Latest News

കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ രഥയാത്ര നടത്താന്‍ ആര്‍.എസ്.എസ്. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ നാളെ വാദം ആരംഭിക്കാനിരിക്കെയാണ് ആര്‍ എസ് എസ് രഥയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ അയോധ്യ മുതല്‍ തമിഴ്‌നാട്ടിലെ രാമേശ്വരം വരെയാണ് രഥയാത്ര.

മഹാരാഷ്ട്രയിലെ ശ്രീം രാംദാസ് മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യാത്ര ഫെബ്രുവരി 13ന് ആരംഭിക്കും. നാലുസംസ്ഥാനങ്ങിലൂടെ ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 23 വരെ 39 ദിവസത്തെ യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. യു.പിക്കു പുറമേ തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് രഥയാത്ര കടന്നുപോകുക. രഥയാത്ര കടന്നുപോകുന്ന വഴിയില്‍ വന്‍സുരക്ഷയൊരുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ രാമക്ഷേത്ര വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രഥയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക.

 

കൂത്തുപറമ്പ്: കണ്ണൂര്‍ മാനന്തേരിയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ കൂട്ടമായി മര്‍ദിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ ക്രൂരമായി ആക്രമിച്ചത്.

യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയും കുട്ടികളെ കടത്തുന്നയാളെ പിടികൂടി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. ഒരു കുട്ടിക്ക് 4 ലക്ഷം രൂപ വരെ ലഭിക്കും എന്ന തരത്തിലുള്ള വിവരങ്ങളാണ് ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചതെന്നും സമൂഹമാധ്യമങ്ങളില്‍ പറയുന്നു. മര്‍ദ്ദിച്ചതിന് ശേഷം യുവാവിനെ കണ്ണവം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് തെളിവൊന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. പരസ്പര ബന്ധമില്ലാതെ സംസാരിച്ച ഇയാള്‍ക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ കയ്യില്‍ നിന്നും കണ്ണാടിപ്പറമ്പ് സ്വദേശിയുടെ എടിഎം കാര്‍ഡ്, ഒരു ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ലഭിച്ചതായും പൊലീസ് പറഞ്ഞു.

ആലപ്പുഴ: ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികള്‍ മകന്‍ രാഹുലിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 13 വര്‍ഷം. കേരളത്തില്‍ കുട്ടികളെ കാണാതായ സംഭവങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ഏഴര വയസുകാരന്‍ രാഹുലിന്റെ തിരോധാനത്തോളം കോളിളക്കം സൃഷ്ടിച്ച സംഭവം മറ്റൊന്നില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ഒടുവില്‍ സാക്ഷാല്‍ സി.ബി.ഐ തന്നെ എത്തിയിട്ടും യാതൊരു തുമ്പും ലഭിക്കാത്ത കേസ്. രാഹുല്‍ എങ്ങനെ അപ്രത്യക്ഷനായെന്നത് ഇന്നും നിഗൂഢം.

മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞനുജത്തി ശിവാനിയുമുണ്ടിപ്പോള്‍. 2005 മേയ് 18ന് െവെകിട്ട് വീടിനോട് ചേര്‍ന്ന െമെതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് രാഹുലിനെ കാണാതായത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ സമീപവാസിയായ യുവാവിനെ നാര്‍കോ അനാലിസിസിന് വിധേയനാക്കി. എന്നാല്‍ ഇയാള്‍ക്ക് കേസില്‍ പങ്കില്ലെന്ന് വ്യക്തമായി. കുട്ടിയുടെ വിവരം നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലവും പ്രഖ്യാപിച്ചു. നാടൊട്ടുക്കും കുട്ടിയുടെ ചിത്രം സഹിതം പോസ്റ്ററുകളും പ്രചരിപ്പിച്ചു.

രാഹുലിന്റെ ചിത്രം. ഒപ്പം രാഹുലിന്റെ ഇപ്പോഴത്തെ മുഖം ചിത്രകാരനായ ആലപ്പുഴ സ്വദേശി ശിവദാസ് വാസുവിന്റെ ഭാവനയില്‍

ഇടയ്ക്ക് മനോരോഗിയായ കൃഷ്ണപിള്ള എന്നൊരാള്‍ താന്‍ രാഹുലിനെ കൊന്നു കുഴിച്ചുമൂടിയെന്ന് അവകാശപ്പെട്ട് രംഗത്തുവന്നു. തുടര്‍ന്ന് പ്രദേശത്തെ ഉപയോഗശൂന്യമായ കുളങ്ങള്‍ വറ്റിച്ചുവരെ പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. 2012 ഫെബ്രുവരിയില്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്ന് 2013 ഒക്‌ടോബറില്‍ കേസ് പുനരന്വേഷിക്കാന്‍ സി.ബി.ഐ തീരുമാനിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ കോടതിയുടെ അനുമതി തേടി സി.ബി.ഐ. അപേക്ഷ നല്‍കിയത്.

രാഹുലിന്റെ തിരോധാനത്തിനുപിന്നാലെ പിതാവ് രാജുവിനെ അര്‍ബുദം കീഴ്‌പ്പെടുത്തിയത് മറ്റൊരു ആഘാതമായി. ശസ്ത്രക്രിയയ്ക്കുശേഷം രാജു ജോലി തേടി കുെവെത്തിലേക്കു മടങ്ങി. രാഹുലിന്റെ മാതാപിതാക്കള്‍ സംശയമുള്ള മൂന്നു പേരുടെ വിവരങ്ങള്‍ നല്‍കിയെങ്കിലും അവരെക്കുറിച്ച് അന്വേഷണം ഉണ്ടായില്ല.

 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി അനുവദിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോടെ ഉടന്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ കോര്‍പ്പറേഷന് സാധിക്കും.

പ്രതിസന്ധി രൂക്ഷമായതോടെയാണു ശമ്പളം പോലും നല്‍കാനാകാതെ കെ.എസ്.ആര്‍.ടി.സി വലഞ്ഞത്. കഴിഞ്ഞ മാസവും സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചായിരുന്നു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. ഈ മാസത്തിലും അതേ സാഹചര്യം തന്നെയാണ് നിലവിലുള്ളത്.

പെന്‍ഷന്‍ വിതരണത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2017 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായും 2017 ഡിസംബര്‍, 2018 ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കാനുണ്ട്. മാര്‍ച്ച് മാസത്തിനുള്ളില്‍ തന്നെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 164 കോടി രൂപയാണ് പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ വേണ്ടത്.

 

ഡെല്‍ഹി : ഗാസിയബാദില്‍ നിന്നും തട്ടിക്കൊണ്ടുപോയ വിഹാന്‍ ഗുപ്തയെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തിയത് ഡല്‍ഹി പൊലീസിന്റെ കൃത്യമായ ഓപ്പറേഷനിലൂടെ. ഒരിടത്തും പാളിച്ച പറ്റരുതെന്ന് ഉറപ്പു വരുത്തിയാണ് ക്രൈബ്രാഞ്ച് സംഘം അന്വേഷണത്തിന് ഇറങ്ങിയത്. മൂന്നു തവണ പരാജയപ്പെട്ടിട്ടും പോരാട്ട വീര്യം നഷ്ടപ്പെടാതെ വീണ്ടും വിഹാനു വേണ്ടി ശ്രമം തുടരുകയായിരുന്നു. തുടര്‍ന്നാണ് സംഘം സി-റിവര്‍ എന്ന പുതിയ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തത്. ഇതിലൂടെ സാഹസികമായാണ് പൊലീസ് സംഘം അക്രമികളെ കീഴടക്കി കുട്ടിയെ രക്ഷിച്ചത്.

അഞ്ചു വയസുകാരനായ വിഹാന്‍ ഗുപ്തയെ ഗാസിയാബാദില്‍ നിന്നും തട്ടിക്കൊണ്ടു പോയത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ജനുവരി 25ന് രാവിലെ ഏഴു മണിക്കാണ് ട്രാഫിക്ക് സിഗ്നലില്‍ നിര്‍ത്തിയിട്ട സ്കൂള്‍ വാഹനത്തില്‍ നിന്ന് വിഹാനെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയത്. വാന്‍ ഡ്രൈവര്‍ വിഹാനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികളില്‍ ഒരാള്‍ കാലില്‍ വെടിവെച്ചതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

തട്ടിക്കൊണ്ടു പോയവരുടെ ആദ്യത്തെ ഫോണ്‍ വിളി വന്നത് ജനുവരി 28ന് രാത്രി 12 മണിക്കായിരുന്നു. 60 ലക്ഷം രൂപയാണ് മോചനദ്രവ്യമായി സംഘം ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി വിഹാന്റെ മാതാപിതാക്കളെ വിളിച്ച ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യുന്നത് ഒരാളാണെന്ന് കണ്ടെത്തുകയായിരുന്നു പൊലീസ് ആദ്യം ചെയ്തത്.

സൈബര്‍ സെല്ലിന്റേയും വിദഗ്ധരുടേയും സഹായത്തോടെ നീങ്ങിയ പൊലീസ് സംഘം ഫോണ്‍ കോളിന്റെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു. ഡല്‍ഹി ഷാഹിദാബാദിനടത്തു നിന്നാണ് സംഘം വിളിക്കുന്നതെന്നു മനസിലാക്കി പൊലീസ് തുടര്‍ന്ന് വിഹാനെ രക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് നിതിന്‍ ശര്‍മ്മ എന്നൊരാളാണെന്ന് തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കിഴക്കന്‍ ഡല്‍ഹിയില്‍ വിവേക് വിഹാറില്‍ ഇയാളുമായി ബന്ധപ്പെട്ടവരുണ്ടെന്ന് പൊലീസ് സംഘം മനസിലാക്കിയതോടെ ഇവര്‍ക്കായി കാത്തിരിക്കുകയായിരുന്നു. കുട്ടിക്ക് ഭക്ഷണം വാങ്ങാന്‍ സംഘം പുറത്തിറങ്ങുമെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. 18 പേരടങ്ങിയ പൊലീസ് സംഘം നാലു കാറിലും , രണ്ടു മോട്ടോര്‍ സൈക്കിളിലുമായാണ് അക്രമികളെ കാത്തിരുന്നത്.

ഭക്ഷണം വാങ്ങാനെത്തിയ സംഘത്തെ പൊലീസ് പിന്തുടര്‍ന്നത് 90 മിനുട്ട് , സംശയം തോന്നിയ സംഘം പൊലീസിനു നേരെ വെടിയുതിര്‍ത്തതോടെ പൊലീസ് ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. ഏറ്റുമുട്ടലില്‍ അക്രമി സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. അതിനിടയില്‍ ഉണ്ടായ ട്രാഫിക് കുരുക്കില്‍ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെടുകയും ചെയ്തു.

അതേസമയം , മോട്ടോര്‍ സൈക്കിളല്‍ പിന്തുടര്‍ന്ന പൊലീസുകാര്‍ സംഘത്തിന്റെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അക്രമികളുടെ താവളത്തില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ സംഘത്തിലുള്ളവരെ പിടികൂടുകയായിരുന്നു. ഏറ്റുമുട്ടലും വെടിയൊച്ചയും ഭയപ്പെടുത്തിയ വിഹാനെ കുഴപ്പമൊന്നും കൂടാതെ പൊലീസ് വീട്ടിലെത്തിച്ചു. അക്രമികള്‍ രക്ഷപ്പടാന്‍ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് സംഘം അവരെ കീഴ്ടുപ്പെത്തുകയായിരുന്നു.

മനില: നാല് വര്‍ഷം മുന്‍പ് കടലില്‍ കാണാതായ മലേഷ്യന്‍ വിമാനത്തെ അന്വേഷിച്ചു പോയ കപ്പല്‍ കാണാതായി. സീബെഡ് കണ്‍സ്ട്രക്ടര്‍ എന്ന കപ്പലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നത്. കപ്പല്‍ റഡാറില്‍ നിന്നും അപ്രത്യക്ഷമായതായി വിദേശ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 31 മുതല്‍ കപ്പലില്‍ നിന്നുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. കപ്പലിന്റെ തിരോധാനത്തില്‍ അന്വേഷണം ആരംഭിച്ചു.

ജനുവരി 31നു മുന്‍പ് കപ്പലുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം കപ്പലുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടതിന് കാരണമെന്തെന്ന് വ്യക്തമല്ല. കാണാതായ വിമാനത്തിനായി മൂന്നാഴ്ച്ച നീണ്ട തിരച്ചിലിനു ശേഷമാണ് കപ്പലുമായുള്ള ആശയവിനിമയം തകരാറിലാകുന്നത്. തെരച്ചില്‍ നടത്തുന്ന മലേഷ്യന്‍ വിമാനത്തിലേതു പോലെ സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പലും അപകടത്തിലാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

നിരവധി യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ യാത്രാവിമാനത്തെ കണ്ടെത്താനുള്ള ദൗത്യമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ മാസം 22 നാണ് സീബെഡ് കണ്‍സ്ട്രക്ടര്‍ എന്ന കപ്പല്‍ വിമാനം കണ്ടെത്തുന്നതിനായുള്ള ദൗത്യം ആരംഭിക്കുന്നത്. കടലിന്റെ ആറ് കിലോമീറ്റര്‍ ഉള്‍ത്തട്ടില്‍ വരെ പരിശോധന നടത്താന്‍ സീബെഡ് കണ്‍സ്ട്രക്ടറിനാകും. വരും ദിവസങ്ങളില്‍ കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് തിരച്ചിലിനു നേതൃത്വം നല്‍കുന്ന കമ്പനി വക്താവ് അറിയിച്ചു.

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. മതസ്പര്‍ദ്ദയുണ്ടാക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് പോലീസ് നിലപാട് അറിയിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ തെളിവില്ലെന്ന് പോലീസ് അറിയിച്ചു.

കൊല്ലം അഞ്ചല്‍ കോട്ടുകാലില്‍ ഗ്രന്ഥശാലയുടെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെ വടയമ്പാടി വിഷയത്തെക്കുറിച്ചും അശാന്തന്റെ മൃതദേഹത്തോട് കാട്ടിയ അനാദരവിനെക്കുറിച്ചും കുരീപ്പുഴ സംസാരിച്ചിരുന്നു. പ്രസംഗത്തിനു ശേഷം പോകാന്‍ തയ്യാറെടുത്തപ്പോളായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുരീപ്പുഴയെ ആക്രമിച്ചത്.

സംഭവം വിവാദമായതോടെയാണ് കുരീപ്പുഴ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന വാദവുമായി ബിജെപി രംഗത്തെത്തിയത്. ഇേവര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

കുരീപ്പുഴയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവരെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഗ്ലാമറസായ വേഷം ധരിച്ച് പൊതു ചടങ്ങിനെത്തിയ മകള്‍ ജാന്‍വി കപൂറിനെ പരസ്യമായി ശകാരിച്ച് ബോളിവുഡ് നടി ശ്രീദേവി. ലാക്‌മെ ഫാഷന്‍ വീക്ക് സംഘടിപ്പിച്ച ഫോട്ടോഷൂട്ടിനിടെയായിരുന്നു സംഭവം. മകള്‍ ഗ്ലാമറസായി വസ്ത്രം ധരിച്ചതാണ് ശ്രീദേവിയെ പ്രോകോപിപ്പിച്ചെതെന്നാണ് സൂചന. ശ്രീദേവിയും ജാന്‍വിയും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു ശേഷം ശ്രീദേവി ഒറ്റയ്ക്ക് കാമറയ്ക്ക് മുന്നിലെത്തി, തുടര്‍ന്ന് ഒറ്റയ്ക്ക് പോസ് ചെയ്യാനൊരുങ്ങിയ ജാന്‍വിയെ ശ്രീദേവി തടയുകയായിരുന്നു.

ഒറ്റയ്ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യാനൊരുങ്ങിയ മകളെ ശകാരിച്ച ശേഷം ജാന്‍വിയുടെ കൈയിലുണ്ടായിരുന്ന മൈാബൈല്‍ ഫോണുകള്‍ ശ്രീദേവി വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വേദി വിട്ടു. പരിപാടിയുടെ ഇടയില്‍ താന്‍ ധരിച്ചിരുന്ന കഴുത്തിറക്കം കൂടിയ വസ്ത്രം ജാന്‍വി ഇടയ്ക്കിടയ്ക്ക് അഡ്ജസ്റ്റ് ചെയ്യുന്നത് ശ്രീദേവിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴുത്തിറക്കം കൂടിയ ജാക്കറ്റാണ് ശ്രീദേവിയെ പ്രകോപിപ്പിച്ചെതെന്നാണ് വാര്‍ത്തകള്‍.

ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറാനിരിക്കുന്നതിനിടെയാണ് അമ്മയുടെ പരസ്യ ശകാരം. ധഡക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡ് ലോകത്തെത്താനിരിക്കുന്നത്. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ചിത്രത്തില്‍ നായക വേഷത്തിലെത്തും.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍ദാര്‍ പട്ടേല്‍ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ പാക് അദീന കാശ്മീര്‍ ഇപ്പോഴും ഇന്ത്യക്കൊപ്പമുണ്ടാകുമായിരുന്നുവെന്ന് മോഡി പറഞ്ഞു. വോട്ട് ലഭിച്ചിട്ടും പ്രധാനമന്ത്രിയാകുന്നതില്‍നിന്ന് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ തടഞ്ഞത് എന്ത് ജനാധിപത്യമായിരുന്നെന്നും മോഡി ചോദിച്ചു.

ആന്ധ്രാപ്രദേശിനെ വിഭജിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ്. മുമ്പ് കോണ്‍ഗ്രസ് ചെയ്ത പാപങ്ങളുടെ ഫലമാണ് ഇന്ന് രാജ്യം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഉത്തരവാദിത്തത്തോടെ ഭരിച്ചിരുന്നുവെങ്കില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാമായിരുന്നു.

നെഹ്റുവോ കോണ്‍ഗ്രസോ അല്ല ഇന്ത്യക്ക് ജനാധിപത്യം നല്‍കിയത്. ലിച്ഛ്വി സാമ്രാജ്യത്തിന്റെയും ഗൗതമബുദ്ധന്റെയും സമയം മുതല്‍ രാജ്യത്ത് ജനാധിപത്യമുണ്ടായിരുന്നു. എന്ത് ജനാധിപത്യത്തെ കുറിച്ചാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും മോദി ആരാഞ്ഞു.

ശരിയായ ഉദ്ദേശത്തോടെ ശരിയായ ദിശകള്‍ തിരഞ്ഞെടുത്തിരുന്നെങ്കില്‍ നിലവിലെ സ്ഥിതിയെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയില്‍ രാജ്യം എത്തുമായിരുന്നു. ജവാഹര്‍ലാല്‍ നെഹ്റുവാണ് ഇന്ത്യയില്‍ ജനാധിപത്യം കൊണ്ടുവന്നതെന്ന് കേള്‍ക്കുമ്പോള്‍ അതിനെ ധാര്‍ഷ്ട്യമെന്നാണോ അതോ അറിവില്ലായ്മയെന്നാണോ വിളിക്കേണ്ടതെന്ന് അറിയില്ലെന്നും മോദി പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെയായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ചത്. രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും മോഡി കുറ്ര

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദാ ബെന്നിന് വാഹനാപകടത്തില്‍ പരിക്ക്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. യശോദ സഞ്ചരിച്ച വാഹനം രാജസ്ഥാനിലെ കോട്ട-ചിറ്റൂര്‍ ദേശീയപാതയില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. കോട്ടയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു യശോദ. പരിക്കേറ്റ യശോദയെ ചിറ്റോര്‍ഗഢിലെ ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്

RECENT POSTS
Copyright © . All rights reserved