ചങ്ങനാശേരി: മാമ്മൂട്ടിൽ അമ്മയും മകളും ഒറ്റയ്ക്ക് താമസിക്കുന്ന വാടക വീട്ടിൽ ആണ് മോഷണം നടന്നത്. 15 പവൻ സ്വർണ്ണം നഷ്ടമായതായി വീട്ടുകാർ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
മാമ്മൂട് എസ്ബിഐ ബാങ്കിന് സമീപം കാർമൽ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന തങ്കമ്മയുടെ വീട്ടിലാണ് പുലർച്ചെ മോഷണം നടന്നത്. തങ്കമ്മയുടെ കഴുത്തിൽ കിടന്ന മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും ആണ് മോഷണം പോയത്.
രാത്രിയിൽ ഉറക്കത്തിൽ ആരോ മാല പിടിച്ചു പറിക്കുന്നതായി തോന്നിയെന്നും തുടർന്ന് എഴുനേറ്റു ലൈറ്റ് ഇട്ടുനോക്കിയപ്പോൾ ആരെയും കണ്ടില്ലെന്നും ലൈറ്റ് അണച്ചു കിടന്നെന്നും തങ്കമ്മ പോലീസിനോട് പറഞ്ഞു. രാവിലെ ഉണർന്നപ്പോൾ ആണ് മാല നഷ്ടമായ വിവരം അറിഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരിയിൽ ഇരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വീടിന്റെ വാതലുകളും ജനലുകളും കേടുപാടുക സംഭവിച്ചിട്ടില്ലാത്തതിനാൽ മോഷ്ടാവ് വീടിനുള്ളിൽ കടന്നത് എങ്ങനെ എന്ന കാര്യത്തിൽ ദുരൂഹത. കൃത്യമായ വിവരം ലഭിച്ചിട്ടില്ലന്നും കൂടുതൽ അന്വേഷണം ആവശ്യമെന്നു പോലീസ് പറഞ്ഞു
ന്യൂഡൽഹി: നാഗ്പൂർ ആർച്ച് ബിഷപ്പും മഹാരാഷ്ട്ര റീജണൽ ബിഷപ്സ് കോണ്‍ഫറൻസ് പ്രസിഡന്റുമായ ആർച്ച് ബിഷപ് മാർ ഏബ്രഹാം വിരുത്തക്കുളങ്ങര (75) ദിവംഗതനായി. ഇന്നു പുലർച്ചെ ഡൽഹിയിലെ സിബിസിഐ ആസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ദേഹവിയോഗം.
ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയ ബിഷപ് ഇന്നു പുലർച്ചെ നാഗ്പൂരിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മുൻപ് ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള ബിഷപ് വിരുത്തക്കുളങ്ങരക്ക് ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായാണ് മരണം സംഭവിച്ചത്.
കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തൻപള്ളി ഇടവകാംഗവും വിരുത്തക്കുളങ്ങര ലൂക്കോസ്-ത്രേസ്യാമ്മ ദന്പതികളുടെ ഒൻപതു മക്കളിൽ നാലാമനുമായി 1943 ജൂണ്‍ അഞ്ചിനായിരുന്നു ജനനം. 1969 ഒക്ടോബർ 28നു മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നു വൈദികപട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലിൽ ദേവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. ഖാണ്ട്വ രൂപതയുടെ അധ്യക്ഷനായി 34-ാം വയസിൽ നിയമിതനായി. 1977 ജൂലൈ 13നു മെത്രാഭിഷേകം നടന്നു.
1987 മുതൽ നാഗ്പൂർ അതിരൂപതയുടെ ആർച്ച്ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആദിവാസികളുടെയും പിന്നോക്കവിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി സമർപ്പിതമായ ശുശ്രൂഷയാണ് മാർ വിരുത്തക്കുളങ്ങര അർപ്പിച്ചുപോന്നത്. യുവജന അത്മായ സംഘടനയായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര ഉപദേഷ്ടാവുമായിരുന്നു. കബറടക്കം നാഗ്പൂരിൽ നടക്കും.
ബ്രിട്ടനുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പഠിക്കുന്ന റഷ്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിക്കാനൊരുങ്ങി പുടിന്‍ സര്‍ക്കാര്‍. റഷ്യയുമായുള്ള നയതന്ത്രബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാല്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സ്്ക്രിപാലും മകളും സാലിസ്‌ബെറിയിലെ ഒരു പാര്‍ക്കില്‍ വെച്ചാണ് ആക്രമിക്കപ്പെടുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റ് നോവിചോക് ഉപയോഗിച്ചായിരുന്നു ഇവരെ അപായപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചിരുന്നു. എന്നാല്‍ മോസ്‌കോ ഇക്കാര്യം നിഷേധിച്ചു.

തുടര്‍ന്ന് ബ്രിട്ടനും റഷ്യയും തമ്മില്‍ കടുത്ത ശീതയുദ്ധം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് യുകെയിലുള്ള റഷ്യന്‍ ഡിപ്ലോമാറ്റുകളെ തെരേസ മെയ് പുറത്താക്കി. മറുപടിയായി റഷ്യയും ബ്രിട്ടീഷ് ഡിപ്ലോമാറ്റുകളെ പുറത്താക്കിയിരുന്നു. 60,000 ത്തോളം റഷ്യന്‍ വിദ്യാര്‍ത്ഥികളാണ് ഇതര രാജ്യങ്ങളില്‍ ഉന്നത വിദ്യഭ്യാസം തേടുന്നത്. ഇവര്‍ നാട്ടിലേക്ക് തിരിച്ചു വന്നാല്‍ പഠനം പൂര്‍ത്തീകരിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു. യുകെയിലും ഇതര പാശ്ചാത്യ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

മറ്റു രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയന്‍ രാസായുധ കേന്ദ്രത്തിന് നേരെ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ആക്രമണത്തെ അപലപിച്ച് റഷ്യ രംഗത്ത് വന്നിരുന്നു. റഷ്യക്കെതിരായ നീക്കങ്ങള്‍ വെസ്റ്റേണ്‍ രാജ്യങ്ങള്‍ നീക്കം ശക്തമാക്കിയതോടെ കൂടുതല്‍ മുന്‍ കരുതലുകളെടുക്കാന്‍ തയ്യാറെടുക്കുകയാണ് പുടിന്‍ ഭരണകൂടം. അതേ സമയം ബിസിനസ്, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബ്രിട്ടനിലേക്ക് റഷ്യന്‍ പൗരന്മാര്‍ക്ക് ഏത് സമയം വേണമെങ്കിലും കടന്നുവരാമെന്നും അവരെ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നതായും ബ്രിട്ടീഷ് എംബസി അറിയിച്ചു.
ബ്ലഡ് പ്രഷര്‍ ചികിത്സയ്ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രോഗികളെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് രോഗികള്‍ക്ക് നല്‍കിയിരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സും(NICE) ചികിത്സാ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുണ്ട്. യുഎസ് നിര്‍ദേശം പാലിക്കുകയാണെങ്കില്‍ യുകെയിലെ പകുതിയോളം വരുന്ന രോഗികള്‍ക്ക് ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നതിന് മരുന്ന് നല്‍കേണ്ടി വരും. എന്നാല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി നടത്തിയ പഠനത്തില്‍ ഇത്തരം തീരുമാനങ്ങള്‍ രോഗിയുടെ ആരോഗ്യനില കൂടുതല്‍ അപകടത്തിലാക്കുമെന്ന് വ്യക്തമാക്കുന്നു.

ബ്ലഡ് പ്രഷറുണ്ടെന്ന് തെളിഞ്ഞ് കഴിഞ്ഞാല്‍ രോഗികളില്‍ മാനസിക പിരിമുറക്കവും വ്യാകുലതയും വര്‍ധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി നടത്തിയ പഠനത്തില്‍ പറയുന്നു. ചിലര്‍ക്ക് മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും ഇത് ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനം വ്യക്തമാക്കുന്നു. ബ്ലഡ് പ്രഷര്‍ കൂടുതലുള്ള രോഗികള്‍ക്ക് സാധാരണയായി എന്‍എച്ച്എസില്‍ നിന്ന് ലഭിക്കുന്ന മരുന്ന് സട്രോക്ക് അല്ലെങ്കില്‍ ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം വ്യക്തമാക്കുന്നു. ഈ മരുന്ന് കഴിക്കുന്നവര്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ ജീവഹാനി തന്നെ സംഭവിച്ചേക്കാവുന്ന രോഗം പിടിപെടാന്‍ 20 ശതമാനം സാധ്യതയുണ്ടെന്നാണ് പഠനം. ബ്ലഡ് പ്രഷറിനായി നല്‍കുന്ന മരുന്നിന് ദിവസം വെറും 10 പെന്‍സ് മാത്രമാണ് ചെലവ്.

ബ്ലഡ് പ്രഷര്‍ നില 140/90 വരെയുള്ള ഏതാണ്ട് ഏഴ് മില്യണ്‍ രോഗികള്‍ ബ്രിട്ടനിലുണ്ട്. ഇവര്‍ സ്ഥിരമായി ബ്ലഡ് പ്രഷര്‍ പില്ലുകള്‍ കഴിക്കുന്നവരാണ്. അതേസമയം ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നത് 50 ശതമാനം രോഗികളിലും മരണനിരക്ക് കുറയ്ക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ ട്രയലില്‍ വ്യക്തമായിട്ടുണ്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കണ്ടെത്തിയ തെളിവുകളാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് പരിഗണനയിലെടുത്തിട്ടുള്ളത്. സമാന കണ്ടെത്തല്‍ നടത്തിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പഠനവും ഈ ഘട്ടത്തില്‍ എന്‍ഐസിഇ പരിഗണിച്ചു വരികയാണ്. ചികിത്സാ രീതി ഈ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നിര്‍ണയിക്കാനാണ് എന്‍ഐസിഇ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം രോഗികള്‍ ദിവസവും രണ്ട് പില്ലുകള്‍ വീതം എടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ ചികിത്സകള്‍ക്ക് ചുരുങ്ങിയ പണം മാത്രമാണ് ചെലവ്.
സ്വന്തം ലേഖകന്‍
യുകെ : ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി ചര്‍ച്ച നടത്തി. അതേസമയം, ഇന്ത്യയിൽ നടക്കുന്ന ദലിത് – ന്യൂനപക്ഷ – സ്ത്രീ പീഡനങ്ങൾ ഉയർത്തിക്കാട്ടിയും , അടിച്ചമർത്തൽ രാഷ്ട്രീയത്തിനെതിരേയും ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ ലണ്ടനിലും സ്റ്റോക്ഹോമിലും തെരുവിലിറങ്ങി . മലയാളികളും , തമിഴരും , പഞ്ചാബികളും , ഗുജറാത്തികളും അടങ്ങുന്ന വലിയൊരു ജനതയാണ് മോദിക്കെതിരെ പ്രതിക്ഷേധ പ്രകടനവുമായി ലണ്ടന്‍ നഗരം കീഴടക്കിയത് . പല സ്ഥലങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് വളരെയധികം ബുദ്ധിമുട്ടുന്ന കാഴ്ചക്കാണ് ഇന്ന് ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത് . ലണ്ടനില്‍ മോദിക്കെതിരെ നടന്ന ഏറ്റവും പ്രതിക്ഷേധ പ്രകടനം കൂടി ആയിരുന്നു ഇന്ന് നടന്നത്.

ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനോടു വിടപറഞ്ഞ ബ്രിട്ടന് ഇനി വ്യാപാരശൃഖല ശക്തിപ്പെടുത്താന്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളാണ് ആശ്രയം. ഇതിനുള്ള മാര്‍ഗങ്ങള്‍ മുഖ്യമായും തേടുന്ന കോമണ്‍വെല്‍ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിനെത്തിയ നരേന്ദ്രമോദി മേയുമായി നടത്തിയ ചര്‍ച്ചയില്‍ തീവ്രവാദം, അനധികൃത കുടിയേറ്റം എന്നിവയും വിഷയമായി.

അതേസമയം, മോദിക്കെതിരെ ലണ്ടനില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കഠ്‌വയിലെ പെൺകുട്ടിക്കും കുടുംബത്തിനും നീതിതേടിയുള്ള പ്രതിഷേധം വേറിട്ടുനിന്നു. കുട്ടിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റൻ ഫ്ലക്സും , മോദിക്ക് സ്വാഗതമില്ല എന്ന തലവാചകവുമായി ലണ്ടൻ നഗരത്തിലൂടെ ഒരു വാഹനം തന്നെ തലങ്ങും വിലങ്ങും ഓടി. ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ഏഷ്യാ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൗസ് ഓഫ് ലോഡ്സിലെ അംഗമായ നസീർ അഹമ്മദും പ്രതിഷേധവുമായി രംഗത്തുണ്ട്. കാശ്മീർ, പഞ്ചാബ്, നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിയാണ് നസീറിന്റെ പ്രതിഷേധം. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ആനകളെ വളർത്തുന്നതും എഴുന്നള്ളിക്കുന്നതും നിർത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ ഫോർ എലഫന്റ്സും മോഡിക്കെതിരേ പ്രതിഷേധിക്കാൻ തയാറെടുക്കുന്നു.
പൂഞ്ഞാറിന് സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. കോട്ടയം ചുങ്കം കണ്ണങ്ങാട്ടുമണിൽ ക്രിസ്റ്റഫർ എബ്രഹാം (17) കുമരനെല്ലൂർ മുഹമ്മദ് റിയാസ് (17 ) എന്നിവരാണ് മരിച്ചത്.
നാലംഗസംഘമായാണ് ഇവർ എത്തിയത്. ഇവർ കോട്ടയം വിദ്യാപീഠത്തിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്.അടിവാരത്തിലേക്കു പോകുവായിരുന്ന സംഘം കുളിക്കുന്നതിനായി ഒരവക്കത്തു എത്തുകയായിരുന്നു.
ഉച്ചക്ക് രണ്ടുമണിക്കാണ് അപകടമുണ്ടായത്. കയത്തിലേക്ക് ചാടി അപകടത്തിൽപെട്ട ക്രിസ്റ്റഫറിനെ രക്ഷിക്കാൻ റിയാസ് പിറകെ ചാടുകയായായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ അടിഞ്ഞു കൂടിയ ചെളിയിൽ രണ്ടു പേരും അകപെടുകയായിരുന്നു.എവിടെ മൂന്നാൾ താഴ്‌ചയോളം വെള്ളം ഉണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് കരക്കെടുത്തു ഉടൻ തന്നെ പേട്ടയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.
അവധി കാലമായതിനാൽ വിദ്യാർത്ഥികളായ ചെറുപ്പക്കാർ കൂട്ടമായി ബൈക്കുകൾ വന്നു ഇതുപോലുള്ള അപകടങ്ങളിൽ വന്നു ചാടുന്നത് സ്ഥിരമായിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇല്ലിക്കൽ കല്ല് വച്ച് ഉണ്ടായ അപകടത്തിൽ മുന്ന് പേരുടെ ജീവൻ പൊലിഞ്ഞത്. തുടർന്ന് അധികാരികൾ ഏർപ്പെടുത്തിയ ജാഗ്രത തുടർ അപകടങ്ങൾ ഒഴിവാക്കിയത്. സംഘമായി അവധി ആഘോഷിക്കാൻ പുറപ്പെടുന്ന ചെറുപ്പക്കാരുടെ കാര്യത്തിൽ മാതാപിതാക്കൾ പ്രതേക ശ്രദ്ധ ചെലുത്തുന്നത് ഈ അവസരത്തിൽ നന്നായിരിക്കും
മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഓഫീസില്‍ ജോലി സമയത്തിനിടെ സിനിമാ ഗാനങ്ങള്‍ വച്ച് ഡാന്‍സ് ചെയ്ത ജീവനക്കാര്‍ ക്യാമറയില്‍ കുടുങ്ങി. . സഹപ്രവര്‍ത്തകയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ളതായിരുന്നു ഡാന്‍സ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് പാട്ടുകളുടെ അകമ്പടിയോടെ തകര്‍ത്ത് നൃത്തമാടുകയായിരുന്നു ഉദ്യോഗസ്ഥരെല്ലാം. ഒരു സ്ത്രീയും പുരുഷനുമാണ് മത്സരിച്ച് ഡാന്‍സ് ചെയ്ത് മുന്നില്‍ നില്‍ക്കുന്നത്. പല ആവശ്യങ്ങള്‍ക്കുമായി സാധാരണക്കാര്‍ വന്നു നില്‍ക്കുമ്പോഴായിരുന്നു അതെല്ലാം മറന്ന് ഡാന്‍സും പാട്ടുമായി ജീവനക്കാര്‍ ആഘോഷങ്ങളില്‍ മുങ്ങിയത്.
എന്തായാലും വീഡിയോ വൈറലായിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇവരെ ന്യായീകരിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ന്യൂയോര്‍ക്കിലെ ലഗാര്‍ഡിയയില്‍ നിന്നും ടെക്‌സാസിലെ ഡല്ലാസിലേക്ക് നൂറിലധികം യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിന്‍ യാത്രാമധ്യ പൊട്ടിത്തെറിക്കുകയായിരുന്നു. എഞ്ചിന്റെ സമീപത്തുണ്ടായിരുന്ന വിന്റോ തകര്‍ന്ന് യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണു. എന്നാല്‍ തൊട്ടടുത്തിരുന്ന മറ്റൊരു യാത്രക്കാരന്‍ സമയോചിതമായി ഇടപെട്ടത് മൂലം ഇവര്‍ വിമാനത്തിന് പുറത്തേക്ക് മുഴുവനായും തെറിച്ചു വീണില്ല. സാരമായി പരിക്കേറ്റ ഇവരെ വിമാനം നിലത്തിറക്കിയ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഏതാണ്ട് 32,500 ഫീറ്റ് ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്.

പൈലറ്റിന്റെ കൃത്യമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായിരിക്കുന്നത്. എഞ്ചിന്‍ തകരാറിലായ ഉടന്‍ വിമാനം അടുത്തുള്ള ഫിലാഡല്‍ഫിയ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ക്രാഷ് ലാന്‍ഡിംഗ് ചെയ്തു. വിമാനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് എയര്‍പോര്‍ട്ടില്‍ അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. വിമാനത്തിന്റെ അകത്ത് രക്തം തളംകെട്ടി കിടന്നതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. നൂറിലധികം യാത്രക്കാരെ വഹിക്കാന്‍ പ്രാപ്തിയുള്ള വിമാനമാണ് സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737. എഞ്ചിന്‍ ചെക്ക് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി യാത്ര ആരംഭിച്ച വിമാനത്തിന് തകരാറ് സംഭവിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല.

അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്ന് മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരമെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് വക്താവ് അറിയിച്ചു. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പെട്ടന്ന് എഞ്ചിനടുത്തുള്ള വിന്റോ തകര്‍ന്നതോടെ ക്യാബിനുള്ളില്‍ പുക നിറഞ്ഞതായി യാത്രക്കാര്‍ പറയുന്നു. ഉഗ്ര ശബ്ദത്തോടെ എന്തോ പൊട്ടിത്തെറിച്ചതോടെ പരിഭ്രാന്തരായി യാത്രക്കാരില്‍ പലരും കരഞ്ഞ് ബഹളം വെക്കുകയായിരുന്നുവെന്നും വിമാനത്തിലുണ്ടായിരുന്നവര്‍ പറയുന്നു. എഞ്ചിന്‍ തകരാറിലാവാന്‍ കാരണെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രണവ് രാജ്
ലണ്ടന്‍ : ” എന്തുകൊണ്ടാണ് യുകെയിലെ മലയാളികള്‍ക്കായി ഒരു ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിക്കാത്തത് ?. കേരളത്തിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍ എത്ര നന്നായേനെ ?. കൊല്ലും കൊലയും നടത്തുന്ന , അഴിമതിയില്‍ കുളിച്ച കേരളത്തിലെ ഈ കപട രാഷ്ട്രീയക്കാരെയും ഒരു പാഠം പഠിപ്പിക്കണം . അതിനുവേണ്ടി യുകെയില്‍ ഒരു ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിച്ചുകൊണ്ട് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണം . അത് വളരെ അത്യാവശ്യമാണ് ” . ഇങ്ങനെ ചിന്തിക്കുകയും , പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഈ ആശങ്ക പങ്ക് വയ്ക്കുകയും ചെയ്യുന്ന യുകെ മലയാളികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത . യുകെയിലുള്ള മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി നിലവില്‍ വരുന്നു . അഴിമതിക്കും , വര്‍ഗ്ഗീയതയ്ക്കും , കൊലപാതക രാഷ്ട്രീയത്തിനും ഏക പരിഹാരമായ ഈ സംശുദ്ധ രാഷ്ട്രീയത്തെ സ്വീകരിക്കാന്‍ യുകെ മലയാളികളും തയ്യാറെടുക്കുന്നു.
ഇന്ത്യന്‍ ജനതയുടെ ഏക പ്രതീക്ഷയായ സാധാരണക്കാരുടെ പാര്‍ട്ടിയെ യുകെയിലുള്ള മലയാളികളും നെഞ്ചിലേറ്റുന്നു . കേരളത്തിലെ മക്കള്‍ രാഷ്ട്രീയത്തിനും , കൊലപാതക രാഷ്ട്രീയത്തിനും , പരസ്പര ധാരണയോടെയുള്ള കൂട്ട്കൃഷി രാഷ്ട്രീയത്തിനും ഒക്കെ എതിരായി ഒരു നല്ല രാഷ്ട്രീയ മുന്നണി ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷം വരുന്ന മലയാളികളും . ആം എന്നാൽ സാധാരണ എന്നും , ആദ്മി എന്നാല്‍ മനുഷ്യൻ എന്നുമാണ് ഹിന്ദിയില്‍ അര്‍ത്ഥം. അതായത് ആം ആദ്മി പാർട്ടി എന്നാൽ സാധാരണക്കാരായ മനുഷ്യരുടെ പാർട്ടി എന്നാണർത്ഥം. അതുകൊണ്ട് തന്നെ രാജ്യത്തെ എണ്‍പത് ശതമാനം വരുന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍ കേന്ദ്രത്തില്‍ കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ഭരണത്തില്‍ എത്തിയാല്‍ മാത്രമേ സാധ്യമാവൂ എന്ന് വിശ്വസിക്കുന്നവരാണ് ലോകം മുഴുവനിലുമുള്ള പ്രവാസി മലയാളികളില്‍ മഹാഭൂരിപക്ഷവും .
അതുകൊണ്ട് തന്നെ ബ്രിട്ടണിലെ ആം ആദ്മി പാര്‍ട്ടി അനുഭാവികള്‍ക്ക് ഇത് ഒരു വലിയ സന്തോഷവാര്‍ത്ത കൂടിയാണിത് . ഇന്ത്യയില്‍ നിലവിലുള്ള എല്ലാ പാര്‍ട്ടികളും ഒരേപോലെ ഭയപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിക്കാന്‍ യുകെയിലെ എഴുപതോളം മലയാളികളും അവരുടെ കുടുംബങ്ങളുമാണ് മുന്നോട്ട് വന്നിരിക്കുന്നത് . മെയ് ഒന്നാം തീയതി ലണ്ടനില്‍ വച്ചായിരിക്കും യുകെ മലയാളികള്‍ക്കായുള്ള ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണം നടക്കുന്നത്. കന്നി പ്രസംഗത്തിലൂടെ തന്നെ രാജ്യസഭയെ ഞെട്ടിച്ച ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം പി സഞ്ജയ് സിംഗിനെ ഉദ്ഘാടനത്തിനായി യുകെയില്‍ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
അങ്ങേയറ്റം ആവേശകരമായ സ്വീകരണമാണ് ഈ ആശയത്തോട് യുകെ മലയാളികളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത് . പതിവില്‍ നിന്ന് വിപരീതമായി യുകെയിലുള്ള അനേകം മലയാളി വനിതകളാണ് ഈ ആശയത്തിന് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് , ലക്ഷങ്ങള്‍ കടം കയറ്റി യുകെയിലെത്തിയ സാധാരണക്കാരായ അനേകം നഴ്സുമാരാണ് ഇങ്ങനെ ഒരു രാഷ്ട്രീയ കൂട്ടായ്മ തുടങ്ങണമെന്ന് കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് .
സ്ത്രീ സുരക്ഷയ്ക്കായി ഡെല്‍ഹിയിലും , കേരളത്തിലും , ഇന്ത്യ മുഴുവനിലും ആം ആദ്മി പാര്‍ട്ടിയും കെജരിവാളും സ്വീകരിക്കുന്ന സത്യസന്ധവും സുതാര്യമായ നടപടികള്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഇന്ത്യന്‍ വനിതകള്‍ക്കിടയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ സ്വീകരണമാണ് നല്‍കിയിരിക്കുന്നത്. എട്ട് വയസ്സുള്ള ആസിഫ എന്ന കാശ്മീരിലെ പാവം പെണ്‍കുഞ്ഞിനെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന കൊലപാതികള്‍ക്ക് വധശിക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ മരണംവരെ നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ് . ലക്ഷക്കണക്കിന് സ്ത്രീകളാണ് പിന്തുണ അറിയിച്ചുകൊണ്ട് ഈ നിരാഹാര പന്തലിലേയ്ക്ക് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.
സ്വാതി മലിവാളിന് പിന്തുണ അര്‍പ്പിച്ച് കെജരിവാള്‍ നടത്തിയ പ്രസംഗം കാണുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക



രാജ്യത്ത് മറ്റ് എല്ലാ പാര്‍ട്ടികളും ഇതുപോലെയുള്ള സംഭവങ്ങളെ വെറും രാഷ്ട്രീയ മുതലെടുപ്പിന് മാത്രമാണ് ഉപയോഗിക്കുന്നത് എന്നും , എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഇടപെടലുകള്‍ സത്യസന്ധവും പ്രായോഗികവുമാണെന്നത് രാജ്യത്തെ വനിതകള്‍ക്ക് ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി . അതുകൊണ്ട് തന്നെയാണ് ലോകം മുഴുവനിലുമില്ല ഇന്ത്യന്‍ വനിതകള്‍ ആം ആദ്മി പാര്‍ട്ടിയുടെ സംശുദ്ധ രാഷ്ട്രീയത്തെ ഏറ്റെടുത്തിരിക്കുന്നതും . ആദ്യമൊക്കെ മടിച്ചു നിന്നിരുന്ന മലയാളികള്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
ഇപ്പോള്‍ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് സാധാരണ ജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയില്ലെങ്കില്‍ ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് അനുകൂലമായി വിധിയെഴുത്ത് ഉണ്ടാകുമെന്നാണ് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നത് . തങ്ങളില്‍ ആര് ജയിച്ചാലും കുഴപ്പമില്ല പക്ഷെ ഒരിക്കലും ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ജയിക്കരുതെന്നാണ് അവര്‍ എല്ലാവരും ഒരേപോലെ ആഗ്രഹിക്കുന്നത്. കാരണം കേരളത്തില്‍ ഒരു സീറ്റിലെങ്കിലും ആം ആദ്മി പാര്‍ട്ടി ജയിച്ചാല്‍ വിദ്യാസമ്പന്നരായ കേരള ജനത ഡെല്‍ഹിയിലെപ്പോലെ 140 സീറ്റിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു . അതുകൊണ്ട് തന്നെ പരസ്പരം വോട്ട് കച്ചവടം നടത്തിയിട്ടാണെങ്കിലും ആം ആദ്മി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ അവര്‍ എല്ലാം മറന്ന് ഒന്നിക്കും.
എന്നാല്‍ പ്രവാസികളായ മലയാളി സമൂഹം പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതാവണം എന്നാണ് ആഗ്രഹിക്കുന്നതും . അതുകൊണ്ട് തന്നെയാണ് ഒരു നേതാവിന്റെയും പിന്‍ബലമോ , സാമ്പത്തിക സഹായമോ ഇല്ലാതെ പ്രവാസലോകത്ത് എല്ലായിടത്തും ആം ആദ്മി ഘടകങ്ങള്‍ നിലവില്‍ വന്നതും. ആം ആദ്മി പാര്‍ട്ടിയുടെ മറ്റ് പ്രവാസി ഘടകത്തെക്കാളും ക്രിയാത്മകമായി യുകെയിലുള്ള ഈ ആം ആദ്മി കൂട്ടായ്മയ്ക്ക് കേരളത്തിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ കഴിയും എന്നാണ് യുകെ മലയാളികളായ ആം ആദ്മി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത് . ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളായ കെജരിവാള്‍ , സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ വളരെ അടുത്ത നാളുകളില്‍ തന്നെ യുകെയില്‍ എത്തുന്നതായിരിക്കും . മെയ് ദിനത്തില്‍ ലണ്ടനില്‍ നടക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണ മീറ്റിങ്ങിലും , തുടര്‍ന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തങ്ങളിലും സജീവമായോ , ഭാഗികമായോ സഹകരിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ യുകെ മലയാളികളെയും സംഘാടകര്‍ ഈ കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുകയാണ് .
ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെകൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Mujeeb London +447868723337
S Chirakkal Luton +447794952424
S Nedumpilly Croydon +447886958147
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ക്ലബ്കാര്‍ഡ് പോയിന്റുകള്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരമൊരുക്കി ടെസ്‌കോ. സാധാരണഗതിയില്‍ ടെസ്‌കോ സ്‌റ്റോറുകളില്‍ ഒരു പൗണ്ടിന്റെ പര്‍ച്ചേസ് നടത്തിയാല്‍ ഒരു ക്ലബ്കാര്‍ഡ് പോയിന്റാണ് ഉപഭോക്താവിന് ലഭിക്കുക. എന്നാല്‍ പുതിയ സ്‌കീം പ്രകാരം 4 പൗണ്ടിന്റെ പര്‍ച്ചേസുകള്‍ക്ക് 5 പോയിന്റുകള്‍ ലഭിക്കും. ഇത് ലഭിക്കണമെങ്കില്‍ നിങ്ങള്‍ നടത്തുന്ന ഒരോ പര്‍ച്ചേസിന്റെയും പേയ്‌മെന്റ് ആപ് വഴിയാണ് നടത്തേണ്ടത്. പുതിയ ഓഫര്‍ ഈ വര്‍ഷം മുഴുവന്‍ ലഭിക്കും. നേരത്തെ ഫെബ്രുവരി 28 വരെയായിരുന്ന സ്‌കീം നിലനിന്നിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ ഓഫര്‍ പുന:സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് അവരുടെ കെഡ്രിറ്റ് ഡെബിറ്റ് കാര്‍ഡ് ഇന്‍ഫര്‍മേഷനും ക്ലബ്കാര്‍ഡ് വിവരങ്ങളും ആപ്പില്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയും. ഷോപ്പിംഗിന് ശേഷം ഡിസ്‌പ്ലേയില്‍ കാണുന്ന ബാര്‍ക്കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പേയ്‌മെന്റ് നടത്താന്‍ കഴിയുന്നതാണ്. അത്തരത്തില്‍ പേയ്‌മെന്റ് പൂര്‍ത്തീകരിച്ചാല്‍ ക്ലബ്കാര്‍ഡ് പോയിന്റ് ഓട്ടോമാറ്റിക്കായി അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടും. നേരത്തെ ക്ലബ്കാര്‍ഡ് പോയിന്റുകളുടെ മൂല്യം കുറയ്ക്കാനുള്ള തീരുമാനം ടെസ്‌കോ എടുത്തിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ പരാതിയുമായി രംഗത്ത് വന്നതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് ടെസ്‌കോ അറിയിച്ചു. യാതൊരു മുന്നറിയിപ്പും നല്‍കാതെ ക്ലബ്കാര്‍ഡ് പോയിന്റുകളുടെ മുല്യം കുറയ്ക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് ഉപഭോക്താക്കള്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ വിമര്‍ശനവുമായി രംഗത്ത് വന്നതോടെ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത് റിട്ടൈലര്‍ സ്ഥാപനം നീട്ടിവെച്ചു. വരുന്ന ജൂണ്‍ 10 വരെ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ക്ലബ്കാര്‍ഡ് പോയിന്റുകളും ഫ്രീ വൗച്ചറുകളും ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ നിരവധിയാണ്. ഒരു വര്‍ഷത്തില്‍ നല്ലൊരു തുക ഈ രീതിയില്‍ ആളുകള്‍ ലാഭിക്കുകയും ചെയ്യുന്നുണ്ട്. ആപ് വഴി പേയ്‌മെന്റ് നടത്തി പോയിന്റുകള്‍ കരസ്ഥമാക്കാനുള്ള അവസരം ഉപഭോക്താക്കള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.