Latest News

മാണിക്യന്റെ പുത്തൻ ലുക്കിനായി മലയാളസിനിമാലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഇതുവരെ മറ്റൊരു മോഹൻലാൽ സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം ഒടിയനിൽ എത്തുന്നത്. ശ്രീകുമാർ മേനോൻ  സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നാലാം ഷെഡ്യൂൾ ഡിസംബർ ഇരുപതിന് ആരംഭിക്കും. സിനിമയുടെ അവസാന ഷെ‍ഡ്യൂൾ കൂടിയാണിത്.

ഒടിയൻ മാണിക്യന്റെ യൗവനകാലഘട്ടമാണ് ഈ ഘട്ടത്തിൽ ചിത്രീകരിക്കുക. ശരീരഭാരം കുറച്ച്, മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ളീൻ ഷേവ് ലുക്കുമായാകും മോഹൻലാൽ വരുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. സംവിധായകൻ ശ്രീകുമാര്‍ മേനോന്റെ നിർദേശപ്രകാരം ഫ്രാന്‍സില്‍ നിന്നുള്ള 25 പേരടങ്ങുന്ന വിദഗ്ധരുടെ സംഘമാണ് ലാലിന്റെ പുതിയ മേക്ക് ഓവേറിന് പിന്നിൽ പ്രവർത്തിക്കുക. ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നത്.

ശ്രീകുമാർ എന്ന സംവിധായകന്റെയും ഒടിയൻ ടീമിന്റെയും പിൻബലത്തിലാണ് മോഹൻലാൽ ഇത്തരമൊരു രൂപമാറ്റത്തിന് തയ്യാറെടുത്തതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ഇത്രയും വർഷത്തെ അഭിനയജീവിതത്തിൽ മറ്റൊരു കഥാപാത്രത്തിനും നടത്താത്ത മേക്കോവറാണ് മോഹൻലാൽ നടത്തുക. ഒടിയൻ മാണിക്യന്റെ യൗവനം അതുപോലെ തന്നെ ആവാഹിക്കുവാന്‍ മോഹൻലാൽ തയ്യാറാകുകയായിരുന്നു. വളരെ ക്ഷമയും ചിട്ടവട്ടങ്ങളുമുള്ള പ്രക്രിയകളിലൂടെയാണ് ഇതിനായി അദ്ദേഹത്തിന് കടന്ന് പോകേണ്ടി വരുന്നത്. കായികതാരങ്ങളുടെ പരിശീലനരീതിയും അഭ്യാസമുറകളും പോലെ തന്നെ അതികഠിനമായ ഘട്ടങ്ങളും ഇതിൽ ഉൾപ്പെടും.

അതേസമയം ഒടിയൻ സിനിമയുടെ പേരിൽ പ്രചരിക്കുന്ന വ്യാജവാർത്ത നിഷേധിച്ച് അണിയറപ്രവർത്തകർ രംഗത്തെത്തി. ഇത്തരം വാർത്തകൾക്ക് പ്രതികരണം പോലും അർഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. മറ്റൊരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനും ലഭിക്കാത്ത ജനപ്രീതിയാണ് ഒടിയന് പ്രേക്ഷകരുടെ ഇടയിൽ ലഭിച്ച് കൊണ്ടിരിക്കുന്നത്. തെറ്റായ വാർത്തകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഇവർ വ്യക്തമാക്കി. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും.

പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവിന്റെ മകളെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക കോണ്‍ഗ്രസിന്റെ കോര്‍പ്പറേറ്ററുടെ മകളാണ് ഭര്‍ത്തൃഗൃഹത്തില്‍ ജീവനൊടുക്കിയയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന സൂചനയെ തുടര്‍ന്നു ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും മൈസൂരു കോര്‍പറേറ്ററുമായ നാഗഭൂഷന്റെ മകളായ അനിതയെ (28) ആണ് ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പായിരുന്നു അനിതയുടെ വിവാഹം നടന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇക്കാര്യം ആത്മഹത്യാ കുറിപ്പിലും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നാണ് നാല് പേജ് നീണ്ട ആതമഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നത്. തമിഴ്‌നാട് സ്വദേശിയാണ് അനിതയുടെ ഭര്‍ത്താവ് വസന്ത്. ആറു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

ഓരോ ദുരന്തവും സമ്മാനിക്കുന്നത് ജീവിക്കുന്ന  രക്തസാക്ഷികളെക്കൂടി ആണ് , ദുരന്ത മുഖത്ത് മിക്കതുറകളിലും കാണാൻ കഴിയുന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ‘അമ്മയും കൈക്കുഞ്ഞുമായി നിൽക്കുന്ന ഭാര്യമാരും. ഉറ്റവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളാണ് ഈ തീരങ്ങളിലെങ്ങും. ഉപജീവനത്തിനായി വീട്ടിൽ നിന്നും സന്തോഷത്തോടെ യാത്ര തിരിച്ച വീട്ടുകാർ എന്നെത്തുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ഉറ്റവർ. ഓരോ ബോട്ടുകളും കരയ്ക്കെടുക്കുമ്പോൾ പ്രതീക്ഷയോടെ അവർ തീരത്തേക്കോടും. തങ്ങളുടെ ഉറ്റവർ അതിലുണ്ടോയെന്ന് അറിയാൻ. രാവിലെയും കാണാതായവർക്കായുള്ള കാത്തിരിപ്പ് ഈ തീരങ്ങളിൽ തുടരുകയാണ്. പൂന്തുറ തീരത്തുനിന്നു ബുധനാഴ്ച വൈകിട്ടു കടലിൽ പോയ 90 മത്സ്യത്തൊഴിലാളികളിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ പതിനാറു വയസ്സുകാരൻ വിനേഷിനായി തീരം കണ്ണീരോടെ കാത്തിരിക്കുന്നു. അച്ഛൻ വിൻസെന്റ് കിഡ്നി സംബന്ധമായ രോഗമായതിനാൽ കടലിൽ പോകാതായതോടെയാണ് വിനേഷ് പതിനാലാം വയസ്സിൽ പണിക്കു പോയിത്തുടങ്ങിയത്. ബോട്ടിലെ ഏറ്റവും പ്രായം കൂടിയ മുത്തപ്പൻ തണുത്തു വിറങ്ങലിച്ചപ്പോൾ വിനേഷ് ഊരിക്കൊടുത്തതു സ്വന്തം ഉടുപ്പാണ്. ‘‘അണ്ണാ, അണ്ണനു പ്രായമായില്ലേ, എനിക്കെന്തിനാ ഷർട്ട്?’’ – മറിഞ്ഞ ബോട്ടിൽ കൈകോർത്തു കിടന്ന മൂന്നുപേരും അടുത്ത തിരയിൽ തെറിച്ചു പോയപ്പോഴും മുത്തപ്പന്റെ കാതുകളിൽ മുഴങ്ങിനിന്നതു വിനേഷിന്റെ ‘അണ്ണാ, അണ്ണാ’ എന്നുള്ള വിളിയായിരുന്നു. വിനേഷിന്റെ വരുമാനമായിരുന്നു അച്ഛനും നാലു മക്കളുമുള്ള കുടുംബത്തിന്റെ അത്താണി. തലേന്നത്തെ പണിക്കുശേഷം തളർന്നു കിടന്ന വിനേഷിനെ പലതവണ വന്നു വള്ളക്കാർ വിളിച്ചപ്പോൾ മനസ്സില്ലാമനസ്സോടെയാണു ബുധനാഴ്ച കടലിൽ പോയത്. വല്യമ്മ സൂസന്നാമ്മ അന്നുമുതൽ ഒരുതുള്ളി വെള്ളംപോലും കുടിക്കാതെ പേരക്കുട്ടിക്കായി മുറ്റത്തു കാത്തിരിക്കുകയാണ്… ഒരു കരയുടെയാകെ പ്രാർഥനകളും. വരാതിരിക്കാൻ അവനാകുമോ?

അപകടത്തിൽ മരിച്ച ക്രിസ്റ്റി സിൽവദാസന്റെ വീട്ടിലെ ശുശ്രൂഷകൾ പുരോഗമിക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി രത്നമ്മ രണ്ടു മക്കൾക്കായി നിലവിളിക്കുകയായിരുന്നു. ഭർത്താവ് വർഷങ്ങൾക്കു മുൻപേ മരിച്ചുപോയ രത്നമ്മയ്ക്ക് എല്ലാമെല്ലാമായിരുന്നു മക്കൾ. ബുധനാഴ്ച് ഉച്ചയ്ക്കു ശേഷമാണു മക്കളായ ജോൺസണും ജെയിംസും രണ്ടു വള്ളങ്ങളിലായി കടലിൽ പോയത്.

ഇളയ മകൻ ജെയിംസാണു താങ്ങും തണലുമായി രത്നമ്മയ്ക്കൊപ്പം വീട്ടിൽ താമസം. മൂത്ത മകൻ ജോൺസണും കുടുംബവും തൊട്ടടുത്ത വീട്ടിലും. ജോൺസൺ പോയ ബോട്ടിലെ നാലു പേർ മടങ്ങിവന്നു. കാറ്റിൽ ബോട്ട് മറിഞ്ഞപ്പോൾ കൈകൾ കോർത്തുപിടിച്ചെങ്കിലും ജോൺസന്റെ കൈകൾ കുഴഞ്ഞുപോയെന്നു ഒപ്പമുള്ളവർ പറയുന്നു. “സുനിലേ, എനിക്കു പറ്റുന്നില്ലെടാ, നിങ്ങൾ കയറിക്കോ, ഞാൻ പോകുന്നു” എന്നു പറഞ്ഞു കയ്യിലെ പിടിവിട്ടു. തൊട്ടുമുകളിലൂടെ വന്ന ഹെലികോപ്റ്റർ താഴ്ന്ന് അടുത്തുവരെയെത്തിയിട്ടു തിരികെപ്പോയെന്നും ഇവർ പറയുന്നു. കയ്യിലുണ്ടായിരുന്ന തുണി പറ്റാവുന്നത്ര ശക്തിയിൽ വീശി. അവരപ്പോൾ വന്നിരുന്നെങ്കിൽ എന്റെ മോനെ കാണാതാകില്ലായിരുന്നു – രത്നമ്മയുടെ തൊണ്ടയിടറി.
വിഴിഞ്ഞത്തു നിന്നു വന്ന ബോട്ടിലാണു ബാക്കിയുള്ളവരെ കരയ്ക്കെത്തിച്ചത്. മൂത്തമകനു മൂന്നു പെൺമക്കളാണ്. ഇളയ മകനെക്കുറിച്ചും വിവരമില്ല. മക്കൾ വരുംവരെ രാത്രിയിൽ ഇനി രത്നമ്മ ഒറ്റയ്ക്കാണ്. പതിവുപോലെ പുലർച്ചെ കൈനിറയെ മീനുമായി മക്കളെത്തുമെന്ന പ്രതീക്ഷയിൽ കണ്ണുംനട്ടിരിക്കും ഈ അമ്മ.

കുടുംബകലഹത്തെ തുടര്‍ന്ന് യുവതി രണ്ട് വയസുകാരി മകളെയും എടുത്ത്  ആറ്റില്‍ ചാടി. മരങ്ങാട് കത്തിക്കാംപാറ കാവുംമൂല വീട്ടില്‍ ശീത(22)ളാണ് രണ്ട് വയസുകാരി മകള്‍ നിയയെയും എടുത്ത് കരമനയാറ്റില്‍ ചാടിയത്. രണ്ട് പേരെയും കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഉഴമലയ്ക്കല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ആര്‍.സുജാതയുടെ മകളാണ് ശീതള്‍. രാവിലെ 11.30ന് എലിയാവൂര്‍ പാലത്തില്‍നിന്ന് ആറ്റില്‍ ചാടുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കനത്ത മഴയും പേപ്പാറ അരുവിക്കര ഡാമുകള്‍ തുറന്നതും മൂലം നിറഞ്ഞു കുത്തിയൊഴുകുന്ന നിലയിലായിരുന്നു പുഴ. ഈ പുഴയില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലും ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. പുഴയില്‍ മണിക്കൂറുകള്‍ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് അവസാനിപ്പിച്ച തിരച്ചില്‍ ഇന്നു പുനരാരംഭിക്കും. ഭര്‍ത്താവ് തൊളിക്കോട് സ്വദേശി ഷൈജുവുമായി പിണങ്ങി വലിയകലുങ്കില്‍ അമ്മയോടൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു ശീതളും കുഞ്ഞും. ഇന്നലെ കുളപ്പട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയതിനു ശേഷമാണു ശീതള്‍ മകളുമൊത്ത് എലിയാവൂര്‍ പാലത്തിലെത്തിയത്. ചെരിപ്പും ബാഗും ഉപേക്ഷിച്ചശേഷം പാലത്തില്‍നിന്നു ചാടുകയായിരുന്നു. നെടുമങ്ങാട് ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും കരമനയാറ്റിലെ ജലനിരപ്പു കൂടുതലായതു തിരച്ചില്‍ ദുഷ്‌കരമാക്കി.  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ കെ.എസ്.ശബരീനാഥന്‍, സി ദിവാകരന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് റബര്‍ ഡിങ്കി ബോട്ടില്‍ നാട്ടുകാര്‍ക്കൊപ്പമാണു തിരച്ചില്‍ ആരംഭിച്ചത്. പരിസരത്തെ മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സിനൊപ്പം ചേര്‍ന്നു. പാലത്തില്‍നിന്നു നാലു കിലോമീറ്റര്‍ അകലെയുള്ള കൂവക്കുടിയില്‍ വരെ പരിശോധന നടത്തി.

കേരളത്തിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ലക്ഷദ്വീപില്‍ കനത്ത നാശമാണ് കാറ്റ് വിതച്ചത്. കേരളത്തില്‍ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. രാത്രിയില്‍ കൂറ്റന്‍ തിരകള്‍ തീരത്തേക്ക് അടിച്ചുകയറി. കോഴിക്കോട് കടലുണ്ടി, ബേപ്പൂര്‍, വടകര, ചാമുണ്ഡിവളപ്പ് പ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്.

ഒട്ടേറെ കുടുംബങ്ങളെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ കക്കാടന്‍ചാല്‍, പയ്യാമ്പലം, നീരൊഴുക്കുംചാല്‍ എന്നീ പ്രദേശങ്ങളിലും കടലാക്രമണം ഉണ്ടായി. തൃശൂര്‍ പെരയമ്പലം ബീച്ചില്‍ 200 മീറ്ററോളം കടല്‍ കയറിയതായാണ് വിവരം. കൊല്ലം സ്രായിക്കാട്, ചെറിയഴീക്കല്‍ പ്രദേശങ്ങളില്‍ അരക്കിലോമീറ്ററോളം കടല്‍ കയറി.

ആലപ്പുഴയില്‍ തൃക്കുന്നപ്പുഴ മുതല്‍ അര്‍ത്തുങ്കല്‍ വരെയുള്ള പ്രദേശത്തും കൂറ്റന്‍ തിരകള്‍ കരയിലേക്ക് അടിച്ചു കയറി. കടല്‍ ഉള്‍വലിഞ്ഞ സ്ഥലങ്ങളില്‍ ഇരട്ടി ശക്തിയോടെയാണ് തിരമാലകള്‍ തിരികെയെത്തിയത്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയിലാണ് ഓഖി ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെയാകുമെന്നാണ് മുന്നറിയിപ്പ്.

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ഇടയ സന്ദര്‍ശനം സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റിയില്‍ ആത്മീയ ചൈതന്യവും പിതൃസ്‌നേഹവും പകരുന്നതായി. പാരീഷംഗങ്ങളെ ഭവനങ്ങളില്‍ ചെന്ന് നേരില്‍ കാണുകയും കുശലങ്ങള്‍ പറഞ്ഞും അവരുടെ സന്തോഷങ്ങളില്‍ പങ്കു ചേര്‍ന്നും, ഉല്‍ക്കണ്ഠകളില്‍ ആശ്വാസം നേര്‍ന്നും, സങ്കടങ്ങളില്‍ സാന്ത്വനം പകര്‍ന്നും ആശീര്‍വദിച്ചും ആണ് സ്രാമ്പിക്കല്‍ പിതാവ് ഓരോ ഭവനങ്ങളും കയറിയിറങ്ങിയത്. ജോസഫ് പിതാവിന്റെ ഇടയ സന്ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ സ്റ്റീവനേജില്‍ ആത്മീയ ഊര്‍ജ്ജവും പുത്തനുണര്‍വ്വും പകരുന്നതായി.

സ്റ്റീവനേജില്‍ നേരത്തെ പാരീഷ് തിരുന്നാളിലും പാരീഷ് ദിനാഘോഷത്തിലും മുഖ്യാതിഥിയായി പങ്കു ചേര്‍ന്ന പിതാവ് അന്ന് ആര്‍ജ്ജിച്ച കുടുംബ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു തന്റെ ഈ അജപാലന ശുശ്രുഷയിലൂടെ. സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കുടുംബാംഗങ്ങളെ സമര്‍പ്പിച്ചു സമാരംഭിച്ച ഇടയ സന്ദര്‍ശനത്തില്‍ ക്ഷമയുടെയും ദൈവ വിശ്വാസത്തിന്റെയും അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതായി കുര്‍ബ്ബാന മദ്ധ്യേ നല്‍കിയ സന്ദേശം.’നാം മറ്റുള്ളവരോട് ക്ഷമിക്കുമ്പോള്‍ ദൈവ കൃപയുടെയും അനുഗ്രഹങ്ങളുടെയും രോഗ ശാന്തിയുടെയും വാതായനങ്ങള്‍ നമ്മള്‍ക്കായി തുറക്കപ്പെടും. വൈരാഗ്യം പക എന്നിവയാണ് നാം നേരിടുന്ന വലിയ രോഗങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ആധാരം. ദൈവവിശ്വാസവും, പ്രമാണങ്ങളും മുറുകെ പിടിക്കുന്നവര്‍ ജീവിത വിജയങ്ങള്‍ക്കായുള്ള വറ്റാത്ത ഉറവകള്‍ കണ്ടെത്തും, അവര്‍ ഒരിക്കലും നിരാശരാവില്ല’ എന്നും പിതാവ് മക്കളെ ഓര്‍മ്മിപ്പിച്ചു.

തിരുസഭയുടെ അടിസ്ഥാനമായ കുടുംബത്തില്‍ ബന്ധങ്ങള്‍ ശാക്തീകരിച്ചും, കുടുംബ യൂണിറ്റുകളില്‍ ഐക്യവും, സ്‌നേഹവും നിറച്ചും, ചാപ്ലിന്‍സികളുടെ പരിധിയില്‍ ശക്തമായ കൂട്ടുകെട്ടും രൂപതാ തലത്തില്‍ ശക്തമായ സഭാ സ്‌നേഹത്തിനും പരസ്പര സഹകരണത്തിനും ആക്കം കൂട്ടുവാനും അതിനായി രൂപതയിലെ മക്കളെയും കുടുംബങ്ങളെയും രൂപപ്പെടുത്തുന്നതിനും പിതാവിന്റെ ഇടയ സന്ദര്‍ശനങ്ങളും രൂപതാ തലത്തില്‍ നടത്തപ്പെടുന്ന പദ്ധതികളും കോര്‍ത്തിണക്കി വിശകലനം ചെയ്യുമ്പോള്‍ അനുഗ്രഹീതമാവുന്നുവെന്നു തെളിയിക്കുന്നതാണ് അജപാലന വിസിറ്റുകള്‍.

രൂപതയുടെ പ്രഥമ വാര്‍ഷികത്തിനകം നേടിയെടുത്ത വന്‍ വിജയങ്ങള്‍ക്കു രൂപതയാകെ കയ്യടി നേടിയെടുക്കുമ്പോള്‍ അതിന്റെ പിന്നിലെ ചാലകശക്തിയായ സഭാമക്കള്‍ പിതാവിന്റെ അശ്രാന്തമായ പരിശ്രമത്തിന്റെയും ശക്തമായ പ്രാര്‍ത്ഥനയുടെയും കഠിനാദ്ധ്വാനത്തിന്റെയും രൂപതാതലത്തില്‍ നടത്തിയ ആത്മീയ പോഷണ പരിപാടികളിലും എത്രമാത്രം ആകര്‍ഷിതരായി എന്ന് തെളിയിക്കുന്നതാണ് ഓരോ കുടുംബങ്ങളിലും പിതാവിന് ലഭിച്ച സ്‌നേഹാദരവും പിന്തുണയും. രൂപതയില്‍ പിതാവിന്റെ സെക്രട്ടറി ഫാ.ഫാന്‍സുവ പത്തില്‍ ശുശ്രൂഷകളില്‍ സഹകാര്‍മികത്വം വഹിച്ചു.ഇടയ സന്ദര്‍ശനങ്ങളില്‍ ട്രസ്റ്റിമാരായ അപ്പച്ചന്‍ കണ്ണഞ്ചിറ ജിമ്മി ജോര്‍ജ്ജ് എന്നിവര്‍ പിതാവിനെ അനുഗമിച്ചു.

ഓരോ കുടുംബങ്ങളെയും അവര്‍ക്കായി ദൈവം നല്‍കിയ അനുഗ്രഹങ്ങളില്‍ സന്തോഷം പങ്കിടുമ്പോള്‍ തന്നെ പ്രാരാബ്ധങ്ങളുമായി ദൂരെ നോക്കി കാത്തിരിക്കുന്ന അസംഖ്യം മക്കള്‍ക്ക് ഈ വേദി ലഭിക്കുവാന്‍ ഇടയാകട്ടെ എന്നും പ്രാര്‍ത്ഥിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന ഒരു നല്ല പിതാവിനെയാണ് സ്റ്റീവനേജില്‍ നേരില്‍ കാണുവാന്‍ കഴിഞ്ഞത്.

സ്റ്റീവനേജില്‍ സംവാദം നടത്തിയും,കഥകളും കുശലങ്ങളും പറഞ്ഞും കുട്ടികളുടെ പിതാവ്.

അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവ് തന്റെ ഇടയ സന്ദര്‍ശനത്തിന്റെ സമാപനമായി സ്റ്റീവനേജ് പാരീഷ് കുടുംബങ്ങള്‍ക്കായി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കുകയുണ്ടായി. കുര്‍ബ്ബാനയുടെ ആമുഖത്തില്‍ സഭയുടെ നാളത്തെ ശക്തന്മാരായ മക്കളെ നേരില്‍ കാണുവാനും വിശ്വാസത്തിന്റെയും, പാരമ്പര്യത്തിന്റെയും പ്രമാണങ്ങളുടെയും ജീവിത സാക്ഷിതത്വത്തിന്റെയും അനിവാര്യതയെ വളരെ സരസമായും ഉപമകള്‍ നിരത്തിയും നര്‍മ്മ സല്ലാപത്തിലൂടെയും അവരിലേക്ക് പകരുവാന്‍ പിതാവ് സമയം കണ്ടെത്തുകയായിരുന്നു.

‘നിരവധി വ്യക്തികള്‍ കുരിശില്‍ മരിച്ചുവെങ്കിലും ദൈവ പുത്രനായ യേശു ക്രിസ്തുവിന്റെ കുരിശുമരണം എന്തേ വേറിട്ട് നില്‍ക്കുന്നുവെന്നും, സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള വ്യത്യസ്തത, ജന്മപാപങ്ങള്‍ ഏശാതെ എങ്ങിനെ പരിശുദ്ധ മാതാവ് മാത്രം ജനിച്ചുവെന്നും നമ്മള്‍ എങ്ങിനെ മാമോദീസ സ്വീകരണത്തിലൂടെ അമലോത്ഭവതാവസ്ഥയിലേക്കു എത്തിപ്പറ്റുന്നുവെന്നും, ദൈവ പദ്ധതികള്‍ എങ്ങിനെ മനസ്സിലാക്കുവാന്‍ പറ്റുമെന്നും എന്തിന് നന്നായി പ്രാര്‍ത്ഥിക്കണം ദൈവത്തെ സ്തുതിക്കണം എന്നും ആഴത്തില്‍ എന്നാല്‍ സരസമായി മനസ്സിലാക്കിക്കൊടുത്ത പിതാവ് ദൈവത്തിനു സാക്ഷികളായി ജീവിക്കണം’ എന്നും കുട്ടികളെ ഉപദേശിച്ചു.

കുട്ടികള്‍ ദൈവസ്‌നേഹം പറ്റുവാന്‍ എത്ര മാത്രം യോഗ്യരാണ് എന്നും ആ നിര്‍മ്മലത അതെങ്ങിനെ കാത്തു സൂക്ഷിച്ചു മുന്നോട്ടു കൊണ്ട് പോവാം എന്ന് സവിസ്തരം പ്രതിപാദിച്ച പിതാവ് കുട്ടികളെ ആകര്‍ഷിക്കുകയും അവരുടെ പ്രിയങ്കരനായ പിതാവാകുകയുമായിരുന്നു. പിതാവിന്റെ ചോദ്യങ്ങള്‍ക്കു വ്യത്യസ്തമായ ഉത്തരങ്ങളാണ് കുട്ടികള്‍ നല്കിയതെങ്കിലും കേട്ടിരുന്ന ഏവരിലും അത് ചിന്തോദ്ദീപകവും വിജ്ഞാനം ഏകുന്നതുമായി.

പിതാവിന്റെ സംവാദം ആസ്വദിച്ചും അനുഭവിച്ചും മനസ്സിലാക്കിയ കുട്ടികള്‍ ഹര്‍ഷാരവത്തോടെയാണ് പിതാവിന് നന്ദി അര്‍പ്പിച്ചത്. കൃതജ്ഞതാ ബലിയില്‍ കുട്ടികള്‍ തന്നെയാണ് ഗാന ശുശ്രുഷകള്‍ നയിച്ചതും പിതാവിന്റെ പ്രശംസ പിടിച്ചു പറ്റിയതും. ട്രസ്റ്റി അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.

ഓഖി ചുഴലിക്കാറ്റിൽ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. തിരച്ചലിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളാണ് പൂന്തുറയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 16 ആയി. ഇന്നലെ മാത്രം എട്ട് പേർ മരണപ്പെട്ടിരുന്നു.

Image result for okhi dead

കടലിൽ നിന്ന് ഇരുനൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചുഴലിയുടെ ഭ്രാന്ത് ഒഴിഞ്ഞതോടെ കടലിൽ മൃതദേഹങ്ങൾ പൊന്തി വരാൻ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതിൽ ഒന്ന് തൂത്തുക്കുടി സ്വദേശി ചൂഡ് ( 42 ) എന്ന ആളിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

Image result for okhi dead

മറ്റ് നാല് മൃതദേഹങ്ങൾ തമിഴ്നാട് സ്വദേശികളുടേതാണെന്നാണ് സൂചന. തിരുവനന്തപുരത്ത് മാത്രം കാണാതായത് 130 പേരെയാണ്. വിഴിഞ്ഞത്ത് നിന്നും തമിഴ് നാട്ടിലെ കന്യാകുമാരി, നാഗപട്ടണം, തഞ്ചാവൂർ എന്നിവിടങ്ങളിൽ നിന്നുമായി ബോട്ടുകളിൽ പോയ 179 പേർ ലക്ഷദ്വീപിലെത്തിയിട്ടുണ്ട്

സ്വന്തം ലേഖകന്‍

ഡെല്‍ഹി :  ഏറ്റവും അവസാനമായി യുപിയിലെ പഞ്ചായത്തുകളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ജനാധിപത്യ സ്നേഹികളായ ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ഉദിക്കുന്ന ചോദ്യമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ജയിക്കുന്ന ബി.ജെ.പി എന്തുകൊണ്ടാണ് ബാലറ്റ് പേപ്പറില്‍ തോല്‍ക്കുന്നതെന്ന് . വോട്ടിംഗ് യന്ത്രം ഉപയോഗിച്ചിടത്തെല്ലാം ബി ജെ പി തൂത്തുവാരിയപ്പോള്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചിടത്തെല്ലാം ബി ജെ പി തോല്‍ക്കുന്നതാണ് യുപിയിലെ ഫലം തെളിയിച്ചിരിക്കുന്നത് .

യുപി ഫലത്തെ വിശദമായി ഒന്ന് പരിശോധിക്കുക:

വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് മഹാ പൗര് അഥവാ മേയര്‍ സ്ഥാനത്തേക്ക് 16  ഇടങ്ങളില്‍  നടന്ന തെരഞ്ഞെടുപ്പില്‍ 14 ഇടങ്ങളിലും ബി ജെ പി ജയിച്ചു . രണ്ട് ഇടങ്ങളില്‍ മാത്രമാണ് ബി. ജെ. പി തോറ്റത് .

എന്നാല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് 437 ഇടങ്ങളില്‍ നഗര പഞ്ചായത്ത് അധ്യക്ഷന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 337 ഇടങ്ങളിലാണ് ബി ജെ പി തോറ്റത് . 100 ഇടങ്ങളില്‍ മാത്രമാണ് ജയിക്കാനായതും . അതുപോലെതന്നെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നഗര പഞ്ചായത്തിലേയ്ക്ക് 5390 ഇടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍  4728 ഇടങ്ങളിലാണ് ബി ജെ  പി തോറ്റത് . ജയിച്ചതാകട്ടെ വെറും 662 ഇടങ്ങളില്‍ മാത്രം .

അതോടൊപ്പം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് 195 ഇടങ്ങളില്‍ നഗരപാലികാ പരിഷത്ത് അധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റത് 127 ഇടങ്ങളിലാണ് .  ജയിച്ചത് 68 ഇടങ്ങളിലും . ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് 5217 ഇടങ്ങളില്‍  നഗരപാലികാ പരിഷത്ത് അംഗങ്ങള്‍ക്ക് വേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ 4303 ഇടങ്ങളിലാണ് ബി ജെ പി തോറ്റത് . ജയിച്ചത് 914 ഇടങ്ങളിലും .

വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തുന്ന ഓരോ വോട്ടും ബി ജെ പി ക്ക് മാത്രം പോകുന്ന വീഡിയോ കാണുക

ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് ബി ജെ പി എന്ന പാര്‍ട്ടി ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് വരും തെരഞ്ഞെടുപ്പുകളെ നേരിട്ടാല്‍ ദയനീയ തോല്‍വിയേറ്റുവാങ്ങും എന്നല്ലേ തെളിയിക്കുന്നത് ?. സത്യത്തില്‍ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ ജയിക്കുകയും , സത്യസന്ധമായി വോട്ട് രേഖപ്പെടുത്തിയ ജനം തോല്‍ക്കുകയും അല്ലേ ഉണ്ടായത് ? .

രണ്ട് സ്ഥാനാര്‍ഥികളും , അവരുടെ കുടുംബങ്ങളും തങ്ങള്‍ ചെയ്ത വോട്ട് പോലും തങ്ങള്‍ക്ക് ലഭിച്ചില്ല , അതും ബി.ജെ.പിക്ക് പോയി എന്ന് പരസ്യമായി ഏറ്റ് പറയുന്ന ഈ ഭയാജനകമായ സാഹചര്യത്തില്‍ , ഇന്ത്യ ഇനിയും ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്‍പ് രാജ്യത്ത് വോട്ടിംഗ് മെഷീനുകളെ ഒഴിവാക്കി ബാലറ്റ് പേപ്പര്‍ വഴിയുള്ള തെരഞ്ഞെടുപ്പ് തിരികെ കൊണ്ട് വരാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് അല്ലേ തുടക്കം കുറിക്കേണ്ടത് ?.

കാഞ്ഞിരപ്പള്ളി: സുമിത് പി ജേക്കബ് പന്തിരുവേലില്‍ നിര്യാതനായി. അഡ്വ. പി.സി. ചാക്കോയുടെ മകനായ സുമിത് ജേക്കബ് മലയാളം യുകെ ന്യൂസ് ടീമംഗവും വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി കൈകാര്യം ചെയ്യുന്നയാളുമായ ബേസില്‍ ജോസഫിന്‍റെ സഹോദരീ ഭര്‍ത്താവ് ആണ്. ഇന്ന് കാലത്ത് നിര്യാതനായ സമിതിന്‍റെ സംസ്കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 02.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം സെന്റ്‌. ഡോമിനിക്സ് കത്തീഡ്രലില്‍ നടക്കും.

ചെങ്ങളം പുളിക്കല്‍ ബ്ലെസ്സി ജോസഫ് (ടീച്ചര്‍ ഹോളി ഫാമിലി എച്ച്.എസ്. ഇഞ്ചിയാനി) ആണ് ഭാര്യ. ഏക മകന്‍ ജേക്കബ് എബ്രഹാം ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയാണ്.

ബേസില്‍ ജോസഫിന്‍റെയും കുടുംബത്തിന്റെയും വേദനയില്‍ മലയാളം യുകെ ന്യൂസ് ടീമംഗങ്ങളും പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.

താലി കെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍… അതും കതിര്‍മണ്ഡപത്തില്‍ വച്ചു തന്നെ വരന്‍റെ ദാരുണാന്ത്യം കണ്ടു നില്‍ക്കേണ്ടി വന്ന വധുവും നിമിഷങ്ങള്‍ക്കുള്ളില ബോധരഹിതയായി. ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് പഞ്ചാബിലെ മോഗാ പട്ടണത്തിലുള്ള ഫിറോ സ്പ്പൂര്‍ പാലസ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.
പര്‍വാന നഗര്‍ നിവാസിയായ ബിസിനസ്സുകാരന്‍ സൗരഭ് ഖേഡയും (28) അയല്‍ക്കാരിയായ പ്രീതും തമ്മിലുള്ള വിവാഹമാണ് വിവിധ ആഘോഷ പരിപാടികളുടെ അകമ്പടിയോടെ ആര്‍ഭാടമായി നടന്നത്. രാത്രി 12 മണിയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തിലാണ് വധുവായ പ്രീത് സൗരഭിന് വരണമാല്യം ചാര്‍ത്തിയത്. തുടര്‍ന്ന് പ്രതീതിനെ അണിയിക്കാന്‍ മാലയുമായി മുന്നോട്ടാഞ്ഞ സൗരഭ് ഒരു വശത്തേയ്ക്ക് ചരിഞ്ഞ് നിലത്തേയ്ക്ക് വീഴുകയായിരുന്നു.
ഇതോടെ, ആളുകള്‍ പരിഭ്രാന്തരായി. വെള്ളം കൊടുത്തത് സൗരഭിന് കുടിക്കാന്‍ കഴിഞ്ഞില്ല. ശ്വാസതടസ്സം അനുഭപ്പെട്ട് പിടയുന്ന സൗരഭിനെ കണ്ടതിനു പിന്നാലെ പ്രീതും ബോധരഹിതയായി നിലംപതിച്ചു.
ഇരുവരെയും കൊണ്ട് വാഹനം ആശുപത്രിയിലേയ്ക്ക് പാഞ്ഞുവെങ്കിലും സൗരഭിനെ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് സൗരഭിന്റെ മരണകാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അപ്രതീക്ഷിത ആഘാതത്തില്‍ നിന്നും പ്രീത് ഇനിയും മോചിതയായിട്ടില്ല

Copyright © . All rights reserved