കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതിയായ ഡ്രൈവര്‍ മാര്ട്ടിന് കൊല്ലപ്പെട്ടേക്കാമെന്ന് സലിം ഇന്ത്യയുടെ വെളിപ്പെടുത്തല്‍. ആലുവ സബ്ജയിലില്‍ വച്ചോ കോടതിയിലേക്കു കൊണ്ടു പോകുന്ന വഴിക്കു വച്ചോ കൊല്ലപ്പെടുമെന്ന് താന്‍ ഭയപ്പെടുന്നതായി എഴുത്തുകാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യ പറഞ്ഞു.
കേസിന്റെ തുടക്കം മുതലെ ദിലീപ് നിരപരാധിയാണെന്ന് വാദിച്ചവരില്‍ പ്രധാനിയാണ് സലിം ഇന്ത്യ. തുടക്കം മുതലുള്ള മാധ്യമ ചര്‍ച്ചകളിലും ഇദ്ദേഹം സജീവമായിരുന്നു. ദിലീപിനു വേണ്ടി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കും ഹര്‍ജി നല്കിയ ആളുമാണ് സലിം ഇന്ത്യ.
നടിയുടെ താത്ക്കാലിക ഡ്രൈവറായിരുന്ന മാര്ട്ടിന് കേസിലെ പ്രധാന പ്രതിയാണ്. ദിലീപിനെതിരെ കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നെന്നും നാടകത്തിനു പിന്നില്‍ നടിയുടേയും പള്‍സര്‍ സുനിയുടേയും ഒരു നിര്‍മാതാവിന്റേയും കുബുദ്ധിയാണ് ഉള്ളതെന്നും മാര്ട്ടിന് കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കേസിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന രീതിയിലാണ് മാര്‍ട്ടിന്റെ പുതിയ മൊഴി. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തിൽ ഡൽഹി നിയമസഭയിലെ 20 ആംആദ്മി എംഎൽഎമാരെ അയോഗ്യരാക്കി. രാവിലെ ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗമാണ് ഇവരെ അയോഗ്യരാക്കിയത്. എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള ശുപാർശ കമ്മീഷൻ രാഷ്ട്രപതിക്ക് അയച്ചു. ആംആദ്മി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി കെജ്രിവാൾ നിയമിച്ചിരുന്നു.
പാർലമെന്ററി സെക്രട്ടറിമാർ പ്രതിഫലം പറ്റുന്ന പദവിയിലുള്ളവരായതിനാൽ ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് 2015ൽ പ്രതിപക്ഷമാണ് പരാതി നൽകിയത്. ഇതിനെതിരെ ഡൽഹി സർക്കാർ കോടതിയെ സമീപിച്ചു. പിന്നീട് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയത്.
കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. 70 അംഗ നിയമസഭയില്‍ 66 പേരുടെ ഭൂരിപക്ഷമുള്ളതിനാൽ എംഎൽഎമാരുടെ അയോഗ്യത സർക്കാരിന് ഭീഷണിയാകില്ല. 21 പേർക്കെതിരെയായിരുന്നു പരാതി നൽകിയിരുന്നതെങ്കിലും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി രാജിവെച്ചതോടെ ജര്‍ണൈല്‍ സിങ് കേസിൽ നിന്ന് ഒഴിവായിരുന്നു.
ചണ്ഡീഗഡ്: ഹരിയാനയില്‍ ഗായികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗായിക മമത ശര്‍മ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നാടായ റോഹ്ത്തക് ജില്ലയിലെ ബാലിയാനി ഗ്രാമത്തിലാണ് സംഭവം.
മമത ശര്‍മ്മയെ കഴിഞ്ഞ ജനുവരി 14 മുതല്‍ കാണാനില്ലായിരുന്നു. ഗൊഹനയില്‍ നടന്ന പരിപാടിക്ക് ശേഷം മമതയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെടുത്തത്.
മൃതദേഹത്തില്‍ പരിക്കുപറ്റിയ പാടുകളുണ്ട്. വായിലും ശരീരത്തിലുമാകെ മുറിവേറ്റിട്ടുണ്ട്. മമതയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കല്‍നോറയിലെ പ്രശസ്തയായ ഗായികയാണ് മമത ശര്‍മ്മ.
വലിപ്പത്തില്‍ ഭീമന്മാരായ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കുകള്‍ കാലം കഴിഞ്ഞു. കൂടുതല്‍ സ്റ്റോറേജ് കപ്പാസിറ്റിയുള്ള കുഞ്ഞു ഫ്ളാഷ് ഡ്രൈവുകളാണ് ഇനി മാര്‍ക്കറ്റിലെ താരം. വലിയ ഹാര്‍ഡ് ഡിസ്കുകളെ റിപ്ലേസ് ചെയ്യുന്ന കുഞ്ഞു ഫ്ളാഷ് ഡ്രൈവുകളെ അവതരിപ്പിച്ചിരിക്കുന്നത് സാന്‍ഡിസ്ക്കാണ്. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയ്ക്കാണ് പുതിയ ഫ്ളാഷ് ഡ്രൈവുകള്‍ സാര്‍ഡിസ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്.
1ടിബി യുഎസ്ബി ടൈപ്-സി ഫ്ളാഷ് ഡ്രൈവാണ് ഇനി വിപണി കീഴടക്കാന്‍ പോകുന്നതെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശ വാദം. ഇതിന്റെ നിര്‍മ്മാണം മുഴുവനായും പൂര്‍ത്തിയായിട്ടില്ല. ഇത്രയധികം സംഭരണ ശേഷിയുള്ള കുഞ്ഞു ഫ്ളാഷ് ഡ്രൈവുകള്‍ ആദ്യമായി പരിചയപ്പെടുത്തുന്നതും സാന്‍ഡിസ്ക് തന്നെയാണ്. ഇതോടൊപ്പം ലോകത്തെ ഏറ്റവും ചെറിയ 256 ജിബി അള്‍ട്രാ ഫിറ്റ് യുഎസ്ബി 3.1 ഫ്ളാഷ് ഡ്രൈവ് (Ultra Fit USB 3.1 Flash Drive) സാന്‍ഡിസ്ക്ക് അവതരിപ്പിച്ചിട്ടുണ്ട്.
യുഎസ്ബി ടൈപ്-സി പോര്‍ട്ടുകള്‍ സാധാരണ ഡാറ്റ ട്രാന്‍സ്ഫറിനേക്കാളും വേഗത്തില്‍ ഡാറ്റ കൈമാറാന്‍ സഹായിക്കുന്ന പോര്‍ട്ടുകളാണ്. ഇത്തരം പോര്‍ട്ടുകളുമായി കുഞ്ഞു ഹാര്‍ഡ് ഡിസ്കുമായി കണക്ട് ചെയ്യുമ്പോള്‍ ഡാറ്റ കൈമാറ്റം അതിവേഗത്തിലാകും. മാക്ബുക്കുകളിലും പുതിയ ചില പിസികളിലും ഇത്തരം പോര്‍ട്ടുകളുണ്ട്. 1 ടിബി ഡ്രൈവിന്റെ നിര്‍മ്മാണം പൂര്‍ത്തായായിട്ടില്ലാത്തതു കാരണം കൂടുതല്‍ ടെക്നിക്കല്‍ ഇന്‍ഫര്‍മേഷനുകള്‍ കമ്പനി പുറത്ത് അറിയിച്ചിട്ടില്ല. നിര്‍മ്മാണച്ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തറിയാത്തത് കാരണം ഇതിന്റെ വില സംബന്ധിച്ച വിവരങ്ങളും ഇപ്പോള്‍ ഊഹിക്കാന്‍ കഴിയില്ല.
തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. പക്ഷേ അന്വേഷണം ആരംഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചു. സിബിഐ കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയിരുന്നു.
ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന വിജ്ഞാപനം എം.വി ജയരാജന് സമരപ്പന്തലിലെത്തി ശ്രീജിത്തിന് കൈമാറി. എന്നാല്‍ അന്വേഷണം ആരംഭിക്കും വരെ നിരാഹാര സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. ശ്രീജിത്തിന്റെ അനിശ്ചിതകാല കാല സമരം 771 ദിവസം പിന്നിട്ടിരിക്കെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വന്‍ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ അന്വേഷണം ഏറ്റെടുക്കണമെന്ന് സിബിഐയോട് സര്‍ക്കാര്‍ ആവിശ്യപ്പെട്ടിരുന്നെങ്കിലും തള്ളുകയായിരുന്നു. ശ്രീജിത്തിന്റെ സമരം ശക്തിയായതോടെ സിബിഐക്കു മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയായിരുന്നു.
കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തീരുമാനം വരാനിരിക്കെയാണ് സിബിഐ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ശ്രീജിവെന്നാണ് പൊലീസ് ഭാഷ്യം എന്നാല്‍ തന്റെ സഹോദരനെ പൊലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കേസില്‍ പ്രതിയായ ദിലീപ് നല്കിയ പരാതി. അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്.
കുറ്റപത്രം ചോര്‍ന്നത് ഗൗരവമുള്ള വിഷയമാണെന്ന് പറഞ്ഞ കോടതി ഈ വിഷയത്തില്‍ അന്വേഷണോദ്യോഗസ്ഥന് സിഐ ബിജു പൗലോസിനെ താക്കീത് ചെയ്തു. പോലീസ് കുറ്റപത്രം ചോര്‍ത്തിയത് ദുരുദ്ദേശ്യപരമാണെന്ന് ദിലീപ് പരാതിയില്‍ ആരോപിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ദിലീപ് ആവശ്യമുന്നയിച്ചിരുന്നു. അതേസമയം ദിലീപാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തു വിട്ടതെന്നായിരുന്നു പോലീസ് ആരോപിച്ചിരുന്നത്.
നടി ആക്രമണത്തിനിരയായ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമെന്നും വിവരമുണ്ട്. ഈ ദൃശ്യമടക്കമുള്ള സുപ്രധാന രേഖകള്‍ നല്‍കാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് ആക്ഷേപം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന് ഈ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.
ഹൈദരാബാദ്: തെലുങ്ക് നടന് പവന് കല്ല്യാണിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ തുപ്പിയതിന് യുവാവിന് ക്രൂര മര്‍ദ്ദനം. പവന് കുമാറിന്റെ ആരാധകരാണ് അക്രമികള്‍. അക്രമികള്‍ തന്നെ ഷൂട്ട് ചെയ്ത വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
പവന് കല്ല്യാണിന്റെ പുതിയ ചിത്രമായ ‘അജ്ഞാതവാസി’യുടെ പോസ്റ്ററിലാണ് യുവാവ് തുപ്പിയത്. ഈ സിനിമ കണ്ട തനിക്ക് പണം നഷ്ടമായെന്നും ഇതൊരു സിനിമായാണോയെന്നും യുവാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചോദിക്കുന്നു. കൂടാതെ പോസ്റ്ററിലെ പവന് കല്ല്യാണിന്റെ ചിത്രത്തില്‍ ഇയാള്‍ അടിക്കുകയും ചെയ്യുന്നുണ്ട്. ഇതേത്തുടര്‍ന്ന് പ്രകോപിതരായ ആരാധകരാണ് യുവാവിനെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനമേറ്റ യുവാവ് പോസ്റ്റ് ചെയ്ത വീഡിയോക്ക് മറുപടിയായിട്ടാണ് ആരാധകര്‍ യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പവന് കല്ല്യാണിന്റെ ചിത്രത്തിനെ വിമര്‍ശിക്കുന്നവരെ കൈകാര്യം ചെയ്യുന്ന ആരാധകരുടെ നടപടി ഇതാദ്യമല്ല.
നേരത്തെ താരത്തിന്റെ ചിത്രത്തിന് മൂന്ന് സ്റ്റാര്‍ റേറ്റിങ് നല്കിയ തെലുങ്ക് ചാനലിലെ അവതാരകനെ ആരാധകര്‍ മര്‍ദ്ദിച്ചിരുന്നു. കൂടാതെ അത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ബംഗളൂരു: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ആന്ധ്രാപ്രദേശിനെ ഏഴു ഗോളിന് തകര്‍ത്ത് കേരളത്തിന് ഗംഭീര തുടക്കം. ബെംഗളൂരുവില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. നായകന് രാഹുല്‍ കെ.പിയും അഫ്ദാലും ഇരട്ടഗോളുകള്‍ നേടി. സജിത് പൗലോസ്, വിബിന് തോമസ് എന്നിവര്‍ഓരോ ഗോള്‍ നേടിയപ്പോള്‍ സിംഗംപള്ളി വിനോദിന്റെ സെല്‍ഫ് ഗോള്‍ ആന്ധ്രയുടെ പരാജയഭാരം വര്‍ദ്ധിപ്പിച്ചു. ജിതിന്റെ ക്രോസില്‍ നിന്ന് സജിത് പൗലോസാണ് കേരളത്തെ മുന്നിലെത്തിച്ചത്.
രണ്ടാം ഗോള്‍ പിറന്നത് അഫ്ദാലിന്റെ പാസില്‍ നിന്ന് രാഹുലിന്റെ ബൂട്ടിലൂടെയായിരുന്നു. ബാക്ക്പാസ്സ് നല്കുന്നതിനിടയില് സിംഗംപള്ളി വിനോദിന് പിഴച്ചതോടെ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ കേരളം 3-0 ത്തിന് മുന്നിലെത്തി. രണ്ടാം പകുതിയിലായിരുന്നു ബാക്കി നാല് ഗോളുകളും പിറന്നത് . ജിതിന്റെ ബാക്ക്പാസ് പിടിച്ചെടുത്തായിരുന്നു രാഹുലിന്റെ രണ്ടാം ഗോള്‍. പന്ത് ഗോള്‍കീപ്പറുടെ കൈയില്‍ തട്ടിയാണ് വലയിലെത്തിയത്. അഞ്ചാം ഗോള്‍ വിബിന് തോമസിന്റെ ശക്തമായൊരു ഫ്രീ കിക്കില്‍ നിന്നായിരുന്നു. മുഹമ്മദ് ഷരീഫിന്റെ ക്രോസില്‍ നിന്ന് അഫ്ദാല്‍ ആറാം ഗോള്‍ നേടി. അടുത്ത ഗോളും വന്നത് ഷരീഫിന്റെയും അഫ്ദാലിന്റെയും ഒരുമിച്ചുള്ള നീക്കത്തില്‍ നിന്നായിരുന്നു. തിങ്കളാഴ്ച്ച തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സൈന്യത്തെ സിറിയയിൽനിന്നു പിൻവലിച്ചാൽ അസാദ് ഭരണകൂടവും സഖ്യകക്ഷിയായ ഇറാനും ചേർന്ന് സിറിയൻ ജനതയെ അടിച്ചമർത്തുന്നതു തുടരുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ. ഈ സാഹചര്യം ഒഴിവാക്കാനായി സിറിയയിൽ അമേരിക്കൻ സേനയെ നിലനിർത്തുമെന്നു സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിൽ ടില്ലേർസൺ വ്യക്തമാക്കി.
രണ്ടായിരം കരസേനാംഗങ്ങളെയാണു യുഎസ് സിറിയയിൽ വിന്യസിച്ചിട്ടുള്ളത്. യുഎസ് വ്യോമസേനാ വിമാനങ്ങൾ കിഴക്കൻ സിറിയയിൽ പട്രോളിംഗ് നടത്തുകയും ജിഹാദിസ്റ്റുകളുടെ താവളങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നുണ്ട്. ഭീകരസംഘടനായ ഐഎസിനെ ഉന്മൂലനം ചെയ്യുകയാണ് യുഎസ് സൈന്യത്തിന്റെ ദൗത്യം. ഭീകരരുടെ തിരിച്ചുവരവ് തടയുകയും വേണം. ഇറാക്കിൽനിന്നു തിടുക്കത്തിൽ അമേരിക്ക പിന്മാറിയതുപോലുള്ള തെറ്റായ നടപടി സിറിയയുടെ കാര്യത്തിൽ ഉണ്ടാവരുതെന്നു ടില്ലേർസൺ ചൂണ്ടിക്കാട്ടി.
ഏഴുവർഷമായി തുടരുന്ന സിറിയൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച യുഎസ് പദ്ധതിയെക്കുറിച്ചു ടില്ലേർസൺ വിശദീകരിച്ചു. സുസ്ഥിരവും അഖണ്ഡവുമായ സിറിയ നിലവിൽ വരണമെങ്കിൽ അസാദ് ഭരണം അവസാനിക്കണം. അസാദിനെ പുറത്താക്കാനും ഇറാന്റെ സ്വാധീനം ഇല്ലായ്മ ചെയ്യാനുമുള്ള നടപടികൾക്ക് നേതൃത്വം നല്‍കേണ്ടത് സിറിയയിലെ സാധാരണ ജനങ്ങളാണെന്നും അതിന് അവരെ സഹായിക്കുകയാണു യുഎസിന്റെ ദൗത്യമെന്നും ടില്ലേർസൺ പറഞ്ഞു. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഇടപെടാനോ ബലംപ്രയോഗിച്ചു ഭരണമാറ്റം നടപ്പാക്കാനോ യുഎസിനു പദ്ധതിയില്ലെന്നു ടില്ലേർസൺ വിശദീകരിച്ചു. യുഎന്നിന്റെ മേൽനോട്ടത്തിലുള്ള സമാധാന പ്രക്രിയയിലൂടെ സിറിയയിൽ ഭരണമാറ്റം വേണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്.
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപിക്കുമെതിരേ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. താൻ ഹിന്ദു വിരുദ്ധനല്ല, മറിച്ച് മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനും ഹെഡ്ഗെ വിരുദ്ധനുമാണെന്ന് പ്രകാശ് രാജ് തുറന്നടിച്ചു. കൊലപാതകത്തെ അനുകൂലിക്കുന്നവരെ ഹിന്ദുക്കളെന്നു വിളിക്കാൻ കഴിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിക്കപ്പെട്ടപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം പാലിച്ചു. ഒരു ശരിയായ ഹിന്ദുവിന് അത്തരത്തിൽ മൗനം അവലംബിക്കാൻ കഴിയില്ല. താൻ ഹിന്ദു വിരുദ്ധനല്ല, മറിച്ച് മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനും ഹെഡ്ഗെ വിരുദ്ധനുമാണ്- ഇന്ത്യ ടുഡേ കോണ്‍ക്ലേവിൽ സംസാരിക്കവെ പ്രകാശ് രാജ് തുറന്നടിച്ചു. കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഡ്ഗെയുടെ ഭരണഘടന പൊളിച്ചെഴുതുമെന്ന പരാമർശത്തോടുള്ള മറുപടി കൂടിയായിരുന്നു നടന്റെ വാക്കുകൾ.
നിങ്ങൾ എന്നെ ഹിന്ദു വിരുദ്ധനെന്നു വിളിക്കുന്പോൾ നിങ്ങൾ ഹിന്ദുവല്ലെന്നു പറയാനുള്ള അവകാശം തനിക്കുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രകാശ് രാജിന്റെ പരാമർശത്തിനെതിരേ തെലങ്കാനയിൽനിന്നുള്ള ബിജെപി നേതാവ് കൃഷ്ണ സാഗർ റാവു കോണ്‍ക്ലേവിൽ പ്രതിഷേധവുമായി എത്തിയെങ്കിലും ഉചിതമായ മറുപടി നൽകാൻ നടനു കഴിഞ്ഞു.
കേന്ദ്രത്തിലെയും കർണാടകത്തിലെയും ബിജെപി നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമുന്നയിക്കുന്നവരിൽ പ്രധാനിയാണ് നടൻ പ്രകാശ് രാജ്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നേക്കാൾ മികച്ച നടനെന്ന് പ്രകാശ് രാജ് പരിഹസിച്ചിരുന്നു.