Latest News

ബിജെപി നേതാക്കളുടെ അഴിമതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയയാറാകണമെന്ന് ആംആദ്മി പാര്‍ട്ടി. ഒരു മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിന് വേണ്ടി താന്‍ ബി.ജെ.പിയിലെ സമുന്നത നേതാവിന് 5കോടി 60 ലക്ഷം രൂപ കൊടുത്തു എന്ന് മെഡിക്കല്‍ കോളേജ് ഉടമ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അഴിമതി പണം ഒഴുകിയത് സംസ്ഥാന നേതാവായ എം.ടി രമേശിലൂടെയാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ അഴിമതി സംബന്ധിച്ച് ഉടന്‍ തന്നെ അനേഷണം ആരംഭിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് കള്ളപ്പണം കണ്ടുകെട്ടും എന്ന് വീമ്പടിച്ച് നോട്ട്പിന്‍വലിച്ചു കൊണ്ട് ഇന്ത്യക്കാരെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ നരേന്ദ്ര മോദിയുടെ ബി.ജെ.പി സര്‍ക്കാര്‍ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു. ഭരണം ഇല്ലാതിരുന്നിട്ടും കേരളത്തില്‍ അഞ്ച് കോടി അറുപത് ലക്ഷം രൂപയുടെ അഴിമതി ഒരു മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിന് വേണ്ടി നടത്തി എന്ന വിവരം പുറത്ത് വന്നതോടുകൂടി ബി.ജെ.പിയുടെ അഴിമതി വിരുദ്ധ മുഖമൂടി അഴിഞ്ഞു വീണിരിക്കുന്നു. ഇത്തരത്തില്‍ എത്ര അധികം അഴിമതികള്‍ കേരളത്തില്‍ നടന്നിട്ടുണ്ട് എന്ന് ഇനിയും തെളിയിക്കപ്പെടേണ്ടതാണുള്ളത്.

പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന അഴിമതി പാര്‍ട്ടിക്കകത്ത് മാത്രം അന്വേഷിച്ച് തീര്‍പ്പാക്കേണ്ടതാണെന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല. സി.പി.എം പോലുള്ള പാര്‍ട്ടികള്‍ പലപ്പോഴും അത്തരം നിലപാടാണ് എടുത്തത് എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പി ശശിയുടെ കാര്യത്തിലും ഏറ്റവും ഒടുവില്‍ എം.എം മണിയുടെ കാര്യത്തിലും പൊതു സമൂഹത്തോട് ചെയ്ത അനീതിക്ക് പാര്‍ട്ടി തലത്തില്‍ ശാസനയോ നടപടിയോ എടുത്തു എന്നത് കൊണ്ടു് കാര്യം അവസാനിക്കുന്നില്ല. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇടപെട്ട ആളുകളെ അത്തരത്തില്‍ കേവലം പാര്‍ട്ടി നടപടിയില്‍ ഒതുക്കാനാണ് സി.പി.എം ശ്രമിച്ചത്.ഈ സാഹചര്യത്തില്‍ അതേ വാദം ഉന്നയിക്കുകയാണ് ബി.ജെ.പി എന്നോര്‍ക്കുക.

അഴിമതി സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. അതിന് ഇന്ത്യന്‍ ശിക്ഷ നിയമം പ്രകാരവും അഴിമതി നിരോധനനിയമ പ്രകാരവും രാഷ്ട്രിയ നേതാക്കള്‍ ശിക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ ആര്‍ജവം കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
അല്ലാത്തപക്ഷം ശക്തമായ സമരത്തിന് ആം ആദ്മി പാര്‍ട്ടി തയ്യാറാകുന്നതാണ്.

കൊച്ചി: നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി മൊഴി. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന അഡ്വ.പ്രതീഷ് ചാക്കോയുടേതാണ് മൊഴി. സുനി നല്‍കിയ ഫോണ്‍ തന്റെ ജൂനിയറിന് കൈമാറിയെന്നും അത് നശിപ്പിച്ചെന്നുമാണ് പ്രതീഷ് ചാക്കോ ഇന്നലെ പോലീസിന് മൊഴി നല്‍കിയത്. കേസില്‍ പ്രതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. മൊഴിയുടെ സത്യാവസ്ഥ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം 2011ല്‍ പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് ക്വട്ടേഷന്‍ അല്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള പദ്ധതിയിട്ടത് സുനി ഒറ്റക്കായിരുന്നു. പ്രാഥമികാന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ഈ കേസില്‍ സുനി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നിര്‍മാതാവ് പരാതി നല്‍കിയിരുന്നു. പൊന്നുരുന്നിയിലെ വാടകവീട്ടിലായിരുന്നു തട്ടിക്കൊണ്ടുപോകലിന് ഗൂഢാലോചന നടത്തിയത്. തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ച ദിവസം മറ്റൊരു നടി കൂടി എത്തിയതോടെ പദ്ധതി പൊളിയുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ജയിലിലിലായതോടെ നടന്‍ ദിലീപിനെ പുറത്താക്കാന്‍ മുന്നില്‍ നിന്ന യുവതാരങ്ങള്‍ക്ക് പണികിട്ടുമെന്ന് റിപ്പോര്‍ട്ട്. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ശക്തമായ നിലപാട് സ്വീകരിച്ച നടന്‍ പൃഥ്വിരാജ്, നടി രമ്യാ നമ്പീശന്‍ എന്നിവരെ പുറത്താക്കണമെന്നാണ് ആവശ്യം. സൂപ്പര്‍ താരങ്ങളുടെ പിന്തുണയോടെയാണ് നീക്കം നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

താരസംഘടനയെ പൊതുസമൂഹത്തില്‍ കരിവാരി തേക്കുന്ന നിലപാടാണ് ഇരുവരുടേയും ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിമര്‍ശനം. ഇതാണ് ഇരുവര്‍ക്കുമെതിരായ സംഘടിത നീക്കത്തിന് കാരണം. ദിലീപിനെ കോടതി ശിക്ഷിക്കുന്നത് വരെ അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തരുതെന്നാണ് പിന്തുണയ്ക്കുന്ന താരങ്ങളുടെ നിലപാട്. നടന്‍ സിദ്ദിഖ് ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു.

നേരത്തെ നടന്‍ ജഗതി ശ്രീകുമാര്‍ വിതുര പെണ്‍വാണിഭ കേസില്‍ പ്രതിയായ കാര്യവും ദിലീപ് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പ്രതിയാക്കിയപ്പോള്‍ ജഗതിയെ കല്ലെറിഞ്ഞവര്‍ക്ക് പിന്നീട് വിധി വന്നപ്പോള്‍ നിലപാട് തിരുത്തേണ്ടി വന്നുവെന്ന് ഈ വിഭാഗം പറയുന്നു. ദിലീപിനെ സസ്‌പെന്‍ഷനില്‍ നിര്‍ത്തിയാല്‍ മതിയായിരുന്നു എന്നാണ് ഇവരുടെ നിലപാട്.

ദിലീപിനെ പുറത്താക്കണമെന്ന് ശക്തമായ നിലപാട് സ്വീകരിച്ച പൃഥ്വിരാജ്, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാന നോട്ടപ്പുള്ളികള്‍. ആസിഫ് അലി ആദ്യം എതിര്‍ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ് എന്നിവരും കാര്‍ക്കശ്യക്കാരായ യുവതാരങ്ങള്‍ക്കൊപ്പം ഒത്തുപോകാനാകില്ലെന്ന നിലപാടിലാണ്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലുള്ള പള്‍സര്‍ സുനിയുടെ കൈവശം നിരവധി പേരുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് സംശയം. പലരെയും ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ബ്ലാക്ക്‌മെയില്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നിഗമനം . എന്നാല്‍, ഇക്കാര്യങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ് സുനി ഇപ്പോൾ . വ്യാഴാഴ്ച സൗത്ത് റെയില്‍വേ സ്റ്റേഷന്‍, പൊന്നുരുന്നി, വൈറ്റില, റമദ റിസോര്‍ട്ട് എന്നിവിടങ്ങളില്‍ അസി. കമ്മിഷണര്‍ കെ. ലാല്‍ജി, സി.ഐ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടുപോയി തെളിവെടുത്തു. കേസിലെ മറ്റ് പ്രതികള്‍ റിമാന്‍ഡിലാണ്. ഇവരെക്കൂടി കസ്റ്റഡിയില്‍ കിട്ടിയാലേ മുതിര്‍ന്നനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വാഹനം കസ്റ്റഡിയിലെടുക്കാൻ കഴിയു .

തമിഴ് സിനിമ വ്യവസായത്തെ ഏറ്റവുമധികം അലട്ടുന്ന ഒന്നാണ് തമിഴ്‌റോക്കര്‍സ് പോലുള്ള വ്യാജന്മാരുടെ ആക്രമണം. റിലീസ് ദിവസം തന്നെ സിനിമയുടെ വ്യാജപ്രിന്റ് ഇക്കൂട്ടര്‍ പുറത്തുവിടും. ഇവര്‍ക്കെതിരെ പല പ്രമുഖരും രംഗത്തെത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന്‍ വിശാല്‍.

തമിഴ്‌റോക്കേഴ്‌സിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തി കഴിഞ്ഞുവെന്ന് വിശാല് പറഞ്ഞു. പുതിയ ചിത്രമായ ‘തുപ്പരിവാള’ന്റെ പ്രചരണ പരിപാടികള്‍ക്കിടെയാണ് വെളിപ്പെടുത്തല്‍. ഓഗസ്റ്റ്മാസം രണ്ടാം വാരത്തില്‍ ഞാന്‍ വലിയൊരു പ്രഖ്യാപനം നടത്തും. അവന്‍ ആരാണെന്നും എവിടെ നിന്നാണെന്നും എനിക്ക് അറിയാം. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അയാളാരാണെന്ന് നിങ്ങളും അറിയും. ഇത് പൈറസിയുമായി ബന്ധപ്പെട്ട കാര്യമാണ്.

തുപ്പരിവാളനില്‍ ഞാന്‍ ഒരു കുറ്റാന്വേഷകന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഡിറ്റക്ടീവിന്റെ ശരീരഭാഷ എനിക്ക് വളരെ ഇഷ്ടമാണ്. പൈറസിയെക്കുറിച്ച് യഥാര്‍ത്ഥ ജീവിതത്തില്‍ അന്വേഷിച്ചപ്പോള്‍ അത് കൂടുതല്‍ സഹായകവുമായി.വിശാല്‍ പറഞ്ഞു.

അതേ സമയം തമിഴ് റോക്കേഴ്‌സിന് പിന്നിലും നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലിലടക്കപ്പെട നടന്‍ ദിലീപാണെന്നും ചില പ്രചരണങ്ങള്‍ ശക്തമാകുന്നുണ്ട്. ദിലീപീന്റെ സിനിമകളുടെ വ്യാജന്‍ ഒന്നും തന്നെ തമിഴ് റോക്കേഴ്‌സിന്റെ സൈറ്റില്‍ വന്നിട്ടില്ല എന്നുള്ളതും, ദിലീപിന്റെ അറസ്റ്റിന് ശേഷം റിലീസായ ഒരു ചിത്രത്തിന്റെയും വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയില്ല എന്നതുമാണ് ഇതിന് കാരണമായി പ്രചരണക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിയിലിലായതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലാണെന്നാണ് ഉയര്‍ന്ന ആദ്യ ആരോപണം. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുമായി ചേര്‍ന്ന് സംയുക്ത സംരംഭമായി ആരംഭിക്കാനിരുന്ന ഡിഎം സിനിമാസ് പിന്നീട് ദിലീപ് ഒറ്റയ്ക്ക് കൈക്കലാക്കിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ഇത്തരം ആരോപണങ്ങള്‍ പോലീസ് അന്വേഷണത്തിന്റെ പരിധിയിലാണ്.

എന്നാല്‍ ആരോപണങ്ങളുടെ മുനമൊടിക്കുന്ന ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന മണി എത്തുന്നതിന്റെ ചിത്രമാണത്. ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന് എത്തിയ മണി ദിലീപുമായി സംസാരിക്കുന്നതിന്റെയും അദ്ദേഹത്തെ പൂ നല്‍കി സ്വീകരിച്ച് ആനയിക്കുന്നതിന്റെയും ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഡി സിനമാസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ദിലീപും മണിയും തെറ്റിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ലോകപ്രശസ്ത റോക്ക് സംഗീതജ്ഞന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണിനെ (41) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ലിങ്കിന്‍ പാര്‍ക്കിന്റെ പ്രധാന ഗായകനാണ് ബെന്നിംഗ്ടണിന്‍.

തെക്കന്‍ കാലീഫോര്‍ണിയയിലെ സ്വകാര്യ വസതിയില്‍ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. ബെന്നിംഗ്ടണ്‍ ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതോടെ ബാന്‍ഡിലെ രണ്ടാമത്തെ ഗായകനാണ് ആത്മഹത്യ ചെയ്തത്. നേരത്തെ ക്രിസ് കോര്‍ണല്‍ ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. കോര്‍ണലിന്റെ മരണം ബെന്നിംഗ്ടണ്ണിനെ ഏറെ അസ്വസ്ഥമാക്കിയിരുന്നു.

2000 ത്തില്‍ പുറത്തിറങ്ങി ഹിറ്റായ ഹൈബ്രിഡ് തിയറി എന്ന ഗാനത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. എന്നാല്‍ ഇതിന് മുന്‍പ് നിരവധി കഷ്ടതകള്‍ നിറഞ്ഞ ജീവിതമായിരുന്നു തന്റേതെന്ന് ബെന്നിംഗ്ടണിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇത്തരം നിരാശകളാണ് അദ്ദേഹത്തെ നിരന്തരമായ മയക്കുമരുന്നിന് അടിമയാക്കുന്നതിന് പ്രേരിപ്പിച്ചത്. 2011ല്‍ നല്‍കിയ അഭിമുഖത്തിലാണ് താന്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങളെക്കുറിച്ച് പറഞ്ഞത്.

ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെ അക്കൗണ്ടിലേക്ക് അടുത്തിടെയെത്തിയ പണത്തെക്കുറിച്ച് പോലീസ് അന്വേഷണം. ബിനാമി ഇടപാടില്‍ ഈ നടിയുടെ അക്കൗണ്ടിലേക്കു പണം മറിഞ്ഞിട്ടുണ്ടെന്നു കണ്ടെത്തിയതിനു പിന്നാലെയാണു കാക്കനാട് താമസിക്കുന്ന ഇവരും അന്വേഷണ പരിധിയിലേക്ക് എത്തുന്നത്.

ദിലീപും കാവ്യയുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന നടിക്കു റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലും പങ്കുണ്ട്. ആക്രമിക്കപ്പെട്ട നടി റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളില്ലെന്നു പറഞ്ഞിട്ടും ആ വഴിക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം നിഷേധിച്ച് അടുത്തിടെ ഇവര്‍ പത്രക്കുറിപ്പ് ഇറക്കിയത് പോലീസ് സംശയത്തോടെയാണ് കാണുന്നത്. അന്വേഷണം ഈ വഴിക്കും നീങ്ങുന്നതിലുള്ള ആശങ്കയാണു പുറത്തുവന്നതെന്നാണു പോലീസ് കരുതുന്നത്.

ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തില്‍ ആദ്യാവസാനം പങ്കാളിയായിരുന്നു കാക്കനാട്ടെ നടി. അന്വേഷണം പുരോഗമിച്ചതിനു പിന്നാലെ നിരവധി സാമ്പത്തിക ഇടപാടുകളും ദിലീപും ഈ നടിയും തമ്മിലുണ്ടായെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ ആളുകള്‍ പറഞ്ഞ ‘മാഡം’ ഇവര്‍ ആണോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മറ്റൊരു നടിയെ ആക്രമിച്ച കേസില്‍ വീണ്ടും അറസ്റ്റിലായ പള്‍സര്‍ സുനിയില്‍നിന്നും ഇതേക്കുറിച്ചു വിവരങ്ങള്‍ ലഭിക്കുമെന്നും കണക്കാക്കുന്നു. 2011ല്‍ നടന്ന സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഓരോ കണ്ടെത്തലുകളും പുതിയ കേസിലും നിര്‍ണായകമാണ്.

ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട്   നഴ്‌സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം ഒത്തുതീര്‍ന്നത്. നഴ്‌സുമാരുടെ മിനിമം ശമ്പളം 20,000 രൂപയായി തീരുമാനിച്ചു. ശമ്പളക്കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

മാനേജുമെന്റുകള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. നാല് മണിക്ക് തുടങ്ങിയ ചര്‍ച്ചയാണ് മണിക്കൂറുകള്‍ക്ക് ശേഷം നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമവായത്തിലെത്തിയത്. മുഖ്യമന്ത്രി മാനേജുമെന്റിന്റെയും സമരക്കാരുടെ പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം അറിയിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിശ്ചയിട്ടതുപ്രകാരം സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് ശമ്പളം നല്‍കാന്‍ തീരുമാനമെടുത്തു. അടിസ്ഥാന ശമ്പളം 20000 രൂപയാക്കിയും, അമ്പത് കിടക്കളില്‍ താഴെയുള്ള ആശുപത്രികളില്‍ മിനിമം ശമ്പളം 20000 ആക്കിയും, അതിനു മുകളില്‍ കിടക്കകളുള്ള ആശുപത്രികളില്‍ ശമ്പളം നിശ്ചയിക്കാന്‍ സമിതിയെ വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

നഴ്‌സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വർധിപ്പിക്കും. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും ഈ സമിതി പരിഗണിച്ചു നിർദേശം നൽകും. സമിതിയില്‍ ആരോഗ്യ തൊഴില്‍ നിയമ സെക്രട്ടറിമാരും ലേബര്‍ കമ്മീഷ്ണറും ഉള്‍പ്പെടും. ഈ സമതി ഒരുമാസത്തിനകം 50 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ ശമ്പളം എത്രവേണമെന്ന് നിശ്ചയിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ ദിലീപിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ല. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നാലു തവണ കണ്ടതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ പ്രധാന കണ്ണി ദിലീപാണ്. എല്ലാ സാക്ഷിമൊഴികളും വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ദിലീപ് നടിയുടെ വിവാഹം മുടക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, ആക്രമിക്കപ്പെട്ട നടി പോലും വ്യക്തി വിരോധമില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദിലീപിനെ എന്തിനാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ രാംകുമാര്‍ ചോദിച്ചു. ദിലീപിനൊപ്പം ഒരു ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടു എന്നത് ഗൂഡാലോചനക്ക് തെളിവാണോ എന്നും അദ്ദേഹം ചോദിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ മജിസ്ട്രേറ്റ് കോടതി നടത്തിയ നിരീക്ഷണം അനവസരത്തിലുള്ളതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്‌കര്‍ക്കുള്ള താക്കീതാണെന്നാണ് മജിസ്ട്രേറ്റ് കോടതി പറഞ്ഞത്. ഇത് വളരെ നേരത്തേയുള്ള നിരീക്ഷണമായിപ്പോയെന്നും കോടതി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved