കമല്‍ഹാസന്‍ സാമ്പത്തികമായി കബളിപ്പിച്ചെന്ന് നടി ഗൗതമിയുടെ വെളിപ്പെടുത്തല്‍. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് ഗൗതമി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കമല്‍ഹാസന്റെ കൂടെ ഒന്നിച്ച് ജീവിതം ആരംഭിച്ചതിനു ശേഷം താന്‍ സിനിമകളില്‍ അഭിനയിക്കുന്നത് പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് വേണ്ടിയും ഇതര നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മിച്ച കമല്‍ ചിത്രങ്ങള്‍ക്ക് വേണ്ടിയും താന്‍ വസ്ത്രാലങ്കാരം ചെയ്തിരുന്നു.
വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച സിനിമകളില്‍ നിന്നും തനിക്ക് പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ലെന്ന് ഗൗതമി പറയുന്നു. നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവയില്‍ നിന്നൊന്നും പ്രതിഫലം തരാന്‍ തയ്യാറായില്ലെന്നും ഗൗതമി തന്റെ ബ്ലോഗില്‍ കുറിച്ചു. കമല്‍ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷവും താന്‍ പ്രതിഫലം ആവശ്യപ്പെട്ടിരുന്നതായി ഗൗതമി പറയുന്നു. വലിയൊരു തുക പ്രതിഫല ഇനത്തില്‍ ലഭിക്കാനുണ്ടെന്നും ഗൗതമി വ്യക്തമാക്കി.
ഇയിടെ രാഷ്ട്രീയത്തിലിറങ്ങിയ കമല്‍ഹാസന്റെ സാമ്പത്തിക സ്രോതസ്സ് ഗൗതമിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു എന്നാല്‍ ഇക്കാര്യം ഗൗതമി നിഷേധിച്ചു. പതിമൂന്ന് വര്‍ഷങ്ങള്‍ ഒരുമിച്ച് കഴിഞ്ഞിരുന്ന കമലും ഗൗതമിയും വിവാഹം കഴിച്ചിരുന്നില്ല. കമലിന്റെ മക്കളായ ശ്രുതി ഹാസനാണ് ഇവര്‍ പിരിഞ്ഞതിന് പിന്നിലെന്ന ആരോപണവും ഗൗതമി നിഷേധിച്ചു. ബന്ധം അവസാനിക്കാന്‍ കാരണം ആത്മാഭിമാനത്തിന് മുറിവേറ്റതിനാലാണെന്ന് അവര്‍ വ്യക്തമാക്കി.
കേരളത്തിന്റെ ക്രമസമാധാനനില സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം എംഎല്‍എ. മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിനെ കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊടും ക്രിമിനലുകളെ സംരക്ഷിച്ചും പോറ്റി വളര്‍ത്തിയും മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള എല്ലാ അവകാശവും നഷ്ടമാവുകയാണെന്ന് സഫീറിന്റ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ബല്‍റാം എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
കൊലപാതക രാഷ്ട്രീയത്തില്‍ വല്ല്യേട്ടനായ സിപിഎമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സിപിഐയും. ഇത് നാലാം തവണയാണ് സഫീറിന്റെയും കുടുംബത്തിന്റേയും നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. വീടിന് ബോംബെറിഞ്ഞ സംഭവം വരെയുണ്ടായി. ആ അവസരങ്ങളിലൊക്കെ ഉദാസീന സമീപനം സ്വീകരിച്ച പോലീസിന് ഇന്നത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. വിടി ബല്‍റാം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
ഇന്നലെയാണ് മണ്ണാര്‍ക്കാട് സ്വദേശിയായ എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ സിപിഐ ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സഫീറിന്റെ വീടിന് നേരെ മുന്‍പും ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കത്തിയെരിയുന്ന വസ്തുക്കളില്‍ നിന്നുള്ള പുക ശ്വസിച്ചാണ് ഓരോ ഫയര്‍മാനും തീ കെടുത്തല്‍ പോലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നത്. ക്യാന്‍സറിന് കാരണമാകുന്ന വാതകങ്ങള്‍ ഈ പുകയില്‍ നിറയെയുണ്ടാകാം. ഇവ ശ്വസിക്കുന്നതാണ് ഫയര്‍മാന്‍മാരിലെ ഉയര്‍ന്ന തോതിലുള്ള ക്യാന്‍സറിന് കാരണമെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ അവരുടെ യൂണിഫോമാണ് പ്രധാന വില്ലനെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷെയറിന്റെ പുതിയ പഠനം വ്യക്തമാക്കുന്നു. ഫയര്‍മാന്‍മാര്‍ ക്യാന്‍സറിന് കാരണമാകുന്ന വാതകങ്ങള്‍ ശ്വസിക്കുന്നതിലും കൂടുതല്‍ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഈ പഠനം പറയുന്നത്. ഫയര്‍ ഫൈറ്റര്‍മാരുടെ പ്രത്യേക യൂണിഫോമില്‍ മാരകമായ കെമിക്കലുകള്‍ പലപ്പോഴും പുരളാന്‍ ഇടയുണ്ട്. ഇത് കരുതലോടെ നീക്കം ചെയ്യപ്പെടാതെ ദീര്‍ഘനാള്‍ യൂണിഫോമില്‍ പറ്റിയിരിക്കുകയും ശരീരം അല്‍പ്പാല്‍പ്പമായി ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇതുവഴി ക്യാന്‍സര്‍ രോഗ സാധ്യത കൂടുന്നതായും സയന്റിഫിക് റിപ്പോര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ബ്രിട്ടീഷ് ഫയര്‍മാന്‍മാരില്‍ 75 വയസ് കഴിഞ്ഞവരില്‍ ക്യാന്‍സറിന്റെ തോത് ഉയര്‍ന്ന നിലയിലാണ്. ഇതേത്തുടര്‍ന്നാണ് ഇതിന്റെ കാരണമന്വേഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സാധാരണക്കാരേക്കാള്‍ മൂന്നിരട്ടിയാണ് ഫയര്‍മാന്‍മാരിലെ ക്യാന്‍സര്‍ രോഗികളെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യൂണിഫോം വഴി കെമിക്കലുകള്‍ ശരീരത്തില്‍ വന്‍ തോതില്‍ കയറുന്നു എന്ന പഠന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് ഫയര്‍ ബ്രിഗേഡ്‌സ് യൂണിയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അമേരിക്കയിലെ ഫയര്‍മാന്‍മാരേക്കാള്‍ 350 ഇരട്ടി ക്യാന്‍സര്‍ രോഗ സാധ്യതയുള്ള സാഹചര്യങ്ങളിലാണ് യു.കെയിലെ ഫയര്‍മാന്‍മാര്‍ ജോലി ചെയ്യുന്നതെന്ന് പഠനം പറയുന്നു. അപകടകരമായ രീതിയില്‍ മലിനമായ ഉപകരണങ്ങളും യൂണിഫോമുമാണ് ഫയര്‍മാന്‍മാരിലെ ഉയര്‍ന്ന തോതിലുള്ള ക്യാന്‍സറിന് പ്രധാന കാരണമെന്ന് റിസര്‍ച്ചിന് നേതൃത്വം കൊടുത്ത പ്രൊഫസര്‍ അന്ന സ്റ്റെക് പറഞ്ഞു. അമേരിക്കയിലോ കാനഡയിലോ ആണ് ഇത്തരം ഒരു കണ്ടെത്തല്‍ നടക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ഇടപെടുന്ന സാഹചര്യമുണ്ടായേനെ. ഈ വിഷയത്തില്‍ യു.കെ അടിയന്തിരമായി കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
ബഹ്‌റൈൻ : ബഹ്‌റൈനിലെ ആം ആദ്മി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ക്യാമ്പും , ബഹ്‌റൈൻ ആം ആദ്മി കൂട്ടായ്മയും സംഘടിപ്പിക്കുന്നു . സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് ഈ വരുന്ന മാര്‍ച്ച് രണ്ടാം തീയതി വെള്ളിയാഴ്ച അല്‍കോമൈദ് കമ്പനി ക്യാമ്പിൽവച്ചാണ് നടത്തപ്പെടുന്നത് .
അൽ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . അതോടൊപ്പം തന്നെ ബഹ്‌റൈൻ ആം ആദ്മി പ്രവര്‍ത്തകരുടെ കൂട്ടായ്മയും നടത്തുന്നുണ്ട് . എല്ലാ ആം ആദ്മി പ്രവര്‍ത്തകരും മെഡിക്കല്‍ ക്യാമ്പിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുവാൻ എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു .
രാജ്യത്തെ തന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അതും രാജ്യത്തെ പ്രധാനമന്ത്രി. സാധാരണക്കാരും കർഷകരും ആണ് അതിന്റെ ഏറ്റവും കൂടുതൽ ഭവിഷ്യത്ത് ഏറ്റുവാങ്ങിയത്. പിന്നീടുള്ള എല്ലാ റിപ്പോർട്ടുകളും നോട്ട് നിരോധനം കൊണ്ട് പണക്കാർ കൂടുതൽ പണക്കാരാകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. സാധാരണക്കാരുടെ പണം കൊണ്ടും പ്രതേകിച്ചു ബാങ്കുകളെ പറ്റിച്ച് കോടികൾ മുക്കിയവർ രാജ്യം വിട്ട് സുഖലോലുപതയിൽ വിരാജിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അതിൽ അവസാനമായി പുറത്തുവന്ന പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദി നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് 90 കോടി രൂപയുടെ നോട്ടുകള്‍ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിക്ഷേപിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്.
നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എം.പി മജീദ് മേമനാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ തെളിയുമെന്നും മേമന്‍ വ്യക്തമാക്കി. ‘നീരവ് മോദി രാജ്യം വിട്ട വാര്‍ത്ത പുറത്ത് വന്ന സമയത്താണ് എനിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയത്. 2016ല്‍ പ്രധാന മന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പി.എന്‍.ബിയുടെ ഒരു ബ്രാഞ്ചില്‍ നീരവ് മോദി 90 കോടി രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചു എന്നാണ് അറിവ്. അദ്ദേഹം പിന്നീടിത് സ്വര്‍ണമോ മറ്റോ ആക്കി മാറ്റിയിരിക്കാം’ – മേമന്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
തന്റെ ട്വിറ്റര്‍ ഹാന്‍ഡ്‌ലര്‍ വഴിയും മേമന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിനെയും അദ്ദേഹം സംശയത്തിന്റെ നിഴലില്‍ കൊണ്ടു വന്നിട്ടുണ്ട്. ‘ഇതില്‍ നിന്ന് എന്താണ് മനസിലാവുന്നത്’ എന്നാണ് ഇക്കാര്യം പങ്കുവച്ച് അദ്ദേഹം ചോദിക്കുന്നത്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ജാമ്യത്തില്‍ വിദേശ ബാങ്കുകളില്‍ നിന്ന് 11,400 കോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസിലെ കുറ്റാരോപിതനാണ് നീരവ് മോദി. തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നതോടെ മോദി രാജ്യം വിട്ടിരുന്നു.
പ്രണവ് രാജ്
ചെന്നൈ : ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി കമലഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടിയുടെ പേര് ” മക്കള്‍ നീതി മയ്യം ” എന്ന് തമിഴില്‍ . മക്കള്‍ക്ക് നീതി ഉറപ്പാക്കുന്ന കേന്ദ്രമെന്ന് മലയാളത്തിലും , പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടിയെന്ന് ഇംഗ്ലീഷിലും അര്‍ത്ഥം . യഥാര്‍ത്ഥത്തില്‍ കമലഹാസ്സന്റെ ഈ പാര്‍ട്ടി തമിഴ്നാട്ടിലെ ആം ആദ്മി പാര്‍ട്ടി തന്നെയല്ലേ ?. ഈ പാര്‍ട്ടിയുടെ ഉദ്ഘാടനത്തിന് എത്തിയ വിശിഷ്ട വ്യക്തികളില്‍ കമലഹാസ്സന്റെ വലത് വശത്ത് ആം ആദ്മി പാര്‍ട്ടിയുടെ അമരക്കാരനായ അരവിന്ദ് കെജ്‌രിവാളും , ഇടത് വശത്ത് ആം ആദ്മി പാര്‍ട്ടിയുടെ തമിഴ്നാടിന്റെ ചുമതല വഹിക്കുന്ന സോമനാഥ് ഭാരതിയുമായിരുന്നു ഉണ്ടായിരുന്നത്.
അതുമാത്രമല്ല കമലഹാസ്സന്റെ പ്രസംഗത്തില്‍ ഉടനീളം ഇന്ത്യയുടെ ഏക പ്രതീക്ഷയായ കെജരിവാളിനെപ്പറ്റി അദ്ദേഹം വാചാലനായി . കെജരിവാളാണ് എനിക്ക് ഇങ്ങനെ ഒരു പാര്‍ട്ടി ഉണ്ടാക്കുവാന്‍ പ്രചോദനം തന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി. .
കമലഹാസ്സന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക.
നിങ്ങളുടെ നായകനല്ല ഞാന്‍ , മറിച്ച് നിങ്ങളിലൊരുവനാണ് . ഇവിടെ കൂടിയവരിലെ ആയിരക്കണക്കിന് നേതാക്കളുടെ ഒപ്പം നില്‍ക്കുന്നവന്‍ . തമിഴകത്ത് പുതുയുഗം കുറിക്കുകയാണ് നാമിന്ന് . താരമെന്ന പദവിയില്‍ നിന്ന് അണികളുടെ വീട്ടിലെ വിളക്കായി ഇരിക്കാനാണ് താന്‍ ആഗ്രഹിയ്ക്കുന്നത് . ആ വിളക്ക് കെടാതെ സൂക്ഷിയ്‌ക്കേണ്ടത് അണികളാണ് . അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിയ്ക്കണം . എല്ലാവരും ഒരുമിച്ച് നിന്നിട്ട് എന്നോട് മാത്രം അഴിമതി ഇല്ലാതാക്കാന്‍ ശ്രമിയ്ക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെയാണ് സാധിക്കുക . നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിയ്ക്കും . എന്നെക്കൊണ്ട് ഒറ്റയ്ക്ക് സാധിയ്ക്കുമോ ?. ഇല്ല . ഒരു മരം ഒറ്റയ്ക്ക് വളര്‍ന്നാല്‍ അതിനെ തോട്ടം എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ . എല്ലാവരും വരൂ . നമുക്ക് ഒരുമിച്ച് നിന്ന് അഴിമതിയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കാം . ചെയ്തു കാണിയ്ക്കാം . അതിനായി നമ്മള്‍ ചില ത്യാഗങ്ങള്‍ സഹിയ്‌ക്കേണ്ടി വരും , അഴിമതിയാണ് നമ്മള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്നും , അത് തുടച്ച് നീക്കിയാല്‍ മറ്റ് എല്ലാം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നമ്മുക്ക് കഴിയുമെന്നും കമല്‍ പറഞ്ഞു.
കമലഹാസ്സന്റെ ഈ പ്രസംഗം കേള്‍ക്കുമ്പോള്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെല്‍ഹിയിലെ രാം ലീല മൈതാനത്ത് കെജരിവാള്‍ നടത്തിയ പ്രസംഗം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നതുപോലെ തോന്നും . അഴിമതി ഇല്ലാതാക്കുക , വര്‍ഗീയത ഇല്ലാതാക്കുക , എല്ലാവര്‍ക്കും വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കുക തുടങ്ങിയാണ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെന്നും കമല്‍ പറഞ്ഞു .
ഇതെല്ലാം ഇച്ഛാശക്തിയുള്ള സത്യസന്ധനും , അഴിമതി ചെയ്യാത്തവനുമായ ഒരു നേതാവിന്റെ കീഴില്‍ ഒരു സര്‍ക്കാര്‍ വന്നാല്‍ , ചെയ്യാന്‍ കഴിയുമെന്ന് കെജരിവാള്‍ തെളിയിച്ചെന്നും കമലഹാസ്സന്‍ ആവര്‍ത്തിച്ചു പറഞ്ഞു . ഡെല്‍ഹി എന്ന ചെറിയ സംസ്ഥാനത്ത് കെജരിവാള്‍ നടത്തിയ വികസനങ്ങള്‍ പോലെ തമിഴ്നാട്ടിലെ എട്ട് ഗ്രാമങ്ങള്‍ ദത്തെടുത്ത് , മാതൃകാ വികസനം എങ്ങനെയെന്ന് നിലവിലെ സര്‍ക്കാറിന് കാണിച്ചു കൊടുക്കുമെന്നും കമല്‍ പറഞ്ഞു . അതോടൊപ്പം ഇസ്സങ്ങളെക്കാള്‍ ജനങ്ങളുടെ വിശപ്പടക്കാനുള്ള സിദ്ധാന്തങ്ങള്‍ക്കും , പ്രത്യേയശാസ്ത്രങ്ങള്‍ക്കുമാണ് നമ്മള്‍ പ്രാധാന്യം നല്‍കുന്നതെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സൂചിപ്പിച്ചുകൊണ്ട് കമല്‍ വ്യക്തമാക്കി.
മഹത്തായ കാര്യങ്ങള്‍ക്ക് വളരെ ലളിതമായാണ് തുടക്കം കുറിയ്ക്കേണ്ടത് . അതുകൊണ്ട് തന്നെയാണ് ലളിത ജീവിതം നയിച്ച രാജ്യത്തെ മഹത് വ്യക്തിയായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ വീട്ടില്‍ നിന്ന് തന്നെ ഈ പാര്‍ട്ടിയുടെ പര്യടനം തുടങ്ങിയതെന്നും , കെജരിവാളിനെപ്പോലെ ലളിത ജീവിതം നയിക്കുന്ന ഒരു നേതാവിനെ ഈ സന്തോഷത്തില്‍ പങ്ക് ചേരാന്‍ ക്ഷണിച്ചതെന്നും കമലഹാസന്‍ പറഞ്ഞു.
സത്യത്തില്‍ കമലഹാസ്സന്റെ പ്രസംഗത്തില്‍ ഉടനീളം കെജരിവാള്‍ എന്ന വ്യക്തിയെയും , അദ്ദേഹം നടപ്പിലാക്കുന്ന അഭൂതപൂര്‍വമായ വികസനങ്ങള്‍ ഒന്നിച്ച് നിന്നാല്‍ നമ്മുക്കും ചെയ്യാന്‍ കഴിയും എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു . അതോടൊപ്പം ഇന്‍ഡ്യയില്‍ നിലവിലുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുടരുന്ന ജനങ്ങളുടെ ഇന്നത്തെ നിത്യജീവിതത്തിന് ഗുണകരമല്ലാത്ത ഇസ്സങ്ങളെക്കാളും ഉപരി , ജനങ്ങളുടെ വിശപ്പടക്കാനുള്ള സിദ്ധാന്തങ്ങള്‍ക്കും , പ്രത്യേയശാസ്ത്രങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും കമലഹാസന്‍ വ്യക്തമാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ പുതിയ പാര്‍ട്ടി തമിഴ്നാട്ടിലെ ആം ആദ്മി പാര്‍ട്ടി തന്നെയാണെന്ന് ഉറപ്പിക്കാം.
എങ്കില്‍ എന്തുകൊണ്ടാണ് ഈ പാര്‍ട്ടിക്ക് ” ആം ആദ്മി പാര്‍ട്ടി ” എന്ന് പേരിടാഞ്ഞത് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട് . ഇവിടെയാണ് കുറെ മാസങ്ങള്‍ക്ക് മുന്‍പ് കേജരിവാളും , കമലഹാസ്സനും തമ്മില്‍ കൂടി നടത്തിയ കൂടിക്കാഴ്ചയെ നമ്മള്‍ കൂട്ടി വായിക്കേണ്ടത് . തമിഴ് ജനതയുടെ ഹിന്ദി ഭാഷയെക്കാള്‍ ” തമിഴ് ” ഭാഷയോടുള്ള അവരുടെ ആത്മബന്ധം മറ്റ് ആരെക്കാളും കമലഹാസ്സന് നല്ലതുപോലെ അറിയാം. അതോടൊപ്പം നോര്‍ത്ത് ഇന്‍ഡ്യയില്‍ ജോലി ചെയ്യുന്നവരില്‍ മറ്റ് സംസ്ഥാനത്ത് നിന്ന് ഉള്ളവരേക്കാള്‍ എണ്ണത്തില്‍ കുറവാണ് സാധാരണക്കാരായ തമിഴ് ജനത . മാഹാഭൂരിപക്ഷവും തമിഴ്നാട്ടില്‍ തന്നെ കൃഷിക്കാരായും , ബിസ്സിനസ്സുകാരുമായി തുടരുകയാണ് അവര്‍ . ബാക്കിയുള്ളവരില്‍ അധികവും ഗള്‍ഫ് , സിംഗപ്പൂര്‍ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ജീവിക്കുന്നതും . അതുകൊണ്ട് തന്നെയാണ് ഹിന്ദി ഭാഷയിലുള്ള ” ആം ആദ്മി പാര്‍ട്ടി ” എന്ന പേരിന് സമാനമായ അതേ അര്‍ത്ഥം വരുന്ന തമിഴ് പേര് സ്വീകരിച്ചതും . അങ്ങനെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ ആശയങ്ങളെയും വികസ്സനങ്ങളെയും അതെ രൂപത്തില്‍ നടപ്പിലാക്കുയും , എന്നാല്‍ തമിഴ് ജനത ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഭാഷയായ തമിഴില്‍ ” മക്കള്‍ നീതി മയ്യം ” എന്ന പേര് ഈ പാര്‍ട്ടിക്ക് നല്‍കുകയും ചെയ്തത് . അതുകൊണ്ട് തന്നെയാണ് കെജരിവാള്‍ എന്ന മറ്റൊരു പാര്‍ട്ടിയുടെ നേതാവ് ഈ പുതിയ പാര്‍ട്ടിയുടെ ഉദ്ഘാടനത്തിന് വിശിഷ്ട വ്യക്തിയായി ക്ഷണിക്കപ്പെട്ടതും. അതിനര്‍ത്ഥം മക്കള്‍ നീതി മയ്യവും , ആം ആദ്മി പാര്‍ട്ടിയും ഒരു പാര്‍ട്ടി തന്നെയെന്നാണ്.
ലക്ഷക്കണക്കിന് തമിഴ് ജനത കമലഹാസ്സനിന്റെ പാര്‍ട്ടിയില്‍ അണിചേരും എന്നുറപ്പാണ് . തമിഴ് ജനതയ്ക്ക് സിനിമ താരങ്ങളോടുള്ള മാനസിക ബന്ധം അത്രയ്ക്ക് വലുതാണ് . അതുമാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ സിനിമ താരങ്ങളെക്കാളും എളിമയുള്ളവരും , സാധാരണക്കാരെ സാമ്പത്തികമായി സഹായിക്കുന്നവരുമാണ് തമിഴ് സിനിമ താരങ്ങള്‍ . അതുകൊണ്ട് തന്നെയാണ് തമിഴ്നാട്ടില്‍ സിനിമ താരങ്ങള്‍ മരിക്കുമ്പോള്‍ ഈ പാവങ്ങള്‍ ശരീരത്ത് തീ കൊളുത്തി സ്വന്തം ജീവന്‍ നല്‍കികൊണ്ട് താരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതും .
സത്യത്തില്‍ തമിഴ് ജനത ഡെല്‍ഹിയിലെ ജനങ്ങളെപ്പോലെ ഭാഗ്യം ചെന്നവരാണ് . കാരണം കമലഹാസ്സനും കെജരിവാളും കൈകോര്‍ക്കുമ്പോള്‍ വരും നാളുകളില്‍ തമിഴ് ജനത വന്‍ വികസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും എന്നുറപ്പാണ് . അതുമാത്രമല്ല ഇപ്പോള്‍ ഇന്ത്യ മുഴുവനും വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഈ കൂട്ട്കെട്ട് കൂടുതല്‍ സഹായകമാകും ചെയ്യും. ഡെല്‍ഹിയില്‍ ഉണ്ടായിരിക്കുന്ന അദ്ഭുതകരമായ വികസനങ്ങളെയും , കെജരിവാള്‍ എന്ന നേതാവിന്റെ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെയും ലോകം മുഴുവനിലുമുള്ള ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയും ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞു എന്നതാണ് കമലഹാസ്സന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് മനസ്സിലാകുന്നത് .
അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചയാളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൊലപാതകക്കേസില്‍ ഇയാള്‍ അഞ്ചാം പ്രതിയാണ്. മുക്കാലി തൊടിയില്‍ വീട്ടില്‍ ഉബൈദ് ഉമ്മര്‍(25) എന്നയാളാണ് മര്‍ദ്ദിക്കുന്ന സമയത്ത് മധുവിന്റെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചത്. നേരത്തെ സമരം നടത്തിയ ആദിവാസി സംഘടനകള്‍ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന് ഉബൈദിനെ പിടികൂടുകയെന്നതായിരുന്നു.
സെല്‍ഫിക്കാരനെ അറസ്റ്റ് ചെയ്‌തോ എന്ന ചോദ്യം പോലീസുകാരോട് സമരം നടത്തിയ പ്രവര്‍ത്തകര്‍ നിരന്തരം ചോദിക്കുന്നുണ്ടായിരുന്നു. കൊലപാതകം, പട്ടികവര്‍ഗ പീഡന നിരോധനനിയമം, മധുവിനെ മര്‍ദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് വിവിധ ഐ.ടി. വകുപ്പുകള്‍ എന്നിവയാണ് ഉബൈദിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. പ്രതിയെ ഇപ്പോള്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. ജീവനു വേണ്ടി യാചിക്കുന്ന മധുവിന് അരികില്‍ നിന്ന് സെല്‍ഫിയെടുത്ത ഇയാള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് നവ മാധ്യമങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
എന്‍. ഷംസുദ്ദീന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് അറസ്റ്റിലായ ഉബൈദെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എന്‍. ഷംസുദ്ദീന്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ പങ്കെടുക്കുക മാത്രമാണ് ഉബൈദ് ചെയ്തതെന്നും മറ്റൊരു ബന്ധവുമില്ലെന്നും എംഎല്‍എ പറഞ്ഞു. മധുവിനെ ആള്‍ക്കൂട്ടം പിടികൂടിയ സ്ഥലത്ത് നിന്നും കവലയിലുള്ള വെയ്റ്റിങ് ഷെഡ്ഡിലെ തൂണില്‍ കെട്ടിയിട്ടും എടുത്ത സെല്‍ഫി ചിത്രങ്ങളും പ്രചരിപ്പിച്ചതില്‍ പ്രധാനിയാണ് ഉബൈദ്.
നടി ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കവെ ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. ഇന്നലെ രാത്രി 1.30 ഓടെയായിരുന്നു ഹൃദായാഘാതം മൂലം അന്തരിച്ചത്. ശ്രീദേവിയുടെ അവസാന സമയത്തെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ തീരാ നഷ്ടമാണ് ശ്രീദേവിയുടെ മരണമെന്ന് പ്രമുഖര്‍ പ്രതികരിച്ചു. ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബോളിവുഡിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ വിശേഷണത്തിന് അര്‍ഹയായ നടിയാണ് ശ്രീദേവി. 2013ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
ശ്രീദേവി പങ്കെടുത്ത അവസാന ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം;
Her last visual #RIP #Sridevi pic.twitter.com/NsVrZX74vg
— Arjun Paudel (@day2nightjets) February 25, 2018
തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ വീണ്ടും തെരഞ്ഞെടുത്തു. ഏകകണ്ഠമായാരുന്നു തെരഞ്ഞെടുപ്പ്. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലാതായെന്ന് കോടിയേരി പറഞ്ഞു. പാര്‍ട്ടിയില്‍ ഇന്നൊരു അഭിപ്രായമേയുള്ളുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മണ്ഡലം നിലനിര്‍ത്തുമെന്ന് കോടിയേരി പറഞ്ഞു. മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്. സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി യെച്ചൂരി നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെയല്ല. കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണ് കേന്ദ്രകമ്മറ്റി തീരുമാനം. അതാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. കേരള കോണ്‍ഗ്രസുമായി ചേരാന്‍ സി.പി.എം തീരുമാനിച്ചിട്ടില്ല. ശുഹൈബ് വധക്കേസില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ഒന്‍പത് പേരെ ഒഴിവാക്കി. സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ എണ്ണം 87 ആയി നിലനിര്‍ത്തി. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് എന്നിവരാണ് പുതിയതായി സംസ്ഥാന കമ്മറ്റിയില്‍ എത്തിയ ജില്ലാ സെക്രട്ടറിമാര്‍. മുഹമ്മദ് റിയാസ്, എ.എന്‍. ഷംസീര്‍, സി.എച്ച്. കുഞ്ഞമ്പു, ഗിരിജ സുരേന്ദ്രന്‍, കെ. സോമപ്രസാദ്, കെ.വി. രാമകൃഷ്ണന്‍, ആര്‍. നാസര്‍ എന്നിവരാണ് മറ്റ് പുതുമുഖങ്ങള്‍. സി.പി.എം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ സംസ്ഥാന കമ്മറ്റിയില്‍ തിരിച്ചെത്തി.
സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദുകുട്ടി, പി കെ ഗുരുദാസന്‍, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
തിരുവനന്തപുരം: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബക്ക് പേജിലൂടെയാണ് അകാലത്തില്‍ മരണമടഞ്ഞ ശ്രീദേവിക്ക് അനുശോചനം രേഖപ്പെടുത്തിയത്. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
വ്യത്യസ്ത ഭാഷകളില്‍ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും പിണറായി പറഞ്ഞു. ഇന്നലെ രാത്രി 1.30 ഓടെയാണ് ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ദുബായില്‍ വെച്ചായിരുന്നു മരണം. ബോളിവുഡ് താരം മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു.
ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ തീരാ നഷ്ടമാണ് ശ്രീദേവിയുടെ മരണമെന്ന് പ്രമുഖര്‍ പ്രതികരിച്ചു.