Latest News

ലണ്ടന്‍: ബ്രിട്ടനില്‍ ഡെന്റിസ്റ്റുകളെ കാണുന്നത് ചെലവേറിയതാകുന്നു. എന്‍എച്ച്എസ് ഡെന്റിസ്റ്റുകളുടെ ഫീസ് നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചു. വര്‍ദ്ധനയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒരു ബേസിക് ചെക്ക്അപ്പിന് 21.60 പൗണ്ട് ഇനി മുതല്‍ ചെലവാകും. ദന്തചികിത്സാ മേഖലയിലെ പൊതുധന വിനിയോഗം ആവര്‍ത്തിച്ച് വെട്ടിക്കുറയ്ക്കുന്നതിനിടെയാണ് നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ 5 ശതമാനത്തിന്റെ നിരക്ക് വര്‍ദ്ധനയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇതനുസരിച്ച് ക്രൗണുകളുടെ വില 244.30 പൗണ്ടില്‍ നിന്ന് 256.50 പൗണ്ടായി ഉയരും.

കഴിഞ്ഞ വര്‍ഷവും നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയിരുന്നു. ഒരു കോഴ്‌സ് ചികിത്സ, അല്ലെങ്കില്‍ ഒരു അടിയന്തര ചികിത്സ എന്നിവയ്ക്ക് 90 പെന്‍സ് വരെയായിരുന്നു വരുത്തിയ വര്‍ദ്ധന. 19.70 പൗണ്ടില്‍ നിന്ന് ഈ നിരക്ക് 20.60 പൗണ്ടായാണ് വര്‍ദ്ധിച്ചത്. ചികിത്സാ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. പൊതുധന വിനിയോഗം വെട്ടിക്കുറച്ചത് മറയ്ക്കാനാണ് ഈ വര്‍ദ്ധന വരുത്തിയിരിക്കുന്നതെന്ന് ബിഡിഎ കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും ദന്തചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുകയെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ദന്തചികിത്സക്കായി എത്തുന്ന രോഗിള്‍ പുതുക്കിയ നിരക്കനുസരിച്ച് 72 മില്യന്‍ പൗണ്ടായിരിക്കും ഒരു വര്‍ഷം അധികമായി നല്‍കാന്‍ പോകുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നടപ്പാക്കിയ ഈ ഫീസ് വര്‍ദ്ധന സ്വയം പരാജയപ്പെടുത്തലാണെന്ന് ബിഡിഎ ചെയര്‍മാന്‍ ഹെന്റിക്ക് ഓവര്‍ഗാര്‍ഡ് നീല്‍സണ്‍ പറഞ്ഞു. ചികിത്സ ആവശ്യമായവരെപ്പോലും ദന്തഡോക്ടറുടെ സഹായം തേടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന സമീപനമാണ് ഇത്. ഇതിലൂടെ രോഗികളുടെ അവസ്ഥ മോശമാകുകയും കൂടുതല്‍ ചെലവേറിയ ചികിത്സ ആവശ്യമായി വരികയും ചെയ്യും. ഇത് എന്‍എച്ച്എസിന് ലാഭമാണോ വരുത്തുകയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് വലിയ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കൊള്ളപ്പലിശ വാങ്ങി പണം നല്‍കുന്ന സംഘം അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര്‍ എന്നിവരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. ചെന്നൈയിലെ ടിഡി അസോസിയേറ്റ്സ് ഉടമ മഹാരാജ് എന്നയാളാണ് പലിശയ്ക്ക് പണം നല്‍കാന്‍ ഇത്രയും തുക തങ്ങള്‍ക്ക് കൈമാറിയതെന്നാണ് അറസ്റ്റിലായവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ചെന്നൈ കേന്ദ്രീകരിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. സംസ്ഥാനത്ത് ആകെ 500 കോടിയോളം രൂപ ഇവര്‍ പലിശയ്ക്ക് നല്‍കിയതായിട്ടാണ് വിവരം. പ്രോമിസറി നോട്ടുകളും കടം നല്‍കിയ വിവരങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഫിലിപ്പ് ജേക്കബ് ഇവരുടെ കൈയ്യില്‍ നിന്നും 40 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പണം തിരികെ നല്‍കിയിട്ടും ഫിലിപ്പിന്റെ ആഢംബര വാഹനം ഇവര്‍ പിടിച്ചെടുത്തു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി കോടിക്കണക്കിന് രൂപയുടെ കൈമാറ്റം നടത്തിയതായി സംഘത്തിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.

തോമസ് ചാണ്ടിക്ക് വേണ്ടി കലക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പൂഴ്ത്തി ഒത്തുകളിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ സ്റ്റേറ്റ് അറ്റോണി അഡ്വക്കേറ്റ് സോഹനെ തലസ്ഥാനത്ത് നിന്നും പുറത്താക്കണമെന്നു ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു. സര്‍വ്വേ നടപടി പൂര്‍ത്തിയാക്കി കയ്യേറ്റം ഉണ്ടെന്നു ചിട്ടപ്പെടുത്തിയ റിപ്പോര്‍ട്ട് ജനുവരി 8ന് മുന്‍പ് അറ്റോര്‍ണിയ്ക്ക് കലക്ടര്‍ അനുപമ നല്‍കിയതാണ്. എന്നാല്‍ ജനുവരി 12നുണ്ടായ ഹിയറിങ്ങില്‍ പോലും അറ്റോര്‍ണി അത് ഹാജരാക്കിയില്ല. എന്ന് മാത്രമല്ല, സര്‍വ്വേയ്ക്ക് 3 മാസം സമയം വേണമെന്ന് വാദിക്കുകയും ചെയ്തു. അതുകൊണ്ട് ഡിവിഷന്‍ ബെഞ്ച്, കയ്യേറ്റം തിട്ടപ്പെടുത്തിയാലേ ക്രിമിനല്‍ കേസ് എടുക്കാന്‍ കഴിയൂ എന്നും, ഈ സ്റ്റേജില്‍ മനപ്പൂര്‍വ്വമായ കയ്യേറ്റം ഉണ്ടെന്നു പറയാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു.

സാധാരണ ഇത്തരം കേസുകള്‍ക്ക് ഹാജരാകുന്ന റവന്യൂ സ്പെഷ്യല്‍ പ്ലീഡറോ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലോ അല്ല, പിണറായിയുടെ വിശ്വസ്തനും ലാവലിന്‍ കേസ് നടത്തി ജയിപ്പിച്ചതുമായ വക്കീല്‍ സോഹന്‍ സ്റ്റേറ്റ് അറ്റോര്‍ണി, ആണ് ഈ കേസ് കളക്ടര്‍ക്ക് വേണ്ടി വാദിച്ചത് എന്നത് തന്നെ സംശയാസ്പദമാണ്. കളക്ടര്‍ക്ക് വേണ്ടിയല്ല ചാണ്ടിക്ക് വേണ്ടിയാണ് ഇദ്ദേഹം വാദിച്ചത്. തോമസ്ചാണ്ടിയുടെ നിയമ ലംഘനങ്ങളെക്കുറിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മാര്‍ത്താണ്ഡം കായലില്‍ വെള്ളക്കെട്ടായതിനാല്‍ സര്‍വ്വേ നടത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇക്കഴിഞ്ഞ ഡിസംബര്‍ മാസം 22ന് സര്‍വ്വേ പൂര്‍ത്തിയാക്കി. പിന്നാലെ ജനുവരി എട്ടാം തീയ്യതി തുടര്‍ നടപടികള്‍ക്കായി കുട്ടനാട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ജനുവരി പതിനൊന്നിന് വൈകുന്നേരം 7.32ന് ആലപ്പുഴ കളക്ടര്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയ വിവരം കേസില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകനായ സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന് കൈമാറി. കേസില്‍ വിധി വന്നത് ജനുവരി 17നായിരുന്നു. ആറു ദിവസമുണ്ടായിട്ടും തോമസ്ചാണ്ടിയുടെ കമ്പനിയുടെ നടത്തിയ നിയമലംഘനങ്ങള്‍ കൃത്യമായി വരച്ച് കാട്ടുന്ന സര്‍വ്വേ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഹൈക്കോടതിയെ അറിയിച്ചില്ല. മൂന്ന് മാസത്തിനകം സര്‍വ്വേ പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കണമെന്ന വിധിയും വന്നു. വിധി വരുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കി നടപടി തുടങ്ങിയ സര്‍വ്വേ റിപ്പോര്‍ട്ടിനെക്കുറിച്ച് കോടതിയില്‍ മിണ്ടിയില്ല.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് അയച്ച രണ്ടാമത്തെ നോട്ടീസില്‍ പിഴവുകളൊന്നും വന്നിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ ഐഎഎസ് വ്യക്തമാക്കിയിട്ടുണ്ട്. കയ്യേറ്റം ചൂണ്ടിക്കാട്ടി റിസോര്‍ട്ട് ഉടമകള്‍ക്ക് അയച്ച ആദ്യത്തെ നോട്ടീസില്‍ സര്‍വ്വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആ നോട്ടീസ് പിന്‍വലിച്ച് തെറ്റു തിരുത്തി രണ്ടാമതും നോട്ടീസ് അയച്ചത്. ആദ്യ നോട്ടീസില്‍ സര്‍വ്വേ നമ്പര്‍ തെറ്റി പോയത് ടൈപ്പ് ചെയ്യുന്നതിനിടയില്‍ വന്ന പിഴവോ മറ്റോ ആകാം. എന്തായാലും തെറ്റു വന്നതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്നും കലക്ടര്‍ അനുപമ വ്യക്തമാക്കിയിട്ടുണ്ട് .ഇതിലെ സര്‍വ്വേ നമ്പര്‍ കൃത്യമാണ്. പക്ഷേ രണ്ടാമത്തെ നോട്ടീസിലും തെറ്റു പറ്റിയതായാണ് കോടതിക്ക് ബോധ്യപ്പെട്ടതെങ്കില്‍ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്തുമെന്ന് അനുപമ പറഞ്ഞു.

തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച പാര്‍ക്കിംഗ് ഏരിയ പൊളിച്ച് നീക്കാതിരിക്കാന്‍ കാരണം തേടിയാണ് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ കോടതിയില്‍ അറ്റോര്‍ണി വാദിച്ചത് രണ്ടു നോട്ടീസും തെറ്റാണ് എന്നും, ഈ കമ്പനിയേ അല്ല പ്രതി, തെറ്റായ ആള്‍ക്ക് നോട്ടീസ് കൊടുത്തതാണ് എന്നുമാണ്. തെറ്റായ സര്‍വ്വേ നമ്പര്‍ എന്നല്ല, ആള് മാറിപ്പോയി എന്നാണ് വക്കീല്‍ വാദിച്ചത്. ഇക്കാര്യം കോടതി രേഖപ്പെടുത്തി. അതോടെ ചാണ്ടിയുടെ കമ്പനിയ്‌ക്കെതിരെ ഇനി നോട്ടീസ് അയച്ചു നടപടി എടുക്കാനുള്ള കളക്ടറുടെ നടപടി അറ്റോര്‍ണി സോഹന്‍ കോടതിവഴി തടഞ്ഞു. ആരോടാണ് കലക്ടര്‍ പരാതിപ്പെടുക? മുഖ്യമന്ത്രിയോടുള്ള അടുപ്പത്തിന്റെ കാര്യത്തില്‍ അഡ്വക്കറ്റ് ജനറല്‍ പോലും സോഹന് താഴെയാണ്. തൊടാനാകില്ല. ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ എന്നും പറയാന്‍ കഴിയില്ല.

ദാഹം തീര്‍ക്കാന്‍ ടാങ്കറില്‍ തുമ്പിക്കൈയിട്ട് വെള്ളം കോരിക്കുടിച്ച് കാട്ടാന. കണ്ണന്‍ദേവന്‍ പ്ലാന്റേഷനില്‍ തേയിലച്ചെടികള്‍ നനയ്ക്കാനായി എത്തിച്ച ടാങ്കറില്‍ നിന്നാണ് ആന വെള്ളം കുടിച്ചത്. വനത്തില്‍ രൂക്ഷമായ വരള്‍ച്ചയുടെ കാഠിന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് വനംവകുപ്പ് ജീവനക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പറയുന്നു.

മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമായി കാട്ടാനകള്‍ കറങ്ങിനടക്കുകയാണ്. വരള്‍ച്ച രൂക്ഷമായതോടെയാണ് കാട്ടാനകളുടെ നാടിറക്കം കൂടുതലായിരിക്കുന്നത്.

ഡാമുകള്‍, നദികള്‍, തോടുകള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസുകള്‍ പതിവിലും നേരത്തേ വറ്റി തുടങ്ങി. കേരളത്തില്‍ 44 പുഴകളുണ്ടെങ്കിലും ഭൂരിഭാഗം പുഴകളിലും വരള്‍ച്ചയുടെ ലക്ഷണങ്ങളുണ്ട്. സംസ്ഥാനത്തെ 33 ഡാമുകളിലെ ജലനിരപ്പും അരനൂറ്റാണ്ടിനിടയിലെ പരിതാപകരമായ സ്ഥിതിയിലാണ്. ഈ വര്‍ഷം കാലവര്‍ഷത്തില്‍ മാത്രം 34 ശതമാനം മഴക്കുറവുണ്ടായി.

ഇത്തവണ ഡാമുകളില്‍നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്ക് വെള്ളംകൊടുക്കാന്‍ പ്രയാസമാകും. കുടിവെള്ളത്തിനാകും മുന്‍ഗണന. കേന്ദ്ര ജലവിഭവ വികസന കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 45ലക്ഷം കിണറുകളുണ്ട്. സംസ്ഥാന ഭൂഗര്‍ഭജല വകുപ്പിന്റെ പഠനപ്രകാരം തീരദേശത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 200 കിണറുകളും ഇടനാട്ടില്‍ ചതുരശ്ര കിലോമീറ്ററില്‍ 150 കിണറുകളും മലനാട്ടില്‍ ചതുരശ്ര കിലോമീറ്ററില്‍ 70 കിണറുകളുമുണ്ട്. കിണറുകളിലെ വെള്ളത്തിന്റെ അളവ് മഴ പോലെ പുഴകളേയും ആശ്രയിച്ചാണ്. 44 പുഴകളില്‍ കബനി, ഭവാനി, പാമ്പാറ ഒഴികെയുള്ളവ പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലില്‍ പതിക്കുന്നവയാണ്. വൈദ്യുതി ഉല്‍പ്പാദനവും ഗണ്യമായി കുറയും. ഹോട്ടലുകളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പും പ്രതിസന്ധിയിലാകും.

വെള്ളവും തീറ്റയും തേടി കാട്ടാനകള്‍ ഇറങ്ങുമ്പോള്‍ ജീവനില്‍ ഭയന്നു സഞ്ചരിക്കേണ്ടി വരുന്നത് പാവം പ്രദേശവാസികള്‍ക്കാണ്. വനത്തിനുള്ളില്‍ ജലലഭ്യത ഉറപ്പുവരുത്തിയാല്‍ ആനകള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നതു തടയാനാവുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ചിന്നാര്‍ വന്യ ജീവി സങ്കേതം അധികൃതര്‍ വനത്തിനുള്ളിലെ കുളങ്ങളിലും മറ്റും ടാങ്കറില്‍ വെള്ളം എത്തിച്ചിരുന്നു. വെള്ളം സമൃദ്ധമായി ലഭിച്ചതോടെ മൃഗങ്ങള്‍ പുറത്തേയ്ക്കിറങ്ങുന്നതു കുറഞ്ഞിരുന്നു. ഇതേ മാതൃകയില്‍ വനത്തിനുള്ളില്‍ വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ബ്രസല്‍സ്: സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് ലെവി താരിഫ് ഏര്‍പ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പകരമായി നൂറോളം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. നിയന്ത്രണമേര്‍പ്പെടുത്താനുള്ള നൂറോളം ഉല്‍പന്നങ്ങളുടെ പട്ടിക യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. അമേരിക്കന്‍ ഉല്‍പന്നങ്ങളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍, ജാക്ക് ഡാനിയല്‍സ് വിസ്‌കി മുതലായവയാണ് പട്ടികയിലുള്ളത്. ഇത് ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതികരണമെന്ന നിലയിലുള്ള ഈ നടപടി പൂര്‍ണ്ണമായും നിയമപരമാണെന്ന് ട്രേഡ് കമ്മീഷണര്‍ സെസിലിയ മാംസ്റ്റോം പറഞ്ഞു.

ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്ക് അനുസരിച്ചി നടപടികളില്‍ കൃത്യത വരുത്തുമെന്നും അവര്‍ വ്യക്തമാക്കി. ദേശീയ സുരക്ഷയുടെ പേരിലാണ് യൂറോപ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്തുന്നതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെ നിരാകരിച്ചുകൊണ്ട് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ വ്യാഖ്യാനത്തിലൂടെ നല്‍കിയിരിക്കുന്ന ഏറ്റവും ക്രിയാത്മകമായ തിരിച്ചടിയാണ് യൂറോപ്യന്‍ യൂണിയന്റേതെന്ന വിശകലവും ഉണ്ട്. പ്രാദേശിക വ്യവസായങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകാതിരിക്കാന്‍ ഇറക്കുമതി വര്‍ദ്ധിക്കുന്ന ഘട്ടങ്ങളില്‍ താല്‍ക്കാലിക ലെവികള്‍ ഏര്‍പ്പെടുത്താന്‍ ഡബ്ല്യുടിഒ ചട്ടങ്ങള്‍ അനുമതി നല്‍കുന്നുണ്ട്.

ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് 90 ദിവസങ്ങള്‍ക്കുള്ളില്‍ മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ പകരം നടപടികള്‍ സ്വീകരിക്കാന്‍ മറ്റ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും ഈ ചട്ടമനുസരിച്ച് അനുമതിയുണ്ട്. എന്നാല്‍ ദേശസുരക്ഷയേക്കുറിച്ചുള്ള അമേരിക്കയുടെ അവകാശവാദവും അതിനെ തള്ളിക്കൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രതികരണവും മുമ്പെങ്ങുമില്ലാത്ത സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഘടനയിലെ ശക്തരായ അംഗങ്ങള്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ സംഘടനയ്ക്ക് ശേഷിയുണ്ടോ എന്ന കാര്യവും ഇതിലൂടെ അറിയാന്‍ കഴിയും.

11 വയസുകാരിയുടെ കണ്ണില്‍ നിന്ന് തുടര്‍ച്ചയായി ഉറുമ്പുകള്‍ പുറത്തേക്ക് വരുന്നു. ഇതിന്റെ കാരണം കണ്ടുപിടിക്കാനാകാതെ കുഴയുകയാണ് ഡോക്ടര്‍മാര്‍. ബെല്‍ത്തങ്ങാടി സ്വദേശി അശ്വിനിയുടെ കണ്ണില്‍ നിന്നാണ് നിരന്തരം ഉറുമ്പുകള്‍ വരുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ മുതല്‍ കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു.

മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോഴാണ് കണ്ണിനുള്ളില്‍ ഉറുമ്പ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ ഉറക്കത്തിനുള്ളില്‍ കണ്ണിനുള്ളില്‍ പോയതാകാമെന്ന് കരുതി ഇവര്‍ അത് എടുത്തുകളയുകയും ചെയ്തു. എന്നാല്‍ പിന്നീടും കണ്ണു വേദനിക്കാന്‍ തുടങ്ങിയതോടെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുകയായിരുന്നു. നിലവില്‍ 60 ഓളം ഉറുമ്പുകളാണ് കുട്ടിയുടെ കണ്ണില്‍ നിന്നു പുറത്തു വന്നത്.

കണ്ണില്‍ ഒഴിക്കാന്‍ മരുന്നു നല്‍കിയിട്ടും മാറ്റമുണ്ടായില്ല. ഉറുമ്പ് പുറത്ത് വരുമ്പോള്‍ കണ്ണിനു സഹിക്കാന്‍ പറ്റാത്ത നീറ്റല്‍ ഉണ്ടാകുമെന്ന് കുട്ടി പറയുന്നു. ഒരു ദിവസം അഞ്ചും ആറും ഉറുമ്പുകളാണ് കണ്ണിനുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്നത്. എന്നാല്‍ ഇത് എന്തു കൊണ്ടു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ഒരു ധാരണയും ഇല്ല. ചെവിയിലൂടെയാകണം ഉറുമ്പ് അകത്തു പ്രവേശിക്കുന്നത് എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

ത്രിപുരയിലെ പത്താമത്തെ മുഖ്യമന്ത്രിയായി ബിപ്ലവ് കുമാർ ദേവ്(48) സ്ഥാനമേറ്റ് കാൽനൂറ്റാണ്ടു കാലത്തെ സിപിഎം ഭരണത്തിനു വിരാമമിട്ട ചരിത്ര മുഹുർത്തത്തിൽ ബിജെപിയെ തിരിഞ്ഞു കൊത്തി വിവാദം. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബിജെപിയുടെ മുതിർന്ന നേതാവും രാഷ്ട്രീയ ഗുരുവുമായ എൽ. കെ അദ്വാനിയെ പൊതുവേദിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചുവെന്നാണ് ആരോപണം.മോദി വേദിയിൽ എത്തിയതോടെ വേദിയിലുളളവരെല്ലാം എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിച്ചു. ഓരോരുത്തരെയായി അഭിവാദ്യം ചെയ്ത മോദി അദ്വാനിയെ പരിഗണിക്കാതെ കടന്നു പോയി. വേദിയിൽ അദ്വാനിക്ക് സമീപമുണ്ടായിരുന്ന ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാരിനോട് ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത വേദിയായിലാണ് അദ്വാനി അപമാനിക്കപ്പെട്ടത്. തിരഞ്ഞെടുപ്പിനുശേഷമുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സഹകരണത്തിന്റെ ഭാഷയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. സിപിഎമ്മിനെ പ്രതിനിധീകരിച്ചു മുൻമുഖ്യമന്ത്രി മണിക് സർക്കാർ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.

സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ മോദിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയും ചെയ്തു. രാഷ്ട്രീയ ഗുരുവിന് ശിഷ്യന്റെ ദക്ഷിണ എന്ന പേരിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു. വേദിയിലേയ്ക്ക് കയറി വന്ന മോദിയെ കൈകൂപ്പി അഭിവാദ്യം ചെയ്ത അദ്വാനിയെ കണ്ടില്ലെന്ന് നടിച്ച് മോദി നടന്നു പോകുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തവുമാണ്.

 

എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വി എസ് അച്യുതാനന്ദന്‍. പൊതു സ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭൂമി ഇടപാട് വിഷയം ഗൗരവതരമാണ്. പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

അങ്കമാലി രൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം തടസപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന്​ കര്‍ദിനാളും അദ്ദേഹത്തെ പിന്തുണക്കുന്ന വിഭാഗവും പിന്മാറണമെന്നും വി.എസ്​ അഭിപ്രായപ്പെട്ടു.

ഭൂമിയിടപാട്​ കേസിൽ കോടതി നിർദേശിച്ച രൂപത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസ്​ തയ്യാറാകണം. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിർദേശിച്ച ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

കോളജിനു മുന്നിൽ വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ചെന്നൈ കെകെ നഗർ മീനാക്ഷി കോളജിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞു പുറത്തേക്കു വരികയായിരുന്ന അശ്വിനി എന്ന പെൺകുട്ടിയെ ഗേറ്റിൽ വച്ച് പ്രതി അഴകേശൻ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ബികോം വിദ്യാർഥിനിയാണ് അശ്വനി. അഴകേശനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മർദിച്ചവശനാക്കിയാണു നാട്ടുകാർ അഴകേശനെ പൊലീസിനു കൈമാറിയത്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തമാകൂവെന്നു കെകെ നഗർ പൊലീസ് അറിയിച്ചു.
മധുരവയൽ സ്വദേശികളാണ് അഴകേശനും അശ്വിനിയും. തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു കാണിച്ച് ഇയാൾക്കെതിരെ മധുരവയൽ പൊലീസ് സ്റ്റേഷനിൽ അശ്വിനി പരാതി നൽകിയിരുന്നു. ഇതിലുള്ള പകയാണോ കൊലപാതകത്തിനു പിന്നിലെന്നാണ് അന്വേഷിക്കുന്നത്.
രണ്ടു മാസത്തിനിടെ സമാനരീതിയിലുള്ള മൂന്നാമത്തെ സംഭവമാണു തമിഴ്നാട്ടിൽ നടക്കുന്നത്. നേരത്തേ ചെന്നൈയിൽ വീട്ടിൽ കയറി പെൺകുട്ടിയെ പെട്രോളൊഴിച്ചു കത്തിച്ചിരുന്നു. മധുരയിലും സമാന സംഭവമുണ്ടായി.

ഒരുപറ്റം സഞ്ചാരികളുമായി യാത്രതിരിച്ച ബോട്ടിനെ പിന്തുടര്‍ന്ന് ഭീമന്‍ തിമിംഗലം. തിമിംഗലം പിന്തുടര്‍ന്നതോടെ ബോട്ടിലുള്ള യാത്രക്കാരെല്ലാം ഭയപ്പെട്ടെങ്കിലും ഉപദ്രവമൊന്നും സൃഷ്ടിക്കാതെ അത് ഉള്‍ക്കടലിലേക്ക് തിരിച്ചുപോയി. ബോട്ടിനെ പിന്തുടരുന്ന ഭീമന്‍ തിമിംഗലത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഉള്‍ക്കടലിലാണ് അപൂര്‍വ്വ സംഭവം നടന്നത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് പ്രമുഖ ഓസീസ് ഫോട്ടോഗ്രാഫര്‍ ടോം കാനനാണ്. തിമിംഗലം ഏതാണ്ട് 50 മിനിറ്റോളം ബോട്ടിനെ അനുഗമിച്ചതായി ടോം പറഞ്ഞു. വായ് ഭാഗം തുറന്ന് പിടിച്ച് ബോട്ടിന് തോട്ടടിയിലായി സഞ്ചരിച്ച തിമിംഗലത്തിന്റെ കാഴ്ച്ച ഭയപ്പെടുത്തുന്നതായിരുന്നു. മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത ഉള്‍ക്കടലില്‍ ജീവിക്കുന്ന വര്‍ഗത്തില്‍പ്പെട്ട തിമിംഗലമാണ് ഇത്. എന്നാല്‍ മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ ഇവ സമുദ്രനിരപ്പിന് മുകളില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു.

തിമിംഗലത്തെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ സമുദ്രത്തിലേക്ക് ചാടി സാഹസികമായിട്ടാണ് ടോം ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. തിമിംഗലം അക്രമകാരിയായിരുന്നെല്ലെന്നും ടോം സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇവയെ കാണാന്‍ ആളുകള്‍ എത്താറുണ്ടെന്നും ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ പേടി തോന്നിയില്ലെന്നും ടോം പറഞ്ഞു.

Copyright © . All rights reserved