Latest News

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സിനഡിന് വൈദികരുടെ കത്ത്. സുതാര്യമായ തെരഞ്ഞെടുപ്പല്ല നടന്നതെന്നും ചട്ടങ്ങളും മര്യാദകളും ലംഘിച്ചാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചാണ് വൈദികര്‍ സിനഡിന് പരാതി നല്‍കിയത്.

‘ചുമതലപ്പെടുത്താത്ത കാര്യങ്ങളിലുള്‍പ്പെടെ വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പ്രസ്താവനകള്‍ നടത്തുകയും വൈദിക സമിതിയുടെ പേരില്‍ പരാതി നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിന് സമിതിയുടെ മുഴുവന്‍ പിന്തുണയില്ല.’

സീറോ മലബാര്‍ സഭാ ഭൂമിയിടപാടിനെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. അതിരൂപതയുടെ കടം വീട്ടുന്നതിനായി എല്ലാ വൈദികരും ഒരു മാസത്തെ അലവന്‍സ് സംഭാവന ചെയ്യണമെന്ന് സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അറിയിച്ചിരുന്നു. ഈ നിര്‍ദേശം ഭൂമി ഇടപാട് പ്രശ്നം ഒരിക്കലും അവസാനിക്കാതിരിക്കാനും അതുവഴി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപമാനിക്കാനുമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഭൂമി ഇടപാടിനെ തുടര്‍ന്ന് ഇടനിലക്കാരനായി സാജു വര്‍ഗീസ് കോടികളാണ് സഭയ്ക്ക് നല്‍കാനുള്ളത്. ഇത് ലഭിക്കാതെ വന്നപ്പോള്‍ സാജുവിന്റെ പേരില്‍ കോട്ടപ്പടിയിലുള്ള ഭൂമി സഭ ഈടായി വാങ്ങിയിരുന്നു. ഉടന്‍ തന്നെ ഈ ഭൂമി വിറ്റ് സഭയുടെ കടങ്ങള്‍ തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും മുതിര്‍ന്ന വൈദികര്‍ സിനഡിന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

നേരത്തെ അങ്കമാലി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിവാദത്തിലായ സീറോ മലബാര്‍സഭ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ആലഞ്ചേരി പങ്കെടുക്കുന്ന യോഗങ്ങള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനമായിരിക്കുന്നത്. കര്‍ദ്ദിനാള്‍ ഇടപെട്ട ഭൂമിയിടപാട് കേസില്‍ അന്തിമപരിഹാരമാകുന്നതുവരെ ബഹിഷ്‌കരണം തുടരുമെന്നാണ് വൈദികരുടെ യോഗം തീരുമാനിച്ചിരിക്കുന്നത്.

ഭാവന ബിജെപിയില്‍ ചേര്‍ന്നത് അറിഞ്ഞതോടെ ചിലര്‍ താരത്തെ തെറിവിളിക്കാന്‍ തുടങ്ങി. മറ്റ് ചിലര്‍ പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ ഏതു ഭാവനയാണെന്ന് നോക്കാതെയാണ് എല്ലാം നടന്നത്. കന്നട നടി ഭാവന രാമണ്ണയാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ തെറി മുഴുവന്‍ ലഭിച്ചത് മലയാളി നടി ഭാവനയ്ക്കും.

മലയാളി നടി ഭാവന പാര്‍ട്ടിയില്‍ അംഗമായെന്ന് അറിഞ്ഞതോടെ സംഭവം കേട്ടപാതി കേള്‍ക്കാത്തപാതി ഒരൂ കൂട്ടം പേര്‍ ഭാവനയുടെ ഫെയ്‌സ്ബുക്ക് വാളിലേക്ക് വച്ചുപിടിച്ചു. പിന്നെ കമന്റുകളുടെ പൂരമായിരുന്നു.

‘നാണമുണ്ടോ സംഘികളുടെ കൂടെ വോട്ട് തെണ്ടാന്‍? നിന്റെയൊക്കെ ഒറ്റ പടം ഇന്ത്യയില്‍ ഇറക്കാന്‍ വിടില്ല, വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ബിജെപിയോടൊപ്പം കൂടിയ ഭാവന മലയാളികള്‍ക്ക് ആകെ അപമാനമാണ്’ എന്നിങ്ങനെ പോയി കമന്റുകള്‍. ഭാവനയുടെ അക്കൗണ്ടില്‍ തെറിവിളിച്ചവരും അക്കൗണ്ട് കിട്ടാത്തവര്‍ ഭര്‍ത്താവ് നവീനിന്റെ അക്കൗണ്ടിലും രൂക്ഷമായ കമന്റുകളുമായെത്തി. നടിയുടെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വരെ കൂട്ടിക്കുഴച്ച് അശ്ലീലം പറഞ്ഞവരും കുറവല്ല.

ഇതിനിടെ നടി മാറിപ്പോയെന്ന് മനസിലാക്കിയ ചിലര്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും സംഭവം കൈവിട്ടു പോയിരുന്നു.

തിരുവനന്തപുരം: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈഎസ്പിയെ വിവരം അറിയിക്കണം. ഫോണ്‍: 9497990035.

ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടുവെന്ന വിവരത്തെതുടര്‍ന്ന് അന്വേഷണസംഘം ബംഗളൂരുവിലും തുടര്‍ന്ന് മൈസൂരിലേക്കു കടന്നുവെന്ന സൂചനയില്‍ അവിടെയും തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനാകാതെ പോലീസിനു തിരിക്കേണ്ടി വന്നു. ധര്‍മാരാമിലെ ആശ്വസഭവവനിലും നിംഹാന്‍സ് ആശുപത്രിയിലും കണ്ടുവെന്ന സൂചനയില്‍ അവിടുത്തെ സിസിടിവിയില്‍ പരിശോധിച്ചുവെങ്കിലും ജെസ്‌നയുടെ മുഖം പതിഞ്ഞിട്ടില്ലെന്ന് വടശ്ശേരിക്കര സിഐ എംഐ ഷാജി പറഞ്ഞു. ആശ്രമത്തില്‍ ജെസ്‌നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശി ഒഴികെ മറ്റാര്‍ക്കും ജെസ്‌നയെ കണ്ടതായി ഓര്‍മ്മയില്ല.

ജെസ്‌ന കേസ് അന്വേഷിക്കുന്ന സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ജെസ്‌നയ്‌ക്കൊപ്പം തൃശ്ശൂര്‍ സ്വദേശിയായ യുവാവ് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് ഒരു സംഘം തൃശ്ശൂരിലും അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് വിവരം.

 

കൊച്ചി: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ അമ്മ രംഗത്ത്. രാഷ്ട്രീയ ഗൂഡാലോചന അനുസരിച്ചാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് എന്നും അമ്മ ആരോപിച്ചു. പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ വീട്ടില്‍ വച്ചാണ് ഗൂഡാലോചന നടന്നത്.

പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതാക്കളായ ഭരതന്‍, ബെന്നി, തോമസ് ഉള്‍പ്പടെയുള്ളവര്‍ യോഗം ചേര്‍ന്നാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം പ്രിയയുടെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇത്തരത്തില്‍ ശ്രീജിത്ത് ഉള്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയെന്നും അന്വേ,ണം ഇവരിലേക്ക് നീങ്ങണമെന്നും

ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍, ജോര്‍ജ്ജിന്റെ സസ്പെന്‍ഷന്‍ മതിയാവില്ലെന്നും കേസില്‍ പ്രതിചേര്‍ക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ആവശ്യപ്പെട്ടു.

കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍, ജോര്‍ജ്ജിനെ സസ്പെന്റ് ചെയ്താല്‍ പോരെന്നും പ്രതിചേര്‍ക്കണമെന്നും ശ്യാമള മാധ്യമങ്ങളോട് പറഞ്ഞു.

സ്വാധീനം ഉപയോഗിച്ച് എ.വി ജോര്‍ജ് രക്ഷപ്പെടുമോ എന്ന് ആശങ്കയുണ്ടെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ആശങ്ക പ്രകടിപ്പിച്ചു. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഉന്നതര്‍ രക്ഷപെടുവാനുള്ള സാധ്യത ഒഴിവാക്കുന്നതിന് കേസ് സിബിഐക്ക് വിടണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, പ്രിയ ഭരതന്‍ ഇവരുടെ ആരോപണങ്ങള്‍ നിഷേധിച്ചു.

അജ്മീര്‍: സ്വാതന്ത്ര്യസമര സേനാനി ലോക്മാന്യ ബാല ഗംഗാധര തിലകിനെ അപമാനിച്ച് രാജസ്ഥാനിലെ പാഠപുസ്തകം. ബാല്‍ ഗംഗാധര തിലക് ‘ഭീകരവാദത്തിന്റെ പിതാവ് ‘ ആണെന്ന് രജസ്ഥാനിലെ എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ പറയുന്നു. സോഷ്യല്‍ സ്റ്റഡീസിന്റെ 22ാം അധ്യായത്തിലാണ് വിവാദ പാഠഭാഗം. 18 ഉം 19ഉം നൂറ്റാണ്ടുകളില്‍ നടന്ന ദേശീയ പ്രസ്ഥാനത്തെ കുറിച്ചുള്ള പാഠത്തിലെ ഒരു ഉപ അധ്യായത്തിലാണ് തിലകിനെ കുറിച്ച് പരാമര്‍ശിക്കുന്നത്.

ദേശീയ പ്രസ്ഥാനത്തിലേക്ക് വഴി തെളിച്ചത് തിലകാണ്. അതുകൊണ്ട് അദ്ദേഹത്തെ ‘ഭീകരവാദത്തിന്റെ പിതാവ് ‘എന്നു വിളിക്കാമെന്നും പുസ്തകത്തിലെ 267ാം പേജില്‍ പറയുന്നു.

രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന് കീഴിലുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കുളുകളില്‍ വിതരണം ചെയ്യുന്നതാണ് ഈ പുസ്തകം. മഥുരയിലെ ഒരു പ്രസാധകരാണ് പുസ്തകമിറക്കിയിരിക്കുന്നത്.

‘ബ്രിട്ടീഷുകാരോട് അപേക്ഷിച്ചുകൊണ്ട് മാത്രം ഒന്നും നേടാന്‍ കഴിയില്ലെന്ന് തിലക് വിശ്വസിച്ചിരുന്നു. ശിവാജി, ഗണപതി ഉത്സവങ്ങള്‍ വഴി രാജ്യത്തെ ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം പ്രചരിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വതന്ത്ര്യം എന്ന മന്ത്രം അദ്ദേഹം കൊണ്ടുവന്നു. അതുവഴി ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി അദ്ദേഹം മാറിയെന്നും’ പുസ്തകത്തില്‍ തുടര്‍ന്ന് പറയുന്നു.

പുസ്തകത്തിലെ പരാമര്‍ശത്തെ അപലപിച്ച് സ്വകാര്യ സ്‌കൂള്‍ അസോസിയേഷന്‍ രംഗത്തെത്തി. ഇത്തരം മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന് മുന്‍പ് ചരിത്രകാരന്മാരുമായി ആലോചിക്കുക എങ്കിലും വേണമെന്ന് സ്‌കൂള്‍ അസോസിയേഷന്‍ പറയുന്നു.

പുസ്തകത്തിന്റെ വിവാദ പേജ് ട്വീറ്റ് ചെയ്താണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് രംഗത്തെത്തിയത്. തെറ്റു തിരുത്താനും കുറ്റക്കാരെ ശിക്ഷിക്കാനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് സിംഗ് ആവശ്യപ്പെട്ടു.

ഇതാദ്യമായാല്ല രാജസ്ഥാന്‍ പാഠപുസ്തകത്തില്‍ മണ്ടത്തരങ്ങള്‍ കടന്നുകൂടുന്നത്. 2017ല്‍ ഹിന്ദുത്വ ആശയവാദത്തിന്റെ നേതാവ് വീര്‍ സവാര്‍ക്കറെ പുകഴ്ത്തിയ പുസ്തകം സംസ്ഥാന സിലബസ് പുറത്തിറക്കിയിരുന്നു. ഗാന്ധിയ്ക്കും നെഹ്‌റുവിനും ഈ പുസ്തകത്തില്‍ ഒരു മൂലയിലായിരുന്നു സ്ഥാനം.

 

ലോകത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഇകൊമേഴ്‌സ് ഏറ്റെടുക്കലിലൂടെയാണ് വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കിയിരിക്കുന്നത്. 16 ബില്യണ്‍ ഡോളറിന്റെ ഇടപാടിലൂടെ ഫ്ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് സ്വന്തമാകും. ഇടപാടുകൾ പൂർത്തിയാകുന്നതോടെ 2080 കോടി ഡോളർ (ഏകദേശം 1.4 ലക്ഷം കോടി) മൂല്യമുള്ള കമ്പനിയായി ഫ്ലിപ്കാർട്ട് മാറും. ആരംഭിച്ച് 11 വര്‍ഷത്തിനുള്ളില്‍ അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ഫ്ലിപ്കാര്‍ട്ട് നേടിയത്.

ആമസോണില്‍ പണിയെടുത്തിരുന്ന ഇന്ത്യക്കാരായ സച്ചിന്‍ ബന്‍സാലിന്റെയും ബിന്നി ബന്‍സാലിന്റെയും തലയിലുദിച്ചതാണ് ഇന്ത്യക്കാര്‍ക്കൊരു ഇ–കൊമേഴ്‌സ് വെബ്‌സൈറ്റ് എന്ന ആശയം. ഐഐടി ബിരുദദാരികളായ ഇവര്‍ തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ആമസോണില്‍ നിന്നും രാജിവെക്കുകയായിരുന്നു. 2007ലാണ് സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഫ്ലിപ്കാര്‍ട്ട് ആരംഭിക്കുന്നത്.

രണ്ട് ബെഡ്‌റൂം ഫ്ലാറ്റില്‍ ആരംഭിച്ച ആദ്യ ഓഫീസില്‍ നിന്നും ഒരു പതിറ്റാണ്ടിനുള്ളില്‍ 8.3 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഓഫീസിലേക്കെത്തിയിരിക്കുന്നു ഫ്ലിപ്കാര്‍ട്ടിന്റെ വളര്‍ച്ച. ബംഗളൂരുവിലാണ് ഫ്ലിപ്കാര്‍ട്ടിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വാള്‍മാര്‍ട്ടിന്റെ വാഗ്ദാനമാണ് അവര്‍ സ്വീകരിച്ചത്. ഫ്ലിപ്കാര്‍ട്ടിന് പിന്നിലെ ചില വസ്തുതകള്‍.

∙ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഛത്തീസ്ഗഡില്‍ നിന്നുള്ളവരാണെങ്കിലും, അവരുടെ പേരുകള്‍ തമ്മില്‍ സാമ്യമുണ്ടെങ്കിലും അവര്‍ തമ്മില്‍ നേരിട്ട് ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഐഐടി ഡല്‍ഹിയില്‍ നിന്നും വ്യത്യസ്ഥ ബാച്ചുകളിലായാണ് ഇവര്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ആമസോണില്‍ വെച്ചായിരുന്നു ഇവര്‍ സുഹൃത്തുക്കളായത്. ഇവരുടെ സൗഹൃദം പിന്നീട് ആമസോണിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ എതിരാളിയായ ഫ്ലിപ്കാര്‍ട്ടിന്റെ പിറവിക്ക് കാരണമായി.

∙ ബെംഗളൂരുവിലെ കോറമന്‍ഗല മേഖലയിലെ ഒരു 2 ബെഡ്‌റൂം ഫ്ളാറ്റിലായിരുന്നു ഫ്ലിപ്കാര്‍ട്ടിന്റെ തുടക്കം. ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറായാണ് ഫ്ലിപ്കാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയത്. ലളിതമായ രീതിയിലായിരുന്നു പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഇ–കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാര്‍ട്ടിന്റെ തുടക്കം.

∙ ആദ്യമായി ഫ്ലിപ്കാര്‍ട്ട് ഓഫീസ് തുടങ്ങുന്നത് 2008ല്‍ ബെംഗളൂരുവിലാണ്. പിന്നീട് ഡല്‍ഹിയിലും മുംബൈയിലും ഫ്ലിപ്കാര്‍ട്ട് ഓഫീസ് തുറന്നു. കഴിഞ്ഞ മാസമാണ് 8.3 ലക്ഷം ചതുരശ്ര അടിയുടെ ആസ്ഥാനമന്ദിരം ഫ്ലിപ്കാര്‍ട്ട് ബെംഗളൂരുവില്‍ ആരംഭിക്കുന്നത്.

∙ ആദ്യത്തെ ഒൻപത് വര്‍ഷക്കാലം ഫ്ലിപ്കാര്‍ട്ടിന്റെ സിഇഒ സച്ചിനായിരുന്നു. 2016ല്‍ സച്ചിന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായതോടെ ബിന്നി സിഇഒ ആയി.

∙ തങ്ങളുടെ എതിരാളികളായിരുന്ന മിന്ദ്രയെ 2014ല്‍ 300 മില്യണ്‍ ഡോളര്‍ നല്‍കി ഫ്ലിപ്കാര്‍ട്ട് സ്വന്തമാക്കി. മറ്റൊരു ഓണ്‍ലൈന്‍ ഫാഷന്‍ റീടെയ്‌ലനറായ ജബോങിനെ 70 മില്യണ്‍ ഡോളറിന് 2016ലാണ് ഫ്ലിപ്കാര്‍ട്ട് വാങ്ങിയത്.

∙ 2017ല്‍ ഇബേയെ കൂടി 500 മില്യണ്‍ ഡോളറിന് ഫ്ളിപ്കാര്‍ട്ട് വാങ്ങി.

∙ ജപ്പാനിലെ സോഫ്റ്റ്ബാങ്കാണ് ഫ്ളിപ്കാര്‍ട്ടിലെ ഏറ്റവും വലിയ നിക്ഷേപകന്‍. 23-24 ശതമാനം ഓഹരികളാണ് സോഫ്റ്റ് ബാങ്കിന്റെ പക്കലുള്ളത്. ദക്ഷിണാഫ്രിക്കയിലെ ഇന്റര്‍നെറ്റ് മാധ്യമ കമ്പനിയായ നാസ്‌പേഴ്‌സിന് ഫ്ളിപ്കാര്‍ട്ടില്‍ 13 ശതമാനം ഓഹരിയുണ്ട്. അമേരിക്കന്‍ കമ്പനികളായ ഹെഡ്ജ് ഫണ്ട് ടൈഗര്‍ ഗ്ലോബല്‍, ആസല്‍ പാര്‍ട്‌ണേഴ്‌സ്, ചൈനീസ് കമ്പനിയായ ടെസെന്റ് ഹോള്‍ഡിങ്‌സ്, മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ എന്നിവരാണ് ഫ്ലിപ്കാര്‍ട്ടിലെ മറ്റു പ്രധാന നിക്ഷേപകര്‍.

ഇന്‍ഡിഗോ-എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍. പൈലറ്റുമാര്‍ കൃത്യസമയത്ത് ഇടപെടല്‍ നടത്തിയിരുന്നില്ലെങ്കില്‍ ഇരുവിമാനങ്ങളും കൂട്ടിയിടിക്കുമായിരുന്നു. ഇരുവിമാനങ്ങളും 700 മീറ്റര്‍ മാത്രം അകലത്തില്‍ എത്തി. വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഓട്ടോമാറ്റിക്ക് അപായ സന്ദേശം വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് ലഭിച്ചതാണ് ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്. കൊല്‍ക്കത്തയില്‍ കഴിഞ്ഞ രണ്ടാം തിയതിയാണ് സംഭവമുണ്ടായത്.

ഇന്‍ഡിഗോ എയര്‍ബസ് എ320വും എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡിയുമാണ് ആകാശത്തു നേര്‍ക്കു നേര്‍ വന്നത്. കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്കു പോകുകയായിരുന്ന ഇന്‍ഡിഗോയുടെ വിമാനം. അഗര്‍ത്തലയില്‍ നിന്നും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വിമാനത്തിലെ ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (ടിസിഎഎസ്) മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ ഇരുവിമാനങ്ങളും ഏതാണ്ട് 8300 അടി ഉയരത്തിലായിരുന്നു. അപായ സിഗ്‌നല്‍ ലഭിച്ചയുടന്‍ ഇരുവിമാനങ്ങളും സുരക്ഷിതമായ അകലത്തിലേക്ക് പൈലറ്റുമാര്‍ മാറ്റി. അപകടരമായ സാഹചര്യം എങ്ങനെയുണ്ടായെന്നത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമെ വ്യക്തമാകുവെന്ന് അധികൃതര്‍ അറിയിച്ചു.

 

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തന്നെ അന്യായമായി കുടുക്കാന്‍ സിനിമ രംഗത്തെ പ്രമുഖര്‍ ശ്രമിക്കുന്നതായി ആലുവ മുന്‍ റൂറല്‍ എസ്.പി.എ.വി.ജോര്‍ജ്. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധപൂര്‍വ്വം അപവാദ പ്രചാരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും എ.വി.ജോര്‍ജ് പറയുന്നു. തനിക്കെതിരെ ചില സിനിമാക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിനിമാ രംഗത്തെ ചിലര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് കൃത്യമായ ഉറപ്പൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  1. താന്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെകുറിച്ച് മികച്ച അഭിപ്രായമായിരുന്നു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. വരാപ്പുഴ കേസിന് മുമ്പ് യാതൊരു ആരോപണങ്ങളും സംഘത്തിനെതിരെ ഉയര്‍ന്നിട്ടില്ലെന്നും എ.വി.ജോര്‍ജ് വ്യക്തമാക്കി. കഞ്ചാവ്, ലഹരി, മണല്‍ മാഫിയഎന്നിവകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നതായും അദ്ദേഹം പറയുന്നു.

 

കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥരിലൊരാളായ പ്രീതി സിന്റയും മുഖ്യഉപദേഷ്ടാവായ വിരേന്ദര്‍ സെവാഗും തമ്മില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. തര്‍ക്കം രൂക്ഷമായതിനാല്‍ സെവാഗ് ഫ്രൈഞ്ചൈസി വിടാന്‍ തയാറെടുക്കുകായാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരായ തോല്‍വിയില്‍ ക്ഷുഭിതയായ പ്രീതി സിന്റ സെവാഗിന്റെ പല നീക്കങ്ങളെയും ചോദ്യം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മൂന്നാമനായി ആര്‍ അശ്വിനെ ഇറക്കിയ നീക്കം പരാജയപ്പെട്ടതാണത്രെ പ്രീതി സിന്റയെ ചൊടിപ്പിച്ചത്. മല്‍സരം കഴിഞ്ഞ ഉടന്‍ സെവാഗിനടുത്തെത്തിയ പ്രീതി മല്‍സരത്തിനായി തയാറാക്കിയ പദ്ധതികള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കളിക്കാര്‍ ഡ്രസിങ് റൂമിലേക്ക് പോകും മുന്‍പ് അവരുടെ മുന്നില്‍ വച്ചായിരുന്നു പ്രീതിയുടെ ആക്രോശമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. സെവാഗ് ക്ഷമയോടെ കേട്ടു നിന്നുവെന്നും പ്ലേയിങ് ഇലവനിലെ അനാവശ്യ പരീക്ഷണമാണ് തോല്‍വിക്ക് കാരണമെന്ന് കുറ്റപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂന്നാമനായി ഇറങ്ങിയ അശ്വിന്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. കളിക്കാരുടെ മുന്നില്‍ വച്ച് ക്ഷമയോടെ കേട്ടു നിന്ന സെവാഗ്, നെസ് വാഡിയ, മൊഹിത് ബര്‍മന്‍ എന്നീ മറ്റ് ഉടമസ്ഥരെ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നാണ് വിവരം. തന്റെ ജോലിയില്‍ പ്രീതി സിന്റെ ഇടപെടരുതെന്നും താരത്തെ നിയന്ത്രിക്കണമെന്നുമാണ് സെവാഗിന്റെ നിലപാട്. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ട് ശര‌ിയല്ലെന്നാണ് പ്രീതിയുടെ വിശദീകരണം.

മുംബൈ മിറര്‍ തെറ്റാണ് പറയുന്നതെന്ന് പ്രീതി ട്വീറ്റ് ചെയ്തു. മല്‍സരശേഷമുള്ള പതിവ് സംസാരം മാത്രമാണ് നടന്നതെന്നാണ് പ‍ഞ്ചാബ് ടീമിന്റെ വിശദീകരണം. കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടതാണ് പ്രീതിയെ നിരാശപ്പെടുത്തുന്നത്. സെവാഗിന്റെ പദ്ധതികള്‍ക്കനുസരിച്ച് താരലേലത്തില്‍ പങ്കെടുത്ത കിങ്സ് ഇലവന്‍ മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവച്ചത്. ഐപിഎല്‍ ചരിത്രത്തിലെ മോശം ടീമുകളിലൊന്നായ കിങ്സിന് മികവ് തുടരാനായാല്‍ ഇക്കുറി പ്ലേഓഫിലെത്താം. പ്രീതി സിന്റയ്ക്കെതിരെ 2016ലും കോച്ചിങ് സ്റ്റാഫില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. മോശം പ്രകടനം തുടര്‍ന്നാല്‍ ജോലി തെറിപ്പിക്കുമെന്ന് അന്നത്തെ പരിശീലകനായിരുന്ന സഞ്ജയ് ബംഗാറിനെ ഭീഷണിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

കുഞ്ചറിയാ മാത്യൂ

ഒത്തിരിയേറെ ദുരൂഹതകളും നിഗൂഢതകളും ഒളിപ്പിച്ചാണ് ബോളിവുഡിലെ ഏക്കാലത്തെയും നിത്യഹരിത നായികയും ലേഡിസൂപ്പര്‍സ്റ്റാറുമായി അറിയിപ്പെടുന്ന ശ്രീദേവി മരണത്തിലേക്ക് നടന്നുപോയത്. എന്നാല്‍ ശ്രീദേവിയുടെ ജീവന്‍ വലിയൊരു തുകയ്ക്ക് ഇന്‍ഷൂര്‍ ചെയ്തിരുന്നു എന്നാണ് സിനിമാ മേഖലയില്‍ നിന്നും കേള്‍ക്കുന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ പേരിലുള്ള ഒരു ഇന്‍ഷൂറന്‍സ് പോളിസി തന്നെ 240 കോടിയോളം രൂപയുടേതായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നായിരുന്നു പോളിസി എടുത്തിരുന്നത്. ഗള്‍ഫില്‍ വെച്ച് മരിച്ചാല്‍ മാത്രമെ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളുവെന്ന് വ്യവസ്ഥ പോളിസിയില്‍ ഉള്ളതായി പറയപ്പെടുന്നു.

ശ്രീദേവിയുടെ മരണവും വലിയ തുകയ്ക്കുള്ള ഇന്‍ഷൂറന്‍സ് പോളിസിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ആക്ഷേപം. ഈ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രീദേവിയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സിനിമാ മേഖലയില്‍ നിന്നുള്ള സുനില്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തള്ളി. ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ടെന്നും യുഎഇയില്‍ വെച്ച് മരണപ്പെട്ടാല്‍ മാത്രമെ ഈ തുക ലഭിക്കുകയുള്ളുവെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ വികാസ് സിങ് സുപ്രീം കോടതിയെ അറിയിച്ചു.

ശ്രീദേവി ദുബായിലെ ആഢംബര ഹോട്ടലിന്റെ ബാത്ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. ഫെബ്രുവരി 24നാണ് ശ്രീദേവിയുടെ മരണം. എന്തായാലും ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങള്‍ തെളിയിക്കുന്നത് തങ്ങളുടെ പ്രിയ താരത്തിന്റെ മരണത്തില്‍ ബോളിവുഡിന് സംശയങ്ങള്‍ ഉണ്ട് എന്നതാണ്.

RECENT POSTS
Copyright © . All rights reserved