Latest News

വെല്ലിങ്ടന്‍: മലയാളിയായ സാജു ചെറിയാന്‍ ജസ്റ്റിസ് ഓഫ് ദി പീസ് ഫോര്‍ ന്യൂസിലാന്‍ഡ് ആയി നിയമിക്കപ്പെട്ടു. ആദ്യമായാണ് ഒരു മലയാളി ജസ്റ്റിസ് ഓഫ് ദി പീസ് ആയി നിയമിക്കപ്പെടുന്നത്. 2016 ല്‍ പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് എംപിയും ഇപ്പോഴത്തെ ഇമ്മിഗ്രേഷന്‍ മിനിസ്റ്ററും ആയ ശ്രീ ഇയാന്‍ലീ ഗല്ലോവേ ആണ് ശ്രീ സാജു ചെറിയാനെ ജസ്റ്റിസ് ഓഫ് പീസ് ആയി നാമനിര്‍ദേശം ചെയ്തത്. പിന്നീട് പല ഘട്ടങ്ങളായുള്ള ഇന്റര്‍വ്യൂകളും പരീക്ഷകളും കഴിഞ്ഞാണ് ന്യൂസിലാന്‍ഡ് ഗവണ്‍ന്മെന്റ് നിയമനം അംഗീകരിച്ചു ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചു.

ഏകദേശം രണ്ടു വര്‍ഷത്തോളമായി നടക്കുന്ന പലവിധത്തിലുള്ള പരിശീലനങ്ങള്‍ക്കും പരീക്ഷകള്‍ക്കും ഒടുവില്‍ 2017 ഡിസംബറില്‍ ആണു ന്യൂസിലന്‍ഡ് ഗവര്‍ണര്‍ സാജു ചെറിയാന്റെ നിയമനം അംഗീകരിച്ചു ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. മാര്‍ച്ച് 27 നു പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് ഡിസ്ട്രിക്ട് കോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും.

എറണാകുളം, അങ്കമാലി മഞ്ഞപ്ര സ്വദേശിയായ സാജു ചെറിയാന്‍ 2008ല്‍ ആണ് ന്യൂസിലന്‍ഡില്‍ എത്തുന്നത്. എക്കണോമിക്‌സില്‍ ബിരുദാനദര ബിരുദവും മെറ്റീരിയല്‍സ് മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമയും ഉള്ള സാജു ചെറിയാന്‍ ന്യൂസിലാന്‍ഡില്‍ എത്തിയശേഷം ജനറല്‍ നഴ്‌സിങ്ങില്‍ ബിരുദവും സൈക്ക്യാട്രിക് നഴ്‌സിങ്ങില്‍ പിജിയും ചെയ്തതിനുശേഷം മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് ആയി ജോലി ചെയ്തു വരുകയായിരുന്നു.

പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് കേരള അസോസിയേഷന്‍ പ്രസിഡണ്ടായും, കാത്തോലിക് കമ്മ്യൂണിറ്റിയുടെ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുള്ള സാജു ചെറിയാന്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു. തിരുവനന്തപുരം കവടിയാര്‍ ശ്രീവിലാസം ലൈനില്‍ എബ്രാഹത്തിന്റെയും വത്സയുടെയും മകളായ നിത എബ്രഹാം ആണ് ഭാര്യ. മക്കള്‍ ഐറീന്‍ മരിയ സാജു(11), ആല്‍ഫ്രഡ് ഇമ്മാനുവല്‍ സാജു(8).

മുംബൈ: ആറ് വയസുള്ളപ്പോള്‍ ബന്ധുവില്‍ നിന്ന് നേരിട്ട പീഡനത്തക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മുന്‍കാല നടി ഡെയ്‌സി ഇറാനി. 1950കളില്‍ ബാലതാരവും പിന്നീട് നയാ ദൗര്‍, ദൂല്‍ കാ ഫൂല്‍ തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയയുമായ ഇറാനിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ”ഒരു ബന്ധു തന്നെയായിരുന്നു എന്നെ ഉപദ്രവിച്ചത്. തനിക്കൊപ്പം മദ്രാസിലൊക്കെ ഷൂട്ടിംഗിന് അയാള്‍ വരുമായിരുന്നു. ഒരു ദിവസം രാത്രി ഹോട്ടല്‍ മുറിയില്‍ വെച്ച് അയാള്‍ എന്നോട് മോശമായി പെരുമാറി. ലൈംഗികമായി ഉപദ്രവിച്ചു. എന്നെ ബെല്‍റ്റ് വെച്ച് അടിക്കുകയും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു”, ഡെയ്സി പറയുന്നു.

അയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. നാസര്‍ എന്നായിരുന്നു അയാളുടെ പേര്. സിനിമാ മേഖലയിലൊക്കെ അയാള്‍ക്ക് ചില പിടിപാടുകള്‍ ഉണ്ടായിരുന്നു. എന്റെ അമ്മയക്ക് എന്നെ എങ്ങനെയെങ്കിലും ഒരു സ്റ്റാറാക്കണമെന്നായിരുന്നു. മറാത്തി ചിത്രമായ ബേബി എന്ന സിനിമയിലൂടെയായിരുന്നു തന്റെ അരങ്ങേറ്റമെന്നും അവര്‍ പറഞ്ഞു.

ചില കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നത്. അയാള്‍ എന്നെ ബെല്‍റ്റ് കൊണ്ട് അടിച്ചതെല്ലാം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. പിറ്റേ ദിവസം ഒന്നും സംഭവിക്കാത്തതുപോലെ ഞാന്‍ സ്റ്റുഡിയോയിലെത്തി. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ അമ്മയുടെ അടുത്തുപോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. എന്നാല്‍ കൊല്ലുന്ന ആ വേദന ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.

ഞാന്‍ വളരുന്നതിന് അനുസരിച്ച് എനിക്ക് പുരുഷന്‍മാരോടും വെറുപ്പും ദേഷ്യവുമായിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാന്‍ പുരുഷന്‍മാരെ പുച്ഛിക്കാനും അധിക്ഷേപിക്കാനും തുടങ്ങി. പലരേയും കയ്യേറ്റം ചെയ്യാന്‍ വരെ മുതിര്‍ന്നു. അപ്പോഴൊന്നും ഞാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. പക്ഷേ എന്റെ അമ്മയക്ക് എല്ലാം മനസിലാകുന്നുണ്ടായിരുന്നു.

ഇക്കാര്യം പിന്നീട് ബന്ധുക്കള്‍ എല്ലാം അറിഞ്ഞു. പക്ഷേ അതുകൊണ്ടൊന്നും വലിയ കാര്യമുണ്ടായിരുന്നില്ല. എന്റെ മൂന്ന് മക്കള്‍, സഹോദരിമാര്‍ എല്ലാവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് അറിയാമായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് ഇക്കാര്യം ഞാന്‍ തുറന്നു പറയുന്നത്. ഇത് ഒരു പക്ഷേ സെന്‍സേഷണലാവാം. നിരവധി ഫോണ്‍ കോളുകള്‍ എനിക്ക് ലഭിച്ചേക്കും. അതിനൊന്നും ഉത്തരം പറയാന്‍ ഞാനില്ല. അത്രയേ ഉള്ളൂ

പതിനഞ്ച് വയസ്സൊക്കെ ആയപ്പോള്‍ അമ്മ എന്നെ സാരിയുടുപ്പിക്കുകയും ഷൂട്ടിങ്ങിന് പോകുമ്പോള്‍ സ്‌പോഞ്ച് കെട്ടിവയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഒരുദിവസം മാലിക്ചന്ദ് കൊച്ചാര്‍ എന്ന നിര്‍മാതാവിനൊപ്പം അമ്മ എന്നെ തനിച്ച് വിടുകയും ചെയ്തു.

ഒരിക്കല്‍ ഓഫീസിലെ സോഫയില്‍ ഒന്നിച്ചിരിക്കുമ്പോള്‍ അയാള്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. അയാളുടെ മനസ്സിലിരിപ്പ് എന്താണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ഉടനെ അമ്മ എന്റെ ദേഹത്ത് കെട്ടിവച്ച സ്‌പോഞ്ചൊക്കെ പുറത്തെടുത്ത് അയാള്‍ക്ക് കൊടുത്തു. അയാള്‍ എന്നോട് പൊട്ടിത്തെറിച്ചുവെന്നും ഡെയ്‌സി പറഞ്ഞു.

പ്രണവ് രാജ്

ന്യുഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി . കെജരിവാള്‍ എന്ന രാഷ്ട്രീയ നേതാവിന്റെ  സത്യസന്ധതയും , സത്യം എന്നും  കെജരിവാളിനെ ജയിപ്പിക്കുമെന്നുമാണ്‌ കോടതിയുടെ ഈ നടപടി തെളിയിക്കുന്നത് . സ്വയം നാണം കെട്ടുകൊണ്ട് ബി ജെ പി ക്ക് വേണ്ടി വീട് പണി ചെയ്യുന്ന ഒരു  സംവിധാനം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നും അവര്‍ തെളിയിച്ചു . അതോടൊപ്പം ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഒരു അന്വേഷണം പോലും നടത്താതെ അംഗീകരിച്ചുകൊണ്ട് ഒപ്പിട്ട് നല്‍കുന്ന ഒരു  റബര്‍ സ്റ്റാമ്പ് മാത്രമാണ് ഇന്ത്യന്‍ രാഷ്ട്രപതിയെന്നും ഈ കോടതി വിധിയിലൂടെ തെളിഞ്ഞു .

ഡല്‍ഹിയിലെ 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി . തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റാണെന്നും എം എല്‍ എമാരുടെ ഭാഗം കേള്‍ക്കാതെയാണ് അവരെ അയോഗ്യരാക്കിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു . എം എല്‍ എമാരുടെ പരാതി കമ്മീഷന്‍ വീണ്ടും കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സത്യം വിജയിച്ചുവെന്ന് ട്വീറ്റ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കോടതി വിധിയോട് പ്രതികരിച്ചു . ഇത് ജനങ്ങളുടെ വിജയമാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു . ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തെറ്റായ രീതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത് . കോടതി ഡല്‍ഹി ജനതയ്ക്ക് നീതി നല്‍കിയിരിക്കുന്നു . ഈ വിജയത്തില്‍ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് 20 ആം ആദ്മി പാര്‍ട്ടി എം എല്‍ എമാര്‍ അയോഗ്യരാക്കപ്പെട്ടത് . എം എല്‍ എമാരെ മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് ഇരട്ടപദവിയായി മാറിയത് . എം എല്‍എമാര്‍ ഇരട്ടപദവി പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചത് ഇരട്ട പദവിയാണെന്ന പരാതി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കഴിഞ്ഞ ജനുവരി 19ന് ഇവരെ അയോഗ്യരാക്കാനുള്ള ശിപാര്‍ശ രാഷ്ട്രതിക്ക് കൈമാറിയിരുന്നു . മറ്റ് പല സംസ്ഥാനങ്ങളിലും ഇരട്ട പദവികള്‍ വഹിച്ച് കൂടുതല്‍ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന എം എല്‍ എ മാര്‍ ഉള്ളപ്പോള്‍ , ഒരു രീതിയിലുമുള്ള സാമ്പത്തിക ലാഭവും സ്വീകരിക്കാതെയാണ് ആം ആദ്മി എം എല്‍ എ മാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഈ ഇരട്ട പദവികള്‍ ഏറ്റെടുത്ത് സുതാര്യമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് .

ഇതൊന്നും കേള്‍ക്കാനോ , അന്വേഷിക്കാനോ തയ്യാറാകാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ ലഭിച്ച ഉടന്‍ തന്നെ രാഷ്ട്രപതി അതില്‍ ഒപ്പുവച്ചു. ഇതോടെ എ എ പിയുടെ 20 എം എല്‍എമാര്‍ അയോഗ്യരായി . 21 എം എല്‍ എമാര്‍ക്ക് എതിരെയായിരുന്നു പരാതി . ഇതില്‍ ഒരാള്‍ നേരത്തെ രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച ഹൈക്കോടതി ഇരട്ടപദവി വിവാദത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു. എംഎല്‍എമാര്‍ക്ക്‌ അവരുടെ ഭാഗം വിശദീകരിക്കാന്‍ സമയം ലഭിച്ചില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

ആഘോഷത്തോടെയാണ് ആം ആദ്‌മി പ്രവര്‍ത്തകര്‍ ഈ കോടതി വിധിയെ വരവേറ്റത് . ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നല്ല ഭരണം കാഴ്ചവെച്ച് മുന്നേറുന്ന കെജരിവാള്‍ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഓരോ കുതന്ത്രങ്ങളും അവര്‍ക്ക് തന്നെ വിനയായി മാറികൊണ്ടിരിക്കുന്നു . അതോടൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ മികച്ച ഭരണവും , കെജരിവാള്‍ എന്ന വ്യക്തിയുടെ സത്യസന്ധതയും സ്വീകാര്യതയും രാജ്യം മുഴുവനിലേയ്ക്ക് പടരുന്നതിനും ഈ കോടതി വിധി സഹായകമാകും .

കെജ്‌രിവാളിന്റെ മാപ്പുപറച്ചില്‍ യുദ്ധഭൂമിയിലെ ബുദ്ധിപരമായ പിന്‍മാറ്റമോ? കേസ് ജയിക്കുകയല്ല മറിച്ച് യുദ്ധം വിജയിക്കുകയാണ് ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍

മാലിന്യങ്ങളെ തൂത്തു വാരി വേസ്റ്റ് ബക്കറ്റിലെറിയാന്‍ രാജീവ് പള്ളത്ത് ചെങ്ങന്നൂരില്‍ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു ; ഭയപ്പാടോടെ ഇടത് – വലത് – ബി ജെ പി മുന്നണികള്‍ ; നൂറുകണക്കിന് വിദേശ മലയാളികള്‍ രാജീവ് പള്ളത്തിനുവേണ്ടി പ്രചാരണത്തിനെത്തുന്നു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസും കെ.എം.മാണിയുമായി സഹകരിക്കുന്ന വിഷയത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് നേതാക്കള്‍ തീരുമാനം എടുക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ മതേതര പാര്‍ട്ടികളുടെ വോട്ടുകള്‍ ഏകീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ബിജെപിയെ എതിര്‍ക്കാന്‍ ദേശീയ തലത്തില്‍ മറ്റൊരു മുന്നണിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യം ചര്‍ച്ചയാകും.

മാണിയുമായി സഹകരിക്കുന്നത് കേരളത്തിലെ മാത്രം പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ സിപിഎം, സിപിഐ നേതാക്കളും എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളും ചേര്‍ന്നാണ് അനുയോജ്യമായ തീരുമാനമെടുക്കണമെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വീട് ജപ്തി ചെയ്യുമെന്ന് കാട്ടി എസ് ബി ഐ വീടിനുമുന്നിൽ ബോർഡ് സ്ഥാപിച്ചതിലും കോളേജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിലും മനം നൊന്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായം തേക്കട ചീരാണിക്കര കറ്റയില്‍ ജോതിഭവനില്‍ മണിക്കുട്ടന്റെ മകന്‍ എം. അനുവാണ് (22) മരിച്ചത്. വൈകുന്നേരം 6 മണിയോടെയാണ് അനുവിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നരുവാമൂട് ട്രിനിറ്റി എന്‍ജിനീയറിംഗ് കോളജിലെ ബി.ടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അനു.

സ്റ്റേറ്റ് ബാങ്ക് അധികാരികൾ ലോൺ കുടിശികയുടെ പേരിൽ വീടിന് മുന്നിൽ ജപ്തി നോട്ടീസ് ബോർഡ് സ്ഥാപിച്ചത്. കുറച്ചു ദിവസം മുമ്പ് അനുവിനെ അച്ചടക്ക നടപടികളുടെ ഭാഗമായി കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പരീക്ഷയുടെ ഭാഗമായുള്ള പ്രൊജക്‌ട് സമര്‍പ്പിക്കാന്‍ അനു കോളേജിലെത്തിയെങ്കിലും അനുവദിച്ചില്ല. ഈ മനോവിഷമത്തിന് പിന്നാലെയുള്ള ജപ്തി നോട്ടീസാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. അനുവിന്റെ പിതാവ് മണികുട്ടന്‍ വിദേശത്താണ്. മൃതദേഹം വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

മലപ്പുറത്തെ വിവാഹ വീട് അങ്ങനെ മരണവീടായതിന്റെ ദു:ഖത്തിലാണ് നാട്ടുകാരും ബന്ധുക്കളും. ഒരച്ഛന്‍ എന്തിനിങ്ങനെ പൊന്നുമോളോട് ചെയ്തു എന്നതിന് കാരണമന്വേഷിക്കുമ്പോള്‍ പോലീസിന് നല്‍കാനുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നതിന്റെ പേരില്‍ നടന്ന ദുരഭിമാനക്കൊലയാണ് അരീക്കോട്ട് നടന്നതെന്നപോലീസ് പറയുന്നത്. മകളെ വിവാഹത്തിന്റെ തലേദിവസം അച്ഛന്‍ കുത്തിക്കൊന്നത് പ്രണയ വിവാഹത്തില്‍ നിന്ന് പിന്മാറാത്തതു കൊണ്ടാണെന്ന് വ്യക്തമായി. കിഴുപറമ്പ് പഞ്ചായത്തിലെ പത്തനാപുരം പൂവത്തിക്കണ്ടിയില്‍ പാലത്തിങ്ങല്‍ രാജന്റെ മകള്‍ ആതിര(22)യാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കുറ്റത്തിന് രാജനെ പൊലീസ് അറസ്റ്റ്‌ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു.

വെള്ളിയാഴ്ച രാവിലെ അരീക്കോട് പുത്തലം സാളിഗ്രാമക്ഷേത്രത്തില്‍ ആതിരയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചതായിരുന്നു. കൊയിലാണ്ടി പന്തലായനി സ്വദേശിയായിരുന്നു വരന്‍. ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്ന ആതിര പഠനകാലത്താണ് യുവാവുമായി പ്രണയത്തിലായത്. വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടില്‍ അറിയിച്ചു. ഇരുവരും തങ്ങളുടെ വീട്ടുകാരോട് വിവാഹം നടത്തിത്തരണമെന്നാവശ്യപ്പെട്ടു. താഴ്ന്ന ജാതിക്കാരനായ യുവാവുമായി വിവാഹം നടത്തുന്ന കാര്യത്തില്‍ രാജന് കടുത്ത എതിര്‍പ്പായിരുന്നു. ഇതേത്തുടര്‍ന്ന് പ്രശ്‌നങ്ങളായി.

Related image

ഇതോടെ വിഷയം അരീക്കോട് പൊലീസിന്റെ മുന്നിലെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച വിവാഹം നടത്താന്‍ തീരുമാനിച്ചത്. സാഹചര്യത്തിന്റെ സമ്മര്‍ദത്തില്‍ രാജന്‍ സ്‌റ്റേഷനില്‍വെച്ച് വിവാഹത്തിനു സമ്മതിച്ചു. അപ്പോഴും വീട്ടില്‍ രാജന്‍ ബഹളം തുടര്‍ന്നു. ഇതിനിടെ വ്യാഴാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ രാജന്‍ ആതിരയോട് പരുഷമായി പെരുമാറാന്‍ തുടങ്ങിയതോടെ ആതിരയും രാജന്റെ സഹോദരിയും തൊട്ടടുത്തുള്ള അയല്‍വാസിയുടെ വീട്ടില്‍ അഭയംതേടി.

രാജന്‍ കത്തിയെടുത്ത് ഇവിടെയെത്തി മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ആതിരയെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഈസമയം അയല്‍വീട്ടില്‍ വീട്ടമ്മയും രണ്ടു മക്കളും മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ബഹളംകേട്ട് ഓടിയെത്തിയവര്‍ ആതിരയെ മുക്കം കെ.എം.സി.ടി. മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയത്തിനേറ്റ മുറിവാണ് മരണകാരണം. വിവരമറിഞ്ഞെത്തിയ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ രാജന്‍ പൊലീസ് എത്തിയപ്പോള്‍ കീഴടങ്ങി.

Image result for malapura father killed his doughter athira

മഞ്ചേരി മെഡിക്കല്‍ കേളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യ ആയി ജോലി ചെയ്യുന്ന ആതിര എസ്.സി വിഭാഗത്തില്‍പ്പെട്ട കൊയിലാണ്ടി സ്വദേശിയും സൈനികനുമായ യുവാവുമായി പ്രണയത്തിലായിരുന്നു. ആതിര തിയ്യ വിഭാഗത്തിലാണ്. ഇരുവരും തമ്മിലുള്ള പ്രണയം അച്ഛന്‍ രാജന്‍ എതിര്‍ത്തതോടെ അടുത്തിടെ രജിസ്റ്റര്‍ മാരേജ് ചെയ്തിരുന്നു. തുടര്‍ന്ന് അരീക്കോട് പൊലീസ് സ്‌റ്റേഷനില്‍ നടന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവിലാണ് വിവാഹം നടത്താന്‍ സമ്മതിച്ചത്.

ഇന്ന് സൗത്ത് പുത്തലം സാളിഗ്രാമം അമ്ബലത്തില്‍ വെച്ച് വിവാഹം ചെയ്തു നല്‍കാമെന്ന രാജന്റെ ഉറപ്പില്‍ ആതിര പൂവത്തികണ്ടിയിലുള്ള തന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വിവാഹത്തിനായി ആഭരണങ്ങളും എടുത്തിരുന്നു. തന്നെ അച്ഛന്‍ ഉപദ്രവിക്കുമെന്ന് ആതിര ബന്ധുക്കളോട് പറഞ്ഞിരുന്നെങ്കിലും ഇതു കാര്യമാക്കിയിരുന്നില്ല. ആതിരയുടെ പ്രണയവിവാഹത്തിന് രാജന്‍ മാത്രമായിരുന്നു എതിര് നിന്നത്. ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രതി രാജന്‍. പൂവത്തിക്കണ്ടിയിലെ സുനിതയാണ് ആതിരയുടെ അമ്മ. അശ്വിന്‍രാജ്, അതുല്‍രാജ് എന്നിവര്‍ സഹോദരങ്ങളും.

കണ്ണൂര്‍: വയല്‍കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍ വിലക്ക് .ചുമട്ട് തൊഴിലാളിയായ രതീഷ് ചന്ദ്രോത്തിനെയാണ് സിഐടിയു തൊഴില്‍ വിലക്കിയത്. ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. മാപ്പ് പറഞ്ഞാല്‍ ജോലി നല്‍കാമെന്ന് സിഐടിയു അറിയിച്ചു. അസി. ലേബര്‍ ഓഫീസര്‍ക്ക് രതീഷ് പരാതി നല്കിയെങ്കിലും ഫലമുണ്ടായിട്ടില്ല.

സുരേഷ് കീഴാറ്റൂരിന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പുതിയ നടപടി. ബൈക്കിലെത്തിയ അജ്ഞാതരാണ് വീടിന് കല്ലെറിഞ്ഞത്.

സിപിഐഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കത്തിച്ചതോടെയാണ് സമരക്കാരും പാര്‍ട്ടിയും നേര്‍ക്കുനേര്‍ വന്നത്.  സമരപ്പന്തല്‍ പുനസ്ഥാപിച്ച് പൂര്‍വാധികം ശക്തമായി സമരം തുടരാനാണ് വയല്‍ക്കിളികളുടെ തീരുമാനം. ഇതിനുവേണ്ടി സമരത്തെ പിന്തുണയ്ക്കുന്നവരെ അണിനിരത്തി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരേക്ക് പ്രകടനം നടത്തും.

എന്നാല്‍ ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കാനാണ് സിപിഐഎം നീക്കം. പുറത്തുനിന്നെത്തുന്നവരെ തടയാന്‍ കാവല്‍ സമരം എന്ന പേരില്‍ സിപിഐഎം പ്രവര്‍ത്തകരേയും അനുഭാവികളേയും അണിനിരത്തും. ബൈപാസിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തവരേയും പങ്കെടുപ്പിക്കും. വയല്‍ക്കിളികള്‍ സമരപ്പന്തല്‍ കെട്ടിയാല്‍ കാവല്‍ സമരപ്പന്തലും നിര്‍മിക്കും.

ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ സംഘര്‍ഷസാധ്യതയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കീഴാറ്റൂര്‍ സമരത്തില്‍ എല്‍ഡിഎഫിലും പുറത്തും ഒരുപോലെ സമ്മര്‍ദത്തിലായ സിപിഐഎമ്മിനും സര്‍ക്കാരിനും പുതിയ സംഭവവികാസങ്ങള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കും.

ലക്‌നൗ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ ഒരംഗം കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തു. ബിഎസ്പിയുടെ അനില്‍ സിങാണ് കൂറുമാറി വോട്ട് ചെയ്തത്. താന്‍ ബിജെപിക്കാണ് വോട്ട് ചെയതതെന്ന് അദ്ദേഹം വോട്ടെടുപ്പിന് ശേഷം പറഞ്ഞു. കഴിഞ്ഞ ദിവസം അനില്‍ സിങ് യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എസ്.പിയില്‍ നിന്ന് നേരത്തെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നരേഷ് ചന്ദ്ര അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗവര്‍വാളും ബിജെപിക്കാണ് വോട്ട് ചെയ്തത്. സ്വതന്ത്ര എംഎല്‍എ അമന്‍മണി ത്രിപാദിയും ബിജെപിക്കാണ് വോട്ട് ചെയ്തത്.

യുപിയിലെ പത്ത് രാജ്യസഭാ സീറ്റുകളില്‍ എട്ടെണ്ണത്തില്‍ ബിജെപിയും ഒന്നില്‍ സമാജ് വാദി പാര്‍ട്ടിയും വിജയം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു സീറ്റില്‍ ബിഎസ്പിയും ബിജെപിയും തമ്മില്‍ കനത്ത മത്സരമാണ് നടക്കുന്നത്. സമാജ് വാദി പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കിയ ശേഷം ബാക്കിയുള്ള വോട്ടുകള്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് ചെയ്യുമെന്ന് അറിയിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ ഏഴ് എംല്‍എമാരുടെ പിന്തുണയും ബിഎസ്പിക്കാണ്. കൂടാതെ മറ്റു സ്വതന്ത്ര എംഎല്‍എമാരും നേരത്തെ പിന്തുണ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷങ്ങളില്‍ സ്വന്തം എംഎല്‍എ പോലും കൂറുമാറിയത് ബിഎസ്പിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 37 വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്.

എസ്.പിയില്‍ നിന്ന് നേരത്തെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നരേഷ് ചന്ദ്ര അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗവര്‍വാളും ബിജെപിക്കാണ് വോട്ട് ചെയ്തത്. എസ്പിക്കായി ജയ ബച്ചനും ബിഎസ്പിക്കായി ഭീം റാവു അംബേദ്ക്കറുമാണ് മത്സരിക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടേയും ലോക്‌സഭാ മണ്ഡലങ്ങളിലേറ്റ കനത്ത തോല്‍വിയില്‍ നിരാശരായ ബിജെപി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് പിടിച്ചെടുക്കാന്‍ കച്ചമുറുക്കിയാണ് രംഗത്തിറങ്ങിയത്.

ഇന്ത്യന്‍ സായുധ സേനയ്ക്ക് പ്രതിരോധ ബജറ്റില്‍ അനുവദിച്ച തുക സേന ആവശ്യപ്പെട്ടതിലും 1.21 ലക്ഷം കോടി രൂപ കുറവ്. പ്രതിരോധ സഹമന്ത്രിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കര, നാവിക, വ്യോമ സേനാംഗങ്ങള്‍ക്കെല്ലാം കൂടി അനുവദിച്ചിരിക്കുന്ന ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ ആയുധങ്ങളും യുദ്ധവിമാനങ്ങളും കപ്പലുകളും ഇതര സൈനിക ഉപകരണങ്ങളും വാങ്ങുന്നതിനായി മൂന്ന് സൈനിക വിഭാഗങ്ങളും ആവശ്യപ്പെട്ടിരുന്ന തുകയേക്കാളും 76,765 കോടി രൂപ കുറവാണ് 2018-19 വാര്‍ഷിക പ്രതിരോധ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മൂന്ന് സേനാ വിഭാഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തന മൂലധനമായി ആവശ്യപ്പെട്ടിരുന്നത് 1.60 ലക്ഷം കോടി രൂപയായിരുന്നു എന്നാല്‍ പ്രതിരോധ വകുപ്പ് ഇത് വെട്ടിക്കുറച്ച് 83,434 കോടി രൂപയാക്കി.

ഉദ്യോഗസ്ഥരുടെ ശമ്പളം, ഉപകരണങ്ങളുടെ പരിപാലനം തുടങ്ങിയവയ്ക്ക് ആവശ്യമായ തുക, ഇതര ചെലവുകള്‍ എന്നിവക്കായി മൂന്ന് സൈനിക വിഭാഗങ്ങളും ആവശ്യപ്പെട്ട തുകയില്‍ നിന്ന് ഏതാണ്ട് 35,371 കോടി രൂപ കുറവാണ് അനുവദിക്കപ്പെട്ടത്. ആകെ ബജറ്റില്‍ വകയിരുത്തിയ തുകയുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ആവശ്യപ്പെട്ടതിലും 1.21 ലക്ഷം കോടി രൂപ കുറവാണ് നല്‍കിയിരിക്കുന്നതെന്ന് കാണാം. ചൈനയും പാകിസ്ഥാനുമായിട്ടുള്ള അതിര്‍ത്തി തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ സൈന്യത്തിന് കൂടുതല്‍ തുക അനുവദിക്കാത്തതില്‍ മൂന്ന് സൈനികവിഭാഗങ്ങളുടെ മേധാവികളും അസംതൃപ്തരാണ്. അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫണ്ടില്‍ വരുത്തിയ ഗണ്യമായ കുറവ് വിവിധ സുരക്ഷാ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ സൈന്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരസേനാ ഉപമേധാവി ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് പാര്‍ലമെന്ററി പാനലിനെ അറിയിച്ചു. ചൈനയും പാകിസ്ഥാനും തങ്ങളുടെ സൈന്യത്തെ ആധുനികവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ഇന്ത്യന്‍ സൈന്യം അടിയന്തര സാഹചര്യങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ ബുദ്ധിമുട്ടുകയാമെന്നും അദ്ദേഹം പറയുന്നു. സൈന്യം ഉപയോഗിക്കുന്ന 68 ശതമാനം ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പഴഞ്ചനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരസേന പ്രവര്‍ത്തന മൂലധനമായി ആവശ്യപ്പെട്ടതിലും 17,756 കോടി രൂപ കുറവാണ് അനുവദിച്ചത്. മറ്റു വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷിച്ചിരുന്ന തുകയിലും 24,755 കോടി കുറവാണ് അനുവദിച്ചിരിക്കുന്നത്. നാവികസേനയുടെ കാര്യവും സമാനമാണ്. പ്രവര്‍ത്തന മൂലധനത്തില്‍ 37,932 കോടി കുറവാണ് അനുവദിക്കപ്പെട്ടത്. വ്യോമസേനക്ക് ലഭിച്ച തുകയിലും ആവശ്യപ്പെട്ടതിനേക്കാള്‍ 41,924 കോടി രൂപയുടെ കുറവുണ്ട്.

ബ്രിട്ടീഷ് തലസ്ഥാനത്ത് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ എട്ട് പേരാണ് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. ഈസ്റ്റ് ലണ്ടനിലെ ഷോപ്പിംഗ് സെന്ററില്‍ അജ്ഞാതരുടെ കുത്തേറ്റ് യുവാവ് മരിച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം. 20നോട് അടുത്ത് പ്രായം തോന്നിക്കുന്ന യുവാവിനെ കുത്തേറ്റ പാടുകളോടെ സ്ട്രാറ്റ്‌ഫോഡ് സെന്ററില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി സംഘം സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏതാണ്ട് 10 മണിയോടു കൂടി ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മെട്രോപൊളിറ്റന്‍ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018ല്‍ മാത്രം ഇത്തരത്തില്‍ 38 കൊലപാതകങ്ങള്‍ ലണ്ടനില്‍ നടന്നിട്ടുണ്ട്. ഇവയില്‍ അന്വേഷണം നടന്നുവരികയാണ്.

സംഭവത്തിന് ആരെങ്കിലും ദൃസാക്ഷികളായിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വിവരം കൈമാറണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. സ്ട്രാറ്റ്‌ഫോഡ് കൊലപാതകത്തെക്കുറിച്ച് മേജര്‍ ക്രൈം കമാന്റിന് വിവരം കൈമാറിയതായി സ്‌കോട്‌ലന്റ് യാര്‍ഡ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമേ കൂടുതല്‍ വ്യക്തത ഇക്കാര്യത്തിലുണ്ടാകുകയുള്ളുവെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. ലണ്ടനില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കത്തിക്കുത്തേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. 40കാരനായ ഒരാള്‍ വാല്‍ത്താംസ്‌റ്റോയിലും മറ്റൊരാള്‍ സൗത്താളിലുമാണ് ആക്രമിക്കപ്പെട്ടത്. സൗത്താളില്‍ വെച്ച് കുത്തേറ്റയാളെ വെസ്റ്റ് ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ടോപാത്ത് വോക്കില്‍ ശരീരത്തില്‍ നിരവധി കുത്തുകളേറ്റ നിലയില്‍ മറ്റൊരാളെ ഞാറാഴ്ച്ച പോലീസ് കണ്ടെത്തിയിരുന്നു. 42 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ടോപാത്തിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഞായറാഴ്ച്ച ഹോണ്‍സ്ലോയിലെ വീട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരും ഇതിനോടകം പോലീസ് പിടിയിലായിട്ടുണ്ട്. ഹോണ്‍സ്ലോയില്‍ മരിച്ചയാളുടെ പേരു വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ലണ്ടന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കൊലപാതകങ്ങളില്‍ പോലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് കരുതുന്നത്.

RECENT POSTS
Copyright © . All rights reserved