കോട്ടയം നഗരത്തില്‍ എസ്ഡിപിഐയുടെ വാഹന പ്രചാരണ ജാഥ മൂലമുണ്ടായ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് പിഞ്ചുബാലിക മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. പരുന്തുംപാറ നടുവിലേപ്പറമ്പില്‍ റിന്റു – റിനു ദമ്പതികളുടെ മകള്‍ ഐലിനാണ്(5) മരിച്ചത്.
ഗുളിക തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെയും കൊണ്ട് അമ്മ റിനുവും സഹോദരി സജിനയും ഇവരുടെ അമ്മ സജിയും ചേര്‍ന്ന് കോട്ടയം എംസി റോഡിലേക്ക് ഓടി. വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ഒന്നും നിര്‍ത്തിയില്ല. അതുവഴി വന്ന അബ്ദുള്‍ സലാം കാര്‍ നിര്‍ത്തി കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. കോട്ടയം നഗരത്തില്‍ റോഡുപണി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. നഗരത്തിലൂടെ വാഹന പ്രചാരണ ജാഥ കൂടി കടന്നു പോകുന്നതിനാല്‍ ഗതാഗത തടസ്സം ഇരട്ടിയായി.
ചിങ്ങവനത്തു നിന്നും കുട്ടിയുമായി കോട്ടയം നഗരത്തിലേക്ക് വാഹനമോടിക്കുന്നതിനിടെ കോടിമത പാലത്തില്‍ കുരുക്കില്‍പ്പെട്ടു. തുടര്‍ന്ന് ഇടവഴിയിലൂടെ കാര്‍ ഓടിച്ചെങ്കിലും കുട്ടിയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റിയില്ലെന്ന് അബ്ദുള്‍ സലാം പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 21ാം തീയതി വൈകുന്നേരം തങ്ങളുടെ സംസ്ഥാന വാഹന പ്രചരണ ജാഥ കോട്ടയത്ത് കൂടി കടന്നുപോയതായി എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഹസീബ് സമ്മതിച്ചിട്ടുണ്ട്.
‘അല്‍പം കൂടി മുന്‍പ് ഐലിനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ചികിത്സ വൈകിയതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുട്ടിയുടെ അച്ഛന്‍ റിന്റു പറഞ്ഞു’. ഐലിന്റെ മൃതദേഹം ബന്ധുക്കള്‍ എത്തിച്ചേരുന്നതിനായി ബുധനാഴ്ച മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിനു ശേഷം ഇന്നലെയാണ് സംസ്‌കരിച്ചത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ റാലി നടത്തുന്നതിനെതിരായി സമൂഹ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫിന്റെ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ ബുധനാഴ്ച കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ചതും വലിയ ഗതാഗത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന യുകെയിലെ മലയാളികള്‍ക്കായി നാളെ പോര്‍ട്സ്മൗത്തില്‍ സംഗീത വിസ്മയം വിരിയുന്നു. യുകെയിലും കേരളത്തിലും ഉള്ള പ്രഗത്ഭ ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന സംഗീത മല്‍ഹാര്‍ എന്ന സംഗീത പരിപാടി നാളെ അഞ്ച് മണി മുതല്‍ ആണ് അരങ്ങേറുന്നത്. എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ഗ്രേസ് മെലഡിയോസ് മ്യൂസിക്കല്‍ ബാന്‍ഡിന്‍റെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് സംഗീത മല്‍ഹാര്‍ അണിയിച്ചൊരുക്കുന്നത്. സ്വര രാഗ ലയങ്ങള്‍ സമ്മേളിക്കുന്ന മൂന്നാമത് സംഗീത മല്‍ഹാറിനാണ് നാളെ പോര്‍ട്ട്‌ചെസ്റ്റര്‍ കമ്മ്യൂണിറ്റി സ്കൂളില്‍ തിരശ്ശീല ഉയരുന്നത്.
കേരളത്തില്‍ നിന്നും പ്രശസ്ത ഗായകരായ ജൂനിയര്‍ എ. ആര്‍. റഹ്മാന്‍ , കപ്പ ടിവിയിലൂടെ പ്രശസ്തനായ യതീന്ദ്ര ദാസ് തുടങ്ങിയവര്‍ എത്തിച്ചേരുമ്പോള്‍ യുകെയില്‍ നിന്നും അറിയപ്പെടുന്ന യുവ ഗായകരും ഗായികമാരും ഒപ്പം പങ്കു ചേരുന്നു. ലൈവ് ഓര്‍ക്കസ്ട്രയ്ക്കൊപ്പം മികച്ച ഗായകരെ അണി നിരത്തിക്കൊണ്ടുള്ള ഈ പ്രോഗ്രാം തികച്ചും സൗജന്യമായാണ് ഒരുക്കിയിട്ടുള്ളത്.
ഗ്രേസ് മെലഡിയോസിന്റെ ബാനറില്‍ യുകെയിലും വിദേശത്തും അറിയപ്പെടുന്ന പോര്‍ട്സ് മൗത്തിലെ നോബിള്‍ മാത്യുവിനും കൂട്ടുകാര്‍ക്കുമൊപ്പം സാലിസ്ബറിയിലെ ഹെവന്‍ലി വോയ്സില്‍ നിന്നും രാജേഷ് ടോംസും ടീമും മേഘ വോയ്സ് സൌത്താം പ്ടനിലെ മാല്‍ക്കോമും സംഘവും, കേരള ബീറ്റ്സ്, സിംഫണി ചിചെസ്റ്റര്‍, സ്ട്രിംഗ് ഓര്‍ക്കസ്ട്ര ലൂട്ടന്‍ എന്നിവരും ചേരുമ്പോള്‍ യുകെ മലയാളികള്‍ ഇത് വരെ കേള്‍ക്കാത്ത സംഗീത വിരുന്ന് ആണ് നാളെ നടക്കുക. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച് രാത്രി പത്ത് മണിയോടെ അവസാനിക്കുന്ന ഈ പ്രോഗ്രാമില്‍ സംഗീതത്തിന് പുറമേ മറ്റ് മനോഹര പരിപാടികളും അരങ്ങേറും. പ്രോഗ്രാം കാണാന്‍ വരുന്നവര്‍ക്ക് രുചികരമായ നാടന്‍ ഭക്ഷണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം യുകെ മീഡിയ പാര്‍ട്ണര്‍ ആയിട്ടുള്ള സംഗീത മല്‍ഹാര്‍ പ്രോഗ്രാമിലേക്ക് എല്ലാ യുകെ മലയാളികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.
എന്‍എംസി കോഡില്‍ പറയുന്നത് ബ്രിട്ടനില്‍ ജോലി ചെയ്യുന്ന നഴ്സുമാരും മിഡ്വൈഫും തൊഴില്‍ മേഖലയില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനകളും ചട്ടങ്ങളുമാണ്. ബ്രിട്ടനില്‍ തൊഴില്‍ ചെയ്യുന്ന ഒരു നഴ്സ് തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഒരു രോഗിയേയോ ഒരു കൂട്ടം രോഗികളേയോ പരിചരിക്കുമ്പോഴോ, ഒരു കമ്മ്യൂണിറ്റിയിലോ ഒരു നഴ്സ് ആയോ മിഡ്വൈഫ് ആയോ നഴ്സിംഗ് മാനേജര്‍ ആയോ തൊഴില്‍ എടുക്കുമ്പോള്‍ എന്‍എംസി കോഡ് ഇവര്‍ക്ക് ബാധകമാണ്. എന്‍എംസിയുടെ കോഡ് ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ നേഴ്സിന്റെ വിവേചനാധികാരത്തിലോ അവശ്യ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ക്കോ വിധേയമാക്കാവുന്നതല്ല.
കോഡില്‍ കൃത്യമായി പറയുന്ന മാനദണ്ഡങ്ങള്‍ രോഗികളും പൊതുജനവും ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റരീതിയാണ്. ഒരു നേഴ്സ് എന്‍എംസിയില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതിജ്ഞ അര്‍പ്പിക്കുന്നത് കോഡ് ആവശ്യപ്പെടുന്ന മാനദണ്ഡങ്ങള്‍ തന്റെ പ്രവര്‍ത്തി മേഖലയില്‍ ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന് യാതൊരുവിധ ദോഷവും വരാനുള്ള അവസരവും ഉണ്ടാക്കില്ല എന്നതാണ്. എന്‍എംസി കോഡ് വിശദമായി അറിഞ്ഞിരിക്കേണ്ടത് ഈ രംഗത്ത് തൊഴിലെടുക്കാന്‍ അത്യന്താപേക്ഷിതമാണ്. എന്‍എച്ച്എസ് മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗുരുതരമായ സ്റ്റാഫ് ഷോര്‍ട്ടും സാമ്പത്തിക അസ്ഥിരതയും രോഗികളുടെ വെയിറ്റിംഗ് ലിസ്റ്റിന്റെ നീളം കൂട്ടുന്നതും ഉള്ളവരുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നതുമാണ്. ബ്രിട്ടനിലെ നമ്മുടെ കുടിയേറ്റ നഴ്‌സിംഗ് മലയാളികളുടെ അവകാശ സംരക്ഷണത്തിന് എന്‍എംസി കോഡ് കൃത്യമായി മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. എന്‍എംസി കോഡ് മലയാളികള്‍ക്കായി അണ്‍ലോക്ക് ചെയ്യേണ്ട അനിവാര്യത മനസ്സിലാക്കി അണ്‍ലോക്കിങ്ങ് ദി എന്‍എംസി കോഡ് എന്ന കോളം മലയാളം യുകെയില്‍ ആരംഭിക്കുന്നു.
ഇംഗ്ലണ്ടില്‍ നിന്നും നിയമത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം ലീഗല്‍ പ്രാക്ടീസ് കോഴ്സ് കംപ്ലീറ്റ് ചെയ്ത ശേഷം ക്രിമിനല്‍ ലോയിലും എന്‍എംസി ഉള്‍പ്പെടെയുള്ള എംപ്ലോയ്മെന്റ് ലോയില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്ന ശ്രീ. ബൈജു വര്‍ക്കി തിട്ടാലയാണ് ഈ പംക്തി കൈകാര്യം ചെയ്യുന്നത്.
നിഷാം കൊലവിളി തുടരുന്നു .ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം സഹോദരന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഭീഷണി സംബന്ധിച്ച് നിസാമിന്റെ സഹോദരന്‍മാന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതി പരിശോധിക്കുന്ന സംഘമാണ് ഇക്കാര്യം സ്ഥീരികരിച്ചത്. സംഭവത്തില്‍ തുടരന്വേഷണം നടത്താനാണ് ക്രൈബ്രാഞ്ചിന്റെ തീരുമാനം മുഹമ്മദ് നിസാം വധഭീഷണി ഭീഷണി മുഴക്കുന്നതില്‍ നടപടി ആവശ്യപ്പെട്ട് സഹോദര്‍മാരായ അബ്ദുള്‍ റസാഖ്, അബുദുള്‍ നിസാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് തൃശൂര്‍ യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ നിസാം ജയിലിനുള്ളില്‍ നിന്ന് വധഭീഷണി മുഴക്കിയെന്ന ആരോപണം വാസ്തവമാണെന്ന് കണ്ടെത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഭീഷണിയുണ്ടെന്ന ആരോപണത്തിന് പുറമെ ജയിലില്‍ കഴിയുന്ന രണ്ട് ഗുണ്ടകള്‍ക്ക് നിസാം കൊട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. പണം കൈമാറ്റം ചെയ്തതിന്റെ ബാങ്ക് രേഖകള്‍ സഹിതമായിരുന്നു ഇവര്‍ പരാതി നല്‍കിയത്. നിസാം മാനേജിംഗ് പാര്‍ട്ണര്‍ ആയ കമ്പനി നിലവില്‍ നടത്തുന്നത് സഹോദരന്‍മാരാണ്. നടത്തിപ്പിലെ അതൃപ്തിയും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കങ്ങളും മൂലമാണ് നിസാം സഹോദരന്‍മാരെ ഭീഷണിപ്പെടുത്തിയതെന്നാണ സൂചന. ജയില്‍ അധികൃതരുടെ ഒത്താശയോടെ സന്ദര്‍ശകരായി എത്തുന്നവരിലൂടെയാണ് ഭീഷണിയെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്. മുമ്പ് പോലീസും മുഹമ്മദ് നിസാമിന്റെ ഭീഷണി സംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്തിയിരുന്നു.
അഞ്ച് വിക്കറ്റ് നേട്ടവുമായി തന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള കടന്നു വരവിന് വഴി തെളിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മകന്‍ അര്‍ജുന്‍. മധ്യപ്രദേശിനെതിരായ അണ്ടര്‍ 19 കൂച്ച് ബെഹര്‍ ട്രോഫിയിലാണ് അര്‍ജുന്‍ മുംബൈയ്ക്കായി അഞ്ച് വിക്കറ്റ് പിഴുത് ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ ശ്രദ്ധ തന്നിലേക്ക് എത്തിക്കുന്നത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇടം കയ്യന്‍ പേസറായ അര്‍ജുന്‍ 26 ഓവറില്‍ 95 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും അര്‍ജുന്‍ നേടിയിരുന്നു.
ലോര്‍ഡ്‌സില്‍ ലോക കപ്പ് ഫൈനലിന് മുന്‍പ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടി നെറ്റ്‌സില്‍ ബോള്‍ ചെയ്യാന്‍ അര്‍ജുന്‍ എത്തിയിരുന്നു. അതിന് പുറമെ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്ക് മുന്‍പ് കോഹ് ലി ഉള്‍പ്പെടെയുള്ള മുന്‍ നിര താരങ്ങള്‍ക്കായി അര്‍ജുന്‍ നെറ്റ്‌സിന്‍ ബൗള്‍ ചെയ്യുകയും ചെയ്തിരുന്നു.
മധ്യപ്രദേശിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിങ്‌സിലെ ലീഡ് മുംബൈയ്ക്ക് മൂന്ന് പോയിന്റ് നേടിക്കൊടുത്തു.
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ യാത്രക്കാരന്‍ കുത്തേറ്റു മരിച്ചു. സ്‌കൂള്‍ യൂണിഫോം ധരിച്ചെത്തിയ ആറംഗ കൗമാരക്കാരാണ് ആക്രമണം നടത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ മഥുര റോഡില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണം നടന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് കുട്ടിപ്പട യാത്രക്കാരനെ ആക്രമിച്ചതെന്ന് കരുതുന്നു.
ഇരുപത് വയസ്സിനു മേല്‍ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഡിസിപി റൊമില്‍ ബാനിയ പറഞ്ഞു. ഇയാളില്‍ നിന്ന് ഒരു തിരിച്ചറിയല്‍ രേഖയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ആക്രമണം നടക്കുമ്പോള്‍ ബസില്‍ 40 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് കണ്ടക്ടര്‍ പറയുന്നു. ബസ് ആശ്രമം സ്‌റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ യുവാവ് പോക്കറ്റില്‍ പരതുന്നുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മോഷണം പോയതായും അറിയിച്ചു. ഇതിനിടെയുണ്ടായ ബഹളത്തിനിടെ ഒരു കുട്ടി യുവാവിന്റെ കഴുത്തില്‍ കുത്തി. മറ്റുള്ളവര്‍ അയാളെ പിടിച്ചുനിര്‍ത്തി. വെള്ള ഷര്‍ട്ടും നേവി ബ്ലൂ പാന്റ്‌സുമായിരുന്നു വിദ്യാര്‍ത്ഥികളുടെ വേഷം. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് സംശയിക്കാന്‍ കാരണം ഇതാണെന്നും കണ്ടക്ടര്‍ പറയുന്നു. 13നും 16നും മധ്യേ പ്രായമുള്ളവരാണ് വിദ്യാര്‍ത്ഥികള്‍.
കുത്തേറ്റ യുവാവ് ബസിനുള്ളില്‍ കുഴഞ്ഞുവീണു. ഈ സമയത്തിനുള്ളില്‍ കുട്ടികള്‍ ബസില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ട്രാഫിക് കുരുക്ക് ഉള്ളതിനാല്‍ ബസ് സാവധാനമാണ് പോയിരുന്നത്.
അതേസമയം, ഇവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണോ എന്ന് പോലീസിന് സംശയമുണ്ട്. പോക്കറ്റടിക്കാര്‍ നിയോഗിച്ചിരിക്കുന്ന കുട്ടികളാണോ ഇവരെന്നും സംശയമുണ്ട്. കുട്ടികളുടെ വസ്ത്രം അന്വേഷണത്തിന് നിര്‍ണായകമാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു തുമ്പും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ജയ്പൂര്‍: വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി 114 യാത്രക്കാരെ എയര്‍ ഇന്ത്യ വലച്ചത് ആറു മണിക്കൂര്‍. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോകാന്‍ തയാറായി നിന്ന യാത്രക്കാരാണ് വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി ആറു മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വന്നത്.
കഴിഞ്ഞ ബുധനാഴ്ച 1.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനമാണ് രാത്രി എട്ടു മണി വരെ വെകിയത്. ടയറിന്റെ കാറ്റു പോയി എന്നും അത് മാറിയ ശേഷം വിമാനം പുറപ്പെടുമെന്നുമാണ് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരോട് അധികൃതര്‍ അറിയിച്ചത്. ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ടയറിന്റെ തകരാര്‍ സംഭവിച്ചിരുന്നുവെങ്കിലും ടേക്ക് ഓഫിന് സമയമായപ്പോള്‍ മാത്രമാണ് തകരാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഡല്‍ഹി ജോധ്പൂര്‍ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ടയര്‍ എത്തിക്കുകയായിരുന്നു. വിമാനം മണിക്കൂറുകള്‍ വൈകിയതോടെ യാത്രക്കാര്‍ രോഷാകുലരാകുകയും, 30 പേര്‍ യാത്ര റദ്ദാക്കുകയും ചെയ്തു.
തിരുവനന്തപുരം: തിരുവനന്തപുരം മാരായിമുട്ടത്ത് ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. ജെസിബി ഡ്രൈവറായ ധര്‍മ്മകുടി സ്വദേശി സതീശ് (29) ആണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ക്വാറിയിലുണ്ടായിരുന്ന ജെസിബിയിലേക്ക് വലിയൊരു പാറക്കഷണം പതിച്ചു.
പൂര്‍ണ്ണമായി തകര്‍ന്ന ജെസിബിയുടെ ഉള്ളിലുണ്ടായിരുന്ന സതീശ് അപകടസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്.
മൂന്ന് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തേത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്വാറി അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു വേണ്ടി വിമാനം വൈകിയതില്‍ ക്ഷുഭിതയായ വനിത ഡോക്ടര്‍ മന്ത്രിയോട് തട്ടികയറി. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. മന്ത്രിയോട് തട്ടികയറുന്ന വനതി ഡോക്ടറുടെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടു.
ഗുരുതര നിലയില്‍ രോഗിയെ ചികിത്സിക്കാന്‍ പട്‌നയിലേക്ക് പോവുന്നതിനിടയൊണ് ഡോക്ടര്‍ സഞ്ചരിച്ച ഫ്‌ളൈറ്റ് മന്ത്രിക്ക് വേണ്ടി വൈകിപ്പിച്ചത്. 2.45ന് പുറപ്പെടേണ്ട വിമാനം വൈകിയതാണ് യുവതിയെ പ്രകോപിതയാക്കിയത്.
ഇനി ഒരിക്കലും വിമാനം മന്ത്രിക്ക് വേണ്ടി വൈകിപ്പിക്കില്ലെന്ന് എഴുതി തരണമെന്ന് ഡോക്ടറായ യുവതി മന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്. അതേ സമയം യുവതിയെ ശാന്തയാക്കാന്‍ മന്ത്രി ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
WATCH:Angry passenger shouts at Union Minister KJ Alphons at Imphal Airport after flights were delayed due to VVIP arrival schedule #Manipur pic.twitter.com/0EWHjIA30n
— ANI (@ANI) November 22, 2017
ഒമ്പത് വര്ഷങ്ങളുടെ വിളക്കുകൾക്കു ശേഷം സംവിധായകന്‍ വിനയന്‍ സിനിമയിലേക്ക് തിരിച്ചുവരുകയാണ്. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിനയന്‍.
വിലക്ക് നേരിട്ട സമയത്ത് കൂടെ നിന്ന വ്യക്തിയാണ് നടന്‍ തിലകന്‍ എന്ന് വിനയന്‍ പറയുന്നു. അദ്ദേഹത്തെയും പരമാവധി താഴ്ത്തികെട്ടിയിരുന്നു. അത്ഭുത ദ്വീപില്‍ അഭിനയിക്കുന്ന സമയത്ത് പൃഥ്വിയ്ക്കും വിലക്കുണ്ടായിരുന്നു. നായകന്‍ പക്രുവാണെന്ന് കള്ളം പറഞ്ഞാണ് ജഗതിയുള്‍പ്പെടെയുള്ള താരങ്ങളുമായി കരാറിലേര്‍പ്പെട്ടത്. വിനയന്‍ പറഞ്ഞു
വിനയന്റെ വാക്കുകള്‍:
പൃഥ്വിരാജ് വളരെ ബോള്‍ഡായ ചെറുപ്പക്കാരനാണ്. അദ്ദേഹം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളാണ്. അത്ഭുതദ്വീപിന്റെ സമയത്ത് പൃഥ്വിരാജിനെതിരെ വിലക്കുണ്ടായിരുന്നു. പൃഥ്വി അഭിനയിക്കുന്ന പടങ്ങളില്‍ മറ്റുള്ളവര്‍ അഭിനയിക്കില്ല എന്ന അവസ്ഥ. പക്രു എന്ന അജയകുമാര്‍ ആണ് അത്ഭുതദ്വീപ് എന്ന സിനിമ ഉണ്ടാകാന്‍ കാരണക്കാരന്‍. അദ്ദേഹം പറഞ്ഞ ഒരു ആവശ്യത്തില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ ചിത്രത്തിന്റെ ആശയം. ചിത്രത്തില്‍ നായകനായി എന്റെ മനസ്സില്‍ രാജു ആയിരുന്നു. അമ്പിളിച്ചേട്ടനെയാണ് ചിത്രത്തിലേക്ക് ആദ്യം വിളിക്കുന്നത്. ‘രാജു ആണ് നായകനെങ്കില്‍ പ്രശ്‌നമാണ്, രാജുവിന്റെ ഒപ്പം അഭിനയിക്കേണ്ട എന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പക്രുവാണ് നായകനെന്ന് പുറത്തു പറഞ്ഞാല്‍ മതിയെന്ന് കല്‍പന പറഞ്ഞു. ഞാന്‍ ചെറിയൊരു പ്ലേ നടത്തി എന്നുള്ളത് സത്യമാണ്. പക്രുവാണ് നായകനെന്ന് പറഞ്ഞു എല്ലാവരെയും കൊണ്ട് കരാര്‍ ഒപ്പു വയ്പ്പിച്ചു. പിന്നീട് പൃഥ്വിരാജാണ് നായകനെന്ന് അനൗണ്‍സ്‌മെന്റും നടത്തി. നേരത്തെ കരാര്‍ ഒപ്പു വച്ചതിനാല്‍ ആര്‍ക്കും പ്രശ്‌നമുണ്ടായില്ല. അങ്ങനെയാണ് ആ വിലക്ക് പൊളിക്കുന്നത്.
മുഖത്തു നോക്കി കാര്യങ്ങള്‍ വിളിച്ചു പറയുന്ന ആളായിരുന്നു തിലകന്‍. നിലപാടുകളുള്ള ആളായിരുന്നു. എന്നെ വിലക്കിയപ്പോള്‍ അദ്ദേഹമാണ് എന്നോട് പറഞ്ഞത് വിനയന്റെ പടത്തില്‍ എനിക്ക് അഭിനയിക്കണം എന്ന്. ഞാന്‍ വേഷം കൊടുത്തു. അദ്ദേഹം അഭിനയിച്ചു. ആരും അദ്ദേഹത്തോട് അഭിനയിക്കരുത് എന്നു പറഞ്ഞതുമില്ല. പക്ഷേ അദ്ദേഹം അഡ്വാന്‍സ് വാങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് പോലുള്ള സിനിമകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റി. സോഹന്‍ റോയിയുടെ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ അദ്ദേഹമായിരുന്നു അഭിനയിക്കേണ്ടത്. ഷൂട്ടിങ്ങിന്റെ തലേന്ന് കണ്ടപ്പോള്‍ അദ്ദേഹം സിനിമയിലെ ഇംഗ്ലീഷ് ഡയലോഗൊക്കെ എന്നെ പറഞ്ഞു കേള്‍പ്പിച്ചു.
പിറ്റേന്നാണ് തിലകന്‍ അഭിനയിച്ചാല്‍ ഫെഫ്കയിലെ ഒറ്റ ടെക്‌നീഷ്യന്മാരും സഹകരിക്കില്ല എന്ന അറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്. അത് അദ്ദേത്തിന് വലിയ ഷോക്കായി. എന്തിനായിരുന്നു ഇവര്‍ അന്ന് അദ്ദേഹത്തോട് അങ്ങനെ ചെയ്തത് ? അന്ന് ഈ താരങ്ങള്‍ക്ക് ഉണ്ണിക്കൃഷ്ണനെ പോലുള്ളവരെ വിളിച്ച് തിലകനോട് അങ്ങനെ ചെയ്യരുത് എന്ന് പറയാമായിരുന്നല്ലോ? ഇയാളിലെ നടന്‍ മരിച്ചിരിക്കുന്നു എന്നാണ് അന്ന് അവര്‍ പറഞ്ഞത്.
അദ്ദേഹം പിന്നീട് സീരിയലില്‍ അഭിനയിക്കാന്‍ പോയി. അഡ്വാന്‍സ് മേടിക്കേണ്ട അന്ന് നിര്‍മാതാവ് വന്നു പറഞ്ഞു. ”ക്ഷമിക്കണം സാര്‍. താങ്കള്‍ അഭിനയിച്ചാല്‍ മറ്റു സീരിയല്‍ താരങ്ങള്‍ അഭനയിക്കില്ല എന്നാണ് പറയുന്നത്.” എന്നെ സിനിമയില്‍ അഭിനയിപ്പിക്കില്ല, ഇനി സീരിയലിലും അഭിനയിപ്പിക്കില്ല എന്നാണോ ? അദ്ദേഹം ചോദിച്ചു. സിംഹത്തെ പോലെ ഗര്‍ജിച്ചിരുന്ന അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് അന്നു ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. അന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് തോല്‍ക്കാന്‍ പറ്റില്ല, ഞാന്‍ നാടകം കളിക്കും എന്ന്. വിനയൻ പറഞ്ഞു നിർത്തി …..