മുംബൈ നഗരത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു. ഇന്ന് രാവിലെ 8.40ഓടെയാണ് സംഭവം. മുംബൈയിലെ ഷൗക്കത്തലി റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. പലരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. നാല് പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദിവസം മുമ്പ് മുംബൈയിലുണ്ടായ ശക്തമായ മഴ കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
സ്വാശ്രയ ഫീസ് ഘടന നിശ്ചയിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ബാങ്ക് ഗ്യാരണ്ടി ഉറപ്പു വരുത്തി പാവപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷിക്കണമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ ആവശ്യപ്പെട്ടു. പത്തുലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഏറ്റെടുത്ത ഡല്‍ഹിയെ ഇക്കാര്യത്തില്‍ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. ഫീസ് പരിഷ്‌കരണമെന്ന പേരില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ പെരുമാറിയ സര്‍ക്കാര്‍, സ്വാശ്രയ മാനേജ്‌മെന്റുകളുടെ കണ്ണീരിനല്ല കഷ്ടപ്പെട്ട് പഠിച്ചിട്ടും വന്‍തുക മുടക്കാനില്ലാത്തതിനാല്‍ ആഗ്രഹിച്ച പഠനം മുടങ്ങിയ കുട്ടികളുടെ കണ്ണീരിനാണ് വില കല്‍പിക്കേണ്ടത്
എല്ലാ വര്‍ഷവും പ്രവേശന പരീക്ഷ ഫലം വരുന്നതിന് മുമ്പ് തന്നെ സീറ്റിന്റെയും ഫീസിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം. പ്രവേശന സമയം വരെ അനിശ്ചിതത്വം തുടര്‍ന്ന് ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ മനസ് തകര്‍ക്കുന്ന സാഹചര്യം പ്രതിവര്‍ഷം സൃഷ്ടിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സ്വാശ്രയ മേഖലയില്‍ എല്ലാ വര്‍ഷവും ബോധപൂര്‍വം ഉണ്ടാക്കുന്ന ഈ അവസ്ഥ സംസ്ഥാനത്തും പുറത്തുമുള്ള വിദ്യാഭ്യാസ കൊള്ളക്കാര്‍ക്ക് വളം വച്ചു കൊടുക്കലാണ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി വിഡ്ഢിവേഷം കെട്ടുന്നവരായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാറുന്നത് അങ്ങേയറ്റം അപലപനീയമാണ്.
ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ഈ വര്‍ഷം തന്നെ അന്ത്യം കുറിച്ച് ശാശ്വത പരിഹാരം എന്ന നിലയില്‍, വിദ്യാഭ്യാസ മേഖലയിലെ ഈ അനിശ്ചിതത്വം നിയമനിര്‍മ്മാണമടക്കമുള്ള വഴിയിലൂടെ കണ്ടെത്തണമെന്നും സി.ആര്‍. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ യുഎപിഎ ചുമത്തി. അനുബന്ധ കുറ്റപത്രത്തിലാണ് ജയരാജനെതിരെ ശക്തമായ തെളിവുകള്‍ സിബിഐ നിരത്തുന്നത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നിവയും യുഎപിഎയും ഉള്‍പ്പെടെ 15ലേറെ വകുപ്പുകളാണ് ജയരാജനെതിരെ ചുമത്തിയത്. പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതി വിക്രമനുമായി കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജനാണ്. മറ്റ് പ്രതികളെ ഏകോപിപ്പിച്ചത് വിക്രമനാണെന്നും സിബിഐ വ്യക്തമാക്കുന്നു. കേസിലെ 25-ാം പ്രതിയായ ജയരാജനാണ് കൊലപാതകത്തിന് മുഖ്യ ആസൂത്രണം നിര്‍വഹിച്ചത്. മറ്റ് പ്രതികളും സിപിഎം പ്രവര്‍ത്തകരാണ്.
2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്. കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പി ജയരാജനെ സിബിഐ 25-ാം പ്രതിയായി ചേര്‍ത്തത്. യുഎപിഎ 18-ാം വകുപ്പ് ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകുന്നത് തടയുന്നതിനായി, സിപിഎം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് സിബിഐ തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. മലയാളികളാണ് കൊളള സംഘത്തിന്റെ ഇരകളായത്. വടിവാള്‍ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തിയാണ് അജ്ഞാത സംഘം പണവും സ്വർണവും തട്ടിയെടുത്തതെന്ന് യാത്രക്കാര്‍ പറയുന്നു. ബൈക്കിൽ എത്തിയ 8 ഓളം സംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന.
പുലര്‍ച്ചെ 2.45 നായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസ് ഛനപട്ടണത്തെത്തിയപ്പോഴാണ് അജ്ഞാത സംഘം അതിക്രമിച്ച് കയറിയത്. വടിവാളും കത്തിയുമടക്കമുളള മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടുകയായിരുന്നു. ബസ് ഛന്നപട്ടണ പൊലീസ് സ്റ്റേഷനിലാണിപ്പോള്‍. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാനായി ബന്ധുക്കള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ദിലീപിന് ജാമ്യം ലഭിക്കാത്ത സാഹചര്യം നീണ്ടാല്‍ കാവ്യയുടെ ഗള്‍ഫിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് കാവ്യ താമസം മാറ്റേണ്ടി വരുമെന്നും അപമാനം സഹിച്ച് ആലുവയിലെ വീട്ടില്‍ തുടരാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ പോകുന്നത് സംശയം ജനിപ്പിക്കുമെന്ന് ഉപദേശിച്ച് അഭിഭാഷകര്‍ ബന്ധുക്കളെ മടക്കുകയാണ് ഉണ്ടായത്. ജാമ്യം വൈകുന്നതിനെച്ചൊല്ലി അസ്വസ്ഥത പ്രകടിപ്പിച്ച ബന്ധുക്കള്‍ പുതിയ അഭിഭാഷകനെ നിയമിക്കുന്നിടം വരെ കാര്യങ്ങളെത്തി. എന്നാല്‍ പുതിയ അഭിഭാഷകനും ദിലീപിന് ജാമ്യം നേടിക്കൊടുക്കാനായില്ല. ഇനിയും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നില്ലൊണ് സൂചന. ഇത്തരം കേസുകളില്‍ സുപ്രീകോടതിയുടെ നിലപാട് വളരെ കടുത്തതായിരിക്കുമെന്നും അതിനാല്‍ ജാമ്യം കിട്ടാനുള്ള സാധ്യത വിരളമാണെന്നുമാണ് ബന്ധുക്കള്‍ക്കു കിട്ടിയ നിയമോപദേശം. ഈ സാഹചര്യത്തിലാണ് കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും സുഹൃത്തും ഹൈക്കോടതി വിധി വന്നശേഷം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം കാവ്യയും പ്രതിയാകും. കാവ്യയെ വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഡിജിപി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ ഇരിക്കെ ഒരു പൊലീസുകാരന്റെ ഫോണില്‍ നിന്നും കാവ്യാമാധവനെ വിളിച്ചെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇന്നലെ ദിലീപിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രാസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഫോണ്‍ സംഭാഷണം ഹാജരാക്കിയിരുന്നു. ഇക്കാര്യമാണ് പള്‍സര്‍ സുനി ഇന്ന് സ്ഥിരീകരിച്ചത്. സുനിയുമായി പരിചയമില്ല എന്ന ദിലീപിന്റെ വാദം പൊളിക്കാനാണ് കോടതിയില്‍ ഈ തെളിവുകള്‍ നിരത്തിയതും.
കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നപ്പോഴാണ് ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്. അന്ന് പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ മുഖേന ദിലീപിനെയും കാവ്യയെയും വിളിക്കാന്‍ സുനി ശ്രമിച്ചു. പിന്നീട് ദിലീപേട്ടാ കുടുങ്ങി എന്ന ശബ്ദ സന്ദേശം സുനി പൊലീസുകാരന്റെ മൊബൈലില്‍ നിന്ന് അയക്കുകയായിരുന്നു. ഇതിനുശേഷം കാവ്യാമാധവന്റെ ലക്ഷ്യയിലേക്കും സുനി വിളിക്കാന്‍ ശ്രമിച്ചു. പിന്നീട് സ്വന്തം നിലക്കും പൊലീസുകാരന്‍ ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചതായും വിവരങ്ങളുണ്ട്.
തൃശൂരില്‍ നിന്നും പൊലീസുകാരന്‍ ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാള്‍ പിന്നീട് സിം കാര്‍ഡ് നശിപ്പിച്ചു കളഞ്ഞു. അന്വേഷണം മുന്നോട്ട് പോയ സാഹചര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന തരത്തില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് ഇയാള്‍ അന്വേഷണ സംഘത്തിനു മുന്നിലെത്തി.
മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും പൊലീസുകാരന്റെ ഫോണ്‍ രേഖകളും അടക്കം അന്വേഷണ സംഘം നിര്‍ണായക തെളിവായി മുദ്രവെച്ച കവറില്‍ കോടതിയില്‍ നല്‍കിയിരുന്നു. തനിക്കെതിരെ കാക്കനാട് ജയിലില്‍ ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ വാദം പ്രോസിക്യൂഷന്‍ പൊളിച്ചത് ഈ രേഖകള്‍ ഉപയോഗിച്ചാണെന്നാണ് വിവരം. തെളിവു നശിപ്പിക്കുക, പ്രതിയെ സഹായിക്കുക എന്നീ കുറ്റങ്ങള്‍ക്ക് പൊലീസുകാരതിരെ കേസെടുത്തേക്കും.
ശ്രീനഗറിലെ തെംഗ്‌പോറ മേഖലയില്‍ നടന്ന നിര്‍ഭാഗ്യകരമായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഡ്രൈവിംഗിനിടെയുള്ള ഫെയ്‌സ്ബുക്ക് ലൈവ് ചിത്രീകരണമാണ് ഇത്തവണ വില്ലന്‍ വേഷം അണിഞ്ഞിരിക്കുന്നതും.
ഫെയ്‌സ്ബുക്ക് ലൈവ് മുഖേന അപകടത്തിന്റെ നിമിഷങ്ങള്‍ തത്സമയം സമൂഹമാധ്യമങ്ങളില്‍ എത്തുകയായിരുന്നു. മാരുതി 800 ല്‍ സഞ്ചരിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഫെയ്‌സ് ബുക്ക് ലൈവ് ആരംഭിച്ചത്.
കാറിനുള്ളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ച് ആഘോഷം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ഡ്രൈവറും പങ്ക് ചേര്‍ന്നതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നു.
ഒരു ഘട്ടത്തില്‍ റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയായി കുതിച്ച മാരുതി 800 ന്റെ ദൃശ്യങ്ങളും ഫെയ്‌സ്ബുക്ക് ലൈവ് പകര്‍ത്തി.റോഡിലുപരി, വീഡിയോ ഫ്രെയിമില്‍ ഉള്‍പ്പെടാനുള്ള ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വീഡിയോ വെളിപ്പെടുത്തുന്നു.
ബഹളങ്ങള്‍ക്ക് ഇടയില്‍ റോഡില്‍ സഞ്ചരിച്ച ഹ്യുണ്ടായി ക്രെറ്റയെ മറിക്കടക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് പിഴച്ചു. അമിത വേഗതയുടെ് പശ്ചാത്തലത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട മാരുതി 800 ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ മാരുതി 800 പൂര്‍ണമായും തകര്‍ന്നു. രാജ്യത്തെ ആദ്യ ഫെയ്‌സ് ബുക്ക് ലൈവ് അപകടമാണ് ഇതെന്ന പേരിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സ്‌കൂള്‍ യൂണിഫോമില്‍ ആര്‍ത്തവരക്തം പറ്റിയതിനെ തുടര്‍ന്ന് അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സെന്തിള്‍ നഗര്‍ സ്വദേശിയായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. മകള്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം തങ്ങള്‍ക്ക് അറിയില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തുനിന്നും ലഭിച്ച കത്തിലാണ് മരണകാരണം വ്യക്തമായത്.
ആര്‍ത്തവത്തെ തുടര്‍ന്ന് ബെഞ്ചിലും യൂണിഫോമിലും രക്തം പറ്റിയതായി സഹപാഠികളാണ് വിദ്യാര്‍ത്ഥിനിയോട് പറഞ്ഞത്. തുടര്‍ന്ന് താന്‍ വീട്ടില്‍ പൊയ്ക്കോട്ടെ എന്ന് അധ്യാപികയോട് ചോദിച്ചപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് അധ്യാപിക അധിക്ഷേപിച്ച് സംസാരിക്കുകയും സാനിറ്ററി പാഡ് ശരീയായ രീതിയിലല്ലേ വെച്ചതെന്ന് ചോദിച്ച് ആക്ഷേപിക്കുകയും ചെയ്തതായാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.
കൂടാതെ അധ്യാപിക പറഞ്ഞത് അനുസരിച്ച് പ്രിന്‍സിപ്പാളിനെ കാണാന്‍ ചെന്നപ്പോള്‍ പ്രിന്‍സിപ്പാളും തന്നോട് രൂക്ഷമായി സംസാരിച്ചെന്നും കുറിപ്പിലുണ്ട്. സഹപാഠികള്‍ക്ക് ആര്‍ക്കും പരാതി ഇല്ലാത്തപ്പോള്‍ അധ്യാപികയും പ്രിന്‍സിപ്പാളും എന്തിനാണ് തന്നെ ചീത്ത പറഞ്ഞത്, താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും കത്തിലൂടെ വിദ്യാര്‍ത്ഥിനി ചോദിക്കുന്നുണ്ട്. സ്‌കൂളിന് മുമ്പില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കറുകച്ചാൽ ട്രഷറിക്ക് സമീപം ടോറസ് കയറി ഇറങ്ങി യുവതി കൊല്ലപ്പെട്ടത്. തെങ്ങണ കുന്നംതാനം സ്വദേശിനി പുത്തൻപുരക്കൽ സോഫി റഹ്മാൻ (45) എന്ന യുവതിക്കാണ് ഈ ദാരുണ അന്ത്യം സംഭവിച്ചത്. അടുത്തുള്ള കടയിൽ നിന്നും സാധങ്ങൾ വാങ്ങി ടു വീലറിൽ റോഡ് ക്രോസ് ചെയ്യും വഴി, ടോറസ് ടു വീലറിൽ ഇടിക്കുകയായിരുന്നു. ടോറസിന് അടിയിൽപെട്ട യുവതിയെയും വലിച്ചുകൊണ്ട് 100 മീറ്ററോളം വാഹനം മുന്നോട്ടു പോയി എന്നാണ് ദൃസാക്ഷികൾ നൽകിയ വിവരം. ടോറസ് അമിത വേഗതയിലായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. ചക്രങ്ങൾ കയറി ഇറങ്ങിയ യുവതി ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.യുവതി ചങ്ങനാശേരിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയാണ്
വിഷം അടങ്ങിയ കോള കൈയ്യിൽ പിടിച്ച് സെൽഫിയെടുത്തതിന് ശേഷം അതേ കോള കുടിച്ച് യുവതികൾ ആത്മഹത്യ ചെയ്തു. വാടക മുറിയിലാണ് വിഷം കഴിച്ച് പെൺകുട്ടികൾ ആത്മഹത്യ ചെയ്തത്. ഇൻഡോറിലെ വിജയ് നഗറിൽ ഒരു കോൾ സെന്ററിൽ ജോലി ചെയ്യുന്ന രചന, കാറ്ററിംഗ് സെന്ററിൽ ജോലി ചെയ്യുന്ന തൻവി എന്നിവരെയാണ് റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രണ്ട് ദിവസമായി രചനയെക്കാണത്തതിനെ തുടർന്ന് വീട്ടിലെത്തിയപ്പോളാണ് മരിച്ച നിലയിൽ യുവതികളുടെ മൃതദേഹം കണ്ടെത്തിയത്.
ഇരുവരും മരിച്ച് കിടന്ന സ്ഥലത്തിന് സമീപത്ത് നിന്ന പാതി മുറിച്ച കേക്കും കോള കുപ്പിയും ഇരുവരുടേയും ആത്മഹത്യ കുറിപ്പും കിട്ടിയിട്ടുണ്ട്. ഇരുവരുടേയും മൊബൈൽ ഫോർമാറ്റ് ചെയ്ത നിലയിലാണ്. വിഷം അടങ്ങിയ കോള കുടിക്കുന്നതിൻ തൊട്ട് മുൻപുള്ള സെൽഫി മാത്രമാണ് ഫോണിൽ നിന്നും കണ്ടെത്താനായത്.
രണ്ട് പേരും തങ്ങളുടെ കുടുംബത്തിനായി വെവ്വേറെ ആത്മഹത്യ കുറിപ്പുകൾ എഴുതിയിട്ടുണ്ട്. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇനി പിടിച്ച് നിൽക്കാൻ പറ്റില്ലെന്നും കത്തുകളിൽ യുവതികൾ വ്യക്തമാക്കുന്നു.