Latest News

ഇന്ത്യ-ക്യാനഡ ബന്ധത്തിനിടയില്‍ ഖാലിസ്ഥാന്‍ വാദം വീണ്ടും പ്രതിസന്ധിയുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. 1980 മുതലുള്ള കാലഘട്ടത്തിലാണ് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയില്‍ ഖാലിസ്ഥാന്‍ ഒരു പ്രശ്‌നമായി മാറുന്നത്. അടുത്തിടെ പ്രശ്‌നം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ശോഭ കെടുത്തിയതും ഖാലിസ്ഥാന്‍ പ്രശ്‌നമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. 2015 ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലെത്തുന്നത് തീവ്ര ഖാലിസ്ഥാനി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയോടു കൂടിയാണ്. കാനഡയില്‍ നിന്ന് സിഖ് തീവ്രവാദ സംഘടനകള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ഒരു മുന്‍ നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ഏപ്രിലില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഖല്‍സ ദിനത്തില്‍ സിഖ് തീവ്ര സംഘടനകള്‍ സംഘടിപ്പിച്ച പരേഡില്‍ പങ്കെടുത്തതോടെയാണ് ഖാലിസ്ഥാന്‍ പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നത്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പ്രതിഷേധം കാനഡ സര്‍ക്കാരിനെ അറിയിച്ചിരുന്നു. 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തെ തുടര്‍ന്നുണ്ടായി കൂട്ടക്കൊലയില്‍ ഇന്ത്യയെ പഴിച്ച് കനേഡിയന്‍ അസംബ്ലി രംഗത്ത് വന്നിരുന്നു. 1984 ജൂണില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന ഓപറേഷനിലും കൊല്ലപ്പെട്ട തീവ്ര സിഖ് കലാപകാരികളായ ജെര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാല, അമ്‌രീഖ് സിംഗ് എന്നിവരെ നായകന്മാരായി ഉയര്‍ത്തിക്കാണിച്ചായിരുന്നു ഖല്‍സ പരേഡ് നടന്നത്. മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ ഖല്‍സ ദിനത്തില്‍ നടന്ന പരേടുകളില്‍ പങ്കെടുത്തിരുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ 2012ലെ മന്‍മോഹന്‍ സിംഗിന്റെയും 2015ല്‍ പ്രധാനമന്ത്രി മോഡിയുടേയും കാനഡ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം വളരാന്‍ സഹായിച്ചിരുന്നു.

കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയെ സംബന്ധിച്ച് പരേഡില്‍ പങ്കെടുത്തത് യാതൊരു പ്രശ്‌നവും ഉണ്ടാക്കുന്ന കാര്യമല്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യടെ ആശങ്കയെ അദ്ദേഹം കണക്കിലെടുത്തില്ലെന്ന് കാനഡിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വിഷ്ണു പ്രകാശ് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കഴിഞ്ഞ മാസം തീവ്ര സിഖ് സംഘടനകള്‍ ഇന്ത്യയിലെ തെരെഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികള്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) പ്രവര്‍ത്തകര്‍, ശിവസേന അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് കാനഡയില്‍ പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് എതിരായി കനേഡിയന്‍ സര്‍ക്കാര്‍ യാതൊരു വിധ നടപടിയും സ്വീകരിച്ചില്ലെന്ന വാദവും ശക്തമാണ്.

റാഞ്ചി: ഐസിസ് ബന്ധം ആരോപിച്ച് ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ ബിജെപി സര്‍ക്കാര്‍ നിരോധിച്ചു. ഇസ്ലാമിക് സ്റ്റേറ്റുമായി നേരിട്ട് ബന്ധമുള്ള സംഘടനയാണ് എന്നാരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഝാര്‍ഖണ്ഡിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ പലയിടങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് സജീവ സാന്നിധ്യമാണ്.

ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നുവെന്നും അതിനാലാണ് നടപടിയെന്നും സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുമായി ഏറെ സ്വാധീനമുള്ള സംഘടനയാണ് കേരളത്തില്‍ രൂപീകൃതമായ പോപ്പുലര്‍ ഫ്രണ്ടെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ നിരോധനം സംബന്ധിച്ച നിര്‍ദേശം കേരള സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ഇന്ത്യയില്‍ നിന്നും പോയ ഭൂരിപക്ഷം പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പറയുന്നു.

തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിൽ ചാടിയ ഒറ്റപ്പാലം സ്വദേശി മുരുകനെ ജീവനക്കാർ ചേർന്ന് സാഹസികമായി രക്ഷിച്ചു. 15 അടി താഴ്ചയുള്ള കിടങ്ങിൽ ചാടിയിറങ്ങി സിംഹത്തിനടുത്തെത്തിയ മുരുകനെ പിന്തിരിപ്പിക്കാൻ ജീവനക്കാർ 20 മിനിറ്റോളം ശ്രമിച്ചെങ്കിലും തിരിച്ചു കയറാൻ തയ്യാറാകാതെ വന്നതോടെ പോലീസും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷിക്കുകയായിരുന്നു.

രണ്ട് വയസു പ്രായമുള്ള ഗ്രെസിയെന്ന പെണ്‍ സിംഹത്തിന്റെ കൂട്ടിലാണ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചയാൾ ഇറങ്ങിയത്. 20 മിനിറ്റിനു ശേഷം സിംഹത്തിന്റെ ശ്രദ്ധ തിരിച്ച ശേഷമാണ് രക്ഷ പ്രവർത്തനം നടത്തിയത്.

കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ വിലപ്പിടിപ്പുള്ള സാധനസാമഗ്രികള്‍ നഷ്ടപ്പെടുന്നത് പതിവാകുന്നു. എയര്‍ ഇന്ത്യാവിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോടെത്തിയ അഞ്ചുപേരുടെ ബാഗുകളില്‍ നിന്ന് പണവും പാസ്പോര്‍ട്ടും ഉള്‍പ്പെടെ സാധനങ്ങള്‍ കാണാതായി.
വിമാനത്താവളത്തിനകത്തെ ബഹളം വാട്സപ്പില്‍ വയറലായതോടെ സംഭവം പുറം ലോകമറിഞ്ഞു. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ പണവും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളും നഷ്ടമായവര്‍ തുടങ്ങി പരാതിക്കാരും മറ്റ് യാത്രക്കാരും വിമാനത്താവളത്തിനകത്ത് പ്രതിഷേധിക്കുകയായിരുന്നു. സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടവര്‍ പരാതിയുമായി എയര്‍ ഇന്ത്യാ അധികൃതരെ കണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ കൈമടക്കി കസ്റ്റംസിലും പരാതിപ്പെട്ടു കാര്യമുണ്ടായില്ല. ഒടുവില്‍ എയര്‍പോര്‍ട്ട് മാനേജര്‍ക്ക് പരാതി നല്‍കി യാത്രക്കാര്‍ പുറത്തിറങ്ങി

എയര്‍ ഇന്ത്യാ അധികൃതര്‍ ദുബായ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദുബായില്‍ വെച്ച് സംഭവിച്ചതാകാമെന്നാണ് അധികൃതരുടെ നിലപാട്. കസ്റ്റംസും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയില്‍. ദുബായില്‍ ഒഴികെ മറ്റൊരിടത്തും പദ്ധതികള്‍ തുടരേണ്ടതില്ലെന്ന് ദുബായ് ഹോള്‍ഡിങ്സ് കമ്പനി തീരുമാനിച്ചതിനേത്തുടര്‍ന്നാണ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയിലായിരിക്കുന്നത്. ഇതോടെ 78,000 തൊഴിലവസരങ്ങളും 90 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും സംസ്ഥാനത്തിനു നഷ്ടമായേക്കും. കൊച്ചി സ്മാര്‍ട് സിറ്റി ദുബായിലെ ഓഫീസിന്റെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം പകുതിയോടെ പൂര്‍ണ്ണമായും നിലച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ദുബായ് ഹോള്‍ഡിങ്സ് കമ്പനിയുടെ പുതിയ മാനേജ്‌മെന്റ് അധികാരത്തിലെത്തിയതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്.

ദൂബായ് ഒഴികെയുള്ള മേഖലകളില്‍ തുടരുന്ന സ്മാര്‍ട് സിറ്റി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചതോടെ കേരളത്തിലെ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു. സൗദിയില്‍ കമ്പനി നടത്തുന്ന സ്മാര്‍ട് സിറ്റി പദ്ധതിയും ഉപേക്ഷിച്ചിട്ടുണ്ട്. 2004-ലാണ് ദുബായ് ഹോള്‍ഡിങ്സ് തങ്ങളുടെ രാജ്യത്തിനു പുറത്തും പുതിയ പദ്ധതികള്‍ കൊണ്ടുവരാനുള്ള ആശയത്തിനു രൂപം കൊടുത്തത്. ഡോ. ഒമര്‍ ബിന്‍ സുലൈമാന്‍ നടപ്പാക്കിയ ഗോയിങ് ഗ്ലോബല്‍ പദ്ധതിക്കു സ്ഥലം കണ്ടെത്താന്‍ രൂപീകരിച്ച മൂന്നംഗ കോര്‍ ടീമാണ് ഐ.ടി പദ്ധതിക്ക് അനുയോജ്യമായ സ്ഥലം തേടി ദുബായിക്കു പുറത്ത് അന്വേഷണം ആരംഭിച്ചത്.

മാള്‍ട്ട, ഇറാന്‍, ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളിലും സ്ഥലം നോക്കി. ഇന്ത്യയില്‍ ഗുര്‍ഗാവ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളില്‍ എവിടെയെങ്കിലും പദ്ധതി തുടങ്ങാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ഹൈദരാബാദിലെ വാലന്‍ബര്‍ഗ് ഐ ടി കമ്പനി വിലയ്ക്കു വാങ്ങാനുള്ള തീരുമാനം വേണ്ടെന്നുവച്ചതോടെ കേരളത്തിനു സാധ്യത തെളിഞ്ഞു. 2011 ഫെബ്രുവരിയിലാണു സ്മാര്‍ട് സിറ്റി കരാറില്‍ സര്‍ക്കാരും ദുബായ് ഹോള്‍ഡിങ്സും ഒപ്പിട്ടത്. 2016 മാര്‍ച്ചില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് അതിന്റെ ഉദ്ഘാടനവും നടന്നിരുന്നു. രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ട 90,000 ചതുരശ്രയടി കെട്ടിടങ്ങളും 78,000 തൊഴിലവസരങ്ങളുമാണ് പദ്ധതി വേണ്ടെന്നുവച്ചതോടെ കേരളത്തിനു നഷ്ടമാകുന്നത്.

ന്യൂഡല്‍ഹി: നവ മാധ്യമങ്ങളില്‍ വൈറലായ അഡാറ് ലവിലെ മാണിക്ക മലരായ പൂവിയെന്ന് ഗാനത്തിനെതിരായ എല്ലാ നിയമ നടപടികളും സ്റ്റേ ചെയ്ത് സുപ്രീം കോടതി.  നടി പ്രിയ വാര്യര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ഹൈദരാബാദിലും ഔറംഗബാദിലുമാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ തുടര്‍ന്ന് നടപടികള്‍ പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

അഡാറ് ലവിലെ ഗാനത്തിനെതിരെ ഭാവിയില്‍ രാജ്യത്ത് ഒരിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് വാദം കേട്ട കോടതി ആരാഞ്ഞു. യൂടുബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് പരമോന്നത നീതി പീഠത്തെ നേരിട്ട് സമീപിച്ചെതെന്ന് പ്രിയയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പ്രിയയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി ഗാനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. അഡാറ് ലവിലെ സംവിധായകനും നടി പ്രിയ വാര്യര്‍ക്കും എതിരെയാണ് ഹൈദരാബാദിലും ഔറംഗബാദിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ഗാനത്തിലെ വരികള്‍ എന്നാരോപിച്ചായിരുന്നൂ കേസുകള്‍.

സാം ഏബ്രഹാം വധക്കേസില്‍ ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലഹാസനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ സുപ്രീം കോടതി. കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. ശിക്ഷ വിധിക്കുന്നതിനായി മാര്‍ച്ച് 21ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. അതേസമയം തങ്ങളുടെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം സോഫിയയും അരുണും കോടതിയില്‍ നിഷേധിച്ചു. സാം ഏബ്രഹാമിന്റെ മരണം കൊലപാതകം തന്നെയായിരിക്കാം എന്നാല്‍ കൃത്യത്തില്‍ സോഫിയക്ക് പങ്കില്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

33 കാരനായ സാമിനെ അവൊക്കാഡോ ജ്യൂസില്‍ മയക്കു മരുന്ന് നല്‍കി ഉറക്കിക്കിടത്തിയതിനു ശേഷം സയനൈഡ് വായില്‍ ഒഴിച്ചു കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആറു വയസ്സുകാരനായ മകന്റെ കൂടെ ഉറങ്ങുന്ന സമയത്താണ് പ്രതികള്‍ സയനൈഡ് ഓറഞ്ച് ജ്യൂസില്‍ കലര്‍ത്തി സാമിന്റെ വായില്‍ ഒഴിച്ചു കൊടുത്തതെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. രഹസ്യന്വേഷണ വിഭാഗം നടത്തിയ ചോദ്യം ചെയ്യലില്‍ അരുണ്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ പ്രോസിക്യൂഷന്‍ തെളിവായി ഹാജരാക്കിയിരുന്നു.

പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടിയാണ് സാമിനെ കൊലപ്പെടുത്തിയതെന്ന് കോടതിയില്‍ വാദമുയര്‍ന്നു. സോഫിയയും അരുണും തമ്മില്‍ പ്രണയത്തിലായിരുന്നതിന് തെളിവായി ഇരുവരുടെയും ഡയറിക്കുറിപ്പുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 14 ദിവസം നീണ്ടു നിന്ന വിചാരണാ നടപടികള്‍ക്ക് ശേഷമാണ് കോടതി ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ബ്രിട്ടനിലെ ഉപേക്ഷിക്കപ്പെട്ട ഖനിയില്‍ കണ്ടെത്താനിരിക്കുന്നത് 5 ടണ്ണിലേറെ വരുന്ന സ്വര്‍ണ്ണ ശേഖരം. സ്‌കോട്‌ലന്റിലെ ടിന്‍ഡ്രം മലനിരകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഖനിയില്‍ വന്‍തോതില്‍ വെള്ളിയും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എ82 പാതയില്‍ നിന്ന് ഏതാണ്ട് 20 മിനിറ്റോളം യാത്രചെയ്താല്‍ എത്തുന്ന ദൂരത്താണ് ഖനി സ്ഥിതി ചെയ്യുന്നത്. ഖനിയുടെ കവാടത്തില്‍ അന്യര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഖനിക്കുള്ളില്‍ തിളങ്ങുന്ന കല്ലുകളുണ്ടെന്നും അവ വേര്‍തിരിച്ചെടുക്കേണ്ടതായിട്ടുണ്ടെന്ന് സ്‌കോട്ടിഷ് മൈനിംഗ് കമ്പനിയായ സ്‌കോട്ട്‌ഗോള്‍ഡ് റിസോഴ്‌സസിന്റെ ജിയോളജിസ്റ്റ് പറയുന്നു. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന്റെ വക്കോളം തങ്ങള്‍ എത്തിക്കഴിഞ്ഞുവെന്നും സ്‌കോട്ടിഷ് കമ്പനി അധികൃതര്‍ പറയുന്നു. പരിശുദ്ധമായ സ്‌കോട്ടിഷ് സ്വര്‍ണം എത്രയും പെട്ടന്ന് പ്രദേശിക വിപണിയിലെത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു.

സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള അനുവാദം സര്‍ക്കാര്‍ തലത്തില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആരംഭിച്ചാല്‍ ഏതാണ്ട് 63 ഓളം തൊഴിലവസരങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. പ്രദേശികമായിട്ടാണ് ഇതിനാവശ്യമായ ഉപകരണങ്ങള്‍ തങ്ങള്‍ കണ്ടെത്താന്‍ പോകുന്നത്. അതുകൊണ്ട് പ്രദേശിക സമ്പദ്ഘടനയ്ക്കും മെച്ചങ്ങളുണ്ടാകുമെന്ന് സ്‌കോട്ട്‌ഗോള്‍ഡ് റിസോഴ്‌സസ് മാനേജിംഗ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഗ്രേ ഒബാന്‍ ടൈംസിനോട് പറഞ്ഞു. ലോച്ച് ലോമോണ്ടും ട്രോസാക്‌സ് നാഷണല്‍ പാര്‍ക്ക് അതോറിറ്റിയുടെ പ്ലാനിംഗ് കമ്മറ്റിയും അടുത്ത ആഴ്ച ഖനി സന്ദര്‍ശിക്കാനിരിക്കുകയാണ്. പ്ലാനിംഗ് കമ്മറ്റി സ്‌കോട്ട്‌ഗോള്‍ഡ് റിസോഴ്‌സസ് കമ്പനിക്ക് ഖനിയിലെ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള അനുവാദം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ 18 മാസങ്ങളായി ഖനിയുടെ പുറത്ത് നിന്ന് ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന ജോലികള്‍ സ്‌കോട്‌ഗോള്‍ഡ് റിസോഴ്‌സസ് ചെയ്തു വരികയാണ്. ഏതാണ്ട് 24000 ടണ്‍ ലോഹം ഖനിയുടെ പുറത്ത് നിന്ന് കമ്പനി കുഴിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പദ്ധതികളിലേക്കായി കമ്പനി ഏതാണ്ട് 3 മില്ല്യണ്‍ പൗണ്ട് ഓഹരികള്‍ സമാഹരിച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷേ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഏകദേശം 7 മില്ല്യണ്‍ പൗണ്ടോളം ആവശ്യമുണ്ട്. പ്രകൃതിക്ക് അനുയോജ്യമായ വിധത്തിലാണ് കമ്പനി ഖനനം നടത്താനുള്ള ശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി 10 വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയുടെ കാലാവധി 17 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്.

അമിതവേഗതയില്‍ പാഞ്ഞ ഫെരാരി കാര്‍ വൂഡന്‍ പോസ്റ്റിലിടിച്ച് 13കാരന്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 1.2 മില്ല്യണ്‍ പൗണ്ട് വിലയുള്ള സൂപ്പര്‍ കാര്‍ തകര്‍ന്നു. മാത്യൂ കോബ്‌ഡെന്‍ എന്ന 39 കാരനാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന അലക്‌സാണ്ടര്‍ വര്‍ത്ത് എന്ന 13കാരന്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ അപകടത്തിന്റെ ദൃശ്യത്തില്‍ റോഡരികലുള്ള വുഡന്‍ പോസ്റ്റില്‍ ഇടിച്ച കാറിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാമായിരുന്നു. നാല് സെക്കന്‍ഡില്‍ 60 മൈല്‍ സ്പീസ് കൈവരിക്കാനാകുന്ന എഫ് 50 മോഡല്‍ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നതായും കോടതിയില്‍ വ്യക്തമാക്കപ്പെട്ടു.

കാര്‍ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ പരാജയപ്പെട്ട കോബ്ഡന്‍ കുട്ടിയുടെ മരണത്തിന് കാരണക്കാരനായെന്നും വാദമുയര്‍ന്നു. കാറിനൊപ്പം നിന്ന് ഒരു ചിത്രമെടുക്കണമെന്ന ആഗ്രഹം അവനൊപ്പമുണ്ടായിരുന്ന അവന്റെ അമ്മയുടെ പാര്‍ട്‌നര്‍ കോബ്ഡനെ അറിയിച്ചു. കോബ്ഡന്റെ ഫാമില്‍ ഒരു ബാറ്ററി നല്‍കാന്‍ എത്തിയതായിരുന്നു ഇവര്‍. അലക്‌സാന്‍ഡറിനൊപ്പം ഒരു റൈഡാണ് കോബ്ഡന്‍ വാഗ്ദാനം നല്‍കിയത്. 10 കിലോമീറ്റര്‍ വേഗതാ നിയന്ത്രണമുള്ള റോഡില്‍ ഇയാള്‍ അമിതവേഗതയില്‍ കാറോടിക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ തോമസ് വില്‍ക്കിന്‍സ് കോടതിയെ അറിയിച്ചു. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനം മോശം റോഡില്‍ ശ്രദ്ധിക്കാതെ കൈകാര്യം ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

സീറ്റ് ബെല്‍റ്റ് ഇടുന്നതില്‍ പോലും ഇയാള്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്ന പ്രോസിക്യൂട്ടര്‍ പറഞ്ഞു. കാറിന്റെ പവര്‍ മനസ്സിലാക്കാതെ ആക്‌സിലറേറ്ററില്‍ കാലമര്‍ത്തുകയും നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വുഡന്‍ പോസ്റ്റില്‍ കാറിടിക്കുകയുമായിരുന്നു. അലക്‌സ് സംഭവം സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ അപകടമുണ്ടായത് വാഹനത്തിന്റെ തകരാറ് മൂലമായിരുന്നില്ലെന്നും വില്‍കിന്‍സ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ മരണത്തിന് താന്‍ കാരണമായെന്ന ആരോപണം കോബ്ഡന്‍ നിഷേധിച്ചു. കേസില്‍ വിചാരണ തുടരുകയാണ്.

പ്രണയാഭ്യാര്‍ത്ഥന നിരസിച്ച കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കര്‍ണാടക സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തി. സുള്ള്യ നെഹ്‌റു മെമ്മോറിയല്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിനിയായ കാസര്‍കോട് കാറഡുക്ക ശാന്തിനഗര്‍ സ്വദേശിയായ രാധാകൃഷണ ഭട്ടിന്റെ മകള്‍ അക്ഷത (19) യാണ് കുത്തേറ്റ് മരിച്ചത്.

അതേ കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് (23) ആണ് അക്ഷതയെ കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച നാലു മണിയോടെ സുള്ള്യ ചിന്നകേശവ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു സംഭവം. എന്നും കോളേജ് വിട്ട് വീട്ടിലേക്ക് വരുന്ന അക്ഷത ബസ് പണിമുടക്കായതിനാല്‍ നേരത്തെ കോളേജില്‍ നിന്ന് ഇറങ്ങിയിരുന്നു. കോളജ് വിട്ട് ബസ് സ്റ്റോപ്പിലേക്ക് നടന്നു വരുന്നതിനിടയില്‍ പിറകില്‍ നിന്ന് വന്ന കാര്‍ത്തിക് വയറിന് കുത്തുകയായിരുന്നു. കുത്തേറ്റു വീണ അക്ഷതയെ ആദ്യം കെ വി ജി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.

ഏലിമല നാരായണകജ സ്വദേശിയാണ് കാര്‍ത്തിക്. മൃതദേഹം സുള്ള്യ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ദേവകിയാണ് അക്ഷതയുടെ അമ്മ. ഒരു സഹോദരിയുണ്ട്.

Copyright © . All rights reserved