മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ഹെല്‍മറ്റ് ധരിച്ചയാള്‍ വെടിവെക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. രാത്രി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഗൗരി തന്റെ ടൊയോട്ട എറ്റിയോസ് കാര്‍ നിര്‍ത്തി ഗേറ്റ് തുറക്കാന്‍ പുറത്തിറങ്ങിയ സമയത്താണ് ഹെല്‍മറ്റ് ധരിച്ച ഒരാള്‍ വെടിയുതിര്‍ത്തത്. ഈ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദുത്വ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്നംഗ സംഘം ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു ഗൗരിയെ വീട്ടുമുറ്റത്ത് വെടിവെച്ചുകൊന്നത്. കേസ് അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ഗൗരിയുടെ വീടും പരിസരവും പരിശോധിച്ചു.വെടിയേറ്റശേഷം ഗൗരി ലങ്കേഷ് വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചു. എന്നാല്‍ തളര്‍ന്നു വീഴുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദ പരിശോധനക്കയച്ചു. സമീപത്തെ വീടുകളിലെയും കടകളിലെയും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൂന്നു വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തു തറച്ചത്.
പോയന്റ് ബ്ലാങ്കില്‍നിന്നുള്ള മൂന്നു വെടിയേറ്റാണ് ഗൗരിയുടെ മരണം. മൂന്നു വെടിയുണ്ടകളും ശരീരം തുളച്ചു പുറത്തു കടന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. രണ്ട് വെടിയുണ്ട നെഞ്ചിലും ഒന്ന് അടിവയറ്റിലുമാണ് കൊണ്ടത്. വെടിയേറ്റ ആഘാതത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായതായും ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നതായും പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ പറഞ്ഞു.
തിരുവനന്തപുരം: കൊല്ലത്ത് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഗുരുതരാവസ്ഥയിലുളള രോഗിയെ കൊണ്ടു വരുമ്പോഴുളള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി. വിലപ്പെട്ട സമയം ആശുപത്രി അധികൃതരും ആംബുലന്‍സുകാരും തര്‍ക്കിച്ചു തീര്‍ക്കുകയായിരുന്നുവെന്നും ഇത് നിത്യസംഭവമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡോക്ടര്‍ ആര്‍ എല്‍ സരിത അധ്യക്ഷയായ സമിതിയാണ് അന്വഷണം നടത്തിയത്. അടിയന്തര പ്രാധാന്യമുളള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും വീഴ്ച പറ്റുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തര പ്രാധാന്യമുളള കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ ഉന്നതതല യോഗം ചേരാന്‍ തീരുമാനിച്ചു. നാളെയാണ് യോഗം.
ഓഗസ്റ്റ് 7നാണ് തിരുനെല്‍വേലി സ്വദേശിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചത്. കൊല്ലത്ത് അപകടമുണ്ടായതിനു ശേഷം ആറ് ആശുപത്രികളില്‍ മുരുകനെ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ സഹായം ലഭിച്ചില്ല. രോഗിക്ക് കൂട്ടിരിക്കാന്‍ ആളില്ലാത്തതിനാലാണ് സ്വകാര്യ ആശുപത്രികള്‍ മുരുകന് ചികിത്സ നിഷേധിച്ചത്. കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളെജ്, അസീസിയ മെഡിക്കല്‍ കോളെജ്, മെഡിട്രിന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്യുടി ആശുപത്രി എന്നിയ്ക്കെതിരെ ചികിത്സ നിഷേധിച്ചതിന് പോലീസ് കേസെടുത്തിരുന്നു.
മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. നൂറുകണക്കിനാളുകളാണ് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ബംഗളൂരുവിലെ ചാംരാജ്പേട്ട് ശ്മശാനത്തിലായിരുന്നു സംസ്കാരം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പടെയുള്ളവർ ഗൗരി ലങ്കേഷിന് അന്തിമോപചാരം അർപ്പിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് ഗൗരി ലങ്കേഷിനെ അജ്ഞാതർ വെടിവെച്ചു കൊന്നത്. ബംഗളൂരു രാജ രാജേശ്വരി നഗറിലെ വീടിനുപുറത്ത് മൂവർ സംഘമെത്തി അവരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. മൂന്ന് വെടിയുണ്ടകൾ ശിരസ്സിലും നെഞ്ചിലും പതിച്ച അവർ ഉടൻ മരിച്ചു.
സംവിധായകനും നടനുമായ നാദിര്‍ഷ ആശുപത്രിയില്‍. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നാദിര്‍ഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ഇപ്പോൾ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.
അതേസമയം നടിയെ ആക്രമിച്ച സംഭവത്തിൽ സംവിധായകൻ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ നീക്കമുള്ളതായി വിവരമുണ്ട്. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ നാദിർഷ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. ഈ സാഹചര്യത്തിൽ നാദിർഷ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. നിലവിൽ നെഞ്ചുവേദനയ്ക്ക് ചികിൽസയിലാണ് നാദിർഷ. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നാദിര്‍ഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യന്‍ മതേതരത്വത്തിനു വേണ്ടിയും പത്ര-ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടിയും ധീരമായി തൂലിക പടവാളാക്കിയ പത്രപ്രവര്‍ത്തകയെയും സാമൂഹ്യ പരിഷ്‌കര്‍ത്താവിനെയും ആണ്, ഗൗരി ലങ്കേഷിന്റെ വധത്തിലൂടെ രാഷ്ട്രത്തിനു നഷ്ടമായതെന്ന് ആംആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ഗൗരി ലങ്കേഷിന്റെ ആദര്‍ശ ധീരതക്ക് മുമ്പില്‍ അഭിവാദ്യമര്‍പ്പിക്കുന്നു. സാധാരണക്കാര്‍ക്ക് വേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കല്‍ബുര്‍ഗി അടക്കമുള്ളവരുടെ വധത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നതും, രോഹിങ്ക്യ മുസ്ലിം അഭയാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി എഴുതിയതും അവരുടെ വധത്തിന് കാരണമായെന്ന മാധ്യമവാര്‍ത്തകള്‍ ശുഭസൂചനയല്ല നല്‍കുന്നത്.
ഫാസിസ്റ്റ് ശക്തികള്‍ ഭയപ്പെടുന്നത് എഴുത്തുകാരെയാണ്, ചിന്തകരെയാണ്. അവര്‍ ഇല്ലാതെയാകുന്നതോടെ പോരാട്ടങ്ങള്‍ ഇല്ലാതെയാകുമെന്ന് അവര്‍ കരുതുന്നു. അക്ഷരങ്ങളെ അവര്‍ക്ക് ഭയമാണ്. വിവേകമുള്ളവരുടെ വാക്കുകള്‍ അവരെ വേട്ടയാടും. ഫാസിസ്റ്റുകളുടെ ഇന്ത്യയില്‍ നട്ടെല്ലുള്ള എഴുത്തുകാര്‍ ഇനിയും കൊല്ലപ്പെട്ടുകൊണ്ടേയിരിക്കും. ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നീ കൊലപാതകങ്ങള്‍ സമൂഹ മനസ്സാക്ഷിയില്‍ ഉണ്ടാക്കിയ മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പെ ഉണ്ടായ ഈ ദുരന്തം സര്‍ക്കാര്‍ വരുത്തി വെച്ചതാണ്.
ഈ നാട്ടില്‍ ജനിക്കേണ്ടി വന്ന പൊന്നുമക്കളുടെ പൊട്ടിക്കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍, ഓരോ അനക്കത്തിലും ഫാസിസ്റ്റ് വിരുദ്ധനാവുക എന്നതു തന്നെയാണ് ഇതിനുള്ള പരിഹാരം. ആശയാദര്‍ശത്തിലെ ഭിന്നത തീര്‍ക്കാന്‍, അക്രമത്തിലൂടെയും ഉന്മൂലത്തിലൂടെയും സാധ്യമാകുമെന്ന അബദ്ധ ധാരണ, രാഷ്ട്രീയത്തില്‍ തികച്ചും അനഭിലഷണീയമാണെന്ന് പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി വിലയിരുത്തി.
സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി എരോത്ത്, കെ.എസ്. പത്മകുമാര്‍, ജാഫര്‍ അത്തോളി, ഷൈബു മഠത്തില്‍, കാര്‍ത്തികേയന്‍ ദാമോദരന്‍, വി.പി. സെയ്ദലവി എന്നിവര്‍ സംസാരിച്ചു.
ഇരുപത് ദിവസം മുമ്പ് ദുബൈയിൽ നിന്ന് കാണാതായ തിരൂർ സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു.തിരൂർ മാവുംകുന്ന് മദ്രസക്ക് സമീപം പരേതനായ ഹംസക്കുട്ടിയുടെയും പാത്തുമ്മയുടെയും മകൻ ഷമീർ ബാബു(37) ആണ് മരിച്ചത്.അൽഖൂസിൽ പിക്കപ്പ് വാനിൽ നിന്ന് ആഗസ്റ്റ് 27ന് കണ്ടെത്തിയ മൃതദേഹം ഷമീർ ബാബു വിന്റേതാണെന്നു ചൊവ്വാഴ്ചയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഷമീർ ബാബു ജോലി ചെയ്തിരുന്ന സ്ഥാപനം ഏതാനും മാസം മുമ്പ് പൂട്ടിയിരുന്നു. ജോലിയും താമസ സ്ഥലവും നഷ്ടപ്പെട്ട ഷമീർ പിക്കപ്പ് വാനിലാണ് ഉറങ്ങിയിരുന്നതെന്ന് പറയുന്നു.
20 ദിവസം മുമ്പ് കാണാതായ ഷമീർ ബാബുവിനായുള്ള അന്വേഷണത്തിനിടയിൽ ബർദുബൈ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പൊലീസ് മോർച്ചറിയിൽ അജ്ഞാത മൃതദേഹം ഉള്ള വിവരം അറിയുന്നത്. തുടർന്ന് മൃതദേഹം ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. ഇൗ മാസം 27നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.ഷമീർ ബാബുവിന്റെ സഹോദരൻ നാസർ ദുബൈയിലുണ്ട്. മൃതദേഹം നാട്ടിൽകൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: തസ്നീം. ഒരു മകനുണ്ട്.
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനെത്തിയ ദിലീപ് അതിവിദഗ്ധമായി പൊലീസുകാരെ പറ്റിച്ചുവെന്ന് റിപ്പോര്‍ട്ട്. അഞ്ചു പൊലീസുകാര്‍ ദിലീപിനൊപ്പം വീടിനകത്തും പുറത്തും ഇടംവലമുണ്ടായിട്ടും പത്ത് മിനിട്ട് നേരത്തേക്ക് ദിലീപ് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളുടെ മുന്നിലൂടെ പൊലീസുകാര്‍ക്കൊപ്പം വീടിനകത്തേക്ക് കയറിയ ദിലീപ് അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്. വീടു നിറച്ച് ദിലീപിന്റെ ബന്ധുക്കള്‍ ആയിരുന്നു. തിരക്കിനിടയില്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ദിലീപ് മറ്റൊരു മുറിയിലേക്ക് നീങ്ങിയെന്നാണ് സൂചന. ദിലീപാണ് ആദ്യം വീടിനകത്തേക്ക് കയറിയത്. പിന്നാലെ അനുഗമിച്ചിരുന്ന പൊലീസ് തൊട്ടു പിന്നാലെ എത്തിയെങ്കിലും ദിലീപിനെ കണ്ടില്ല. പൊലീസിന്റെ കണ്‍വെട്ടത്ത് നിന്നും ദിലീപ് പുറത്തായ വിവരം വയര്‍ലസിലൂടെ അറിയിക്കാനൊരുങ്ങിയപ്പോഴേക്കും താരം അകത്തുള്ള ഒരു മുറിയില്‍ നിന്നും പുറത്തേക്ക് വരികയായിരുന്നു. ഈ സമയത്ത് ദീലീപിന്‍റെ ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നതായി സൂചനയുണ്ട്. ആ പത്ത് മിനിറ്റ് ദിലീപ് എന്തു ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അന്വെഷിക്കുന്നുണ്ട്.
ആരാധകരുടെ വന്‍ജനാവലിയായിരുന്നു പൊലീസ് പ്രതീക്ഷിച്ചത്. എന്നാല്‍, ബഹളം വെക്കാനോ കൂകി തോല്‍പ്പിക്കാനോ ആരും തന്നെ പുറത്തുണ്ടായിരുന്നില്ല. വീടിനു പുറത്ത് കാത്തുനിന്നവര്‍ ബഹളം ഒന്നും വെക്കാതെ ദിലീപിനെ കണ്ടുമടങ്ങി.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായതിനു പിന്നാലെ താരസംഘടനയായ അമ്മയ്ക്കുള്ളിലും മുറുമുറുപ്പ് തുടങ്ങിയിരുന്നു. ഇതോടെ അറസ്റ്റിന് പിറ്റേന്ന് തന്നെ അമ്മയില്‍ നിന്നും മറ്റ് സിനിമ സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കി. യുവതാരങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍.
ദിലീപിന് പിന്തുണ നല്‍കിയതിനെ യുവതാരങ്ങള്‍ എതിര്‍ത്തിരുന്നു. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങളാണ് ദിലീപിനെതിരെ രംഗത്തുവന്നിരുന്നത്. പൃഥ്വിരാജാണ് മറുചേരിക്ക് നേതൃത്വം നല്‍കുന്നത് എന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ അമ്മയ്ക്കുളളിലെ മറുചേരിക്ക് വളരെ സൈലന്റായി നേതൃത്വം നല്‍കുന്നത് കുഞ്ചാക്കോ ബോബനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പൃഥ്വിരാജ്, ബിജുമേനോന്‍, ആസിഫ് അലി തുടങ്ങി നിരവധി യുവതാരങ്ങളുടെ പൂര്‍ണ പിന്തുണയുമുണ്ട് കുഞ്ചാക്കോ ബോബനെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
നേരത്തെ ദിലീപിനൊപ്പം നിന്ന് അക്രമത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി കേസില്‍ അകപ്പെട്ട നടന്‍ അജു വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരും ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പക്ഷത്താണ്. കേസില്‍ പെട്ടപ്പോള്‍ അമ്മ തന്നെ സഹായിച്ചില്ല എന്ന പരിഭവം അജുവിനുണ്ട്. അമ്മ പ്രതിസന്ധി നേരിടുകയാണെന്നും ഈ സംഘടന വെറുതെയാണെന്നും അജു ചില മാധ്യമ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.
ഇതിനിടയിലാണ് ദിലീപ് വിഷയത്തില്‍ കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ചാനലുകളുമായി സഹകരിക്കുന്നതിന് താരങ്ങള്‍ക്ക് അമ്മ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇടവേള ബാബുവാണ് ചാനലുകളുമായി സഹകരിക്കരുത് എന്ന് താരങ്ങള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി എന്നീ ചാനലുകളുമായി സഹകരിക്കരുത് എന്നാണ് പ്രത്യേക നിര്‍ദ്ദേശം. എന്നാല്‍
യുവ താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കരുത് എന്ന് വാദിച്ചു. ഇക്കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ ലാലും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. ഇതും യുവതാരങ്ങളെ ചൊടിപ്പിച്ചു.
ഏഷ്യാനെറ്റ് ഓണ പരിപാടിക്കായി മമ്മൂട്ടിയെ ബന്ധപ്പെട്ടപ്പോള്‍ സംഘടനയ്ക്കുള്ളിലെ കുലം കുത്തിയാകാന്‍ താനില്ല എന്നാണ് ചാനല്‍ അധികാരികളോട് പറഞ്ഞത് എന്നാണ് വിവരം. ചാനല്‍ ബഹിഷ്‌കരണ പ്രശ്‌നത്തിലും ദിലീപ് വിഷയത്തിലും അമ്മ സ്വീകരിച്ച നിലപാടില്‍ യുവ താരങ്ങള്‍ അസംതൃപ്തരാണ്.
പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ ജനറല്‍ ബോഡി ഉടന്‍ വിളിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പ് പേടിച്ച് ജനറല്‍ ബോഡി വിളിക്കാതെ മുന്നോട്ട് പോകാനാണ് ഇടവേള ബാബു ഉള്‍പ്പെടെയുള്ള ചിലര്‍ തീരുമാനിച്ചിരിക്കുന്നത്. ദിലീപ് പുറത്തിറങ്ങും എന്ന വിശ്വാസത്തിലാണ് അമ്മയിലെ ഭാരവാഹികള്‍ ഇപ്പോഴും കരുതുന്നത്.
ബ്രിട്ടീഷ് രാജകുമാരിയും, കോംബ്രിഡ്ജ് പ്രഭ്വിയുമായ കെയ്റ്റ് മിഡില്‍ ടണ്ണിന്റെ ടോപ്പ് ലെസായ ഫോട്ടോ പ്രസിദ്ധീകരിച്ച കേസില്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് ഫോട്ടോഗ്രാഫര്‍മാര്‍ക്കും മൂന്ന് പത്രപ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസ്.
കെയ്റ്റിന്റെയും ഭര്‍ത്താവായ വില്യമിന്റെയും സ്വകാര്യതയില്‍ കടന്നുകയറിയെന്നും ഇതുമൂലം രാജകുടുംബത്തിന് അപമാനമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കോടതി ചിത്രം പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ കടുത്ത പിഴയാണ് ശിക്ഷ ചുമത്തിയിരിക്കുന്നത്.
100,000 യൂറോയാണ് (118000 ഡോളര്‍) കോടതി പിഴ വിധിച്ചത്. മാഗസിന്‍ എഡിറ്ററും ഉടമയും 53,000 ഡോളര്‍ വ്യക്തിപരമായും പിഴ അടയ്ക്കണം.
2012ല്‍ ഇരുവരുടെയും വിവാഹശേഷമായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ഫ്രഞ്ച് ഗോസിപ്പ് മാഗസിനും പ്രദേശിക പത്രവും ആണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ ഇരുവരും സണ്‍ബാത്ത് ചെയ്യുന്ന ചിത്രമാണ് പ്രസിദ്ധീകരിച്ചത്. ഭര്‍ത്താവ് വില്ല്യമിനൊപ്പം ടോപ്പ് ലെസായി നില്‍ക്കുന്ന കെയ്റ്റിന്റെ ചിത്രം വന്‍ വിവാദം ഉയര്‍ത്തിയിരുന്നു.
സംഘപരിവാറിനെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്ന മുതിര്‍ന്ന ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. പ്രതികളിലൊരാളുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതായാണ് വ്യക്തമാകുന്നത്. ബസവനഗുഡി മുതല്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്ന ഒരാളുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അതേസമയം ഗൗരിയുടെ കൊലപാതകത്തിലെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും ആഭ്യന്തരമന്തിയും വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് സ്വവസതിയില്‍ വെച്ച് ഗൗരിയെ അക്രമിസംഘം വെടിവെച്ചുകൊന്നത്.