റാഞ്ചി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതുമുലം ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടി ഭക്ഷണം കിട്ടാതെ മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ കൊയ്‌ലി ദേവിക്ക് നേരെ ഗ്രാമവാസികളുടെ കൈയേറ്റം.

ഗ്രാമവാസികളുടെ ഒറ്റപ്പെടുത്തലിനെയും ആക്രമണത്തെയും തുടര്‍ന്ന്സ്വന്തം ഗ്രാമമായ കരിമട്ടിയില്‍ നിന്ന് കുടുംബം പലായനം ചെയ്തു. പട്യാമ്പ ഗ്രാമത്തിലെത്തിയ ഇവര്‍ക്ക്തരണി സാഹു എന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഭയം നല്‍കുകയായിരുന്നു.
കുട്ടിയുടെ മരണം ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിതരണത്തെ ബാധിക്കുമെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നാണ് പോലീസ് പറയുന്നത്.സംഭവം വാര്‍ത്തയായതോടെ ഇവരെ പോലീസ് സംരക്ഷണത്തോടെ തിരികെ ഗ്രാമത്തിലെത്തിച്ചു.
കൊയ്‌ലി ദേവിയുടെ മകള്‍ സന്തോഷി കുമാരിയാണ് പട്ടിണികിടന്ന് മരണമടഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കുട്ടി മരിക്കുന്നത്.
എന്നാല്‍ വിവരം പുറത്തുവന്നത് കുറച്ചുകഴിഞ്ഞാണ്. മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ പ്രദേശത്തെ റേഷന്‍ വിതരണക്കാരന്റെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊയിലി ദേവിക്ക് നേരെ കൈയേറ്റശ്രമം ഉണ്ടായത്.
റേഷന്‍ വിതരണക്കാരുടെ ആളുകളും നാട്ടിലെ ചിലരുമാണ് ആക്രമണത്തിന് പിന്നില്‍. എന്നാല്‍ സന്തോഷി മരിച്ചത് മലേറിയ ബാധിച്ചാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതിന്റെ പേരില്‍ പ്രദേശത്തെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തന്റെ മകള്‍ അസുഖം ബാധിച്ചല്ല മരിച്ചതെന്നും അവസാനമായി തന്നോട് ആഹാരമാണ് ആവശ്യപ്പെട്ടതെന്നും കോയിലി ദേവി പറയുന്നു.