Latest News

രാജ്യത്തെ 70 വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക സാമ്പത്തിക പരിധിയില്ലാതെ അഞ്ച് ലക്ഷം രൂപ ആരോഗ്യ പരിരക്ഷ നല്‍കാനുള്ള ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന(എ.ബി.പി.എം.ജെ.എ.വൈ) പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ആറ് കോടി മുതിര്‍ന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുമെന്നത് കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനമായിരുന്നു. യോഗ്യരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകം ഇന്‍ഷ്വറന്‍സ് കാര്‍ഡ് നല്‍കും. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ഉണ്ടായിരിക്കും.

അഞ്ച് ലക്ഷം രൂപയുടെ ആനുകൂല്യം കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടേണ്ടതില്ല. സി.ജി.എച്ച്.എസ്, വിമുക്ത ഭടന്‍മാര്‍ക്കുള്ള ഇ.സി.എച്ച്.എസ്, സി.എ.പി.എഫ് തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ അംഗമായ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അവയില്‍ തുടരുകയോ എ.ബി.പി.എം.ജെ.എ.വൈയിലേക്ക് മാറുകയോ ചെയ്യാം.

സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസികള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങിയവയില്‍ അംഗമായവര്‍ക്കും പുതിയ പദ്ധതിക്ക് അര്‍ഹതയുണ്ട്.

കഴിഞ്ഞ പത്തുവർഷമായുള്ള പ്രണയമാണ്. രണ്ടു മതവിഭാഗങ്ങളിൽപ്പെട്ടവരാണ് ഞങ്ങൾ. പക്ഷേ, അറിഞ്ഞപ്പോൾ രണ്ടു വീട്ടുകാരും അനുകൂലിച്ചതേയുള്ളൂ. ചൂരൽമലയിൽവെച്ച് കഴിഞ്ഞമാസമായിരുന്നു നിശ്ചയം. ഞങ്ങളൊരുപാട് സന്തോഷിച്ചിരുന്നതൊന്നും ഇപ്പോഴില്ല. അപ്പോഴേക്കും ശ്രുതി അടുത്തെത്തി. നമുക്കിനിയൊന്നും സംസാരിക്കണ്ട, അവൾക്കു താങ്ങില്ലെന്ന് ജെൻസൺ പറയാതെ പറഞ്ഞു. സ്നേഹത്തോടെ ശ്രുതിയെ ചേർത്തുപിടിച്ച് അവൻ നടന്നുനീങ്ങി…’, ഓഗസ്റ്റ് ഏഴാംതീയതി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ അവസാന വാചകങ്ങൾ…

ജീവിതത്തിൽ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നപ്പോഴും പ്രതീക്ഷകൾ നൽകിയവൻ… ഇനി ജീവിതത്തിൽ എല്ലായ്പോഴും ഒപ്പം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നയാൾ.. ഇനിയവൻ ശ്രുതിക്കൊപ്പമില്ല. ജൻസൺ മടങ്ങി, അവൾ വീണ്ടും തനിച്ചായി. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയായിരുന്നു മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ അന്ന് ശ്രുതിക്ക് നഷ്ടമായതെങ്കിൽ സ്വന്തമെന്നു പറയാൻ ബാക്കി ഉണ്ടായിരുന്നവന്റെ ജീവനും ഇന്ന് മറ്റൊരു അപകടം കവർന്നു.

ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനും അമ്മ സബിതയും അനിയത്തി ശ്രേയയും അടക്കമുള്ള പ്രിയപ്പെട്ടവരെ ആ പാതിരാവിൽ കുതിച്ചെത്തിയ ഉരുൾകൊണ്ടുപോയി. കുടുംബത്തിലെ ഒമ്പത് പേരെയാണ് അന്ന് ശ്രുതിക്ക് അന്ന് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു.

ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. എന്നാൽ, ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുൾ ശ്രുതിയുടെ ജീവിതത്തിൽ ദുരന്തം വിതച്ചത്. പിന്നീട് പ്രതിശ്രുതവരൻ ജെൻസണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.

വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജെൻസന് ​ഗുരുതരമായി പരിക്കേറ്റത്. ​അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് അതീവ ​ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജെൻസൻ ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനുസമീപമായിരുന്നു ജെൻസെനെ മരണത്തിലേക്ക് നയിച്ച അപകടം. ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ജെൻസനായിരുന്നു വാൻ ഓടിച്ചിരുന്നത്. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെൻസനും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ‘ബട്ടർഫ്ലൈ’ എന്ന ബസുമാണ്‌ കൂട്ടിയിടിച്ചത്.

ശ്രുതിയുടെ ബന്ധു ലാവണ്യക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനേയും ലാവണ്യക്ക് നഷ്ടമായിരുന്നു. ശ്രുതിയുടെ പിതാവ് ശിവണ്ണയുടെ സഹോദരൻ സിദ്ദരാജിന്റെയും ദിവ്യയുടെയും മകളാണ് ലാവണ്യ. പഠനത്തിനായി നവോദയ സ്കൂളിലുമായതിനാലാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.

ശ്രീനാഥ് സദാനന്ദൻ

കഥ തിരക്കഥ സംഭാഷണം

പഞ്ചമി ശശിധരൻ.

സ്ക്രീനിൽ ഇങ്ങനെ ഒരു ടൈറ്റിൽ കാർഡ് കാണാനാണ്, നാലഞ്ച് വർഷമായി പഞ്ചമി പരിശ്രമിക്കുന്നത്. സിനിമ അവൾക്ക് അത്ര മോഹമാണ്. കുട്ടിക്കാലത്ത് എപ്പോഴോ ശ്രീദേവിയുടെ നഗീന കണ്ടപ്പോഴാണ് ആദ്യമായി സിനിമ അവളുടെ മനസ്സിനെ കീഴടക്കിയത്. പിന്നീട് സിനിമ ഒരു സ്വപ്നമായി. വെറുതെ കണ്ടു മറക്കാതെ സിനിമയെ കുറിച്ച് ആഴത്തിൽ ചിന്തിച്ച്, നന്നായി പഠിച്ച് തന്റെ ലക്ഷ്യം സിനിമ ആണെന്ന് അവൾ ഉറപ്പിച്ചു. എന്നാൽ അതിലേക്ക് എത്തിപ്പെടാനുള്ള കടമ്പ വളരെ വലുതാണ്. പ്രത്യേകിച്ചും അവളെപ്പോലെ നാട്ടിൻപുറത്തെ ഒരു പെൺകുട്ടിയെ സംബന്ധിച്ച്. ഒരു നടി ആവാൻ അവൾ ആഗ്രഹിച്ചില്ല. തന്റെ ഉള്ളിലെ കഥ ചലച്ചിത്ര ഭാഷ്യം നേടുന്നത് കാണാൻ ആഗ്രഹിച്ചു. എതിർപ്പുകൾ ഒരുപാടുണ്ടായിരുന്നു. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങി. എങ്കിലും എപ്പോഴൊക്കെയോ വീട്ടുകാരും അവളുടെ ആഗ്രഹത്തിന് ഒപ്പം നിന്നു. അവൾ തിരക്കഥ എഴുതുന്ന സിനിമ കാണാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോൾ.

പഠനകാലത്ത് സിനിമയിലേക്കുള്ള വഴി തിരയുകയായിരുന്നു അവൾ. കലാലയത്തിലെ പ്രതിഭകളിൽ പലരും സിനിമയിലെ പല മേഖലകളിലും സാന്നിധ്യം അറിയിച്ചു തുടങ്ങിയത് അവൾ പിന്നീട് മനസ്സിലാക്കി. തന്റേതായ ചെറിയ ചില ശ്രമങ്ങളിലൂടെ അവൾ ചില ഷോർട്ട് ഫിലിമുകളുടെയും മറ്റും ഭാഗമായിട്ടുണ്ട്. ചിലപ്പോഴൊക്കെ വലിയ ചില സിനിമകളുടെ എഴുത്തിലും പങ്കുവയ്ക്കാൻ അവൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ അതിലൊന്നും ടൈറ്റിൽ കാർഡിൽ പേര് വരാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. സിനിമയ്ക്ക് മുമ്പ് തന്നെ കരാറിൽ അതും നിർദ്ദേശിക്കപ്പെട്ടിരിക്കും. എങ്കിലും നിലനിൽപ്പിന്റെ പേരിൽ അവൾ പേരില്ലാത്ത എഴുത്തുകാരി ആവാനും തയ്യാറായി. ഒരു വലിയ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സൂപ്പർതാരവും മറ്റും ഇരിക്കുന്ന വേദിയിൽ പ്രൊഡക്ഷൻ കമ്പനി നിർദേശിച്ച മുതിർന്ന എഴുത്തുകാരൻ തിരക്കഥാകൃത്ത് എന്ന പേരിൽ ഇരുന്നപ്പോൾ ആ എഴുത്തിന്റെ നല്ലൊരു ശതമാനവും നിർവഹിച്ച പഞ്ചമി സദസ്സിൽ ഏതോ ഒരു കോണിൽ ഇരുന്നു. അന്ന് അവൾ വലിയ നിരാശയിൽ ആയിരുന്നു. എങ്കിലും പ്രതീക്ഷ കൈവെടിയാൻ തയ്യാറായില്ല.

സുഹൃത്തായ അസിസ്റ്റന്റ് ഡയറക്ടർ പ്രവീൺ മുഖേന ഒരു സന്തോഷവാർത്ത കേട്ട ദിവസമാണ് അത്. ഡയറക്ടർ കെ ആർ പി യോട് കഥ പറയാനുള്ള അവസരം അവൻ റെഡിയാക്കി തന്നു. ആദ്യം അദ്ദേഹത്തിന് കഥ ചുരുക്കി വോയിസ് നോട്ട് ആയി വാട്സാപ്പിൽ അയയ്ക്കണം. ഇഷ്ടപെട്ടാൽ അദ്ദേഹം നേരിട്ട് വിളിപ്പിക്കും. പഞ്ചമി സ്വർഗം കിട്ടിയ സന്തോഷത്തിലായിരുന്നു. കെ ആർ പ്രസാദചന്ദ്രൻ നവ തരംഗ സിനിമയുടെ നാട്ടെല്ലാണ്, ടെക്നിക്കലായ് ഏറ്റവും മികച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിക്കുന്ന ഡയറക്ടർ. അതിന്റെ ബജറ്റ് ചെറുതാണെങ്കിലും ജനശ്രദ്ധ നേടിയ സിനിമകളായിരുന്നു അതൊക്കെ.

സംവിധായകന് അയക്കാനുള്ള വോയിസ് നോട്ട് അവൾ പലതവണ റെക്കോർഡ് ചെയ്തു. ഒന്നും തൃപ്തി വന്നില്ല. ഒടുവിൽ തന്നെ കൊണ്ടാവുന്ന രീതിയിൽ ആ കഥ വോയിസ് നോട്ട് ആയി അദ്ദേഹത്തിന് അയച്ചുകൊടുത്തു.മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കെ ആർ പി യുടെ മറുപടി വന്നു. ‘ ഞാൻ കഥ കേട്ടു, എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. നമുക്ക് നേരിട്ട് കാണണം വിശദമായിട്ട് ചർച്ച ചെയ്യാം, കൊച്ചിയിലേക്ക് വാ ‘.

വൈകിയില്ല , അവൾ കെ ആർ പിയുടെ ഓഫീസിൽ എത്തി.അവൾ ഏറെനേരം കാത്തിരുന്നു. കഥ പറയാൻ തയ്യാറായി. കയ്യിൽ എഴുതി പൂർത്തിയാക്കിയ തിരക്കഥയും, അതുപോലെതന്നെ വൺലൈൻ കോപ്പിയും കരുതിയിരുന്നു.ഇടയ്ക്ക് പ്രവീൺ വിളിച്ച് ഓൾ ദി ബെസ്റ്റ് പറഞ്ഞു. എല്ലാം ശരിയായി കഴിയുമ്പോൾ ഒരു ഭാരിച്ച ചെലവ് അവൾ അവന് ഉറപ്പുനൽകി. അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെആർപിയുടെ കോൾ കയറി വന്നത്. അവൾ പ്രവീണിന്റെ കോൾ കട്ട് ചെയ്ത്, കെ ആർ പിയുടെ ഫോൺ എടുത്തു.’ പഞ്ചമി, ഞാൻ ഇത്തിരി വൈകിപ്പോയി ഇനി ഓഫീസിൽ വരാൻ പറ്റുമെന്ന് തോന്നുന്നില്ല, ഓഫീസിൽ എന്റെ വണ്ടിയുണ്ട് ഞാൻ വിളിച്ചു പറയാം. താനിങ്ങു കേറിപ്പോര്. എന്റെ ഫ്ലാറ്റിൽ വെച്ച് സംസാരിക്കാം.’.

പക്ഷേ അവിടെ ശരിയല്ലാത്ത എന്തോ ചിന്ത അവളുടെ ഉള്ളിൽ ഉദിച്ചു.അപ്പോൾ മുതൽ പഞ്ചമിയുടെ ഉള്ളിൽ ഒരു ആശയക്കുഴപ്പം ആരംഭിച്ചു. അങ്ങനെ പരിചയമില്ലാത്ത ഒരാളുടെ ഫ്ലാറ്റിലേക്ക് പോകുന്നത് ശരിയാണോ. പറ്റില്ലെന്ന് പറഞ്ഞാൽ അദ്ദേഹം എന്ത് കരുതും. ധിക്കാരി എന്ന പേര് വരില്ലേ. തന്റെ സ്വപ്നങ്ങളെല്ലാം അതോടുകൂടി അവസാനിക്കില്ലേ. അവൾക്ക് തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെ പ്രവീണിനെ വിളിച്ചു. അവൻ തിരക്കിലായിരുന്നു, ആർക്കും കിട്ടാത്ത ഒരു ചാൻസ് നീയായിട്ട് കളയരുത് എന്ന് അവൻ പറഞ്ഞു. ഫോൺ കട്ട് ചെയ്തു. അവൾ സ്വയം ആശ്വസിച്ചു കഥ പറയാനല്ലേ. അഭിനയ മോഹവുമായി പോകുന്നതല്ലോ , ഒരു കുഴപ്പവുമില്ല. ഒടുവിൽ അവൾ തീരുമാനിച്ചു. ആ വണ്ടിയിൽ അവൾ കെ ആർ പിയുടെ ഫ്ലാറ്റിലേക്ക് പോയി.

റൂമിൽ അദ്ദേഹം കാത്തിരിക്കുന്നുണ്ടായിരുന്നു. മദ്യത്തിന്റെ ഗന്ധവും അതിനെ മറയ്ക്കാനുള്ള റൂം ഫ്രഷ്നറിന്‍റെ പരിശ്രമവും അവൾ തിരിച്ചറിഞ്ഞു. അദ്ദേഹം മാന്യമായി തന്നെ പെരുമാറി, കോഫി ഓഫർ ചെയ്തു . അവൾ നിരസിച്ചു . ഇന്റർവലിന് ശേഷം ഉള്ള സ്ക്രിപ്റ്റ് വായിക്കാൻ അയാൾ അവളോട് ആവശ്യപ്പെട്ടു. അവൾ വായിച്ചു തുടങ്ങി, ഒരു ഘട്ടം കഴിഞ്ഞപ്പോൾ, അദ്ദേഹം കഥയെക്കാൾ ഏറെ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നലുണ്ടായപ്പോൾ മുതൽ അവൾ പതറിത്തുടങ്ങി. പെട്ടെന്ന് എപ്പോഴോ അയാൾ പറഞ്ഞു ‘ നീ സുന്ദരിയാണ്, ചായം പൂശിയ നടിമാരേക്കാളും സുന്ദരി,,നീ കഥ പറയേണ്ടവളല്ല അഭിനയിക്കണം. ഇപ്പോൾ വായിച്ച ഒരു ഇന്റിമേറ്റ് സീൻ ഉണ്ടല്ലോ.. അതൊന്നു നോക്കാം അപ്പോൾ നിന്റെ പേടിയൊക്കെ മാറും.’

താൻ ഇതുവരെ ആരാധിച്ചിരുന്ന കെ ആർ പി പെട്ടെന്ന് ഒരു രാക്ഷസനായി ആ മുറിയുടെ ഭൂരിപക്ഷവും കൈയടക്കുന്നത് അവൾ മനസ്സിലാക്കി.

‘വേണ്ട എനിക്ക് അഭിനയിക്കേണ്ട’ അവൾ കൈകൂപ്പി പറഞ്ഞു..

‘അഭിനയിക്കേണ്ടങ്കിൽ അഭിനയിക്കേണ്ട, പക്ഷേ നീ ഇവിടെ വന്നത് കഥ പറയാൻ വേണ്ടി മാത്രമല്ല.. പിന്നെന്തിനാണെന്ന് പ്രവീണിന് അറിയാം. അവൻ എന്നെ പറഞ്ഞിളക്കിയിട്ട്…. ‘അയാൾ പിറുപിറുത്തു

അടുത്ത നിമിഷം അവളെ അയാൾ കട്ടിലിലേക്ക് തള്ളിയിട്ടു. ഏതോ ഹോമാഗ്നിയിലേക്ക് വീഴുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു. എന്നാൽ ഒരു നിമിഷം കൊണ്ട് അവൾ സംയമനം വീണ്ടെടുത്തു. അയാളെ തള്ളി മാറ്റി. തന്റെ ബാഗും എടുത്ത് കുതറിയോടി.. ഏതോ പ്രൈവറ്റ് ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി..

സംഭവിച്ചത് എന്തായിരുന്നു എന്നൊന്നും വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അവൾ.. പ്രവീണിന്റെ കോൾ വന്നു. അവൾ എടുത്തു. ‘ നിനക്ക് വേണ്ടിയിട്ടല്ലേ ഞാനീ പാടുപെട്ടത്, സിനിമയല്ലേ, ബഡ്ജറ്റിൽ തുടങ്ങി എല്ലാക്കാര്യത്തിലും അഡ്ജസ്റ്റ്മെന്റു വേണ്ടിവരും. ഭാവിയിൽ നേട്ടം ഉണ്ടാകുന്നത് നിനക്കാണ്. അത് മറക്കണ്ട. ഇതൊക്കെ ഇത്ര വലിയ പ്രശ്നമാണോ . അങ്ങേരെയൊന്നും പിണക്കിയിട്ട് ഇൻഡസ്ട്രിയിൽ നിൽക്കാമെന്ന് വിചാരിക്കണ്ട.. നീ തീരുമാനിച്ചിട്ട് പറ..’. മരവിച്ചിരുന്ന അവൾക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.

റെയിൽവേ സ്റ്റേഷനിലെ ടിവിയിൽ ഏതോ പത്രസമ്മേളനം നടക്കുന്നു. സിനിമയിലെ ചൂഷണങ്ങൾക്കെതിരെയും അവസരങ്ങൾ മുടക്കുന്നതിനെതിരെയും രൂപംകൊണ്ട പുതിയ കമ്മീഷനാണ് വിഷയം. യുവനടൻ തന്റെ അഭിപ്രായം വിവരിക്കുകയാണ്. ഒരിക്കലും തനിക്ക് ചൂഷണങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും തന്റെ അവസരങ്ങൾ ആരും മുടക്കാൻ ശ്രമിച്ചിട്ടില്ലെന്നും അയാൾ പറയുന്നുണ്ടായിരുന്നു. അയാൾ പറയുന്ന വാക്കുകൾ അവൾ ശ്രദ്ധിച്ചു. ആരൊക്കെയോ തന്റെ അവസരങ്ങൾ മുടക്കാൻ ശ്രമിക്കുന്നു എന്ന് മാധ്യമങ്ങളിൽ പരാതി പറഞ്ഞിരുന്ന ആ നടന്റെ ആദ്യകാലം അവൾ ഒരു നിമിഷം വെറുതെ ഓർത്തുപോയി.ചൂഷണത്തിന് ഇരയായ സ്ത്രീകൾ മുന്നിട്ട് വന്ന് രൂപം കൊണ്ട പ്രക്ഷോഭത്തിൽ നഷ്ടമായത് പല പ്രമുഖ നടന്മാരുടേയും മുഖംമൂടിയാണ് . സ്ത്രീകളുടെ ആ നേട്ടത്തിന്റെ ക്രെഡിറ്റാണ് വാക്ചാതുരി കൊണ്ട് ആ യുവനടൻ നേടിയെടുത്തത് . ഒരിക്കൽ നേരിട്ട പ്രതിസന്ധികൾ അയാൾ മറന്നു കഴിഞ്ഞു . കാരണം പലതാണ് . സിനിമയിൽ ഇങ്ങനെയാണ് എന്നു പ്രവീൺ പറയുന്നതിന്റെ അർഥം അവൾ മനസിലാക്കി .

വാട്സാപ്പിൽ ഒരു വോയിസ് നോട്ട് കൂടി വന്നത് അവൾ കണ്ടു. കെ ആർ പി ആണ്.

‘ കൊച്ചേ നിനക്ക് ബുദ്ധിമുട്ടായെങ്കിൽ, പോട്ടെ. നീ പറഞ്ഞ കഥ കൊള്ളാം അതിന്റെ ഐഡിയ മുഴുവൻ എനിക്ക് കിട്ടിയിട്ടുണ്ട്. ഞാനിപ്പോ അത് വെച്ച് സിനിമ എടുത്താലും നിനക്കൊന്നും ചെയ്യാൻ പറ്റില്ല. നീ ഒന്നൂടെ ചിന്തിച്ചുനോക്കൂ.. ടൈറ്റിൽ കാർഡിൽ നിന്റെ പേര് കാണണ്ടേ.. ഒന്നൂടെ ഒന്ന് മനസ്സിരുത്തി ആലോചിച്ചിട്ട് തീരുമാനം പറ, വിട്ടുവീഴ്ചകൾ ഉണ്ടെങ്കിൽ മാത്രമേ , അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറായെങ്കിൽ മാത്രമേ നിനക്ക് മുന്നോട്ടു പോകാൻ പറ്റു.’

എന്ത് ചെയ്യണമെന്ന് അവൾക്ക് അറിയില്ല. അവൾ ഒരിക്കൽ കൂടി എഴുതി തയ്യാറാക്കിയ തിരക്കഥ എടുത്തുനോക്കി.

-അതിജീവിത-

കഥ തിരക്കഥ സംഭാഷണം

പഞ്ചമി ശശിധരൻ.

ശ്രീനാഥ് സദാനന്ദൻ

എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.

 

 

ആതിര മഹേഷ്‌

അത്തമിങ്ങെത്തിയതറിഞ്ഞില്ല!

പുത്തനുടുപ്പോ പുതുപൂവോ കണ്ടില്ല

മുറ്റത്തൊക്കെയും ചപ്പുചവറുകളുടെ പൂക്കളം

ഒരുപോലൊരുങ്ങിയിരിക്കുന്നുണ്ണിക്കിടാങ്ങൾ തൻ

ഷൂസുകൾ മണ്ണുപറ്റിക്കാതെയമ്മമാരവരുമായ് റോഡിലും..

പൂക്കാലമറിയാത്തോർ
പൂമണമറിയാത്തോർ
പുതുയുഗ ശൈശവകഥയിൽ ജീവിക്കുന്നോർ

അത്തമിങ്ങെത്തിയതറിയാതെ പള്ളിക്കൂടത്തിലേക്ക്….

കണ്ടില്ല വഴിയിലൊരേടത്തും
ചാരുശൈശവകേളികൾ
കേട്ടില്ല വഴിയിലൊരേടത്തും
ഓണപ്പാട്ടിന്റെയീണവും
തൊട്ടില്ല ഓണമാരുതനതു
തന്നില്ല നറുമലരിൻ സുഗന്ധവും
ഓണരുചികളും….

അത്തമെത്തിയതറിഞ്ഞീല ഞാനും
ഉരുളുപൊട്ടിയോ മനസ്സിലും?

ആതിര എം. കുമാർ : 1999 മെയ്‌ 18 ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ മങ്കൊമ്പിൽ ജനനം. അച്ഛൻ പി. മഹേഷ് കുമാർ,അമ്മ ബിന്ദു. ജി.
മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്ത് ബിരുദ – ബിരുദാനന്തര ബിരുദ -ബി.എഡ് പഠനം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും റാങ്കുകളോടെ പൂർത്തിയാക്കി. കലോത്സവവേദികളിലൂടെയും വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെയും ബാല്യകാലം മുതലേ കവിതാരചനയിൽ പങ്കെടുത്ത് സമ്മാനാർഹയായിട്ടുണ്ട്. NSS ഹിന്ദു കോളേജ് ചങ്ങനാശ്ശേരിയിലെ മലയാളവിഭാഗം അധ്യാപികയായിരുന്നു. നിലവിൽ NSS HSS രാമങ്കരി ഹയർസെക്കൻഡറി വിഭാഗത്തിലും,തിരുവല്ല മാക്ഫാസ്റ്റ് കോളേജിലും മലയാളം അധ്യാപികയായി ജോലി ചെയ്യുന്നു. തിരുവനന്തപുരം അനന്തപുരി സാംസ്കാരിക കൂട്ടായ്മ ശ്രേഷ്ഠയുവപ്രതിഭ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച കവിതകൾ- സഹജീവിതം, പൊതുദർശനം, വിവാഹമാർക്കറ്റ്

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ . മേജർ ആർച്ച് ബിഷപ്പായ ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലന സന്ദർശനത്തിനെത്തിയ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ റാഫേൽ തട്ടിൽ പിതാവിന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം നൽകി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വിസി , റെവ ഫാ ജോസ് അഞ്ചാനിക്കൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഈ മാസം 28 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ രൂപതയുടെ വിവിധ ഇടവകകളും , മിഷൻ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും . പതിനേഴ് മിഷനുകളുടെയും , ബ്രിസ്റ്റോളിലെ പുതിയ ഇടവകയുടെയും പ്രഖ്യാപനം നടത്തുന്ന അദ്ദേഹം രൂപത വൈദിക സമ്മേളനത്തിലും പങ്കെടുത്ത് സംസാരിക്കും. സെപ്റ്റബർ 15 ന് വൂൾവർ ഹാംപ്ടണിൽ നടക്കുന്ന ആയിരത്തി അഞ്ഞൂറിൽ പരം യുവജനങ്ങൾ പങ്കെടുക്കുന്ന “ഹന്തൂസാ ” എസ് എം വൈ എം കൺവെൻഷൻ ഉത്‌ഘാടനവും, 16 ന് ബിർമിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പുതുതായി വാങ്ങിയ മാർ യൗസേഫ് അജപാലന ഭവനത്തിന്റെയും രൂപതാ ആസ്ഥാനത്തിന്റെയും ആശിർവാദ കർമ്മവും . 21 ന് ബിർമിംഗ് ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന തൈബൂസ വിമൻസ് ഫോറം വാർഷിക കൺവെൻഷന്റെ ഉത്‌ഘാടനവും അദ്ദേഹം നിർവഹിക്കും.

22 ന് പ്രെസ്റ്റൻ മർത്ത് അൽഫോൻസാ കത്തീഡ്രൽദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും പുതിയ മത ബോധന അധ്യായന വർഷം ഉത്‌ഘാടനം ചെയ്യുകയും ചെയ്യും . വെസ്റ്റ് മിനിസ്റ്റർ കാർഡിനൽ ഹിസ് എമിനൻസ് വിൽസൻ്റ് നിക്കോൾസ്, ഇംഗ്ലണ്ടിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് മിഗ്വൽ മൗറി എന്നിവരുമായും മാർ റാഫേൽ തട്ടിൽ കുടിക്കാഴ്ച്കൾ നടത്തും.

ലണ്ടൻ : 2016 തോമസ് ജി ഡാനിയേൽ എന്ന വ്യക്തിയുടെ ആശയത്തിൽ തുടങ്ങിയ പന്തളം പ്രവാസി അസോസിയേഷൻ യുകെയുടെ പ്രഥമ കുടുംബ സംഗമവും ഓണാഘോഷവും സെപ്റ്റംബർ ഏഴിന് മാഞ്ചെസ്റ്റർ ഗ്രീൻ ബ്രൗൺ ഹാളിൽ വച്ച് വിപുലമായ രീതിയിൽ ആഘോഷിച്ചു. പുതിയതായി പ്രവാസി അസോസിയേഷന്റെ പ്രസിഡന്റ് ആയ ജയൻ എൻജിയുടെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ വേളയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

തദവസരത്തിൽ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആയി ജോർജ് പാപ്പനെയും , സെക്രട്ടറി ആയി ഡെന്നിസ് ഡാനിയേയേലിനെയും, ട്രഷറർ ബിബിൻ വർഗീസ്, ഓഡിറ്റർ കമ്മിറ്റി അംഗങ്ങൾ എന്നവരെയും തിരഞ്ഞെടുത്തു . പ്രവാസി കുടുംബങ്ങൾ പങ്കെടുത്ത ഈ ഓണാഘോഷം തുടർ വർഷങ്ങളിലും മുന്നോട്ടുകൊണ്ടുപോകുമെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

പന്തളം പ്രദേശത്ത് നിന്നും യുകെ യുടെ പല ഭാഗത്ത് കുടിയേറിയ മുപ്പതോളം ഫാമിലിയിൽ, എഴുപത്തഞ്ചോളം പേർ പങ്കെടുത്തു. അത്തപൂക്കളം, മാവേലിയുടെ വരവേല്പും ഓണാശംസയുമായി തുടങ്ങി മെമ്പേഴ്സിന്റെ കലാപ്രേകടനകളും, കുട്ടികളുടെ ഡാൻസ് വനിതകളുടെ കസേര കളി, ഇലയിൽ വിഭവ സമൃദ്ധമായിട്ടുള്ള സദ്യയും രണ്ട് കുട്ടം പായസവും ആയി ഒരു ഓർമയിൽ എന്നും തിളങ്ങി നിൽക്കുന്ന ഓണാഘോഷം തന്നെ ആയിരുന്നു.

അടുത്ത വർഷത്തെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു .

പ്രസിഡൻ്റ്: ജയൻ എൻ ജെ
വൈസ് പ്രസിഡൻ്റ്: ജോർജ് പാപ്പൻ
സെക്രട്ടറി: ഡെന്നീസ് ഡാനിയൽ
ജോയിൻ്റ് സെക്രട്ടറി: ഷിജു ഡാനിയേൽ
ട്രഷറർ: ബിബിൻ വർഗീസ്
കമ്മിറ്റി: സാജൻ പി ജോർജ്
റോമിൽ
ബിനോയ് തങ്കച്ചൻ
അനൂപ്
ബിനു ദാമോദരൻ
തോമസ് ഡാനിയേൽ
റേച്ചൽ ഐപ്പ്
ജിഷ റോബി
സിനി ബിനു

പീഡനപരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു.

ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ‘ബ്രോ ഡാഡി’ എന്ന സിനിമാ സെറ്റില്‍ വച്ച്‌ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

നിലവില്‍ സംഗറെഡ്‌ഡി ജില്ലയിലെ കണ്‍ടി ജയിലില്‍ ആണ് മൻസൂർ റഷീദ് ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ റഷീദ് ഒളിവില്‍ ആയിരുന്നു.

ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സിനിമയില്‍ ജൂനിയർ ആർട്ടിസ്റ്റായി എത്തിയപ്പോള്‍ കോളയില്‍ മയക്കുമരുന്ന് കലർത്തി നല്‍കി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം.

ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള വിവാദം മുറുകുമ്പോഴും എഡിജിപി എം.ആര്‍ അജിത് കുമാറിന് സംരക്ഷണ കവചമൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതോടെ അജിത് കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പായി. അജണ്ടയില്‍ വെച്ച് ചര്‍ച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്.

ആര്‍എസ്എസ് നേതാക്കളെ കണ്ടത് കൂടി അന്വേഷിക്കാമെന്നും അതിന് ശേഷം നടപടി എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐയും എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ബിനോയ് വിശ്വം, വര്‍ഗീസ് ജോര്‍ജ്, പി.സി ചാക്കോ എന്നിവര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ശക്തമായി വാദിച്ചു. എന്നാല്‍ സാങ്കേതിക വാദം ഉയര്‍ത്തിയാണ് മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി നല്‍കിയത്.

എഡിജിപി മാറ്റാന്‍ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം തീരട്ടെയെന്നുമാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റുന്നത് മന്ത്രിസഭാ യോഗത്തിലും ഇന്ന് ചര്‍ച്ചയായിരുന്നില്ല.

അതിനിടെ നാല് ദിവസത്തെ അവധി അപേക്ഷ എഡിജിപി പിന്‍വലിച്ചു. വിവാദം മുറുകുന്നതിനിടെയാണ് ശനിയാഴ്ച മുതല്‍ നാല് ദിവസം അവധിയെടുക്കാനുള്ള തീരുമാനം അജിത് കുമാര്‍ മാറ്റിയത്. ഇന്നലെ മലപ്പുറത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിന് പിന്നാലെയാണ് തീരുമാനം.

അവധി നീട്ടാനുള്ള ആവശ്യം നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു. അവധിയെടുക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്ന ആക്ഷേപം പി.വി അന്‍വര്‍ അടക്കം ഉന്നയിച്ച സാഹചര്യത്തിലാണോ പിന്മാറ്റമെന്ന് വ്യക്തമല്ല. വിവാദങ്ങള്‍ക്ക് മുമ്പ് ചില സ്വകാര്യ ആവശ്യങ്ങള്‍ക്കായിരുന്നു അവധി ചോദിച്ചിരുന്നത്.

അന്‍വറിന് ഒപ്പം അജിത് കുമാറിന്റെയും പരാതി ഉള്ളതിനാല്‍ അദേഹത്തിന്റെയും മൊഴി ഡിജിപി രേഖപ്പെടുത്തും. അപ്പോഴും അന്‍വറിന്റെ പരാതിയിലെ അന്വേഷണത്തിനപ്പുറം ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ എഡിജിപിക്കെതിരായ നടപടി എന്ത് എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.

ലത മണ്ടോടി

ആഴ്ചയുടെ അവസാനമായ ഞായറാഴ്ചയാണ് ഞാൻ യാത്ര പുറപ്പെട്ടത്. കലണ്ടറിലെ വിശേഷാൽ പേജിൽ പ്രത്യേക വിശേഷങ്ങളൊന്നും ഇല്ലാത്ത ഒരു ഞായറാഴ്ച.ഒറ്റപ്പെടലിന്റെ മുഷിച്ചിലും പേറിയാണ് എന്തായാലും എന്റെ യാത്ര.. ഗ്രാമത്തിൽ ബസ്സിറങ്ങി ഒന്ന് തിരിഞ്ഞപ്പോഴേക്കും ഡബിൾ ബെല്ലടിച്ച് ബാക്കി ശരീരങ്ങളെയും കൊണ്ടത് പോയിക്കഴിഞ്ഞിരുന്നു. നടക്കാൻ പഠിച്ചുതുടങ്ങിയ കൊച്ചുകുട്ടിയെപ്പോലെ പെട്ടെന്ന് കാലൊന്നിടറി. വീഴാൻ പോയത് ആരും കണ്ടില്ല എന്ന് സമാധാനിച്ചു മുന്നോട്ടു നോക്കിയപ്പോൾ ഒരു ചെറിയ ചായപ്പീടികയിൽ നിന്ന് കുറച്ച് കണ്ണുകൾ എന്റെ നേർക്ക് നീണ്ടു.കൃഷ്ണമണികളുടെ കറുപ്പും ചില്ലുകൂട്ടിലെ കായപ്പത്തിന്റെ കറുപ്പും ഒരു നിമിഷനേരത്തെക്കെന്നെ ഒരു ഭ്രമതയിലാക്കി.

വീഴാൻ പോയത് ആരും കണ്ടിട്ടില്ല മാഷേ.ഇനി കണ്ടാലും കാര്യമാക്കാനില്ല.ഉള്ളിൽ നിന്നാരോ പറഞ്ഞു.

എന്തായാലും ഒരു ചായകുടിച്ചു കളയാം.
മാഷേ… നിങ്ങള് ചുറ്റുവട്ടം ഒന്ന് കാണു… ഈ ഗ്രാമം എങ്ങിനെയുണ്ടെന്നറിയണ്ടേ ആദ്യമായി വന്നതല്ലേ.എന്നിട്ട് പോരെ ചായകുടി.

അതും ശരിയാ.. ഞാൻ മണ്ണിട്ടറോഡിലൂടെ അല്പം നടന്നു…

സുന്ദരമായ ഒരു കൊച്ചുഗ്രാമം എന്ന് വേണമെങ്കിൽ പറയാം.മുൻപിതിന് ഭംഗി കൂടുതലായിരുന്നിരിക്കാം. അധിനിവേശം കൂടുന്നതനുസരിച്ചു നഗരം ഉള്ളിലേക്ക് ഇടിച്ചു കയറി ഈ ഗ്രാമത്തെ ഞെക്കി ഞെരുക്കി
കൊണ്ടിരിക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി.
ഈ ഗ്രാമവും ചുളിഞ്ഞ മുഖത്തെ പൂട്ടിയിട്ട് അലങ്കരിച്ച് നടക്കുന്ന ഒരു വൃദ്ധയെപ്പോലെ നഗരസംസ്കാരം ആവാഹിച്ചു വികൃതമായി.

നിന്ന നിൽപ്പിൽ തോളിൽ തൂക്കിയ
സഞ്ചി പതുക്കെ അല്പം തള്ളി നിൽക്കുന്ന വയറിന്മിലേക്ക് കയറ്റിവെച്ച് അഡ്രസ് എഴുതി വെച്ച പുസ്തകം എടുക്കാൻ ഒന്ന് ശ്രമിച്ചു..വയറമർന്നിട്ടോ എന്തോ താഴേക്കു പോയ കീഴ്
വായു ചായകുടിക്കാൻ നിർബന്ധിച്ചപോലെ ഞാൻ വീണ്ടും ചായപ്പീടികയിലേക്ക് തിരിച്ചു നടന്നു..

പീടികയിലേക്ക് കയറിയ ഉടനെ നേരത്തെ കണ്ട കണ്ണുകളിൽ രണ്ടെണ്ണം എഴുന്നേറ്റു നേരെ അടുത്തേക്ക് വന്നു.ആ കണ്ണുകളിൽ നിന്ന് പരിചയിക്കാനായിട്ടൊരു ചിരിയും കൂടെ വന്നു.

“മാഷല്ലേ….”

“അതെ….”

“ഇന്ന് ഹേഡ് മാഷ് ചാർജ് എടുക്കാൻ വരുമെന്ന് മൊയ്തു പറഞ്ഞിന്..ഓൻ സാർനു വീട് തപ്പിനടന്നിനല്ലോ….”

“ഞാൻ നിങ്ങള് വിചാരിച്ച ആളേ അല്ല… എന്റെ പേര് ദേവരാജൻ. ഞാൻ ഹെഡ്മാഷായിരുന്നു. പിരിഞ്ഞിട്ട് ഇപ്പോൾ പത്തു കൊല്ലം കഴിഞ്ഞു.ഞാൻ വേറെ ഒരാളെ അന്വേഷിച്ചു വന്നതാ…”

“തന്യോ… ങ്ങള് അപ്പം മൊയ്‌തുന്റെ ആളല്ലല്ലേ….”

“അല്ല..”

എന്റെ ആവശ്യം എന്തായാലും പറയട്ടെ ന്ന് ഞാൻ തീർച്ചയാക്കി.അപ്പോഴേക്കും എന്റെ ചുറ്റും മറ്റു കണ്ണുകൾ കൂടി വട്ടമിട്ടു പറന്നു.

തോൾ സഞ്ചിയിൽ നിന്ന് പോക്കറ്റിൽ എടുത്തിട്ട കൊച്ചുപുസ്തകം ഇടതുകൈകൊണ്ടെടുത്തു,ഒരു പേജിന്റെ അറ്റം മടക്കി ത്രികോ ണമാക്കി അടയാളം വെച്ച പ്രഭാവതിയെ വിരലുകൊണ്ടെടുത്തു പുറത്തിട്ടു.

“അവിടെ നിക്കി മാഷേ.. ങ്ങള് ചായിം ചൂടുള്ള പൊരിച്ച പത്തിരിം കയിക്കി. ന്നട്ട് മ്മക്ക് ബി ശേഷങ്ങൾ പറയാം…”

“അംസൊ.. യ്യ് ഞമ്മളെ മാഷുക്ക് ഒരു ചായ കൊടുക്കെടോ..”

നെറ്റിയിലേക്ക് ഇറങ്ങി വന്ന കോഴിപ്പൂടയെ മുഖം കൊണ്ട് ഒരാട്ടാട്ടി ഒരുത്തൻ ചായ കൊണ്ട് വന്നു.

“സാർ.. കുച്ച് ഖാനെ കേലിയെ?..”

വിരൽ മുക്കിച്ചായയാണോന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
“കുച്ച് നഹിം…”

“ഇനി പറയിൻ…ങ്ങക്ക് ആരെയാ കാണേണ്ടെ…”

ഞാൻ പ്രഭാവതിയുടെ അഡ്രസ് എടുത്തു കാട്ടി.

“ന്റെ പടച്ചോനെ…ഓളെന്തിനാ ങ്ങക്ക്…”

“എന്റെ വീട്ടിൽ സഹായത്തിനു
നിന്നിരുന്നതാ.. പെട്ടെന്ന് മോൻ വിളിച്ചു കൊണ്ടുപോയി. വിവരമൊന്നും പറഞ്ഞില്ല. ഫോൺ എടുക്കുന്നുമില്ല”.

“മാഷേ… ഓളെ ആരോ കല്യാണം കയിച്ചൂന്ന് കേട്ടു. മോൻ തന്നെയാ കയിപ്പിച്ചത്.കലികാലം.,. തള്ളമാർക്ക് ബന്ധ ണ്ടാക്കാൻ നടക്കണ മക്കള്.. എന്താ പറയാ മാഷേ…”

“എന്തായാലും ആ വീടുവരെ ഒന്ന് പോയിട്ട്..”

“ആയിക്കോട്ടെ മാഷേ.. ആ മണ്ണിട്ട റോഡിനു പോയി ആരോട് ചോയി ച്ചാലും പറഞ്ഞരും.ഓളെ എല്ലാർക്കും അറിയാം. പ്രഭാസ് ഹെർബൽ ഹെയർ ഓയിൽ ന്റെ പ്രഭാവതി ന്ന് ചോയിച്ചാൽ മതി.ഓള് പയറ്റാത്ത പയറ്റില്ല മാഷേ..”

“ശരി….”

“മാഷേ…ങ്ങക്ക് ഞാൻ കുറച്ച് എണ്ണ കൊണ്ടുതരട്ടെ.. നല്ല ഉറക്കം കിട്ടും ഈ നരയൊക്കെ പോയി കറുത്ത മുടി കിളിർത്തു വരും. നല്ല സുന്ദരകുട്ടപ്പനാവും മാഷേ ങ്ങള് .കണ്ണിനും നല്ല കുളിർമയാണ്. ഞാൻ തന്നെ കാച്ചുന്ന എണ്ണല്ലേ. പ്രഭാസ് ഹെർബൽ ഹെയർ ഓയില്..”

ഓർമകളിൽ കൂടി ഞാൻ പിറകോട്ടു ജീവിച്ചു തുടങ്ങി.

“വേണ്ട പ്രഭാ … ഇനി ഇങ്ങനെയൊക്കെ അങ്ങിനെ ജീവിച്ചു തീർന്നാൽ മതി…”
അവളുടെ സ്ത്രീമനസ്സിന് പെട്ടെന്നൊരു വളം വെച്ചുകൊടുക്കണ്ട എന്നു കരുതി..

പിന്നീട് പ്രഭാസ് ഹെർബൽ ഓയിലിന്റെ പച്ചപ്പിൽ അവൾ എന്റെ മുടിയിഴകളെ മുക്കിയതോർത്തു ഞാനങ്ങനെ നടന്നു.ചുണ്ടിൽ ഒരു ചെറുപുഞ്ചിരി തത്തിക്കളിച്ചത് മറയ്ക്കാൻ ഒരു ഗൗ രവം എടുത്തണിഞ്ഞു. വിവരവും വിദ്യാഭ്യാസവും ഒന്നും ഇല്ലെങ്കിലും എന്തൊരു ആജ്ഞാശക്തിയായിരുന്നു പ്രഭയുടെ കണ്ണുകൾക്ക്‌.

അതൊരിക്കൽ ഒരബദ്ധം പറ്റിയതല്ലേമാഷേ..

ശരിയാണ്…ചിലപ്പോഴൊക്കെ ഒരു ചാഞ്ചല്യം തോന്നിയെങ്കിലും ഒരു സദാചാര കാപട്യത്തിന് അടിമയായതുകൊണ്ട് ആ ചിമിഴിനുള്ളിൽ ഞാൻ അമർന്നുപോയിരുന്നു.ആ കണ്ണുകളിലെ കടൽചുഴികളെ ഞാൻ എപ്പോഴും ഭയപ്പെട്ടു.

വിവാഹത്തെപ്പറ്റി എന്തേ ഒന്നും പ്രഭ പറയാതിരുന്നത്. ചിലപ്പോൾ ഞാൻ ഹരിയുടെ കൂടെ സിയാറ്റിനിൽ പോയപ്പോൾ ആയിരിക്കും അത് നടന്നത്.അല്ലാതെ അവൾ …
പിന്നെ അവളുടെ മുന്നിൽ ഞാനൊട്ടും ഒരു മൃദുല വികാരഭരിതനായിരുന്നില്ലല്ലോ. അതുകൊണ്ട് തന്നെ ഞാൻ കടന്നുചെ ല്ലാത്ത അപരിചിത ഭൂമികൾ അവളുടെ മനസ്സിനുണ്ടായിരുന്നിരിക്കണം.

ലക്കും ലഗാനും ഇല്ലാതെ ഓടിച്ചുവന്ന ഒരു സൈക്കിൾ പെട്ടെന്ന് എന്റെ മുൻപിൽ നിർത്തി.

“എന്റമ്മോ .. ഞമ്മളെ ബിമാനം വരുന്നത് ങ്ങക്ക് കണ്ടൂടെ… ങ്ങളേ ടുത്തെയാ….”

പെട്ടെന്ന് നിർത്തിയ സൈക്കിളിൽ നിന്ന് അവൻ താഴെയിറങ്ങി.

“ങ്ങള്….ഏടെള്ളതാ..?”

“കുട്ടി ഇവിടെ അടുത്തുള്ളതാണോ. എനിക്കൊരു പ്രഭാ വതിയുടെ വീട് പറഞ്ഞുതരുമോ…?”

“ങ്ങള് എടേള്ളതാണ്…പറഞ്ഞില..ഞാൻ ഇതുവരെ കണ്ടീക്കില്ല.. ”

“ഞാനൊരു മാഷാ മോനെ.. കുറച്ച് ദൂരെനിന്നു വരാണ്….”

“മോൻ ഇവിടെ അടുത്താണോ..?”

“ഞാൻ കദീജാബീന്റെ മോൻ. ഫൈസല്…”

“എങ്ങോട്ടാണ് കുട്ടി ഇങ്ങനെ പറക്കുന്നത്. പേടിച്ചുപോയി ഞാൻ ആ വരവ് കണ്ടിട്ട്…”

“അതോ ഞാൻ പൊള്ളിച്ച കോഴിം അൺലിമിറ്റഡ് നെയ്ച്ചോറും വാങ്ങാൻ പോവാ ടൗണില് . ചെറിയോൻ സുന്നത്ത് കയിഞ്ഞ് കെടക്കാ.ഓന് തിന്നാൻ കൊടുക്കാനാ. അതന്നെ വേണന്നൊരു വാശിപ്പൊറത്താ ചെക്കൻ.അതാ തെരക്ക്.പ്രഭാവതി യമ്മേന്റെ പോരെന്റ ടുത്താന്റെ പൊര.ഒരേടത്തെ കുട്ടിനെ ഞാനാ സൈക്കൾമ്മല് വെച്ച് സ്കൂളിൽ കൊണ്ടോവല്.
ഓല് പ്പം ആടെല്യ .,എങ്ങോട്ടോ പോയി.സുരേഷേട്ടനും ചേച്ചിം മോളും ആടെണ്ട്. ഒരു മഞ്ഞ പെയിന്റ് അടിച്ച പൊരയാണ്. അത് നോക്കി പൊയ്ക്കോളി.ഇബടെ അടുത്താ….”

പഴകുന്തോറും വീര്യമേറുന്ന വീഞ്ഞിനെ പ്പോലെ ഓർമ്മകൾ ചിലപ്പോൾ എന്നെ മത്ത് പിടിപ്പിച്ചു. അവൾ പോവേണ്ടിയിരുന്നില്ല.ആരും പോവേണ്ടിയിരുന്നില്ല.സ്വന്തമായ ഗൗരിപോലും ഒരു നാൾ പോയില്ലേ.. കരിമഷി എഴുതിയ നീണ്ട കണ്ണുകളുള്ള എന്റെ ഗൗരി.

അതിന് ശേഷം ഹരിയാണ് വീട്ടിൽ നിൽക്കാൻ താല്പര്യമുള്ള സ്ത്രീയെ വേണമെന്ന് പരസ്യം കൊടുത്തത്. അവനെന്റെ മകനല്ലേ എന്നെ പഠിച്ചവൻ.അവന്റെ കണ്ണിൽ സ്കൂളിൽ പോവാനും വരാനും മാത്രമറിയുന്ന അച്ഛനായിരിക്കാം ഞാൻ. മടിയൻ.
ചിലപ്പോളെങ്കിലും മക്കൾ
മാതാപിതാക്കളുടെ ഉടമസ്ഥരാവാറുണ്ടല്ലോ.
ആ പരസ്യം കണ്ടിട്ടാണ് പ്രഭയുടെ മകൻ സുരേഷ് അവളെ വീട്ടിൽ കൊണ്ടുവന്നത്.

കണ്ണടയ്ക്ക് പുറത്ത് നാട്ടുവഴിയിൽ ഒരു മഞ്ഞവെളിച്ചം പെട്ടെന്ന്
പ്രത്യക്ഷപ്പെട്ടു.

ഒരു മഞ്ഞ പെയിന്റ് അടിച്ച പോരയാ.

ഇത്തിരി നേരം ഒത്തിരി കാര്യങ്ങൾ പറഞ്ഞ ഫൈസൽ അപ്പോഴും കൂടെ ഉണ്ടായിരുന്നു.

ഇരുമ്പ് ഗേറ്റ് മലർക്കെ തുറന്നു ഞാൻ അകത്തുകയറി.കാളിങ് ബെൽ അടിച്ചപ്പോൾ പകലുറക്കം ചീർപ്പിച്ച മുഖവുമായി സുരേഷ് പുറത്തുവന്നു.തലേന്ന് കഴിച്ച മദ്യത്തിന്റെ വാട വമിക്കുന്ന ശ്വാസം എന്റെ നേർക്കും.

“മാഷേ കയറിയിരിക്ക്….
നേരിട്ട് വരുമെന്ന് വിചാരിച്ചില്ല.”
.
“ഒന്നൂല്യെങ്കിലും കുറച്ചുകാലം അവരുവെച്ചുതന്ന ഭക്ഷണം കഴിച്ചില്ലെ .. ഒരു വിവരവും ഇല്ലാത്തപ്പോൾ നേരിട്ട് പുറപ്പെട്ടു.”

“അവളും മോളും വീട്ടിൽ പോയതാ മാഷേ.. ഒരു ചായ തരാനും കൂടി…”

സുരേഷിന്റെ വെറുതെയുള്ള ചായ സൽക്കാരം ഒരു നീരസത്തോടെ ഞാൻ കേട്ടു.

“അമ്മയെവിടെ? എന്തുകൊണ്ടെ ഒന്നും പറയാതെ പോന്നത്?”

ഞാൻ ചോദിച്ചു.

“മാഷേ….ഇവിടെ അടുത്ത വീട്ടിൽ ഒരു ഹരിദാസൻ നായർ ഉണ്ടായിരുന്നു. അയാൾ തീരെ വയ്യാതെ കിടപ്പിലാണിപ്പോൾ.. ബാംഗ്ലൂരിലാണ് താമസം .അയാളുടെ വീട്ടിലായിരുന്നു അമ്മ ചെറുപ്പത്തിൽ പണിക്കു നിന്നത്. അയാളുടെ ഭാര്യ മരിച്ചുപോയതാണ്. അയാൾ പറഞ്ഞിട്ട് അയാളുടെ മകനാണ് ഇവിടെ വന്നു അമ്മയെകൂട്ടി കൊണ്ടുപോയത്….”

“അപ്പോൾ ബാംഗ്ലൂരിലാണോ ഇപ്പോൾ?”

“അതെ….”

“ഇവിടെ എത്തി വീട് അന്വേഷിച്ചപ്പോൾ അമ്മയുടെ വിവാഹം കഴിഞ്ഞൂന്നാണല്ലോ ഞാൻ കേട്ടത്..”

“അങ്ങനെയൊന്നുമല്ല മാഷേ.
അയാൾക്ക് അമ്മയെ രജിസ്റ്റർ മാര്യേജ് കഴിക്കാൻ താല്പര്യമുണ്ടെന്നു പറഞ്ഞു.
അച്ഛനെന്തെങ്കിലും പറ്റിയാൽ അച്ഛന്റെ പെൻഷൻ ആ സ്ത്രീയ്ക്കു കിട്ടിക്കോട്ടേ എന്നൊരു ആഗ്രഹം അച്ഛനുണ്ടെന്നു അയാളുടെ മകൻ പറഞ്ഞു. അമ്മയ്ക്ക്
എതിർപ്പൊന്നുമില്ലാത്തതുകൊണ്ട് ഞാനും സമ്മതം മൂളി…..”

“എന്തേ അയാൾക്കങ്ങിനെയൊരു താല്പര്യം ഉണ്ടാവാൻ എന്ന് ചോദിച്ചില്ലേ..?”.

“അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നീല മാഷേ….ഇപ്പോൾ അമ്മ പണിയെടുക്കുന്നുണ്ട്. അമ്മയ്ക്കു വയ്യാണ്ടായാൽ ഞാൻ ഒറ്റയ്ക്കു നോക്കണ്ടെ .. കൂടപ്പിറപ്പുകളും കൂടി ഇല്ല…”

“മുൻതലമുറ പിൻതലമുറയെ സംരക്ഷിക്കണം ..എന്ന ആശയം അല്പം പഴയതല്ലേ മാഷേ”….

സുരേഷ് അങ്ങിനെ ചിന്തിച്ചതിൽ എന്താണ് തെറ്റ്.എന്റെ ഉള്ളിൽ നിന്നുള്ള ചോദ്യം.

“അത് ശരിയാ സുരേഷേ…”

“മാര്യേജ് കഴിഞ്ഞിട്ടില്ല. തത്കാലം അവിടെ നിർത്തിയിട്ട് രജിസ്ട്രാറെ വീട്ടിലേക്ക്‌ വരുത്തി ചെയ്തോളാം എന്നാണ് പറഞ്ഞത്.
പിന്നെ ജീവിതത്തിൽ മുഴുവൻ അമ്മ കഷ്ടപ്പെട്ടിട്ടെ ഉള്ളു മാഷെ… കുറച്ചു കാലമെങ്കിലും നന്നായി ജീവിക്കാൻ പറ്റിയാൽ നല്ലതല്ലെ മാഷേ..”

“തീർച്ചയായും….”

“ചേക്കു എന്ന റാക്കു കാച്ചുന്നോന്റെ മോള് പ്രഭേനെ ചിന്നൻ നായരുടെ മോൻ ഹരിദാസൻ കല്യാണം കഴിക്കോ മാഷേ. അന്ന് വിവരല്ലായ്‌നു.പൂതിണ്ടായിട്ട് എന്ത് കാര്യം…”.

ഒരിക്കൽ മേശപ്പുറത്തു നിന്ന് ഹരികൊണ്ടുവന്ന ഗുച്ചിയുടെ സെന്റ് കുപ്പി കൈയിൽ എടുത്ത് പ്രഭ പറഞ്ഞു.
“ഇയ്റ്റാലൊന്നു മേലേക്ക് ശൂ……ന്ന്‌ ചീറ്റി മണണ്ടോന്നു നോക്കട്ടെന്നും പറഞ്ഞാ ഹരിദാസേട്ടൻ എനിക്ക്….”

“കുപ്പി അവിടെ മേശപ്പുറത്തു വെച്ച് അടിച്ചു വാരാൻ നോക്കു പ്രഭാ …”.

അവൾ പലപ്പോഴായി പറഞ്ഞ അവിടവിടെ പഴകി കീറിയ കഥകൾ എല്ലാം കു‌ടി പെറുക്കി തുന്നിചേർത്ത് വ്യക്തമായ ഒരു രൂപമുണ്ടാക്കാൻ ഞാൻ കുറേ ശ്രമിച്ചു. പക്ഷേ അത് വീണ്ടും പിഞ്ഞി കീറി ഓട്ട വീണുകൊണ്ടേ ഇരുന്നു.സൂചിക്കുഴയിൽ നൂലിടൽ ഒരു പാഴ് വേലയായപ്പോൾ ഞാൻ ഒരിക്കൽ ചോദിച്ചു.

“അപ്പോൾ സുരേഷിന്റെ അച്ഛൻ….?”

“അതെ മാഷേ..അയാളെന്നെ..മൂപ്പരെ ഉടനെ പട്ടാളത്തിൽ പറഞ്ഞയച്ചു ചിന്നൻ നായര് . എന്റെ ജമ്മം ഇയ്റ്റാലൊക്കെ ആയിം പോയി . സുരേഷിനും അച്ഛനാരാന്നറിഞ്ഞൂടാ.ഓന് പിന്നെ അതൊന്നും പ്രശ്നല്ല.. സുഖിച്ചു ജീവിക്കണം അത്രേള്ളൂ .ഹോട്ടൽ പണിയെടുത്താ മാഷെ ഞാൻ ഓനെ പോറ്റീത്.അരച്ചരച്ചു തഴമ്പു വീണ കൈകളാ എന്റേത്.

അപ്പോൾ അതാണ് കാര്യം.

സുരേഷിനോട് യാത്രപറഞ്ഞു ഞാൻ തിരികെ പോന്നു.

നിരത്തിലെ മഞ്ഞ വെളിച്ചം മായ്ഞ്ഞു തുടങ്ങി.റോഡിന്റെ ഒരുവശത്തു ഒരു വീടിന്റെ മതിലിന്മേലിൽ നിന്നു ശംഖുപുഷ്പത്തിന്റെ വള്ളി താഴേക്കു വീണുകിടക്കുന്നുണ്ടായിരുന്നു. നിറയെ കരിമഷിയെഴുതിയ പൂക്കളെ ആ നഗ്നമായ മതിൽ മാറോടു അടക്കിപ്പിടിച്ചിരുന്നു. ശൂന്യതയിലും ചിത്രം വരയ്ക്കാൻ പറ്റുന്ന കരിമഷി എഴുതിയ മിഴികൾ . ഈ മതിലിന്റെയും ദൗർബല്യമാണോ എന്നെനിക്കു വെറുതെ തോന്നി.

പ്രതീക്ഷയറ്റ മടക്കയാത്ര ആയതുകൊണ്ടോ എന്തോ ഒരു ഇല്ലായ്മയായിരുന്നു മനസ്സിന്.. അർത്ഥവ്യാപ്തി ഇല്ലാത്ത എന്തോവായിച്ചു തീർന്നപോലെ വെറുതെ കടന്നുപോയ ഒരു അരദിവസത്തെ പിന്നിലാക്കി
നടത്തതിന് വേഗത കൂട്ടി.ഒരു പുസ്തകത്തിൽ വായിച്ചത് ഞാൻ ഓർത്തു. ശരീരത്തിന്റെ കോശവിഭജനം തീരെ മന്ദഗതിയിലാവുമ്പോൾ താനൊഴികെ മറ്റെല്ലാത്തിനും വേഗതകൂടിയതുപോലെ തോന്നും ആ തോന്നലിലൂടെ അപരിചിതമായ ഏതോ ഒരു നിസ്സഹായത എന്നെ പിൻതുടർന്നു.

ബസിൽ കയറി ടൗണിൽ എത്തിയാൽ നല്ലൊരൂണ് കഴിയ്ക്കാം.പ്രഭ പോയേപ്പിന്നെ വീട്ടിൽ ഒന്നും വെച്ചുകഴിക്കാറില്ല. വിളിച്ചുപറഞ്ഞാൽ എന്തും മുന്നിലെത്തും.എന്നാലും പെട്ടെന്ന് അവളെ ഓർത്ത് പോയി.

ആത്മാർത്ഥത കുറച്ചു കൂടുതലായിരുന്നു പ്രഭ യ്ക്ക്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഒരു സ്നേഹം. പിന്നെ പിന്നെ എനിക്കതു തോന്നി തുടങ്ങിയിരുന്നു.
ഒരു ദിവസം കീറിത്തുന്നിയ അവളുടെ കുപ്പായം കണ്ട് ഞാൻ ചോദിച്ചു.
നിനക്ക് നല്ല സാരിയൊന്നുമില്ലേ ഉടുക്കാൻ..?”

“മാഷേ ങ്ങക്ക് അത്ര സങ്കടണ്ടെങ്കിൽ കുറച്ചു മേടിച്ചന്നോളി. ഉടുത്തു പഴകീതല്ലേ ഓരോരുത്തര് തരോ ള്ളു “.
“അ… നിർത്ത് നിർത്ത്. എന്തെങ്കിലും വീണുപോയാൽ അതിൽ പിടിച്ചു കേറിക്കോളും…”

മുഷിച്ചിൽ മാറ്റാൻ ഞാൻ പുറത്തേക്കിറങ്ങിപ്പോയി.മാസ ശമ്പളം കൃത്യമായി എണ്ണിക്കൊടുത്തു നിർത്തിയ ഒരു വേലക്കാരി മാത്രമല്ലേ താൻ എന്ന്‌ അവൾക്ക് അപ്പോൾ തോന്നിയിരിക്കും.

ടൗണിലെത്തി ഊണുകഴിച്ചു. പിന്നത്തെ ബസും കയറി വീട്ടിൽ എത്താറായപ്പോഴേക്കും സമയം സന്ധ്യയോടടുത്തു.ആകാശത്തിൽ പകല് ചേക്കേറിയ പക്ഷികൾ മടക്കയാത്ര തുടങ്ങി. മൂപ്പെത്താത്ത സന്ധ്യയിൽ വിളക്ക് വെയ്ക്കാത്ത ഉമ്മറവും തുളസിത്തറയും ദൂരെനിന്നെ കാണാമായിരുന്നു.അൽപായുസ്സായ സന്ധ്യക്ക്‌ മേൽ ഇപ്പോൾ ഇരുട്ട് പരക്കും.

ആരോ വാതിലിനു താഴെ നിലത്തു കൂനിക്കൂടി ഇരിയ്ക്കുന്നതുപോലെ ഒരു അവ്യക്തത.പക്ഷേ അതൊരു തോന്നലല്ലായിരുന്നു.

“ഇങ്ങള് എവിടെ പോയി ….മാഷേ.. ഞാന് രാവിലെ മുതൽ ഇരിക്കാ….. അടുത്തുള്ളോരു വൈന്നേരം വരുന്ന്‌ പറഞ്ഞോണ്ട് ഇവിടെ തന്നെ ഇരുന്നു.

“പ്രഭ എന്തേ തിരിച്ചു പോന്നേ.?..”

“അയാൾക്കിപ്പളും ഞാൻ ചേക്കൂന്റെ മോളന്യാ മാഷേ. അയാള്
ചിന്നൻ നായരെ മോനും….പണ്ടത്തെപോലല്ലല്ലോ ..എനിക്ക് വിവരം വെച്ചില്ലെ പറഞ്ഞു പറ്റിക്കല് ഇനി നടക്കൂല….”
“മാഷാവുമ്പം എനിക്ക് കൃത്യ ശമ്പളോം കിട്ടും.. സ്വന്തം പോലെ എനിക്കിവിടെ നിക്കും ചെയ്യാം ….” അതും പറഞ്ഞവൾ ചിരിച്ചു.

മനസ്സ് കൃത്യമായി പ്രകടമാക്കുന്ന മൂന്നു വാക്കുള്ള ആ പഴയ പരസ്യവാചകം ഓർത്തു ഞാനും ചിരിച്ചു.

“എനിക്ക് വിശന്നിട്ടു വയ്യ മാഷേ….. ങ്ങള് വീട് തുറക്കി.”

പൂട്ട് തുറന്നു.ഓടാമ്പൽ നീക്കിയപ്പോൾ രണ്ട് കരിമഷിക്കണ്ണുകൾ ഒരു താക്കീതോടെ എന്നെ വീണ്ടും തുറിച്ചു നോക്കി.

ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.

 

ജോസ് ജെ വെടികാട്ട്

പാടിത്തളരാത്ത പൂങ്കുയിലേ നീ പാടുമോ വീണ്ടും ? ഒരു പാട്ട് കൂടി !

കൈവശം ബാക്കിയുള്ള ഒരേയൊരു ഹൃദയം മാത്രം ഉൺമ തൻ സ്വരൂപനാം ദേവനു കാണിക്കയായ് അർപ്പിക്കാൻ ഒരു പാട്ടുകൂടിയെങ്കിലും പാടുമോ?!

ദേവൻ നിന്നെ തുണച്ചീടുകിൽ നിനക്കും ഈ ഭൂമിയിൽ ജീവിക്കാം ഒരു പാട്ടുകാരനായ്, ഒരു പാവം പാട്ടുകാരനായ്!

നഷ്ടബോധത്താലും , ദു:ഖഭാരത്താലും നീ തളരിലും , ധനലോഭത്തിൻ നിരാശതയാലായാലും ഒരു പാട്ടു കൂടി !

ഇനിയും പാടും പാട്ടിൽ നീ യോഗാരൂഡനായ് തീരാം,

സുഖദു:ഖങ്ങളിൽ നീ സമഭാവനയോടെ വർത്തിക്കാം,

ഇനിയും വറ്റാത്ത നിന്റെ പാട്ടിന്റെ ഉറവയിൽ നിന്നും വീണ്ടും അനുസ്യൂതം പാട്ടുകൾ തുടരാൻ ഈ മൗനം ഭഞ്ജിച്ച് ഒരു പാട്ടു കൂടി നീ പാടുമോ?

പാട്ടിൽ നിന്നും പാട്ടുകളിലേക്ക് യോഗാത്മമായ് ചലിക്കും നിൻ ചിത്തം !

പാട്ടുകളാണ് നിന്റെ ജനിയും പുനർജനിയും!

കാലം തുടരും പോൽ സ്വാഭാവീക പ്രതിഭാസമെന്നോണം നിന്റെ പാട്ടും തുടരുന്നു നിഷ്ക്കാമകർമ്മമായ് !

ജനിമൃതികളിൽ ചഞ്ചലചിത്തനാവാതെ പാട്ടിൽ നീ യോഗാത്മമാകുന്നു !

നിനക്കു കൈവന്ന യോഗചിത്തതിൻ സാക്ഷാത്ക്കാരം സംസാരസാഗരത്തിൻ മാണിക്യമുത്തായ പാട്ടല്ലോ! പാട്ടമൃതമല്ലോ!

പാട്ടിന്റെ ഉൾത്തുടിപ്പല്ലോ മുന്നോട്ടു നിന്നെ നയിക്കുന്നത്!

പാട്ടൊഴിച്ച് മറ്റുള്ളവയെല്ലാം നീ പരിത്യജിക്കിലും, യോഗത്തെ പുല്കിലും , നിനക്കു പാട്ടുണ്ടല്ലോ, പാട്ടെങ്കിലും ഇല്ലാതെ യോഗം നിനക്ക് നിരർത്ഥകം.

എന്നും നിലനില്ക്കും പാട്ടിന്റെ നൂലിഴകളുമായ് നിന്നെ ഒന്നു ചേർക്കും നിൻ ഹൃദയസംഗീതം ജീവന്റെ ഒരു ചെറു അണുവിൻ തുടിപ്പ് നിന്നിൽ അവശേഷിക്കുവോളം നീ വിസ്മരിക്കില്ല !

അത് നിന്റെ ഹൃദയാരുവിയായ്, പാട്ടിന്റെ ഒരിക്കലും വറ്റാത്ത ഉറവയായ് ഒഴുകും !

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

RECENT POSTS
Copyright © . All rights reserved