Latest News

ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന അഹിന്ദുക്കളെ ഒഴിവാക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ ഒരുങ്ങുന്നു. ഒഴിവാക്കാതിരിക്കാന്‍ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഹിന്ദുക്കളല്ലാത്ത ജീവനക്കാര്‍ക്ക് ദേവസ്വത്തിന്റെ നോട്ടീസ് ലഭിച്ചു. ക്ഷേത്രത്തിന്റെ വിവിധ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 44 ജീവനക്കാരെയാണ് ഒഴിവാക്കുക. തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ജീവനക്കാരെയാണ് ദേവസ്വം ജോലിയില്‍ നിന്ന് ഒഴിവാക്കുന്നത്.

പകരം ഇവര്‍ക്ക് മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ സമാനമായ വേതന വ്യവസ്ഥയില്‍ ജോലി നല്‍കും. ഒഴിവാക്കുന്നതില്‍ 39 പേര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുള്ളവരാണ്. ബാക്കിയുള്ളവര്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്നവരുമാണ്. 1989 വരെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിന് ശേഷം 2007 വരെ അനധ്യാപക തസ്തികയിലേക്ക് മാത്രമായി ഹിന്ദുക്കളല്ലാത്തവര്‍ക്ക് അപേക്ഷിക്കാമെന്ന് സ്ഥിതി വന്നു. 2007 റിക്രൂട്ട്‌മെന്റ് വ്യവസ്ഥയില്‍ ഭേദഗതി വരുത്തി മുഴുവന്‍ ജോലിയും ഹിന്ദു വിഭാഗങ്ങള്‍ക്കായി നിജപ്പെടുത്തി.

തിരുപ്പതിയിലെ പ്രതിഷ്ഠയായ ബാലാജിയോട് തന്റെ വിശ്വാസം രേഖപ്പെടുത്താത്ത ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല എന്ന വ്യവസ്ഥ അനുസരിച്ചാണ് അന്ന് ഈ ഭേദഗതി കൊണ്ടുവന്നത്. 1989 മുതല്‍ 2007 വരെയുള്ള കാലത്താണ് ഒഴുവാക്കുന്ന 44 ജീവനക്കാരും ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. ഹിന്ദുക്കളല്ലാത്ത ജീവനക്കാരെ ഒഴിവാക്കുന്നതിന് പുറമെ ക്ഷേത്ര ജീവനക്കാര്‍ മുഴുവനും തിരുനാമം എന്നറിയപ്പെടുന്ന അടയാളം നെറ്റിയില്‍ നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദ്ദേശവും നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം.

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ടതില്‍ മടക്കിവിളിച്ച പലസ്തീന്‍ സ്ഥാനപതിയെ തിരികെ നിയമിച്ചതായി പാകിസ്താന്‍. പലസ്തീന്‍ സ്ഥാനപതി വാലിദ് അബു അലിയെ പാകിസ്താനില്‍ തന്നെ തിരികെ നിയമിച്ചതായി പാകിസ്താൻ ഉലേമ കൗൺസിൽ (പിയുസി) ചെയർമാൻ മൗലാനാ താഹിർ അഷ്റഫി  അറിയിച്ചതായാണ് റിപ്പോർട്ട്. വാലിദ് അബു അലിയെ പാകിസ്താനിലേക്ക് മടക്കി അയയ്ക്കണമെന്ന് താന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനോട് ആവശ്യപ്പെട്ടിരുന്നെന്നും അഷ്‌റഫി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് അബു അലിയെ പുനര്‍നിയമിച്ച് മഹമ്മൂദ് അബ്ബാസ് ഉത്തരവിട്ടതെന്നാണ് അവകാശവാദം. ബുധനാഴ്ച വീണ്ടും വാലിദ് അബു അലി പാകിസ്താനിലെ പലസ്തീന്‍ കാര്യാലയത്തിലെത്തി ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച സയീദിന്റെ റാലിയില്‍ വാലിദ് അബു അലി പങ്കെടുത്തതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് പലസ്തീന്‍ തങ്ങളുടെ പാക്ക് സ്ഥാനപതിയെ പിന്‍വലിച്ചത്. സംഭവത്തില്‍ അതീവ ഖേദം പ്രകടിപ്പിച്ച പലസ്തീന്‍, ഇന്ത്യയുടെ പ്രതികരണം വന്നു മണിക്കൂറുകള്‍ക്കകം തന്നെ സ്ഥാനപതിയെ പിന്‍വലിക്കുകയായിരുന്നു.

നേരത്തെ, ഡല്‍ഹിയില്‍ പലസ്തീന്‍ സ്ഥാനപതി അഡ്‌നാന്‍ അബു അല്‍ ഹൈജയെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് അബു അലി ഹാഫിസ് സയീദിനൊപ്പം റാലിയില്‍ പങ്കെടുത്തതിലുള്ള പ്രതിഷേധം ഇന്ത്യ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രധാനമാണെന്നും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്നും പ്രഖ്യാപിച്ച് സ്ഥാനപതിയെ പലസ്തീന്‍ പിന്‍വലിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരിയില്‍ പലസ്തീന്‍ സന്ദര്‍ശിക്കാനിരിക്കേയാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അലോസരമുണ്ടാക്കാതെ പലസ്തീന്റെ ത്വരിത നടപടി. ഇതിനു പിന്നാലെയാണ് സ്ഥാനപതിയെ പുനര്‍നിയമിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്തുദ്ദവ ഉള്‍പ്പെടെ ഭീകരസംഘടനകളുടെ സഖ്യമായ ‘ഡിഫന്‍സ് ഓഫ് പാകിസ്താന്‍’ ആണു റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ റാലി നടത്തിയത്. വാലിദ് അബു അലി റാലിയില്‍ പങ്കെടുത്തതിനു പുറമേ ഹാഫിസ് സയീദുമായി വേദി പങ്കിട്ടു. പ്രസംഗത്തില്‍ സയീദ് ഇന്ത്യയെ ശക്തമായി വിമര്‍ശിക്കുകയും കശ്മീര്‍, കുല്‍ഭൂഷണ്‍ ജാദവ് തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു.

മൂന്നാര്‍ കടലാര്‍ എസ്‌റ്റേറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ആറുവയസുകരന്റെ മരണകാരണമടങ്ങിയ പോസ്റ്റുമാര്‍ട്ടം റിപ്പോട്ട് പുറത്ത് . കുട്ടിയുടേത് കൊലപാതകമല്ല മറിച്ച് കുട്ടിയുടെ മരണ കാരണം കരള്‍ രോഗം മൂലമെന്നാണ് സ്ഥിതീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഈ റിപ്പോർട്ട്. നൂറില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന രോഗമാണിതെന്നും മെഡിക്കല്‍ കോളേജ് അധിക്യതര്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ സാംജോസ് പറയുന്നു.

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് കളിക്കുവാന്‍ പോകുന്ന നവറുദ്ദീന്‍ തൊട്ടടുത്ത കാട്ടില്‍ പഴങ്ങളും മറ്റും പറിക്കുവാന്‍ പോകുന്നത് പതിവായിരുന്നു. വഴില്‍ കാണുന്നതെന്തും എടുത്തുകഴിക്കും. ഇത് മൂലമാണ് രോഗമുണ്ടായതെന്നാണ് കരുതുന്നത്. കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റിലെ നൂര്‍മുഹമ്മദിന്‍റെ മൂത്തമകന്‍ നവറുദ്ദീനെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ നിന്ന് കാണാതായത്. ‘അമ്മ ഇളയ കുട്ടിയെ ആശുപത്രിയിൽ കാണിക്കാൻ കൊണ്ടുപോയിരുന്നു.

പിതാവ് ഉച്ചയോടെ നവറുദ്ദീനെ വീട്ടിലാക്കി തൊഴിലാളികള്‍ക്കൊപ്പം വിറകുപെറുക്കാന്‍ കാട്ടിലേക്കുംപോയി. വൈകുന്നേരത്തോടെ മടങ്ങിയെത്തിയ നൂറുമുഹമ്മദ് കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴുത്തിലും ദേഹത്തും പാടുകള്‍ കണ്ടെത്തിയതാണ് കുട്ടി കൊലചെയ്യപ്പെട്ടതാണെന്ന് പോലീസിന് സംശയം തോന്നാന്‍ കാരണം. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള തേയിലതോട്ടത്തില്‍ കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.

വിഖ്യാതനായ ​ശ്രീലങ്കന്‍ താരം സനത്​ ജയസൂര്യയെ അറിയാത്ത ക്രിക്കറ്റ്​ ആരാധകര്‍ ഉണ്ടാവില്ല. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച താരവും മുന്‍ നായകനുമായ ജയസൂര്യ കാല്‍ മുട്ടിനേറ്റ പരിക്ക്​ കാരണം ഇപ്പോള്‍ നടക്കുന്നത്​ ഉൗന്നുവടിയുമായി. 48 വയസ്സുകാരനായ ജയസൂര്യക്ക്​ പരിക്കേറ്റിട്ട്​ മാസങ്ങളായെങ്കിലും വാര്‍ത്തകളില്‍ നിറയുന്നത്​ താരത്തി​​ന്റെ ഉൗന്നു വടിയുമേന്തിയുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മുതലാണ്​. ഉടന്‍ തന്നെ മികച്ച ചികിത്സക്കായി താരം മെല്‍ബണിലേക്ക്​ പോകും. ഒരു മാസത്തോളം ചികിത്സക്കും ദിവസങ്ങളോളമുള്ള നിരീക്ഷണത്തിനും ശേഷമായിരിക്കും ജയസൂര്യ ലങ്കയിലേക്ക്​ തിരിക്കുക. ലങ്കക്ക്​ വേണ്ടി 445 ഏകദിനങ്ങളും 110 ടെസ്​റ്റുകളും 31 ട്വന്‍റി ട്വന്‍റിയും കളിച്ച ജയസൂര്യ നിരവധി റെക്കോര്‍ഡുകളും ത​​ന്റെ പേരിലാക്കിയിരുന്നു. ​ ഐ.പി.എല്ലി​​ന്റെ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സിന്​ വേണ്ടിയും ബാറ്റേന്തി. സചിന്‍ ടെണ്ടുല്‍കറിനും ബ്രയാന്‍ ലാറക്കും റിക്കി പോണ്ടിങ്ങിനുമൊക്കെ തുല്ല്യനായിരുന്ന താരത്തി​​ന്റെ ഉൗന്ന്​ വടിയുമേന്തിയുള്ള ചിത്രം വേദനയുണ്ടാക്കുന്നതാണെന്നാണ്​ സാമൂഹ്യ മാധ്യമങ്ങളിലെ സംസാരം.

തന്നെ വഞ്ചിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാരോപിച്ച് ചലച്ചിത്രനടനെതിരെ പ്രമുഖ കന്നഡ നടി പൊലീസിനെ സമീപിച്ചു. അമിത് എന്ന നടനെതിരെയാണ് പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വിവാഹ മോചിതയും രണ്ട് മക്കളുടെ അമ്മയുമാണ് പരാതിക്കാരിയായ അഭിനേത്രി. ഈ നടിയും അമിത് എന്ന നടനും ‘നമിത ഐ ലവ് യൂ’ എന്ന കന്നഡ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലായി. തുടര്‍ന്ന് വിവാഹം കഴിച്ച് ഇരുവരും ഒരുമിച്ച് താമസിച്ചുവന്നു. 2013 മെയിലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ 2016 ല്‍ ഇയാള്‍ പ്രസ്തുത നടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. പിന്നീട് എറെ നാളായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. എന്നാല്‍ യാദൃശ്ചികമായി കഴിഞ്ഞദിവസം നടി അമിതിനെ കാണാനിടയായി. ആര്‍ ആര്‍ നഗറില്‍ വെച്ചാണ് ഇയാളെ കണ്ടത് മറ്റൊരു ബന്ധത്തിലെ മകനൊപ്പമാണ് ഇയാള്‍ അവിടെ എത്തിയത്. ഇതോടെ അമിതുമായി നടി വഴക്കിട്ടു. നിരത്തില്‍ ഇരുവരും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. എന്നാല്‍ അമിത് ഇവിടെ നിന്നും രക്ഷപ്പെടുകയാണുണ്ടായത്. ഇതോടെ നടി പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹം കഴിച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച വി.ടി.ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ് നേതൃത്വം. ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആദരവ് നേടിയയാളാണ് എകെജിയെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് ബല്‍റാമിന് മുന്നറിയിപ്പ് നല്‍കിയതായും ഹസന്‍ പറഞ്ഞു.

ബല്‍റാം ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. പരാമര്‍ശം അതിരു കടന്നതാണ്. ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. മറ്റു പാര്‍ട്ടി നേതാക്കളെ അപമാനിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിക്ക് ചേരുന്നതല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.മുരളീധരന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും ബല്‍റാമിനെതിരെ രംഗത്തെത്തിയിരുന്നു.

എകെജിയെ അപമാനിച്ചത് വകതിരിവില്ലായ്മയും വിവരക്കേടുമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ബല്‍റാമിന്റെ അധിക്ഷേപത്തോട് പ്രതികരിച്ചത്. എ കെ ജിയെ അവഹേളിച്ച എം എല്‍ എ യെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച എംഎല്‍എയ്ക്ക് കോണ്‍ഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. ആ വകതിരിവില്ലായ്മയാണോ കോണ്‍ഗ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി നേതൃത്വമാണെന്നും പിണറായി പറഞ്ഞു.

20 വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ചികിത്സകള്‍ക്കും ശേഷം ലഭിച്ച കുഞ്ഞ് അപ്രതീക്ഷിതമായി തങ്ങളെ വിട്ട് പിരിഞ്ഞതില്‍ മനം നൊന്ത് കഴിയുകയാണ് എട്ട് വയസ്സുകാരി ശ്രുതിയുടെ മാതാപിതാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു സ്‌കൂള്‍ ബസ് എതിരെ വന്ന ട്രക്കിലിടിച്ച് ഉണ്ടായ വാഹനാപകടത്തിലാണ് ശ്രുതിയുടെ ജീവന്‍ നഷ്ടമാകുന്നത്. ബസ്സിന്റെ സ്റ്റിയറിംഗിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായത്. സ്റ്റിയറിംഗ് തകരാര്‍ കാരണം ഗതി നഷ്ടപ്പെട്ട വാഹനം ആദ്യം ഡിവൈഡറിലേക്ക് ഇടിച്ച് കയറി എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ശ്രുതിയടക്കം നാല് കുട്ടികളും ബസ് ഡ്രൈവറും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കനത്ത ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. ഇന്‍ഡോറിലെ ഡല്‍ഹി പബ്ലിക്ക് സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രുതി. വാഹനത്തിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹം കഴിഞ്ഞ് 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മാതാപിതാക്കള്‍ക്ക് ശ്രുതിയെ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു ശവസംസ്‌ക്കാര വേളയില്‍ ശ്രുതിയുടെ വീട് സാക്ഷ്യം വഹിച്ചത്.

രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി രജിനി തന്റെ ആരാധകര്‍ക്കായി ഒരു സംഗമം വിളിച്ച് കൂട്ടിയിരുന്നു. നൂറ് കണക്കിന് രജിനി രസികര്‍ പരിപാടിയില്‍ എത്തിച്ചേരുകയും, ഇഷ്ടതാരത്തോടൊപ്പം ഫോട്ടോയും പകര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. ഈ ഫോട്ടോ പകര്‍ത്തലുകളുടെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. തമിഴ്‌നാടിന്റെ തലൈവറെ ജനം എത്രമേല്‍ സ്‌നേഹിക്കുകയും, ആരാധിക്കുകയും ചെയ്യുന്നു എന്നതിന്റെ നേര്‍കാഴ്ച്ചയാണ് ഈ വീഡിയോ.

പലരും കാലില്‍ വീണ് തൊഴുത് വണങ്ങുമ്പോള്‍, ചിലര്‍ വലം ചുറ്റി പ്രദിക്ഷണം വെക്കുന്നു. ചിലര്‍ കൈമുത്തുമ്പോള്‍, മറ്റു ചിലര്‍ ആരാധന കാരണം ഒരല്‍പം മാറി നില്‍കുന്നതും കാണം, എന്നാല്‍ അത്തരക്കാരെ രജിനി ചേര്‍ത്ത് പിടിക്കുന്നുണ്ട് ദൃശ്യങ്ങളില്‍. ഇതിന് പിന്നാലെയിറങ്ങിയ മറ്റൊരു വീഡിയോയില്‍ രജിനി രാഷ്ട്രീയ പ്രഖ്യാപനം നടത്തുമ്പോള്‍ ആരാധകരുടെ ആവേശം അണപൊട്ടി ഒഴുകുന്നത് എങ്ങനയെന്ന് വീഡിയോയില്‍ കാണാം.

ഡെന്മാര്‍ക്കിലെ ബാറില്‍നിന്നു മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി ഒടുവില്‍ കണ്ടെത്തി. 1.3 മില്യണ്‍ യു എസ് ഡോളര്‍ വില വരുന്ന വോഡ്ക കെട്ടിടനിര്‍മാണശാലയുടെ പരിസരത്തു നിന്നുമാണ് കാലിയായ നിലയില്‍ കണ്ടെത്തിയതെന്ന് ഡെന്മാര്‍ക്ക് പൊലീസ് അറിയിച്ചു. തുറക്കാത്ത നിലയിലാണ് കുപ്പി കണ്ടെത്തിയതെന്നും പോലീസ് കൂട്ടിച്ചേർത്തു. കഫേ 33 എന്ന ബാറില്‍ പ്രദര്‍ശനത്തില്‍ വച്ചിരുന്നപ്പോഴാണ് വോഡ്ക കുപ്പി മോഷണം പോയത്.

Image result for stolen vodka robbery

വോഡ്ക കുപ്പിയുമായി ഒരാള്‍ കടന്നു കളയുന്നത് ബാറിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. മൂന്ന് കിലോയോളം സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും അത്രയും തന്നെ വെള്ളിയും ഉപയോഗിച്ചാണ് ഈ കുപ്പി നിര്‍മ്മിച്ചിരുന്നതെന്നു ഡെന്മാര്‍ക്കിലെ ടി വി 2 റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഷണം നടത്തിയവരെക്കുറിച്ചു ഇത് വരെയും വെളിപ്പെടുത്തലുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല

തിരുവനന്തപുരം: പോലീസിന്റെ ക്രമസമാധാനപാലനവും നിരീക്ഷണവും ഇനി ഉന്നത ഉദ്യോഗസ്ഥര്‍ക്കു തത്സമയം വീക്ഷിക്കാം. തല്‍ക്ഷണം ഇടപെട്ടു നിര്‍ദേശവും നല്‍കാം. യൂണിഫോമില്‍ അത്യാധുനിക നിരീക്ഷണക്യാമറകള്‍ ഘടിപ്പിക്കുകയാണ്. ഇതോടെ, പട്രോളിങ്ങും അനുബന്ധപ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോലീസിനെ സുതാര്യമാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടപ്പാക്കുന്ന പദ്ധതിക്കു പോലീസ് ആസ്ഥാനത്ത് തുടക്കമായി. ഉദ്യോഗസ്ഥര്‍ക്ക് ക്യാമറകള്‍ െകെമാറി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം തന്നെ പദ്ധതി സംസ്ഥാനത്തു നടപ്പാക്കുമെന്നു അദ്ദേഹം പറഞ്ഞു. ബ്രോഡ്കാസ്റ്റിങ് സംവിധാനമുള്ള ക്യാമറകളാണ് പോലീസ് ഉപയോഗിക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് എന്ന മിനിരത്ന കമ്പനിയാണ് ഇവ നിര്‍മിച്ചത്. തല്‍സമയ ദൃശ്യങ്ങളാണു ഇതിന്റെ സവിഷേത. 4 ജി സിം ഉപയോഗിച്ച് ക്യാമറാദൃശൃങ്ങളും ശബ്ദവും ജി.എസ്.എം. സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കോ ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയയ്ക്കാം. ക്രമസമാധാനപാലനവേളയില്‍ ജില്ലാ പോലീസ് മേധാവി, റേഞ്ച് ഐജി, എഡി ജി.പി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് ഈ ദൃശ്യങ്ങള്‍ കാണാനും നിര്‍ദേശം നല്‍കാനും സാധിക്കും.

സീനിയര്‍ ഓഫീസര്‍ക്ക് ക്യാമറ ഘടിപ്പിച്ച പോലീസ് ഓഫീസറോടും തിരിച്ചും പുഷ് ടു ടാക് സംവിധാനം വഴി സംസാരിക്കാനാവും. ഒരു ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനും കഴിയും. ഇവയ്ക്കുപുറമേ, 64 ജിബി മെമ്മറിയുള്ള ക്യാമറകളില്‍ ഓഡിയോ വീഡിയോ റെക്കോഡിങ് സൗകര്യമുള്‍പ്പെടെ മറ്റു സാധാരണ ക്യാമറകളിലുള്ള സംവിധാനങ്ങളുമുണ്ട്. ഓരോ ദിവസത്തെയും റെക്കോഡിങ് അതതു ദിവസം കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിന് ഉപയോഗിക്കുന്നതിനും കഴിയും. എ.ഡി.ജി.പി: ആനന്ദകൃഷ്ണന്‍, ഐ.ജിമാരായ മനോജ് എബ്രഹാം, ദിനേന്ദ്ര കശ്യപ്, സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

 

RECENT POSTS
Copyright © . All rights reserved