യോഗി സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധമായ നിലപാടിന്റെ ഭാഗമായാണ് ഡോ: ഖഫീല്‍ അഹമ്മദ് ഖാന്‍ ജയിലിലായത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോ.കഫീല്‍ അഹമ്മദ് ഖാനിന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചിരുന്നത്. ചികിത്സയില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച കഫീല്‍ ഖാനിനെ കേസില്‍ കുടുക്കുകയായിരുന്നു.
ജയിലില്‍ നിന്നിറങ്ങിയ ഖഫീല്‍ ഖാനെ സ്വീകരിക്കാന്‍ കുടുംബം എത്തിയിരുന്നു.നെഞ്ച് പൊട്ടിക്കരഞ്ഞ്, അമ്മയെയും ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ഖഫീല്‍ അഹമ്മദ് ഖാന്‍ നിന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരുന്നു. കണ്ടുനിന്നവരുടെ കൂടെ നെഞ്ചില്‍ നീറ്റല്‍ പടര്‍ത്തുന്നതായിരുന്നു കഫീലിന്റെ വികാരപ്രകടനം. മകളെ കണ്ടതോടെയാണ് കഫീല്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞത്.
അധികാര വര്‍ഗം കയ്യൊഴിഞ്ഞും കൈകഴുകിയും നോക്കിനിന്നപ്പോള്‍ ജീവന്റെ വിലയറിഞ്ഞ് കുറച്ച് കുരുന്നു ജീവനുകള്‍ക്ക് ജീവശ്വാസം പകര്‍ന്നതാണോ താന്‍ ചെയ്ത തെറ്റ് എന്നായിരുന്നു കഫീലിന്റെ ചോദ്യം. ജയിലിലെ ജീവിതം ഭീകരമായിരുന്നുവെന്നും ക്രിമിനലുകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന നാളുകള്‍ ഇപ്പോഴും പേടിപ്പെടുത്തുന്നുണ്ടെന്നും കഫീല്‍ പറഞ്ഞു. തന്റെ ഭാവി ഇനി യോഗി ആദിത്യനാഥിന്റെ കൈകളിലാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ജോലിയില്‍ കയറണമെന്നാണ് തന്റെ ആഗ്രഹമെന്നും കഫീല്‍ പറഞ്ഞു.
തന്നെ ഭരണകൂടം ബലിയാടാക്കുകയായിരുന്നുവെന്ന് അടുത്തിടെ ജയിലില്‍ നിന്നെഴുതിയ കത്തില്‍ ഖാനും ആരോപിച്ചിരുന്നു. ആശുപത്രിയില്‍ ദുരന്തം നടന്ന ആഗസ്റ്റ് 10ന് അവധിയിലായിരുന്നിട്ട് കൂടി, ഒരു ഡോക്ടറെന്ന നിലയിലും ഇന്ത്യന്‍ പൗരനെന്ന നിലയിലും തനിക്ക് കഴിയാവുന്നതിലേറെ ചെയ്തു. ഓക്സിജന്റെ അഭാവം മൂലമുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാണ് താന്‍ ഇത്രയൊക്കെ ചെയ്തത്. ഓക്സിജന്‍ വിതരണ കമ്പനിക്ക് കുടിശിക നല്‍കാത്ത ഉദ്യോഗസ്ഥരാണ് ഈ ദുരന്തത്തിന്റെ കാരണക്കാര്‍. സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടി അവര്‍ തന്നെ ബലിയാടാക്കിയതാണ്. തന്റെ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ താന്‍ പൊലീസില്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതനായതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലിഗയെ ബലാത്സംഗ ശ്രമത്തിനിടെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പ്രതികളുടെ മൊഴി. ശനിയാഴ്ച നടന്ന ചോദ്യം ചെയ്യലിൽ യോഗാധ്യാപകൻ അടക്കമുള്ള അഞ്ച് പ്രതികളും കുറ്റം സമ്മതിച്ചു. സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കോവളത്തുവച്ച് ലിഗയെ പരിചയപ്പെട്ട ടൂറിസ്റ്റ് ഗൈഡ് കൂടിയായ യോഗാധ്യാപകന്റെ നേതൃത്വത്തിലായിരുന്നു ബലാത്സംഗ ശ്രമവും കൊലപാതകവും. ഇയാളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു.
ഈ യോഗാധ്യാപകനൊപ്പമാണ് ലിഗ പൂനംതുരുത്തിലെത്തിയത്. ടൂറിസ്റ്റ് ഗൈഡ് കൂടിയായ ഇയാൾ വിവിധ സ്ഥലങ്ങൾ കാണിച്ചുതരാം എന്നു പറഞ്ഞാണ് കൂടെക്കൂടിയത്.
യോഗ പരിശീലകനെ കുറിച്ച് പുറത്ത് വരുന്ന സാക്ഷിമൊഴി ഇങ്ങനെ. കാരിരിമ്പിന്റെ ശക്തി, ആറരയടി പൊക്കം, അഞ്ചു പേരെ ഒറ്റയടിക്കു നിന്നടിക്കാന്‍ ശേഷി… ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത വാഴമുട്ടം സ്വദേശിയായ യോഗ പരിശീലകനെക്കുറിച്ച് പോലീസിന് ലഭിച്ച സാക്ഷിമൊഴിയാണ്.
ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഇയാളുടെയും സുഹൃത്തുക്കളുടെയും പ്രധാന വിഹാരകേന്ദ്രമാണ് പനത്തുറയിലെ കണ്ടല്‍ക്കാട് എന്നാണ് വിവരം. ആജാനുബാഹുവായ ഇയാള്‍ യോഗ പരിശീലകനും ടൂറിസ്റ്റ് ഗൈഡുമാണ്. യോഗ പരിശീലനത്തിന്റെ പേരില്‍ ഇയാള്‍ വിദേശ ടൂറിസ്റ്റുകളെ വലയിലാക്കി വന്നിരുന്നത്. ലിഗയുടെ മൃതദേഹം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ കിടന്നപ്പോഴും ഇയാള്‍ അവിടെ എത്തിയിരുന്നതായാണ് സൂചന.
ചോദ്യം ചെയ്യലില്‍ ഇയാള്‍ പൂർണമായി സഹകരിക്കാത്തതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി പോലീസ് കാത്തിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി മനശാസ്ത്രജ്ഞന്റെയും സഹായം തേടിയിട്ടുണ്ടെന്നാണു സൂചന. അതിനിടെ മയക്കുമരുന്ന് കലർന്ന സിഗററ്റ് കൊടുത്ത് ലിഗയെ പാതിമയക്കത്തിലാക്കിയ ഇയാൾ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. എല്ലാവരും ചേർന്ന് ലിഗയെ കായൽയാത്രയ്ക്ക് ക്ഷണിച്ചു. പാതിമയക്കത്തിലായിരുന്ന ലിഗ അതു സമ്മതിക്കുകയും പ്രതികൾക്കൊപ്പം പോവുകയും ചെയ്തു.
പ്രതികളിലൊരാളുടെ ബോട്ടിലായിരുന്നു യാത്ര. ലിഗയും പ്രതികളും പൂനംതുരുത്തിലെത്തിയത് ഈ ബോട്ടിലാണ്. അതിനിടെ ഇവർ ലിഗയ്ക്ക് മദ്യം നൽകാൻ ശ്രമിച്ചെങ്കിലും ലിഗ കഴിക്കാൻ കൂട്ടാക്കിയില്ല. ഈ സമയത്ത് അഞ്ചു പേരും നന്നായി മദ്യപിക്കുകയും അടുത്തുള്ള പൊന്തക്കാട്ടിലേയ്ക്ക് കൊണ്ടുപോയി ലിഗയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.
ബലാത്സംഗശ്രമത്തിനിടെ ബഹളം വച്ചതോടെ പ്രതികൾ ലിഗയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തിനിടെ പ്രതികളിലൊരാൾ കഴുത്തിൽ ആഞ്ഞു ചവുട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മരിച്ചെന്ന് മനസിലാക്കിയ പ്രതികൾ അടുത്തുള്ള ആറടി ഉയരമുള്ള മരത്തിൽ കാട്ടുവള്ളികൾ കൊണ്ട് കെട്ടിത്തൂക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
എന്നാൽ, ദിവസങ്ങൾ കഴിഞ്ഞതോടെ വള്ളി പൊട്ടി മൃതദേഹം സമീപത്തെ പൊന്തക്കാട്ടിലേക്ക് വീണു. 30 ദിവസം പഴക്കം ചെന്നതോടെ തല ജീർണിച്ച് വേർപെട്ടതാകാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഈ നിഗമനത്തിലാണ് ഫോറൻസിക് വിദഗ്ധരും ഉന്നതതല മെഡിക്കൽ സംഘവും എത്തിനിൽക്കുന്നത്. ചില ശാസ്ത്രീയഫലങ്ങളും കൂടി ലഭിച്ചശേഷമായിരിക്കും അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുക. അതേ സമയം ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കൽ സംഘം പൊലീസിന് കൈമാറി. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ബലാത്സംഗം നടന്നോയെന്ന് വ്യക്തമല്ല. കഴുത്ത് ഞെരിച്ചതിൻറ ഭാഗമായി തരുണാസ്ഥിയിൽ പൊട്ടലുണ്ടായിട്ടുണ്ട്. കഴുത്തിലെ സൂക്ഷ്മ ഞരമ്പുകൾക്കും ക്ഷതമേറ്റിട്ടുണ്ട്.
മരത്തിൽ കെട്ടിത്തൂക്കാനുള്ള ശ്രമത്തിൽ തൈറോയിഡ് ഗ്രന്ഥി പൊട്ടിയിട്ടുണ്ട്. സ്വയം കെട്ടിത്തൂങ്ങിയാൽ തൈറോയിഡ് ഗ്രന്ഥി പൊട്ടാറില്ല. അതുകൊണ്ടുതന്നെ ഒന്നിൽക്കൂടുതൽ ആളുകൾ കൃത്യത്തിൽ ഉൾപ്പെട്ടിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ലിഗയുടെ കഴുത്തിലും കാലിലും ആഴത്തിൽ മൂന്ന് മുറിവുകളുണ്ട്. ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് സംശയിക്കാവുന്ന മുറിവുകളാണിത്.
കഴുത്തിൽ അമർത്തിപ്പിടിക്കുകയോ ചവിട്ടിപ്പിടിക്കുകയോ ചെയ്തപ്പോൾ കാലുകൾ നിലത്തുരച്ചതിന്റെ ഫലമായി പാദത്തിൽ മുറിവുകൾ ഉണ്ട്. പിടിച്ചുതള്ളിയതിന്റെ ഭാഗമായി ഇടുപ്പെല്ല് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ശനിയാഴ്ച പൂനംതുരുത്തിൽ പരിശോധന നടത്തി.
മൃതദേഹം കെട്ടിത്തൂക്കാൻ ഉപയോഗിച്ച മരത്തിന്റെ ഭാഗം ഫോറൻസിക് വിഭാഗം മുറിച്ച് പരിശോധനക്കയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൃതദേഹം കെട്ടിത്തൂക്കിയ വള്ളികളിൽ നിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന തലമുടിയും ത്വക്കിന്റെ ഭാഗങ്ങളും ഫോറൻസിക് വിഭാഗം ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് വന്നാലുടൻ അറസ്റ്റുണ്ടാകുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ആലുവ: രാജയുടെ ജീവിതം സിനിമാ കഥകളേക്കാളും നാടകീയമാണ്. ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത രാജ ഇന്നലെ മാനസയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. അങ്കമാലി ചെറിയ വാപ്പാലശ്ശേരിയില്‍ പൈനാടത്ത് വീട്ടില്‍ ബിജു-ബിന്ദു ദമ്പതിമാരുടെ മകളായ മാനസയാണ് വധു. ചെറിയ വാപ്പാലശ്ശേരി ശ്രീദുര്‍ഗാദേവീ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
2002ലാണ് തമിഴ്‌നാട് സ്വദേശിയായ രാജ അച്ഛനുമൊത്ത് തൃശൂര്‍ ജില്ലയിലെത്തുന്നത്. അമ്മ വളരെ ചെറുപ്പത്തിലെ തന്നെ നഷ്ടപ്പെട്ട രാജയ്ക്ക് ഏക ആശ്രയം. എട്ടുവയസ്സുകാരന്‍ രാജയെ ഭിക്ഷാടന മാഫിയ തട്ടിയെടുത്ത് നിര്‍ബന്ധിത ഭിക്ഷാടനം ചെയ്യിപ്പിച്ചു. ഭിക്ഷ യാചിച്ച് ദിവസം അന്‍പത് രൂപ നേടിയില്ലെങ്കില്‍ ഭിക്ഷാടന മാഫിയ തലവന്‍ ക്രൂരമായി മര്‍ദിക്കുകമായിരുന്നു. രാജയുടെ ശരീരത്തിലും മനസിലും ഇയാള്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഏറെയായിരുന്നു.
ഭിക്ഷാടനത്തിനിടയില്‍ നാട്ടുകാരുടേയും പോലീസിന്റെയും സഹായത്തോടെയാണ് ജനസേവാ ശിശുഭവന്‍ ഒരു ദിവസം രാജുവിനെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തുമ്പോള്‍ രാജയുടെ ശരീരമാസകലം കത്തിച്ച സിഗററ്റു കൊണ്ട് കുത്തിയതിന്റെയും കമ്പി പഴുപ്പിച്ച് പൊള്ളിച്ചതിന്റെയും വ്രണങ്ങളായിരുന്നു. ചികിത്സയ്ക്ക് ശേഷം ശിശുഭവനില്‍ രാജ ജീവിതം ആരംഭിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തിയതോടെ കൂടുതല്‍ പഠിപ്പിക്കാന്‍ ശിശുഭവന്‍ തയ്യാറായി.
2008-ല്‍ ജനസേവാ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ജനസേവാ സ്പോര്‍ട്സ് അക്കാദമി’യാണ് രാജയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കി. സ്‌പോര്‍ട്‌സ് അക്കാഡമി വഴി സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ടീമിലേക്ക് രാജ സെലക്ട് ചെയ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സെന്‍ട്രല്‍ ബാങ്ക് ഇന്ത്യയുടെ എറണാകുളം ശാഖയിലെ ഉദ്യോഗം രാജയെ തേടിയെത്തി. ഇപ്പോള്‍ മാനസയുമൊത്ത് പുതിയ ജീവിതത്തിലേക്ക്.
സ്വന്തം ലേഖകൻ
ചമ്പക്കുളം പഞ്ചായത്തു മൂന്നാം വാർഡിൽ ചെപ്പിലാക്കൽ ചിറ തങ്കപ്പന്റെ മകൻ ബിജുമോൻ(42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീട്ടിൽ വച്ചായിരുന്നു അപകടം. രണ്ടു ദിവസമായി ബിജുവിന്റെ വീടിന്റെ അറ്റകുറ്റപണികൾ നടന്നു വരികയായിരുന്നു. പണിപൂർത്തിയാക്കിയ ശേഷം വയർ കൈയിൽ ചുറ്റി എടുക്കുമ്പോൾ ആയിരുന്നു അപകടം. ഉടൻ തന്നെ ബന്ധുക്കൾ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുളികുന്നിൽ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുകയായിരുന്നു മരിച്ച ബിജുമോൻ. ഭാര്യ: രേഖ, മക്കൾ: അശ്വിൻ, അതുൽ
മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ രണ്ട് എൻസിപി നേതാക്കൾ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഇന്ന് രാവിലെ ചായക്കടയിൽ ഇരുന്ന നേതാക്കൾക്കുനേരെ ബൈക്കിലെത്തിയ സംഘം നിറയൊഴിക്കുകയായിരുന്നു. യോഗേഷ് റാൽബട്ട്, രാജേഷ് റാൽബട്ട് എന്നിവരാണ് മരിച്ചത്.
ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം അഹമ്മദ്നഗറിൽ രണ്ട് ശിവസേന പ്രവർത്തകർ വെടിയേറ്റ് മരിച്ചിരുന്നു. തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെയായിരുന്നു കൊലപാതകം. സഞ്ജയ് കോത്കർ, വസന്ത് ആനന്ദ് തുബെ എന്നിവരെയാണ് ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തിയത്. സംഭവത്തിൽ എൻസിപി എംഎല്‍എ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തിരുന്നു.
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി സൂചന. കൃത്യം നടത്തിയത് മൂന്ന് പേരടങ്ങിയ സംഘമാണെന്നാണ് വിവരം. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് മൂന്നുപേര്‍ ഓടിപ്പോകുന്നതു കണ്ടതായി മൊഴി ലഭിച്ചിട്ടുണ്ട്.
വള്ളത്തില്‍ നിന്നും സമീപ പ്രദേശങ്ങളിലും ഫോറന്‍സിക് വിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതേസമയം ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകയെന്നു പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. നേരത്തെ ലിഗയെ കൊലപ്പെടുത്തിയത് ഒന്നിലേറെ ആളുകള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കഴുത്ത് ഞെരിച്ചാവാം കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നിലവില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അതേസമയം പോലീസിനെതിരെ വിമര്‍ശനവുമായി ലിഗയുടെ സഹോദരി ഇലിസ് രംഗത്തെത്തി. കാണാതായപ്പോള്‍ ശക്തമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തന്റെ സഹോദരി കൊല്ലപ്പെടില്ലായിരുന്നുവെന്ന് ഇലിസ് പറഞ്ഞു.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാല് വയസുകാരിയായ മാഡലിന്‍ മക്കാനിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടു പോകുന്നത്. സംഭവത്തില്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉള്‍പ്പെടെ വലിയ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. മക്കാനിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധ സമരങ്ങള്‍ വരെ അരങ്ങേറിയിരുന്നു. എന്നാല്‍ ഇവയൊന്നും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകമായില്ല. 2013ല്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വഴിത്തിരിവുണ്ടാകുന്ന വെളിപ്പെടുത്തലുമായി സ്പാനിഷ് പൗരന്‍ രംഗത്തു വന്നിരിക്കുകയാണ്. 2001ല്‍ തന്റെ അഞ്ച് വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പുറത്തുവിട്ട ചിത്രത്തിലുള്ള വ്യക്തിയാണെന്ന് ഇയാള്‍ പറഞ്ഞു.

മാഡലിന്‍ മക്കാനിനെ തട്ടിക്കൊണ്ടു പോയത് ഇയാള്‍ തന്നെയാണോ എന്നെനിക്ക് അറിയില്ല. പക്ഷേ എന്റെ മകളെ തട്ടിയെടുക്കാന്‍ ശ്രമിച്ചത് ഇയാള്‍ തന്നെയാണെന്ന് ആന്‍ഡ്രൂ എന്നു പേരുള്ള സ്പാനിഷ് പൗരന്‍ പറയുന്നു. സ്പാനിഷ് പത്രപ്രവര്‍ത്തകന് അനുവദിച്ച അഭിമുഖത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 13ഉം അഞ്ചും വയസ് പ്രായമുള്ള മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം അര്‍ബ്രാന്‍സിലാണ് ആന്‍ഡ്രൂ താമസിക്കുന്നത്. പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്. മക്കാനിനെ കണ്ടെത്താന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതുകൊണ്ട് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. മക്കാനിനെ കണ്ടെത്തുന്നതിനാവശ്യമായ അന്വേഷണങ്ങള്‍ക്കായി കൂടുതല്‍ പണം അനുവദിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചിരുന്നു. കൂടുതല്‍ തുക അനുവദിച്ച അധികൃതരുടെ നടപടിയെ മക്കാനിന്റെ മാതാപിതാക്കള്‍ സ്വാഗതം ചെയ്തു. എന്നാല്‍ ഫണ്ട് അനുവദിച്ചതിനെ വിമര്‍ശിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്.
തിരക്കേറിയ റോഡിലൂടെ ഓട്ടോപൈലറ്റ് ടെക്‌നോളജി ഉപയോഗിച്ച് വാഹനമോടിച്ചതിന് ഇന്ത്യന്‍ വംശജന്റെ ഡ്രൈവിംഗ് ലൈസന്‍സ് 18 മാസത്തേക്ക് കോടതി റദ്ദാക്കി. ഭവേഷ് പട്ടേല്‍ എന്നയാള്‍ക്കാണ് സെന്റ് അല്‍ബാന്‍സ് ക്രൗണ്‍ കോര്‍ട്ട് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇത് കൂടാതെ കോടതി ചെലവിലേക്ക് 1800 പൗണ്ടും 100 മണിക്കൂര്‍ വേതനമില്ലാ ജോലിയും ഇയാള്‍ക്ക് കോടതി വിധിച്ചിട്ടുണ്ട്. 2017 മെയ് 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എം1 നോര്‍ത്ത്ബൗണ്ട് ക്യാരേജ് വേയിലൂടെ തന്റെ ടെസ്ല എസ് 60 നില്‍ യാത്ര ചെയ്യുകയായിരുന്ന പട്ടേല്‍ കാറിന്റെ ഓട്ടോപൈലറ്റ് സംവിധാനം ഉപയോഗിച്ചുവെന്നതാണ് ആരോപിക്കപ്പെട്ടിരുന്ന കുറ്റം. കാര്‍ ഓട്ടോപൈലറ്റ് മോഡിലിട്ട പട്ടേല്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് മാറി യാത്രക്കാരന്റെ സീറ്റില്‍ ഇരിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.

എം1 പാതയില്‍ തിരക്കേറിയ സമയത്താണ് പട്ടേലിന്റെ സാഹസമെന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഡ്രൈവിംഗ് സീറ്റില്‍ ആളില്ലാതെ വാഹനം മുന്നോട്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ സംഭവം മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തു. തുടര്‍ന്ന് ഇയാള്‍ തന്നെ ഇക്കാര്യം സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് ഇക്കാര്യം അറിയുന്നത്. ഗുരുതരമായ ഗതാഗത നിയമലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കേസില്‍ പട്ടേല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. പട്ടേല്‍ പുതിയ ആഢംബര കാര്‍ സ്വന്തമാക്കി വെറും 5 മാസങ്ങള്‍ മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളു. എന്നാല്‍ റോഡിലെ സാഹസം ഇയാളെ കുടുക്കുകയായിരുന്നു.

ഏതാണ്ട് 70,000 പൗണ്ട് വിലയുള്ള കാറാണ് ടല്‍സ എസ് 60. പട്ടേല്‍ ഓട്ടോപൈലറ്റ് മോഡില്‍ വാഹനം 40 മൈല്‍ വേഗതയിലാണ് ഓടിച്ചുകൊണ്ടിരുന്നത്. കാറിലെ ഓട്ടോപൈലറ്റ് സംവിധാനം എപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നില്ല. ഡ്രൈവിംഗ് സീറ്റില്‍ നിന്ന പട്ടേല്‍ മാറിയിരുന്നതോടെ കാറിന്റെ നിയന്ത്രണം ഇയാള്‍ക്ക് പൂര്‍ണമായും നഷ്ടമായിരിന്നു. ഇത്തരം അശ്രദ്ധമായ സാഹസങ്ങള്‍ അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ അശ്രദ്ധ ഇയാളുടെ മാത്രമല്ല റോഡിലൂടെ സഞ്ചരിക്കുന്ന മറ്റു വ്യക്തികളെയും അപകടത്തിലാക്കുമെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. കോടതി വിധിച്ച ശിക്ഷയില്‍ നിന്ന് പാഠം ഉള്‍കൊണ്ട് പട്ടേല്‍ തെറ്റ് മനസിലാക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ ശേഷം വാഹനവുമായി നിരത്തിലിറങ്ങിയ രോഗി അപകടത്തില്‍പ്പെട്ടു. തോമസ് സിയലോങ്കയെന്നയാളാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ ഒരു സര്‍ജറിക്ക് വിധേയമായി മണിക്കൂറുകള്‍ക്ക് ശേഷമാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സര്‍ജറിക്ക് ശേഷം അനസ്‌ത്യേഷ്യയുടെ സ്വാധീനം നിലനില്‍ക്കുമെന്നും വാഹനമോടിക്കാനോ ഇതര ജോലികള്‍ ചെയ്യാനോ പാടില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചതാണ് അപകടത്തിന് കാരണം. സര്‍ജറിക്ക് വിധേയമായി മണിക്കൂറുകള്‍ക്ക് ശേഷം വീട്ടിലേക്ക് പോകാമെന്ന് തോമസിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇയാള്‍ കാമുകിയോടൊത്ത് ആശുപത്രി വിടുകയും ചെയ്തിരുന്നു. ഹോട്ടലില്‍ നിന്ന് ഇരുവരും ഡിന്നര്‍ കഴിച്ച ശേഷം വീട്ടിലേക്ക് കാറോടിച്ച് പോകുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. എതിരെ വന്ന മറ്റൊരു വാഹനത്തില്‍ ഇയാള്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഓപ്പറേഷന് ശേഷം അനസ്‌ത്യേഷ്യയുടെ സ്വാധീനത്തിലായിരുന്ന തോമസിന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ച് വാഹനമോടിച്ച് അപകടം വിളിച്ചു വരുത്തിയ തോമസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് 12 മാസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. കൂടാതെ 1,229 പൗണ്ട് പിഴയും സിറ്റി മജിസ്‌ട്രേറ്റ് കോടതി വിധിച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേല്‍ത്താത് ഭാഗ്യംകൊണ്ടാണെന്ന് കേസ് അന്വേഷിച്ച ഓഫീസര്‍ റെബേക്ക ഹോഡ്ജ് വ്യക്തമാക്കി. രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്താന്‍ ഈ അവസരം താന്‍ ഉപയോഗിക്കുകയാണെന്നും ഹോഡ്ജ് കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു കേസ് ഞാന്‍ മുമ്പ് കേട്ടിട്ടില്ലെന്ന് മോണിറ്ററിംഗ് ലോയര്‍ നിക്ക് ഫ്രീമാന്‍ പറയുന്നു. മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ വാഹനമോടിക്കുന്ന സാഹചര്യമുണ്ടായാല്‍ അതിനെ കോടതിയില്‍ ചെറിയ രീതിയിലെങ്കിലും പ്രതിരോധിക്കാന്‍ കഴിയും. എന്നാല്‍ ഈ കേസില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടായിരുന്നത് പോലും അവഗണിച്ചാണ് കുറ്റം ആരോപിക്കപ്പെട്ടയാള്‍ വാഹനമോടിച്ചിരിക്കുന്നത്. മറുവാദഗതികള്‍ ഒന്നും തന്നെ ഉന്നയിക്കാനില്ലെന്നും നിക്ക് ഫ്രീമാന്‍ വ്യക്തമാക്കി. കോടതിക്ക് ഏറ്റവും കുറഞ്ഞത് 12 മാസമെങ്കിലും ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരമുണ്ടെന്ന് ഫ്രീമാന്‍ പറഞ്ഞു.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയൊരുക്കാൻ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട്. കുഞ്ഞാലി മരയ്ക്കാറുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിന്റെ പേര് “മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്നാണ്. ചിത്രത്തെ സംബന്ധിച്ച് മുമ്പ് പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.
നൂറു കോടി ബജറ്റിൽ ഒരുക്കുന്ന സിനിമ നിർമിക്കുന്നത് ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുന്പാവൂരും, കോണ്‍ഫിഡന്റ് ഗ്രൂപ്പും, മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റിനു വേണ്ടി സന്തോഷ് ടി. കുരുവിളയും ചേർന്നാണ്.
സിനിമയുടെ ചിത്രീകരണം നവംബർ ഒന്നിന് ആരംഭിക്കും. സിനിമയെ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലിമരയ്ക്കാർ എന്ന പേരിൽ സിനിമ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.