വീട് ജപ്തി ചെയ്യുമെന്ന് കാട്ടി എസ് ബി ഐ വീടിനുമുന്നിൽ ബോർഡ് സ്ഥാപിച്ചതിലും കോളേജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിലും മനം നൊന്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായം തേക്കട ചീരാണിക്കര കറ്റയില്‍ ജോതിഭവനില്‍ മണിക്കുട്ടന്റെ മകന്‍ എം. അനുവാണ് (22) മരിച്ചത്. വൈകുന്നേരം 6 മണിയോടെയാണ് അനുവിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നരുവാമൂട് ട്രിനിറ്റി എന്‍ജിനീയറിംഗ് കോളജിലെ ബി.ടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അനു.

സ്റ്റേറ്റ് ബാങ്ക് അധികാരികൾ ലോൺ കുടിശികയുടെ പേരിൽ വീടിന് മുന്നിൽ ജപ്തി നോട്ടീസ് ബോർഡ് സ്ഥാപിച്ചത്. കുറച്ചു ദിവസം മുമ്പ് അനുവിനെ അച്ചടക്ക നടപടികളുടെ ഭാഗമായി കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പരീക്ഷയുടെ ഭാഗമായുള്ള പ്രൊജക്‌ട് സമര്‍പ്പിക്കാന്‍ അനു കോളേജിലെത്തിയെങ്കിലും അനുവദിച്ചില്ല. ഈ മനോവിഷമത്തിന് പിന്നാലെയുള്ള ജപ്തി നോട്ടീസാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. അനുവിന്റെ പിതാവ് മണികുട്ടന്‍ വിദേശത്താണ്. മൃതദേഹം വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.