ചണ്ഡീഗഡ്: സ്‌കൂളില്‍ നിന്ന് പുറത്താക്കിയതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവെച്ചു കൊന്നു. ഹരിയാനയിലെ ചണ്ഡീഗഡിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പല്‍ റിതു ചബ്‌റയെ വെടിവെച്ചു കൊലപ്പെടുത്തിയത്. പിതാവിന്റെ റിവോള്‍വറാണ് കൃത്യം നടത്താന്‍ വിദ്യാര്‍ത്ഥി ഉപയോഗിച്ചത്. വെടിയേറ്റയുടന്‍ റിതു ചബ്‌റയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്‌കൂളില്‍ വരാതിരുന്നതിനാലാണ് റിതു ചബ്‌റ വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിച്ചത്. രാവിലെ സ്‌കൂളിലെത്തിയ കുട്ടിയെ പ്രിന്‍സിപ്പല്‍ തിരിച്ചയച്ചിരുന്നു. ഉച്ചയോടെ അച്ഛന്റെ തോക്കുമായി സ്‌കൂളില്‍ തിരിച്ചെത്തിയ കുട്ടി പ്രിന്‍സിപ്പലിനെ കാണെണമെന്ന് ആവശ്യപ്പെട്ടു. അനുവാദം ലഭിച്ച വിദ്യാര്‍ത്ഥി മുറിയില്‍ കയറിയുടന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയൊച്ച കേട്ടെത്തിയ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ പൊലീസിന് കൈമാറി.
പല കാര്യങ്ങളിലും വ്യത്യസ്തനായ ഫ്രാന്‍സിസ് മാര്‍പാപ്പ ആകാശത്ത് വെച്ചുള്ള വിവാഹത്തിന് കാര്‍മികനായി. വിമാന ജീവനക്കാരായ പോള പോഡസ്റ്റ് എന്ന 39കാരിയും കാര്‍ലോസ് സിയുഫാര്‍ദി എന്ന 41 കാരനുമായുള്ള വിവാഹത്തിനാണ് പോപ്പ് കാര്‍മികനായത്. സാന്റിയാഗോയില്‍ നിന്ന് ഇക്വിക്ക് എന്ന ചിലിയന്‍ നഗരത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയയിരുന്നു പോപ്പ് ഇവരുടെ വിവാഹം നടത്തിക്കൊടുത്തത്.
വ്യത്യസ്തതയ്ക്ക് വേണ്ടി വെള്ളത്തിനടിയിലും ആകാശത്തും വെച്ച് വിവാഹങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായി പറക്കുന്ന വിമാനത്തില്‍ പോപ്പ് കാര്‍മികനായി ഒരു വിവാഹം നടക്കുന്നത് ആദ്യമായാണ്. ചിലിയുടെ ഔദ്യോഗിക എയര്‍ലൈനായ ലാതാമില്‍ ജീവനക്കാരാണ് ദമ്പതികള്‍. 2010ല്‍ ഇവരുടെ സിവില്‍ വിവാഹം നടന്നിരുന്നു. പിന്നീട് ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പള്ളി ഭൂകമ്പത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നതോടെ മതപരമായ ചടങ്ങുകള്‍ നീളുകയായിരുന്നു.
യാത്രക്കിടെ പോപ്പ് ഇവരുടെ വിവാഹത്തേക്കുറിച്ച് സംസാരിക്കുകയും വിമാനത്തില്‍ വെച്ച് വിവാഹം നടത്താന്‍ തയ്യാറാകുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന കര്‍ദിനാള്‍മാരോട് വിവാഹ ലൈസന്‍സ് തയ്യാറാക്കാന്‍ പോപ്പ് നിര്‍ദേശിച്ചു. എഴുതി തയ്യാറാക്കിയ ലൈസന്‍സില്‍ ഒപ്പ് വെച്ചതും സാക്ഷിയായതും കര്‍ദിനാള്‍മാരാണെന്നതും അപൂര്‍വതയാണ്.
ലണ്ടന്‍: യുകെയില്‍ കനത്ത മഞ്ഞു വീഴ്ച്ച തുടരുന്നു. മഞ്ഞു വീഴ്ച്ച കാരണം റോഡുകള്‍ മൂടപ്പെട്ടിരിക്കുകയാണ്. 12 ഇഞ്ച് വരെ മഞ്ഞു വീഴ്ച്ചക്കും കനത്ത ശീതക്കാറ്റിനും സാധ്യതയുണ്ടാന്നണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ അവസ്ഥ ഞായറാഴ്ച്ച വരെ തുടര്‍ന്നേക്കും. റോഡില്‍ നിന്ന് വാഹനങ്ങള്‍ തെന്നിമാറി അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. ശക്തമായ മഞ്ഞു വീഴ്ച്ച ജനുവരി 21 വരെ തുടരുമെന്നും മെറ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ പവര്‍കട്ടിനും ഗ്രാമീണ മേഖലകളില്‍ പൂര്‍ണ്ണമായി വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്. സ്‌കോട്ട്‌ലന്റിലെ ചില പ്രദേശങ്ങളിലെ റോഡുകളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. ഇഗ്ലണ്ടിന്റെ വടക്കന്‍ മേഖലകളില്‍ മഞ്ഞ് വീഴ്ച്ചക്ക് നേരിയ കുറവുണ്ടെങ്കിലും തെക്ക് പടിഞ്ഞാറ് പ്രദേശങ്ങളില്‍ കാറ്റും കനത്ത മഞ്ഞുവീഴ്ച്ചയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ നേരത്തെ വീടുകളിലേക്ക് എത്തിച്ചേരണമെന്ന് സ്‌കോട്ട്‌ലന്റ് പൊലീസ് നിര്‍ദ്ദേശം നല്‍കി. സ്‌കോട്ട്‌ലന്റ് തെക്കന്‍ മേഖലയിലൂടെ വൈകീട്ട് 3 മുതല്‍ രാത്രി 10 വരെ റോഡുമാര്‍ഗ്ഗം നടത്തുന്ന യാത്രകള്‍ ഒഴിവാക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ഹംസ യൂസഫ് അറിയിച്ചു.
കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ടൊവിനോ തോമസ്. ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ താനുമായി പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാത്ത യുവാവിന്‍റെ മരണവാര്‍ത്ത ഉറക്കം കെടുത്തുന്നു എന്നാണ് ടൊവീനൊ പറയുന്നു.
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യനെ എങ്ങനെയാണ് കൊല്ലാന്‍ കഴിയുക എന്നും ടൊവീനൊ ചോദിക്കുന്നു. മായാനദിയുടെ ക്ലൈമാക്സ് ഷൂട്ടിങ്ങ് നടക്കുന്നതിനിടെ ശ്യാമിന്‍റെ കൂടെ എടുത്ത ഒരു ചിത്രവും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്.
ടൊവിനോയുടെ കുറിപ്പ് വായിക്കാം–
I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise. ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ഈ യുവാവിന്റെ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു.
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത് ? മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു.
ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !
കൊല്ലം കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി.ജോണിന്റെ മകന്‍ ജിത്തു ജോബ് (14)നെ അമ്മ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ വസ്തു തര്‍ക്കമില്ലെന്നു ജിത്തുവിന്റെ മുത്തച്ഛന്‍. താന്‍ ഇതു വരെ വസ്തു ഭാഗംവയ്ക്കുന്ന കാര്യം കൊച്ചുമകനുമായി ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലെന്ന മുത്തച്ഛന്‍ നെടുമ്പന കുരീപ്പള്ളി ജോബ് ഭവനില്‍ ജോണിക്കുട്ടി പറഞ്ഞു. മിക്ക ദിവസവും കുരീപ്പള്ളിയിലെ ട്യൂഷനു ശേഷം ജിത്തു ജോണിക്കുട്ടിയും ഭാര്യ അമ്മിണി ജോണിനെയും സന്ദര്‍ശിക്കാന്‍ വരുമായിരുന്നു. കൊല്ലപ്പെട്ട ദിവസം സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ വൈകുന്നേരം കളികഴിഞ്ഞ് ജിത്തു ഇരുവരെയും സന്ദര്‍ശിക്കാന്‍ വീട്ടില്‍ വന്നത് പൊട്ടിക്കരഞ്ഞുകൊണ്ട് ജോണിക്കുട്ടി ഓര്‍മ്മിച്ചു.
അന്നു ആറു മണിക്ക് തന്റെ കൈയില്‍ നിന്നു ചായ വാങ്ങി കുടിച്ച ശേഷമായിരുന്നു ജിത്തു മടങ്ങിയതെന്നു അമ്മിണി പറഞ്ഞു. പിന്നീട് രാത്രി പത്തു മണിയോടെ ജിത്തുവിനെ കാണാനില്ലെന്നു അറിഞ്ഞ ഇരുവരും കൊച്ചു മകനെ അന്വേഷിച്ച് ഇറങ്ങി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞ് ജിത്തുവിന്റെ കൊലപാതക വാര്‍ത്തയാണ് വരുന്നത്.
17 ന് വൈകിട്ടോടെ വീട്ടുപരിസരത്തുനിന്ന് കഷണങ്ങളാക്കി കത്തിക്കരിഞ്ഞ നിലയില്‍ ജിത്തുവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയമോളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ കൈയില്‍ കണ്ട പൊള്ളല്‍ പാടുകളാണ് പൊലീസില്‍ സംശയം ഉണര്‍ത്തിയത്.
ജിത്തു കുണ്ടറ എംജിഡി ബോയ്സ് എച്ച്എസ് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്‌കെയില്‍ വാങ്ങാന്‍ പുറത്തുപോയശേഷം കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു.
ജിത്തു അമ്മയോട് വസ്തു നല്‍കില്ലെന്ന അറിയിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു അമ്മ ജയമോള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നു ജോണിക്കുട്ടി പറഞ്ഞു.
മലപ്പുറം: എ.കെ.ജിക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എകെജിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തേണ്ടി വന്നത് പ്രത്യേക സാഹചര്യത്തിലാണ്. നൂറ് പേര്‍ പോലും കാണാന്‍ സാധ്യതയില്ലാത്ത ഒരു ചര്‍ച്ചക്കിടയിലാണ് വിവാദമായ പരാമര്‍ശം ഉള്ളത്. വിവാദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും തന്റെ കമന്റ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ബല്‍റാം പറഞ്ഞു.
എകെജി വിവാദത്തില്‍ താന്‍ നടത്തിയ പ്രതികരണം കോണ്‍ഗ്രസ് ശൈലിക്ക് യോജിച്ചതല്ലെന്നുള്ള തിരിച്ചറിവുണ്ട്. സിപിമ്മിന് കോണ്‍ഗ്രസ് നേതാക്കളെ അസഭ്യം പറയുകയും പുകമറയില്‍ നിര്‍ത്തുകയും ചെയ്യാം. ബൗദ്ധിക, മാധ്യമ, സാംസ്‌കാരിക രംഗത്ത് സിപിഎമ്മിന്റെ മസ്തിഷ്‌ക പ്രക്ഷാളനമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഒളിവ് ജീവിതത്തിന്റെ വീരേതിഹാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആ നിലയിലുള്ള സമീപനത്തിന്റെ നാളുകള്‍ കേരളത്തില്‍ കഴിഞ്ഞു. ഒരു നാവ് പിഴുതെടുക്കാന്‍ ശ്രമിച്ചാല്‍ പതിനായിരക്കണക്കിന് നാവുകള്‍ ഉയര്‍ന്ന് വരുമെന്നും ബല്‍റാം പറഞ്ഞു.
ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് ഈ മണ്ണ് നമ്മുടേതെന്ന് പറയാന്‍ ആര്‍ജവം കാണിക്കാത്ത ചൈനിസ് ചാരന്മാരായ കമ്യൂണിസ്റ്റുകള്‍ ഇതേ പ്രവര്‍ത്തനവുമായാണ് മുന്നോട്ട് പോകുന്നതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. കൊണ്ടോട്ടിയിലെ പരിപാടിയില്‍ എത്തിയാല്‍ കാല്‍വെട്ടിമാറ്റുമെന്ന് സിപിഎം അനുകൂല ഫേസ് ബുക്ക് പേജ് ബല്‍റാമിനെതിരെ നേരത്തേ ഭീഷണി മുഴക്കിയിരുന്നു.
എബിവിപി പ്രവർത്തകൻ കണ്ണൂർ പേരാവൂർ ചിറ്റാരിപറമ്പ് സ്വദേശി ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത നാല് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീർ, സലീം ഹംസ, അളകാപുരം സ്വദേശി അമീർ അബ്ദുൽ റഹ്മാൻ, കീഴലൂർ സ്വദേശി ഷഹീം ഷംസുദീൻ എന്നിവരാണ് അറസ്റ്റിലായത്.
സിപിഎം പ്രവർത്തകർ കാക്കയങ്ങാട് ദിലീപൻ വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ്. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനകം വയനാട് ബോയ്സ് ടൗണിൽ നിന്നാണ് പ്രതികളെ തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആദ്യമണിക്കൂറുകളില്‍ ഭാഗികമാണ് .
ഇന്നലെ വൈകുന്നേരമാണ് പേരാവൂർ കൊമ്മേരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാം പ്രസാദിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊമ്മേരി ആടുഫാമിന് സമീപത്തുവെച്ച് കാറിലെത്തിയ മുഖംമൂടി ധാരികളായ സംഘം ശ്യാമിന്റെ ബൈക്ക് തടഞ്ഞു നിറുത്തി ആക്രമിച്ചത്. സമീപത്തെ വീട്ടിലേക്ക് ശ്യാം ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ അക്രമിസംഘം വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു.
ശ്യാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് നൽകിയ വിവരമനുസരിച്ചാണ് അക്രമി സംഘം സഞ്ചരിച്ച കാർ പൊലീസ് തിരിച്ചറിഞ്ഞത്. നാട്ടുകാർചേർന്ന് ശ്യാമിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂൾ ബസ് ഡ്രൈവറായിരുന്ന എസ്ഡിപിഐ പ്രവർത്തകന് കഴിഞ്ഞയാഴ്ച ഇവിടെനിന്ന് വെട്ടേറ്റിരുന്നു.
കൊല്ലം കൊട്ടിയത്ത് മകനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്നമെന്ന് ജയയുടെ മകളുടെ വെളിപ്പെടുത്തൽ. ഒരു കൊല്ലമായി മാനസികമായി തളർന്ന നിലയിലാണ് പ്രതിയായ ജയമോളെന്ന് കൊല്ലപ്പെട്ട ജിത്തുവിന്റെ സഹോദരി പറഞ്ഞു. അമ്മ പലപ്പോഴും അക്രമാസ്ത ആയി പെരുമാറിയിരുന്നുവെന്നും ദേഷ്യം മാറുമ്പോള്‍ സാധാരണരീതിയില്‍ പ്രതികരിക്കുന്നതിനാല്‍ ചികില്‍സിച്ചില്ലെന്നും മകൾ പറഞ്ഞു. മകന്റെ സ്നേഹം നഷ്ടമാകുമെന്ന് ജയമോള്‍ ഭയപ്പെട്ടിരുന്നു. കൊലപ്പെടുത്തിയതിനുശേഷം ആര്‍ക്കും സംശയംതോന്നിയിരുന്നില്ല.അമ്മയ്ക്ക്സ്വഭാവദൂഷ്യമുണ്ടെന്നതരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം വളരെയധികം വേദനിപ്പിച്ചെന്നും മകള്‍ പറഞ്ഞു.
കൊട്ടിയം സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അസാധാരണ മൊഴിയും ഭാവപ്രകടനങ്ങളുമായി അമ്മ ജയ. മകനെ കൊന്ന് കത്തിച്ചത് എങ്ങനെയാണെന്ന് കൃത്യമായിട്ടാണ് തെളിവെടുപ്പിൽ പ്രതി ജയ പൊലീസിന് കാണിച്ചു കൊടുത്തത്. ആളുകളുടെ കുക്കുവിളിയും അസഭ്യം പറച്ചിലും ജയയെ തെല്ലും തളർത്തിയതുമില്ല.ആളുകള്‍ കൂവി വിളിച്ചെങ്കിലും അസഭ്യം പറഞ്ഞെങ്കിലും ഒരു പതര്‍ച്ചയും പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. സ്വത്തുതർക്കത്തിന്റെ പേരിലാണ് അരുംകൊലയെന്ന് ആദ്യം പറഞ്ഞ ജയ പിന്നീട് മൊഴി മാറ്റി.
കയ്യിലെ പൊള്ളല്‍ തുമ്പായി, പരസ്പരവിരുദ്ധ മൊഴി കുടുക്കി
ജിത്തുവിന്റെ തിരോധാനം അന്വേഷിക്കാന്‍ പൊലീസ് പലതവണ വീട്ടില്‍ ചെന്നപ്പോഴും മോനേ കാണാതായതിന്റെ കടുത്ത ദുഖം പ്രകടിപ്പിച്ചാണ് ജയ പൊലീസിനോട് സംസാരിച്ചത്. മകനെ കണ്ടെത്തമെന്നും ആഹാരം പോലും കഴിച്ചിട്ടില്ലെന്നും അമ്മ പറഞ്ഞപ്പോള്‍ പൊലീസ് ആശ്വസിപ്പിച്ചു.എന്നാല്‍ ബുധനാഴ്ച നല്‍കിയ ഒരു മൊഴിയാണ് ജയയേ കുടുക്കിയത്. കൈയിലെ പൊള്ളല്‍ ശ്രദ്ധയില്‍ പെട്ട സി.ഐ കാര്യം തിരക്കിയപ്പോള്‍ റോസയുടെ മുള്ള് കൊണ്ടതാണെന്നായിരുന്നു മൊഴി. വൈകിട്ട് മറ്റൊരും എസ് ഐ ഇതേ ചോദ്യം ചോദിച്ചപ്പോള്‍ അടുപ്പ് കത്തിച്ചപ്പോള്‍ പൊള്ളിയതാണെന്ന് മൊഴി മാറ്റി. ഗ്യാസ് അടുപ്പില്ലേ എന്നുള്ള ചോദ്യത്തിന് മുന്നില്‍ പതറി.
സംശയം തോന്നിയ പൊലീസ് വീടിന് പിന്‍വശം പരിശോധിച്ചപ്പോള്‍ മതിലിനോട് ചേര്‍ന്ന് തീയിട്ടതിന്റെ സൂചനകള്‍ കണ്ടു. കാര്യം തിരക്കിയപ്പോള്‍ കരിയില കത്തിച്ചെന്നായിരുന്നു മറുപടി. പൊലീസ് സമീപത്ത് നിന്ന് കുട്ടിയുടെ ചെരുപ്പ് കണ്ടെത്തി. മതില്‍ ചാടി അടുത്ത പുരയിടത്തില്‍ എത്തിയപ്പോള്‍ അടുത്ത് ചെരുപ്പ്. ആ വഴിയില്‍ വീടിന് പിന്നിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിലേക്ക് പൊലീസ് നടന്നു. ആളൊഴിഞ്ഞ ഇടിഞ്ഞു പൊളിഞ്ഞ വീടിന് സമീപം കാക്ക വട്ടമിട്ട് പറക്കുന്നത് കണ്ടാണ് അന്വേഷണ സംഘം അങ്ങോട്ട് ചെന്നത്. ദാരുണായിരുന്നു കാഴ്ച .വീടിന് സമീപത്തെ കാടിനുള്ളില്‍ പെട്ടെന്ന് കാണാന്‍ കഴിയാത്ത നിലയില്‍ കത്തികരിഞ്ഞ് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം 14കാരന്റെ മൃതദേഹം. തിരിച്ചു വീട്ടിലെത്തിയ പൊലീസ് കാര്യം പറഞ്ഞപ്പോൾ ഒരു ഭയവുമില്ലാതെ ജയ കുറ്റം സമ്മതിക്കുകയായിരുന്നു.
ജനക്കൂട്ടത്തെ കൂസാതെ ജയ; മൊഴി വിശ്വസിക്കാനാകാതെ പൊലീസ്
മകനെ കൊന്ന് കത്തിച്ചത് എങ്ങനയെന്ന് കൃത്യമായിട്ടാണ് തെളിവെടുപ്പില്‍ പ്രതിയായ ജയമോള്‍ പൊലീസിന് കാട്ടികൊടുത്തത്. ആളുകള്‍ കൂവി വിളിച്ചെങ്കിലും അസഭ്യം പറഞ്ഞെങ്കിലും ഒരു പതര്‍ച്ചയും പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. വൈകിട്ട് നാലരയോടെയാണ് തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്കിടയിലൂടെ പ്രതിയായ ജയമോളേ കൊലപാതകം നടത്തിയ സ്വന്തം വീട്ടിലെത്തിച്ചത്. ജയ പടി കടന്ന് മുറുക്കുള്ളിലേക്ക് പോകുമ്പോള്‍ അച്ഛന്‍ നിര്‍വികാരനായി സമീപത്ത് നില്‍പ്പുണ്ടായിരുന്നു. ഒരു കൂസലുമില്ലാതെ ആരെയും നോക്കാതെ നേരേ ജയ മോള്‍ പൊലീസിനെ നേരേ കൊണ്ടുപോയത് അടുക്കളയിലേക്കാണ് .
അടുക്കളയിലെ സ്ലാബില്‍ ഇരുന്ന മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതും മകന്‍ താഴെക്ക് വീണതും പൊലീസിന് പ്രതി വിശദീകരിച്ചു. പിന്നീട് നേരേ വീടിന് പുറത്തേക്ക്, ജനങ്ങളുടെ കൂക്കിവിളികള്‍ക്കിടിയിലൂടെ പൊലീസിനെ ജയതന്നെ തന്നെ അടുക്കളയുടെ പിന്‍ഭാഗത്തേക്ക് കൊണ്ടുവന്നു. കഴുത്ത് ഞെരിച്ച തുണിയും തറവൃത്തിയാക്കിയ തുണിയും പൊലീസിന് കാണിച്ചുകൊടുക്കുമ്പോള്‍ മാത്രമാണ് ക്രൂരയായ അമ്മയുടെ മുഖത്ത് അല്പമെങ്കിലും ദുഖം പ്രകടമായത്.
പക്ഷേ അത് താല്ക്കാലികമായിരുന്നു .വീണ്ടും ഒരു ഭാവഭേദവുമില്ലാതെ കുട്ടിയെ ആദ്യം കത്തിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു. മതിലിനോട് ചേര്‍ന്ന് വിറക് കൂട്ടിയിട്ടാണ് മകനെ ആദ്യം കത്തിച്ചത് .സമീപത്തെ വീട്ടില്‍ നിന്ന് മണ്ണെണ്ണ വാങ്ങിയിരുന്നതിനാല്‍ തീ കത്തുന്നത് കണ്ട് ആര്‍ക്കും സംശയം തോന്നിയില്ലെന്നും ജയ പൊലീസിനോട് പറഞ്ഞു. അമ്മൂമ്മയുടെ സ്വത്ത് അച്ഛന് നൽകില്ലെന്ന് മകൻ പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് മൊഴിയാണ് പൊലീസിനെ ആശയകുഴപ്പത്തിലാക്കിയത്. കൊല നടന്നു ദിവസങ്ങളായതിനാൽ മൊഴി പറയാൻ അമ്മ മാനസികമായി തയാറെടുത്തു എന്നാണ് പൊലീസ് കരുതുന്നത്.
ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു പെലെ.
പെലെ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ് അദ്ദേഹം. മൂന്ന് ലോകകപ്പുകള്‍ നേടിയ ഏകതാരമാണ് പെലെ. 21 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തില്‍ 1281 ഗോളുകളാണ് താരം അടിച്ചെടുത്തത്.
ഇന്ത്യൻ സംഗീത വിസ്മയം എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചു വരുന്നു. കാൽ നൂറ്റാണ്ടിന് ശേഷമാണ് റഹ്മാൻ മലയാള സിനിമയിലേക്ക് എത്തുന്നത്. ബ്ലെസി സംവിധാനം നിര്‍വഹിക്കുന്ന പൃഥ്വിരാജ് ചിത്രം ആടു ജീവിതത്തിലെ പാട്ടുകൾക്കാണ് റഹ്മാന്‍ ഈണമിടുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തിന്റെ ദൃശ്യാവിശ്കാരമാണ് ചിത്രം. സംഗീത് ശിവൻ സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം യോദ്ധയിലൂടെയായിരുന്നു സംഗീത സംവിധായകനായുള്ള റഹ്മാന്റെ അരങ്ങേറ്റം. പിന്നീട് ഹിന്ദിയിലും തമിഴിലുമായി അനേകം പാട്ടുകൾക്ക് സംഗീതം നൽകി. സ്ലംഡോഗ് മില്യനയറിലെ ജയ് ഹോ എന്ന ഗാനത്തിലൂടെ ഓസ്കാര്‍ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. ആടുജീവിതത്തിന് ശബ്ദമിശ്രണം നൽകുന്നത് മറ്റൊരു ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയാണ്. ചിത്രത്തിലെ രണ്ട് പാട്ടുകൾക്കാണ് റഹ്മാൻ സംഗീതം നൽകുന്നതെന്ന് ബ്ലെസി പറഞ്ഞു. അടുത്ത മാസം ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിക്കും