ബീജിംഗ്: രോഗിയായ കുഞ്ഞിന്റെ ചികിത്സാബില്‍ അടയ്ക്കാന്‍ ഗതിയില്ലാതെ ഒരമ്മ. തെരുവില്‍ മുലപ്പാല് വിറ്റ് ഇവര്‍ ആശുപത്രി ബില്ലടയ്ക്കാന്‍ പണം കണ്ടെത്തുന്നു. ചൈനയിലാണ് സംഭവം.
മിയോപൈ വിഡിയോ വെബ്‌സൈറ്റില്‍ പീയര്‍ വീഡിയോ ആണ് ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന മകളുടെ ചികിത്സാ ചെലവിലേക്ക് അമ്മയും പിതാവും കൂടി 100,000 യുവാന്‍ (11,250 പൗണ്ട്) അടിയന്തരമായി കണ്ടെത്തേണ്ടി വന്നിരുന്നു. ഇതിനു കഴിയാതെ വന്നതോടെയാണ് അമ്മ തെരുവിലേക്ക് ഇറങ്ങിയത്.
ചൈനീസ് സോഷ്യല്‍ മീഡിയയായ സിന വെയ്‌ബോ ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തതോടെ 24 ലക്ഷം പേരാണ് കണ്ടത്. അയ്യായിരത്തോളം കമന്റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു. ഷെന്‍ഹായ് ചിന്‍ഡ്രന്‍സ് പാര്‍ക്കിനു സമീപത്തുവച്ചാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.
ഷെന്‍ഴാനിലെ ബവോവന്‍ ഡിസ്ട്രിക്ട് പീപ്പിള്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഈ ദമ്പതികളുടെ രണ്ട് കുട്ടികളില്‍ ഒരാള്‍. കുട്ടിയെ സുഖപ്പെടുത്തണമെങ്കില്‍ ഒരു ലക്ഷം യുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടുവെന്ന് കുട്ടിയുടെ പിതാവ് വീഡിയോയിലൂടെ പറയുന്നുണ്ട്
മാതാപിതാക്കളുടെ ഈ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളും വരുന്നുണ്ട്. താഴ്ന്ന വരുമാനത്തില്‍പെട്ടവര്‍ക്ക് രോഗം വന്നാല്‍ സംഭവിക്കാവുന്ന ഗുരുതരമായ പ്രശ്‌നമാണിതെന്നും അവര്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്നും അനുകൂലിക്കുവര്‍ പറയുന്നു. ‘സെല്‍ മില്‍ക്, സേവ് ഗേള്‍’ എന്ന ആശയമുയര്‍ത്തി പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സഹായം തേടുന്നന്നതിനുള്ള ഏറ്റവും മോശമായ മാര്‍ഗമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ചൈനയിലെ ആരോഗ്യമേഖലയില്‍ അടുത്തകാലത്ത് ഉയര്‍ന്നുവരുന്ന പ്രതിസന്ധിയുടെ ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം.
ശ്രീനഗര്‍: ‘പരീക്ഷയ്ക്കായി ഗൗരവത്തോടെ പഠിക്കണം’ പാക് ആക്രമണത്തില്‍ കൊല്ലപ്പെടും മുന്‍പ് സൈനികന്‍ മക്കളോട് പറഞ്ഞ അവസാന വാക്കുകളാണിത്. ഞാറാഴ്ച്ച രാത്രി പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. കൊല്ലപ്പെട്ട നാല് പേരില്‍ ഒരാളായ ഹവീല്‍ദാര്‍ റോഷന്‍ ലാല്‍ അന്നേ ദിവസം രാവിലെ മകനോട് അവസാനമായി പറഞ്ഞ വാക്കുകളാണിവ.
‘എന്റെ അച്ഛന്‍ കൊല്ലപ്പെട്ട ദിവസം രാവിലെ ഞാനുമായി സംസാരിച്ചതാണ്. ഫൈനല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഞങ്ങളോട് രണ്ട് പേരോടും നന്നായി പഠിക്കണമെന്ന് പറഞ്ഞു’ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയായ റോഷന്റെ മകന്‍ അഭിനന്ദന്‍ പറയുന്നു. ജമ്മുവിലെ സംബ ജില്ലയിലെ നിച്‌ല ഗ്രാമത്തിലാണ് കൊല്ലപ്പെട്ട റോഷന്റെ വീട്. 1995 ല്‍ സൈന്യത്തില്‍ ചേര്‍ന്ന റോഷന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
സംബയിലെ സൈനിക സ്‌കൂളിലാണ് റോഷന്റെ മക്കള്‍ പഠിക്കുന്നത്. മകള്‍ അര്‍ത്തിക എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ക്യാപ്റ്റന്‍ കപില്‍ കുണ്ഡു ഈ മാസം 10 ന് 23ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് കൊല്ലപ്പെടുന്നത്. രാം അവതാര്‍, ശുഭം സിങ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് സൈനികര്‍.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്ക്. കേരളത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കവെ ബിനോയ് കോടിയേരിയെ വിമാനത്താവളത്തില്‍ ദുബായ് പൊലീസ് തടഞ്ഞു. ബിനോയ്‌ക്കെതിരെ ദുബായില്‍ സിവില്‍ കേസ് നിലനില്‍ക്കുന്നതാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം. ബിനോയ് ജാസ് ടൂറിസം കമ്പനിക്ക് നല്‍കിയ ചെക്ക് മടങ്ങിയതോടെ കമ്പനി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എന്ന കമ്പനിയില്‍ നിന്നും 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്നാണ് ബിനോയ് കോടിയേരിക്ക് നേരെയുണ്ടായിട്ടുള്ള ആരോപണം. അതേസമയം ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി നടത്താനിരുന്ന പത്ര സമ്മേളനം മാറ്റിവെച്ചു. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്ര സമ്മേളനം നടത്തുമെന്നാണ് നേരത്തെ മര്‍സൂഖി പ്രഖ്യാപിച്ചിരുന്നു.
ബിനോയ്‌ക്കൊപ്പം ആരോപണമുയര്‍ന്ന ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെക്കുറിച്ചു പരാമര്‍ശം പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണു മര്‍സൂഖി പത്രസമ്മേളനത്തില്‍ നിന്നു പിന്മാറിയത്. പത്രസമ്മേളനം നടത്തുന്നതില്‍ കോടതി വിലക്കുണ്ടെങ്കിലും ഇന്ത്യയില്‍ത്തന്നെ തുടരുമെന്നു മര്‍സൂഖി വ്യക്തമാക്കി.
ഹൂസ്റ്റണ്‍: നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മുംബൈ മലയാളിയും ഇപ്പോള്‍ ഹൂസ്റ്റണില്‍ താമസക്കാരനുമായ അരുണ്‍കുമാര്‍ മണികണ്ഠനാണ് വരന്‍. എന്‍ജിനീയറായ അരുണ്‍ നാല് വര്‍ഷമായി ഹൂസ്റ്റണിലാണ് താമസിക്കുന്നത്.
ഞായറാഴ്ച രാവിലെ 8നും 9നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് ചേക്കേറിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍. കഴിഞ്ഞ വര്‍ഷം ദിവ്യാ ഉണ്ണി വിവാഹമോചിതയായിരുന്നു. ഡോ.സുധീര്‍ ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇവര്‍ ദിവ്യക്കൊപ്പമാണ് താമസിക്കുന്നത്.
14 വര്‍ഷം നീണ്ട ദാമ്പത്യത്തിനു ശേഷമാണ് ദിവ്യ വിവാഹമോചിതയാകുന്നത്. ആദ്യ വിവാഹത്തിനു ശേഷം ചലച്ചിത്ര മേഖലയില്‍ നിന്ന് ദിവ്യ മാറി നില്‍ക്കുകയായിരുന്നു. ഹൂസ്റ്റണില്‍ നൃത്തവിദ്യാലയവും ദിവ്യ നടത്തുന്നുണ്ട്. വിവാഹ ശേഷം ഹൂസ്റ്റണില്‍തന്നെ തുടരാനാണ് തീരുമാനമെന്നും ദിവ്യ ഉണ്ണി അറിയിച്ചു.
നടി അക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവുകള്‍ ദിലീപിന് കൈമാറി. കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സി തെളിവുകള്‍ കേസിലെ പ്രധാന പ്രതിയായ ദിലീപിന് കൈമാറിയിരിക്കുന്നത്. കൈമാറിയ തെളിവുകളില്‍ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ഉള്‍പ്പെടും.
കേസിലെ തെളിവുകള്‍ കൈമാറണം എന്നാവിശ്യപ്പെട്ട് ദിലീപ് നേരത്തെ രണ്ട് ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജികള്‍ പരിഗണിച്ച കോടതി തെളിവുകള്‍ കൈമാറാന്‍ ഉത്തരവിടുകയായിരുന്നു. ദിലീപിന് നല്‍കാന്‍ കഴിയുന്ന സിസിടിവി ദൃശ്യങ്ങളും കൂടാതെ 760 രേഖകളും ഇന്നലെ അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസിലെ സുപ്രധാന തെളിവായ നടി അക്രമിക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയിട്ടില്ല. അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കേസിലെ പ്രതിയായ ദിലീപിന് കൈമാറിയാല്‍ നടിയുടെ സ്വകാര്യതയെ അത് ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. നേരത്തെ ഈ ദൃശ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് പരിശോധിക്കാന്‍ കോടതി അനുവാദം നല്‍കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തവയാണെന്നും ഇക്കാര്യം തെളിയിക്കാനായി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.
ന്യൂസ് ഡെസ്ക്
പാട്ട് ആസ്വദിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. സംഗീതത്തിന് മനുഷ്യ മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവ് ഏറെയാണ്. ജീവിത്തിലെ വിഷമഘട്ടങ്ങളില്‍ പോലും മനസ്സിന് ശാന്തത നല്‍കാന്‍ സംഗീതത്തിന് കഴിവുണ്ട്. ബസ്സിലോ കാറിലോ യാത്ര ചെയ്യുന്ന സമയത്ത് കേള്‍ക്കുന്ന ചില പാട്ടുകള്‍ നമ്മെ ഓര്‍മ്മകളിലേക്ക് തള്ളിവിടാറുണ്ട്. കുട്ടിക്കാലത്തെക്കുറിച്ചോ, വീട്, സുഹൃത്തുക്കള്‍ തുടങ്ങി പലവിധത്തിലുള്ള ഓര്‍മകളിലേക്ക് ചില പാട്ടുകള്‍ നമ്മെ കൊണ്ടെത്തിക്കും. പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നത് ചിലരുടെ അനുഭവമാണ്. നിങ്ങള്‍ അങ്ങനെയുള്ള ആളാണോ? എങ്കില്‍ നിങ്ങളുടെ മസ്തിഷ്‌കത്തിന് ചില പ്രത്യേകതകളുണ്ട്.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ അണ്ടര്‍ഗ്രാജുവേറ്റ് മാത്യു സാക്ക്‌സ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വികാരത്തെയും ഓര്‍മ്മകളെയും ഉണര്‍ത്താന്‍ കഴിയുന്ന സംഗീതത്തിൻറെ അപൂര്‍വ്വമായ കഴിവിനെക്കുറിച്ചാണ് സാക്ക്‌സിൻറെ പഠനം. 20 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. വികാരങ്ങളെയും ഓര്‍മ്മകളെയും ഉണര്‍ത്താന്‍ സംഗീതത്തിന് കഴിയുമെന്ന് അറിയിച്ച 10 പേരും പ്രത്യേക മാറ്റമൊന്നും സംഗീതം തങ്ങളിലുണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കിയ 10 പേരുമാണ് പഠനത്തില്‍ പങ്കെടുത്തത്.
ഇവരുടെ 20 പേരുടെയും തലച്ചോറിൻറെ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ എടുത്തപ്പോള്‍ സംഗീതവുമായി വൈകാരികവും ഭൗതികവുമായ അടുപ്പം സൂക്ഷിച്ചവരുടെ മസ്തിഷ്‌ക ഘടന വ്യത്യാസമുള്ളതാണെന്ന് വ്യക്തമായി. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗവും കേള്‍വിയെ നിയന്ത്രിക്കുന്ന ഭാഗവും തമ്മില്‍ നാഡീ കോശങ്ങളാല്‍ ശക്തമായി ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഈ ഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ ആശയവിനിമയം ഇതു മൂലം സാധ്യമാകുന്നു.
സംഗീതം കേള്‍ക്കുമ്പോള്‍ നിങ്ങളില്‍ രോമാഞ്ചമുണ്ടാകുന്നുണ്ടെങ്കില്‍ ഈ ഘടനയുള്ള മസ്തിഷ്‌കത്തിന് ഉടമയാണ് നിങ്ങളെന്ന് സാരം. പാട്ടുകളില്‍ നിന്ന് ലഭിക്കുന്ന ഇത്തരം ഉണര്‍ച്ചകള്‍ക്ക് മനുഷ്യ മനസ്സില്‍ ആഴ്ന്നു കിടക്കുന്ന ഓര്‍മ്മകളുമായി ഏറെ ബന്ധമുണ്ടെന്ന് മാത്യൂ സാക്ക്‌സ് നടത്തിയ പഠനം വ്യക്തമാക്കുന്നു. നിങ്ങളിലെ ഓര്‍മ്മകളെ ഉണര്‍ത്താനുള്ള കഴിവിനെ സംഗീതം ഉത്തേജിപ്പിക്കുന്നുവെന്ന് ചുരുക്കം. ഇത്തരം കഴിവുകളെ ഒരു ലബോറട്ടറികളിലും നിര്‍മ്മിച്ചെടുക്കുക സാധ്യമല്ല. സംഗീതം ആസ്വദിക്കുന്ന സമയത്തെ തലച്ചോറിന്റെ ചലനം എങ്ങനെയായിരിക്കുമെന്ന പഠിക്കുകയാണ് ഗവേഷണത്തിൻറെ അടുത്ത ഘട്ടത്തില്‍ സാക്ക്‌സ് ലക്ഷ്യമിടുന്നത്. മാനസിക രോഗങ്ങളുടെ ചികിത്സക്ക് ഈ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് കരുതുന്നത്.
പുലര്‍ക്കാലത്തു നടക്കാനിറങ്ങിയവര്‍ അരണ്ട വെളിച്ചത്തില്‍ കണ്ടത് ഒഴിഞ്ഞശവപ്പെട്ടി. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് നല്ലിമല റോഡില്‍ ആറങ്ങാട്ടുപടി കുമ്പനാടു വഴി കല്ലുമലയ്ക്കു പോകുന്ന റോഡിലാണു രാവിലെ നടക്കാനിറങ്ങിയവര്‍ ഒഴിഞ്ഞ ശവപ്പെട്ടി കണ്ടെത്തിയത്. വിദേശരാജ്യങ്ങളില്‍ നിന്നു മൃതദേഹം എംബാം ചെയ്തു കൊണ്ടു വരുന്ന ശവപ്പെട്ടിയായിരുന്നു ഇത്. സംഭവം കണ്ടു ഭയന്നു പോയവര്‍ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ നാട്ടുകാര്‍ കൂടി. പ്രദേശം മുഴുവന്‍ തിരഞ്ഞു എങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്നു പോലീസ് സ്ഥലത്ത് എത്തി. ഈ പ്രദേശത്ത് അടുത്ത കാലത്തെങ്ങും വിദേശത്തു നിന്നു മൃതദേഹം കൊണ്ടു വന്നിട്ടില്ല എന്നു നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് എത്തിയ പോലീസ് വിശദമായി ശവപ്പെട്ടി പരിശോധിച്ചു.
വിദേശത്തു നിന്നു തിരുവനന്തപുരത്തു മൃതദേഹം എത്തിച്ച ശവപ്പെട്ടിയാണ് ഇത് എന്നാണു സൂചന. ശവപ്പെട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ പ്രദേശത്ത് ആള്‍ സഞ്ചാരം കുറവാണ്. ഇവിടെ അറവുശാല മാലിന്യങ്ങളും മനുഷ്യ വിസര്‍ജവും തള്ളുന്നതു പതിവാണ് എന്നു പറയുന്നു. മൃതദേഹം കൊണ്ടു വന്നതിനു ശേഷം ഉപേക്ഷിച്ചതാകാം ഈ പെട്ടി എന്നാണു പോലീസ് നിഗമനം.
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യു.എ.ഇ പൗരന്‍ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പിന്‍വാങ്ങി.തിങ്കളാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ്ക്ലബിലാണ് പരാതിക്കാരനായ ദുബായ് ജാസ് ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി അല്‍ത്താഫ് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് നേരത്ത അറിയിച്ചിരുന്നത്.
എന്നാല്‍ ചവറ എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് പിള്ളയ്ക്കെതിരായ പരാമര്‍ശം പാടില്ലെന്നുള്ള കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും മര്‍സുഖി മാറിയത്. ബിനോയ് കോടിയേരിക്കൊപ്പം സാമ്ബത്തിക തട്ടിപ്പു കേസില്‍ ആരോപണം നേരിട്ടയാളാണ് ശ്രീജിത്ത്.അതേസമയം മാധ്യമങ്ങളെ കാണില്ലെങ്കിലും കുറച്ച് ദിവസം കൂടി താന്‍ ഇന്ത്യയില്‍ തന്നെ തുടരുമെന്ന് മര്‍സൂഖി അറിയിച്ചിട്ടുണ്ട്.
ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കരുനാഗപ്പള്ളി സബ് കോടതി വിലക്കിയിരുന്നു.രാഖുല്‍ കൃഷ്ണ എന്ന വ്യക്തി തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് ശ്രീജിത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.തിരുവനന്തപുരം പ്രസ് ക്ലബിനും മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും വിലക്കുമായി ബന്ധപ്പെട്ട് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്.തിരുവനന്തപുരം പ്രസ്ക്ലബിന്റെ ചുമരില്‍ ഈ നോട്ടീസ് ഒട്ടിക്കുകയും ചെയ്തിരുന്നു.
കോട്ടയം: കെ.എം. മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ദേശീയ സെക്രട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്. ചിലര്‍ മുന്നണിയിലേക്ക് വരാന്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നു. അധികാരത്തിനുവേണ്ടി ആരുമായും കൂട്ടൂകൂടാന്‍ മടിയില്ലാത്തവരാണവര്‍. വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കയറ്റിയിരുത്താവുന്ന വഴിയമ്പലമല്ല ഇടതു മുന്നണി. അത് വഴിയമ്പലമാക്കി മാറ്റുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളില്‍ പി.പി. ജോര്‍ജ്, കുമരകം ശങ്കുണ്ണിമേനോന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അേദ്ദഹം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യു.ഡി.എഫിെന്റ കൊള്ളരുതാത്ത ഭരണത്തിന്റെ ഉപ്പുംചോറും തിന്ന് കൊഴുത്തതടിയുമായി വഴിമാറി സഞ്ചരിക്കുമ്പോള്‍ ചിലയാളുകളുടെ നോട്ടം ഇങ്ങോട്ടാണ്. അങ്ങനെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാഹചര്യമൊരുക്കി കൂടേയെന്നാണ് ചിലരുടെ ചോദ്യം. അത്തരക്കാര്‍ക്ക് സി.പി.ഐ തടസ്സമാണ്. അധികാരത്തിന്റെ പങ്കുപറ്റാന്‍ ആരുമായും കൂട്ടുകൂടാന്‍ ഒരുമനഃസാക്ഷിക്കുത്തുമില്ലാതെ രാഷ്ട്രീയം കച്ചവടമാക്കിയ ആളുകള്‍ക്ക് ഇവിടെ വരാന്‍ താല്പര്യമുണ്ട്. അത്തരം ആളുകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കാന്‍ കഴിയില്ല. അത് ബി.ജെ.പിക്കെതിരെ വളരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കളങ്കമാണ്. കേരളത്തിലെ ഇടതുമുന്നണിയില്‍ ജാതിമത പാര്‍ട്ടികള്‍ ഇല്ലെന്നതാണ് പ്രത്യേക. മുന്നണിയെ സഹായിക്കുന്ന ഒരുപാട് പാര്‍ട്ടികള്‍ ഒപ്പമുണ്ടായിട്ടും അവരെയൊന്നും മുന്നണിയില്‍ എടുത്തിട്ടില്ല.
രാഷ്ട്രീയമൂല്യങ്ങള്‍ മറക്കുന്നതാണ് ഇന്നത്തെ പ്രശ്നം. മുതലാളിത്ത ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് അഴിമതിയും അനാശാസ്യവും പ്രശ്നമല്ല. ഇടതു പാര്‍ട്ടികള്‍ക്കും തൊഴിലാളി വര്‍ഗ പാര്‍ട്ടികള്‍ക്കും അതിനോട് സന്ധിചെയ്യാനാകില്ല. നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റുകാരും അഴിമതിയോട് പതുക്കെ പതുക്കെ അടുക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും അഴിമതിയുടെ ഛായ വന്നുകൊണ്ടിരിക്കുന്നത് അപകടകരമാണ്. അതിനെതിരെ ശക്തമായ സമരം പാര്‍ട്ടിക്കുള്ളില്‍നിന്ന് ഉയരണം. അഴിമതിക്കാരെ അഴിമതിക്കാരായി കാണാനും അവരെ പ്രസ്ഥാനവുമായി ബന്ധപ്പെടുത്താതെ മാറ്റിനിര്‍ത്താനുമുള്ള തന്റേടം രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സഹോദരന് ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാറശ്ശാല സ്വദേശി ശ്രീജിത്ത് വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചു. സി.ബി.ഐ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച സമരം അവസാനിപ്പിച്ച് മടങ്ങിയ ശ്രീജിത്ത് ജീവന് ഭീഷണിയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി ആവശ്യപ്പെട്ടുമാണ് വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.
കേസില്‍ ഉള്‍പ്പെട്ടവര്‍ സമീപവാസികളായതിനാല്‍ വീട്ടില്‍ നില്ക്കാന് കഴിയാത്ത സാഹചര്യമുണ്ട്. ജീവന് സംരക്ഷണം ആവശ്യപ്പെട്ടാണ് താന്‍ വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിലേക്കെത്തിയതെന്ന് ശ്രീജിത്ത് പറഞ്ഞു. നേരത്തേ 782 ദിവസത്തോളം പിന്നിട്ട സമരത്തെ തുടര്‍ന്ന് സി.ബി.ഐ കേസ് ഏറ്റെടുക്കുകയും ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങിയത്. രണ്ടു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ശ്രീജിത്ത് സമരത്തിനെത്തിയത്. സമൂഹ മാധ്യമ കൂട്ടായ്മയുടെ മറപിടിച്ച് തന്റെ പേരില്‍ ചിലര്‍ വ്യാപകമായി പണപ്പിരിവ് നടത്തിയതായും ശ്രീജിത്ത് ആരോപിച്ചു.