തിരുവനന്തപുരം: യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് കേരളത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു.
എംബസികളില്‍ സമര്‍പ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന,മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് ആഭ്യന്തര വകുപ്പില്‍ നിലവില്‍ വന്നത്. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിന്റെ കാലതാമസം ഒഴിവാക്കാനാണ് നടപടി.
ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചി കോര്‍പ്പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അതാതു ദിവസങ്ങളില്‍ തന്നെ സാക്ഷ്യപ്പെടുത്തി നല്‍കാനാകുമെന്ന് ആഭ്യന്തര (അറ്റസ്റ്റേഷന്‍) വകുപ്പ് അറിയിച്ചു.
പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ആദിക്ക് ആശംസകളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ തന്റെ ബാല്യകാല സുഹൃത്തായ പ്രണവിന് ആശംസകളറിയിച്ചിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി നാളെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പ്രണവിന്റെ ആദ്യ സിനിമയെന്ന നിലയ്ക്ക് വലിയ പ്രേക്ഷക പ്രതീക്ഷകളോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
കുഞ്ഞുന്നാളിലും പിന്നീട് സ്‌കൂള്‍ കാലഘട്ടത്തിലും നമ്മള്‍ക്കിടയില്‍ നല്ല ബന്ധം നിലനിന്നിരുന്നു. വളര്‍ച്ചയിലേക്കുള്ള നിന്റെ പ്രയാണത്തിലും ആഘോഷങ്ങളിലും ഞാനും പങ്കുചേരുന്നു. നിന്റെ വിജയത്തിലേക്കുള്ള ഓരോ ചവിട്ടു പടിയിലും ആത്മാര്‍ഥമായ പ്രാര്‍ഥനയോടെ ഞാനും കൂടെയുണ്ട്, ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. റിലീസിനൊരുങ്ങുന്ന ചിത്രത്തിനൊപ്പം നിന്റെ മാതാപിതാക്കള്‍ എത്രത്തോളം ആകാംക്ഷാഭരിതരാണെന്ന് എനിക്കറിയാം അവര്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നും തന്നെയില്ല; കാരണം നീ ജനിച്ചതേ ഒരു സൂപ്പര്‍ സ്റ്റാറാവാനെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ദുല്‍ഖര്‍ തന്റെ കുറിപ്പില്‍ പറയുന്നു.
തന്റെ കുറിപ്പില്‍ പ്രണവിന്റെ അപ്പുവെന്ന വിളിപ്പേരാണ് ദുല്‍ഖര്‍ ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും വാനോളം പ്രതീക്ഷയുമായി ആദി നാളെയെത്തും.
തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്കെതിരായി ദുബായില്‍ ഉയര്‍ന്ന തട്ടിപ്പ് കേസ് പുറത്ത് വന്നതിന് പിന്നില്‍ പ്രതികാര നടപടിയാണോയെന്നത് കേരള നേതൃത്വത്തില്‍ സജീവ ചര്‍ച്ചാവിഷയമാവുന്നു. സി.പി.എം കേന്ദ്ര നേതൃത്വത്തിലെ ഉന്നതനായ നേതാവിന്റെ പ്രതികാരമാണോ ഇതെന്നാണ് സംസ്ഥാന നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്.
ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കണമെന്ന പ്രമേയം കേന്ദ്ര കമ്മിറ്റി തള്ളി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ വാര്‍ത്ത വന്നതാണ് നേതാക്കളില്‍ സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ബന്ധത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തതും കേരള ഘടകമാണെന്നതും ശ്രദ്ധേയമാണ്. സംഭവത്തെ കുറിച്ച് പാര്‍ട്ടിയുടെ എല്ലാ തലത്തിലും വിശദമായ കൂടിയാലോചനകള്‍ തുടങ്ങിക്കഴിഞ്ഞു.
ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് എന്ന കമ്പനിയുടെ പേരില്‍ 13 കോടി രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈട്വായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയ് കോടിയേരിയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാക്കിയെന്നാണ് കമ്പനി പരാതിയില്‍ പറയുന്നത്. ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപ തിരിച്ചു കിട്ടാനുള്ളതെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.
പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പോളിറ്റ്ബ്യൂറോയെ കമ്പനി. എന്നാല്‍, പി.ബിയുടെ മുന്നില്‍ ഒരു പരാതിയും എത്തിയിട്ടില്ലെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞത്. പരാതിയില്ലെന്ന് യെച്ചൂരി പറയുന്നുണ്ടെങ്കിലും ആരോപണം സത്യമാണെന്ന് രഹസ്യമായെങ്കിലും നേതാക്കള്‍ സ്ഥിരീകരിക്കുന്നുണ്ട്. കമ്പനി പരാതിയുമായി പി.ബിയെ നേരിട്ട് സമീപിച്ചതില്‍ കേന്ദ്ര നേതൃത്വത്തിലെ പല നേതാക്കളും അസ്വസ്ഥരാണ്.
കോടിയേരിക്കു നേരെ ഉയര്‍ന്ന ആരോപണം ഗൗരവമായി തന്നെയാണ് സംസ്ഥാന നേതൃത്വം കാണുന്നത്. സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നതിനാല്‍ നേതാക്കള്‍ കരുതലോടെയാണ് നീങ്ങുന്നത്. നിയമസഭയില്‍ ആയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ആരും തന്നെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബന്ധു നിയമന വിവാദത്തില്‍ ഇ.പി.ജയരാജനെതിരെ നടപടി എടുത്ത പാര്‍ട്ടി ഇക്കാര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്നതും ശ്രദ്ധേയമാണ്.
ബിനോയ് കോടിയേരി കോടതിയില്‍ ഹാജരാകുകയോ പണം തിരികെ നല്‍കണമെന്നോ വേണമെന്നാണ് കമ്പനിയുടെ നിലപാട്. അല്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചാലുള്ള പ്രശ്നങ്ങളും പാര്‍ട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഭാവനയുടെ കല്യാണം ഗംഭീരമാക്കാന്‍ സിനിമയിലെ അവരുടെ സുഹൃത്തുക്കള്‍ വഹിച്ച പങ്ക് ചെറുതല്ല. കല്യാണത്തിന് ദിവസങ്ങള്‍ മുമ്ബ് തന്നെ ഭാവനയുടെ വീട്ടിലെത്തി അവര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ കല്യാണത്തിന്റെ അന്ന് നടി മൃദുല മുരളിയോട് ഭാവന ചൂടായെന്നും, കൈതട്ടിമാറ്റിയെന്നും തരത്തിലുള്ള ചില പ്രചരണങ്ങളുണ്ടായി. സംഗതി സത്യമാണെന്ന് തോന്നിക്കും വിധം ഒരു വീഡിയോയും പുറത്തിറങ്ങി.
എന്നാല്‍ അതിന്റെ സത്യാവസ്ഥയെന്തെന്ന് മൃദുല തന്നെ വിശിദീകരിച്ചു.
‘ഞങ്ങള്‍ ആറുപര്‍ മുന്നുനാല് ദിവസമായി ഭാവേച്ചിയുടെ കൂടെത്തന്നെ ആയിരുന്നു. എല്ലാം നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നു. തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് അടക്കം ഞങ്ങള്‍ അത്ര ആഘോഷത്തിലായിരുന്നു. കല്യാണത്തിന്റെ അന്ന് ഞങ്ങള്‍ ആറുപേരും കോഫി ബ്രൗണ്‍ സാരി ഉടുക്കണമെന്നതടക്കം പ്ലാന്‍ ചെയ്തു. വേദിയിലേക്ക് ഭാവേച്ചി കടന്നുവരുമ്ബോള്‍ ഞങ്ങള്‍ അവിടെ ഉണ്ടാകണം എന്നതായിരുന്നു തീരുമാനം. ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് ഒരുങ്ങിയിറങ്ങി ട്രാഫിക്കില്‍ പെട്ടുപോയി.
പത്തുമിനിറ്റ് വൈകിയ ഞങ്ങളോട് ഭാവേച്ചി ദേഷ്യത്തിലായി. ഇനി നിങ്ങള്‍ ഇങ്ങോട്ട് വരേണ്ട എന്നൊക്കെ വിളിച്ചുപറഞ്ഞ് പിണങ്ങി. അത്ര ജെനുവിന്‍ ആയ സൗഹൃദമാണ് ഞങ്ങളുടേത്. സന്തോഷന്മമാണെങ്കിലും സങ്കടമാണെങ്കിലും ദുഃഖമാണെങ്കിലും അത് പ്രകടിപ്പിച്ചിരിക്കും. വേദിയിലെത്തി ഭാവേച്ചിയുടെ പിണക്കം മാറ്റാന്‍ ചേര്‍ത്തുപിടിച്ച് ഒരു സോറി പറഞ്ഞ എന്നോട് ആ പരിഭവം കാട്ടിയ ഭാവനയെയാണ് നിങ്ങള്‍ ആ വിഡിയോയില്‍ കണ്ടത്. ഇതാണ് ഈ മട്ടില്‍ വളച്ചൊടിച്ചത്. കഷ്ടമല്ലാതെ എന്തുപറയാന്‍..’ഭാവനയ്ക്കൊപ്പം നിന്ന ഈ ദിവസങ്ങള്‍ പോലെ ജീവിതത്തില്‍ ഇത്ര സന്തോഷിച്ച നിമിഷങ്ങള്‍ വേറെയില്ലെന്നും മൃദുല കൂട്ടിച്ചേര്‍ക്കുന്നു. രമ്യ നമ്ബീശന്‍, ഷിഫ്ന, ശ്രിദ ശിവദാസ്, ശില്‍പ, സയനോര എന്നിവരായിരുന്നു ഭാവനക്കല്ല്യാണം നിറസമ്ബന്നമാക്കിയ ആ പെണ്‍പടയില്‍ മൃദുലയ്ക്കൊപ്പം ഉണ്ടായിരുന്നത്.
കണ്ണൂര്‍: കണ്ണൂര്‍ പാടിയോട്ട് ചാലിനടുത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ രാഘവന്‍, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാഘവന്റെ മകന്‍ ജിത്തു ഒരു മാസം മുന്‍പു തൂങ്ങിമരിച്ചിരുന്നു. ചന്ദ്രവയലില്‍ ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രാഘവന്‍ താമസിച്ചുവന്നിരുന്നത്. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ പാലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ലീഗ് ഓഫീസിന് നേരെ അക്രമണം നടത്തിയ എസ് എഫ് ഐക്കാര്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പാര്‍ട്ടി ഫണ്ട് കൊള്ളയടിച്ചതായി എംപി പികെ കുഞ്ഞാലിക്കുട്ടി. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ ചെയ്ത കുറിപ്പിലാണ് എംപി ആരോപണം ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ വൈരം കലുഷിതമാക്കിയിട്ടില്ലാത്ത മണ്ണാണ് മലപ്പുറത്തിന്റേത് രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ മനുഷ്യര്‍ കൊന്നും കൊല വിളിച്ചും ഭ്രാന്ത് കാണിക്കാത്ത നാട്. ആ നാടിനെ കലുഷിതമാക്കന്‍ ഗൂഢ ശ്രമങ്ങള്‍ നടക്കുന്നുവോയെന്ന് സംശയിക്കുന്നതായും കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്;
രാഷ്ട്രീയ വൈരം കലുഷിതമാക്കിയിട്ടില്ലാത്ത മണ്ണാണ് മലപ്പുറത്തിന്റേത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ മനുഷ്യര്‍ കൊന്നും കൊല വിളിച്ചും ഭ്രാന്ത് കാണിക്കാത്ത നാട്. മലപ്പുറത്തെ പച്ച മനുഷ്യരുടെ സ്‌നേഹലാളനകളെ ആയിരം നാവില്‍ വാഴ്ത്തിപ്പറയാനാണ് സ്ഥലം മാറ്റം ലഭിച്ച ഇവിടെയെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മത്സരിച്ചത്. നാലു വര്‍ഷം മലപ്പുറം ജില്ലാ പോലീസ് മേധാവി ആയിരുന്ന സേതുരാമന്‍ ഐ പി എസ് മുതല്‍ ഉത്തരേന്ത്യക്കാരായ ജില്ലാ കലക്ടര്‍മാര്‍ വരെ മലപ്പുറത്തിന്റെ സ്‌നേഹ ശീലുകളെ ചരിത്ര രേഖകളില്‍ കോറിയിട്ടു.
ഈ സ്‌നേഹത്തുരുത്ത് നമുക്ക് നഷ്ടപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഇരുള്‍മറക്കുള്ളില്‍ ആരെങ്കിലും നടത്തി വരുന്നുണ്ടോ എന്ന് ആശങ്കപ്പെടുത്തുന്ന സംഭവമാണ് പെരിന്തല്‍മണ്ണയില്‍ ഉണ്ടായിരിക്കുന്നത്. അവിടെ പോളി ടെക്‌നിക്കില്‍ എംഎസ്എഫ് പതാക ഉയര്‍ത്താന്‍ എസ്എഫ്ഐ അനുവദിക്കാതിരുന്നതായിരുന്നു സംഘര്‍ഷത്തിന്റെ മൂല കാരണം. ഒരു കാമ്പസില്‍ കുറച്ച് ഭൂരിപക്ഷമുണ്ടെന്ന് കരുതി മറ്റ് സംഘടനകള്‍ക്കൊന്നും അവിടെ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന ശാഠ്യം ജനാധിപത്യത്തിനു ചേര്‍ന്നതല്ല. അത് അനുവദിച്ചു കൊടുക്കാനുമാവില്ലല്ലോ?
കാമ്പസിലെ എംഎസ്എഫ് സാന്നിദ്ധ്യത്തില്‍ വിറളി പൂണ്ടവര്‍ മദമിളകി പെരിന്തല്‍മണ്ണ പട്ടണത്തില്‍ അഴിഞ്ഞാടുകയായിരുന്നു. മുസ്ലിം ലീഗ് കമ്മറ്റി ഓഫീസ് തകര്‍ത്ത് അവിടുത്തെ ഫര്‍ണീച്ചറുകളും രേഖകളുമെല്ലാം നശിപ്പിച്ച് പാര്‍ട്ടി പത്രത്തിനായി സമാഹരിച്ച ഫണ്ടും കൊള്ള ചെയ്ത് എസ് എഫ് ഐ നടത്തിയ തേര്‍വാഴ്ച്ച മുഴുവന്‍ ജനങ്ങളും അപലപിച്ചു കഴിഞ്ഞു.
കൈവിട്ടു പോകാതെ മുറുകെ പിടിക്കേണ്ട ചില സവിശേഷതകളുണ്ട് നമുക്ക്. സൗഹാര്‍ദ്ദമാണ് മലപ്പുറത്തിന്റെ പാരമ്പര്യം. വൈരമല്ല, സ്‌നേഹമാണ് നമ്മുടെ ശീലവും. അക്രമികളെ സംരക്ഷിക്കാതെ അവരെ നിയമത്തിനു വിട്ടുകൊടുത്ത് ഉയര്‍ന്ന രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റാന്‍ സിപിഎം നേതൃത്വം തയ്യാറാവണം. അക്രമികളെ ഒറ്റപ്പെടുത്തണം. കലുഷിതമായിക്കൂടാ നമ്മുടെ നാട്. മലിനപ്പെടുത്താന്‍ അനുവദിക്കരുത് സ്‌നേഹത്തിന്റെ ഈ നീരൊഴുക്ക്.
ശ്രീനഗര്‍: പാഞ്ഞടുക്കുന്ന ട്രയിനിനെ വകവെക്കാതെ ട്രാക്കില്‍ അഭ്യാസം കാണിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. യുവാവ് ആരാണ് എന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്നലെ മുതലാണ് വീഡിയോ സോഷ്യല്‍ മീഡയകളില്‍ വൈറലാവാന്‍ തുടങ്ങിയത്. തീവണ്ടി കടന്നു പോകുമ്പോള്‍ ട്രാക്കില്‍ കമഴ്ന്നു കിടന്നുകൊണ്ടായിരുന്നു യുവാവിന്റെ അഭ്യാസം പ്രകടനം.
അതേസമയം യുവാവ് വലിയ മണ്ടത്തരമാണ് കാണിക്കുന്നെതെന്നും ഇത്തരത്തിലുള്ള അതിസാഹസികത അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്നും സോഷ്യല്‍ മീഡയകളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വലിയ മണ്ടത്തരമാണ് ഈ യുവാവ് കാണിക്കുന്നതെന്നും വിശ്വസിക്കാന്‍ ആവുന്നില്ലെന്നുമായിരുന്നു ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ് ചെയ്തു. ഇത്തരം സാഹസികത തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
യുവാവിന്റെ അഭ്യാസ പ്രകടനം വൈറലായതോടെ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം അപകടകരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ആവശ്യപ്പെട്ടു.
വീഡിയോ കാണാം;
There is something drastically wrong with this sort of adventure seeking. I can’t believe the stupidity of these young men. pic.twitter.com/83lLWanozR
— Omar Abdullah (@OmarAbdullah) January 23, 2018
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇടപെടേണ്ടതില്ലെന്ന് സിപിഎം. ബിനോയ്‌ക്കെതിരെ ഉണ്ടായിട്ടുള്ള സാമ്പത്തിക തട്ടിപ്പ് കേസ് പാര്‍ട്ടി പ്രശ്‌നമല്ലാത്തതിനാല്‍ ഇടപെടേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. മകനെതിരെ സാമ്പത്തിക ആരോപണം ഉണ്ടായിട്ടുണ്ടെങ്കില്‍ മകന്‍ തന്നെ മറുപടി പറയുമെന്നും ആരോപണം പരിശോധിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിലവില്‍ മകനെതിരെ കേസുകളൊന്നുമില്ല എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ നിയമപരമായ നടപടിക്ക് വിധേയനാവാന്‍ മകന്‍ തയ്യാറാണെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പരാതിയും കേന്ദ്രകമ്മിറ്റിക്ക് ലഭിച്ചില്ലെന്ന് എം.എ ബേബിയും പ്രതികരിച്ചു.
ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് വായ്പ ഇനത്തില്‍ 13 കോടി രൂപ കൈപ്പറ്റി ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7കോടി രൂപയും (45 ലക്ഷം ദിര്‍ഹവും) ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും (3,13,200 ദിര്‍ഹം) തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്. കാര്‍ വാങ്ങിക്കാനായി എടുത്ത തുക കുറച്ച് കാലം തിരിച്ചടച്ചിരുന്നെങ്കിലും പിന്നീട് അടവ് നിര്‍ത്തിയെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.
ബിനോയ് കോടിയേരിക്ക് വേണ്ടി അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ കമ്പനി അധികൃതരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നതായും പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷവും പണം തിരിച്ചടവുമായി ബന്ധപ്പെട്ട നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം. പോളിറ്റ് ബ്യൂറോയെ ഇടപെടുത്തി പണം തിരിച്ചടപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
പുത്തന്‍കുരിശ്: വടയമ്പാടി ഭജനമഠത്ത് എന്‍.എസ്.എസ് ഭൂമി കയ്യേറ്റത്തിനെതിരെ നടക്കുന്ന ജനകീയ സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ന്യൂസ് പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ് പടച്ചേരി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടര്‍ അനന്തു രാജഗോപാല്‍ ആശ സമര സമിതി പ്രവര്‍ത്തകനും കെപിഎംഎസ് നേതാവുമായ ശശിധരന്‍ വടയമ്പാടി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് വടയമ്പാടി ഭജനമഠത്ത് എന്‍.എസ്.എസ് ഭൂമി കയ്യേറ്റത്തിനെതിരെ സമരം നടത്തുന്ന ദലിത് ഭൂ അവകാശമുന്നണിയുടെ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തത്. അനിശ്ചിതകാല നിരാഹാരം കിടന്ന രാമകൃഷ്ണന്‍ പൂതേത്ത് സമരസമിതി കണ്‍വീനര്‍ എം.പി അയ്യപ്പന്‍ കുട്ടി, പി.കെ പ്രകാശ്, വി.കെ മോഹനന്‍, വി.കെ രജീഷ്, പ്രശാന്ത് വി.ടി പ്രവീണ്‍ എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ ദളിത് ഭൂ അവകാശ സമരമുന്നണി നടത്തി വരുന്ന സമരം ഏതാണ്ട് 10 മാസം പിന്നിട്ടിരിക്കെയാണ് സമര പ്രവര്‍ത്തകരെ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദളിതര്‍ക്ക് പതിച്ചു നല്‍കപ്പെട്ട ഭൂമിയാണ് എന്‍.എസ്.എസ് കയ്യേറാന്‍ ശ്രമിക്കുന്നത് എന്ന് സമരമുന്നണി ആരോപിക്കുന്നു.
ഹൈദരാബാദ്: പാഞ്ഞടുക്കുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫി വീഡിയോ എടുക്കാന്‍ ശ്രമിച്ച യുവാവിനെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു. ഹൈദരാബാദ് ഭാരത് നഗര്‍ റെയില്‍വേ സ്റ്റേഷനടുത്താണ് സംഭവം. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസായ എംഎംടിഎസിന്റെ ട്രെയിനാണ് ശിവ എന്ന യുവാവിനെ ഇടിച്ച് തെറിപ്പിച്ചത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് നിന്ന് സെല്‍ഫി വീഡിയോ എടുക്കുകയായിരുന്ന യുവാവ് തീവണ്ടിയുടെ വേഗം മൂലമുള്ള വായു പ്രവാഹത്തില്‍ ട്രെയിനിലേക്ക് വലിച്ചെടുക്കപ്പെടുകയയായിരുന്നു എന്നാണ് കരുതുന്നത്.
മൂന്ന് ദിവസം മുന്‍പ് ഉണ്ടായ സംഭവത്തില്‍ ശിവയ്ക്ക് തലയ്ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ തന്നെ ഷൂട്ട് ചെയ്ത വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അപകട സ്ഥലത്തിന് തൊട്ടടുത്ത സ്റ്റേഷനിലെ റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സ് തക്ക സമയത്ത് ഇയാളെ ആശുപത്രിയില്‍ എത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.
വീഡിയോ കാണാം;