Latest News

നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാനതെളിവ് അപ്രത്യക്ഷമായി. പള്‍സര്‍ സുനി കാവ്യ മാധവന്റെ വീട്ടിലെത്തിയെന്നുപറയുന്ന ദിവസങ്ങളിലെ സന്ദര്‍ശകറജിസ്റ്റര്‍ കാവ്യയുടെ വില്ലയില്‍ നിന്ന് കാണാതായി. ഇത് നശിപ്പിക്കപ്പെട്ടതാകാമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മഴവെള്ളം വീണ് നശിച്ചുവെന്നാണ് സുരക്ഷാ ജീവനക്കാര്‍ നൽകിയ വിശദീകരണം.

രജിസ്റ്റര്‍ മനപൂര്‍വ്വം നശിപ്പിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ കുറിച്ചെന്നായിരുന്നു പള്‍സറിന്റെ മൊഴി. കാവ്യയുമായുള്ള പള്‍സറിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം.

നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതല്‍ നടന്‍ ദിലീപിന്റേയും കാവ്യ മാധ്യവന്റേയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാന്‍ തുടങ്ങിയിരുന്നു. കാവ്യയുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും ദിലീപ് പലരോടും സംസാരിച്ച കാര്യങ്ങള്‍ ദിലീപിനെതിരെയുള്ള ശബ്ദിക്കുന്ന തെളിവുകളായി. കാവ്യയുടെ അച്ഛന്‍ മാധവന്‍ വിളിച്ചപ്പോള്‍ പോലും, ‘അച്ഛാ.. ദിലീപിട്ടനല്ലച്ഛ. ദിലീപേട്ടനങ്ങനെ ചെയ്യില്ലച്ഛാ’ എന്നായിരുന്നു കാവ്യയുടെ പ്രതികരണം. ഈ കോളുകളുടെ ശബ്ദരേഖ പൊലീസിന്റെ പക്കലുണ്ട്. പലപ്പോഴും അച്ഛനേയും അമ്മയേയും സഹോദരനോടും ഫോണില്‍ പൊട്ടിക്കരയുന്ന ശബ്ദരേഖയും പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്റെ റിയയുമായുള്ള വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ‘ മാധവേട്ടാാ.. ‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണ്.

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടില്‍ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണില്‍ ബന്ധപ്പെടുകയും പിന്നാലെ പണം നല്‍കുകയുമായിരുന്നു എന്നാണ് വിവരം. കോടതിയില്‍ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാര്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ രണ്ടാമത് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ മുദ്രവെച്ച കവറില്‍ ജസ്റ്റിസ്സ് സുനില്‍ തോമസിന്റെ സിംഗിള്‍ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ കൈമാറിയിരുന്നു.അതായത്, ദിലീപിന്റെ ക്വട്ടേഷന്‍ 2013 ല്‍ ഏറ്റെടുത്തതിന് ശേഷം ദിലീപുമായും ഇവരുടെ കുടുംബവുമായും പള്‍സര്‍ സുനി നിരന്തരമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കുറ്റപത്രം പഴുതടഞ്ഞ രീതിയില്‍ തയ്യാറാക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ തവണ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നല്‍കിയത്. ഈ മൊഴിയാണ് കാവ്യയെ ഇപ്പോള്‍ തിരിഞ്ഞുകൊത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. നിര്‍ഭയമായി ചോദ്യങ്ങളെ നേരിടണമെന്നാണ് അഭിഭാഷകര്‍ കാവ്യയെ ഉപദേശിക്കുന്നത്. പ്രതിയാകാനോ, സാക്ഷിയാകാനോ സമ്മതിക്കരുത്. പൊലീസിന്റെ ഭാഗത്തുനിന്ന് എന്തുപ്രകോപനമുണ്ടായാലും സമചിത്തതയോടെ ആലോചിച്ച് ഉത്തരം നല്‍കണമെന്നും ഉപദേശിച്ചു എന്നാണു വിവരം. എന്നാല്‍, സാങ്കേതികത്തെളിവുകള്‍ ആവശ്യത്തിന് ഉള്ളതിനാല്‍ കാവ്യ കള്ളമൊഴി നല്‍കിയാലും പൊലീസിനു പൊളിക്കാനാവും.

എറണാകുളം സി.ജെ.എം. കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണു സുനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കാവ്യയെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്നു നടി പറയുന്നതു ശരിയല്ലെന്നും നേരത്തേ സുനി പറഞ്ഞിരുന്നു. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങള്‍ മാഡത്തിന് അറിയില്ലായിരുന്നെന്നു കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ വ്യക്തമാക്കിരുന്നു. പള്‍സറിനെ വര്‍ഷങ്ങളായി അറിയാമെന്നാണു ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ മൊഴിയും ഉണ്ട്. പള്‍സര്‍ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയാണു പള്‍സറിനെ പരിചയപ്പെടുത്തിയത്. കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ട്. ഇതു തെളിയിക്കാന്‍ പൊലീസിനു കഴിയും.

പള്‍സറിന്റെ മൊഴിയുടെ പശ്ചാത്തലത്തില്‍ കാവ്യയില്‍നിന്നു കുറ്റസമ്മതമാണു പൊലീസ് പ്രതീക്ഷിക്കുന്നത്. പൊലീസുകാരന്റെ ഫോണില്‍നിന്നു സുനി കാവ്യാമാധവന്റെ കടയിലേക്കു വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് പൊലീസുകാരനും സുനിക്കുവേണ്ടി കടയിലെ നമ്പറില്‍ തന്റെ ഫോണില്‍നിന്നു വിളിച്ചിട്ടു കിട്ടിയില്ലെന്ന് മൊഴിനല്‍കിയിരുന്നു. ഇതെല്ലാം കാവ്യയ്ക്കും ദിലീപിനും എതിരായ തെളിവുകളാണ്. അറസ്റ്റ് ഒഴിവാക്കാന്‍ കാവ്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കിട്ടാനിടയില്ല. ഇത് തള്ളിയാല്‍ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും അന്വേഷണ സംഘം തയ്യാറാകും. അതുകൊണ്ട് തന്നെ അത്തരമൊരു നീക്കം കാവ്യ നടത്തില്ലെന്നാണ് സൂചന.

Read more.. ജോലിയില്‍ നിന്ന് പുറത്താക്കിയത് മറച്ചുവെച്ച് മറ്റൊരാശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ച മലയാളി നഴ്സിന് യുകെയിൽ ജയില്‍ ശിക്ഷ

കതിര്‍മണ്ഡപത്തിലിരിക്കെ വരന്‍ മുഹൂര്‍ത്തസമയത്തു അലറി ബഹളം വച്ചു പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്നു വിവാഹം അലങ്കോലമായി. വിതുരയിലെ പ്രമുഖ കല്യാണമണ്ഡപത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. വധുവിനെ മണ്ഡപത്തിലേക്കു വരവേല്‍ക്കുമ്പോഴായിരുന്നു നാടകീയ സംഭവം.

വരന്‍ പൂക്കള്‍ വാരിവിതറുകയും അട്ടഹസിക്കുകയും ചെയ്‌തെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്നു വിവാഹത്തിനെത്തിയ അതിഥികള്‍ കാര്യമറിയാതെ പരിഭ്രമത്തിലായി. വിവാഹം അലങ്കോലപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ബന്ധുക്കള്‍. തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ ഉടന്‍ തന്നെ വിതുര പോലീസില്‍ പരാതി നല്‍കി. എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം മണ്ഡപത്തിലെത്തി കാര്യങ്ങള്‍ തിരക്കുകയും ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ ഇരുവീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു ചര്‍ച്ച നടത്തിയെങ്കിലും വിവാഹത്തില്‍ നിന്നും പിന്മാറാന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചെന്നും പോലീസ് അതിനെ പിന്തുണച്ചെന്നും വിതുര എസ്‌ഐ എസ്എല്‍ പ്രേംലാല്‍ പറഞ്ഞു.

ഇർമ കൊടുങ്കാറ്റിൽ കഷ്ടപ്പെടുന്നവർക്ക് സഹായവുമായി ഫോമയും മലയാളി എഫ് എം റേഡിയോയും. ഫ്ലോറിഡയില്‍  മോശം കാലാവസ്ഥയെ തുടര്‍ന്ന്  ആയിരക്കണക്കിന് ആളുകളാണ് ഫ്ലോറിഡയിൽ നിന്ന് സമീപ സംസ്ഥാനങ്ങളായ ജോർജിയ, വിർജീനിയ, നോർത്ത് കരോലിന, സൗത്ത് കരോലിന എന്നിവിടങ്ങളിലേക്ക് പാലായനം ചെയ്യുന്നത്.

എന്നാൽ മലയാളി കുടുംബങ്ങളിലെ കൂടുതൽ സ്ത്രീകളും ആതുര സേവന മേഖലയിൽ ജോലിചെയ്യുന്നതിനാൽ ഫ്ലോറിഡ വിട്ടുപോകുവാൻ അനുവാദമില്ല. നിർബന്ധിത ജോലിക്ക് പോകേണ്ടതുണ്ട്. എങ്കിൽ പോലും നൂറുകണക്കിന് മലയാളി കുടുംബങ്ങൾ അന്യ സംസ്ഥാനത്തേക്ക് പോയവരിൽ ഉൾപ്പെടും. നാലും അഞ്ചും ഇരട്ടി സമയമാണ് ഇപ്പോൾ ഗതാഗതത്തിനായി എടുക്കുന്നത്, അത്രയ്ക്കും തിരക്കാണ് റോഡുകളിൽ.

അന്യ സംസ്ഥാനത്തുള്ള ഹോട്ടലുകളിൽ ഒരിടത്തും റൂമുകൾ കിട്ടാനില്ല, ഒപ്പം ഇന്ധന ക്ഷാമവും. ഈ സാഹചര്യത്തിലാണ് മലയാളി അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ ഫോമയും മലയാളി എഫ്. എം. റേഡിയോയും കൈകോർത്ത് ‘ഇർമാ ഡിസാസ്റ്റർ പ്രോഗ്രാം’ നിർവ്വഹിക്കുന്നത്. സമീപ സംസ്ഥാനങ്ങളിൽ എത്തുന്ന മലയാളികൾക്ക് മലയാളി ഭവനങ്ങളിൽ താമസവും അടിയന്തിര സൗകര്യങ്ങളും ഒരുക്കുകയാണ് ഇതിലൂടെ. ഇതിനായി മറ്റു സന്നദ്ധ സംഘടനകളുടെ സഹായവും ക്രൈസ്തവ ദേവാലയങ്ങളുടെയും അമ്പലങ്ങളുടെയും ഷെൽട്ടറുകളും ഉപയോഗിക്കുന്നുണ്ട്. സ്വന്തം ഭവനം ഇങ്ങനെ കഷ്ടപ്പെടുന്ന ആവശ്യക്കാർക്ക് തുറന്നു കൊടുക്കുവാൻ സന്മനസുള്ളവർ വോയിസ് മെസ്സേജ് അയക്കേണ്ട നമ്പർ 214.672.3682 (മലയാളി എഫ്. എം. ഡിസാസ്റ്റർ ടീം). ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ്, മലയാളി എഫ്. എം. ഡയറക്ടർ ടോം തരകൻ, അസ്സോസിയേറ്റ് പ്രോഗ്രാം ഡയറക്ടർ മാത്യൂസ് ലിജ് അത്യാൽ എന്നിവർ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നു. അടിയന്തിര സഹായവും ആവശ്യമുള്ളവർ ബന്ധപ്പെടുക: സാജൻ കുര്യൻ (ഫോമാ ഇർമ ഡിസാസ്റ്റർ കണ്ട്രോൾ കോ-ഓർഡിനേറ്റർ 214.672.3682

ബിനു മാമ്പിള്ളി (ഫോമാ സൺ ഷൈൻ റീജിയണൽ വൈസ് പ്രസിഡന്റ്) 941.580.2205, റെജി ചെറിയാൻ (ഫോമാ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ്) 404.425.4350.

ജീവിതത്തില്‍ താന്‍ ഏറെ സ്‌നേഹിച്ച ഭാര്യ ഉപേക്ഷിച്ച് പോയ കഥയാണ് മധ്യപ്രദേശിലെ വിദിഷ സ്വദേശി പ്രകാശ് അഹിര്‍വാറിന്റെത്. കോടതി വിവാഹമോചനം അനുവദിച്ചതോടെ ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ പണമില്ലാതെ സ്വന്തം വൃക്ക വില്‍ക്കാന്‍ നടക്കുകയാണ് ഈ യുവാവ്.വൃക്ക വില്‍ക്കാനുണ്ട് എന്ന പരസ്യം വിദിഷയുടെ പലഭാഗങ്ങളിലും പ്രദര്‍ശിപ്പിച്ചതോടെയാണു ആളുകള്‍ പ്രകാശിന്റെ കഥയന്വേഷിച്ചത്.

കൂടുതല്‍ പേര്‍ ചോദ്യങ്ങളുമായെത്തിയതോടെ യുവാവ് കാര്യം വ്യക്തമാക്കി. പ്രതിമാസം 2200 രൂപയാണു ഭാര്യയ്ക്ക് ജീവനാംശമായി നല്‍കാന്‍ കോടതി ഉത്തരവ് ഇട്ടത്. എന്നാല്‍ സമ്പത്തും നല്ല തൊഴിലും ഇല്ലാത്ത തനിക്ക് ഈ തുക കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടു വൃക്ക വില്‍ക്കുകയാണ് എന്നും ഇയാള്‍ പറയുന്നു. ആ കഥ ഇങ്ങനെ:

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവളെ ഞാന്‍ വിവാഹം കഴിക്കുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്നു. തുടര്‍ന്ന് അവളെ പഠിപ്പിച്ചു. ഡിഗ്രിയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ്ഗ്രാജ്യൂവേറ്റ് ഡിപ്ലോമയും ബിഎഡും നേടി. അതിനു ശേഷം ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയായിരുന്നു.

ഇപ്പോഴും തനിക്ക് അവളെ ഇഷ്ടമാണ് എന്നും വിവാഹമോചനം ഭാര്യയുടെ ഇഷ്ടപ്രകാരം നടക്കുന്ന കാര്യമാണ് എന്നും ഇയാള്‍ പറയുന്നു. ഭാര്യയെ പഠിപ്പിക്കാന്‍ വേണ്ടി ഇയാള്‍ തന്റെ സ്വത്തുക്കള്‍ വിറ്റിരുന്നു. പുതിയതായി പണി കഴിപ്പിച്ച വീട് ഭാര്യയുടെ പേരിലുമാണ്. തനിക്കു ചേര്‍ന്ന പങ്കാളിയല്ല പ്രകാശ് എന്ന തോന്നലാണ് വിവാഹമോചനത്തില്‍ എത്തിയത് എന്നു പറയുന്നു. കോടതി വിധിയെ താന്‍ മാനിക്കുന്നു എന്നും അതുകൊണ്ട് തന്നെ ജീവനാംശം നല്‍കാന്‍ താന്‍ ബാധ്യസ്ഥനാണ് എന്നും പ്രകാശ് പറയുന്നു. പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തിനാലാണു വൃക്ക വില്‍ക്കുന്നത്. അതില്‍ എന്താണ് തെറ്റെന്നാണ് പ്രകാശിന്റെ ചോദ്യം.

അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ്‌ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ച മലയാളി മനേകുടി വര്‍ക്കി മാത്യൂവിനെ കണ്ടെത്തി. കൊച്ചി സ്വദേശിയായ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണ് നശിച്ചുപോയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിഗ്‌ ടിക്കറ്റ് അധികൃതര്‍ക്ക് ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിയാതെ പോയത്.

നാട്ടിലേക്ക് വരും വഴിയാണ് വര്‍ക്കി മാത്യൂ സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. വിജയി കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ സമ്മാനം അസാധുവാക്കുമെന്ന് ബിഗ്‌ ടിക്കറ്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് മലയാളം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സുഹൃത്തുക്കള്‍ വര്‍ക്കി മാത്യൂവിനെ വിവരം അറിയിക്കുകയായിരുന്നു. ഈ മാസം 17 ന് അബുദാബിയില്‍ തിരിച്ചെത്തി ടിക്കറ്റ് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് മാത്യൂ വര്‍ക്കി പറഞ്ഞു.

അല്‍-ഐനില്‍ഡിസ്ട്രിബ്യൂഷന്‍ ജോലി ചെയ്യുന്ന മാത്യൂവര്‍ക്കി രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്ത്. 500 ദിര്‍ഹത്തില്‍ 250 ദിര്‍ഹം മാത്യൂ വര്‍ക്കിയും 125 ദിര്‍ഹം വീതം ഇന്ത്യക്കാരനായ ഒരു സുഹൃത്തും 125 ദിര്‍ഹം പാകിസ്താനിയായ സുഹൃത്തുമാണ് മുടക്കിയത്. സമ്മാനത്തുക കൂട്ടുകാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കുമെന്ന് മാത്യൂ വര്‍ക്കി പറഞ്ഞു.

മുമ്പും ബിഗ്‌ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സമാനം ലഭിക്കുന്നതെന്ന് വര്‍ക്കി പറഞ്ഞു. ദൈവം തന്ന സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. പണം എങ്ങനെ ചെലവഴിക്കുമെന്നതിൽ യാതൊരു ആസൂത്രണവുമില്ല. ഒരു കാര്യത്തിലും ആസൂത്രണം ചെയ്യുന്ന സ്വഭാവമില്ല. രണ്ട് മാസം മുൻപ് നാട്ടിൽ പോകാനൊരുങ്ങി മാറ്റിവച്ചതാണ്. എല്ലാം തീരുമാനിക്കുന്ന ദൈവമാണ്. ഇൗ വർഷം അവസാനത്തോടെ നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാത്യു വർക്കിയുടെ ഭാര്യ ചിന്നമ്മാ മാത്യു അൽഎെൻ ആശുപത്രിയിൽ നഴ്സാണ്. മകൻ ഉന്നത പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോകാനൊരുങ്ങുന്നു. പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു മകളുമുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബംബര്‍ നറുക്കെടുപ്പിലാണ് മാത്യൂ വര്‍ക്കി വിജയിയായത്. 7 മില്യണ്‍ ദിര്‍ഹം (12.21 കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുക.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നൃത്തത്തിനിടെ പിന്തുണയര്‍പ്പിച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചതിന് ശേഷമാണ് അവള്‍ക്കൊപ്പം എന്ന് കുറിച്ചിരിക്കുന്ന ബാനറുമായി റിമ കല്ലിങ്കല്‍ വേദിയിലെത്തിയത്. കാണികള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് റിമയുടെ ബാനറിന് പിന്തുണയര്‍പ്പിച്ചതും.

 ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ബാനര്‍ ഉയര്‍ത്തി റിമ; ‘അവള്‍ക്കൊപ്പമെന്ന്’ കണ്ണൂരിലെ ജനസാഗരവും
നടിമാരുടെ സിനിമാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വേദിയിലെ സജീവ അംഗം കൂടിയായാണ് റിമ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് മുന്നോടിയായി സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അംഗങ്ങള്‍ ഒപ്പുശേഖരണം നടത്തിയിരുന്നു.

നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്ന താരങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടിമാരുടെ കൂട്ടായ്മ ശക്തമായ നിലപാടെടുത്ത് ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നത്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചതിന് ശേഷമുളള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായിരുന്നു ഇന്നലെ കണ്ണൂരില്‍ അരങ്ങേറിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണക്കുന്നവരെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു. സിപിഐഎം മുന്‍ എംപിയും അഭിഭാഷകനുമായ സെബാസ്റ്റിന്‍ പോള്‍, നടന്‍ ശ്രീനിവാസന്‍ എന്നിവര്‍ ദിലീപിന് അനുകൂലമായി സംസാരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ആഷിക് അബുവിന്റെ ഫെയിസ്ബുക്ക് കുറിപ്പ്.
‘ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് താനടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നു. പക്ഷെ പോലീസ് നടത്തിയ നീക്കം എല്ലാ തിരക്കഥയും പൊളിച്ചു. ശ്രീനിവാസനെ പോലെ കുറെയാളുകള്‍ ഇതെക്കുറിച്ച് സംസാരിക്കണം. പറ്റുകയാണെങ്കില്‍ ബാബയുടെ ആളുകളെ പോലെ ഒരു ചെറിയ കലാപം എങ്കിലും നടത്തണം’- ആഷിക് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആഷിക് അബുവിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ബലാല്‍ക്കാരം നടത്തി അത് മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരാന്‍ കൊട്ടേഷന്‍ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയില്‍ ചാര്‍ത്തിയ കുറ്റം. ശ്രീനിയേട്ടന്‍ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികള്‍ അയാള്‍ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുന്‍പ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയ വിഷയത്തില്‍ നീതിയുടെ ഭാഗത്തുനില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. കോടതികള്‍ പ്രഥമദൃഷ്ടിയില്‍ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.
പോലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതില്‍ സംശയം വേണ്ട ശ്രീ സെബാസ്‌റ്യന്‍ പോള്‍. നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. വക്കീല്‍ ആണെന്ന് മറക്കുന്നില്ല.
വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍.
അവള്‍ക്കൊപ്പം
അവള്‍ക്കൊപ്പംമാത്രം

നടന്‍ ദിലീപിന്റെ സുഹൃത്തും നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ സംശയ നിഴലുമുള്ള സംവിധായകന്‍ നാദിര്‍ഷ അജ്ഞാത കേന്ദ്രത്തിലെന്ന് സൂചന. നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന നാദിര്‍ഷയെ പോലീസ് ഇടപെട്ട് ഞായറാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നു. പാതിരാത്രി 12.30നാണ് നാദിര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്തത്. അതേസമയം നാദിര്‍ഷയെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. അതേ സമയം, നാദിര്‍ഷ പോലീസ് കസ്റ്റഡിയിലാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. രാത്രി മരുന്ന് കഴിച്ച് കിടക്കാന്‍ തുടങ്ങുകയായിരുന്ന നാദിര്‍ഷയോട് നിങ്ങളെ ഇപ്പോള്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. അറസ്റ്റ് ഭീഷണിയുണ്ടെന്നും കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരുന്നു. ബുധനാഴ്ചയാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെയാണ് നാദിർഷ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിനിടെ സുനിയെ ഫോണ്‍വിളിക്കാന്‍ സഹായിച്ച എ ആര്‍ ക്യാംപിലെ പൊലീസുകാരന്‍ അനീഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പള്‍സര്‍ സുനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ സംവിധായകന്‍ നാദിര്‍ഷയടക്കമുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ അനീഷ് അവസരം ഒരുക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനീഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അനീഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ദിലീപിന് സന്ദേശമയക്കാന്‍ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അനീഷിനെതിരെ വകുപ്പ് തല നടപടി എടുത്തിരിക്കുകയാണ്.സുനിക്ക് ഒത്താശ ചെയ്ത പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ആശുപത്രിവാസവും നെഞ്ച് വേദനയുമൊന്നും സംവിധായകന്‍ നാദിര്‍ഷയെ രക്ഷിക്കാന്‍ പോകുന്നില്ല. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നാദിര്‍ഷയെ കുരുക്കാന്‍ തന്നെയാണ് പോലീസ് നീക്കം. നാദിര്‍ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ 13നാണ് പരിഗണിക്കുക. അതിന് ശേഷം മാത്രം മതി നാദിര്‍ഷയെ ചോദ്യം ചെയ്യല്‍ എ്ന്ന അഭിപ്രായവും അന്വേഷണ സംഘത്തിലെ ഒരു വിഭാഗത്തിന് ഉണ്ട് എന്നാണ് അറിയുന്നത്. നാദിര്‍ഷയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു അറസ്റ്റിന്റെ കാര്യത്തില്‍ പോലീസിന് തീരുമാനമെടുക്കാം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അത്‌കൊണ്ട് തന്നെ ജാമ്യത്തിന്റെ ആവശ്യമില്ല എന്ന നിലപാടാണ് ഹൈക്കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പോലീസ് സ്വീകരിക്കുക എന്നാണ് സൂചന. മാത്രമല്ല അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ. കേസന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും. അതേസമയം ജാമ്യം ലഭിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണ് എന്നതാണ് നാദിര്‍ഷയുടെ നിലപാട്.

കൊച്ചി: പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ കെ.പി.ശശികലക്കെതിരെ കേസ്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസ്താവനകള്‍ക്ക് ഐപിസി 153-ാം വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. എഴുത്തുകാര്‍ക്കെതിരെയും വി.ഡി.സതീശന്‍ എംഎല്‍എക്കുമെതിരെയായിരുന്നു പ്രസ്താവനകള്‍. ആര്‍.വി.ബാബുവിനെതിരെയും കേസെടുത്തിട്ടുണ്ട്. വി.ഡി. സതീശന്‍ നല്‍കിയ പരാതിയിലാണ് കേസ്.

എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ്. എതിര്‍ക്കുന്നവരെ കൊല്ലുന്ന ഗതികേട് ആര്‍എസ്എസ്സിനില്ല. അങ്ങനെയൊരു കൊലപാതകം ആര്‍എസ്എസ്സിന് ആവശ്യമില്ല. അതുകൊണ്ട് മതേതരവാദികളായ എഴുത്തുകാരോട് പറയുകയാണ്, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യുജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം എന്നായിരുന്നു ശശികലയുടെ പ്രസംഗം.

ഹിന്ദു ഐക്യവേദിയുടെ പൊതുയോഗത്തിലായിരുന്നു ശശികലയുടെ പ്രസംഗം. ഇതിനെതിരെ വി.ഡി.സതീശനും ഡിവൈഎഫ്‌ഐയും പരാതി നല്‍കിയിരുന്നു. നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമമാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പുറത്താക്കിയ സിനിമാ സംഘടനകള്‍ നിലപാട് മാറ്റുന്നു. കോടതി ശിക്ഷിക്കും വരെ ദിലീപിനെ കൈവിടേണ്ടെന്ന തീരുമാനത്തിലേക്കാണ് താരസംഘടനയായ അമ്മയും, നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നീങ്ങുന്നത്.

മറ്റ് ചലച്ചിത്ര സംഘടനകളും സമാന നിലപാടിലേക്കാണ് നീങ്ങുന്നതെന്ന് ഈ സംഘടനകളിലെ ചിലര്‍ വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ചലച്ചിത്ര സംഘടനകള്‍ ഒന്നടങ്കം ദിലീപിനെ തള്ളിപ്പറഞ്ഞതും പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പെടെ പുറത്താക്കിയതും തുടര്‍ച്ചയായ മാധ്യമ വിചാരണയിലൂടെ സൃഷ്ടിക്കപ്പെട്ട പൊതുബോധത്തെ പരിഗണിച്ചാണെന്നാണ് അമ്മയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാദം.

ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് ട്രഷറര്‍ സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കി താരത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഘടനയിലെ വലിയൊരു വിഭാഗത്തിന് തിടുക്കപ്പെട്ട് എടുത്ത ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. പിന്നീട് ഇവര്‍ അമ്മ നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത് താരസംഘടനയുടെ നിലപാട് അറിയിക്കാനാണെന്നും സൂചനയുണ്ട്. ദിലീപിനെ പുറത്താക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളും ദിലീപിനൊപ്പം ഉണ്ടെന്നും ഗണേഷ് അറിയിച്ചെന്നാണ് സൂചന. ഇതിന് പിന്നാലെ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കലാഭവന്‍ ഷാജോണും താരത്തെ സന്ദര്‍ശിച്ചിരുന്നു. നടന്‍ സിദ്ദിഖ് ആണ് ദിലീപിനെ പുറത്താക്കിയതില്‍ രൂക്ഷമായി എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ച മറ്റൊരു താരം. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സിദ്ദിഖ് തന്റെ എതിര്‍പ്പ് അറിയിച്ചിരുന്നു.

ദിലീപിനെ പുറത്താക്കിയെങ്കിലും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ദിലീപിനെ കൈവിടില്ലെന്ന നിലപാടിലാണ്. നിയമനടപടികളില്‍ ഉള്‍പ്പെടെ ദിലീപിനെ പിന്തുണയ്ക്കാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ ദിലീപ് കുറ്റക്കാരനല്ലെന്നാണ് തന്റെ വിശ്വാസമെന്നും താരത്തെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആവര്‍ത്തിച്ചിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി രജപുത്രാ രഞ്ജിത് നേരത്തെ തന്നെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഓണനാളുകളില്‍ ഇദ്ദേഹം ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് ആല്‍വിന്‍ ആന്റണി, ബിജോയ് ചന്ദ്രന്‍, അരുണ്‍ ഘോഷ്, ഫിലിം ചേംബര്‍ എക്സിക്യുട്ടീവ് കമ്മിറ്റി മെംബര്‍ എം ഹംസ തുടങ്ങിയവര്‍ ദിലീപിനെ ജയിലിലെത്തി കണ്ടിരുന്നു. ചലച്ചിത്ര സംഘടനകള്‍ ദിലീപിനെ കൈവിടില്ലെന്നും അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവയിലെ ഭൂരിഭാഗം അംഗങ്ങളും ദിലീപ് നിരപരാധിയെന്നാണ് വിശ്വസിക്കുന്നതെന്നും സന്ദര്‍ശിച്ചവര്‍ താരത്തെ അറിയിച്ചെന്നാണ് അറിയുന്നത്.

RECENT POSTS
Copyright © . All rights reserved