ഇന്ത്യയ്ക്ക് വേണ്ടി ടീമംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ എം.എസ്.ധോണിക്ക് നൽകുന്നതുപോലെയുളള പരിഗണന തനിക്ക് നൽകുന്നില്ലെന്ന് ഹർഭജൻ സിങ്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ധോണിയെ ഉൾപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ഹർഭജന്റെ പരാമർശം. ധോണിയെപോലെ തന്നെ താനും മുതിർന്ന കളിക്കാരനാണെന്നും പക്ഷേ തന്റെ കാര്യം വരുമ്പോൾ ഇതൊന്നും പരിഗണിക്കുന്നില്ലെന്നും ഹർഭജൻ എൻഡിടിവിയോട് പറഞ്ഞു. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും ഹർഭജൻ സിങ്ങിന്റെയോ ഗൗതം ഗംഭീറിന്റെയോ പേരുകൾ ചാമ്പ്യൻസ് ട്രോഫിക്കായുളള ടീം സെലക്ഷൻ സമയത്ത് പരാമർശിച്ചിരുന്നില്ല.
”ബാറ്റിങ്ങിനു പുറമേ മറ്റു തരത്തിലും ധോണി ടീമിനുവേണ്ടി നിരവധി ചെയ്തിട്ടുണ്ടെന്നതിൽ ഒരു സംശയവുമില്ല. അത് ഫോമിലാണെങ്കിലും അല്ലെങ്കിലും. ധോണി ക്യാപ്റ്റനാണ്. ധോണിക്ക് കളിയെക്കുറിച്ച് നന്നായി അറിയാം. ചില സമയത്ത് പല യുവതാരങ്ങൾക്കും ധോണിയുടെ പിന്തുണ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. എന്നാൽ ധോണിക്ക് ലഭിക്കുന്നതുപോലെയുളള പ്രത്യേക പരിഗണന എന്നെ പോലുളളവർക്ക് നൽകുന്നില്ല”.
”ഞാനും വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നു. ചില മൽസരങ്ങൾ വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്തു. രണ്ടു ലോകകപ്പുകൾ നേടിയതിൽ എനിക്കും പങ്കുണ്ട്. അങ്ങനെയെങ്കിൽ ചിലർക്കു മാത്രമല്ലാതെ മറ്റു ചില കളിക്കാർക്കും ആനുകൂല്യം നൽകണം. അതർഹിക്കുന്നവരിൽ ഒരാൾ ഞാനാണ്. പക്ഷേ എന്നിട്ടും കിട്ടാത്തതെന്താണെന്ന് മനസ്സിലാകുന്നില്ല. ഇതിനു മറുപടി നൽകേണ്ടത് സെലക്ടർമാരാണ്. അവർ ടീം ഇന്ത്യയ്ക്കു നൽകുന്നതുപോലെയുളള സംഭാവനകൾ ഞങ്ങളും നൽകുന്നുണ്ട്. ഞങ്ങളും രാജ്യത്തിനുവേണ്ടി കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്”.
”ഒരാൾ നന്നായി കളിക്കുന്നുണ്ടെങ്കിൽ അയാൾക്ക് അർഹമായ പരിഗണന നൽകണം. ഒന്നുകില്ലെങ്കിലും ടീം സെലക്ട് ചെയ്യുമ്പോൾ അയാളെ പരിഗണിക്കുകയെങ്കിലും ചെയ്യണം. രണ്ടു വ്യക്തികൾക്ക് രണ്ടു നിയമങ്ങൾ വയ്ക്കുന്നത് എന്തിനാണ്?. ഈ കാരണങ്ങൾകൊണ്ടാണ് നിങ്ങളെ തിരഞ്ഞെടുക്കാത്തതെന്നു പറഞ്ഞാൽ നമുക്ക് മനസ്സിലാകും. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല. നിങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നു പറഞ്ഞാൽ എനിക്ക് അതിന് അനുസരിച്ച് കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും”- ഹർഭജൻ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ വിലമതിക്കാനാവാത്ത സ്വത്താണ് ധോണിയെന്നായിരുന്നു ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിനായുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്ന അവസരത്തിൽ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ് പറഞ്ഞത്. കളിയിൽ നിർണായകമായ പല സന്ദർഭങ്ങളിലും ധോണിയുടെ ഉപദേശം ടീമിന് ഏറെ ഗുണകരമായിട്ടുണ്ട്. വിരാട് കോഹ്‌ലിയെ നല്ല രീതിയിൽ നയിക്കാൻ പറ്റിയ വ്യക്തി ധോണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദുബായിലെ ഇന്ത്യക്കാരെ മുഴുവന്‍ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന എമിറേറ്റ്സ് ഹില്ലിലാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. ഇന്ത്യന്‍ കുടുംബം താമസിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ദുബായിലെ എമിറ്റേറ്റ്സ് ഹില്ലില്‍ നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവിടുത്തെ ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ വില്ലയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. നേപ്പാള്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ട യുവതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വില്ലയിലെ ശുചീകരണത്തൊഴിലാളിയായ യുവാവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ വീടിനകത്ത് വെച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തുള്ള കാട്ടില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട നേപ്പാളി യുവതിയെ ഇയാള്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വീട്ടില്‍ രാത്രി എത്തിച്ചതായിരുന്നു. ഇരുവരും ഒരുമിച്ച് രാത്രി ചിലവഴിച്ചു. ഒരു ടാക്സിയില്‍ യുവതി വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഇരുപത്തിയൊന്നാം തിയ്യതിയാണ് കൊലപാതകം നടന്നത്. സംഭവ ദിവസം പ്രതിയും യുവതിയും തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവിലാകാം കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല നടത്തിയത് എങ്ങനെയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. കാട്ടിലൊളിപ്പിച്ച യുവതിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മറ്റു തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും പോലീസ് പിടികൂടി.
കോര്‍പ്പറേഷന്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒബ്‌റോണ്‍ മാള്‍ അധികൃതര്‍ അടച്ചു പൂട്ടി. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനെത്തുടര്‍ന്നാണ് മാള്‍ അടച്ചു പൂട്ടിയത്. കഴിഞ്ഞയാഴ്ചയുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കോര്‍പ്പറേഷന്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ തിരക്കുകളുള്ള മാളുകളിലൊന്നായിരുന്നു ഒബ്‌റോണ്‍ മാള്‍. കോര്‍പ്പറേഷന്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോ അവഗണിച്ചും മാള്‍ അധികൃതര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് വാര്‍ത്തയായതിനെത്തുടര്‍ന്ന വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി കോര്‍പ്പറേഷനില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി മാള്‍ അടപ്പിച്ചത്. മാള്‍ പൂട്ടിച്ചതടക്കമുള്ള മുഴുവന്‍ നടപടികളും കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിക്കുകയും ചെയ്തു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി മാള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോര്‍പ്പറേഷന്‍ അധികൃതരും അഗ്‌നിശമനസേനയും മാളില്‍ സുരക്ഷാ പരിശോധന നടത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രഞ്ജിനി ഹരിദാസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്‍മ്മ വരിക ആ മംഗ്ലീഷും, പിന്നെ ആ അട്ടഹാസചിരിയുമാണ്. പക്ഷെ അവതാരകകലയെ ഇത്രത്തോളം പ്രശസ്തമാക്കിയ ഒരു അവതാരിക മുന്പ് മലയാളത്തില്‍ ഉണ്ടായിട്ടില്ല. അതാണ് രഞ്ജിനിയുടെ വിജയം. പക്ഷെ ഒരുകാലത്ത് മിനിസ്ക്രീനിലും അവാര്‍ഡ് വേദികളിലും കത്തിനിന്ന രഞ്ജിനിയെ ഇപ്പോള്‍ ടിവി ഷോകളില്‍ ഒന്നും കാണാനില്ല. പുതിയ താരങ്ങള്‍ വന്നപ്പോള്‍ രഞ്ജിനി ഒഴിയാക്കപ്പെട്ടോ?, അതോ രഞ്ജിനിയ്ക്ക് വല്ല വിലക്കും ഉണ്ടോ ?, രഞ്ജിനി എവിടെ?.
1982, ഏപ്രില്‍ 23 ന് കൊച്ചിയിലാണ് രഞ്ജിനിയുടെ ജനനം. ഗിരിനഗറിലെ കേന്ദ്രവിദ്യാലയത്തില്‍ പ്രഥമിക വിദ്യാഭ്യാസം നേടിയ രഞ്ജിനി സെന്റ് തെരേസ കോളേജില്‍ നിന്ന് ബിരുദം നേടി. യുകെയില്‍ പോയി എംബിഎ ചെയ്തു. അമ്മയായിരുന്നു എന്നും രഞ്ജിനിയ്ക്ക് പിന്തുണ. ചെറിയ പ്രായം മുതലേ താന്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന് മുമ്പൊരു അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞിരുന്നു. യുകെയില്‍ പഠിക്കുമ്പോഴാണ് രഞ്ജിനി മോഡലിങ് രംഗത്തെ സാധ്യതകളെ കുറിച്ച് അറിഞ്ഞത്. പിന്നീട് ആ രംഗത്ത് ഭാഗ്യ പരീക്ഷണം നടത്തി. 2000 ല്‍ ഫെമിന മിസ് കേരളയായി രഞ്ജിനി ഹരിദാസ് തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയാണ് രഞ്ജിനിയെ പ്രശസ്തിയാക്കിയത്. വളരെ എനര്‍ജറ്റിക്കായ, ഇംഗ്ലീഷും മലയാളവും കൂടിക്കലര്‍ന്ന സംസാരവും രഞ്ജിനിയെ വ്യത്യസ്തയാക്കി.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നാര്‍ രഞ്ജിനി ഹരിദാസ്, രഞ്ജിനി ഹരിദാസ് എന്നാല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നും പറയുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. കേരളത്തില്‍ റിയാലിറ്റി ഷോകള്‍ ശ്രദ്ധിക്കപ്പെട്ടത് രഞ്ജിനിയിലൂടെയാണെന്ന് പറഞ്ഞാലും തെറ്റില്ല. പിന്നെ അവതാരക ലോകത്ത് രഞ്ജിനി ഹരിദാസ് യുഗമായിരുന്നു. എവിടെ സ്‌റ്റേഡ് ഷോ നടത്തിയാലും റിയാലിറ്റി ഷോ നടത്തിയാലും അവാര്‍ഡ് ദാനം നടത്തിയാലും രഞ്ജിനി ഹരിദാസ് അവതാരകയായി എത്തും. ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ്, ഏഷ്യവിഷന്‍ ഫിലിം അവാര്‍ഡ്, അമൃത ടിവി ഫിലിം അവാര്‍ഡ്, സൈമ.. അങ്ങനെ രഞ്ജിനി മുന്നില്‍ നിന്ന് നടത്തിയ അവാര്‍ഡ് നൈറ്റുകള്‍ക്ക് കൈയ്യും കണക്കുമില്ല.
നടുവിരലിൽ വോട്ട് ചെയ്തതും അത് ഉയർത്തി പിടിച്ച് സെൽഫി എടുത്തതിന്റെ പേരിലും രഞ്ജിനി പഴികേട്ടു. കേരളത്തിൽ പട്ടികളെ സംരക്ഷിക്കണം എന്ന് പറഞ്ഞ് രംഗത്തെത്തിയതിനായിരുന്നു ഒടുവിലത്തെ പ്രശ്നം. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനങ്ങളും രഞ്ജിനിക്കെതിരെ ഉയർന്നു.
പ്രശസ്തിയിലേക്ക് കയറുമ്പോല്‍ രഞ്ജിനിയ്‌ക്കൊപ്പം വിവാദങ്ങളും ഉണ്ടായിരുന്നു. സ്വന്തം അഭിപ്രായം എവിടെയും വെട്ടി തുറന്ന് പറയുന്ന രഞ്ജിനിയുടെ സ്വഭാവവും വസ്ത്രധാരണ രീതിയും കുറച്ചൊന്നുമല്ല താരത്തെ വിവാദത്തിലാക്കിയത്. മലയാള ഭാഷയെ രഞ്ജിനി കൊല്ലുകയാണ് എന്ന ആരോപണവും ഉണ്ടായിരുന്നു. ഗീതം എന്ന ചിത്രത്തില്‍ ബാലതാരമായാണ് രഞ്ജിനി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.
ഒരു സ്റ്റേജ് പരിപാടിയ്ക്ക് ഇടയില്‍ നടന്‍ ജഗതി ശ്രീകുമാര്‍ രഞ്ജിനിയുടെ അവതരണത്തെ കളിയാക്കിയ സംഭവം കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് വലിയ പ്രാധാന്യം നേടിയിരുന്നു. ബോബി ചെമ്മണ്ണൂറിന്റെ ബ്രാന്റ് ഈവന്റിന് വേണ്ടി കേരളത്തിലെത്തിയ മറഡോണയുമായി രഞ്ജിനിക്ക് വഴിവിട്ട ബന്ധമുണ്ട് എന്നായിരുന്നു മറ്റൊരു വാര്‍ത്ത. എയർപോർട്ടിൽ ക്യൂ തെറ്റിച്ചതിന് ഉണ്ടായ തർക്കവും പൊലീസും കേസുമൊക്കെ പല വിവാദങ്ങള്‍ ഉണ്ടാക്കി.
1986 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം സാജന എന്ന കൊച്ചുകുട്ടിയായെത്തി. മോഹന്‍ലാലും, ദിലീപും, ജയറാമും മുഖ്യ വേഷത്തിലെത്തിയ ചൈന ടൌണില്‍ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായ രഞ്ജി ഹരിദാസായി തന്നെ രഞ്ജിനി എത്തി. തുടര്‍ന്ന് തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലും അവതാരകയുടെ വേഷത്തിലെത്തി.ഒരിക്കല്‍ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ വച്ച് ദിലീപ് അഭിനയ മോഹമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഹേയ് ഇല്ല എന്നായിരുന്നു രഞ്ജിനിയുടെ മറുപടി. അങ്ങനെ ഒരു പ്ലാനേ ഇല്ല എന്ന് പറഞ്ഞപ്പോള്‍ ആ പരസരത്തേക്ക് കാണരുത് എന്ന് ദിലീപും പറഞ്ഞു.
എന്നാല്‍ സിനിമ വേണ്ട എന്ന് പറഞ്ഞു നടന്ന രഞ്ജിനി ഹരിദാസ് എന്‍ട്രി എന്ന ചിത്രത്തിലൂടെ നായികയായി എന്‍ട്രി ചെയ്തു. ബാബുരാജിനൊപ്പം എസിപി ശ്രയ എന്ന കഥാപാത്രത്തെയാണ് രഞ്ജിനി അവതരിപ്പിച്ചത്. പക്ഷെ സിനിമ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. ഇപ്പോള്‍ രഞ്ജിനി ചാനലില്‍ സജീവമല്ല. ഒരു അവാര്‍ഡ് നൈറ്റിലും കാണുന്നില്ല. രഞ്ജിനി എവിടെയെന്നു ആര്‍ക്കും അത്ര പിടിയില്ല എന്നതാണ് സത്യം.
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സന്തോഷത്തിലായിരുന്നു മാലി ലൈറ്റ്‌നിങ് വില്ലയില്‍ കെ. മെയില്‍ മുഹമ്മദ് അസ്സമിന്റെ ഭാര്യ ഐഷത്ത് റൈഹ (25). പക്ഷെ ആ സന്തോഷത്തിനു ആയുസ്സ് വെറും പത്തു മിനിറ്റ് മാത്രമായിരുന്നു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സബൈന്‍സ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഐഷത്ത്. മൂന്നു മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് പള്ളിച്ചിറങ്ങരയിലെ വാടക വീട്ടിലേക്ക് പോകാനായി ആശുപത്രിക്ക് മുന്നില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറിയ ഐഷത്ത് പത്ത് മിനിറ്റിനകം വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.
ഓട്ടോയിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച രാത്രി 12.50ഓടെയാണ് അപകടം. ഓട്ടോറിക്ഷയിലേക്ക് ആദ്യം ഐഷത്തും പിന്നാലെ ബന്ധുവായ സ്ത്രീയും കയറിയപ്പോഴേയ്ക്കും എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയുമായി മുന്നോട്ടു കുതിച്ച കാറ് പോസ്റ്റിലിടിച്ചാണ് നിന്നത്. ഉടന്‍ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചങ്കിലും ഐഷത്തിനെ രക്ഷിക്കാനായില്ല. ഓട്ടോഡ്രൈവര്‍ മൂവാറ്റുപുഴ പായിപ്ര ചെളിക്കണ്ടത്തില്‍ മുഹമ്മദിനും കാര്‍യാത്രക്കാരായ രണ്ട് പേര്‍ക്കും പരിക്കുണ്ട്. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്.
മൂന്നു വര്‍ഷം മുമ്പായിരുന്നു മാലി സ്വദേശികളായ ഐഷത്ത് റൈഹയുടെയും അസം മുഹമ്മദിന്റെയും വിവാഹം. കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മൂന്നു മാസം മുമ്പാണ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ സബൈന്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നത്. വന്ധ്യതാ ചികിത്സാരംഗത്തെ അറിയപ്പെടുന്ന ഡോക്ടറായ എസ്. സബൈന്റെ ചികിത്സയിലായിരുന്നു മൂന്നു മാസവും. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ വാടകയ്ക്ക് താമസിച്ചായിരുന്നു ചികിത്സ. ചൊവ്വാഴ്ച രാത്രിയോടെ പരിശോധനാ ഫലം വന്നപ്പോഴാണ് ഐഷത്ത് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഈ സന്തോഷം ഡോക്ടര്‍ തന്നെയാണ് ഇവരെ അറിയിച്ചതും. വിവരം അറിഞ്ഞ നിമിഷത്തില്‍ നിറഞ്ഞ സന്തോഷത്തോടെ ഐഷത്തും അസം മുഹമ്മദും കെട്ടിപ്പിടിച്ചു.
സന്തോഷം പങ്കിടാന്‍ മധുരപലഹാരങ്ങളും വാങ്ങിയാണ് ഇവര്‍ പുറത്തേക്ക് പോയത്. ആശുപത്രിയുടെ മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറി. ആദ്യം ഐഷത്തും പിന്നാലെ ബന്ധു ഐഷത്ത് അബ്ദുള്ളയും കയറി. അതിനു പിറകില്‍ ഭര്‍ത്താവ് അസം മുഹമ്മദ് വണ്ടിയിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ആണ് പാഞ്ഞെത്തിയ കാര്‍ ഓട്ടോയെ ഇടിച്ച് തെറിപ്പിച്ച് ഇലക്ട്രിക് പോസ്റ്റിലേക്ക് ഞെരുക്കിയത്. ഐഷത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ കുന്നമംഗലത്തെ വീട്ടമ്മയുടെത് കൊലപാതകമാണെന്ന് സൂചന. ഇവരുടെ ഒന്നര വയസുകാരി മകളുടെ മൃതദേഹം സരോവരത്തിന് സമീപമുള്ള കനാലില്‍ നിന്ന് കണ്ടെത്തി. വീട്ടമ്മയെയും മകളെയും കൊന്നത് ഒരാളാണ് എന്നാണ് അനുമാനം.
38 കാരിയായ ഷാഹിദയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മകളെയും ഭര്‍ത്താവ് ബഷീറിനെയും കാണാനില്ലായിരുന്നു. കുട്ടിയുടെ മൃതദേഹമാണ് ഇപ്പോള്‍ കനാലില്‍ നിന്നു കണ്ടെത്തിയത്. ഷാഹിദയെയും മകളെയും ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് ബഷീര്‍ മൊഴി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് കാരണം വ്യക്തമായിട്ടില്ല. പണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നു. കുന്നമംഗലം കളരിക്കണ്ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഷാഹിദയെ കൊന്നതാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാഹിദയെ മരിച്ച നിലയില്‍ കണ്ടത്. ഈ സമയം ബഷീറിനെയും കുട്ടിയെയും കാണാതായിരുന്നു. ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് ഷാഹിദയെ കൊന്നതെന്ന് കരുതുന്നു. യുവതിയുടെ കാലുകള്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച നിലയിലായിരുന്നു. ഒന്നര വയസുള്ള മകളെ അന്ന് തന്നെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയിരിക്കുന്നത്.
ഷാഹിദ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോലീസ് ഇന്‍ക്വസ്റ്റില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളും ശരീരത്തിലുണ്ടായിരുന്നു. മുറിവുകള്‍ പുതിയതാണെന്ന് പോലീസ് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. മരണത്തിന് തൊട്ടുമുമ്പുണ്ടായ മുറിവാണിതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. ഷാഹിദയുടെ രണ്ടാം ഭര്‍ത്താവാണ് ബഷീര്‍.
ഷാഹിദയുടെ ആദ്യ ഭര്‍ത്താവില്‍ അവര്‍ക്ക് രണ്ടു മക്കളുണ്ട്. ഇവര്‍ രണ്ടുപേരും ആദ്യ ഭര്‍ത്താവിന് ഒപ്പമാണ് താമസം. വിവാഹ മോചന സമയത്ത് ലഭിച്ച നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോഴത്തെ കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. നഷ്ടപരിഹാരമായി കിട്ടിയ പണം ഉപയോഗിച്ച് ചെറിയ വീട് വച്ചായിരുന്നു ഷാഹിദയുടെ താമസം. ബാക്കി വന്ന കുറച്ച് സംഖ്യ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ സംഖ്യ കിട്ടണമെന്ന് ബഷീര്‍ ഇടയ്ക്കിടെ ആവശ്യപ്പെടാറുണ്ടായിരുന്നു എന്നാണ് വിവരം. ഷാഹിദ മരിച്ച ദിവസം വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടില്‍ എത്തിയ ബന്ധുവാണ് ഷാഹിദ മരിച്ച് കിടക്കുന്നത് ആദ്യം കണ്ടത്. വിളിച്ചിട്ട് ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. പിന്നീട് ബഷീറിനെയും മകളെയും കണ്ടെത്താന്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. കുട്ടിയുടെ മൃതദേഹം സരോവരത്തിന് അടുത്ത കനാലില്‍ നിന്നാണ് ലഭിച്ചത്.
കുടുംബവും ഒന്നിച്ചു യാത്രപോയ യുവതികളെ കാറില്‍ നിന്ന് വലിച്ചിറക്കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി
ഉത്തര്‍പ്രദേശില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെ കാറില്‍ നിന്ന് വലിച്ചിറക്കി ആറംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഇവരെ തടയാന്‍ ശ്രമിച്ച യുവാവിനെ ആക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. ഇന്ന് വെളുപ്പിന് ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ബുലന്ദേശ്വറിലേക്ക് സഞ്ചരിക്കുന്നതിനിടെ യമുനാ എക്‌സ് പ്രസ് പാതയിലാണ് സംഭവം. ചികിത്സയില്‍ കഴിയുകയായിരുന്ന ബന്ധുവിനെ കാണാന്‍ പോവുകയായിരുന്നു ഇവര്‍. ജുവര്‍ സ്വദേശികളായ കുടുംബം യാത്ര ചെയ്ത കാര്‍ ആയുധധാരികളായ ആറംഗ സംഘം തടഞ്ഞു നിര്‍ത്തി കവര്‍ച്ച ചെയ്തതിന് ശേഷം സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. കാറിന്റെ ടയറിലേക്ക് അക്രിമകള്‍ എന്തോ എറിഞ്ഞ് കേട് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചറായ കാര്‍ അവിടെ നിര്‍ത്താതെ കുറച്ച് ദൂരം സഞ്ചരിച്ചതിന് ശേഷമാണ് ഡ്രൈവര്‍ കാര്‍ നിര്‍ത്തിയത്. എന്നാല്‍ ഇവരെ പിന്തുടര്‍ന്നെത്തിയ മോഷണസംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന യുവാവിനെ അക്രമികൾ വെടിവച്ചു കൊന്നു
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ സമരത്തിനെത്തിയ യുവമോര്‍ച്ചക്കാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെക്രട്ടേറിയേറ്റിനു മുന്നില്‍ കയ്യാങ്കളി. വാക്കേറ്റവും ബഹളവും കഴിഞ്ഞ് പരസ്പരം കുപ്പിയും വടികളും വലിച്ചെറിഞ്ഞാണ് ഇരുകൂട്ടരും സര്‍ക്കാരിനെതിരെയുള്ള സമരം തമ്മില്‍ തല്ലി ആഘോഷിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരവേദി സംബന്ധിച്ച ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ തര്‍ക്കമാണ് ഇന്ന് രാവിലെ സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരത്തിനായി ഇരുകൂട്ടര്‍ക്കും സമരഗേറ്റ് എന്നറിയപ്പെടുന്ന സെക്രട്ടേറിയേറ്റിലെ നോര്‍ത്ത് ഗേറ്റ് വേണമെന്ന ആവശ്യമാണ് തര്‍ക്കത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
ഇന്നലെ വൈകിട്ട് സമരവേദി സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ഇവിടേക്ക് പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ മുദ്രാവാക്യം വിളികളുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ത്തിന് തുടക്കമായത്. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം പോസ്റ്ററുകള്‍ നശിപ്പിക്കുകയും കുപ്പികളും വടികളും വലിച്ചെറിയാനും തുടങ്ങി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കല്ലേറുണ്ടായത് രംഗം കൂടുതല്‍ വഷളാക്കി.
സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നിലൂടെയുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചു. പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിന്‍തിരിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റേയും യുവമോര്‍ച്ചയുടേയും ജാഥകള്‍ ഇവിടേക്ക് എത്തുന്നതിനാള്‍ കൂടുതല്‍ സംഘര്‍ഷമൊഴിവാക്കാന്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.
മുംബൈയില്‍ ജസ്റ്റിന്‍ ബീബറുടെ സംഗീത പരിപാടിയുടെ സംഘാടകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ പിഴ വന്നേക്കുമെന്ന് സൂചന. സ്‌പോണ്‍സര്‍മാരെയും പങ്കാളികളെയും സംബന്ധിച്ച് പൂര്‍ണ്ണ വിവരം നല്‍കാത്തതിന് താനെ കളക്ടറേറ്റിലെ വിനോദ വകുപ്പ് സംഘാടകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇക്കാര്യത്തില്‍ 2.77 കോടി പിഴ ഒടുക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് സംഘാടകരായ വൈറ്റ് ഫോക്‌സ് എം.ഡി അര്‍ജുന്‍ ജെയിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.
അനുവദിച്ചതിലും കൂടുതല്‍ ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനും വിശദീകരണം തേടിയിട്ടുണ്ട്. പരിപാടിക്ക് അനുമതി തേടിയുളള സത്യവാങ്മൂലത്തില്‍ മറ്റേതെങ്കിലും പങ്കാളിയെയോ സ്‌പോണ്‍സര്‍മാരെയോ നടത്തിപ്പുകാര്‍ പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരുമെന്ന് നോട്ടീസില്‍ പറുന്നു. ഏഴുദിവസമാണ് നോട്ടീസിന് മറുപടി നല്‍കാന്‍ അനുവദിച്ചിരിക്കുന്നത്.
കേരളത്തില്‍ നടിമാര്‍ക്ക് മാത്രമായി ഒരു സംഘടന രൂപം കൊണ്ടത് വലിയ വാര്‍ത്തയായിരുന്നു. ഒരു സംഘടന രൂപീകരിച്ചു എന്നതിനേക്കാള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് വനിതാ താരസംഘടനാ നേതൃത്ത്വം നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങളാണ് ഗൗരവമായി ഇവിടെയും സംഘടനകള്‍ കാണുന്നത്.
സിനിമാ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സെറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യം ഈ മേഖലയെ മോശമായി ചിത്രീകരിക്കാന്‍ മാത്രമേ വഴിവയ്ക്കൂ എന്നാണ് തെന്നിന്ത്യന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ വികാരം.
തമിഴകത്തും തെലുങ്കിലും കന്നടയിലുമൊന്നും ഇത്തരം ആവശ്യങ്ങള്‍ അഗീകരിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലന്നാണ് നിര്‍മ്മാതാക്കള്‍ക്കിടയിലെയും സംവിധായകര്‍ക്കിടയിലെയും പ്രതികരണം. താരങ്ങളില്‍ വലിയ വിഭാഗവും കേരളത്തിലെ പോലെ തന്നെ ഇവിടെയും നടിമാര്‍ നേതൃത്ത്വം നല്‍കുന്ന സംഘടനക്കെതിരാണ്.
കേരളത്തില്‍ രൂപീകരിച്ച സംഘടനയുടെ ഭാഗമായാല്‍ അവരെ തെന്നിന്ത്യന്‍ സിനിമാരംഗത്ത് നിന്നു തന്നെ ഔട്ടാക്കുമെന്നാണ് മുന്നറിയിപ്പ്. നിരവധി തമിഴ് സിനിമകളുടെ ഷൂട്ടിങ്ങ് അതിരപ്പള്ളിയുള്‍പ്പെടെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടക്കാറുണ്ട് എന്നതിനാല്‍ ഗൗരവമായി തന്നെയാണ് നടിമാര്‍ നേതൃത്ത്വം നല്‍കുന്ന സംഘടനയെ തെന്നിന്ത്യന്‍ സിനിമാലോകം കാണുന്നത്.
കേരളത്തിലെ താരസംഘടനയായ അമ്മ, നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയും മറ്റു സംഘടനകള്‍ എന്നിവയുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷം മാത്രം പരസ്യമായി നിലപാട് വ്യക്തമാക്കാമെന്നാണ് കോളിവുഡിലെ സിനിമാ സംഘടനകളുടെ നിലപാട്. സ്ത്രീകള്‍ സംഘടിക്കുന്നതിനോ സംഘടനയുണ്ടാക്കുന്നതിനോ എതിരല്ലങ്കിലും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ‘ഇരുക്കുന്ന കൊമ്പ് മുറിക്കുന്നതിനോ’ ആരോടെങ്കിലും ‘പക’ വീട്ടുന്നതിനോ ആയിരിക്കരുതെന്ന നിര്‍ബന്ധം കോളിവുഡിലെ പ്രമുഖര്‍ക്കുണ്ട്.
ഇപ്പോള്‍ ഉണ്ടാക്കിയ സംഘടനയുടെ തലപ്പത്തുള്ളവരില്‍ തെന്നിന്ത്യയില്‍ അറിയപ്പെടുന്നവരാണ് പാര്‍വതിയും, രമ്യാ നമ്പീശനും. മഞ്ജു വാര്യരാകട്ടെ തമിഴകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലുമാണ്. കേരളത്തിലെ സിനിമാ സംഘടനകള്‍ ഇവര്‍ക്ക് ‘അപ്രഖ്യാപിത’ വിലക്ക് പ്രഖ്യാപിച്ചാല്‍ ആ പാത പിന്തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും വിലക്ക് വരുമെന്നാണ് സൂചന. കേരളത്തില്‍ അമ്മയുടെ യോഗത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. ഈ നടിമാരുടെ അവസരങ്ങളില്‍ ‘വിലങ്ങിടാന്‍’ ചില മലയാള സിനിമാ പ്രവര്‍ത്തകരും ചരടുവലി തുടങ്ങിയിട്ടുണ്ട്.