നടന്‍ മോഹന്‍ലാലിനെ രാജ്യസഭയിലെത്തിക്കാന്‍ ആര്‍.എസ്.എസ് നീക്കം. രാജ്യസഭയില്‍ കലാരംഗത്തു നിന്നും 2018 ല്‍ വരുന്ന ഒഴിവിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുക.
ഇതു സംബന്ധിച്ച നിര്‍ദ്ദേശം മോഹന്‍ലാലുമായി ആശയവിനിമയം നടത്തിയ ശേഷം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് വ്യക്തമാക്കി. നിലവില്‍ കലാരംഗത്ത് നിന്നും നോമിനേറ്റഡ് ചെയ്യപ്പെട്ട പ്രമുഖ ബോളിവുഡ് നടി രേഖയുടെ കാലാവധി 2018 ഏപ്രില്‍ 26നു കഴിയും. ഈ ഒഴിവിലേക്ക് മോഹന്‍ ലാലിനെ പരിഗണിക്കാനാണ് നീക്കം.
ഇതോടൊപ്പം തന്നെ കായിക രംഗത്ത് നിന്നുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബിസിനസ്സ് രംഗത്തു നിന്നുള്ള അനി ആഗ എന്നിവരുടെ രാജ്യസഭയിലെ കാലാവധിയും അവസാനിക്കും. മറ്റു നോമിനേറ്റഡ് അംഗങ്ങളായ നരേന്ദ്ര ജാദവ്, മേരി കോം, സ്വപ്ന ദാസ് ഗുപ്ത, രൂപ ഗാംഗുലി, സാംബാജി രാജെ, സുരേഷ് ഗോപി ,സുബ്രമണ്യം സ്വാമി എന്നിവര്‍ക്ക് 2022 വരെ കാലാവധിയുണ്ട്. നിയമ രംഗത്ത് നിന്നുള്ള കെ.ടി.എസ് തുളസിക്ക് 2020 വരെയാണ് കാലാവധി.
നിലവില്‍ സുരേഷ് ഗോപിയെ കേരളത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നോമിനേറ്റഡ് ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ പരിഗണിക്കാന്‍ അതൊന്നും തടസ്സമല്ലന്നാണ് ആര്‍.എസ്.എസ് നിലപാട്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്‍മാരില്‍ പ്രമുഖ സ്ഥാനമാണ് നിരവധി തവണ ദേശീയ പുരസ്‌കാരം നേടിയ ലാലിന് ഉള്ളത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് പോലും ഇന്നുവരെ ഒരു ദേശീയ അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഓര്‍ക്കണമെന്നും ആര്‍.എസ്.എസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ താല്‍പ്പര്യപ്രകാരമുള്ള പരിഗണനയല്ല, മറിച്ച് അര്‍ഹതക്കുള്ള അംഗീകാരമാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്നും മോഹന്‍ലാലിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം അന്തിമ നിലപാട് സ്വീകരിക്കുകയുള്ളുവെന്നും ബി.ജെ.പി കേന്ദ്രങ്ങളും വെളിപ്പെടുത്തി.
ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വ ശാന്തി ട്രസ്റ്റിന്റെ രക്ഷാധികാരിയായി കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ തിരഞ്ഞെടുത്തിരുന്നു. കേരളത്തിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് പി.ഇ.ബി മേനോന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ ആര്‍.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാപ്രമുഖ് വിനോദ് സംവിധായകന്‍ മേജര്‍ രവി എന്നിവരും പങ്കെടുത്തിരുന്നു.
മുമ്ബ് സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ ഡയറക്ടറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചതിനു ശേഷം വിവാദം ഭയന്ന് പിന്‍വാങ്ങിയ ലാല്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ തലപ്പത്ത് എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്ബരപ്പിച്ചിരുന്നു. കൈരളി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത മമ്മുട്ടിയും മുതിര്‍ന്ന സി.പി.ഐ.എം നേതാക്കളും നിര്‍ബന്ധിച്ചിട്ട് പോലും ലാല്‍ അന്ന് കൈരളിയെ കൈവിടുകയായിരുന്നു.
ഈ സംഭവം ഓര്‍മ്മയിലുള്ളതിനാല്‍ രൂക്ഷമായ പ്രതികരണമാണ് സി.പി.എം അണികള്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയകളിലൂടെ നടത്തി വരുന്നത് മോഹന്‍ലാലിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കുമെന്ന പ്രചരണം വരെ ഇപ്പോള്‍ വ്യാപകമാണ്.
ഇതിനെതിരെ പ്രത്യാക്രമണവുമായി സംഘ പരിവാര്‍ പ്രവര്‍ത്തകരും സജീവമാണ്. മുകേഷിനും ഇന്നസെന്റിനുമെല്ലാം പരസ്യമായി രാഷ്ട്രീയമാകാമെങ്കില്‍ മോഹന്‍ലാലിനും ആകാമെന്നതാണ് അവരുടെ നിലപാട്.
ഒരു ട്രസ്റ്റിന്റെ രക്ഷാധികാരി ആയതിന് ‘കാവി കണ്ട തീവ്രവാദികളെ ‘പോലെ പ്രതികരിക്കരുതെന്ന മറുപടിയും ആര്‍.എസ്.എസ്ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. അതേ സമയം സോഷ്യല്‍ മീഡിയകളില്‍ ചേരിതിരിഞ്ഞ പോര് നടക്കുമ്‌ബോഴും ഇതു സംബന്ധമായി ഒരു പരസ്യ പ്രതികരണത്തിനും മോഹന്‍ലാല്‍ ഇതുവരെ തയ്യാറായിട്ടില്ല.
ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ഒരു ജവാനും രണ്ട് ഗ്രാമീണരും കൊല്ലപ്പെട്ടു. മൂന്നാം ദിവസവും തുടരുന്ന പാക് വെടിവെയ്പില്‍ ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി.
പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ വെടിവെപ്പില്‍ പഞ്ചാബ് സ്വദേശി ജവാന്‍ മന്ദീപ് സിങ് കൊല്ലപ്പെട്ടു. ആര്‍എസ് പുര സെക്ടറിലുണ്ടായ മറ്റൊരു ആക്രമണത്തിലാണ് രണ്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടത്. ഈ ആഴ്ച്ച അതിര്‍ത്തി പ്രദേശത്ത് നടന്ന വിവിധ ആക്രമണങ്ങളിലായി ഏതാണ്ട് 40ഓളം പേര്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്.
ഒക്‌ട്രോയി മുതല്‍ ചെനാബ് വരെയുള്ള അഖ്നൂര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ ഇന്ത്യന്‍ ആര്‍മി പോസ്റ്റുകളിലേക്ക് ശക്തമായ ഷെല്ലാക്രമണം തുടരുകയാണ്. ആക്രമണം രൂക്ഷമായതോടെ സമീപവാസികളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഏതാണ്ട് ഒന്‍പതിനായിരം പേരെയാണ് ഇത്തരത്തില്‍ മാറ്റിപാര്‍പ്പിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
കോട്ടയം: ചികിത്സാസഹായം ആവശ്യപ്പെട്ട് ഗാനമേള തട്ടിപ്പ് നടത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. മണിമല സ്വദേശികളായ ജോയി, സുകുമാരന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. വൈകല്യം ബാധിച്ച കോട്ടയം സ്വദേശിയായ പതിനൊന്ന് വയസുകാരന് ചികിത്സാ സഹായം നല്‍കുന്നതിനായിട്ടാണ് ഗാനമേളയെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇതിനായി നല്ലൊരു തുക ഇവര്‍ നാട്ടുകാരില്‍ സമാഹരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വാഹനത്തിലെ ഫ്‌ളക്‌സില്‍ നല്‍കിയിരിക്കുന്ന നമ്പരില്‍ നാട്ടുകാരില്‍ ചിലര്‍ വിളിച്ചതോടെ തട്ടിപ്പു വിവരം പുറത്താകുകയായിരുന്നു. കോട്ടയം മണിമല സ്വദേശിയായ പതിനൊന്നു വയസ്സുകാരന്റെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്ത സംഘം ചികിത്സക്കാവശ്യമായ പണം നല്‍കാമെന്ന വ്യവസ്ഥയില്‍ കുട്ടിയുടെ പേരില്‍ അക്കൗണ്ട് എടുപ്പിച്ചിരുന്നു. കുട്ടിയുടെ പിതാവുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ രണ്ടാഴ്ച മുന്‍പ് സംഘം 20,000 രൂപ നല്‍കിയിരുന്നതായി പറഞ്ഞു. ഇതിനു ശേഷം പണമൊന്നും ഇവര്‍ നല്‍കിയില്ലെന്ന് പിതാവ് മൊഴി നല്‍കി.
ഇവര്‍ ജില്ലയില്‍ നിന്ന് മൊത്തം ഒരുലക്ഷത്തോളം പിരിച്ചെടുത്തതായിട്ടാണ് പൊലീസ് നിഗമനം. ഹൈറേഞ്ച് മേഖലകളില്‍ നിന്ന് ഇന്നലെ മാത്രം 13,000 രൂപയോളമാണ് ഇവര്‍ പിരിച്ചത്. ഈ പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് പതിനൊന്നു വയസ്സുകാരന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച് നല്‍കാനാണ് പോലീസിന്റെ തീരുമാനം. പിടിയിലായ ഒരാള്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഡ്രൈവറാണ്. രക്ഷപ്പെട്ടയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
മോസ്കോ : പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാദ്ധ്യത കൂടുന്നു. സിറിയ – തുര്‍ക്കി അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി റഷ്യ. ഐഎസിനെ തുരത്താന്‍ സിറിയയില്‍ വിന്യസിച്ചിട്ടുള്ള പട്ടാളത്തെയായിരിക്കും അതിര്‍ത്തിയിലേക്ക് അയക്കുക. കുര്‍ദ്ദിഷുകളെ ഉപയോഗിച്ച് തുര്‍ക്കിക്കെതിരെ അമേരിക്ക ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് റഷ്യയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് സംബന്ധിച്ച് തുര്‍ക്കി വിദേശകാര്യ മന്ത്രി റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കുര്‍ദ്ദിഷ് പോരാളികള്‍ രാജ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ചര്‍ച്ചയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുര്‍ക്കിയില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കുര്‍ദ്ദിഷ് പോരാളികളെയും സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെ എതിര്‍ക്കുന്നവരെയും ഒരുമിച്ചു കൂട്ടി 30,000 പേരുള്ള സൈന്യത്തെ വിന്യസിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനമാണ് തുര്‍ക്കിയെ മുന്‍കരുതലുകളെടുക്കാന്‍ പ്രേരിപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സിറിയന്‍ അതിര്‍ത്തിയില്‍ പുതിയ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കന്‍ തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. ഐഎസിനെ തുരത്തി സിറിയ സമാധാനത്തിലേക്ക് തിരികെ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു കൂടുതല്‍ സൈന്യത്തെ നിരത്തി അതിര്‍ത്തി സംരക്ഷിക്കാനുള്ള തീരുമാനവുമായി ട്രംപ് എത്തിയത്.
ലക്‌നൗ: അമിത് ഷായും യോഗി ആദിത്യനാഥും പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് കറുത്ത ജാക്കറ്റ് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. കരിങ്കൊടി കാണിക്കുമെന്ന പേടിയെത്തുടര്‍ന്നാണ് പോലീസുകാരും സംഘാടകരും ചേര്‍ന്ന് ഇവരെ ഒഴിവാക്കിയത്. ജാക്കറ്റ് മാറി വരികയാണെങ്കില്‍ പ്രവേശിപ്പിക്കാമെന്നാണ് ഇവരോട് സംഘാടകര്‍ പറഞ്ഞത്. വാരണാസിയിലാണ് സംഭവം.
എഎന്‍ഐയുടെ മാധ്യമപ്രവര്‍ത്തകരെയാണ് പുറത്താക്കിയയത്. ഇവരെ പുറത്താക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാനാകില്ലെന്ന് പറഞ്ഞ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇവരെ തടയുന്നതും അതിന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറയുന്നതുമാണ് വീഡിയോയിലുള്ളത്. തങ്ങള്‍ ധരിച്ചിരിക്കുന്നത് വസ്ത്രമാണെന്നും പ്രതിഷേധമല്ലെന്നും വ്യക്തമാക്കിയിട്ടും ഒരാളെ അനുവദിച്ചാല്‍ എല്ലാവരും കറുത്ത വസ്ത്രമിട്ട് കയറുമെന്ന വാദം നിരത്തി പോലീസുകാരന്‍ ഇവര്‍ക്ക് അനുമതി നിഷേധിക്കുകയാണ്.
ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിലക്കിയത് കഴിഞ്ഞ നവംബറിലാണ്. കരിങ്കൊടിപ്പേടിയില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ പ്രവേശിപ്പിക്കാറില്ല. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടികളില്‍ വ്യാപകമായി കരിങ്കൊടി പ്രയോഗം വന്നതോടെയാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്.
योगी और अमित शाह के वाराणसी के युवा उदघोष कार्यक्रम में काला कपड़ा पहनकर जाने पर लगी रोक. पत्रकारो को भी काले जैकेट की वजह से एंट्री के लिए जूझना पड़ा..#ReporterDiary @abhishek6164 pic.twitter.com/rQFpCj7XNA
— आज तक (@aajtak) January 20, 2018
ചണ്ഡീഗഡ്: സ്‌കൂളില്‍ നിന്ന് പുറത്താക്കിയതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവെച്ചു കൊന്നു. ഹരിയാനയിലെ ചണ്ഡീഗഡിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പല്‍ റിതു ചബ്‌റയെ വെടിവെച്ചു കൊലപ്പെടുത്തിയത്. പിതാവിന്റെ റിവോള്‍വറാണ് കൃത്യം നടത്താന്‍ വിദ്യാര്‍ത്ഥി ഉപയോഗിച്ചത്. വെടിയേറ്റയുടന്‍ റിതു ചബ്‌റയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്‌കൂളില്‍ വരാതിരുന്നതിനാലാണ് റിതു ചബ്‌റ വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിച്ചത്. രാവിലെ സ്‌കൂളിലെത്തിയ കുട്ടിയെ പ്രിന്‍സിപ്പല്‍ തിരിച്ചയച്ചിരുന്നു. ഉച്ചയോടെ അച്ഛന്റെ തോക്കുമായി സ്‌കൂളില്‍ തിരിച്ചെത്തിയ കുട്ടി പ്രിന്‍സിപ്പലിനെ കാണെണമെന്ന് ആവശ്യപ്പെട്ടു. അനുവാദം ലഭിച്ച വിദ്യാര്‍ത്ഥി മുറിയില്‍ കയറിയുടന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയൊച്ച കേട്ടെത്തിയ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ പൊലീസിന് കൈമാറി.
പല കാര്യങ്ങളിലും വ്യത്യസ്തനായ ഫ്രാന്‍സിസ് മാര്‍പാപ്പ ആകാശത്ത് വെച്ചുള്ള വിവാഹത്തിന് കാര്‍മികനായി. വിമാന ജീവനക്കാരായ പോള പോഡസ്റ്റ് എന്ന 39കാരിയും കാര്‍ലോസ് സിയുഫാര്‍ദി എന്ന 41 കാരനുമായുള്ള വിവാഹത്തിനാണ് പോപ്പ് കാര്‍മികനായത്. സാന്റിയാഗോയില്‍ നിന്ന് ഇക്വിക്ക് എന്ന ചിലിയന്‍ നഗരത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയയിരുന്നു പോപ്പ് ഇവരുടെ വിവാഹം നടത്തിക്കൊടുത്തത്.
വ്യത്യസ്തതയ്ക്ക് വേണ്ടി വെള്ളത്തിനടിയിലും ആകാശത്തും വെച്ച് വിവാഹങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായി പറക്കുന്ന വിമാനത്തില്‍ പോപ്പ് കാര്‍മികനായി ഒരു വിവാഹം നടക്കുന്നത് ആദ്യമായാണ്. ചിലിയുടെ ഔദ്യോഗിക എയര്‍ലൈനായ ലാതാമില്‍ ജീവനക്കാരാണ് ദമ്പതികള്‍. 2010ല്‍ ഇവരുടെ സിവില്‍ വിവാഹം നടന്നിരുന്നു. പിന്നീട് ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പള്ളി ഭൂകമ്പത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നതോടെ മതപരമായ ചടങ്ങുകള്‍ നീളുകയായിരുന്നു.
യാത്രക്കിടെ പോപ്പ് ഇവരുടെ വിവാഹത്തേക്കുറിച്ച് സംസാരിക്കുകയും വിമാനത്തില്‍ വെച്ച് വിവാഹം നടത്താന്‍ തയ്യാറാകുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന കര്‍ദിനാള്‍മാരോട് വിവാഹ ലൈസന്‍സ് തയ്യാറാക്കാന്‍ പോപ്പ് നിര്‍ദേശിച്ചു. എഴുതി തയ്യാറാക്കിയ ലൈസന്‍സില്‍ ഒപ്പ് വെച്ചതും സാക്ഷിയായതും കര്‍ദിനാള്‍മാരാണെന്നതും അപൂര്‍വതയാണ്.
ലണ്ടന്‍: യുകെയില്‍ കനത്ത മഞ്ഞു വീഴ്ച്ച തുടരുന്നു. മഞ്ഞു വീഴ്ച്ച കാരണം റോഡുകള്‍ മൂടപ്പെട്ടിരിക്കുകയാണ്. 12 ഇഞ്ച് വരെ മഞ്ഞു വീഴ്ച്ചക്കും കനത്ത ശീതക്കാറ്റിനും സാധ്യതയുണ്ടാന്നണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ അവസ്ഥ ഞായറാഴ്ച്ച വരെ തുടര്‍ന്നേക്കും. റോഡില്‍ നിന്ന് വാഹനങ്ങള്‍ തെന്നിമാറി അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. ശക്തമായ മഞ്ഞു വീഴ്ച്ച ജനുവരി 21 വരെ തുടരുമെന്നും മെറ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ പവര്‍കട്ടിനും ഗ്രാമീണ മേഖലകളില്‍ പൂര്‍ണ്ണമായി വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്. സ്‌കോട്ട്‌ലന്റിലെ ചില പ്രദേശങ്ങളിലെ റോഡുകളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. ഇഗ്ലണ്ടിന്റെ വടക്കന്‍ മേഖലകളില്‍ മഞ്ഞ് വീഴ്ച്ചക്ക് നേരിയ കുറവുണ്ടെങ്കിലും തെക്ക് പടിഞ്ഞാറ് പ്രദേശങ്ങളില്‍ കാറ്റും കനത്ത മഞ്ഞുവീഴ്ച്ചയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ നേരത്തെ വീടുകളിലേക്ക് എത്തിച്ചേരണമെന്ന് സ്‌കോട്ട്‌ലന്റ് പൊലീസ് നിര്‍ദ്ദേശം നല്‍കി. സ്‌കോട്ട്‌ലന്റ് തെക്കന്‍ മേഖലയിലൂടെ വൈകീട്ട് 3 മുതല്‍ രാത്രി 10 വരെ റോഡുമാര്‍ഗ്ഗം നടത്തുന്ന യാത്രകള്‍ ഒഴിവാക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ഹംസ യൂസഫ് അറിയിച്ചു.
കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ടൊവിനോ തോമസ്. ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ താനുമായി പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാത്ത യുവാവിന്‍റെ മരണവാര്‍ത്ത ഉറക്കം കെടുത്തുന്നു എന്നാണ് ടൊവീനൊ പറയുന്നു.
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യനെ എങ്ങനെയാണ് കൊല്ലാന്‍ കഴിയുക എന്നും ടൊവീനൊ ചോദിക്കുന്നു. മായാനദിയുടെ ക്ലൈമാക്സ് ഷൂട്ടിങ്ങ് നടക്കുന്നതിനിടെ ശ്യാമിന്‍റെ കൂടെ എടുത്ത ഒരു ചിത്രവും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്.
ടൊവിനോയുടെ കുറിപ്പ് വായിക്കാം–
I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise. ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ഈ യുവാവിന്റെ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു.
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത് ? മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു.
ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !
കൊല്ലം കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി.ജോണിന്റെ മകന്‍ ജിത്തു ജോബ് (14)നെ അമ്മ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ വസ്തു തര്‍ക്കമില്ലെന്നു ജിത്തുവിന്റെ മുത്തച്ഛന്‍. താന്‍ ഇതു വരെ വസ്തു ഭാഗംവയ്ക്കുന്ന കാര്യം കൊച്ചുമകനുമായി ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലെന്ന മുത്തച്ഛന്‍ നെടുമ്പന കുരീപ്പള്ളി ജോബ് ഭവനില്‍ ജോണിക്കുട്ടി പറഞ്ഞു. മിക്ക ദിവസവും കുരീപ്പള്ളിയിലെ ട്യൂഷനു ശേഷം ജിത്തു ജോണിക്കുട്ടിയും ഭാര്യ അമ്മിണി ജോണിനെയും സന്ദര്‍ശിക്കാന്‍ വരുമായിരുന്നു. കൊല്ലപ്പെട്ട ദിവസം സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ വൈകുന്നേരം കളികഴിഞ്ഞ് ജിത്തു ഇരുവരെയും സന്ദര്‍ശിക്കാന്‍ വീട്ടില്‍ വന്നത് പൊട്ടിക്കരഞ്ഞുകൊണ്ട് ജോണിക്കുട്ടി ഓര്‍മ്മിച്ചു.
അന്നു ആറു മണിക്ക് തന്റെ കൈയില്‍ നിന്നു ചായ വാങ്ങി കുടിച്ച ശേഷമായിരുന്നു ജിത്തു മടങ്ങിയതെന്നു അമ്മിണി പറഞ്ഞു. പിന്നീട് രാത്രി പത്തു മണിയോടെ ജിത്തുവിനെ കാണാനില്ലെന്നു അറിഞ്ഞ ഇരുവരും കൊച്ചു മകനെ അന്വേഷിച്ച് ഇറങ്ങി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞ് ജിത്തുവിന്റെ കൊലപാതക വാര്‍ത്തയാണ് വരുന്നത്.
17 ന് വൈകിട്ടോടെ വീട്ടുപരിസരത്തുനിന്ന് കഷണങ്ങളാക്കി കത്തിക്കരിഞ്ഞ നിലയില്‍ ജിത്തുവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയമോളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ കൈയില്‍ കണ്ട പൊള്ളല്‍ പാടുകളാണ് പൊലീസില്‍ സംശയം ഉണര്‍ത്തിയത്.
ജിത്തു കുണ്ടറ എംജിഡി ബോയ്സ് എച്ച്എസ് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്‌കെയില്‍ വാങ്ങാന്‍ പുറത്തുപോയശേഷം കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു.
ജിത്തു അമ്മയോട് വസ്തു നല്‍കില്ലെന്ന അറിയിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു അമ്മ ജയമോള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നു ജോണിക്കുട്ടി പറഞ്ഞു.