Latest News

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്റെ സഹതടവുകാരൻ ജിൻസണിന്റെ മൊഴി പുറത്ത്. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ജിൻസണിന്റെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പകർപ്പ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ജയിലിൽനിന്നും നാദിർഷായെ ഫോൺ വിളിക്കുന്നത് കേട്ടെന്ന് ജിൻസൺ മൊഴി നൽകിയിട്ടുണ്ട്. സെല്ലിൽ എനിക്കൊപ്പമായിരുന്നു സുനിൽ കുമാർ. ഫോണിൽ പല തവണ ആരെയോ വിളിക്കുന്നത് കേട്ടു. ആരെയാണെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ നാദിർഷായെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ആണെന്നു പറഞ്ഞു. പണം സംബന്ധമായ കാര്യങ്ങളാണ് സംസാരിച്ചത്. പക്ഷേ അതൊരിക്കലും ബ്ലാക്മെയിൽ രൂപത്തിൽ ആയിരുന്നില്ല. സൗഹാർദപരമായിട്ടാണ് സംസാരിച്ചത്. തർക്കമുണ്ടായിരുന്നതായി തോന്നിയില്ല. എന്തോ ഒരു സാധനം കാവ്യയുടെ കടയിൽ ഏൽപ്പിച്ചെന്ന് പറയുന്നത് കേട്ടുവെന്നും ജിൻസൺ നൽകിയ മൊഴിയിലുണ്ട്.

 

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെയും നാദിർഷായെയും കാവ്യയുടെ അമ്മ ശ്യാമളയെയും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. ശാസ്ത്രീയമായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. മൊഴികളിൽ വൈരുദ്ധ്യത കണ്ടെത്തിയതിനെത്തുടർന്നാണ് ദിലീപിനെയും നാദിർഷായെയും വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ കാക്കനാടുളള ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയിലാണ് ഏല്‍പ്പിച്ചതെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാവ്യ മാധവന്റെ പേരിലാണെങ്കിലും സ്ഥാപനത്തിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അമ്മ ശ്യാമളയെന്നാണ് സൂചന.

തിരുവനന്തപുരം: പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ നിന്ന് നാദിര്‍ഷയെ മൂന്ന് തവണ വിളിച്ചിട്ടുണ്ടെന്ന് ജിന്‍സന്റെ മൊഴി. ഇവയില്‍ ഒരു കോള്‍ 8 മിനിറ്റ് വരെ നീണ്ടു നിന്നെന്നും ജിന്‍സണ്‍ മൊഴി നല്‍കി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സണ്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് ഇക്കാര്യം അറിയിച്ചത്. നാദിര്‍ഷയെയും അപ്പുണ്ണിയെയും മൂന്ന് ദിവസം തുടര്‍ച്ചയായി വിളിച്ചു. ലക്ഷ്യയില്‍ എന്തോ കൊടുത്തിട്ടുണ്ടെന്ന് പറയുന്നത് കേട്ടെന്നും ജിന്‍സണ്‍ പറഞ്ഞു.

നാദിര്‍ഷ, ദിലീപ് എന്നിവരുമായി മറ്റ് ചില ഇടപാടുകള്‍ ഉണ്ടെന്നും സുനി പറഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കും തന്നെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് സുനി പറഞ്ഞുവെന്നും രഹസ്യ മൊഴിയില്‍ പറയുന്നു. നടി ആക്രമണത്തിനിരയായ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും ജിന്‍സണ്‍ പറഞ്ഞു. സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.

ആക്രമണം നടക്കുന്നതിനു മുമ്പ് സുനി വിളിച്ചിരുന്ന നാല് ഫോണ്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഈ കോളുകള്‍ക്കു പിന്നാലെ അപ്പുണ്ണിയുടെ നമ്പറുകളിലേക്ക് പല നമ്പറുകളില്‍ നിന്നും കോളുകള്‍ വന്നിരുന്നു. എന്നാല്‍ പോലീസ് നല്‍കിയ നാല് നമ്പറുകള്‍ അറിയില്ലെന്നാണ് അപ്പുണ്ണി അറിയിച്ചത്.

ദിലീപിന്റെ ഭാര്യയും നടിയെ ആക്രമിച്ച കേസില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്നയാളുമായ കാവ്യ മാധവനെക്കുറിച്ചു വിവരമില്ല. കഴിഞ്ഞ ദിവസം കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലും അതിനു മുമ്പു വീട്ടിലും പോലീസ് എത്തിയപ്പോഴും കാവ്യയുടെ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. ദിലീപിനൊപ്പവും കാവ്യയില്ലെന്നാണു വിവരം.

അങ്ങേയറ്റം സെന്‍സേഷണലായി കേസ് മുന്നോട്ടു പോകുന്നതിനിടയാണു കാവ്യയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്. പോലീസിന് അന്വേഷണം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ കാവ്യയുടെ പ്രതികരണം കൂടി ആവശ്യമാണ്. കാവ്യ എത്താന്‍ സാധ്യതയുള്ള ഇടങ്ങളെപ്പറ്റി പോലീസിനു ധാരണയുണ്ടെങ്കിലും ഇപ്പോള്‍ അതിനു ശ്രമിക്കാത്തതിനു പിന്നിലും തന്ത്രപരമായ നീക്കമാണെന്നാണു വിലയിരുത്തല്‍. ഇതിനിടെ ആരെങ്കിലുമായും കാവ്യ ബന്ധപ്പെടുന്നുണ്ടോ എന്നറിയാന്‍ ഇവരോട് അടുപ്പം പുലര്‍ത്തുന്നയാളുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്.

കൊച്ചി വെണ്ണലയിലെ വീട്ടില്‍നിന്നും ഇന്നലെ ഉച്ചയ്ക്കു പതിനൊന്നോടെ ഇവര്‍ ഇറങ്ങിയെന്നാണു ക്രൈം ബ്രാഞ്ച് നല്‍കുന്ന സൂചന. തുടര്‍ന്നു ഫോണ്‍ ഓണ്‍ ആക്കിയിട്ടില്ല. കാവ്യയുടെ അമ്മയും അച്ഛനും ഒപ്പമുണ്ടെന്നാണു വിവരം. കൊച്ചിയിലെ കെന്റ് കണ്‍സ്ട്രാക്ഷന്‍സില്‍ ഇവര്‍ക്ക് വില്ലയുണ്ട്. അവിടെയോ, അല്ലെങ്കില്‍ ഏതെങ്കിലും സുഹൃത്തുക്കളുടെ വീട്ടിലോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം. നാദിര്‍ഷയെക്കുറിച്ചും ഇപ്പോള്‍ വിവരമില്ല.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്. പൾസർ സുനിയടക്കമുള്ള പ്രതികൾ കാറിൽ വച്ച് നടിക്കെതിരെ നടത്തിയ​ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുള്ളത്. അതേസമയം കേസിൽ ഉടൻ ഉന്നതർ പിടിയിലാകുമെന്നും സൂചനകളുണ്ട്.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വേമ്പനാട്ട് കായലിൽ എറിഞ്ഞെന്നും, ഓടയിൽ ഒഴുക്കിയെന്നും നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു. പൾസർ സുനിയുടെ അഭിഭാഷകനെയടക്കം പരിശോധിച്ചിട്ടും പൊലീസിന് മെമ്മറി കാർഡ് കണ്ടെത്താനായിരുന്നില്ല. മെമ്മറി കാർഡ് ഇപ്പോഴും ലഭിച്ചതായി വിവരമില്ല. അതേസമയം ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് എപ്പോഴത്തേതാണെന്ന് മാത്രമാണ് സ്ഥിരീകരിക്കാനുള്ളതെന്നും പൊലീസ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

കേസിന്റെ അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയിൽ നിന്നും ഉത്തരമേഖല എ.ഡി.ജി.പി ബി.സന്ധ്യയെ മാറ്റിയെന്ന വാർത്തകൾ തെറ്റാണെന്ന് ഇന്നലെ ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. മുൻ ഡിജിപി ടി.പി.സെൻകുമാർ കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുറ്റപ്പെടുത്തിയ സാഹചര്യത്തിൽ ഡിജിപി ബെഹ്റ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് വിവരങ്ങൾ ആരാഞ്ഞു.

അന്വേഷണ സംഘം വിപുലമാക്കാനും കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും സന്ധ്യയ്ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്ന് പിന്നീട് ഡിജിപി വ്യക്തമാക്കി. കേസ് വലിച്ചുനീട്ടരുതെന്നും വേഗത്തിൽ അന്വേഷണം അവസാനിപ്പിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.

“കൂടിയാലോചനകൾക്ക് ശേഷമാണ് അന്വേഷണ സംഘം പ്രവർത്തിക്കുന്നത്. സംഘത്തിൽ ഏകോപനത്തിന്റെ പ്രശ്നമില്ല.”, ഡിജിപി വ്യക്തമാക്കി. കേസ് അന്വേഷണത്തിൽ പോരായ്മയില്ലെന്ന് എ.ഡി.ജി.പി സന്ധ്യയും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം വിശദമാക്കി അവർ ഡി.ജി.പിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ് എ.ഡി.ജി.പി ബി.സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ടെന്ന് വിരമിക്കുന്നതിന് തൊട്ട് മുമ്പ് ടി.പി.സെൻകുമാർ നിർദ്ദേശം നൽകിയിരുന്നു. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കേസിനെ പറ്റിയുള്ള പല കാര്യങ്ങളും അറിയുന്നില്ലെന്നും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ന്ന്കിട്ടുന്നതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെയാണ് അന്വേഷണസംഘത്തെ മാറ്റിയതായി റിപ്പോര്‍ട്ട് വന്നത്.

Read more.. കാവ്യയെയും അമ്മയെയും പറ്റി വിവരമില്ല; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്കു മാറിയെന്നു സൂചന; നാദിര്‍ഷയും ഒളിവില്‍; എല്ലാവരും നിരീക്ഷണത്തിലെന്ന് പോലീസ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി സുനില്‍കുമാര്‍ പറയുന്ന മാഡം കാവ്യാ മാധവന്റെ അമ്മ തന്നെയെന്ന് പൊലീസ്. തമ്മനത്തെ വില്ല ഇവരുടേതാണ്. അക്രമിച്ച് നടിയുടെ അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിച്ച ശേഷം തൊട്ടടുത്ത ദിവസം തന്നെ വീഡിയോയുടെ ഒരു കോപ്പി ഇവര്‍ക്ക് കൈമാറി എന്നാണ് സുനില്‍ കുമാറിന്റെ മൊഴി. വീഡിയോയുടെ മൂന്നു കോപ്പികളാണ് ആലപ്പുഴയിലെ സുഹൃത്തിന്റെ ലാപ്ടോപ്പ് ഉപയോഗിച്ച് എടുത്തത്. അതില്‍ സുനില്‍കുമാര്‍ സൂക്ഷിച്ചിരുന്നത് പൊലീസിന് ലഭിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ആ വീഡിയോ കണ്ടെത്താന്‍ കൂടിയാണ് കാവ്യയുടെ അമ്മയുടെ മേല്‍നോട്ടത്തിലുള്ള ലക്ഷ്യയില്‍ തെളിവെടുപ്പ് നടത്തിയത്.   നാദിര്‍ഷ പറഞ്ഞതനുസരിച്ചാണ് വീഡിയോ ശ്യാമളയെ ഏല്‍പ്പിച്ചതെന്ന് സുനില്‍കുമാര്‍ പൊലീസിനോട് പറയുന്നത്. സുനില്‍കുമാറിന്റെ മൊഴി ആദ്യഘട്ടത്തില്‍ പൊലീസ് മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് സുനിലിന്റെ മൊഴിയെ കൂടുതലായി പൊലീസ് വിശ്വാസത്തിലെടുത്തത്. ലക്ഷ്യയില്‍ മൂന്നു തവണയാണ് സുനില്‍കുമാര്‍ പോയത്. ആദ്യ രണ്ടു തവണ രണ്ടു ലക്ഷം രൂപ കൈപ്പറ്റാനും പിന്നീട് വീഡിയോ കൈമാറാനും- പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്ന് മൂന്നു മണിക്ക് ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്യാമളയോടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍ഗോഡ് നീലേശ്വരം രാജാറോഡിലെ സുപ്രിയ ടെക്സ്റ്റൈല്‍സ് ഇവരുടെ മേല്‍നോട്ടത്തിലായിരുന്നു. ഈ ബിസിനസ് പരിചയത്തിലാണ് ശ്യാമള വസ്ത്ര വ്യാപാര ശാലയായ ലക്ഷ്യയെ നയിച്ചത്.

Read more.. നടിയെ ആക്രമിച്ചപ്പോൾ പകർത്തിയ നശിപ്പിച്ചെന്നു പറയപ്പെടുന്ന മെമ്മറി കാർഡിൽ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായി സൂചന; എങ്കിൽ അത് കിട്ടിയത് ലക്ഷ്യയിലെ റെയ്‌ഡിൽ നിന്നോ ?

നടിയെ ആക്രമിച്ച സംഭവത്തിൽ സംവിധായകൻ നാദിർഷയുടെ പങ്കു വ്യക്തമാകുന്നു. ദിലീപുമായുള്ള അടുത്ത സൗഹൃദത്തിന്റെ പേരിലാണ് നാദിർഷയുടെ പേര് തുടക്കം മുതൽ കേസിലേക്ക് വലിച്ചിഴക്കപ്പെട്ടത്. അതേസമയം ഒടുവിൽ പുറത്തു വരുന്ന വിവരം അനുസരിച്ച് കേസിൽ അറസ്റ്റിലായ പൾസർ സുനിക്ക് നാദിർഷയുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജയിലിൽ കഴിയുന്നതിനിടെ സുനി മൂന്നു തവണ നാദിർഷയെ വിളിച്ചിരുന്നു. ഇതിൽ ഒരു കോൾ എട്ടുമിനിട്ടുവരെ നീണ്ടു. ഈ ഫോൺ രേഖകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെയും നാദിർഷയെയും പൊലീസ് ചോദ്യം ചെയ്തത്. അതേസമയം സുനി തന്നെ വിളിച്ച കാര്യം ദിലീപിനോട് പറഞ്ഞിരുന്നില്ലെന്നു നാദിർഷ പൊലീസിനു നൽകിയ മൊഴിയിൽ ഉണ്ട്. ഇതിനിടെ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും സുനി വിളിച്ചിട്ടുണ്ട്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ദിലീപും നാദിർഷയും നൽകിയ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യം പരിശോധിക്കും.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. അറസ്റ്റ് വേണോ എന്ന് അന്വേഷണസംഘം തീരുമാനിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും ഡിജിപി പറഞ്ഞു.

കേസില്‍ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് ഡിജിപി മറുപടി നല്‍കിയില്ല. ഒരു കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് തെളിയിക്കുക ദുഷ്‌കരമാണെന്നും ഡിജിപി പറഞ്ഞു. അതേസമയം നടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതി സുനില്‍കുമാര്‍ ദിലീപിന്റെ മാനേജറെ ഫോണ്‍ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. നവംബര്‍ 23 മൂതല്‍ നടി അക്രമിക്കപ്പെട്ട അന്ന് വരെയാണ് സുനില്‍കുമാര്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളത്. നാല് നമ്പരുകളില്‍ നിന്നാണ് ഫോണ്‍ വിളിച്ചത്.

അപ്പുണ്ണി ഈ നമ്പറുകളിലേക്ക് തിരിച്ച് വിളിച്ചതായും പോലീസ് കണ്ടെത്തി. സുനില്‍കുമാര്‍ വിളിച്ച നമ്പരുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നിരന്തരം വിളിച്ച നാലു നമ്പരുകളെക്കുറിച്ചാണ് അന്വേഷണം. നവംബര്‍ 23 മുതല്‍ ഏപ്രില്‍ 14 വരെ വിളിച്ച നമ്പരുകളാണ് പരിശോധിക്കുന്നത്. നമ്പരുകള്‍ ഒരാളുടേത് തന്നെയാണോ എന്നും അന്വേഷിക്കുന്നുണ്ട്.

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തി വരുന്ന സമരത്തിനു ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. ബലരാമന്‍ റിപ്പോര്‍ട്ട്, സുപ്രീം കോടതി വിധി, കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇത് മൂന്നും സമരത്തിന് അനുകൂലമായി വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് വരെ ഈ വിഷയത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ആംആദ്മി ആരോപിച്ചു. മിനിമം വേതനം ആവശ്യപ്പെട്ടു കൊണ്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം തികച്ചും ന്യായമാണെന്നും ഈ സമരത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടു സമരം അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി ആവശ്‌പ്പെട്ടു.

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് റിമയുടെ കുറിപ്പ്.

തന്റെ സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടാണ് റിമ പ്രതികരിച്ചിട്ടുള്ളത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശ്ശൂരിലെ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വന്തം പിതാവിന്റെ അനുഭവമാണ് നടി പങ്കുവച്ചിരിക്കുന്നത്. രോഗികളുടെ പരിചരണം ശ്രദ്ധിക്കാതെയാണ് നഴ്‌സുമാരുടെ സമരം എന്ന മാനേജ്‌മെന്റ് ആരോപണങ്ങള്‍ക്ക് വിലയില്ലാതാകുകയാണ് ഇതോടെ.

കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു റിമയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലിയ തോതിലുള്ള സമരം നടക്കുന്നതിനാല്‍ തന്റെ പിതാവിന് തുടര്‍ച്ചയായ പരിചരണം നല്‍കാന്‍ അവര്‍ക്കാകുമോ എന്ന ഭയത്തിലായിരുന്നു താന്‍ എന്നും എന്നാല്‍ പിതാവിനെ കാണാന്‍ തൃശ്ശൂരെത്തിയപ്പോള്‍ എല്ലാം വളരെ കൃത്യമായി നടന്നിരുന്നു എന്നുമാണ് റിമ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. രോഗികളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിലാണ് നഴ്‌സുമാരുടെ സമരം. ഏതൊരു വ്യക്തികളെപ്പോലെ അടിസ്ഥാന വേതനവും അന്തസും നഴ്‌സുമാര്‍ക്കും ലഭിക്കണമെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ദിലീപിലേക്കും കാവ്യയിലേക്കും നീങ്ങുന്നതായി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നും ഒരു പ്രമുഖ ചാനല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം തന്നെ എക്‌സ്‌ക്‌ളുസീവായി ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്ന എഡിജിപി സന്ധ്യയെ മാറ്റി കേസ് ഐജി ദിനേന്ദ്ര കശ്യപിന് സ്വതന്ത്ര അന്വേഷണ ചുമതല നല്‍കി. നാദിര്‍ഷയെ കേസില്‍ സഹായിച്ച ഒരു റിട്ട. എസ്പിയും നിരീക്ഷണത്തിലാണെന്നും പറയുന്നു. സംഭവത്തെക്കുറിച്ച് മലയാള സിനിമാ മേഖലയിലെ പല പ്രമുഖര്‍ക്കും നേരത്തേ തന്നെ അറിയാമായിരുന്നു എന്നും സംശയമുണ്ട്. നേരത്തേ താരസംഘടനയുടെ തലവന്‍ ഇന്നസെന്റിന് കെബി ഗണേഷ് കുമാര്‍ അയച്ച കത്തും വിവാദമായിരുന്നു. അമ്മ നടീനടന്മാര്‍ക്ക് അപമാനമായെന്നും പിരിച്ചു വിടണമെന്നും ഗണേശ്കുമാര്‍ ആവശ്യപ്പെട്ടു. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ അമ്മ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്നും. പിച്ചിച്ചീന്തപ്പെടുന്നത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും. നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചെന്നും ഗണേശ്കുമാര്‍ പറഞ്ഞു.

 

Copyright © . All rights reserved