Latest News

ഓസ്ട്രലിയയില്‍ മലയാളിയായ സാമിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപെടുത്തിയ കേസിന്റെ വാദം ആരംഭിച്ചു. കേസില്‍ പ്രതികള്‍ക്കെതിരെ ഏതൊക്കെ കുറ്റം ചുമത്തി വിചാരണ ചെയ്യണം എന്നു വ്യക്തമാക്കുന്ന കമ്മിറ്റല്‍ ഹിയറിംഗാണ് മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിച്ചത് .

പ്രതികളായ സോഫിയയും കാമുകനായ അരുണും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസിലെ നിരവധി സാക്ഷികളും പ്രാരംഭ വിസ്താരത്തിനായി എത്തിയിരുന്നു. സാമിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാന്‍ സോഫിയയും അരണും ഗൂഢാലോചന നടത്തുകയും ഒടുവില്‍ കൊലപ്പെടുത്തുകയുമായിരുന്നു .എല്ലാവരേയും തെറ്റിദ്ധരിപ്പിച്ച സോഫിയ ഭര്‍ത്താവിന്റേതു സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചിരുന്നു.

എന്നാല്‍ പോലീസിന് ലഭിച്ച ഫോണ്‍ കോളില്‍ നിന്നും സോഫിയയെ സംശയിക്കുകയും ഇവരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് കൊലപാതക രഹസ്യം പുറത്തുവരികയുമായിരുന്നു. 2016 ഒക്ടോബറിലാണ് മെല്‍ബണിലെ എപ്പിംഗിലുള്ള വസതിയില്‍ വെച്ചാണ് സാം കൊല്ലപ്പെട്ടത്. അതിനു മുന്പ്, 2016 ജൂലൈ 30 ന് രാവിലെ ലേലോര്‍ സ്‌റ്റേഷനിലെ കാര്‍ പാര്‍ക്കില്‍ വച്ച് സാമിന് നേരെ നടന്ന ആക്രമണവും അരുണ്‍ കമലാസനന്‍ തന്നെ നടത്തിയ വധശ്രമമായിരുന്നു എന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

മുഖംമൂടി ധരിച്ച ഒരാളായിരുന്നു സാമിനു നേരേ ആക്രമണം നടത്തിയത്. മുഖംമൂടി വലിച്ചൂരിയെങ്കിലും അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന് പൊലീസില്‍ പരാതിപ്പെട്ട സാം, വലിച്ചൂരിയ മുഖംമൂടി പൊലീസിന് കൈമാറിയിരുന്നു. അരുണ്‍ കമലാസനനായിരുന്നു ഈ ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ ആരോപണം. അരുണിന്റെ കൈവശം ഇത്തരം മുഖംമൂടി കണ്ടതായി അരുണിനൊപ്പം താമസിച്ചിരുന്ന മറ്റൊരു മലയാളിയും കോടതിയില്‍ അറിയിച്ചു. അരുണ്‍ ഓസ്‌ട്രേലിയയിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സോഫിയയെയും അരുണിനെയും വീട്ടില്‍ ഒരുമിച്ച് കണ്ടതായും ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട് .

നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപ് നേരത്തെ അറിഞ്ഞെന്ന കേസിലെ മുഖ്യപ്രതിയുടെ മൊഴി പുറത്തുവന്നതിനുപിന്നാലെ ദിലീപിനെ പിന്തുണച്ച് സിനിമാലോകം. സംവിധായകൻ ലാൽ ജോസ്, ജൂഡ് ആന്റണി, നടൻ അജു വർഗീസ് എന്നിവർ ഫെയ്സ്ബുക്ക് പേജിലൂടെ ദിലീപിനു പിന്തുണ അറിയിച്ചു. ”നിന്നെ കഴിഞ്ഞ 26 വർഷങ്ങളായി എനിക്കറിയാം. ഞാൻ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും ഞാൻ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും” ഇതായിരുന്നു ലാൽ ജോസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.


ജൂഡ് ആന്റണിയുടെ വാക്കുകൾ ഇങ്ങനെ

കൂടെ അജു വർഗീസിന്റെ ഫേസ് ബുക്ക് പോസ്റ്റ്

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഗൂഢാലോചന നടന്നുവെന്ന് താന്‍ അന്നും ഇന്നും വിശ്വസിക്കുന്നു എന്ന് തൃക്കാക്കര എംഎൽഎയായ പിടി തോമസ്. ആക്രമണത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയാൻ സംവിധായകൻ ലാലിന്റെ വീട്ടില്‍ ആദ്യമെത്തിയവരില്‍ ഒരാളാണ് പി ടി തോമസ്‌. ഈ കേസിൽ ഏറ്റവും നിർണ്ണായകമായത് പിടി തോമസിന്റെ ഇടപെടലാണ്. എറണാകുളം റേഞ്ച് ഐജി വിജയനെ ഫോണിൽ വിളിച്ചതും നടിക്ക് അത് കൈമാറി കാര്യങ്ങൾ വിശദീകരിക്കാൻ അവസരമൊരുക്കിയതും പിടി തോമസായിരുന്നു.

ഗൂഢാലോചനയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കാളിത്തവും അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നാണ് പിടി തോമസിന്റെ ആവശ്യം. ആദ്യം ഈ ആക്രമണത്തിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ഈ സാഹചര്യത്തിൽ ആരെയോ രക്ഷിക്കാനുള്ള ഇടപെടൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കണം. ഇത് പ്രധാനമാണ്. ഇപ്പോഴും കേരളാ പൊലീസ് ചിലതെല്ലാം വിട്ടുകളയുന്നുവെന്നും പിടി തോമസ് തുറന്നു പറയുന്നു.

ആകാശത്തിന് കീഴെയുള്ള എന്തിനെ കുറിച്ചും അഭിപ്രായം പറയുന്നവരാണ് താര സംഘടനയും അഭിനേതാക്കളും. എന്നാൽ സിനിമാ ലോകത്തെ ഈ വിഷയത്തിൽ മാത്രം പ്രതികരണമില്ല. നടിമാരുടെ കൂട്ടായ്മ ഈയിടെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അവരും ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പ്രശ്‌നം കൊണ്ടുവന്നിട്ടുണ്ടാകാം. എന്നാൽ മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളിൽ ഇത് മാത്രം കാണുന്നില്ല. ഇതെല്ലാം സംശയത്തിന് ഇട നൽകുന്നതാണെന്ന് പിടി തോമസ് പറയുന്നു.

നടിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് പിടി തോമസ് പറയുന്നു. ആക്രമണത്തിന്‌ശേഷം പ്രതിഷേധവുമായി എത്തിയ സിനിമ പ്രവർത്തകരെ ആരേയും ഇപ്പോൾ കാണാനില്ല. പ്രതി പൾസർ സുനിക്ക് തനിച്ച് ഇത് ചെയ്യാനാവില്ലെന്നും പി.ടി തോമസ് വിശദീകരിക്കുന്നു. ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകിയിരുന്നു. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുമേഖലാ ബാങ്കുകളിലെ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന വസ്തുവകകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ അവ നഷ്ടപ്പെടുകയോ ചെയ്താൽ, ബാങ്കുകൾക്ക് യാതൊരു ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്ന് റിസർവ് ബാങ്ക്. കുഷ് കാൽറ എന്ന അഭിഭാഷകന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ ഉത്തരത്തിലാണ് റിസർ‌വ് ബാങ്കും 19 പൊതുമേഖലാ ബാങ്കുകളും ഈ നിലപാട് സ്വീകരിച്ചത്.

ആർബിഐ നൽകിയ ഉത്തരം വായിച്ചു ‘ഞെട്ടിയ’ അഭിഭാഷകൻ, പരാതിയുമായി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചിട്ടുണ്ട്. വിപണിയിലെ അനാരോഗ്യ പ്രവണതകൾ തടയുന്നതിനുള്ള സർക്കാർ ഏജൻസിയാണ് സിസിഐ. ലോക്കർ സേവനത്തിന്റെ കാര്യത്തിൽ തീർത്തും അനാരോഗ്യകരമായ നിലപാടാണ് ബാങ്കുകളുടേതെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തമേൽക്കാൻ ബാങ്കുകൾ തയാറല്ലെങ്കിൽ സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കൾ ഇൻഷുർ ചെയ്തശേഷം വീട്ടിൽതന്നെ സൂക്ഷിക്കുന്നതല്ലേ യുക്തം എന്നും അദ്ദേഹം പരാതിയിൽ ചോദിക്കുന്നു.

അതേസമയം, വിവാദ പരാമർശവുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് പ്രത്യേക നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും തനിക്കു ലഭിച്ച മറുപടിയിൽ ആർബിഐ വ്യക്തമാക്കിയതായി അദ്ദേഹം സിസിഐയെ അറിയിച്ചു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഉപഭോക്താവിന് സംഭവിക്കുന്ന നഷ്ടം തിട്ടപ്പെടുത്തുന്നതിന് പ്രത്യേക മാനദണ്ഡങ്ങളും നിർദ്ദേശിച്ചിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കുന്നു. റിസർവ് ബാങ്കിനു പുറമെ, പൊതുമേഖലാ ബാങ്കുകളും ഇക്കാര്യത്തിൽ ഉത്തരവാദിത്തമേൽക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ലോക്കർ സേവനവുമായി ബന്ധപ്പെട്ട് ബാങ്കിന് ഉപഭോക്താവുമായുള്ള ബന്ധം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള ബന്ധത്തിന് സമാനമാണെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ ബാങ്കുകളും റിസർവ് ബാങ്കും വിശദീകരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ലോക്കർ ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും അതിൽ സൂക്ഷിക്കുന്ന വസ്തുക്കൾ ഉപഭോക്താവിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണെന്നാണ് വിശദീകരണം.

മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭനാണ് സലിം കുമാറെന്ന് തുറന്നടിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര. പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെക്കുറിച്ച് മോശമായി എഴുതിയ ആ കുറിപ്പ് പിന്‍വലിച്ച് മാപ്പുപറയണമെന്ന് ബൈജു ആവശ്യപ്പെടുന്നു.  ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയ സലിം കുമാറിനെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര ഇട്ട പോസ്റ്റ് താഴെ…

ബൈജു കൊട്ടാരക്കരയുടെ പോസ്റ്റ് വായിക്കാം–

സലിം കുമാറിന് , താങ്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടു. പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയമാകണമെന്ന താങ്കളുടെ അഭിപ്രായം നന്നായിരിക്കുന്നു. ഏതു കഠിനഹൃദയനും മനസ്സില്‍ പോലും ആലോചിക്കാന്‍ പറ്റാത്ത ഒരു കാര്യം ആരെ സംരക്ഷിക്കാനാണ്?

സത്യം പുറത്തു വരട്ടെ. അതുവരെ ദിലീപിനെ വേട്ടയാടരുത് എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കെല്ലാം ഉള്ളത്. അല്ലാതെ ശവത്തില്‍ കുത്തുന്ന മനസ്സുളള താങ്കള്‍ ഒരു കലാകാരനാണോ. ദേശീയ അവാര്‍ഡല്ല ഓസ്‌കാര്‍ നേടിയാലും മനസ്സ് നന്നല്ല എങ്കില്‍ അയാളെ ഒരു കലാകാരന്‍ എന്ന് വിളിക്കാനാകില്ല. ആ നിലയ്ക്ക് നിങ്ങള്‍ കലാകാരനല്ല. മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭന്‍. അല്‍പമെങ്കിലും മനസ്സാക്ഷിയോ ധാര്‍മികതയോ ഉണ്ട് എങ്കില്‍ പോസ്റ്റ് പിന്‍വലിച് ആ കുട്ടിയോട് മാപ്പ് പറയുക. ബൈജു കൊട്ടാരക്കര പറഞ്ഞു.

സലിംകുമാറിന്റെ കുറിപ്പില്‍നിന്ന്:

‘ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരീസഹോദരന്മാരാല്‍ രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മള്‍ 2013ല്‍ കണ്ടതാണ്. ദിലീപ്– മഞ്ജു വാരിയര്‍ ഡിവോഴ്‌സ്. പിന്നീട് പലരാല്‍ പലവിധത്തില്‍ കഥയ്ക്ക് മാറ്റം വരുത്തി. പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വരെ ദിലീപിന്റെ പേരു വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ടു പൊലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണു വെളിവാക്കുന്നത്.

‘സംഭവം നടന്ന് അഞ്ചു മാസങ്ങള്‍ക്കുശേഷം ഇപ്പോഴാണു മറ്റൊരു വഴിത്തിരിവില്‍ എത്തി ചേര്‍ന്നിരിക്കുന്നത്. പള്‍സര്‍ സുനി ജില്ലാ ജയിലില്‍വെച്ചു ജയിലറിന്റെ സീലോടു കൂടി എഴുതിയ കത്ത് ഇന്നലെ മുതല്‍ ചില ചാനലുകള്‍ തുടരെത്തുടരെ കാണിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സന്ദര്‍ഭത്തില്‍ നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതിലൊന്നു ജില്ലാ ജയിലില്‍ വെച്ച് ജയിലറിന്റെ സീലോടുകൂടി പള്‍സര്‍ സുനി എഴുതി എന്നു പറയപ്പെടുന്ന ബ്ലാക്ക്‌മെയിലിങ് സ്വരമുള്ള കത്ത് ആദ്യം ഏല്‍പ്പിക്കേണ്ടത് പൊലീസിനെയോ മജിസ്‌ട്രേറ്റിനെയോ അല്ലേ. അല്ലാതെ ചില ചാനലുകള്‍ക്ക് സംപ്രേഷണം ചെയ്യാന്‍ കൊടുക്കുകയാണോ വേണ്ടത്– സലീം കുമാര്‍ ചോദിച്ചു.

‘ ഇതിനിടയില്‍ ദിലീപിനെ ഈ കേസില്‍ അകപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ രണ്ടുമൂന്ന് നടീനടന്മാരുടെ പേരുകളും കേള്‍ക്കുന്നുണ്ട്. ഇതും ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം പള്‍സര്‍ സുനി അന്തംവിട്ട പ്രതിയാണ്. അയാള്‍ എന്തും പറയും. ഈ സംഭവത്തില്‍ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചുവെച്ചിട്ടില്ല. നാദിര്‍ഷാക്കും ദിലീപിന്റെ പിഎ അപ്പുണ്ണിക്കും വന്ന വിഷ്ണു എന്നയാളുടെ ഫോണ്‍ റെക്കോര്‍ഡും വാട്‌സാപ്പില്‍ വന്ന കത്തും ഡിജിപിക്കു കൈമാറി കഴിഞ്ഞു. ജീവിതത്തില്‍ താന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഒരാള്‍. ഒരിക്കല്‍ പോലും ഫോണില്‍ ബന്ധപെട്ടിട്ടില്ലാത്ത പള്‍സര്‍ സുനി എന്നൊരാള്‍ക്ക് നടിയുടെ വീഡിയോക്കുവേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്നു പറയാന്‍തക്ക വിവരമില്ലാത്തവനാണു ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍പോലും പറയില്ല. ഒരു കാര്യം സത്യമാണ്. എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയില്‍ ഇരുന്നു ചിരിക്കുന്നുണ്ട്. അത് ഇവിടെയിരുന്നുകൊണ്ട് എനിക്ക് കാണാമെന്നും സലീംകുമാര്‍ പറയുന്നു.

‘ ഇത് ഒരു സ്‌നേഹിതനുവേണ്ടിയുള്ള വക്കാലത്തല്ല. വേട്ടയാടപ്പെടുന്ന നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോര്‍ക്കണം. ദിലീപും നാദിര്‍ഷായും എന്റെ സ്‌നേഹിതന്മാരാണ്. അതില്‍ ഞാന്‍ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളില്‍ വെച്ചുകൊണ്ട് തന്നെ ഞാന്‍ പറയുന്നു. ഇവരെ രണ്ടുപേരെയും ശാസ്ത്രീയ നുണപരിശോധനക്കായി ഞാന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം. പള്‍സര്‍ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നില്‍ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും എല്ലാം. സിനിമാക്കാര്‍ക്ക് ഒരായിരം സംഘടനകള്‍ ഉണ്ട്. അതില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയില്‍ പ്രതികരിച്ചു കണ്ടില്ല. എന്റെ അറിവില്‍ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്ക്കായി സിനിമാരംഗത്തെ സ്ത്രീകള്‍ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതില്‍ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും സലീം കുമാര്‍ പറഞ്ഞു.

‘ ദിലീപ് കുറ്റവാളി ആണെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കില്‍ നമ്മള്‍ ഏല്‍പ്പിച്ച കളങ്കങ്ങള്‍ കഴുകി കളയേണ്ട ബാധ്യതയും നമുക്കുതന്നെയാണ്. മാധ്യമങ്ങള്‍ സ്വന്തമായി വാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രക്ഷേപണം ചെയ്യുന്ന ഈ കാലത്തു ദിലീപിന്റെ അവസ്ഥ നമ്മളിലേക്കെത്താനും അധിക ദൂരമൊന്നുമില്ലെന്നറിയുക. ഭയപ്പെടുക, പ്രതികരിക്കുക. പാസ്റ്റര്‍ നിമോളറുടെ ‘അവര്‍ ക്രിസ്ത്യാനികളെ തേടി വന്നു, ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ ക്രിസ്ത്യാനി അല്ല / അവര്‍ പ്രൊട്ടസ്റ്റന്റുകളെ തേടി വന്നു

ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ പ്രൊട്ടസ്റ്റന്റ് അല്ല / അവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു, ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല / അവസാനം അവര്‍ എന്നെ തേടി വന്നു, അപ്പോള്‍ എനിക്കുവേണ്ടി ഭയപ്പെടാന്‍ ആരുമുണ്ടായില്ല..

Read more.. നടി അക്രമിക്കപ്പെട്ട സംഭവം; ഗൂഢാലോചനയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കാളിത്തവും അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നു പിടി തോമസ് എംഎൽഎ

ഇരുചക്രവാഹന യാത്രക്കാരുടെ അമിതവേഗം ഉണ്ടാക്കുന്ന അപകടത്തെപ്പറ്റിയുള്ള വാർത്തകൾ നാം ധാരാളം കേൾക്കാറുണ്ട്. ചിലപ്പോൾ അമിതവേഗം വരുത്തിവെയ്ക്കുന്ന അപകടം വളരെ വലുതുമായിരിക്കും. സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവിതം കൂടിയായിരിക്കും അതു കവരുക. എൻജിൻ ശേഷിയും കരുത്തും കൂടിയ സൂപ്പർ ബൈക്കുകളാണ് ഇത്തരത്തിൽ അപകടത്തിൽ പെട്ടത് എങ്കിൽ പിന്നെ പറയുകയേ വേണ്ട.

സൂപ്പർബൈക്കുകള്‍ റഷ്യയിൽ ഉണ്ടാക്കിയൊരു അപകടമാണിപ്പോൾ യൂട്യൂബിൽ‌ വൈറൽ. റോങ് സൈഡിൽ അമിതവേഗത്തിലെത്തിയ സൂപ്പർബൈക്കുകൾ കാറിലിടിച്ച് തെറിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിലാണ് പതിഞ്ഞത്. അപകടത്തിൽ നിയന്ത്രണംവിട്ടു വന്ന മറ്റൊരു ബൈക്ക് ക്യാമറ ഘടിപ്പിച്ച കാറിലിടിക്കുന്ന ദ്യശ്യങ്ങളുമുണ്ട്.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് റൈഡറുടെ ശരീരഭാഗങ്ങൾ തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം. അപടത്തിൽ ഒരാൾ മരിച്ചെന്നും മൂന്നു പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

[ot-video][/ot-video]

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന ദിലീപിന്റെ പരാതി നുണയാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയിലാണ് ദിലീപും സംവിധായകന്‍ നാദിര്‍ഷയും ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
വിഷ്ണു നാദിര്‍ഷയെ വിളിച്ച് മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നും തന്നില്ലെങ്കില്‍ ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ദിലീപ് നല്‍കിയ പരാതി. പരാതിക്ക് തെളിവായി ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡും നല്‍കിയിരുന്നു.
പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആലുവയില്‍ നിന്നെടുത്ത ഒരു എയര്‍ടെല്‍ നമ്പറില്‍ നിന്നാണ് കോള്‍ വന്നതെന്നു കണ്ടെത്തി. നമ്പര്‍ ആക്ടീവായ ദിവസം തന്നെയാണ് വിളിച്ചത്.

തൃശൂര്‍: ബിജെപി നേതാക്കള്‍ പ്രതികളായ മതിലകം കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. കള്ളനോട്ട് നിര്‍മാണത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഉന്നതര്‍ ആരെങ്കിലും ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. ലോട്ടറി ടിക്കറ്റുകള്‍ മൊത്തമായി വാങ്ങാന്‍ കള്ളനോട്ടുകള്‍ ഉപയോഗിച്ചതായും സൂചനയുണ്ട്.

കേസില്‍ രണ്ടാം പ്രതിയായ രാജീവ് ഇന്നലെ പിടിയിലായിരുന്നു. ബിജെപി കയ്പമംഗല നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറിയാണ് രാജീവ്. മണ്ണൂത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ രാജീവാണ് വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. ഈ പ്രിന്റര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. യുവമോര്‍ച്ച പ്രവര്‍ത്തകനായ ഒന്നാം പ്രതി രാഗേഷിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

മതിലകത്തെ ഇവരുടെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. രാകേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ പുതിയ 1000, 500 രൂപ നോട്ടുകള്‍ ഇവര്‍ അച്ചടിച്ചതായി കണ്ടെത്തി. നോട്ട് നിര്‍മിക്കുന്ന കടലാസും പ്രിന്ററും പിടിച്ചെടുത്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടി നുണപരിശോധനക്ക് തയ്യാറാണെന്ന് നടന്‍ ദിലീപ്. ബ്രെയിന്‍ മാപ്പിങ്ങോ,നാര്‍ക്കോ അനാാലിസിസ്സ്ടെസ്റ്റോ, നുണ പരിശോധനയോ എന്തുമാവട്ടെ, താന്‍ തയ്യാറാണെന്നാണ് ദിലീപിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ദിലീപിന്റെ പ്രതികരണം.

പോസ്റ്റ്‌ വായിക്കാം:

സലിംകുമാറിനും,അജുവർഗ്ഗീസിനും നന്ദി,ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്‌.ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവർത്തിച്ചീട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയായിലൂടെയും,ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ്‌ തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു,ഇപ്പോൾ ഈ ഗൂഡാലോചന നടക്കുന്നത്‌ പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും,അതിലൂടെ അവരുടെ അന്തിചർച്ച്യിലൂടെ എന്നെ താറടിച്ച്‌ കാണിക്കുക എന്നുമാണ്.

ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്‌, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ്‌ എന്നിൽ നിന്നകറ്റുക,എന്റെ ആരാധകരെ എന്നെന്നേക്കുമായ്‌ ഇല്ലായ്മചെയ്യുക,അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും,തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക,എന്നെ സിനിമാരംഗത്ത്‌ നിന്നുതന്നെ ഇല്ലായ്മചെയ്യുക.ഞാൻ ചെയ്യാത്തതെറ്റിന്‌ എന്നെക്രൂശിക്കാൻ ശ്രമിക്കുന്നവരോടും,എന്റെ രക്തത്തിനായ്‌ ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക്‌ പങ്കില്ല,സലിം കുമാർ പറഞ്ഞതു പോലെ ബ്രയിൻ മാപ്പിങ്ങോ,നാർക്കോനാലിസിസ്സ്‌,ടെസ്റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാൻ തയ്യാറാണു,അത്‌ മറ്റാരെയും കുറ്റവാളിയാക്കാനല്ല,എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ്‌ ആശംസകൾ.

Copyright © . All rights reserved