Latest News

1993 ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായ മുസ്തഫ ദോസ മരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. കടുത്ത രക്തസമ്മർദത്തിനും പ്രമേഹത്തിനുമൊപ്പം നെഞ്ചുവേദനയും അനുഭപ്പെട്ടതിനെത്തുടർന്ന് ഇന്നു പുലർച്ചെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 2.30 ഓടെ മരിക്കുകയായിരുന്നു.

സ്ഫോടനത്തിനായി ദുബായിൽനിന്നും പാക്കിസ്ഥാനിൽനിന്നും ആയുധമെത്തിക്കാൻ ഗൂഢാലോചന നടത്തിയത് ദോസയെന്ന് ടാഡ കോടതി കണ്ടെത്തിയിരുന്നു. ദുബായിൽവച്ച് സഹോദരൻ മുഹമ്മദ് ദോസയ്ക്കൊപ്പം ഗൂഢാലോചന നടത്തിയശേഷമാണ് ആയുധങ്ങൾ മുംബെയിലെത്തിച്ചത്. മുഖ്യപ്രതി ദാവൂദ് ഇബ്രാഹിമിനെ കാണാന്‍ മറ്റു പ്രതികള്‍ക്ക് അവസരം ഒരുക്കിയതും മുസ്തഫ ദോസയായിരുന്നു.

തനിക്ക് ബൈപാസ് ശസ്ത്രക്രിയ വേണമെന്ന് വിചാരണയ്ക്കിടെ, ദോസ മുംബൈ ടാഡ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനാറിനാണ് അബുസലേം, മുസ്തഫ ദോസ എന്നിവരടക്കം ആറുപേർ കുറ്റക്കാരാണെന്ന് കോടതിവിധിച്ചത്.

1993 ലെ മുംബൈ സ്ഫോടനത്തിൽ 257 പേരാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ 12 ഇടങ്ങളിലായാണ് സ്ഫോടനം നടന്നത്. ആക്രമണത്തിൽ 700 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ആലുവ പൊലീസ് ക്ലബ്ബില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു.  ഏകദേശം രണ്ടരമണിക്കൂറോളമായി ദിലീപിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട്. സംവിധായകനും നടനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷായും പൊലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്.

ഇരുവരെയും വെവ്വേറെ മുറികളിലായിട്ടാണ് ചോദ്യം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. മാധ്യമവിചാരണയ്ക്ക് താന്‍ നിന്നുതരില്ലെന്നായിരുന്നു മൊഴി നല്‍കാന്‍ പോകുന്നതിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ സഹതടവുകാരന്‍ മുഖേന തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയിലാണ് പൊലീസ് മൊഴിയെടുക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും പൊലീസ് ദിലീപിനോട് കാര്യങ്ങള്‍ ചോദിച്ചറിയും. നടി നല്‍കിയ പരാതിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായിട്ടാണ് ചോദ്യം ചെയ്യല്‍.

റാഞ്ചി: വീടിനു പുറത്ത് പശുവിന്റെ ജഡം കണ്ടെത്തിയെന്നാരോപിച്ച് ജനക്കൂട്ടം വീടിന് തീവയ്ക്കുകയും വീട്ടുടമയെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ദിയോരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബരിയ ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

ഉസ്മാന്‍ അന്‍സാരി എന്നയാളാണ് അക്രമത്തിന് ഇരയായത്. ഇയാളുടെ വീടിനു സമീപം ഒരു പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു. അന്‍സാരിയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വീടിന് തീവെക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തി പോലീസ് സംഘമാണ് അന്‍സാരിയെയും കുടുംബാംഗങ്ങളെയും ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസിനെ തടയുകയും പോലീസിനു നേരെ കല്ലേറ് നടത്തുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ആകാശത്തേയ്ക്ക് നിരവധി തവണ നിറയൊഴിച്ചതായി പോലീസ് വക്താവ് എഡിജി ആര്‍ കെ മല്ലിക് പറഞ്ഞു.

പോലീസ് വെടിവെപ്പില്‍ കൃഷ്ണ പണ്ഡിറ്റ് എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളുടെ കല്ലേറില്‍ 50ല്‍ അധികം പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഇരുന്നൂറിലേറെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മലയാളസിനിമ ഉലഞ്ഞു നില്‍ക്കുന്നതിനിടെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ചയും ജനറല്‍ ബോഡി വ്യാഴാഴ്ചയും ചേരും. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗവും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തും കൂടിയായ രമ്യ നമ്പീശന്‍ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. ചലച്ചിത്ര രംഗത്തെ വനിതകളെല്ലാം ചേര്‍ന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ ശേഷമുള്ള ആദ്യത്തെ അമ്മ ജനറല്‍ ബോഡിയാണ് വ്യാഴാഴ്ച്ച ചേരുന്നത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ രൂപീകരണത്തിലും രമ്യ മുന്‍പന്തിയിലുണ്ടായിരുന്നു. ആക്രമണം നേരിട്ട ശേഷമുള്ള നിരവധി ദിവസങ്ങള്‍ നടി കഴിഞ്ഞത് രമ്യ നമ്പീശന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു.

അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഈ വിഷയത്തെക്കുറിച്ച് അമ്മ ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണെന്ന് കരുതുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയില്‍ അംഗമായ നടി ആക്രമിക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായ ദിലീപിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്യുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളതാണ് സംഘടനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കായി പ്രമുഖ അഭിഭാഷകന്‍ ബി.ഐ ആളൂർ ഹാജരാകും . കേസില്‍ തനിക്കായി ഹാജരാകണമെന്ന് സുനിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഇന്ന് കാക്കനാട്ടെ ജില്ലാ ജയിലെത്തി ആളൂര്‍ പള്‍സര്‍ സുനിയെ കാണും. കഴിഞ്ഞ ദിവസം ആളൂരിന്റെ അടുത്ത സുഹൃത്തായ അഭിഭാഷകന്‍ സുനിയെ ജയിലിലെത്തി കണ്ടിരുന്നു. എന്നാല്‍, വക്കാലത്ത് ഒപ്പിട്ടുവാങ്ങാന്‍ ജയിലധികൃതര്‍ സമ്മതിച്ചില്ല. ഇക്കാരണത്താലാണ് താന്‍ നേരിട്ട് സുനിയെ കാണുന്നത്.

അതേസമയം, ദിലീപിന് പള്‍സര്‍ സുനി എഴുതിയെന്ന് കരുതുന്ന കത്തില്‍ താന്‍ ഒരാഴ്ച കഴിഞ്ഞ് അഭിഭാഷകനെ മാറ്റുമെന്ന് പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആളൂരിന്റെ രംഗപ്രേവശനം കത്തിന്റെ ആധികാരികത ഉയര്‍ത്തുന്നുണ്ട്. നിലവില്‍ ഈ കത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പള്‍സര്‍ സുനി ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്ന് വിളിച്ചിട്ടുള്ള കോളുകള്‍ അന്വേഷണ സംഘം പരിശോധിച്ചു  വരികയാണ്.

 

പള്‍സര്‍ സുനിക്കെതിരായ ബ്ലാക്ക്‌മെയിലിംഗ് പരാതിയില്‍ തനിക്ക് പറയാനുള്ളത് പൊലീസിനോട് പറയുമെന്നു ദിലീപ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മൊഴി നല്‍കാനായി ആലുവ പൊലീസ് ക്ലബിലേക്ക് പോകും വഴി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടും സുനി ബ്ലാക്‌മെയില്‍ ചെയ്തതായ പരാതിയിലും വ്യക്തത വരുത്താനാണ് ദിലീപിന്റെ മൊഴി എടുക്കുന്നത്. സംവിധായകന്‍ നാദിര്‍ഷയും പൊലീസ് ക്ലബില്‍ എത്തി. അമ്മ യോഗത്തിന് മുന്‍പ് മൊഴി എടുക്കാനാണ് തീരുമാനം. നടി ആക്രമിക്കപ്പെട്ട സംഭവം സംബന്ധിച്ചും സുനിയുടെ കത്ത് സംബന്ധിച്ചും പൊലീസ് മൊഴിയെടുക്കുമെന്നാണ് വിവരങ്ങള്‍. ഒന്നര കോടി രൂപ നല്‍കണം അല്ലെങ്കില്‍ കേസില്‍ ദിലീപിന്റെ പേരു പറയുമെന്നായിരുന്നു സുനിയുടെ ഭീഷണി. കാക്കനാട് ജയിലില്‍ വച്ചാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ എത്തിച്ചു കൊടുത്തത് സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ദിലീപിനെ ഭീഷണിപ്പെടുത്താന്‍ വിഷ്ണുവിന് പള്‍സര്‍ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോണ്‍ വിളിക്കുന്നതിനുമാണ് പണം വാഗ്ദാനം ചെയ്തത്. എന്നാല്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മാത്രമല്ല, പള്‍സര്‍ സുനി നിയമവിദ്യാര്‍ത്ഥിയെ കൊണ്ട് കത്തെഴുതിച്ചത് ജാമ്യ വാഗ്ദാനം നല്‍കിയാണെന്നും വിവരവുണ്ട്. ഇത്തരത്തില്‍ ഒരു കത്ത് തനിക്ക് എഴുതി നല്‍കിയാല്‍ പുറത്തുള്ള തന്റെ ആള്‍ക്കാര്‍ ജാമ്യമെടുക്കാന്‍ സഹായിക്കുമെന്നും സുനി ഇയാളെ വിശ്വാസിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തിരുവനന്തപുരം: ടി.പി.സെന്‍കുമാര്‍ വിരമിക്കുന്നതോടെ ലോക്‌നാഥ് ബെഹ്‌റ വീണ്ടും പോലീസ് മേധാവിയുടെ പദവിയിലേക്ക്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ബെഹ്‌റയുടെ തിരിച്ചുവരവില്‍ തീരുമാനമായി. സെലക്ഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്തിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഇന്നലെയാണ് പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. നളിനി നെറ്റോ അധ്യക്ഷയായ സമിതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരുടെ പേരുകളും ഡിജിപിയി നിയമിക്കുന്ന സമിതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരുള്‍പ്പെട്ടതാണ് സെലക്ഷന്‍ കമ്മിറ്റി. വെളളിയാഴ്ചയാണ് നിലവിലെ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ വിരമിക്കുന്നത്. അന്നുതന്നെ ബെഹ്റ ചുമതലയേല്‍ക്കും. പൊലീസ് മേധാവിയായി തെരഞ്ഞെടുത്ത കാര്യം തന്നെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലെന്നായിരുന്നു ബെഹ്‌റയുടെ ആദ്യ പ്രതികരണം.

അങ്ങനെ തീരുമാനിച്ചെങ്കില്‍ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും പകുതിയില്‍ നിര്‍ത്തിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിജിലന്‍സ് മേധാവിയാണ് ബെഹ്‌റ. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സെന്‍കുമാര്‍ പൊലീസ് തലപ്പത്ത് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് ആ പദവി വഹിച്ചിരുന്ന ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി നിയമിക്കപ്പെട്ടത്.

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

എഡിന്‍ബര്‍ഗ്: ഈ മാസം 21 മുതല്‍ കാണാതാകുകയും പിന്നീട് 23-ാം തീയതി വെള്ളിയാഴ്ച ഡണ്‍ബാര്‍ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സി. എം. എ. യുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എഡിന്‍ബര്‍ഗ് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ലിയോ കുഷ്ലിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. മൃതദേഹ പരിശോധനയുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള സഹായങ്ങള്‍ അതിരൂപതാദ്ധ്യക്ഷന്‍ വാഗ്ദാനം ചെയ്യുകയും ഗവണ്‍മെന്റ് അധികാരികളുമായി എത്രയും പെട്ടന്ന് ബന്ധപ്പെട്ടുകൊള്ളാമെന്ന് ഉറപ്പു നല്കുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അതിരൂപതയുടെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എഡിന്‍ബര്‍ഗ് അതിരൂപത സീറോ മലബാര്‍ രൂപതാ ചാപ്ലന്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

മരണവിവരം അറിഞ്ഞ് എഡിന്‍ബര്‍ഗിലെത്തിച്ചേര്‍ന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ട്ടിനച്ചന്റെ അനുസ്മരണാര്‍ത്ഥം നാളെ വ്യാഴാഴ്ച വൈകുന്നേരം 5 :30 ന് എഡിന്‍ബര്‍ഗ് സെന്റ് കാതറിന്‍ പള്ളിയില്‍ വെച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ സ്‌കോട്ട്ലണ്ടിലുള്ള എല്ലാ മലയാളി വൈദികരും വിശ്വാസികളും പങ്കെടുക്കുന്നതാണ്.
റവ. ഫാ. റ്റെബിന്‍ പുത്തന്‍പുരയ്ക്കല്‍ സി. എം. ഐ. കോണ്‍സുലാര്‍ ചാന്‍സലറിയിലെ തലവന്‍ ശ്രീ. ഭട്ട മിസ്രയെ കാണുകയും അദ്ദേഹം പ്രോക്കുറേറ്റര്‍ ഫിസ്‌കലുമായി ബന്ധപ്പെടുകയും ഇന്ന് തന്നെ മൃതദേഹ പരിശോധന പൂര്‍ത്തിയാക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. .

സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. റ്റെബിന്‍ പുത്തന്‍പുരയ്ക്കല്‍ സി. എം. ഐ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. സിറിയക്ക് പാലക്കുടിയില്‍ കപ്പൂച്യന്‍, ഫാ. പ്രിന്‍സ് മാത്യു കുടക്കച്ചിറകുന്നേല്‍ കപ്പൂച്യന്‍, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ എഡിന്‍ബര്‍ഗില്‍ താമസിച്ച് മൃതദേഹം കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നു.

ഒട്ടേറെ അഭ്യൂഹങ്ങളും നിഗൂഡതകളും ബാക്കിയാക്കിയ ഫാ. മാര്‍ട്ടിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നും നടന്നില്ല. സ്‌കോട്‌ലാന്റ് യാര്‍ഡിന്റെ അന്വേഷണം പുരോഗമിക്കുന്നതിന്റെ മുറയ്ക്കനുസരിച്ച് നാളെയോ മറ്റന്നാളോ ആയിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. CMI സഭാ പ്രതിനിധിയായി എഡിന്‍ബര്‍ഗ്ഗില്‍ എത്തിയ ഫാ. റ്റിവിന്‍ CMl ആണ് നെസ്റ്റ് ഓഫ് കിന്‍ ആയി നിയമിക്കപ്പെട്ടിട്ടുള്ളത്. ഫാ. മാര്‍ട്ടിന്റെ ആത്മശാന്തിക്കായുള്ള പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ എഡിന്‍ബര്‍ഗ്ഗിലുള്ള സെന്റ് കാതറിന്‍ ദേവാലായത്തില്‍ വ്യാഴാഴ്ച നടക്കും. വൈകുന്നേരം 5.30ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
സാധിക്കുന്നിടത്തോളം ആളുകള്‍ അച്ചന്റെ ആത്മശാന്തിക്കായിക്കുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്ന് ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പളളില്‍ അറിയിച്ചു.

തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്..

Venue: St Catherine Church
             2Captains Row
             Edinburgh
             EH16 6QP

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആക്രമിക്കപ്പെട്ട നടി രംഗത്ത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി നടിക്ക് ബന്ധമുണ്ട് എന്ന തരത്തില്‍ നടന്‍ ദിലീപ് ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നതിനിടെയാണ് അപവാദ പ്രചാരകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭാവന പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

നടിയുടെ പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഫെബ്രുവരിയില്‍ എനിക്കെതിരെ നടന്ന അക്രമത്തിനു ശേഷം ഞാന്‍ അതേക്കുറിച്ചു ഇതുവരെ നിങ്ങളോടു പ്രതികരിക്കാതിരുന്നതു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ എന്നെ സ്‌നേഹപൂര്‍വ്വം വിലക്കിയതുകൊണ്ടാണ്. പരസ്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ എന്നോടു സൂചിപ്പിച്ചിരുന്നു.ഞാന്‍ ഇതുവരെ സംസാരിക്കാതിരുന്നതും അതുകൊണ്ടാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ ഒരു പാടു വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. ഇടക്കാലത്തു ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരുന്നപ്പോള്‍ കേസ് ഒതുക്കി തീര്‍ത്തു എന്നു പ്രചരണമുണ്ടായിരുന്നു. അതു സത്യമല്ല എന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. കേസുമായി ശക്തമായി മുന്നോട്ടു പോകുകതന്നെ ചെയ്യും.

കേസന്വേഷണം ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട് . പൊലീസില്‍ എനിക്കു പൂര്‍ണ്ണ വിശ്വാസവുമുണ്ട്. ആ സംഭവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഞാന്‍ സത്യസന്ധമായി പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു അവര്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം എല്ലാ തിരക്കും മാറ്റിവച്ചു അവിടെ എത്തിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ടു പലരുടെയും പേരുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം ഞാനും അറിയുന്നതു മാധ്യമങ്ങള്‍ വഴി മാത്രമാണ്. ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ വേണ്ടി ഞാന്‍ പൊലീസ് ഉദ്യോഗസ്ഥരോടു ഒന്നും പങ്കുവച്ചിട്ടില്ല. ആരുടെ പേരും ഞാന്‍ സമൂഹ്യ മാധ്യമങ്ങളിലോ , മാധ്യമങ്ങളിലോ പരാമര്‍ശിച്ചിട്ടില്ല.

പുറത്തു വന്ന പേരുകളില്‍ ചിലരാണു ഇതിനു പുറകിലെന്നു പറയാനുള്ള തെളിവുകള്‍ എന്റെ കൈവശമില്ല. അവരല്ല എന്നു പറയാനുള്ള തെളിവുകളും എനിക്കില്ല. ഞാനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന്‍ പറഞ്ഞതു ശ്രദ്ധയില്‍പ്പെട്ടു. അതു വല്ലാതെ വിഷമിപ്പിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ എന്നെക്കുറിച്ചു പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളേണ്ടി വന്നാല്‍ അതിനും ഞാന്‍ തയ്യാറാണ്.

എന്റെ മനസാക്ഷി ശുദ്ധമാണ്. ആരെയും ഭയക്കുന്നുമില്ല. ഏതന്വേഷണം വന്നാലും അതിനെ നേരിടുകയും ചെയ്യും. നിങ്ങളെ ഓരോരുത്തരെയും പോലെ ഒരു പക്ഷെ അതിലുമുപരി തെറ്റു ചെയ്തവര്‍ നിയമത്തിനു മുന്നില്‍ വരണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. സത്യം തെളിയണം എന്നാത്മാര്‍ഥമായി വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു​െ​വന്നും നടി പത്രക്കുറിപ്പില്‍ പറയുന്നു

RECENT POSTS
Copyright © . All rights reserved