാദങ്ങളുമായി ഞാനും അവനും…
പക്ഷെ തിരിഞ്ഞു നോക്കിയപ്പൾ…
കണ്ടു…
ചില സൂചനകൾ…
ഞങ്ങളുടെ കണ്ടുമുട്ടലുകൾക്കിടയിൽ അവൾ നൽകിയ സൂചനകൾ…
എന്റെ അവസ്ഥയിൽ അന്നത് തിരിച്ചറിഞ്ഞില്ല..
അവൻ പറഞ്ഞു നമുക്ക് റെയിൽവേ സ്റ്റേഷനിൽ പോകാം…
സമയം 3.40 കഴിഞ്ഞു…
ട്രെയിൻ 4.20ന്..
എനിക്കും കാണണം എന്ന് വലിയ ആഗ്രഹമായി…
തിരിച്ചറിയാതെ പോയ ആ പ്രണയത്തിനു പിന്നാലെ ഞങ്ങൾ ബൈക്കിൽ പാഞ്ഞു…
റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തിയതും ഞാൻ ഇറങ്ങി അകത്തേക്ക് ഓടി…
രണ്ടാം നമ്പർ പ്ലാറ്റുഫോമിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു…
ഏത് കംപ്പാർട്മെന്റിൽ ആണെന്നറിയില്ല…
പുറകിൽ ആണെന്ന് കരുതി… വേഗം പിന്നിലേക്ക് നടന്നു…
ഓരോ ബോഗിയിലും നോക്കി…
ഇല്ല…
ട്രയിൻ നീങ്ങിതുടങ്ങി….
കണ്ടില്ല….
ഞാൻ മുന്നിലേക്ക് ഓടി…
ട്രെയിന് വേഗം കൂടി കൂടി വന്നു…
എന്റെ കാലുകളെക്കാൾ വേഗത്തിൽ ട്രെയിൻ കുതിച്ചു…
ഓടി ഞാൻ പ്ലാറ്റുഫോമിന്റെ പുറത്തേക്കുള്ള എൻട്രൻസിനു അടുത്ത് എത്തറായി…
ട്രെയിൻ ഏറെ ദൂരെയായി….
അറിയാതെ ഞാൻ കരഞ്ഞുപോയി…
അകന്നു പോകുന്ന ട്രെയിന്റെ… അവസാന ബോഗിയുടെ പിന്നിലെ ഗുണനചിഹ്നം കണ്ണുനീരാൾ മറഞ്ഞപ്പോയി…
എൻട്രൻസി നടുത്തുള്ള സിമന്റ് ബെഞ്ചിൽ…
ഞാൻ തളർന്നിരുന്നുപോയി….
തോളിൽ ഒരു കരസ്പർശം…
കൂട്ടുകാരൻ …
വാ… പോകാം…
എഴുന്നേൽക്കാൻ തോന്നിയില്ല…
അല്പസമയത്തിന് ശേഷം അവളെ യാത്രയാക്കിയ ബന്ധുക്കൾ പുറത്തോട്ടുള്ള വാതിലിനു നേരെ നടന്നു വരുന്നു…
ആരും എന്നെ കണ്ടില്ല…
ഒരാൾ ഒഴികെ…
മീരയുടെ അമ്മ…
എന്റെ കലങ്ങിയ കണ്ണുകളിലേക്ക് അവർ നോക്കി…
അപ്പോൾ അവരുടെ ഭാവം എന്തായിരുന്നു…
ദേഷ്യം… പക… പുച്ഛം…
സഹതാപം….
കണ്ണുനീർ കാഴ്ച മറച്ചതിനാൽ…
എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല…
“കുളിക്കടവിൽ വെച്ച് മീര പറഞ്ഞ അവസാന വാക്കുകളിൽ ഒരു പ്രണയം ഒളിച്ചിരുന്നോ എന്നും…”
റെയിൽവേ സ്റ്റേഷനിൽ നിന്നു നേരെ പോയത് തിലകിലേയ്ക്കാണ്…
തിലകിലെ എക്സിക്യൂട്ടീവ് ബാർ… രാത്രി 7 വരെ അവിടെ…
തിരികെ വീട്ടിലേക്ക്… വീട്ടുകാർ ഉറങ്ങി കഴിഞ്ഞാണ് എത്തിയത്…
വിളിച്ചില്ല… എനിക്കായി പൂട്ടാതെ ചാരിയിട്ട വാതിൽ തുറന്ന് അകത്തുകയറി… മദ്യലഹരിയിൽ എപ്പോഴോ ഉറങ്ങി…
പിന്നെ പതിവ് ദിനചര്യകൾ…
പതിയെ പതിയെ ഇക്കാര്യങ്ങളെല്ലാം വിസ്മൃതിയിലായി…
ജീവിതത്തിൽ പല മാറ്റങ്ങൾ വന്നു…
ജീവിതം ആകെ മാറി…
ശാന്തമായോഴുകുന്ന നദിപോലെ…
വർഷങ്ങൾക്ക് ശേഷം ഇന്ന്….
മീര വീണ്ടും കൺമുമ്പിൽ…
ആ അവിചാരിത കണ്ടു മുട്ടലിൽ പകച്ചു നിന്നപ്പോൾ…
അവൾ പറഞ്ഞതൊന്നും ഞാൻ… കേട്ടില്ല…
“നീ പൊട്ടനാണോ….”
“അതോ പൊട്ടൻ കളിക്കുകയാണോ…” അവൾ നടന്നകന്നു…
തിരിഞ്ഞു നോക്കാതെ…
ഞാൻ ശരിക്കും പൊട്ടനാണോ….?
അല്ല….
ആണോ?
സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ് സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.

കോഴിക്കോട് എകരൂലില്‍ ഗര്‍ഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എകരൂല്‍ ഉണ്ണികുളം സ്വദേശി ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.
സംഭവത്തേക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയന്‍ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണരീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
പിന്നീട് വ്യാഴാഴ്ച പുലര്‍ച്ചെ അശ്വതിയെ സ്‌ട്രെച്ചറില്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക്‌കൊണ്ടുപോകുന്നതാണ് ബന്ധുക്കള്‍ കണ്ടത്. പിന്നീട് ഗര്‍ഭപാത്രം തകര്‍ന്ന് കുട്ടി മരിച്ചുവെന്നും ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ അനുമതിയോടെ ഗര്‍ഭപാത്രം നീക്കംചെയ്തു.
ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അശ്വതിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചത്.
അമ്മയും കുഞ്ഞും മരിക്കാൻ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാണിച്ച് ബന്ധുക്കള്‍ അത്തോളി പോലീസില്‍ പരാതി നല്‍കി. അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
അതേസമയം, കുഞ്ഞിന് 37 ആഴ്ച എത്തിയിരുന്നുവെന്നും രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. പിന്നീട് രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലായി. നോര്‍മല്‍ ഡെലിവറിക്കുവേണ്ടി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടതോടെ സിസേറിയനുവേണ്ടി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റി. വയറ് തുറന്നപ്പോള്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നും ഗര്‍ഭപാത്രം തകര്‍ന്നിരുന്നെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. അശ്വതിക്ക് രക്തസ്രാവം നിലയ്ക്കാത്ത അവസ്ഥയും ഉണ്ടായി തുടര്‍ന്നാണ് ഗര്‍ഭപാത്രം നീക്കംചെയ്തത്. എഗ്മോ സംവിധാനം ആവശ്യമുള്ളതിനാലാണ് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്നും വിശദീകരണത്തിൽ പറയുന്നു.
മരിച്ച അശ്വതിയുടെ പിതാവ്: സുധാകരന്‍, മാതാവ്: രത്‌നകുമാരി മകന്‍,ധ്യാന്‍, സഹോദരി:അമൃത