കൊച്ചി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം പത്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണി സേന കേരളഘടകം. പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിക്കണം എന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല് സിംഗ് റാണാവത്ത് അറിയിച്ചു. വിഷയത്തില്‍ രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല് റാണാവത്ത് അറിയിച്ചു.
പത്മാവതിനെതിരെ അതി രൂക്ഷമായ അക്രമങ്ങളും പ്രതിഷേധങ്ങളുമാണ് ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം പത്മാവതിന്റെ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെ അമ്മയെക്കുറിച്ച് സിനിമ ചെയ്യുമെന്ന് കര്‍ണി സേന അറിയിച്ചു. കര്‍ണിസേനാ തലവന്‍ ലോകേന്ദ്ര സിങ് കല്‍വിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
കടുത്ത എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതിനിടെയാണ് പത്മാവത് റിലീസ് ചെയ്തിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശപ്രകാരമായിരുന്നു പത്മാവതിയെന്ന പേര് മാറ്റി പത്മാവത് എന്നാക്കിയത്. ചിത്രം റിലീസ് ചെയ്ത ബലേഗാവിലെ തീയേറ്ററിന് നേരെ കര്‍ണി സേന പെട്രോള്‍ ബോംബ് എറിഞ്ഞിരുന്നു.
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് പിന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചതില്‍ പരാതിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആറാമത്തെ നിരയിലായിരുന്നു ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി രാഹുലിന് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇതേച്ചൊല്ലി വിവാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
എന്നാല്‍ ‘എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം’ തന്നെ വിഷമിപ്പിക്കാറില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്‍ ഡി ടിവിയോട് ആയിരുന്നു രാഹുലിന്റെ പ്രതികരണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് ഒപ്പം ആറാം നിരയിലായിരുന്നു രാഹുലിന് ഇരിപ്പിടം ഒരുക്കിയിരുന്നത്.
നാലാംനിരയിലാണ് രാഹുലിന്റെ ഇരിപ്പിടമെന്നായിരുന്നു ആദ്യസൂചനകള്‍. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് വന്നപ്പോഴാണ് ആറാംനിരയിലാണ് സ്ഥാനമെന്ന് വ്യക്തമായത്. അതേസമയം ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചിരുന്നു.
കുമ്പളത്ത് വീപ്പക്കുള്ളില്‍ കോണ്ക്രീററ് ചെയ്ത നിലയില്‍ കണ്ട സ്ത്രീയുടെ മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനിയുടേതാണെന്ന് സൂചന. മരിച്ച സ്ത്രീയുടെ ഇടത് കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ളതായി പോസ്ററുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ ആറോളം സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
എന്നാല്‍ ഇതില്‍ 5 പേരും ജീവിച്ചിരുപ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഉദയംപേരൂര്‍ സ്വദേശിനിക്കായി തിരച്ചില്‍ നടത്തുന്നത്. മരിച്ച സ്ത്രീക്ക് 30 വയസാണ് പ്രായം കണക്കാക്കിയതെങ്കിലും ഉദയം പേരൂര്‍ സ്വദേശിനിക്ക് 50 വയസിനടുത്ത് പ്രായം ഉണ്ടെന്നത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുമുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ചെക്ക് തട്ടിപ്പ് കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എ മധ്യസ്ഥനാകുന്നുവെന്ന് സൂചന. കേസിലെ പരാതിക്കാരായ ജാസ് ടൂറിസം കമ്പനിയുടെ പാര്‍ടനറായ രാകുല്‍ കൃഷ്ണയുമായി ഗണേഷ്കുമാര് ഇന്ന് കൂടിക്കാഴ്ച നടത്തി.വിഷയം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ മധ്യസ്ഥനായി ഗണേശിനെ നിയോഗിച്ചതെന്നാണ് വിവരം.കൊട്ടാരക്കരയിലെ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. രാകുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രന് പിള്ളയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ രാകുല്‍ കൃഷ്ണ ഒത്തുതീര്‍പ്പ് സന്നദ്ധത അറിയിച്ചെന്നും വിവരങ്ങള്‍ ഉണ്ട്. എന്നാല്‍, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ഗണേഷ്കുമാര് തയാറായില്ല.
റിപ്പബ്ളിക് ദിനത്തിൽ ഉത്തർപ്രദേശിലുണ്ടായ സാമുദായിക സംഘർഷത്തിൽ ഒരാൾ മരിച്ചു. കാസ്ഗഞ്ച് നഗരത്തിൽ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ന്ധതിരംഗ ബൈക്ക് റാലി’ നടത്തിയതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്. ഇത് പിന്നീട് രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്കും ഒരാളുടെ മരണത്തിലേക്കും നയിക്കുകയായിരുന്നു. സംഘർഷത്തിൽ ഒരാൾക്കു ഗുരുതരമായും മറ്റു 14 പേർക്കു നിസാരമായും പരിക്കേറ്റിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും എബിവിപി പ്രവർത്തകരും പങ്കെടുത്ത ഫ്ളാഗ് മാർച്ച് മഥുര-ബറേലി ദേശീയ പാതയിലൂടെ കടന്നുപോകുന്നതിനിടെ ചിലർ കല്ലെറിഞ്ഞതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. വാക് തർക്കത്തിനൊടുവിൽ അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഏറ്റുമുട്ടലിനിടെ മതഗ്രന്ഥങ്ങളും ആരാധനാ കേന്ദ്രവും അഗ്നിക്കിരയാക്കാൻ ശ്രമിച്ചതു സ്ഥിതി സങ്കീർണമാക്കി.
അക്രമസംഭവങ്ങൾ ഉടലെടുത്തതോടെ പ്രശ്നക്കാരെ കസ്റ്റഡിയിലെടുത്ത പോലീസ് പ്രദേശത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി അധിക പോലീസ് സേനയെയും കാസ്ഗഞ്ചിൽ വിന്യസിച്ചിട്ടുണ്ട്.
ക്വീണ്‍സ്ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സെമിയില്‍ ഇന്ത്യയുടെ കൗമാരം പാകിസ്താനെ നേരിടും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 265 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനെ 134 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റുകയായിരുന്നു. ഇന്ത്യയ്ക്കായി കമലേഷ് നാഗര്‍കൊട്ടി 3 വിക്കറ്റും ശിവം മാവി, അഭിഷേക് ശര്‍മ്മ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.
ബാറ്റിങില്‍ ഇന്ത്യക്കായി സുബ്മാന്‍ ഗില്ലില്‍ (86), അഭിഷേക് ശര്‍മ (50), ക്യാപ്റ്റന്‍ പൃഥ്വി ഷാ(40) എന്നിവര്‍ നടത്തിയ മികച്ച പ്രകടനമാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. 43 റണ്‍സെടുത്ത പിനക് ഘോഷ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ജനുവരി 30 നാണ് ഇന്ത്യ-പാക്കിസ്ഥാന് സെമിഫൈനല്‍ പോരാട്ടം.
കൊച്ചി: മോഹന്‍ലാലിന്റെ മകന് പ്രണവ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ആദിയിലെ രംഗങ്ങള്‍ റിലീസ് ചെയ്ത ദിവസം തന്നെ ചോര്‍ന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ചോര്‍ന്ന രംഗങ്ങള്‍ കണ്ടു കഴിഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെ പുറത്തായ രംഗങ്ങള്‍ ഇതിനാലകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. മകന്റെ ആദ്യസംരംഭം കൊഴുപ്പിക്കാനായി റസ്റ്റോറന്റിന്റ സീനിലാണ് അച്ഛനും അമ്മയുമെത്തുന്നത്. ഇതാദ്യമായിട്ടാണ് മോഹന്‍ലാലും സുചിത്രയും ഒരേ സിനിമയില്‍ അഭിനയിക്കുന്നത്. ഒപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമുണ്ട്. ഈ രംഗമാണ് പുറത്തായിരിക്കുന്നത്.
ആദിയുടെ പ്രദര്‍ശനം മുടങ്ങിയതിനെതുടര്‍ന്ന് കോഴിക്കോട് തീയേറ്ററില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് ആര്‍പി മാളിലെ പിവിആര്‍ മൂവിസിലാണ് പ്രദര്‍ശനം മുടങ്ങിയത്. വൈദ്യുതി ബന്ധം നഷ്ടമായതിനെതുടര്‍ന്ന് ഇന്റര്‍വെല്ലിന് ശേഷം പ്രദര്‍ശനം മുടങ്ങുകയായിരുന്നു. ഷോ മുടങ്ങിയതോടെ ബഹളം വെച്ച പ്രേക്ഷകരെ പൊലീസെത്തിയാണ് നിയന്ത്രിച്ചത്. തുടര്‍ന്ന് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്.
അതേസമയം റിലീസ് ചെയ്ത ആദ്യ ദിനം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ആദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ മോഹന്‍ലാലിന്റെ മകന് പ്രണവിനെ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിക്കുന്ന ചിത്രം കൂടിയാണ്. പ്രണവിനെ കൂടാതെ അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരള പോലീസിന് ഇനി മുതല്‍ ലാത്തിചാര്‍ജ് നടത്തിന്നതിന് പുതിയ സ്റ്റൈല്‍. ബ്രിട്ടിഷുകാര്‍ പഠിപ്പിച്ച പഴഞ്ചന്‍ രീതിയിലുള്ള ലാത്തിചാര്‍ജ് ഇനി പഴങ്കഥയാവും. പുതിയ സ്റ്റൈലില്‍ പരിശീലനം ലഭിച്ച ആദ്യ ബാച്ച് സേനാംഗങ്ങള്‍ ഡിജിപിക്ക് മുന്നില്‍ പ്രകടനം നടത്തി.
പ്രതിഷേധകരെ വയറ്റിലും തലയ്ക്കും കഴുത്തിനുമൊക്കെ യാതൊരു ദയയുമില്ലാതെ പെരുമാറുന്ന ബ്രിട്ടിഷ് രീതി ഇനി മാറും. ഹെല്‍മെറ്റും ഷീല്‍ഡും ഉപയോഗിച്ച് പ്രതിഷേധകരെ പ്രതിരോധിക്കുന്ന പുതിയ രീതി യൂറോപ്പിയന്‍ സ്റ്റൈല്‍ ലാത്തിചാര്‍ജാണ്. പുതിയ പരിശീലന മുറപ്രകാരം ആക്രമണത്തേക്കാള്‍ പ്രതിരോധത്തിനായിരിക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കുക. കളരിയും ചൈനീസ് ആയോധന കലയുമൊക്കെ ഉള്‍ച്ചേര്‍ന്ന പരിശീലനമാണ് പുതിയ ബാച്ചിന് നല്‍കിയിരിക്കുന്നത്.
യൂറോപ്യന്‍, കൊറിയന്‍ പൊലീസ് മാതൃകയില്‍ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സേതുരാമനാണ് പുതിയ പരീശീലന രീതി തയ്യാറാക്കിയത്. പുതിയ രീതിക്ക് പെട്രോള്‍ ബോംബും പാറച്ചീളുകളും ഉപയോഗിച്ച് നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ടാകുമോയെന്ന് കണ്ടറിയാം. സേതുരാമന് വികസിപ്പിച്ചെടുത്ത് ശൈലിയിലാകും ഇനി വരുന്ന ബാച്ചുകളിലെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുക.
വീഡിയോ കാണാം.
ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക വെട്ടിപ്പ് ആരോപണത്തില്‍ ഇന്റര്‍പോള്‍ കേസ് ഏറ്റെടുത്തുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ ഏജന്‍സി ഇന്റര്‍പോളാണെന്നു കരുതി പ്രമുഖ സംഗീത ബാന്റായ ഇന്റര്‍പോളിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ബാന്റിന്റെ ഔദ്യോഗിക പേജിലെ പോസ്റ്റുകള്‍ക്ക് തീഴെയാണ് ചീത്തവിളിയും പരിഹാസവുമായി മലയാളി ഫേക്ക് ഐഡികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഘപരിവാര്‍ അനുകൂല ഐഡികളാണ് പൊങ്കാലയ്ക്ക് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി മുദ്രാവാക്യം മുതല്‍ തെറിവിളിയും ഭീഷണിയും വരെ ആളുകള്‍ കമന്റായി രേഖപ്പെടുത്തുന്നുണ്ട്.
രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതിനു പിന്നാലെ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ടോം മൂഡിയുടെ ഫേസ്ബുക്ക് പേജില്‍ ഫേക്ക് ഐഡികള്‍ തെറിവിളിയും ബഹളവുമായി എത്തിയിരുന്നു. സിപിഎം അണികളെന്ന പേരില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചായിരുന്നു തെറിവിളിയും പരിഹാസവും. ഇപ്പോള്‍ ഇന്റര്‍പോളിന്റെ ഫേസ്ബുക്ക് പേജില്‍ നടക്കുന്നതും സമാന സൈബര്‍ ആക്രമണമാണ്.
ദുബായിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്ന് 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്നായിരുന്നു ബിനോയ് കോടിയേരിക്കെതിരായി ഉയര്‍ന്ന ആരോപണം. എന്നാല്‍ ബിനോയ്ക്കെതിരെ കേസുകളൊന്നും നിലവിലില്ലെന്ന് ദൂബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരുന്നു.
ചെന്നൈ: തടവുകാര്‍ക്കും ലൈംഗികാവകാശങ്ങളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന പ്രതിക്ക് രണ്ടാഴ്ച പരോള്‍ അനുവദിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തിരുനെല്‍വേലി, പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ സിദ്ദിഖ് അലി എന്നയാള്‍ക്കാണ് ജസ്റ്റിസുമാരായ എസ്.വിമലാ ദേവി, ടി. കൃഷ്ണ വല്ലി എന്നിവര്‍ അവധി നല്‍കിയത്. തടവുകാര്‍ക്ക് അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വിധിച്ചു.
സിദ്ദിഖ് അലിയുടെ ഭാര്യ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുട്ടികളില്ലാത്തതിനാല്‍ വന്ധ്യതാ ചികിത്സക്ക് വിധേയനാകുന്നതിനായി സിദ്ദിഖ് അലിക്ക് 60 ദിവസത്തെ അവധി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ 2017ല്‍ കോടതിയെ സമീപിച്ചിരുന്നു. തടവുകാരന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രൊബേഷന്‍ ഓഫീസര്‍ വ്യക്തമാക്കിയതിനാല്‍ സെപ്റ്റംബറില്‍ ഈ ഹര്‍ജി കോടതി തള്ളി. ഇതോടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി അവര്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
അസാധാരണമായ സാഹചര്യങ്ങളാല്‍ നല്കപ്പെട്ട അപേക്ഷയായി പരിഗണിച്ച് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് ഇളവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം കൂടുതസല്‍ സമയം കഴിയാനാകാത്തത് ചികിത്സക്ക് തടസമാകുന്നുണ്ടെന്ന് കോടതിക്ക് ബോധ്യമായി. ചികിത്സ നടത്തിയാല്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകുമെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു.
ഇണയുമായുള്ള ലൈംഗികത തടവുകാരുടെ അവകാശമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികള്‍ ഉണ്ടാകുന്നതും കുടുംബത്തിന്റെ സാന്നിധ്യവും കുറ്റവാളികളുടെ തിരുത്തല്‍ പ്രക്രിയയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന രണ്ടാഴ്ച അവധിയില്‍ നടക്കുന്ന ചികിത്സയിലൂടെ കുട്ടികളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ രണ്ടാഴ്ച കൂടി സിദ്ദിഖ് അലിക്ക് അവധി നല്‍കാനും കോടതി ഉത്തരവിട്ടു.