ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജയായ ബാലികയെ വെടിവച്ച് കൊലപ്പെടുത്തി. ഒമ്പതുവയസ്സുകരിയായ സാദിയ സുഖ്‌രാജ് ആണ് കൊല്ലപ്പെട്ടത്. ചാറ്റ്‌സ്‌വര്‍ത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

തിങ്കളാഴ്ച പിതാവിനൊപ്പം കാറില്‍ സ്‌കൂളിലേക്ക് പോകവേയാണ് തോക്കുമായി എത്തിയ മൂന്നംഗ സംഘം ഇവരുടെ കാര്‍ തട്ടിക്കൊണ്ടുപോയത്. അമിതവേഗത്തില്‍ ഓടിച്ചുപോയ കാറില്‍ നിന്ന് പിതാവിനെ അക്രമികള്‍ പുറത്തേക്ക് എറിയുകയായിരുന്നു. പെണ്‍കുട്ടിയെയും കാറുമായി അക്രമികള്‍ കടന്നുകളഞ്ഞു.

പ്രദേശത്തെ ഇന്ത്യന്‍ സമൂഹം കാറിനെ പിന്തുടര്‍ന്നതോടെ സമീപത്തുള്ള ഒരു പാര്‍ക്കില്‍ കാര്‍ ഇടിപ്പിച്ചു നിര്‍ത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. കാറിനുള്ളില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആയിരുന്നു പെണ്‍കുട്ടി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നടന്നിരുന്നു.

നാട്ടുകാരും അക്രമികളും തമ്മില്‍ വെടിവയ്പ് നടന്നിരുന്നു. ഉപേക്ഷിക്കപ്പെട്ട കാറില്‍ അക്രമികളില്‍ ഒരാളുടെ മൃതദേഹവുമുണ്ടായിരുന്നു. മറ്റൊരാളെ പോലീസ് പിടികൂടി. മൂന്നാമനു വേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണ്.

സംഭവത്തിനു പിന്നാലെ മൂവായിരത്തോളം വരുന്ന ഇന്ത്യന്‍ വംശജര്‍ ചാറ്റ്‌വര്‍ത്ത് പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി എത്തി. ദര്‍ബനില്‍ ഇന്ത്യന്‍ വംശജര്‍ ഏറെയുള്ള മേഖലയാണിത്.