പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്കു പതിക്കാൻ ഒരുങ്ങുന്ന ചൈനീസ് ബഹിരാകാശനിലയമായ ടിയാൻഗോംഗ് – 1 കേരളത്തിലും പതിച്ചേക്കുമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇ.എസ്.എ വ്യക്തമാക്കി. 2018 ജനുവരിക്കും മാർച്ചിനും ഇടയിൽ നിലയം ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്നുമെന്ന് ഇ.എസ്.യുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. എല്ലാവിധത്തിലും നിയന്ത്രണം നഷ്ടമായതിനാൽ നിലയം എന്ന് ഭൂമിയിൽ പതിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ബഹിരാകാശത്ത് നിന്ന് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുമെന്നാണ് ശാസ്ത്രലോകം കണക്ക് കൂട്ടുന്നത്.
2011ലാണ് ടിയാൻഗോംഗ് -1 ചൈന വിക്ഷേപിച്ചത്. 8500 കിലോ ഭാരമുള്ള ബഹിരാകാശ നിലയത്തിന് 12 മീറ്റർ നീളമാണുള്ളത്.
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി എന്‍സിപി ദേശീയ നേതൃത്വം. ചൊവ്വാഴ്ച ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കു ശേഷമേ എല്‍ഡിഎഫ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവൂ എന്നാണ് നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം അറിയിച്ചുകൊണ്ട് ദേശീയ നേതൃത്വം എല്‍ഡിഎഫ് നേതാക്കളുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ആശയവിനിമയം നടത്തി.
കായല്‍ കയ്യേറ്റത്തില്‍ എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമാണ്. സിപിഐ മന്ത്രിയുടെ രാജി അനിവാര്യമാണെന്ന് നിലപാട് കൂടി സ്വീകരിച്ചതോടെ എല്‍ഡിഎഫിലും മന്ത്രിയുടെ നില പരുങ്ങലിലാണ്. നിയമലംഘനം തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്നാണ് സിപിഎം നിലപാട്. ഇന്ന് ചേരുന്ന എല്‍ഡിഎഫ് മന്ത്രിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യും.
എന്‍സിപി നേതാക്കളായ മാണി സി കാപ്പനും സുള്‍ഫിക്കര്‍ മയൂരിയും തോമസ് ചാണ്ടിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ ചര്‍ച്ച നടത്തി. തോമസ് ചാണ്ടി രാജിവെച്ചേ മതിയാകൂ എന്ന നിര്‍ദേശം എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം ആദ്യം ഉന്നയിക്കില്ലെന്ന് തീരുമാനിച്ചു. യോഗത്തിലുണ്ടാകുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാണ് പാര്‍ട്ടി ധാരണ.
ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ, ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ മുംബൈ പൊലീസിന്റെ ശ്രമം. അമ്മ കാറിനുള്ളിൽ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരിക്കെയായിരുന്നു ഇത്. സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാൾ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ മുംബൈ പൊലീസിന്റെ നടപടി വിവാദമായി.
മുംബൈയിലെ പശ്ചിമ മലാഡിലാണ് മനുഷ്യസ്നേഹികളെ നടുക്കിയ സംഭവമുണ്ടായത്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ പൊലീസ് ശ്രമിക്കുമ്പോൾ, കുഞ്ഞിനു സുഖമില്ലെന്ന് യുവതി വിളിച്ചുപറയുന്നത് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ, ഇതു ഗൗനിക്കാതെ പൊലീസുകാരന്റെ നേതൃത്വത്തിൽ വാഹനം നീക്കാൻ ശ്രമിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.
വിഡിയോ പകർത്തുന്ന വഴിയാത്രക്കാരൻ ഉൾപ്പെടെയുള്ളവരും വാഹനം കെട്ടിവലിക്കുന്നത് നിർത്താൻ പൊലീസിനോട് ആവശ്യപ്പെടുന്നത് വിഡിയോയിലുണ്ട്. എന്നാൽ, ഇവർക്കും ചെവികൊടുക്കാൻ പൊലീസ് തയാറാകുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുന്ന വഴിയാണെന്നും സ്ത്രീ പറയുന്നുണ്ട്. നിയമം തെറ്റിച്ച് മറ്റു വാഹനങ്ങളും അവിടെ പാർക്കു ചെയ്തിരുന്നെങ്കിലും തന്നോടും കുഞ്ഞിനോടും പൊലീസ് നിർദ്ദയമായി പെരുമാറുന്നുവെന്നും യുവതി ആരോപിക്കുന്നു. ഒടുവിൽ കൂടുതൽ വഴിയാത്രക്കാർ സംഭവത്തിൽ ഇടപെട്ടതോടെ പൊലീസ് ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.
വിഡിയോ ശ്രദ്ധയിൽപ്പെട്ട മുംബൈ ജോയിന്റ് കമ്മിഷണർ അമിതേഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡപ്യൂട്ടി കമ്മിഷണറാകും ഇതേക്കുറിച്ച് അന്വേഷിക്കുക. റിപ്പോർട്ട് കിട്ടിയശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിതേഷ് കുമാർ വ്യക്തമാക്കി. യൂണിഫോമിൽ നെയിം പ്ലേറ്റു പോലുമില്ലാതെയാണ് പൊലീസുകാരൻ നടപടിക്ക് നേതൃത്വം നൽകിയത്. ശശാങ്ക് റാണെ എന്നാണ് ഇയാളുടെ പേരെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
എല്ലാ കയ്യേറ്റക്കാരുടെയും സംരക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തോമസ് ചാണ്ടി കായല്‍ കയ്യേറുന്നത് കുറച്ചു സെന്റുകള്‍ ആണെങ്കില്‍ ഇതാ നൂറു കണക്കിന് ഏക്കര്‍ കയ്യേറിയ വനം കയ്യേറിയ പൊതു ഭൂമി കയ്യേറിയ ജോയ്‌സ് ജോര്‍ജിനു പിന്തുണയുമായി മുഖ്യമന്ത്രി തന്നെയാണുള്ളത്. കൊട്ടക്കൊമ്പൂര്‍ എന്ന് പറയുന്ന ഇടുക്കി വട്ടവട വില്ലേജിലെ കുറിഞ്ഞി സാന്‍ക്ച്വറിക്കടുത്തുള്ള ആ ഭൂമി നൂറു കണക്കിന് ഏക്കര്‍ പല വിധത്തിലെ തട്ടിപ്പുകള്‍ വഴി ജോയ്‌സ് ജോര്‍ജും മറ്റു കയ്യേറ്റക്കാരും കയ്യടക്കി വച്ചിരിക്കുന്നു എന്ന സത്യം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. എത്ര തന്നെ മറച്ചു വച്ചാലും ഈ സത്യങ്ങള്‍ കുറേശ്ശെ എങ്കിലും പുറത്തു വരും എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ കാണുന്നത്.
തന്റെ പിതൃഭൂമിയാണ് ഇത് എന്നും പിതാവ് വീതംവച്ച് തന്നതാണ് എന്നും അതില്‍ ജോയ്‌സ് ജോര്‍ജിന് യാതൊരു കുറ്റവും ഇല്ല എന്ന് ജോയ്‌സ് ജോര്‍ജും അദ്ധേഹത്തെ ന്യായീകരിച്ചുകൊണ്ട് ഇടുക്കി ജില്ലാകമ്മിറ്റിയും എസ്.രാജേന്ദ്രന്‍ എം.എല്‍.എ.യും മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവിക്കുന്നത് നാം കേട്ടതാണ്. എന്നാല്‍ ഈ ഭൂമി പാവപെട്ട തമിഴ് ആദിവാസികള്‍ക്കും തോട്ടംതൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പട്ടയമായി എഴുതി കൊടുത്തതാണ്എന്നും ആ പട്ടയം എഴുതി കിട്ടുന്ന തൊട്ട് അടുത്ത ദിവസം തന്നെ അതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി അഥവാ മുക്ത്യാര്‍ ജോയ്‌സ് ജോര്‍ജ് പോലെയുള്ള ഇത്തരം ഭൂമി തട്ടിപ്പുകാര്‍ കൈപ്പറ്റുകയാണ് എന്നും വ്യക്തമായി തെളിയിക്കപെട്ടിരിക്കുന്നു.
റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ തഹസില്‍ദാര്‍ വരെയുള്ള എല്ലാവരും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളും പലതും നിലവില്‍ ഉണ്ട്. ആദിവാസി സമൂഹം എഴുതി കൊടുത്ത പരാതി കോടതിയില്‍ ഉണ്ടായിരിന്നു. എന്നാല്‍ അവരെയൊക്കെ പണം കൊടുത്തു ഒതുക്കി ആ പരാതി പിന്‍വലിപ്പിക്കുകയാണ്‌ചെയ്തത്. ആ പരാതി പിന്‍വലിച്ചു എങ്കിലും ആ പരാതിയില്‍ പറഞ്ഞ ക്രിമിനല്‍ കുറ്റങ്ങള്‍ ജോയ്‌സ് ജോര്‍ജ് നടത്തി എന്നതിന് ആ പരാതി തന്നെ വ്യക്തമായ തെളിവാണ്. ആ ക്രിമിനല്‍ കുറ്റങ്ങള്‍ അദ്ധേഹം നടത്തിയിട്ടില്ല എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
അതിനര്‍ത്ഥം ഭൂമി തട്ടി എടുക്കുന്നതിനു വേണ്ടി ജോയ്‌സ് ജോര്‍ജ് എം. പി. യും അദ്ദേഹത്തിന്റെ കൂട്ടാളികളും പതിറ്റാണ്ടുകളായി നടത്തി വരുന്ന വലിയൊരു വെട്ടിപ്പിന്റെ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ് 20 ഏക്കര്‍ പട്ടയം റദ്ദാക്കാനുള്ള നടപടിയിലൂടെ പുറത്ത് വന്നിട്ടുള്ളത്. 2 പ്രാവശ്യം ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ അദ്ദേഹത്തിനോട് ദേവികുളം സബ്കളക്ടര്‍ ആവശ്യപ്പെട്ടിരിന്നു. എന്നാല്‍ രണ്ടു പ്രാവശ്യവും ജോയ്‌സ് ജോര്‍ജോ അദ്ദേഹത്തിന്റെ ബന്ധുക്കളോ ഇതിനു തയ്യാറായില്ല.
ഏറ്റവും ഒടുവില്‍ പട്ടയം റദ്ദാക്കുന്ന അവസ്ഥ വന്നപ്പോളാണ് ഉള്ള വ്യാജ പട്ടയങ്ങളും ആയി അവര്‍ സമീപിച്ചത്. ഇത് സമ്പൂര്‍ണ്ണമായും വ്യാജപട്ടയങ്ങള്‍ ആണ്എന്ന് സബ് കളക്ടര്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഇത്തരത്തില്‍ വ്യാജ പട്ടയങ്ങള്‍ സംബന്ധിച്ചു ചോദ്യം ചോദിക്കുമ്പോള്‍ അതിനെ നേരിടാന്‍ സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയും കര്‍ഷക സംഘവും എസ്.രാജേന്ദ്രനും എം.എം. മണിയെ പോലെയുള്ള മന്ത്രിമാരും സമരത്തിന്റെ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. ‘കര്‍ഷകരുടെ ഭൂമി തട്ടി എടുക്കുന്നു കര്‍ഷകരുടെ പട്ടയം റദ്ദാക്കുന്നു’ എന്ന വാദങ്ങള്‍
ഉന്നയിച്ചു.
ഇപ്പോള്‍ അവിടെ ഭൂവുടമസ്ഥര്‍ എന്ന് പറയുന്ന ആരും തന്നെ കര്‍ഷകരല്ല എന്നും അവരെല്ലാം ഇത്തരത്തില്‍ സര്‍ക്കാരിന്റെ ഭൂമി ആദിവാസി തോട്ടം തൊഴിലാളികള്‍ വഴി തട്ടിയെടുത്ത് അവിടെ പരിസ്ഥിതിയെ നശിപ്പിക്കുന്ന യൂക്കാലിപ്റ്റസും ഗ്രാന്റിസും
നട്ട് വളര്‍ത്തുകയായിരുന്നു എന്നും അത് വെട്ടിപ്പിനപ്പുറം വലിയ ഒരു നാശം കേരളത്തിന്റെ പാരിസ്ഥിതിക ഘടനയ്ക്ക് ഉണ്ടാക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. യൂക്കാലിപ്റ്റസും ഗ്രാന്റീസും നട്ട് വളര്‍ത്തി പരിപാലിച്ച് അത് വെട്ടിവിറ്റ് പണമുണ്ടാക്കുന്നവരെ അതിനായി പൊതുഭൂമി കയ്യേറുന്നവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ മറുവശത്ത് എന്നത് വളരെ വിചിത്രമായ കാര്യമാണ്.
ഇവിടെ ജോയ്‌സ് ജോര്‍ജ് മാത്രമല്ല പ്രതി, ജോയ്‌സ് ജോര്‍ജിനെ പിന്തുണയ്ക്കുന്ന സി.പി.എമ്മും അതിന് കൂട്ട് നില്‍ക്കുന്ന എം.എല്‍.എയും മന്ത്രിയും അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയും പ്രതികളാവുന്നു. കായലായാലും മലയായാലും കയ്യേറ്റക്കാര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും പ്രഖ്യാപിക്കുന്നു. ഇത് കേരളത്തിന്റെ നിലനില്പിന് തന്നെ ഭീഷണായാണെന്ന് തിരിച്ചറിയുക. ഇനി ഒരു നിമിഷം ഭരണഘടനയനുസരിച്ച് ജനപ്രതിനിധിയായിരിക്കാന്‍ ജോയ്‌സ് ജോര്‍ജിന് അര്‍ഹത ഇല്ല.
കൊലപാതകത്തിന് ശേഷം ഒരു ദിവസം കഴിഞ്ഞാണ് കൊച്ചി നെട്ടൂരിൽ യുവാവിനെ കായലിൽ തള്ളിയതെന്ന് അന്വേഷണ സംഘം. ആസൂത്രിതമായ കൊലപാതകമാണെന്നും നാലുപേരെങ്കിലും സംഘത്തിലുണ്ടാകാമെന്നുമാണ് നിഗമനം. അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊച്ചി നെട്ടൂരിൽ കായലിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വായിൽ തുണിതിരുകി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് തന്നെയാകും കായലിലേക്ക് ഉപേക്ഷിച്ചതെന്നും വ്യക്തമായി.കായലിൽ അധിക സമയം ഒഴുകിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിലില്ല.എന്നാൽ തേവര ഫെറി കണ്ണങ്ങാട് പാലം എന്നിവിടങ്ങളിൽ നിന്നും മൃതദേഹം കായലിലേക്ക് എറിഞ്ഞാലും ഇതേ അവസ്ഥയിലായിരിക്കും.ഈ മേഖലകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി.
മൃതദേഹം കായലിൽ താഴ്ത്താൻ ഉപയോഗിച്ച കല്ലിന് നാൽപത്തിയെട്ട് കിലോഗ്രാം ഭാരമുണ്ട്. മൃതദേഹത്തിന് അറുപത് കിലോയും.അതുകൊണ്ട് കൊലയ്ക്ക് പിന്നിൽ നാലു പേരിൽ കുറയാത്ത സംഘമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്.അയൽ ജില്ലകളിൽ നിന്ന് അടുത്തകാലത്ത് കാണാതായവരെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
സ്കൂൾ പരിസരത്ത് ചൂളമടിച്ചതിന് അധ്യാപകന്റെ മർദനമേറ്റ വിദ്യാർഥി ആശുപത്രിയിൽ. ഡൽഹിയിലെ ഗുരുഗ്രാമിലുള്ള സൂരജ് സ്കൂളിലാണ് സംഭവം. കായികാധ്യാപകനാണ് ചൂളമടികേട്ടുവന്ന് കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഞ്ഞടിച്ചത്.
സ്കൂളിലെ മരബെഞ്ചിൽ ഇടിച്ച് പരുക്കേറ്റ വിദ്യാർഥിയെ ബോധമില്ലാത്ത നിലയിലാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു മണിക്കൂറിന് ശേഷമാണ് കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയിൽ വിവിധ വകുപ്പുകൾ ചുമത്തി അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 506, 323 വകുപ്പുകൾ ചുമത്തിയാണ് കേസ്.
തോമസ് ചാണ്ടി വിഷയത്തിൽ തീരുമാനം എല്‍ഡിഎഫിനു വിട്ട് സിപിഎം. സിപിഎം സംസ്ഥാന സമിതിയോഗത്തിലാണ് ധാരണയായത്.
ഉചിതമായ നിലപാടെടുക്കാന്‍ നേതൃത്വത്തെ സിപിഎം ചുമതലപ്പെടുത്തി
ചാണ്ടിക്കെതിരായ ആരോപണങ്ങൾ സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നു. എ.ജി.യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു.സിപിഎം സംസ്ഥാന സമിതിയിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ തോമസ് ചാണ്ടി വിഷയം പരാമർശിച്ചിരുന്നില്ല. എന്നാൽ ചർച്ചയിൽ പങ്കെടുത്ത ചില അംഗങ്ങൾ രാജി വൈകരുതെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുകയായിരുന്നു.
നാളത്തെ എൽഡിഎഫ് യോഗത്തിലും എൻസിപി നിലപാട് ആവർത്തിക്കും. ഹൈക്കോടതിയിലുള്ള കേസിൽ തീരുമാനമാകും വരെ കാക്കണമെന്നും എൻ.സി.പി ആവശ്യപ്പെടും. എന്നാലിത് സി.പി.എമ്മും സി.പി.ഐയും അംഗീകരിക്കാനിടയില്ല.
കായല്‍ കയ്യേറ്റ ആരോപണത്തില്‍ സമ്മര്‍ദം ശക്തമാകുമ്പോഴും തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനം നീളുന്നു. നിയമോപദേശം പൂര്‍ണമായും എതിരായതോടെ സിപിഎമ്മും സിപിഐയും നിലപാട് ശക്തമാക്കിയെങ്കിലും മന്ത്രിയും എന്‍സിപി നേതൃത്വവും രാജിയില്ലെന്ന നിലപാടില്‍ തന്നെയാണ്.
മന്ത്രിക്ക് കൂടുതല്‍ കുരുക്കായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പുറത്തുവന്നതാണ് സ്ഥിതിഗതികൾ മാറ്റിമറിച്ചത്. കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമപരമായ സാധുതയുണ്ടെന്നും കയ്യേറ്റവും നികത്തലും നടന്നിട്ടുണ്ടെന്ന കണ്ടെത്തലുകള്‍ തള്ളിക്കളയില്ലെന്നുമാണ് എജിയുടെ നിലപാട്. തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരെന്നും നിയമോപദേശം വ്യക്തമാക്കുന്നു.
തോമസ് ചാണ്ടിയുടെ കായൽ കൈയ്യേറ്റവും വയൽനികത്തലും സംബന്ധിച്ച ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് തള്ളാനാവില്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. കലക്ടറുടെ റിപ്പോർട്ടിന് നിയമപരമായ സാധുതയുണ്ട്. എന്നാൽ റിപ്പോർട്ടിനെ തന്നെ ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിവിധി വരും വരെ കാത്തിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്.
എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന പുതിയ നിലപാടാണ് എൻസിപി മുന്നോട്ടുവച്ചത്. ഇക്കാര്യം തോമസ് ചാണ്ടി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങളുടെ പേരില്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ല. സിപിഎം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. എൻസിപി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുമില്ല. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പീതാംബരന്‍ വ്യക്തമാക്കി.
സരിത നായര്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ അനുകൂലിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉന്നയിച്ച ചോദ്യമായിരുന്നു, ഏത് സമയവും തിരക്കേറിയ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി എങ്ങനെ സരിതാ നായരെ പീഡിപ്പിക്കുമെന്നത്.
എന്നാല്‍ ഇപ്പോള്‍ ആ ചോദ്യത്തിന് മറുപടിയുമായി സരിതാ നായര്‍ തന്നെ രംഗത്തെത്തിയിരിക്കുയാണ്. ഇടതുപക്ഷ മാധ്യമത്തിന്റെ ടോക്ക് ഷോയിലാണ് സരിതയുടെ വെളിപ്പെടുത്തല്‍. 2012 സെപ്റ്റംബറില്‍ എമേര്‍ജിംഗ് കേരള നടക്കുന്ന സമയത്താണ് സംഭവം നടക്കുന്നതെന്ന് സരിത പറയുന്നു.
ആ സമയം ബിജു രാധാകൃഷ്ണന്‍ കമ്പനിയിലില്ല. ഓഗസ്റ്റ് 4ാം തീയതി മുതല്‍ ഒളിലാണ്. കമ്പനിയിലുള്ള ചില ജീവനക്കാരുടെ ഫോണിലേക്ക് വിളിക്കാറുള്ളതല്ലാതെ മറ്റു വിവരമൊന്നുമില്ല. അതിന്റെ അടുത്ത ദിവസം 9.45ന് ശേഷം സലീം രാജ് വിളിച്ച് സാറിന് സംസാരിക്കണമെന്ന് പറഞ്ഞു. മാതൃഭൂമിയിലെ ശിവദാസനുമായി ബിജു വന്നിരുന്നെന്നും അത്യാവശ്യമായി കാണണമെന്നും പറഞ്ഞു.
അത്യാവശ്യമായി കാണണമെന്ന് പറയുന്നത് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണെന്നും പിറ്റേദിവസം 8 മണിക്ക് ലേമെറിഡിയനില്‍ വരാനും ഫോണ്‍ കോളില്‍ ധാരണയായി. അപ്പോഴും സാര്‍ വിളിക്കുന്നത് സലീമിന്റെ ഫോണില്‍ നിന്നാണെന്നും സരിത പറഞ്ഞു.
അവിടെ ചെല്ലുമ്പോള്‍ നിറച്ച് പ്രസുകാരും ഒരുപാട് ആള്‍ക്കാരുമുണ്ടായിരുന്നു. അതിനാല്‍ അവിടെ വച്ച് സംസാരിക്കാനുള്ള സാഹചര്യമില്ലെന്നും പോയിട്ട് വിളിക്കാമെന്നും പറഞ്ഞു. അദ്ദേഹം അന്ന് വൈകുന്നേരം നാലുമണിക്ക് സലീംരാജിന്റെ ഫോണില്‍ നിന്ന് വിളിച്ചു.
ഇന്ന് ട്രിവാന്‍ഡ്രം പോവുകയാണ്. അദ്ദേഹത്തിന് മുട്ടുവേദനയാണെന്നും ഇവിടെ കണ്ടിന്യൂ ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. ഫ്ളൈറ്റിലാണ് പോകുന്നത് പിറ്റേ ദിവസം ക്ലിഫ് ഹൗസില്‍ വരാനും പറഞ്ഞു. അദ്ദേഹം അവിടെ ചെന്നത് എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രിക്ക് സന്ദര്‍ശകരെ വിലക്കിക്കൊണ്ട് ഡോക്ടേഴ്സ് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നെന്നായിരുന്നു വാര്‍ത്തയെന്നും സരിത പറയുന്നു.
20-ാം തീയതി വരെ കണ്ടിന്യൂസ് റെസ്റ്റിലായിരുന്നു അദ്ദേഹം. ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. ഓര്‍ക്കാന്‍ കൂടുതലായിട്ടൊന്നുമില്ലെന്നും ഒരുപക്ഷേ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ഏറ്റവും കൂടുതല്‍ വിശ്രമിച്ചത് ഈ സമയത്താണെന്നും സരിത പറഞ്ഞു.
ആ സമയത്ത് ഞാന്‍ സാറിനെ വിളിച്ച് ഇന്ന് വന്നാല്‍ കാണാന്‍ പറ്റുമോ? എന്ന് ചോദിച്ചിരുന്നു. അതുസാരമില്ല, അഞ്ചരയ്ക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ മറിയാമ്മ മാഡം അവിടയുണ്ടായിരുന്നു. പുതുപ്പള്ളിയില്‍ നിന്ന് വന്ന കുറെ ആള്‍ക്കാരുമുണ്ട്. ഞായറാഴ്ച അദ്ദേഹത്തിന് പുതുപ്പള്ളിയില്‍ എന്തോ പരിപാടിയുണ്ട്. അദ്ദേഹത്തിന് സുഖമില്ലെന്ന് അറിഞ്ഞ് ആ പരിപാടി പോസ്പോണ്‍ഡ് ചെയ്യുന്ന കാര്യം കണ്‍ഫേം ചെയ്യാന്‍ വന്നതാണ് അവര്‍.
പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപും അവിടെയുണ്ട്. ജോപ്പനെ ഞാന്‍ ഫോണ്‍ ചെയ്തു. തുടര്‍ന്ന് ജോപ്പന്‍ സാറിന്റെ വിശ്രമമുറിയില്‍ എന്നെ കൊണ്ടുപോയി ഇരുത്തി. സാര്‍ അവിടെ കട്ടിലില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ സൈഡിലുള്ള കുറെ പ്ലാസ്റ്റിക് വരിഞ്ഞ തടിക്കസേരകളിലൊന്നില്‍ പോയിരുന്നു.
എന്റെ കൈയില്‍ തിരുപ്പതിയില്‍ നിന്ന് പൂജിച്ച് കൊണ്ടുവന്ന അഞ്ച് രൂപയുണ്ടായിരുന്നു. അത് ഞാന്‍ മറിയാമ്മ മാഡത്തെ ഏല്‍പിച്ചു. ചായ കുടിക്കുന്നോയെന്ന് ചോദിച്ചു. ഇല്ലാന്ന് പറഞ്ഞു. എന്റെ മനസില്‍ ആകെ ഇന്നലെ പറഞ്ഞ ബിജുവിനെ കൊണ്ടുണ്ടാകുന്ന, സര്‍ക്കാരിനെ ബാധിക്കുന്ന പ്രശ്നമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മനസ്സില്‍ എന്താണെന്ന് നമുക്ക് അപ്പോള്‍ അറിയില്ലല്ലോ എന്നും സരിത പറഞ്ഞു.
എന്റെ വിഷയം ഇന്നിപ്പോ എന്തോ സംഭവിക്കാന്‍ പോകുന്നതെന്നായിരുന്നു. ജോപ്പനോട് നേരത്തെ ചോദിപ്പോള്‍ എന്താണെന്ന് കൃത്യമായ വിവരം പറഞ്ഞില്ലായിരുന്നു. മാം പോകുമ്പോള്‍ സര്‍ പറഞ്ഞു, കോണ്‍ഫിഡന്‍ഷ്യല്‍ മാറ്ററാണെന്ന്. രണ്ടുപാളിയുള്ള വാതിലാണ്, അതുലോക്ക് ചെയ്തേക്കെന്നും ഞാന്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതിയെന്ന് ജോപ്പന്റെ അടുത്തും പറഞ്ഞു.
അപ്പോള്‍ ഞാന്‍ വിചാരിച്ചു, കോണ്‍ഫിഡന്‍ഷ്യല്‍ മാറ്ററാണ്. യുഡിഎഫ് തകരാന്‍ പോവുകയാണെന്ന്. സത്യം പറഞ്ഞാല്‍ വിറച്ച് പേടിച്ചിരിക്കുന്ന സിറ്റുവേഷനാണ്. എന്തോ ഒരു വല്ലാത്ത സംഭവം സിഎമ്മിന്റെ കൈയില്‍ എത്തിയിരിക്കുകയാണ്. എന്നെ സംബന്ധിച്ച് എന്റെ ഫാമിലിയിലെ പ്രശ്നങ്ങള്‍ എല്ലാം ഇവരുടെയെല്ലാം മുന്നില്‍ ഒരു മറയിട്ടാണ് നിന്നത്. അപ്പോ അവിടെ എനിക്ക് വന്ന പ്രശനങ്ങള്‍ മുഴുവന്‍ ഇദ്ദേഹം അറിഞ്ഞിരിക്കുന്നെന്നും സരിത പറയുന്നു.
എനിക്ക് വന്ന പ്രശ്നങ്ങളും ബിജുരാധാകൃഷ്ണന്‍ മുങ്ങിയതും എന്റെ കമ്പനിക്കെതിരെ വന്ന അലിഗേഷന്‍സുമെല്ലാം അദ്ദേഹം മനസ്സിലാക്കി എന്ന് അറിയിച്ച ശേഷം, നമ്മുടെ വീക്ക് പോയിന്റിലെത്തിയതിനുശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രശ്നങ്ങളിലേക്കെന്ന പറഞ്ഞതിനു ശേഷം ഇനി ഞാന്‍ കണ്ടിന്യു ചെയ്യുന്നില്ലെന്നും എല്ലാവരും വായിച്ചതാണെന്നും സരിത വ്യക്തമാക്കി.
കുഞ്ഞുങ്ങളും പ്രായമായവരും അടക്കം ക്യൂ നില്‍ക്കുമ്പോള്‍ രോഗികള്‍ക്ക് ടോക്കണ്‍ നല്‍കാതെ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരി. ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ടോക്കനായി വലിയ നിരതന്നെ കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ പരസ്പരം സംസാരിച്ച് സമയം കളയുകയായിരുന്നു ആശുപത്രി ജീവനക്കാര്‍. ആശുപത്രിയില്‍ ചികിത്സയക്കായെത്തിയ ഒരു യുവാവാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്.
ടോക്കണ്‍ കൊടുക്കാത്തതിന് കാരണം തിരക്കിയ യുവാവിനോട് ദേഷ്യപ്പെട്ട് കസേരയില്‍ നിന്നും എഴുന്നേറ്റു പോവുകയാണ് ടോക്കണ്‍ കൗണ്ടറിലെ ജീവനക്കാരി ചെയ്തത്. ഇതിനിടയില്‍ ആശുപത്രിയില്‍ നിന്നും നിന്നും പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന ഭീഷണിയുമായി ഒരു ജീവനക്കാരന്‍ വന്നു. അവസാനം ഒരു ഡോക്ടര്‍ വന്നു കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ജീവനക്കാരി തന്റെ സീറ്റിലേക്ക് വരാനോ ടോക്കണ്‍ കൊടുക്കാനോ തയാറായില്ല. പിന്നീട് മറ്റു രോഗികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ടോക്കണ്‍ നല്‍കുകയായിരുന്നു.
പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമല പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ചെയ്ത ഒരുകോടി രൂപ വിലവരുന്ന ആഡംബരകാറിന്റെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ നോട്ടീസിനാണ് നടിയുടെ മറുപടി. സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന ആളാണ് താന്‍, കേരളത്തില്‍ വാഹന നികുതി അടക്കാന്‍ അതിനാല്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് മോട്ടോര്‍വാഹന വകുപ്പിന് അമലപോള്‍ മറുപടി നല്‍കിയത്. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് അമലപോള്‍ മോട്ടോര്‍വാഹന വകുപ്പിന് മറുപടി നല്‍കുന്നത്.
ഒരു കോടി രൂപ വിലവരുന്ന എസ് ക്ലാസ് ബെന്‍സ് വ്യാജ മേല്‍വിലാസത്തില്‍ പുതുച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമലാപോൾ വാഹനം രജിസ്റ്റര്‍ ചെയ്തത്. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്‌തത് മൂലം 20 ലക്ഷം രൂപയുടെ നികുതിയാണ് സംസ്ഥാന സര്‍ക്കാരിന് നഷ്ടമായത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് നേരത്തെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലും അമലാ പോള്‍ പറഞ്ഞിരുന്നു.
അതേസമയം, പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടി അമലപോളിന്റെ മറുപടി തൃപ്തികരമല്ലെന്നും നടപടി തുടരുമെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. പുതുച്ചേരിയില്‍ വ്യാജ വാടകക്കരാറുണ്ടാക്കിയാണ് നടി വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും എറണാകുളം ആര്‍ടിഒ പ്രതികരിച്ചു.