ഗോവ: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സെക്കന്റ് ഷോയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധു ആര്‍. പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോവയിലാണ് 27 കാരനായ സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ചിത്രം, വന്ദനം, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് പി.കെ.ആര്‍. പിള്ളയുടെ മകനാണ് സിദ്ധു. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഗോവന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെക്കന്റ് ഷോയിലൂടെ തിരശ്ശീലയിലെത്തിയ സിദ്ധു നിരവധി ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
സെക്കന്റ് ഷോയിലെ ശ്രദ്ധേയ വേഷത്തിനു ശേഷം മികച്ച അവസരങ്ങള്‍ സിദ്ധുവിനെ തേടിയെത്തിയിരുന്നില്ല. ഗോവയില്‍ സിദ്ധു എന്തിനാണ് പോയതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക.
ന്യൂഡല്‍ഹി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ജഡ്ജുമാരെ ഒഴിവാക്കിയാണ് ബെഞ്ച് പുനഃസംഘടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതാണ് നടപടി. ആധാര്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വവര്‍ഗരതി തുടങ്ങിയ കേസുകളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലുള്ളത്.
സുപ്രധാന കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സുപ്രീം കോടതിയില്‍ ജഡ്ജുമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായത്. ഏറെ നാളായി പുകയുന്ന അഭിപ്രായ ഭിന്നത പരസ്യമാക്കി ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍, രഞ്ജന്‍ ഗൊഗോയി എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിലായിരുന്നു വാര്‍ത്താ സമ്മേളനം.
അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് ജൂണിയര്‍ ജഡ്ജിന്റെ ബെഞ്ചിന് അനുവദിച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലായിരുന്നു ജഡ്ജുമാരുടെ പരസ്യ വിയോജിപ്പ്. ജഡ്ജുമാര്‍ക്കിടയിലെ അഭിപ്രായ ഭിന്നത വന്‍ പ്രതിസന്ധിക്കാണ് വഴിവച്ചത്.
കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്ന് നടി വിദ്യാബാലന്‍ പിന്‍മാറിയതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി സംവിധായകന്‍ കമല്‍. വിദ്യാബാലന്‍ അഭിനയിച്ചിരുന്നെങ്കില്‍ സിനിമയില്‍ ലൈംഗികത കടന്നുവരുമായിരുന്നുവെന്നായിരുന്നു കമലിന്റെ പരാമര്‍ശം.
സംസാരത്തിനിടെ സാന്ദര്‍ഭികമായി പറഞ്ഞ രണ്ടു കാര്യങ്ങള്‍ അടര്‍ത്തി മാറ്റി ഒരുമിച്ചുചേര്‍ത്തതുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ രീതിയില്‍ ആ പ്രസ്താവന അച്ചടിച്ചുവന്നതെന്ന് കമല്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു. മാധവിക്കുട്ടിയുടെ ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട രണ്ടു പരാമര്‍ശങ്ങള്‍ ചേര്‍ത്തുവെച്ചതുകൊണ്ട് ‘ആമി’യില്‍ ഞാന്‍ അവതരിപ്പിക്കുന്ന മാധവിക്കുട്ടി ശാലീനയായ നാട്ടിന്‍പുറത്തുകാരിയാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. വാസ്തവത്തില്‍ ഞാന്‍ പറഞ്ഞതും ഉദ്ദേശിച്ചതും അങ്ങനെയല്ലെന്ന് കമല്‍ പറഞ്ഞു.
കമലിന്റെ വിശദീകരണക്കുറിപ്പ് പൂര്‍ണ്ണരൂപം-
എന്റെ അഭിമുഖത്തിലെ ഒരു പരാമര്‍ശത്തെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഒരു കാര്യം വ്യക്തമാക്കട്ടെ. സംസാരത്തിനിടെ സാന്ദര്‍ഭികമായി പറഞ്ഞ രണ്ടു കാര്യങ്ങള്‍ അടര്‍ത്തി മാറ്റി ഒരുമിച്ചുചേര്‍ത്തതുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ രീതിയില്‍ ആ പ്രസ്താവന അച്ചടിച്ചുവന്നത്. മാധവിക്കുട്ടിയുടെ ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട രണ്ടു പരാമര്‍ശങ്ങള്‍ ചേര്‍ത്തുവെച്ചതുകൊണ്ട് ‘ആമി’യില്‍ ഞാന്‍ അവതരിപ്പിക്കുന്ന മാധവിക്കുട്ടി ശാലീനയായ നാട്ടിന്‍പുറത്തുകാരിയാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. വാസ്തവത്തില്‍ ഞാന്‍ പറഞ്ഞതും ഉദ്ദേശിച്ചതും അങ്ങനെയല്ല.
മാധവിക്കുട്ടി എന്ന, മലയാളം നെഞ്ചിലേറ്റുന്ന എഴുത്തുകാരി എന്തായിരുന്നോ, ആ വ്യക്തിത്വത്തിന്റെ എല്ലാ സങ്കീര്‍ണതകളും ഉള്‍ക്കൊള്ളുന്നുണ്ട് ‘ആമി’യിലെ മാധവിക്കുട്ടി. അതില്‍ നാട്ടിന്‍പുറത്തെ തെളിമയാര്‍ന്ന മലയാളത്തില്‍, അതിന്റെ മനോഹരമായ മൊഴിവഴക്കത്തില്‍ സംസാരിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ മാധവിക്കുട്ടിയും സ്ത്രീലൈംഗികതയെക്കുറിച്ച് സങ്കോചമില്ലാതെ സംസാരിച്ചുകൊണ്ട് ആണ്‍കോയ്മയെയും കേരളത്തിന്റെ ഇസ്തിരിയിട്ട സദാചാരബോധത്തെയും പൊള്ളിച്ച വിപ്ലവകാരിയായ എഴുത്തുകാരിയും ഒരുപേലെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
‘ആമി’യിലെ മാധവിക്കുട്ടിയെ അവതരിപ്പിച്ചത് വിദ്യാബാലനായിരുന്നെങ്കില്‍ ലൈംഗികതയുടെ സ്പര്‍ശമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സംവിധായകനെന്ന നിലയില്‍ എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ‘ദ ഡേര്‍ട്ടി പിക്ചറി’ല്‍ നായികാവേഷമണിഞ്ഞ വിദ്യാബാലന്റെ പ്രതിച്ഛായ പ്രേക്ഷകര്‍ക്ക് പരിചിതമാണല്ലോ. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് കേരളത്തിലുള്ള പ്രതിച്ഛായ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സ്വാതന്ത്ര്യത്തിന്റെ പരിമിതി എനിക്കുണ്ടായിരുന്നു.
എന്നാല്‍, ലൈംഗികതയുടെ ശക്തമായ അടിയൊഴുക്കുള്ള ഒരു രംഗം അവതരിപ്പിക്കാന്‍ മഞ്ജുവിന് കഴിയും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ‘കണ്ണെഴുതി പൊട്ടുംതൊട്ട്.’ ജയഭാരതി ‘ഇതാ ഇവിടെ വരെ’യില്‍ അവതരിപ്പിച്ചതുപോലുള്ള വേഷമാണ് മഞ്ജു അതില്‍ അവതരിപ്പിച്ചത്. വൈകാരികത ഒട്ടും ചോര്‍ന്നുപോവാതെയാണ് അത്തരം രംഗങ്ങള്‍ മഞ്ജു അവതരിപ്പിച്ചിട്ടുള്ളതെന്നു കാണാം. അതുകൊണ്ടുതന്നെ മാധവിക്കുട്ടിയുടെ വൈകാരിക ലോകത്തെ അതിന്റെ എല്ലാവിധ സങ്കീര്‍ണതകളോടെയും ഭാവങ്ങളിലൂടെ അനായാസമായി ആവിഷ്‌കരിക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
‘എന്റെ കഥ’യില്‍ നാം കണ്ടിട്ടുള്ള മാധവിക്കുട്ടി മാത്രമല്ല ‘ആമി’യില്‍ ഉള്ളത്. അതിനപ്പുറത്തും അവര്‍ക്കൊരു ജീവിതമുണ്ടായിരുന്നു. തനി നാട്ടുഭാഷയില്‍ സംസാരിക്കുന്ന ശാലീനയായ ഒരു നാട്ടിന്‍പുറത്തുകാരിയെ നാം അവരില്‍ കണ്ടിട്ടുണ്ട്. ആ ഭാഷയും ഭാവവും മഞ്ജു അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
ഇരുവരെയും താരതമ്യം ചെയ്യുമ്പോള്‍ മഞ്ജു തന്നെയാണ് ഈ വേഷം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം എന്ന് ബോധ്യപ്പെട്ടുവെന്ന കാര്യമാണ് ഞാന്‍ വായനക്കാരുമായി പങ്കുവെക്കാന്‍ ഉദ്ദേശിച്ചത്. അത് ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട പരാമര്‍ശങ്ങളെ ചേര്‍ത്തുവെച്ചതിനാലും എന്റെ സംസാരം കേട്ടെഴുതിയപ്പോള്‍ വന്ന പിഴവുകളാലും തെറ്റിദ്ധാരണാജനകമായി മാറുകയായിരുന്നു. അക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഈ വിശദീകരണക്കുറിപ്പ്.
കലിയടങ്ങാത്ത കൊമ്പനു മുന്നിൽ പാറയിടുക്കും വള്ളിപ്പടർപ്പും രക്ഷയ്ക്കെത്തിയിട്ടും പൊന്നുമകളെ ദൈവം തട്ടിയെടുത്ത വേദനയിലാണു അമ്പനാർ എസ്എഫ്സികെ ക്വാർട്ടേഴ്സിലെ സുന്ദരനും വിജയകുമാരിയും. 2009 മേയ് അഞ്ചാം തീയതി ചങ്കിടിപ്പോടെ മാത്രമേ അവർക്ക് ഓർക്കാനാകുന്നുള്ളൂ. അമ്പനാറിനു സമീപം പെരത്തറയിൽ കാടുവെട്ടും അതിർത്തി തെളിപ്പു ജോലിയും ചെയ്തുവരികയായിരുന്നു.
വൈകിട്ട് 5.30നു കൂറ്റൻമരത്തിനു പിന്നിൽ മറഞ്ഞുനിന്ന കൊമ്പനാനയെ കണ്ടില്ല. തക്കം പാർത്തിരുന്ന കൊമ്പൻ പാഞ്ഞടുത്തപ്പോഴേക്കും ഒഴിഞ്ഞുമാറുന്നതിനു പോലും കഴിഞ്ഞില്ല. മകൾ മോനിഷ ഉണ്ണിയെ മാറത്തേക്ക് അണച്ചു ഓടിമാറുന്നതിനിടയിൽ ആനയുടെ തുമ്പിക്കൈ സുന്ദരന്റെ വാരിയെല്ലിൽ പതിച്ചു. നിലത്തുവീണ ഇരുവരും ഉരുണ്ടെത്തിയതു താഴ്ചയിലെ പാറയ്ക്കുമുകളിലേക്ക്.
പിന്നാലെയെത്തുന്ന ആനയിൽ നിന്നു രക്ഷനേടാൻ പാറയുടെ വശത്തെ ഇടുക്കിലേക്കു ഉരുണ്ടു കയറി. കലിപൂണ്ട ആന പലവഴി നോക്കിയെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തു കാട്ടുവള്ളികളുമായി നിന്ന വൻമരം പിഴുതു ഇവരുടെ മുകളിലേക്കിട്ടു. ഇതിനു മുകളിൽ കയറി താണ്ഡവമാടിയെങ്കിലും പാറയിടുക്കു രക്ഷയായി.
ഇതിനിടെ തുമ്പിക്കൈ ഉപയോഗിച്ചു മോനിഷ ഉണ്ണിയുടെ വയറ്റിൽ ചുറ്റിപിടിച്ചതു ഗുരുതര പരുക്കിനു കാരണമായി. പിന്നീട് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആറിനു വൈകിട്ടു മോനിഷ മരിച്ചു. സുന്ദരന്റെ വാരിയെല്ലിനും കാലിനുമേറ്റ പരുക്ക് ഇതുവരെയും പൂർണമായി ഭേദമായിട്ടില്ല. രേഖകൾ മുഴുവൻ ഹാജരാക്കിയെങ്കിലും ഒരു രൂപപോലും സഹായമായും ലഭിച്ചിട്ടില്ല. ഫാമിങ് കോർപറേഷനിൽ റബർ ടാപ്പറായി ജോലിനോക്കുകയാണ് ഇപ്പോൾ.
ലോകത്തിലെ വന്‍കിട പാലുല്‍പ്പന്ന കമ്പനിയായ ലാക്റ്റലിസിന്റെ പാല്‍പ്പൊടി 83 രാജ്യങ്ങളില്‍ നിന്ന് പിന്‍വലിച്ചു. പാല്‍പ്പൊടിയില്‍ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന സാല്‍മൊണെല്ല ബാക്ടീരിയയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിന്‍വലിക്കല്‍ നടപടി. കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്നായി ഏതാണ്ട് 120 ലക്ഷം പാക്കറ്റ് പാല്‍പ്പൊടിയാണ് ഫ്രഞ്ച് കമ്പനി പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പാല്‍പ്പൊടിയില്‍ സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം കമ്പനി സിഇഒ ഇമ്മാനുവല്‍ ബെസ്‌നീര്‍ നേരിട്ട് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ വന്‍കിട പാലുല്‍പ്പന്ന കമ്പനിയായ ലാക്റ്റലിസിന്റെ മാര്‍ക്കറ്റിനെ പിന്‍വലിക്കല്‍ നടപടി സാരമായി ബാധിക്കാനാണ് സാധ്യത. വര്‍ഷത്തില്‍ 21 ബില്യണ്‍ വിറ്റുവരവുള്ള കമ്പനിയാണ് ലാക്റ്റലിസ്.
ഫ്രാന്‍സില്‍ ബാക്ടീരിയ ഉള്‍പ്പെട്ട പാല്‍പ്പൊടി ഉപയോഗിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് നിരവധി പേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് പാല്‍പ്പൊടിക്ക് താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തിയതായി ഫ്രാന്‍സ് കാര്‍ഷിക മന്ത്രി അറിയിച്ചു. പാല്‍പ്പൊടിയില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി 36 പരാതികളാണ് പാല്‍പ്പൊടിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക തുടങ്ങിയ കമ്പനിയുടെ നിലവിലെ മാര്‍ക്കറ്റുകളില്‍ നിന്ന് ഉല്‍പ്പന്നം 3 ഘട്ടങ്ങളിലായി തിരിച്ചുവിളിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ഫ്രാന്‍സിലെ പ്ലാന്റിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് വൈറസ് ബാധക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം.
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. ചില കാര്യങ്ങള്‍ കോടതിയെ രഹസ്യമായി ധരിപ്പിക്കാനുണ്ടെന്ന് അറിയിച്ച മാര്‍ട്ടിന്റെ മൊഴി കോടതി രേഖപ്പെടുത്തി. പള്‍സര്‍ സുനിയേയും മറ്റു പ്രതികളേയും പേടിയാണെന്നും അവരുടെ മുന്നില്‍ വെച്ച് മൊഴി നല്‍കാനാകില്ലെന്നും കോടതിയോട് മാര്‍ട്ടിന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് മറ്റു പ്രതികളെ പുറത്താക്കുകയും അടച്ചിട്ട മുറിയില്‍ വെച്ച് മാര്‍ട്ടിന്റെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.
അതേസമയം കേസിലെ സുപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യത്തിന്റെ പകര്‍പ്പ്, പ്രതികളും കേസിലെ ദൃക്‌സാക്ഷികളുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ തുടങ്ങിയവയാണ് ദിലീപ് കോടതിയില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. ദിലീപിന്റെ ഹര്‍ജി ഈ മാസം 17ന് അങ്കമാലി കോടതി പരിഗണിക്കും.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നാര്‍ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥനും പൂങ്കാവ് സ്വദേശിയുമായ നെല്‍സണെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒളിവില്‍ പോയ നെല്‍സണിന് വേണ്ടി അന്വേഷണം തുടരുകയാണ്. ഇയാളെ പിടികൂടാന്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചതായും ജില്ലാപൊലീസ് മേധാവി എസ് സുരേന്ദ്രന്‍ അറിയിച്ചു.
ആലപ്പുഴ മംഗലം സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് നെല്‍സണെതിരേ കേസ്. ഈ കേസില്‍ കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി പെണ്‍വാണിഭ സംഘത്തിന് കാഴ്ചവച്ചിരുന്ന ആതിര എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയുടെ പിതാവ് വികലാംഗനും മാതാവ് രോഗിയുമാണ്. കുട്ടിയുടെ ബന്ധുവായ ആതിര സ്ഥിരമായി കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആതിരയെ തടഞ്ഞു വെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നെല്‍സണ്‍ അടക്കമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. ഇതേക്കുറിച്ച് വിവരം ലഭിച്ച നെല്‍സണ്‍ മേലുദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ ഒളിവില്‍ പോവുകയായിരുന്നു.
ആലപ്പുഴ ഡിവൈഎസ്പി പിവി ബേബിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും കേസില്‍ പ്രതിയായ ആതിരയുടെ അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെയും ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചു. ആതിരയെ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ആതിരയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: സഹോദരന് നീതിയാവശ്യപ്പെട്ട് 766 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചു. വൈകിട്ട് 7 മണിക്ക് ശ്രീജിത്തും അമ്മയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയെന്ന വാര്‍ത്തകള്‍ വന്നെങ്കിലും അന്വേഷണം ആരംഭിക്കാത സമരം അവസാനിപ്പിക്കില്ലെന്നാണ് ശ്രീജിത്തിന്റെ നിലപാട്.
കേന്ദ്ര പേഴ്‌സണല്‍ കാര്യമന്ത്രി ജിതേന്ദ്ര സിങ് ആണ് ഇതു സംബന്ധിച്ച് ഉറപ്പു നല്‍കിയിതെന്ന് എംപിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും അറിയിച്ചിരുന്നു. ഇക്കാര്യം സിബിഐ ഡയറക്ടറുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയത്. കേസില്‍ സംസ്ഥാന ഗവര്‍ണര്‍ പി.സദാശിവവും ഇടപെട്ടിരുന്നു. ശ്രീജിവിന്റെ അമ്മ രമണി പ്രമീള രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ പി.സദാശിവം ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. 2014 മുതലുള്ള രേഖകളുമായി മറ്റന്നാള്‍ ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ അറിയിച്ചിരുന്നു.
ശ്രീജിവിന്റേത് ലോക്കപ്പ് മര്‍ദ്ദനം മൂലമുള്ള മരണമാണെന്ന് പൊലീസ് കംപ്ലൈയിന്റ് അതോറിറ്റി നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം അതോറിറ്റി മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ഇന്നലെ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.766 ദിവസമായി ശ്രീജിത്ത് നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഇന്നലെ സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിയിരുന്നു. ചലച്ചിത്രതാരം ടോവീനോ തോമസ് ഉള്‍പ്പെടെയുള്ളവരാണ് പിന്തുണയറിയിച്ച് ശ്രീജിത്തിന് അടുത്തെത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍.
കുറ്റപത്രങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും തനിക്കെതിരായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. പെന്‍ഡ്രൈവിന്റെ ഉളളടക്കം പ്രോസിക്യൂഷന്റെ കേസുമായി ഒത്തുപോകുന്നതല്ല. അതിനാല്‍ പെന്‍ഡ്രൈവിന്റെ പകര്‍പ്പ് ലഭ്യമാക്കണം. കേസില്‍ രണ്ട് ഹര്‍ജികളാണ് ദിലീപ് അങ്കമാലി കോടതിയില്‍ നല്‍കിയത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പ്രതി മാര്‍ട്ടിന്റെ രഹസ്യ മൊഴിയെടുത്തു. ക്രമിനല്‍ നടപടി ക്രമം അനുസരിച്ച് മജിസ്‌ട്രേറ്റ് നേരിട്ടാണ് മൊഴിയെടുത്തത്.