ഹിന്ദുത്വ തീവ്രവാദത്തിനെതിരെ സംസാരിച്ച നടന്‍ കമന്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദുമഹാസഭ. ഈ വിശുദ്ധ ഭൂമിയില്‍ ഹൈന്ദവ വിശ്വാസങ്ങളെ തള്ളിപ്പറയുന്നവരാരും ഇവിടെ ജീവിക്കേണ്ടതില്ലെന്ന് ഹിന്ദുമഹാസഭാ വൈസ് പ്രസിഡണ്ട് അശോക് ശര്‍മ്മ പറഞ്ഞു.
‘ കമല്‍ഹാസനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവെച്ചു കൊല്ലുകയോ തൂക്കിക്കൊല്ലുകയോ വേണം. അപ്പോള്‍ മാത്രമേ അവര്‍ പഠിക്കൂ.’
കമല്‍ഹാസന്റെ സിനിമകളെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭയുടെ മറ്റൊരു നേതാവും രംഗത്തെത്തി. അതേ സമയം രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്.

വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഹിന്ദുത്വ തീവ്രവാദം പിടികൂടിയിരിക്കുകയാണെന്നും മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങളുടെ പേരിലാണ് മതവികാരം വൃണപ്പെടുത്തുന്നതിനെതിരായ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തത്.
വര്‍ഗീയ ശക്തികളുടെ വളര്‍ച്ച ദ്രാവിഡ പരമ്പര്യത്തെ ഇല്ലാതാക്കിയില്ലേ എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.വിജയ് ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തിനെതിരായ മറുപടികൂടിയായിരുന്നു കമലിന്റെ പ്രതികരണങ്ങള്‍.

സിനിമാ താരങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതിലൂടെ ഇവരുടെ മനസിലെ വിഷം എത്രത്തോളമാണെന്ന് വെളിപ്പെട്ടെന്നും താരം പറഞ്ഞിരുന്നു.
പരാമര്‍ശം വിവാദമായതിന് പിന്നാലെ താരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണെന്നാവശ്യപ്പെട്ട് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണ ആഹ്വാനവുമായി ഹിന്ദു മഹാസഭയും രംഗത്തെത്തിയിരിക്കുന്നത്.