മെല്‍ബണ്‍: ബോളില്‍ കൃത്രിമത്വം കാട്ടിയെന്ന വിവാദത്തില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. വൈസ് ക്യാപ്റ്റന്‍ ഡേവിജഡ് വാര്‍ണരും രാജി നല്‍കി. പന്തില്‍ കൃത്രിമത്വം കാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് ക്യാപ്റ്റനെ നീക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജി. ട്വിം പെയ്നാണ് പുതിയ ക്യാപ്റ്റന്‍. ഓസീസിനെ 34 ടെസ്റ്റുകളിലും 51 ഏകദിന മത്സരങ്ങളിലും നയിച്ച നായകനാണ് സ്മിത്ത്.

പന്തില്‍ കൃത്രിമം കാണിച്ചത് വഴി ടീം രാജ്യത്തിന് നാണക്കേടുണ്ടാക്കിയതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. കളിക്കളത്തില്‍ തട്ടിപ്പ് കാണിച്ചതിലൂടെ ടീം രാജ്യത്തെ ചതിച്ചുവെന്ന ആരാധകരുടെ പ്രതികരണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. പന്തില്‍ കൃത്രിമം കാണിച്ച സംഭവം ‘ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതു’മാണെന്ന് ഓസീസ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരിച്ചു.

ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ (എഎസ്സി) ചെയര്‍മാന്‍ ജോണ്‍ വിലീയും സംഭവത്തെ അപലപിച്ചു രംഗത്ത് വന്നിട്ടുണ്ട്. കായികയിനത്തില്‍ വഞ്ചന കാണിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ടീമിനെതിരെ ഐസിസി ശക്തമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം. ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടി കൃത്രിമം കാണിച്ചു. സംഭവം പിടിക്കപ്പെട്ടതായി സ്‌ക്രീനില്‍ കണ്ടതോടെ താരം പന്ത് ചുരണ്ടാന്‍ ഉപയോഗിച്ച പേപ്പര്‍ പീസ് പാന്റ്‌സിനുള്ളില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.