Latest News

ഗള്‍ഫിലെ ജോലി മതിയാക്കി പുതിയ ബിസിനസ് തുടങ്ങാന്‍ ബാംഗ്ലൂര്‍ പോയ യുവാവിനെ കാണാതായതായി പരാതി. മലപ്പുറം ചങ്ങരംകുളത്തിന് സമീപം കാളാച്ചാല്‍ കൊടക്കാട്ട്കുന്ന് സ്വദേശി മുഹമ്മദ് ഷാഫി (35)യെ ആണ് കാണാതായത്. ഏപ്രില്‍ 5 മുതലാണ് ഇയാളെ കാണാതായത്. ഗള്‍ഫിലെ ജോലി മതിയാക്കി ബാംഗ്ലൂരില്‍ പുതിയ ബിസിനസ് തുടങ്ങാന്‍ സുഹൃത്തുക്കളുമൊന്നിച്ച്‌ പോയതായിരുന്നു മുഹമ്മദ് ഷാഫി.

ഇതിനിടയില്‍ ബാംഗ്ലൂരിലെ താമസസ്ഥലത്തുനിന്നും ബാഗുമായി മുഹമ്മദ് ഷാഫിയെ കാണാതാകുകയായിരുന്നു. ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍ ഇതുവരെ. ഇന്നലെയാണ് യുവാവിനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ ചങ്ങരംകുളം പോലീസില്‍ പരാതിനല്‍കിയത്. പ്രതീക്ഷിച്ച രീതിയില്‍ ഫണ്ട് കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ ഏറെ വിഷമത്തിലായിരുന്നു ഇയാള്‍ എന്ന് പറയപ്പെടുന്നു.

ബാംഗ്ലൂരിലുള്ള സുഹൃത്തുക്കള്‍ വഴിയും യുവാവിനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ യുവാവിനെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ചങ്ങരംകുളം പോലീസിന്റെ 0494 2650437 എന്ന നമ്പറിലോ ബന്ധുക്കളുടെ 7907752350, 9633429636, 9633439207 എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് ചങ്ങരംകുളം പോലിസ് അറിയിച്ചു.

കളിയാക്കിയതിനെ ചൊല്ലി നടന്ന വാക്കുതർക്കത്തിനൊടുവിൽ ഒൻപത് വയസുകാരനെ 12 വയസുളള രണ്ട് ആൺകുട്ടികൾ ചേർന്ന് തല്ലിക്കൊന്നു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മീററ്റിലെ ലിസാറിഗേറ്റ് പൊലീസ് സ്റ്റേഷന് സമീപം ഈ മാസമാദ്യമാണ് ഈ സംഭവം നടന്നത്.

ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടി കുറ്റവാളികളെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റി. ഏപ്രിൽ 19 ന് കുട്ടിയെ കാണാതായതിന് തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

തിരച്ചിലൊനൊടുവിൽ സദർ ബസാർ ഏരിയയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിലുളള മുറിവേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

കുട്ടിയെ അവസാനമായി കണ്ടത് അയൽവാസിയായ കുട്ടിക്കൊപ്പമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അയൽവാസിയായ മറ്റൊരു കുട്ടിയും താനും ചേർന്ന് ഇമ്രാൻ എന്ന ഒൻപത് കാരനെ കൊലപ്പെടുത്തിയതാണെന്ന് ഈ കുട്ടി കുറ്റസമ്മതം നടത്തി.

ഏപ്രിൽ 18 ന് ഇവർ താമസിക്കുന്ന ഫ്ലാറ്റ് കെട്ടിടത്തിന്റെ മുകളിലേക്ക് ഇമ്രാനെ കൂട്ടിക്കൊണ്ട് പോയ ശേഷം കഴുത്തറുക്കുകയായിരുന്നുവെന്നാണ് ഇരുവരും പൊലീസിനോട് സമ്മതിച്ചത്. പിന്നീട് മൃതദേഹം ചാക്കിൽ പൊതിഞ്ഞുകെട്ടിയെ ശേഷം സ്കൂട്ടറിൽ കൊണ്ടുപോയി വിജനമായ സ്ഥലത്ത് തളളുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.

പിണറായി കൂട്ടക്കൊല കേസില്‍ പ്രതി സൗമ്യയ്ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സുരക്ഷാഭീഷണിയുള്ളതായി സൂചന.  തലശ്ശേരിയില്‍ നിന്നും ഒരു പ്രമുഖന്‍ ഉള്‍പ്പെടെ ഒന്നുരണ്ടുപേര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി സൗമ്യക്കുവേണ്ടി ആളൂര്‍ എത്തുമെന്ന് അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് ആളൂരും അദ്ദേഹത്തിന്റെ മാനേജര്‍ ജോണിയും അക്രമിക്കപ്പെടാനോ വധിക്കപ്പെടാനോ ഉള്ള സാഹചര്യം ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു അങ്ങോട്ട് പോകരുത് എന്ന കര്‍ശന നിര്‍ദ്ദേശമാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറിയിച്ചത്. ഇതേതുടര്‍ന്ന് അടുത്ത അഞ്ചു ദിവസത്തേക്ക് അദ്ദേഹം ഈകേസിനു പോകില്ലെന്ന് അദ്ദേഹത്തിന്റെ കൊച്ചി ഓഫീസ് അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത പ്രൈവറ്റ് സെക്യൂരിറ്റിയിലും പോലീസ് പ്രൊട്ടെക്ഷനിലും ആകും അദ്ദേഹം കോടതിയില്‍ ഹാജരാകുക. ബോംബെ ആസ്ഥാനമായ ഒരു കമ്പനിക്കാണ് അദ്ദേഹത്തിന്റെ സെക്യൂരിറ്റി ചുമതല.  മുന്‍പ് എറണാകുളത്തു വക്കീലിനെ തട്ടിക്കൊണ്ടു പോയ കേസിലും വധഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ടും അവിടെ ചെന്ന് പ്രതിക്ക് വേണ്ടി വക്കാലത്ത് ഇട്ട് ആളെ ഇറക്കിയ ചരിത്രവും ആളൂരിന് ഉണ്ട്.

ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ ഒരു മിസിംഗ് കേസ് എന്ന രീതിയിൽ പതിവ് അന്വേഷണത്തിലായിരുന്നു പൊലീസിന് വഴിത്തിരിവായത് പനത്തുറയിലെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ഫോൺ കോൾ. കോവളത്തിനടുത്ത് പനത്തുറ പുനംതുരത്തിലെ ചെന്തിലക്കരിയിലെ കണ്ടൽകാട്ടിൽ അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടു എന്നായിരുന്നു തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺകോൾ. ഫോൺ കോളിന് പിന്നാലെ എസ്.ഐയും സംഘവും ചെന്തിലക്കരിയിലേക്ക് പാഞ്ഞു.

വിദേശ മോഡൽ വസ്ത്രങ്ങളും ചെമ്പിച്ച മുടിയും. പ്രാഥമിക പരിശോധനയിൽ വിദേശ വനിതയുടേതാണെന്ന സംശയം ഉടലെടുത്തു. ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന സംശയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കണ്ടൽകാട്ടിൽ ശിരസറ്റ നിലയിലായിരുന്നു മൃതദേഹം. അതോടെ ദുരൂഹത മണത്തു. പെട്ടെന്ന് ആർക്കും കടന്നുചെല്ലാൻ പറ്റാത്ത കണ്ടൽകാട്ടിൽ സ്ഥലപരിചയമില്ലാത്ത ലിഗ എങ്ങനെ എത്തപ്പെട്ടു എന്ന ചിന്തയിൽ അന്വേഷണം തുടങ്ങി. അതിനിടെ ലിഗയ്ക്കുവേണ്ടിയുള്ള തെരച്ചിലിനായി കാസർകോട്ട് ഉണ്ടായിരുന്ന ഭർത്താവ് ആൻഡ്രുവിനെയും സഹോദരി ഇലിസയേയും വിവരം അറിയിച്ചു. ഇരുവരും അടുത്തദിവസം തലസ്ഥാനത്തെത്തി. വസ്ത്രങ്ങളും മുടിയും കണ്ട് മൃതദേഹം ലിഗയുടെതാണെന്ന് തിരിച്ചറിഞ്ഞു.

അവരിൽ നിന്ന് പുതിയ വിവരങ്ങൾ കിട്ടി. മൃതദേഹത്തിനരികെ കാണപ്പെട്ട ചെരിപ്പ്, മാല, ഓവർകോട്ട് എന്നിവ ലിഗയുടേതല്ല. അതോടെ സംഭവത്തിന് പിന്നിൽ മറ്റാർക്കോ ബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലിസ് നീങ്ങി. അതിനിടെ മൃതദേഹം ലിഗയുടേതാണോ എന്ന് ഉറപ്പിക്കാൻ രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ഡി.എൻ.എ ടെസ്റ്റ് നടത്തി. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ലിഗയുടെ കഴുത്തെല്ലിന് ഉണ്ടായ തിരിവും പേശികളിൽ കാണപ്പെട്ട ബലപ്രയോഗ ലക്ഷണങ്ങളും തലച്ചോറിലെ ഗ്രന്ഥികളിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ പുറത്തുവന്നു. ശ്വാസംമുട്ടിയാണ് മരിച്ചതെന്നായിരുന്നു അതിലെ സൂചന.

അതോടെ കൊലപാതകമാണെന്ന നിഗമനത്തിൽ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. ലിഗ കോവളത്ത് നിന്ന് സിഗററ്റും വെള്ളവും വാങ്ങിയ സൂചനകൾ അങ്ങനെ കിട്ടി. കോവളം ബീച്ചിൽ ചുറ്റിത്തിരിയുന്ന ഗൈഡുകൾ ആരെങ്കിലും വശീകരിച്ചിരിക്കുമോ എന്ന സാദ്ധ്യത പരതി. അത് ശരിയായ വഴിയായിരുന്നു. ഇത്തരത്തിലൊരാൾ ലിഗയുമായി ബീച്ചിൽ സംസാരിക്കുന്നത് കണ്ടെന്ന വിവരം കിട്ടി. ഇയാളെ തിരിച്ചറിഞ്ഞു. എന്നാൽ, ആൾ മുങ്ങിയതായി കണ്ടെത്തി. മറ്റുചില കേസുകളിൽ പ്രതിയാണെന്ന് കൂടി തിരിച്ചറിഞ്ഞതോടെ സംശയം ബലപ്പെട്ടു.

കാസര്‍കോട്: വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബദിയടുക്ക സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വിശ്വഹിന്ദു പരിഷത്തും ഭജ്രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയത്.

മുസ്‌ലിം ക്രിസ്ത്യന്‍ സമുദായത്തെ വാളു കൊണ്ട് വെട്ടിക്കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയവര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഇടയാക്കിയെന്നും പരിപാടി നേരത്തെയുള്ള ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഭാഗമാണെന്നും പരാതിയില്‍ പറയുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രസംഗം നടത്തിയവര്‍ക്കെതിരെയും പരിപാടിയുടെ സംഘാടക സമിതി ഭാരവാഹികള്‍ക്കെതിരെയും കേസെടുത്ത് നിയമത്തിന്റെ മുന്നുല്‍ കൊണ്ട് വരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ലൗ ജിഹാദുമായി വരുന്നവരുടെയും ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ച് കഴുത്തു വെട്ടണം എന്നാണ് വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതി പ്രസംഗിച്ചത്.

‘ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണം. ഒരുലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാവീടുകളിലും വെക്കണം. ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തു വെട്ടാന്‍ ഈവാള്‍ ഉപയോഗിക്കണം’. എന്നായിരുന്നു സ്വാധി സരസ്വതി പ്രസംഗിച്ചത്. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡിന്റ് അദ്ധ്യക്ഷനായ പരിപാടിയിലായിരുന്നു പ്രസംഗം.

രക്ഷാബന്ധന ദിവസം നിങ്ങള്‍ സഹോദരികള്‍ക്കു മധുരവും സമ്മാനങ്ങളും നല്‍കി അവരെ സംരക്ഷിക്കുമെന്ന് വാക്ക് നല്‍കുന്നു. എന്നാല്‍ പെങ്ങന്‍മാരുടെ സംരക്ഷണത്തിന് വാല് പോലെ പുറകെ നടക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ക്ക് വാള്‍ സമ്മാനിക്കണം. ഈ വാള്‍കൊണ്ട് ജിഹാദികളുടെ കഴുത്തു വെട്ടാന്‍ ഉപകരിക്കും. നിങ്ങളെല്ലാം പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ. അതുകൊണ്ടു ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ചു വെട്ടണം.

പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെയും വെട്ടാന്‍ തയ്യാറാവണം. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. പാപിയായ ബാബറെയും ഔറങ്കസീബിനെയും അംഗീകരിക്കാന്‍ ആവില്ല. ഞാന്‍മുസ്ലീമിന് എതിരല്ല, എ.പി.ജെ അബ്ദുല്‍ കലാമിനെയും റഹിമിനെയും ബഹു മാനിക്കുന്നവളാണ്. ഹിന്ദു ആഘോഷത്തില്‍ ഒരു മുസ്ലിമുംപങ്കെടുക്കുന്നില്ല. എന്നാല്‍ എല്ലാ മുസ്ലിം ആഘോഷങ്ങളിലും ഹിന്ദുക്കള്‍ പങ്കെടുക്കുന്നു. ഇത് നാണക്കേടാണെന്നും സ്വാധി സരസ്വതി പറഞ്ഞു.

അതേസമയം ഡി.സി.സി നേതൃത്വത്തിന്റെയും ലീഗിന്റെയും എതിര്‍പ്പ് അവഗണിച്ച് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് വി.എച്ച്.പിയുടെ ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു. വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമായ കെ.എന്‍ കൃഷ്ണഭട്ട് അധ്യക്ഷനായത്.

നേരത്തെ ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്താല്‍ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ സമ്മേളനത്തില്‍ നിന്ന് കൃഷ്ണഭട്ട് വിട്ടുനില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഡി.സി.സിയുടേയും ലീഗിന്റെയും എതിര്‍പ്പ് അവഗണിച്ച് കൃഷ്ണഭട്ട് സമ്മേളനത്തില്‍ അദ്ധ്യക്ഷനാവുകുയായിരുന്നു.

 

കണ്ണൂര്‍: യാത്രക്കാരെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് ഹൈജാക്ക് ചെയ്തു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഗുണ്ടകളാണ് ബസ് ഹൈജാക്ക് ചെയ്തതെന്ന് കര്‍ണാടക പോലീസ് അറിയിച്ചു.

സിനിമ കഥകളെ വെല്ലുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. നിറയെ യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന ലാമ ട്രാവല്‍സ് ബസാണ് ഹൈജാക്ക് ചെയ്തത്.

ബംഗളൂരുവില്‍ നിന്നും രാത്രി ഒന്‍പതു മുപ്പതിന് ബസ് പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘം ബസ് തടഞ്ഞു നിര്‍ത്തി.

അക്രമികളില്‍ ഒരാള്‍ പോലീസ് വേഷം ധരിച്ചിരുന്നു. ബസ് ഡ്രൈവറെ പിടിച്ചു താഴെ ഇറക്കി അക്രമികളില്‍ ഒരാള്‍ ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തു.

ഊട് വഴികളിലൂടെ സഞ്ചരിച്ചു ഒറ്റപ്പെട്ട സ്ഥലത്തുള്ള ഗോഡൗണില്‍ ബസ് എത്തിച്ചു. ആരെയും ഫോണ്‍ വിളിക്കരുതെന്നും പോലീസിനെ അറിയിക്കരുതെന്നും പറഞ്ഞു യാത്രക്കാരെ ഭീഷണിപ്പെടുത്തി.

എന്നാല്‍ ചില യാത്രക്കാര്‍ തന്ത്രപരമായി പോലീസിനെ വിവരം അറിയിച്ചു. വൈകാതെ രാജ രാജേശ്വരി നഗര്‍ പോലീസ് സ്ഥലത്ത് എത്തി ബസ്സും യാത്രക്കാരെയും മോചിപ്പിച്ചു. ഗുണ്ടകളെ അറസ്റ്റ് ചെയ്തു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് ബസ് വിട്ടയച്ചത്.

സ്വകാര്യ ധനകാര്യ സ്ഥാപനം നല്‍കിയ വായ്പ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ബസ് ഹൈജാക്ക് ചെയ്യുന്നതില്‍ കലാശിച്ചത്.

ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുന്ന രാത്രി ബസ്സുകള്‍ അക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നത് നിത്യ സംഭവം ആയിരിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബസ് ഹൈജാക്ക് ചെയ്ത സംഭവം.

എന്‍സിപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു. നെടുമ്പാശേരിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം എടുത്തത്. ശശീന്ദ്രന്‍ പക്ഷക്കാരനായ പി.കെ രാജന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റായും ബാബു കാര്‍ത്തികേയന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ശരത് പവാറുമായി എന്‍സിപി നേതാക്കള്‍ മുംബൈയില്‍ ചര്‍ച്ച നടത്തിയിരുന്നു.

പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.മന്ത്രി സ്ഥാനം എ.കെ. ശശീന്ദ്രന്തിരികെ ലഭിച്ചതോടെ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന നിലപാടായിരുന്നു തോമസ് ചാണ്ടി വിഭാഗത്തിന്റേത്.

ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എ കെ ശശീന്ദ്രന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തെത്തിയത്. തുടര്‍ന്ന് കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്നാരോപിച്ച് കേസെടുത്ത നടപടിക്കെതിരെ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. സ്വന്തം പോക്കറ്റില്‍ നിന്നും പണം ചിലവഴിച്ചാണ് അന്വേഷണം നടത്തിയതെന്ന് അശ്വതി ജ്വാല പറഞ്ഞു. യാതൊരുവിധ പണപ്പിരിവും നടത്തിയിട്ടില്ല. പരാതിക്കാരനെ അറിയില്ലെന്നും അശ്വതി പ്രതികരിച്ചു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി തെറ്റാണെന്നും അനാവശ്യ വിവാദങ്ങള്‍ ഇതിന്റെ പേരില്‍ ഉണ്ടാക്കരുതെന്നും ലിഗയുടെ സഹോദരി ഇലിസും വ്യക്തമാക്കി.

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താനെന്ന പേരില്‍ ജ്വാലയുടെ നേതൃത്വത്തില്‍ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് കോവളം സ്വദേശിയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇയാളുടെ പരാതി സ്വീകരിച്ച പോലീസ് അശ്വതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട നോട്ടീസ് ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും അശ്വതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ലിഗയുടെ ബന്ധുക്കള്‍ ഇവിടെ നിന്ന് തിരിച്ചുപോകുന്നതുവരെ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ തന്നെ നില്‍ക്കും. ലിഗയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് വിഷയത്തില്‍ അന്വേഷണം നടത്തിയതെന്നും അശ്വതി ജാല പറഞ്ഞു. തെരുവില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജ്വാല. തെരുവില്‍ ഇനിയും ആളുകള്‍ പെരുകട്ടെയെന്നും ഇനിയും കൂടുതല്‍ പേര്‍ കൊല്ലപ്പെടട്ടെയെന്നുമായിരിക്കും ഇത്തരം കേസുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നതെന്നും അശ്വതി ജ്വാല പറഞ്ഞു.

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോത്തന്‍കോട് നിന്നു കാണാതായ ലിഗയുടെ ശരീരം ദിവസങ്ങള്‍ക്ക് ശേഷമാണ് തിരുവല്ലത്ത് നിന്ന് കണ്ടെടുക്കുന്നത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടത്. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചാല്‍ തരുണാസ്ഥികളില്‍ കേടുപാടുകള്‍ ഉണ്ടാവില്ല. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളും ശരീരത്തിലുണ്ട്. ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തില്‍ ഇത്രയധികം പരിക്കുകള്‍ പറ്റിയതിനാലാണ് പോലീസ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ലിഗയെ കൊലപ്പെടുത്തിയതാകാന്‍ സാധ്യതയുള്ളതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശ് നേരത്തെ സൂചന നല്‍കിയിരുന്നു. അതേസമയം കേസിലെ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ് അന്വേഷണ ഏജന്‍സിയെന്നാണ് വിവരം.

പാമ്പുകടിക്ക് പ്രാകൃത ചികിത്സക്ക് വിധേയയായ യുവതി മരിച്ചു. ഉത്തര്‍ പ്രദേശിലാണ് സംഭവം. പാമ്പുകടിയേറ്റ യുവതിയെ മേലാസകലം ചാണകത്തില്‍ മൂടുകയായിരുന്നു. ദേവേന്ദ്രി എന്ന യുവതിയാണ് മരിച്ചത്. വീടിനടുത്തുള്ള വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോളാണ് പാമ്പുകടിയേറ്റത്.

ഇവരെ ചികിത്സിക്കാന്‍ ഒരു പാമ്പാട്ടി രംഗത്തെത്തുകയായിരുന്നു. നിരവധി പേരെ ചികിത്സിച്ചിട്ടുണ്ടെന്ന അവകാശവാദവുമായെത്തിയ ഇയാളുടെ നിര്‍ദേശപ്രകാരമാണ് ഇവരെ ചാണകത്തില്‍ പൊതിഞ്ഞത്. അതിനു ശേഷം ഇയാള്‍ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് യുവതിയുടെ അരികിലിരുന്നു.

മന്ത്രങ്ങള്‍ ചൊല്ലിക്കഴിഞ്ഞ് സ്ത്രീ രക്ഷപ്പെട്ടോ എന്ന് ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ ചാണകം നീക്കി യുവതിയെ പുറത്തെടുക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും യുവതി മരിച്ചിരുന്നു. മുഖത്തുള്‍പ്പെടെ ചാണകത്താല്‍ പൊതിഞ്ഞിരുന്നതിനാല്‍ ശ്വാസം മുട്ടിയാണോ അതോ പാമ്പിന്‍ വിഷത്തിനാലാണോ മരണം എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

RECENT POSTS
Copyright © . All rights reserved